എന്റെ പ്രിയ നാട്ടുകാരേ, നമസ്‌കാരം. ജമ്മുകശ്മീരിലെ ഉറി മേഖലയിലെ തീവ്രവാദി ആക്രമണത്തില്‍ നമ്മുടെ രാജ്യത്തിനു നഷ്ടമായത് 18 ധീരപുത്രന്മാരെയാണ്. നമ്മുടെ ഈ വീരസന്തതികളെ ഞാന്‍ പ്രണമിക്കുന്നു, അദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. ഭീരുക്കളുടെ ഈ പൈശാചികകൃത്യം രാജ്യത്തെ പിടിച്ചുലച്ചിരിക്കുകയാണ്. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദു:ഖം, സഹോദരനെ നഷ്ടപ്പെട്ട സഹോദരങ്ങളുടെ ദു:ഖം, പ്രിയപ്പെട്ടവനെ നഷ്ടമായ ഭാര്യയുടെ ദു:ഖം, അച്ഛനെ നഷ്ടമായ മക്കളുടെ ദു:ഖം, അങ്ങിനെമാത്രമായി ഈ തീവ്രദു:ഖം മാറുകയില്ല. സത്യത്തില്‍, ഇത് രാഷ്ട്രത്തിന്റെ നഷ്ടമാണ്. അതുകൊണ്ടുതന്നെ, പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ ആ ദിവസം പറഞ്ഞത് ആവര്‍ത്തിക്കുന്നു - കുറ്റവാളികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടും.
പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സായുധസേനയില്‍ പൂര്‍ണവിശ്വാസമുള്ളവരാണു നാം. ഇത്തരം സകല ഗൂഢാലോചനകളും അവരുടെ ധീരതക്കുമുന്നില്‍ തകര്‍ന്നടിയും, ധീരതയുടെ കൊടുമുടികള്‍ കീഴടക്കി അവര്‍ മുന്നേറുന്നതുകൊണ്ടാണ് നാം 125 കോടി സഹജീവികളും സസന്തോഷം സമാധാനപൂര്‍വ്വം കഴിയുന്നത്. അവരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. മനസ്സിലുള്ളത് വിളിച്ചുപറയാനുള്ള അവകാശം, നാം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുണ്ട്, നാമതു ചെയ്യുകയും ചെയ്യുന്നു. പക്ഷേ സൈന്യമോ, അവര്‍ പറയുന്നില്ല, പ്രവര്‍ത്തിക്കുക മാത്രം ചെയ്യുന്നു.
ഇന്നു, വിശിഷ്യാ കശ്മീരില്‍ ജീവിക്കുന്നവരോട് ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദേശവിരുദ്ധ ശക്തികളുടെ യഥാര്‍ത്ഥ മുഖം കശ്മീരിലെ ജനത നന്നായി തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. സത്യം ഒന്നൊന്നായി അവര്‍ക്കുമുന്നില്‍ വെളിപ്പെടുമ്പോള്‍, അത്തരം ശക്തികളില്‍ നിന്നും അവര്‍ അകന്നുപോയ്‌ക്കൊണ്ടേയിരിക്കുന്നു, അവര്‍ സമാധാനത്തിന്റെ വഴിയില്‍ മുന്നേറാന്‍ തുടങ്ങിയിരിക്കുന്നു. എത്രയും പെട്ടെന്ന് എല്ലാ വിദ്യാലയങ്ങളും കലാലയങ്ങളും കൃത്യമായി തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങുവാനാണ് കശ്മീരിലെ ഒരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. രാജ്യം മുഴുവനുമുള്ള വിപണികളിലേക്ക് തന്റെ പഴവര്‍ഗങ്ങളും പാകമായ വിളവുകളും എത്തണമെന്നാണ് കശ്്മീരിലെ ഓരോ കര്‍ഷകനും ആഗ്രഹിക്കുന്നത്. സാമ്പത്തിക കാര്യങ്ങള്‍ ശരിയായ ദിശയിലേക്കുള്ള കൃത്യമായ പാളങ്ങളിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി പോയ കാലങ്ങളിലെ വ്യാപാര വസന്തം പുനസൃഷ്ടിക്കാനുള്ള പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കിക്കുയായിരുന്നു. നമുക്കറിയാം, പ്രശ്‌നപരിഹാരങ്ങളിലേക്കുള്ള നമ്മുടെ മാര്‍ഗം സമാധാനത്തിന്റേതും ഐക്യത്തിന്റെതും സ്വരച്ചേര്‍ച്ചയുടേതുമാണ്, വികസനത്തിലേക്കും പുരോഗതിയിലേക്കുള്ളതും അതേ മാര്‍ഗമാണ്. ഭാവിതലമുറകള്‍ക്കുവേണ്ടി വികസനത്തിന്റെ കുടുതല്‍ ഉയരങ്ങള്‍ നാം താണ്ടേണ്ടതുണ്ട്. എനിക്കുറപ്പാണ്, ഒന്നിച്ചിരുന്നുകൊണ്ട് നമുക്ക് നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്, മുന്നോട്ടേക്കുള്ള മാര്‍ഗങ്ങള്‍ ആരായാവുന്നതാണ്, കശ്മീരിലെ ഭാവിതലമുറകള്‍ക്കുവേണ്ടിയുള്ള മികച്ചവഴികള്‍ കണ്ടെത്താവുന്നതുമാണ്. കശ്മീരിലെ ജനതയുടെ സുരക്ഷ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. നീതി-നിയമ-നിര്‍വ്വഹണ സംവിധാനങ്ങളുടെ നടത്തിപ്പിനായി ചില നടപടികള്‍ സര്‍ക്കാരിനു കൈക്കൊള്ളേണ്ടതുണ്ട്. നമ്മുടെ എല്ലാ കഴിവുകളുടെയും, അധികാരത്തിന്റെയും, നിയമങ്ങളുടെയും ശാസനകളുടെയും പരമമായ ലക്ഷ്യം കശ്മീരിലെ ജനതയുടെ സന്തോഷവും സമാധാനവുമാണെന്ന്് സുരക്ഷാസൈന്യത്തോടും ഞാന്‍ പറയുന്നു. അതു കൃത്യമായി നാം പാലിക്കും. വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍, പുതിയ ആശയങ്ങള്‍ അവര്‍ക്കു പങ്കുവെയ്ക്കുകയുമാവാം. ഈ ദിവസങ്ങളിലായി എത്രയൊക്കെയോ കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സകലമൂലകളില്‍ നിന്നുമുള്ള വ്യത്യസ്ത വീക്ഷണങ്ങളുള്ള എത്രയോ വ്യക്തികളില്‍ നിന്നും കാര്യങ്ങള്‍ അറിയുവാനുള്ള അവസരം എനിക്കു ലഭിക്കുന്നുണ്ട്, അതാവട്ടെ നമ്മുടെ ശക്തമായ ജനാധിപത്യത്തിനു കൂടുതല്‍ കരുത്തു പകരുകയും ചെയ്യുന്നു. അടുത്തായി, ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷവര്‍ദ്ധന്‍ എനിക്കു മുന്നില്‍ വച്ചത് അത്തരമൊരു വ്യത്യസ്തമായ ചിന്തയാണ്. അവന്‍ എനിക്കെഴുതി - ഉറി ആക്രമണത്തിനുശേഷം ഞാന്‍ അത്യധികം മാനസികമായ വേദനയിലായിരുന്നു, അതിനെതിരെ എന്തെങ്കിലും ചെയ്യണമെന്നു തീവ്രമായി തോന്നുകയും ചെയ്തിരുന്നു. പക്ഷേ ഇളം പ്രായത്തിലുളള എന്നെപ്പോലുള്ളൊരു വിദ്യാര്‍ത്ഥിക്കു എന്താണുചെയ്യാന്‍ കഴിയുന്ന ഒരു തിരിച്ചറിവ് ഉണ്ടാവുന്നില്ല. അതുകൊണ്ട് രാജ്യസേവനത്തിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നൊരു മാര്‍ഗമാണ് ഞാനന്വേഷിച്ചത്. അതുകൊണ്ടു തന്നെ, സാധാരണയില്‍ കവിഞ്ഞ് ഇനിയെന്നും ഒരു മൂന്നു മണിക്കൂര്‍ അധികം പഠനത്തിനായി ചിലവഴിക്കുമെന്ന് ഞാനൊരു പ്രതിജ്ഞ ചെയ്തിരിക്കുന്നു. കഴിവുറ്റൊരു പൗരനായി ഞാന്‍ മാറും, അങ്ങിനെ രാജ്യത്തെ ഞാന്‍ നന്നായി സേവിക്കും.
