മനുഷ്യരാശിയെ അതിൻ്റെ അഗാധമായ ലൈംഗികതയുമായി ബന്ധിപ്പിച്ചിട്ടുണ്ട് ഇതിഹാസങ്ങൾ. പാതിവ്രത്യത്തിൻ്റെയും ലൈംഗിക സദാചാരത്തിൻ്റെയും ആദ്യ ഇര അഹല്യയാണ്, അതിസുന്ദരിയായ അഹല്യ. അഹല്യ എന്നാൽ ഹലം വീഴാത്ത, ഉഴുതുമറിക്കാത്ത എന്നർത്ഥം. ആ അഹല്യയെ പിതാവ് കൈപിടിച്ചു കൊടുക്കുന്നത് മഹർഷി ഗൌതമനാണ്. കാലത്തിൻ്റെ പൊളിറ്റിക്കൽ കറക്റ്റനസിനെ ഒന്നു തട്ടിൻപുറത്തു വച്ചാൽ, സഞ്ജയൻ സത്യവതിയെയും പരാശരനെയും വിശേഷിപ്പിച്ചതുപോലെ അലുവാക്കഷണം പോലത്തെ പെണ്ണും ഉപ്പിലിട്ട കയ്പൻനാരങ്ങ പോലുള്ള മുനിയും. അഹല്യയെ എങ്ങിനെയെങ്കിലും ഒന്നു ഭോഗിക്കാനായി കൊതിക്കുന്നത് ഇന്ദ്രനാണ്, വിശ്വസുന്ദരികളുടെ ഫാം തന്നെ സ്വന്തമായുള്ളയാൾ.
അഹല്യയിൽ ഇന്ദ്രൻ പയറ്റുന്നത് റൊബോട്ടിക്സിൻ്റെ രീതിശാസ്ത്രമാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിസൈൻ, മാനുഫാക്ചറിങ്ങ്, ഓപ്പറേഷൻ. ബ്രാഹ്മമുഹൂർത്തമാണെന്നു തെറ്റിദ്ധരിപ്പിച്ച് മുനിയെ ആദ്യം ആശ്രമം വിട്ടിറക്കി, മുനി ഇറങ്ങിയ ശുഭമൂഹൂർത്തത്തിൽ ഇന്ദ്രൻ മുനിയായി രൂപമാറ്റം വരുത്തി, മയങ്ങുന്ന അഹല്യയിൽ മോഹമുണർത്തി, അഹല്യയെ യഥേഷ്ടം ഭോഗിച്ചു. മുനി സംഗതികളുടെ ഇരിപ്പുവശം അകക്കണ്ണിൽ കണ്ടു. തെളിവായി കൺമുന്നിൽ പ്രത്യക്ഷത്തിൽ താനായി നില്ക്കുന്ന ഇന്ദ്രനും. രണ്ടിനെയും ശപിച്ചു. തൻ്റെ ആശ്രമത്തിൽ കയറി അതിക്രമം കാണിച്ച ഇന്ദ്രനു കൊടുത്ത ശിക്ഷയുമായി താരതമ്യം ചെയ്താൽ ഇന്ദ്രനെ തടുക്കാൻ ശേഷിയില്ലാതിരുന്ന അഹല്യയ്ക്ക് കിട്ടിയ ശിക്ഷ കടുത്തതായിരുന്നു. അഹല്യയെ പാറയാക്കി ആശ്രമം ഉപേക്ഷിച്ച് ഗൌതമൻ ഹിമാലയം കയറി. ശ്രീരാമപാദസ്പർശത്താൽ അഹല്യ ശാപമോക്ഷം നേടിയപ്പോൾ രാമൻ ആദ്യം ചെയ്തത് അഹല്യയുടെ പാദങ്ങളിൽ നമസ്കരിക്കുകയായിരുന്നു. അവിടെയൊരു യുഗത്തിൻ്റെ പുരോഗതിയായാവണം വാത്മീകി അടയാളപ്പെടുത്തിയത്. അഹല്യയെ നിരപരാധിയാക്കുന്നത് കാലമാണ്, വളർന്ന ബോധമാണ്, നീതിശാസ്ത്രങ്ങളായിരുന്നില്ല.
അതിരാവിലെ മയക്കത്തിലായിരുന്ന, നിശ്ചലയായ ഗംഗയെ കണ്ടപ്പോഴാണ് തനിക്കു തെറ്റിയതായി ഗൌതമനു തോന്നുന്നത്. ഗൌതമൻ പണ്ടേ ചില്ലറക്കാരനായിരുന്നില്ല, അഹല്യയ്ക്ക് രണ്ടു ദത്തുപുത്രന്മാരെ കിട്ടിയിരുന്നു, ബാലിയും സുഗ്രീവനും. ആ രണ്ടു മക്കളോടുള്ള മാതൃവാത്സല്യത്തിൽ അഹല്യ ഭർത്തൃവാത്സല്യത്തിന് ലേശം ഭംഗം വരുത്തി. ഇത് ഗൌതമനെ പ്രകോപിപ്പിച്ചു, കൺട്രോളു പോയ മുനി, അന്നു ശപിച്ചത് പിള്ളേരെ ആയിരുന്നു - രണ്ടും വാനരക്കോലമായി പോവട്ടെ. അഹല്യ-ഗൌതമ ദാമ്പത്യമല്ല, പക്ഷേ കുഞ്ഞുങ്ങൾ ദമ്പതിമാരുടെ ലൈംഗികതയുടെ അന്തകരാവുന്ന വിഷയം എസ്തർ പെരേൽ മെയ്റ്റിംഗ് ഇൻ കേപ്റ്റിവിറ്റിയിൽ വിവരിക്കുന്നുണ്ട്. അഹല്യമാർക്ക് ഗൌതമൻ്റെ പിൻമുറക്കാരിൽ നിന്നുമുള്ള ശാപമോക്ഷവും മോചനവും സാധ്യമാവാൻ പോവുന്നത് സെക്സ് ടെക്നോളജിയെ പ്രണയിക്കുമ്പോഴാണ്, സെക്സ്ടെക് ലോകത്തെ ഇനിയങ്ങോട്ട് ഉഴുതുമറിക്കുമ്പോഴാണ്. ഹലം വീഴാത്ത അഹല്യമാരുടെ ശപിക്കപ്പെട്ട ജീവിതത്തിൽ നിന്നുമുള്ള വിമോചനത്തിലേക്ക് തന്നെയാണ് കാര്യങ്ങൾ പോവുന്നതെന്നു തോന്നിപ്പിക്കുന്നതാണ് സമീപകാല വായനകൾ. നന്നാവാൻ ഗൌതമൻമാർക്ക് ഇനിയും അവസരങ്ങളുണ്ടെന്ന പ്രഖ്യാപനവുമാണത്.
ചാരമാവുന്ന സദാചാരവും രതിയുടെ നൂതന ലോകവും
മെയ്റ്റിങ് ഇൻ കാപ്റ്റിവിറ്റി എന്ന തൻ്റെ ഗ്രന്ഥത്തിൽ എസ്തർ പെരേൽ കൌൺസിലിങ്ങിന് വന്നൊരു പെൺകുട്ടിയുടെ വാക്കുകൾ വിവരിക്കുന്നുണ്ട്. “ഒരു പെണ്ണെന്ന നിലയിൽ അംഗീകരിക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുത് അമ്മയെന്നല്ല, ഭാര്യയെന്നല്ല, കൂട്ടുകാരിയെന്നല്ല. ഒരു ആണെന്ന നിലയിൽ അലനെ കാണുവാനുമാണ് എനിക്കിഷ്ടം. ഒരു നോട്ടമാവാം, ഒരു മൃദുസ്പർശമാവാം, അതൊരു വാക്കിലൂടെയുമാവാം. പദവികളുടെ മാറാപ്പുകളൊന്നുമില്ലാതെ അവനെന്നെ കാണണം.”
അദീലെ, അവൾക്കും അലനുമിടയിലെ തൃഷ്ണയുടെ തലം അടയാളപ്പെടുത്തുന്നത് അങ്ങിനെയാണ്. പതിച്ചുകൊടുത്ത റോളുകളിൽ വ്യക്തിയെ തളച്ചിടുമ്പോഴല്ല, റോളുകളിൽ നിന്നു വലിച്ചു പുറത്തിട്ട വ്യക്തിയെ സമഗ്രതയിൽ കാണുമ്പോഴാണ് ഓരോ നോട്ടവും പുതിയ ദർശനമാവുന്നത്. ആസക്തിയെ നിലനിർത്തുക പുതിയ കാഴ്ചകളാണ്. ഇറോട്ടിക് ഇൻ്റലിജൻസ് ആവശ്യപ്പെടുന്നത് ബന്ധങ്ങളുടെ ഇഴയടുപ്പമല്ല, ബോധപൂർവ്വമായ ഒരകൽച്ചയാണ്, ആ സ്പേസിനെ ജീവസ്സുറ്റതാക്കുമ്പോഴാണ് വിരസമല്ലാത്ത രതിയുടെ സരസലോകം സാധ്യമാവുന്നത്.