പ്രിയ സഹോദരന്‍ ഹര്‍ഷവര്‍ദ്ധന്‍, രോഷജനകമായ ഈ അന്തരീക്ഷത്തില്‍, ഈ ചെറിയപ്രായത്തിലും ആരോഗ്യപരമായ ചിന്തിക്കാന്‍ നിനക്കു കഴിയുന്നു. എങ്കിലും പ്രിയപ്പെട്ട കൂട്ടീ, നമ്മുടെ ജനങ്ങളുടെ അമര്‍ഷത്തിന്റെ തീവ്രത അത്രയേറെയാണെന്ന് കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ദേശീയചേതനയുടെ പ്രതീകമായി അതു മാറുകയാണ്. വല്ലതും ചെയ്യണമെന്നൊരു നിശ്ചയദാര്‍ഢ്യം ആ അമര്‍ഷത്തിനുണ്ട്. അതേ! ആ ക്രോധവും അമര്‍ഷവും തന്നിലൂടെ പ്രതിഫലിച്ചത് തികച്ചും സൃഷ്ടിപരമായാണ്. കുട്ടിയറിയണം, 1965 ലെ യുദ്ധകാലത്ത് ലാല്‍ ബഹാദൂര്‍ ശാസ്ത്രിജിയുടെ നേതൃത്വത്തിലായിരുന്നു നമ്മള്‍. അന്നും ഇതുപോലെ രാജ്യമെങ്ങും രോഷവും ദേശാഭിമാനപരമായ ആവേശവും അതിന്റെ പാരമ്യതയില്‍ അലയടിക്കുന്ന കാലം. എന്തെങ്കിലും സംഭവിക്കണമെന്ന്, അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിച്ചു. രാഷ്ട്രത്തിന്റെ വൈകാരികപ്രപഞ്ചത്തെ തൊട്ടുണര്‍ത്തുന്ന വിധത്തിലാണ്, ജയ് ജവാന്‍, ജയ് കിസാന്‍ എന്നൊരു മന്ത്രത്തിലൂടെ അദ്ദേഹം ജനതയുടെ ഉള്ളുണര്‍ത്തിയത്, രാജ്യത്തിനുവേണ്ടി അധ്വാനിക്കാനായി പ്രചോദനമേകിയത്. തോക്കിന്റെയും ബോംബിന്റെയും കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ക്കിടയിലും ഒരു ജനതയ്ക്കു മുഴുവന്‍ ദേശസ്‌നേഹം പ്രകടിപ്പിക്കാനുള്ള വ്യത്യസ്തമായൊരു മാര്‍ഗം നമുക്കുമുന്നില്‍ തുറന്നിട്ടത്് ശാസ്ത്രിജിയാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍, വൈകാരികമായ അതിതീവ്രതക്ക് ഒരു ശമനം ആവശ്യമായി വന്നപ്പോഴെല്ലാം, അമര്‍ഷത്തിന്റെതായ ആ ഊര്‍ജപ്രവാഹത്തെ സൃഷ്ടിപരമായ സാമൂഹ്യസേവനങ്ങളിലേക്ക് തിരിച്ചുവിട്ട് സാമൂഹികപരീക്ഷണങ്ങള്‍ അത്യധികം വിജയകരമായി നടത്തിയത് മഹാത്മജിയായിരുന്നു. ഇപ്പോള്‍, നാമെല്ലാം, നമ്മുടെ സായുധസേനകളും, സര്‍ക്കാര്‍ ജീവനക്കാരും നിസ്വാര്‍ത്ഥമായി നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുകയാണെങ്കില്‍, പ്രിയപ്പെട്ടവരേ നാമോരുത്തരും നമ്മുടെ സൃഷ്ടിപരമായ സംഭാവനകള്‍ ദേശസ്‌നേഹത്തിന്റെ നിറവോടെ ചെയ്യുകയാണെങ്കില്‍, നമ്മുടെ രാഷ്ട്രം തീര്‍ച്ചയായും കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കുന്നതാണ്.
പ്രിയപ്പെട്ട ജനങ്ങളേ, പാരാലിമ്പിക്‌സില്‍ പങ്കെടുത്ത നമ്മളുടെ താരങ്ങളുടെ ചരിത്രനേട്ടങ്ങളെയും അവരുടെ അവിസ്മരണീയമായ പ്രകടനത്തെയും കുറിച്ച് നരേന്ദ്രമോദി ആപ്പില്‍ എഴുതിയിരുന്നത് ശ്രീ. ടി. എസ്. കാര്‍ത്തികാണ്. നമ്മുടെ താരങ്ങളുടേത് സ്തുത്യര്‍ഹമായ നേട്ടമാണെന്നും മന്‍ കി ബാത്തില്‍ അതേക്കുറിച്ച് സംസാരിക്കണമെന്നും എഴുതിയത് ശ്രീ. വരുണ്‍ വിശ്വനാഥനാണ്. നമ്മളിലോരോരുത്തര്‍ക്കും പാരാലിമ്പിക്‌സില്‍ പങ്കെടുത്ത താരങ്ങളോട് വൈകാരികമായൊരു ഹൃദയബന്ധമുണ്ട്. കായികപരമായ നേട്ടങ്ങള്‍ക്കതീതമായി, പാരാലിമ്പിക്‌സും അതിലെ നമ്മുടെ താരങ്ങളുടെ പ്രകടനവും മാറ്റിമറിച്ചിരിക്കുന്നത് മാനവികതയുടെ നേരെയുള്ള നമ്മുടെ സമീപനത്തെയാണ്, അംഗപരിമിതരോടുള്ള സമീപനത്തെയാണ്. പരിമിതികളോടേറ്റുമുട്ടി വിജയം വരിച്ച പ്രിയ സഹോദരി ദീപ മാലികിന്റെ വാക്കുകള്‍ അവിസ്മരണീയങ്ങളാണ്, 'സത്യത്തില്‍ ഈ മെഡലിലൂടെ ഞാന്‍ പരാജയപ്പെടുത്തിയിരിക്കുന്നത് എന്റെ പരിമിതികളെത്തന്നെയാണ്'. അതിതീവ്രമാണ് ആയൊരു നിരീക്ഷണത്തിന്റെ കരുത്ത്. ഇത്തവണ 19 താരങ്ങളാണ്, 3 വനിതകളടക്കം പാരാലിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ശാരീരികമായ കരുത്തും ആര്‍ജിതമായ കഴിവും മാറ്റുരയ്ക്കുന്ന സാധാരണ കായികമേളകളില്‍ നിന്നും അംഗപരിമിതരുടെ കായിക മാമാങ്കങ്ങളെ വ്യത്യസ്തമാക്കുന്നത് ശാരീരികക്ഷമതയ്ക്കും കഴിവുകള്‍ക്കുമുപരിയായുള്ള അവരുടെ ആത്മനിയന്ത്രണവും നിശ്ചയദാര്‍ഢ്യവുമാണ്.
രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു ഓടുമടക്കം നാലു മെഡലുകള്‍ നേടിയ നമ്മുടെ താരങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം നമ്മെ സംബന്ധിച്ചിടത്തോളം ആനന്ദകരവും ആശ്ചര്യജനകവുമായി തോന്നിയേക്കാം. നമ്മുടെ സഹോദരനായ ദേവേന്ദ്ര ഝജാരിയ ജാവ്‌ലിനില്‍ നേടിയത് സ്വര്‍ണമെഡലാണ്, 12 വര്‍ഷത്തിനുശേഷം അദ്ദേഹം വിജയം ആവര്‍ത്തിക്കുകയായിരുന്നു. 12 വര്‍ഷം ഒരു വലിയ കാലയളവാണ്, പ്രായമേറും, പിന്നെ ഒരുതവണ കൈവരിച്ച സുവര്‍ണനേട്ടത്തോടുള്ള അനുരാഗം കുറയുകയും ചെയ്യും. നാമറിയണം, 12 വര്‍ഷത്തെ ഇടവേളകള്‍ക്കു ശേഷവും അവിസ്മരണീയമായ രണ്ടാമത്തെ സ്വര്‍ണത്തിലേക്ക് അദ്ദേഹം നടന്നുകയറിയത് ശാരീരിക അവശതകളും ഏറിവരുന്ന പ്രായവുമെല്ലാം ആ പ്രതിഭയുടെ ദൃഢനിശ്ചയത്തിനും ആത്മനിയന്ത്രണത്തിനും മുന്നില്‍ ഒന്നുമല്ലാതായപ്പോഴാണ്. മറ്റൊരു വസ്തുത അദ്ദേഹം അംഗപരിമിതനായി ജനിച്ചൊരാളായിരുന്നില്ല, ഒരു വൈദ്യൂതാഘാതത്തില്‍ പെട്ട് അദ്ദേഹത്തിന് ഒരു കൈ നഷ്ടപ്പെടുകയായിരുന്നു. 23 വയസ്സില്‍ നേടിയ ഒരു കായികമാമാങ്കവിജയം പന്ത്രണ്ടുവര്‍ഷത്തിനുശേഷം 35 വയസ്സില്‍ വീണ്ടും ആവര്‍ത്തിക്കാനാവശ്യമായ നിരന്തര പ്രയത്‌നത്തെയും നിതാന്തമായ പരിശ്രമത്തെയും കുറിച്ചാണ് നാമാലോചിക്കേണ്ടത്. മാരിയപ്പന്‍ തങ്കവേലും സ്വര്‍ണമെഡല്‍ നേടിയത് ഹൈ ജംബിലാണ്. വെറും അഞ്ചുവയസ്സാവുമ്പോഴേക്കും വലതു കാല്‍ നഷ്ടമായ വ്യക്തി. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ദാരിദ്ര്യം പോലും വഴിമാറുകയായിരുന്നു. നമ്മുടെ വന്‍നഗരങ്ങളില്‍ നിന്നൊന്നുമല്ല അദ്ദേഹം വന്നത്, അദ്ദേഹം കടന്നുവന്നത് ഒരു ധനിക കുടുംബത്തില്‍ നിന്നല്ല, മധ്യവര്ഗ കുടുംബത്തില്‍ നിന്നുപോലുമായിരുന്നില്ല. ശാരീരികമായ വെല്ലുവിളികളെയും മറ്റെല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് 21 വയസ്സില്‍ അദ്ദേഹം രാജ്യത്തിനായി മെഡല്‍ നേടിയത് അചഞ്ചലമായ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ്. രാജ്യത്തിനു വേണ്ടി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പ്രതിഭയാണ് ദീപ മാലിക് - എത്രയെ വിജയങ്ങള്‍, അവയുടെ ആവര്‍ത്തനങ്ങള്‍.
ഹൈജംമ്പിലാണ് വരുണ്‍ സി ഭാട്ടി ഓട്ടുമെഡല്‍ നേടിയത്. പാരാലിമ്പിക്‌സില്‍ നേടുന്ന മെഡലുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്, നമ്മുടെ സമുഹത്തിലും രാജ്യത്തും അയല്‍രാജ്യങ്ങളില്‍ പോലുമുള്ള അംഗപരിമിതരായ സഹോദരീസഹോദരന്‍മാരുടെ മനോവ്യാപാരങ്ങളില്‍ അതുളവാക്കുന്ന പരിവര്‍ത്തനം ചെറുതല്ല. അവരെ നമുക്കു തുല്യരായി കാണുവാനുള്ള പ്രചോദനം മാത്രമല്ല, അവരോടുള്ള നമ്മുടെ മനോഭാവത്തെ തന്നെയാണ് ഈ നേട്ടം മാറ്റിമറിച്ചിരിക്കുന്നത്. എന്തുമാത്രം അതിശയകരമായ പ്രകടനമാണ് സത്യത്തില്‍ അംഗപരിമിതരായവര്‍ കാഴ്ചവെച്ചത് എന്നറിയുന്നവര്‍ വളരെ ചുരുക്കമാണ്. കുറച്ചുദിവസങ്ങള്‍ മുന്നേ ഒളിമ്പിക്‌സ് നടന്നതും അതേ വേദിയിലാണ്. ഒളിമ്പിക്‌സ് ഗെയിംസില്‍ കുറിക്കപ്പെട്ട റിക്കോര്‍ഡ് അംഗപരിമിതര്‍ തിരുത്തുമെന്ന ആര്‍ക്കെങ്കിലും ഭാവനയില്‍ കൂടി കാണാനാവുമോ? ഇത്തവണ അതു സംഭവിച്ചു. പാരാലിമ്പിക്‌സില്‍ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ അള്‍ജീറിയയുടെ അബ്്‌ദെലാതിഫ് ബാക്കാ 1.7 സെക്കന്റില്‍ 1500 മീറ്റര്‍ താണ്ടി മാറ്റിയെഴുതിയത് ജനറല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ താരത്തിന്റെ റിക്കോര്‍ഡാണ്. എന്നെ അത്ഭുതപ്പെടുത്തുന്നത് ഇതല്ല. അംഗപരിമിതരുടെ മത്സരത്തില്‍ നാലാമതായി ഓടിയെത്തി മെഡലില്ലാതെ പോയ ആള്‍ എടുത്ത സമയം ജനറല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ആളെടുത്ത സമയത്തില്‍ കുറവായിരുന്നു എന്ന സത്യമാണ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നത്. നമ്മുടെ മുഴുവന്‍ പാരാലിമ്പിക്‌സ് താരങ്ങളെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. ഇന്ത്യന്‍ കായിക താരങ്ങളെ വാര്‍ത്തെടുക്കുവാന്‍ പര്യാപ്തമായ ഒരു പദ്ധതി പുരോഗമിക്കുകയാണ്, ഒപ്പം പാരാലിമ്പിക്‌സിനായുള്ള സൗകര്യങ്ങളും.