സ്വഹൃദയം സൂക്ഷിക്കാൻ നോക്കിയാൽ
സ്വശരീരം സുരക്ഷിതമാക്കാൻ നോക്കിയാൽ
സ്വഗൃഹത്തിലേക്ക് പെണ്ണ് കൊണ്ടുവരിക മാനഹാനിയാണ്
അതിലും വലിയൊരു മിഥ്യാബോധം ലോകത്തെന്താണ്?
പുതുതലമുറ കവികളിൽ പ്രശസ്തയായ കനേഡിയൻ പൌരയായ രുപി കൌറിൻ്റെ വരികളുടെ മൊഴിമാറ്റമാണ് മുകളിൽ, നമ്മുടെ നിലവിലെ സദാചാര സാഹചര്യത്തെയാവണം കവി കോറിയിട്ടത്.
അതിരുകളറിയാത്ത പക്ഷിയാണു മനുഷ്യൻ്റെ കാമനകൾ. സുരക്ഷിതത്വബോധം സദാ ആണിനുമാത്രമല്ല, പെണ്ണിനും ഒപ്പമുള്ളതാണ് ഒരല്പം സാഹസികതയും. അറിയുന്തോറും അനാവരണം ചെയ്യപ്പെടുന്ന നിഗൂഢതകൾ, അനുഭവ വേദ്യമാവുന്ന പുതുമകൾ, അനിവാര്യമായ അതിൻ്റെ അപകടങ്ങൾ ഇതൊക്കെയും ആണിനെയും പെണ്ണിനെയും ഒരുപോലെ മുന്നോട്ടു നയിക്കുന്ന ഘടകങ്ങളാണ്, എന്തിലെങ്കിലുമൊക്കെ ചേർത്തുനിർത്തുന്നതും. ആ സാഹസികതയുടെ സ്പേസിലേക്കുള്ള സാങ്കേതികവിദ്യയുടെ, നിർമിതബുദ്ധിയുടെ അന്വേഷണങ്ങളാവണം സെക്സ്ടെക്, ഭാവിയുടെ രതിസാമ്രാജ്യം. സ്വയംഭോഗത്തെ എതിർത്ത ബോധം തീർച്ചയായും സാങ്കേതികഭോഗത്തെയും എതിർക്കും, പക്ഷേ എതിർപ്പുകളെ മറികടന്നു പോവുകയാണ് ശാസ്ത്രത്തിൻ്റെ രീതി, ടെക്നോളജിയുടെയും. ലൈംഗികശേഷി ഉള്ള ഒരാൾ ജീവിതത്തിൽ എന്നെങ്കിലും സ്വയംഭോഗത്തിലേർപ്പെടാതെയാണ് സ്വയംഭോഗത്തെ എതിർത്തത് എന്നു കരുതുക സാധ്യമല്ല. വർത്തമാന-ഭാവി ലോകത്ത് തൻ്റെ രതിബോധത്തിനു പറ്റിയ ടൂളിനെ, റൊബോട്ടിനെ തന്നെ സൃഷ്ടിച്ചെടുക്കുന്ന നിർമ്മിതബുദ്ധിയെ പഴിക്കാനും അതുമായി ഇണചേർന്നവർ തന്നെയുണ്ടാവും. എസ്. കെയുടെ ഒരുദേശത്തിൻ്റെ കഥയിൽ ഗാന്ധിത്തൊപ്പി വച്ചു കള്ളുഷാപ്പു പിക്കറ്റ് ചെയ്യുന്ന ഒരു കുഞ്ഞാപ്പുവുണ്ട്, പരമസ്വാതികനായ കൃഷ്ണൻ മാസ്റ്ററുടെ ലോകതരികിടയായ മകൻ. ഇളനീരെന്ന വ്യാജേന തൊണ്ടിൽ കള്ളുകുടിച്ച് ഒടുവിൽ ബോധം കെട്ടുപോയ കുഞ്ഞാപ്പുവിൻ്റെ നേരവകാശികളാണ് എന്തിനെയും എതിർക്കുന്നവരിൽ ഒരു വലിയ വിഭാഗം എന്നും.