പ്രിയപ്പെട്ട നാട്ടുകാരേ, പോയ ആഴ്ചയിലെ ഗുജറാത്തിലെ നവ്‌സാരിയില്‍ എനിക്കുണ്ടായ അനുഭവം അസാധാരണമാണ്. അത്രമേല്‍ വികാരഭരിതമായ ഒരു നിമിഷം. അംഗപരിമിതര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച് ഒരു മെഗാ കാമ്പായിരുന്നു വേദി. ആ ഒറ്റനാള്‍കൊണ്ട് അവിടെ എഴുതിച്ചേര്‍ക്കപ്പെട്ടത് എത്രയോ ലോകറിക്കോര്‍ഡുകളായിരുന്നു. ദാങ് ജില്ലയിലെ അതിവിദൂര വനമേഖലയില്‍ നിന്നും വന്ന ഗൗരി ഷാര്‍ദുല്‍, ഒരു കൊച്ചുപെണ്‍കുട്ടി, പ്രകാശലോകം അപ്രാപ്യമായ ആ കുരുന്ന് ഇതിഹാസകാവ്യമായ രാമായണം അപ്പാടെ ഹൃദിസ്ഥമാക്കി ആലപിക്കുകയാണ്. അവള്‍ എനിക്കു മുന്നില്‍ രാമായണത്തിലെ ചില ഭാഗങ്ങള്‍ ആലപിച്ചു, അവളുടെ കഴിവ് ഞാന്‍ അവിടെ പരിചയപ്പെടുത്തിയപ്പോള്‍ അവിടെ കൂടിയവര്‍ക്ക് അതൊരു വിസ്മയമായി. അന്നവിടെ ആ പൊതുചടങ്ങില്‍ അംഗപരിമിതരായവരുടെ ജീവിതവിജയകഥകളുടെ പുസ്തകം പ്രകാശിപ്പിക്കാന്‍ എനിക്കൊരവസരം ലഭിച്ചു. ആര്‍ക്കും ജീവിതവിജയത്തിനു പ്രചോദനമാകുന്ന എന്തെല്ലാം സംഭവങ്ങള്‍! നവസാരിയില്‍ ഗവണ്‍മെന്റും അന്നൊരു റിക്കോര്‍ഡിന്നുടമയായി എന്നു പറയാന്‍ ഞാനാഗ്രഹിക്കുന്നു. അന്നവിടെ കേവലം 8 മണിക്കൂറിനുള്ളില്‍ കേള്‍വിശക്തിയില്ലാതെപോയ 600 പേര്‍ക്ക് ശ്രവണസഹായിയന്ത്രം വിജയകരമായി വച്ചുപിടിപ്പിച്ചു റിക്കോര്‍ഡ് സൃഷ്ടിച്ചത് സര്‍ക്കാരാണ്്. ഗിന്നസ് ബുക്കിന്റെ താളുകളില്‍ ആ വമ്പിച്ച നേട്ടം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരൊറ്റ ദിവസത്തിനുള്ളില്‍ അംഗപരിമിതരായവര്‍ സൃഷ്ടിച്ചെടുത്ത മൂന്നു ലോകറിക്കോര്‍ഡുകള്‍ നമുക്ക് അഭിമാനാര്‍ഹമാണ്.
പ്രിയപ്പെട്ട എന്റെ നാട്ടുകാരേ, രണ്ടുവര്‍ഷം മുന്നേ ബാപ്പുജിയുടെ ജന്മനാളായ ഒക്ടോബര്‍ 2നാണ് നമ്മള്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. വൃത്തി നമ്മുടെ മുഖമുദ്രയാവണം എന്നു ഞാന്‍ അന്നു പറഞ്ഞിരുന്നു, എല്ലാവരും അവരുടെ ദൗത്യമായി അതേറ്റെടുക്കണം എന്നും മാലിന്യം അറുപ്പോടെ നോക്കിക്കാണുന്ന ഒരു പരിസ്ഥിതിബോധം നാം സൃഷ്ടിച്ചെടുക്കണമെന്നും ഞാന്‍ പറയുകയുണ്ടായി. ഈ വരുന്ന ഗാന്ധിജയന്തി ദിനത്തോടെ ആ മഹാദൗത്യത്തിനു രണ്ടുവയസ്സു തികയുമ്പോള്‍, തികഞ്ഞ ആത്മവിശ്വാസത്തോടെ ഞാന്‍ പറയും 125 കോടി ജനതയിലും ശുചിത്വത്തെക്കുറിച്ച് വര്‍ദ്ധിതമായ ഒരു അവബോധം സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്്. ്അതേ, ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു, ശുചിത്വത്തിലേക്ക് ഒരടി മുന്നോട്ട്, നമുക്ക് ഇന്ന് അഭിമാനത്തോടെ പറയാം ഒരടികൂടി മുന്നോട്ടുപോവാന്‍ നമ്മളില്‍ ഓരോരുത്തരും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. ഈ രാഷ്ട്രം സമ്പൂര്‍ണ ശുചിത്വമെന്ന ലക്ഷ്യത്തിലേക്ക് 125 കോടി ചുവടുകള്‍ മുന്നോട്ടുവച്ചു എന്നുതന്നെയാണ് അതര്‍ത്ഥമാക്കുന്നത്. നമ്മുടെ ചുവടുകള്‍ ശരിയായ ദിശയിലായിരുന്നു, ആ പ്രയത്‌നത്തിന്റെ ഫലങ്ങളാവട്ടെ മാധുര്യമേറിയതുമാണ്. ചെറിയ പരിശ്രമങ്ങള്‍ കൊണ്ടുവരുന്ന വന്‍നേട്ടങ്ങളുടെ ഗാഥയാണ് ശുചിത്വ മിഷന്‍. നാം ആരോ ആവട്ടെ, സാധാരണക്കാര്‍, ഭരണാധികാരികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമരാമത്ത്് വകുപ്പുജീവനക്കാര്‍, റെയില്‍വേ, ബസ് സ്റ്റോപ്പുകള്‍, വിദ്യാലയങ്ങള്‍ അല്ലെങ്കില്‍ കലാലയങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍, ആബാലവൃദ്ധം ജനങ്ങള്‍, ഗ്രാമീണര്‍, കര്‍ഷകസ്ത്രീകള്‍ - അങ്ങിനെ എല്ലാവരും ശുചിത്വമിഷന്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒരുപാട് സംഭാവനകള്‍ നല്കിയിട്ടുണ്ട്്. മാധ്യമരംഗത്തെ സുഹൃത്തുക്കളുടെ രചനാത്മകമായ ഇടപെടലുകള്‍ നല്കിയ സംഭാവനയും സ്മരണീയമാണ്. ശുചിത്വകാര്യത്തില്‍ ഇനിയും നമുക്കു ബഹുദൂരം മുന്നോട്ടു പോവേണ്ടതുണ്ട്. തുടക്കം കേമമായിരുന്നു, ഇതുവരെയും. പൂര്‍ണമനസ്സാലെയുള്ള പരിശ്രമം ഉണ്ടായിട്ടുണ്ട്, വിജയം നമ്മുടേതാണെന്ന അചഞ്ചലമായ വിശ്വാസവും രൂപപ്പെട്ടിരിക്കുന്നു. ആയൊരു ദൃഢവിശ്വാസമാണ് വലുത്. ഗ്രാമീണ ഇന്ത്യയെപറ്റി പറയുമ്പോള്‍, ഇതിനകം നാമേതാണ്ട് 2 കോടി 50 ലക്ഷത്തോളം ടോയ്‌ലറ്റുകള്‍ പണിതിരിക്കുന്നു, വരും വര്‍ഷത്തിനകം ഒന്നരക്കോടി കൂടി പണിയുകയാണ് പദ്ധതിലക്ഷ്യം. പൊതുശുചിത്വനിലവാരമെന്ന കാഴ്ചപ്പാടില്‍, നമ്മുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍, വിശിഷ്യ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ്സ് വാനോളമുയരണമെങ്കില്‍ നാം ആദ്യം വേണ്ടത് തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജ്ജനശീലം അവസാനിപ്പിക്കുകയാണ്. ODF (Open Defacation Free) കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത് ആയൊരു ലക്ഷ്യത്തിലേക്കാണ്. ഈയൊരു ലക്ഷ്യത്തിലേക്കെത്തിച്ചേരുന്നതിനായുള്ള ആരോഗ്യകരമായ ഒരു മത്സരം തന്നെ വില്ലേജ്, ജില്ല, സംസ്ഥാനാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്്. ആന്ധ്രാ പ്രദേശും ഗുജറാത്തു കേരളവും താമസിയാതെ ആ ലക്ഷ്യം കൈവരിക്കുന്നതാണ്. ഈയിടെയായി ഞാന്‍ ഗുജറാത്ത് സന്ദര്‍ശിച്ചു, മഹാത്മജിയുടെ ജന്മഭൂമിയായ പോര്‍ബന്ധര്‍ 100 ശതമാനം ODF മേഖലയായി ഒക്ടോബര്‍ രണ്ടിനു പ്രഖ്യാപിക്കപ്പെടുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നു. ആ വലിയ ലക്ഷ്യം സാധിപ്പിച്ചെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ആ ലക്ഷ്യത്തിലേക്കെത്തിച്ചേരാന്‍ അവിശ്രമം പരിശ്രമിക്കുന്ന മുഴുവന്‍ പേര്‍ക്കും ആശംസകള്‍. നമ്മുടെ കുട്ടികളുടെ ആരോഗ്യത്തിനായി, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ്സുയര്‍ത്തുന്നതിനായി ഈയൊരു മഹാവിപത്ത് അവസാനിപ്പിക്കണമെന്ന്് മുഴുവന്‍ ജനങ്ങളോടുമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആയൊരു ഉഗ്രശപഥവുമായി നമുക്കു മുന്നേറാം. സാങ്കേതികരംഗത്ത് വിപ്ലവം സാധ്യമാക്കിക്കൊണ്ടിരിക്കുന്ന നമ്മുടെ യുവസുഹൃത്തുക്കളോട് എനിക്ക് ഒരു പ്രത്യേക പദ്ധതി നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുവാനുണ്ട്. ശുചിത്വമിഷന്റെ നിജസ്ഥിതിയെപറ്റി അറിയുവാനുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കുമുണ്ട്, അതിനായി ഗവണ്‍മെന്റ് ഒരു പ്രത്യേക ടെലിഫോണ്‍ നമ്പര്‍ അനുവദിച്ചിട്ടുമുണ്ട്് - 1969. നമുക്കറിയാം മഹാത്മജി ജനിച്ചത് 1969ലാണ്. 1969 ല്‍ നാം ആ മഹാത്മാവിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയും ചെയ്തു. 2019 ല്‍ നാം ആഘോഷിക്കാന്‍ പോവുന്നത് അദ്ദേഹത്തിന്റെ 150ാം ജന്മവാര്‍ഷികമാണ്. ഈ നമ്പറില്‍ വിളിച്ചാല്‍ നിങ്ങളുടെ നഗരത്തിലെ ടോയ്‌ലറ്റ് നിര്‍മ്മാണരംഗത്തെ പുരോഗതി അറിയുവാന്‍ സാധിക്കുന്നതാണ്, ഒപ്പം തന്നെ ടോയ്‌ലറ്റ് നിര്‍മ്മിക്കുവാനുള്ള നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുവാനും സാധിക്കുന്നതാണ്. ഈയൊരു സൗകര്യം എല്ലാവരും ഉപയോഗിക്കണം എന്നു ഞാന്‍ അപേക്ഷിക്കുകയാണ്. ഇതിനു പുറമേ, ശുചിത്വത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികള്‍ അറിയിക്കുവാനായി സ്വച്ഛ് ഭാരത് ആപ് പ്രചാരത്തിലുണ്ട്. പരാതികള്‍ നല്കുക മാത്രമല്ല, അതിന്മേല്‍ കൈക്കൊണ്ട നടപടികളുടെ പുരോഗതിയും അതിലൂടെ അറിയാവുന്നതാണ്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതികളെല്ലാം മുഴുവനായും ഉപയോഗപ്പെടുത്തണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഈയൊരു മഹാലക്ഷ്യത്തിലേക്കായി കോര്‍പ്പറേറ്റ് ലോകത്തിന്റെ സംഭാവനകളും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷനില്‍ കര്‍മ്മനിരതമാവാന്‍ ആഗ്രഹിക്കുന്ന യുവപ്രൊഫഷനലുകളെ സ്വച്ഛ് ഭാരത് ഫെലോസ് ആയി സ്‌പോണ്‍സര്‍ ചെയ്ത് അവരെ വിവിധ ജില്ലകളിലേക്ക് സേവനത്തിനായി അയക്കാവുന്നതാണ്.