കുറ്റവും ശിക്ഷയും പാപവും മാപ്പും ഇല്ലാത്ത ഒരു ലോകം മതങ്ങൾക്കില്ല. സ്വതന്ത്ര പ്രണയം മതങ്ങൾ നിഷിദ്ധമാക്കിയതിന് കാരണം ലൈംഗികതക്ക് ലൈസൻസ് കൊടുക്കുന്ന വിവാഹം വരുമാനമാർഗമായതാണ്. വിവാഹത്തിനകത്തെ ലൈംഗികബന്ധം വിഹിതവും, പുറത്തേത് അവിഹിതവും ആയത് അങ്ങിനെയാണ്. സ്വതന്ത്രലൈംഗികതയെ, പ്രണയത്തെ പൗരോഹിത്യം എതിർത്തതും ലൈംഗികതയെ പ്രത്യുത്പാദനത്തോട് കൂട്ടിക്കെട്ടിയതും അതുകൊണ്ടാണ്. എന്താണ് വിഹിതം, എന്താണ് അവിഹിതം? സഹസ്രാബ്ദങ്ങൾക്കു മുന്നേയുള്ള ബോധത്തിൻ്റെ മിന്നാം മിനുങ്ങുവെട്ടത്തിൽ തീരുമാനിക്കപ്പെട്ടതാണ് വിഹിതവും അവിഹിതവും. വിശ്വാസത്തിൻ്റെ സ്വാധീനം ഭീകരമാണ്. തേങ്ങ വെട്ടി വെയിലത്തുണക്കി പല കൈ മറിഞ്ഞ് ചക്കിലെത്താതെ, പച്ചത്തേങ്ങ നേരെ വെളിച്ചണ്ണയാക്കിയതിനെ നമ്മൾ വിളിക്കുന്നത് വർജിൻ കോക്കനട്ട് ഓയിൽ എന്നാണ്. വർജിൻ/വർജിനിറ്റിയുടെ വേരുകൾ തേടി പോയാൽ ചെന്നെത്തുക വിശ്വാസത്തിലാണ്. കന്യകാത്വം അവിഭാജ്യഘടകമായിരുന്ന കന്യാദാനമായിരുന്നു വിവാഹം. അവിടെയാണ് വെർജിനിറ്റിയുടെ വിപണിമൂല്യം. ജൈവികചോദനയായ സ്വാഭാവിക ഇണചേരലിൽ നിന്നും, അതിൻ്റെ മുഖ്യദൌത്യം തന്നെ അപ്രസക്തമാക്കി ലൈംഗികബന്ധത്തെ, ഒരു രസലീലയാക്കി എന്നേ ഇതിഹാസങ്ങൾ തന്നെ ഉയർത്തിയെടുത്തതാണ്! ഇങ്ങ് യമുനാ തീരത്തും അങ്ങ് ഈജിപ്തിലെയും ആഫ്രിക്കയിലെയും നദീതീരങ്ങളിലെയും മുളങ്കാടുകളിലെയും രസലീലകളുടെ, രതികാവ്യങ്ങളുടെ മഹാപാരമ്പര്യം അവകാശപ്പെടാവുന്ന സംസ്കാരമാണ് മാനവികതയുടേത്. ഇവിടെ ആ ഭാഷയെ നമ്മൾ വിളിച്ചത് സംസ്കൃതം എന്നാണ്, പ്രാകൃതം എന്നല്ല. സംസ്കാരം എന്നത് ജൈവികചോദനകളെ ലംഘിക്കലാണ്, അതിനപ്പുറത്തേക്ക് അതിനെ വളർത്തലാണ്.
ഇവിടെ നമ്മൾ ആയകാലത്തു മലകയറണോ, ആവാത്ത കാലത്തു കയറുവാനായി കാത്തുനില്ക്കണോ, ഇനി പള്ളിയിൽ ആണു കയറി ആത്മീയതയെ ഉണർത്തിയാൽ മതിയോ, പെണ്ണിനെ കയറ്റിയാൽ ആത്മീയതക്കു കോട്ടം തട്ടുമോ എന്നൊക്കെ ആലോചിച്ച് ചത്തുപോവുന്ന കാലത്താണ് ലോകം ശാസ്ത്രവും സാങ്കേതികവിദ്യയും അതിൻ്റെ രഥയാത്രയുമായി മുന്നോട്ടു തന്നെ പോവുന്നത്. മറക്കരുത്, നമ്മുടെ ജഗന്നാഥൻ്റെ രഥമുണ്ട്, അതിൽ നിന്നും സായിപ്പ് ഒരു പദമുണ്ടാക്കിയിട്ടുണ്ട് - ജഗ്ഗർനോട്. ജഗന്നാഥൻ്റെ രഥത്തിനു വഴിവേണ്ട, കരയോ വെള്ളമോ എന്തുമാവട്ടെ, പോവുന്നിടം അതു വഴിയാക്കിക്കൊള്ളും. അങ്ങിനെ സകലതിനെയും ഇടിച്ചു ലവലാക്കി പോവുന്ന പോക്കിനെയാണ് ജഗ്ഗർനോട് എന്ന പദം കൊണ്ട് സായിപ്പ് വിവക്ഷിക്കുന്നത്. സെക്സ്ടെക് ഒരു ജഗ്ഗർനോട്ടാണ്, അത് അതിൻ്റെ വഴിയിൽ തന്നെ മുന്നോട്ടു പോവും എന്നറിയാൽ താഴെയിട്ട ലിങ്കിലെ ഫോർബ്സ് മാഗസിനിലെ ലേഖനം വായിച്ചാൽ മതി, ഇവിടെ അതിലെ അത്യാവശ്യം ചിലകാര്യങ്ങളുണ്ട്.
നമുക്ക് ഇന്നും സെക്സ് എന്താണെന്നും ജൻഡർ എന്താണെന്നും കൃത്യമായി ഒന്നു നിശ്ചയിക്കുവാൻ തന്നെ ആയിട്ടില്ല. സ്ഥാനത്തും അസ്ഥാനത്തും ലിംഗം എഴുന്നള്ളിക്കുയാണ് ഭാഷയിൽ, ലിംഗവ്യത്യാസം, എതിർലിംഗം എന്നൊക്കെ വായിക്കുമ്പോൾ ഉടുതുണി പൊക്കി കാണിക്കുന്ന ഒരു പ്രതീതിയാണ് ഉളവാകുന്നത്. സെക്സിനു ചുറ്റിലുമായി ചിന്തയെ കെട്ടിയിട്ട് ഒടുവിൽ ലോകോത്തര സദാചാര പോലീസുകാരായി മാറി ഒന്നുകിൽ കിട്ടിയവനെ തല്ലിക്കൊന്ന്, അല്ലെങ്കിൽ കിട്ടിയതു വാങ്ങിപ്പോവുന്ന ജന്മങ്ങളുടെ ലോകത്തു തന്നെയാണ് സെക്സിനോട് ടെക്നോളജിയെ കൂട്ടിക്കെട്ടി, ലൈംഗികതയെ, അതിൻ്റെ ആസ്വാദനത്തെ ലോകം ഇന്ന് പുനർനിർവ്വചിക്കുന്നത്.
സ്വാഭാവിക പ്രത്യുല്പാദനത്തെ ബാധിക്കുന്ന ഒന്നും അടുപ്പിക്കാൻ പാടില്ലെന്ന ഒരു കാഴ്ചപ്പാട് മതനിർമ്മിതിയാണ്. സ്വാഭാവികമാണ് ആ നിർമ്മിതബോധത്തെ നിർമ്മിതബുദ്ധി തകർത്തെറിയുന്നത്. എല്ലാവരും സന്തതികളെ ഉല്പാദിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കുവാനാണ്? വംശശുദ്ധി, വംശം വേരറ്റുപോവുക എന്നിത്യാദി വിഡ്ഢിത്തങ്ങളൊക്കെയും ശാസ്ത്രത്തിൻ്റെ ചൂടിലും വെളിച്ചത്തിലും കരിഞ്ഞുപോവുന്നതു മാത്രമാണ്.