ശുചിത്വമിഷന്‍ കാമ്പയിന്‍ വിശ്വാസങ്ങളുടെയോ ശീലത്തിന്റെയോ ഭാഗമായി മാത്രം ഒതുങ്ങരുത്. ആധുനികലോകത്ത് ശുചിത്വം ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുമ്പോള്‍, റവന്യൂ മോഡലുമായി അതിനെ യോജിപ്പിക്കേണ്ടതുണ്ട്. മാലിന്യത്തില്‍ നിന്നും സമ്പത്തിലേക്ക് എന്നത്് അതിന്റെ ഭാഗമാവണം. ശുചിത്വമിഷനോടൊപ്പം തന്നെ അനിവാര്യമായും മാലിന്യത്തില്‍ നിന്നും ജൈവവളത്തിലേക്ക് നാം നീങ്ങേണ്ടതാണ്. ഖരമാലിന്യങ്ങള്‍ ജൈവവളമായി രൂപപ്പെടുത്തിയെടുക്കാനുള്ള ഒരു നയപരമായ ഇടപെടലിനു സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ആ ജൈവവളം വാങ്ങിക്കുവാനായി വളനിര്‍മ്മാണ ശാലകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങിനെ ശേഖരിക്കുന്ന വളം അവര്‍ക്ക് ജൈവകൃഷിയില്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് വിതരണം ചെയ്യാവുന്നതാണ്. കമ്പനികളെ സംബന്ധിച്ചിടത്തോളം, മണ്ണിന്റെ ആരോഗ്യത്തെപറ്റി ഉത്ക്കണ്്ഠാകുലരായ കര്‍ഷര്‍ക്ക് ഇതെത്തിച്ചു കൊടുക്കാവുന്നതാണ്, അമിതരാസവളപ്രയോഗങ്ങളിലൂടെ മണ്ണിന്റെ ഗുണം നഷ്ടമായെന്ന പരാതിയുള്ളവര്‍ക്കും ഇതൊരു പരിഹാരമാര്‍ഗമാണ്. ഈ പദ്ധതിയുടെ വിജയത്തിനായി വലിയ സംഭാവനയാണ് ശ്രീ. അമിതാഭ് ബച്ചന്‍ജി നല്കിയിട്ടുള്ളത്, അദ്ദേഹമാണ് പദ്ധതിയുടെ ബ്രാന്റ് അംബാസിഡര്‍. പുതിയ സംരംഭങ്ങളും ചിലവുകുറഞ്ഞതും ലാഭകരവുമായ പദ്ധതികളുമായി മാലിന്യത്തില്‍ നിന്നും സമ്പത്തിലേക്ക് എന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി മുന്നിട്ടിറങ്ങാന്‍ യുവതയെ ഞാന്‍ ക്ഷണിക്കുന്നു. അനുയോജ്യമായ സാങ്കേതികവിദ്യകളുപയോഗിച്ചുകൊണ്ട് വന്‍തോതിലുള്ള ഉത്പാദനം താങ്ങാവുന്ന ചിലവില്‍ സാദ്ധ്യമാക്കുവാന്‍ അവര്‍ക്കു കഴിയുന്നതേയുള്ളൂ. ഒരുപാട് തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യത, സാമ്പത്തിക ഇടപെടലുകള്‍ക്കുള്ള അവസരങ്ങള്‍, മാലിന്യത്തില്‍ നിന്നും സമ്പത്തുല്പാദനം എല്ലാം നേടിയെടുക്കാവുന്നതേയുള്ളൂ. ഇന്‍ന്തോസാന്‍ എന്നൊരു പ്രത്യേക പരിപാടി - ഇന്ത്യാ സാനിറ്റേഷന്‍ കോണ്‍ഫറന്‍സ് സപ്റ്റംബര്‍ 25 മുതല്‍ ഒക്്‌ടോബര്‍ 2 വരെ നടക്കുകയാണ്. ശുചിത്വം വിഷയമാവുന്ന ബോധവല്‍ക്കരണ സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ മന്ത്രിമാരും മുഖ്യമന്ത്രിമാരും മേയര്‍മാരും മെട്രോപൊളിറ്റന്‍ കമ്മീഷണര്‍മാരും ഉണ്ട്. സാങ്കേതി വിദ്യകള്‍കൊണ്ട് എന്തൊക്കെ നേടാം? എന്തായിരിക്കണം സാമ്പത്തികമാതൃക? പൊതുജനപങ്കാളിത്തം എങ്ങിനെ നേടാം? ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ എങ്ങിനെയൊക്കെ വര്‍ധിപ്പിക്കാം? ഇങ്ങിനെ എല്ലാ ഗഹനമായ വിഷയങ്ങളും ചര്‍ച്ചചെയ്യാനുള്ള വേദിയാണത്. ശുചിത്വത്തെക്കുറിച്ചുള്ള നല്ല വാര്‍ത്തകളുടെ പ്രവാഹം ഞാന്‍ കാണുന്നു. 107 ഗ്രാമങ്ങളില്‍ ടോയ്‌ലറ്റ് നിര്‍മ്മാണ ലക്ഷ്യവുമായി ഗുജറാത്ത് ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തുടക്കമിട്ട ബോധവല്ക്കരണ യജ്ഞത്തെക്കുറിച്ച് ഞാനീയടുത്താണ് വായിച്ചത്. 9000ത്തോളം ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ അവര്‍ വിനിയോഗിച്ചത് സ്വന്തം അധ്വാനശേഷിയാണ്. കുറച്ചുനാള്‍ മുന്നേ വന്നൊരു വാര്‍ത്ത നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവാം - വിങ് കമാന്റര്‍ പരംവീര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു സംഘം ശുചിത്വസന്ദേശ പ്രചരണാര്‍ത്ഥം ഗംഗയില്‍ നീന്തിയത് 2800 കിലോമീറ്ററാണ്, ദേവ് പ്രയാഗ് മുതല്‍ ഗംഗാസാഗര്‍ വരെ. സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പുകള്‍ക്കായി ഒരു വാര്‍ഷിക ശുചിത്വ കലണ്ടര്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ഒരോ വകുപ്പും ശുചിത്വമിഷനില്‍ ഒരു പതിനഞ്ചുദിവസം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. കുടിവെള്ള - പൊതുശുചിത്വ - പഞ്ചായത്തീരാജ് വകുപ്പുകള്‍ സംയുക്തമായി അതതു മേഖലകളില്‍ ഒരു പൊതുമാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഈ വരുന്ന ഒക്്‌ടോബര്‍ ഒന്നുമുതല്‍ 15 വരെ നീണ്ടുനില്ക്കുന്ന 15 ദിവസക്കാലം പ്രവര്‍ത്തിക്കുന്നതാണ്. ഒക്ടോബര്‍ 16 മുതല്‍ 31 വരെയുള്ള 15 ദിവസം, കൃഷി-കര്‍ഷകക്ഷേമ-ഭക്ഷ്യസംസ്‌കരണ-ഉപഭോക്തൃകാര്യ വകുപ്പുകള്‍ സംയുക്തമായി ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കും. മുഴുവന്‍ ജനങ്ങളോടും സൗകര്യപ്രദമായ രീതിയില്‍ അതില്‍ ഭാഗവാക്കാകുവാന്‍ ഞാന്‍ അപേക്ഷിക്കുന്നു. ശുചിത്വ സര്‍വ്വെ കാമ്പയിനും ഈ ദിവസങ്ങളില്‍ നടക്കുന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കിയിരിക്കുമെന്നു ഞാന്‍ കരുതുന്നു. മുന്നേ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ പൊതുജനസമക്ഷം അവതരിപ്പിക്കപ്പെട്ടത് പ്രസ്തുത സര്‍വ്വേ 73 നഗരങ്ങളില്‍ നടത്തിയ ശേഷമാണ്. ജനസംഖ്യ ഒരുലക്ഷത്തിലധികമുള്ള 500 നഗരങ്ങളിലാണ് ഈ സര്‍വ്വേ ഇനി നടക്കാന്‍ പോവുന്നത്. നമ്മള്‍ അടുത്തുള്ളവരെക്കാളും പിന്നിലാണെങ്കിലും അടുത്തതവണ മുന്നേറുമെന്ന ആത്മവിശ്വാസം, ശുചിത്വകാര്യത്തില്‍ ആരോഗ്യകരമായ ഒരു മത്സരാന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് സര്‍വ്വേകളുടെ ലക്ഷ്യം. നാമെല്ലാവരും നമുക്കാവുംവിധം ഈയൊരു മഹത്തായ ലക്ഷ്യത്തില്‍ പങ്കാളികളാവുമെന്നു തന്നെയാണ് എന്റെ വിശ്വാസം. ഒക്ടോബര്‍ രണ്ട്, ഗാന്ധിജിയുടെയും ശാസ്ത്രിജിയുടെയും ജന്മദിനമാണ്. സ്വച്ഛ് ഭാരത് മിഷന് രണ്ടു വയസ്സു തികയുന്നതും അന്നാണ്. ഗാന്ധിജയന്തി തൊട്ട് ദീപാവലി വരെയുള്ള ദിനങ്ങളില്‍ മുഴുവനാളുകളോടും ഖാദിഉല്പന്നങ്ങള്‍ വാങ്ങുവാനും ഞാനഭ്യര്‍ത്ഥിക്കുകയാണ്. അതുവഴി എത്രയോ ദരിദ്ര ജനസഹസ്രങ്ങള്‍ക്ക് ഒരു മണ്‍ചെരാത് തെളിച്ചുകൊണ്ട് ദീപാവലി ആഘോഷിക്കാനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ ഒക്ടോബര്‍ രണ്ട് ഒരു ഞായറാഴ്ചയാണ്, അതുകൊണ്ട് തീര്‍ച്ചയായും എവിടെയെങ്കിലും എന്തെങ്കിലും തരത്തിലുള്ള ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ നമുക്കു പങ്കെടുക്കാന്‍ സാധിക്കുന്നതാണ്. ലഭ്യമായ ഒരു നാലുമണിക്കൂര്‍ അല്ലെങ്കില്‍ രണ്ടുമണിക്കൂര്‍ നിങ്ങളെ ഞാന്‍ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷിക്കുന്നു, ഒപ്പം അതിന്റെ ഫോട്ടോകള്‍ നരേന്ദ്രമോദി ആപ്പില്‍ പോസ്റ്റുചെയ്യുമെന്നും. ഇനി അതൊരു വീഡിയോ ആണെങ്കില്‍, ആ വീഡിയോ ഷെയര്‍ ചെയ്യൂ. നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ, ഈ മഹാദൗത്യത്തിനു ലഭിക്കുന്ന പുത്തനുണര്‍വ്വും ഊര്‍ജ്വസ്വലതയും നമുക്കു തൊട്ടറിയാവുന്നതായിരിക്കും. നമുക്ക് മഹാത്മജിയെയും ശാസ്ത്രിജിയെയും സ്മരിക്കാം, ഈ രാഷ്ട്രത്തിനുവേണ്ടി പ്രതിജ്ഞയെടുക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, വിട്ടുനല്കുന്നതിലെ ആനന്ദം സ്വീകരിക്കുന്നതിനെക്കാള്‍ എത്രയോ വലുതാണ്, മഹത്തരവും. അതു പലരും മനസ്സിലാക്കിയിട്ടുണ്ടാവില്ല. അതു അമാനുഷികമായ അനുഭൂതികൂടിയാണ്. പാചകവാതക സബ്‌സിഡി ഉപേക്ഷിക്കുവാന്‍ ഞാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ലഭിച്ച, സ്വമനസ്സാലെ അതുപേക്ഷിച്ചവരുടെ ആ പ്രതികരണമുണ്ടല്ലോ, അന്നാണ് ഞാന്‍ അതു മനസ്സിലാക്കിയത്. നമ്മുടെ രാഷ്ട്രത്തിന്റ നാള്‍വഴികളില്‍ അതൊരു സംഭവമായിരുന്നു, മുന്നോട്ടുള്ള പ്രയാണത്തിനു പ്രചോദനമേകിയ ത്യാഗത്തിന്റെ ഒരദ്ധ്യായം. ഇപ്പോള്‍ ഒരുപാട് യുവതീയുവാക്കള്‍, പലരും കോര്‍പ്പറേറ്റ് ലോകത്തുള്ളവര്‍, വിദ്യാലയങ്ങളിലും എന്‍.ജി.ഒകളിലും കര്‍മ്മനിരതരായവര്‍, അവര്‍ സംയുക്തമായി ജോയ് ഓഫ് ഗിവിങ് വീക് അഥവാ വിട്ടുനല്കുന്നതിലെ ആഹ്‌ളാദത്തിന്റെ ആഴ്ച ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ. ആ മഹായജ്ഞത്തിന്റെ ലക്ഷ്യം ഭക്ഷണപദാര്‍ത്ഥങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് ആവശ്യക്കാരായവര്‍ക്ക് എത്തിക്കുകയാണ്. ഞാന്‍ ഗുജറാത്തിലായിരുന്ന വേളയില്‍ നമ്മുടെ തൊഴിലാളികളെല്ലാം തെരുവുകളിലിറങ്ങി ഉപേക്ഷിച്ച കളിപ്പാട്ടങ്ങള്‍ ശേഖരിച്ച് സമീപപ്രദേശങ്ങളിലെ അംഗന്‍വാടികളിലെത്തിക്കുന്ന പതിവുണ്ടായിരുന്നു. കളിപ്പാട്ടങ്ങള്‍ കണികാണാന്‍ കിട്ടാതിരുന്നു കുട്ടികളുടെ കണ്ണുകളിലെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്. പല നഗരങ്ങളിലും ഈ വിട്ടുനല്കലിന്റെ വാരം ആഘോഷിക്കുന്ന യുവതയ്ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നാം നല്‌കേണ്ടതാണെന്നാണ് എനിക്കു തോന്നുന്നത്. ഇതൊരുതരത്തിലുള്ള ദാനോത്സവമാണ്, ആ ദൗത്യവുമായി മുന്നോട്ടുപോവുന്ന യുവതയ്ക്ക് മംഗളാശംസകള്‍.
എന്റെ പിയപ്പെട്ടവരേ, ഇന്ന് സപ്റ്റംബര്‍ 25 ആണ്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ്ജിയുടെ ജന്മദിനം, ജന്മശതാബ്ദിയുടെ തുടക്കവും. എന്നെപ്പോലുള്ള എത്രയോ പ്രവര്‍ത്തകരെ സ്വാധീനിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു ബീജാവാപം ചെയ്ത, ആ ലക്ഷ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പ്രതിഭയാണ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ്. ഇന്ത്യയുടെ വേരുകളെ തൊട്ടറിയുന്ന ഒരു രാഷ്ട്രീയദര്‍ശനത്തിന്റെ സപ്പോര്‍ട്ടറായിരുന്നു അദ്ദേഹം, നമ്മുടെ സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം ഏകാത്മമാനവ ദര്‍ശനമെന്ന സ്വന്തം തത്വശാസ്ത്രം മുന്നോട്ടുവച്ച പ്രതിഭ. സര്‍വ്വജനഹിത-സര്‍വ്വജനസുഖ-അന്ത്യോദയ സിദ്ധാന്തങ്ങളെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളാണ്. നീണ്ട ക്യൂവിലെ അവസാനത്തെ ആളെപറ്റിയാണ് ഗാന്ധിജി സംസാരിച്ചത്. ദരിദ്രരില്‍ ദരിദ്രനായവന് വികസനത്തിന്റെ ഗുണം എത്തുന്നതെങ്ങിനെയാണ്? - അദ്ദേഹത്തിന്റെ ചോദ്യം അതായിരുന്നു. എല്ലാ കൈകള്‍ക്കും തൊഴില്‍, എല്ലാ പാടത്തും വെള്ളം - അദ്ദേഹം മുന്നോട്ടുവച്ച സാമ്പത്തിക കാര്യപരിപാടി മുഴുവന്‍ ഈയൊരു വാചകത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഗരീബ് കല്യാണ്‍ വര്‍ഷ് അഥവാ ദരിദ്രരുടെ ക്ഷേമ വര്‍ഷമായി അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കപ്പെടട്ടെ. ദാരിദ്ര്യം കുറയ്ക്കുന്നതിനായി നാമെല്ലാം, സമൂഹവും സര്‍ക്കാരുമടക്കം എല്ലാവരും വികസനത്തിന്റെ പ്രയോജനം ദരിദ്രജനകോടികളിലേക്കെത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു വേണ്ടത്. ഞാന്‍ ജീവിക്കുന്ന പ്രദേശം അറിയപ്പെടുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പേരിലാണ് - റെയ്‌സ് കോഴ്‌സ് റോഡ് - ദീന്‍ ദയാല്‍ ഉപാദ്ധ്യായുടെ ജന്മശതാബ്ദിയുടെ ഭാഗമായി നമ്മളതിനു പുനര്‍നാമകരണം ചെയ്യുന്നു - ലോക് കല്യാണ്‍ മാര്‍ഗ്് - ലോകക്ഷേമമാര്‍ഗം. ആദരപൂര്‍വ്വം, നാമേവര്‍ക്കും പ്രചോദനമേകിയ ആ പ്രതിഭയുടെ സ്്മരണക്കുമുന്നില്‍, ആ ബൗദ്ധിക പൈതൃകത്തിനുമുന്നില്‍ ഞാന്‍ പ്രണമിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രണ്ടു വര്‍ഷം മുന്നേ ഒരു വിജയദശമി നാളിലാണ് ഞാന്‍ മന്‍ കി ബാത് ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പുകഴ്ത്തുന്നതോ അവ എടുത്തു കാട്ടുന്നതോ ആയ ഒരു പ്രോഗ്രാമായി അതു മാറാതിരിക്കാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. മന്‍ കി ബാത്, രാഷ്ട്രീയമായ നേട്ടത്തിനുള്ള ഒരു പരിപാടിയോ ആരോപണ-പ്ര്ത്യാരോപണങ്ങളുടെ വേദിയോ ആയും മാറരുത്. ഈ രണ്ടുവര്‍ഷവും ഞാന്‍ അതിജീവിച്ച സമ്മര്‍ദ്ദങ്ങള്‍ നിരവധിയായിരുന്നു, ചിലപ്പോള്‍ പ്രകോപനങ്ങളും, അവയ്‌ക്കെതിരെ ധാര്‍മ്മികരോഷത്തോടെ പ്രതികരിച്ചുപോകുവാനുള്ള മനസ്സിന്റെ പ്രലോഭനങ്ങള്‍ വേറെയും. നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകള്‍ കൊണ്ട് ഈ വൈതരണികളെല്ലാം മറികടന്ന് ഇന്ത്യയിലെ സാധാരണക്കാരുമായി എനിക്കു സംവദിക്കാനായത് മന്‍ കി ബാതിലൂടെയാണ്. ഈ രാജ്യത്തെ സാധാരണക്കാര്‍ എങ്ങിനെയൊക്കെയാണ് എനിക്കു പ്രചോദനമായിക്കൊണ്ടേയിരിക്കുന്നത്? എന്തൊക്കെയാണ് സാധരാണ ജനതയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും? എന്നില്‍ എന്നും കുടികൊള്ളുന്ന സാധാരണക്കാരനെയാണ് മന്‍ കി ബാതിലൂടെ സദാ എടുത്തുകാട്ടുവാന്‍ ഞാനാഗ്രഹിക്കുന്നത്. എന്റെ ജനതയ്ക്ക് മന്‍ കി ബാത് അവരറിയേണ്ട കാര്യങ്ങളുടെ സ്രോതസ്സാവാം. എന്നെ സംബന്ധിച്ചിടത്തോളം അതു അളവറ്റ ഊര്‍ജസ്രോതസ്സാണ്, എന്റെ എല്ലാ പരിശ്രമങ്ങള്‍ക്കു പിന്നിലെ പ്രചോദനവും കരുത്തും 125 കോടിവരുന്ന എന്റെ കഴിവുറ്റ ജനതയാണ്. ഈയാഴ്ച് മന്‍ കി ബാത് രണ്ടുവര്‍ഷം മുഴുമിപ്പിക്കുമ്പോള്‍, അഭിനന്ദന പ്രവാഹങ്ങളുമായി എത്തിയവരോടും, ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നിര്‍ലോഭം തന്ന് എന്നെ അനുഗ്രഹിച്ച മുഴുവന്‍ ജനതയോടും ഞാന്‍ ഹൃദയപൂര്‍വ്വം കൃതജ്ഞത രേഖപ്പെടുത്തുന്നു. മന്‍ കി ബാത് പ്രക്ഷേപണം ചെയ്യുക മാത്രമല്ല, പരമാവധി എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റി അതു പ്രക്ഷേപണം ചെയ്യാന്‍ കഠിനമായി പരിശ്രമിച്ച ഓള്‍ ഇന്ത്യാ റേഡിയോവിനോടുമുള്ള എന്റെ കൃതജ്ഞത അറിയിക്കട്ടെ. നിര്‍ദ്ദേശങ്ങളും എഴുത്തുകളുമായി, പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും മറ്റും സര്‍ക്കാര്‍ വാതിലില്‍ മുട്ടിയ മുഴുവന്‍ ജനങ്ങളോടും എനിക്കു നിസ്സീമമായ നന്ദിയുണ്ട്. ഈ കത്തുകളെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട വകുപ്പുകളെ ക്ഷണിച്ചുചേര്‍ത്തു, ശ്രദ്ധക്ഷണിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു പ്രത്യേക പരിപാടിക്കു വേദിയൊരുക്കാന്‍ ഓള്‍ ഇന്ത്യാ റേഡിയോവിനു കഴിഞ്ഞിട്ടുണ്ട്. 15-20 മിനിറ്റു നില്‍ക്കുന്ന ഒരു കേവല സംഭാഷണമാവാതെ, സാമൂഹികപരിവര്‍ത്തനത്തില്‍ ഒരു പുതിയ അവസരമായി മന്‍ കി ബാത്. ഇതില്‍പരം ഒരു സംതൃപ്തി വേറെന്താണ് എനിക്കു ലഭിക്കുവാനുള്ളത്? മന്‍ കി ബാത് ഒരു വന്‍വിജയമാക്കിയ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, അടുത്ത വാരം ഉത്സവങ്ങളുടെ കാലമാണ് - നവരാത്രിയാഘോഷം, ദുര്‍ഗാപൂജ, വിജയദശമി, പിന്നെ ദീപാവലിയുടെ ഒരുക്കങ്ങള്‍. ''ശക്തി''ക്കായി പ്രാര്‍ത്ഥിക്കാനുള്ള അവസരമാണിത്, സമൂഹത്തിലെ ഐക്യമാണ് രാഷ്ട്രത്തിന്റെ ശക്തി, കരുത്ത്. നവരാത്രിയാവട്ടെ, ദുര്‍ഗാപൂജയാവട്ടെ, നമുക്കെങ്ങിനെയാണ് ഈ ശക്തി-ഉപാസന സാമൂഹിക ഐക്യത്തിന്റെ ആഘോഷമാക്കി മാറ്റുവാന്‍ കഴിയുക? സാമൂഹികബന്ധങ്ങളെ അരക്കിട്ടുറപ്പിക്കാനാവുക? അതാവട്ടേ ശക്തിയോടുള്ള നമ്മുടെ പ്രാര്‍ത്ഥന, അപ്പോള്‍ മാത്രമേ വിജയത്തിന്റെ ഉത്സവം യഥാര്‍ത്ഥ ആഘോഷമാവുകയുള്ളൂ. നമുക്കു ശക്തിയെ നമിക്കാം, അതിനെ പരിപോഷിപ്പിക്കാം, ഐക്യത്തിന്റെ മന്ത്രവുമായി മുന്നേറാം. വരൂ, രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ നമുക്കു നവരാത്രിയും ദുര്‍ഗാപൂജയും സമാധാനപൂര്‍വ്വം, ഐക്യപൂര്‍വ്വം, ഒരേസ്വരത്തൊടെ ആഘോഷമാക്കാം. വിജയദശമി നാളില്‍ നമുക്ക് വിജയമാഘോഷിക്കാം.
വളരെയധികം നന്ദി.
നരേന്ദ്രമോദി
മൊഴിമാറ്റം: മധു (madhuiimk@gmail.com)