സെക്സിൻ്റെ തുല്യവിതരണം
ഭേദപ്പെട്ടത്, സമാസമം, സുരക്ഷിതം, ശരാശരി - ആ നാലു ചുമരുകൾക്കുള്ളിലെ മെരുക്കപ്പെട്ട ലൈംഗികത, സഹ്യൻ്റെ മകനെയും മകളെയും കെണിവെച്ചു പിടിച്ച് ഗുരുവായൂരിലെ ആനക്കൂട്ടിൽ തളച്ച് ആനപ്രേമം തള്ളിമറിക്കൽ മാത്രമാണ്. കൂട്ടിലെ ആനജീവിതം പോലെതന്നെ അതു വിരസവുമാണ് എന്ന് എല്ലാവർക്കുമറിയാം. പക്ഷേ നാലുചുവരുകൾ മനുഷ്യനെ തളച്ചിട്ട മൃഗത്തിൽ നിന്നും വ്യത്യസ്തനാക്കുന്നുണ്ട്. കാരണം മൃഗം പ്രാകൃതവും മനുഷ്യൻ സംസ്കൃതവുമാണ് എന്നതാണ്, സംസ്കൃതം കാപട്യമാണെന്നതുമാണ്.
മനുഷ്യൻ്റെ ലൈംഗികതയെ ഏറെയും നിർണയിക്കുന്നതു അവൻ്റേതുമാത്രമായൊരു ഭാവനാലോകമാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഒരന്തരവും അതാണ്. മറ്റൊരാളെ സ്പർശിക്കാതെ തന്നെ തൻ്റെ ലൈംഗികഭാവനകളുടെ ലോകത്തിരുന്നു വേണ്ടുവോളം ലൈംഗികസുഖം ആസ്വദിക്കുവാനുള്ള ശേഷി മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്, ബന്ധങ്ങളിലെ ഇഴയടുപ്പത്തെ നിലനിർത്തുന്നതും സ്നേഹബന്ധത്തിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതുമായ അറ്റകുറ്റപ്പണികളാണ് ലൈംഗികബന്ധങ്ങൾ എന്നും മനുഷ്യശരീരങ്ങളത്രയും വൈയക്തികമായ ചരിത്രങ്ങളുടെയും സാംസ്കാരികമായ അനുശാസനകളുടെയും ലിഖിതങ്ങൾ പേറുന്നതാണെന്നും എസ്തേർ നിരീക്ഷിക്കുന്നുണ്ട്.
ഡിഎച്ച് ലോറൻസിൻ്റെ വിഖ്യാതമായ ലേഡി ചാറ്റർലിസ് ലവറിൽ നിന്നും ഒരു പാസേജ് മൊഴിമാറ്റിയിടുന്നു - “കടന്നുപോകുവാൻ ബുദ്ധിമുട്ടുള്ള, ശരീരമുരയുന്ന മുള്ളുകളും ചില്ലകളുമുള്ള മരങ്ങളുടെ മതിലുകൾക്കിടയിലൂടെ അയാൾ അവളെ മുന്നോട്ടു നയിച്ചു, ഒരല്പമിടത്ത് വീണുകിടന്ന ചില്ലകളുടെ കൂമ്പാരത്തിനടുത്തേക്ക്. ഒന്നോ രണ്ടോ ഉണങ്ങിയവ അയാൾ എടുത്തെറിഞ്ഞു, അതിനു മുകളിലായി അയാളുടെ കോട്ടും വേസ്റ്റ് കോട്ടും വിരിച്ചു. ഇറുകിയ ഷോർട്സിലും ഷർട്ടിലുമായി അടുത്തു നിന്നു അവളെ സാകൂതം നോക്കുന്ന അയാളുടെ കണ്ണുകളിലെ ആസക്തി അവളെ ആ ചില്ലകളുടെ മേലേയ്ക്ക് ചായ്ച്ചുകിടത്തി, കാട്ടിൽ മരച്ചില്ലകൾക്കു താഴെയായി ഒരു മൃഗമെന്നോണം. അയാൾ കുറച്ചൊക്കെ കരുതലോടെ, പതുക്കെ അവളെ ശരിയായി കിടത്തി. എങ്കിലും, പക്ഷേ അയാളുടെ അക്ഷമ അവളുടെ അടിക്കുപ്പായത്തിൻ്റെ ചരട് പൊട്ടിച്ചുകളഞ്ഞു, അനങ്ങാതെ, ചേതനയറ്റു കിടക്കുകയല്ലാതെ, അതൊന്നു അഴിച്ചെടുക്കാൻ അവളവനെ സഹായിച്ചതുമില്ല. പിന്നീട് അയാൾ സ്വന്തം മുൻഭാഗം കൂടി നഗ്നമാക്കി, അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവളിലമർന്ന അയാളുടെ നഗ്നശരീരം അവൾക്ക് അനുഭവവേദ്യമായി. ഒരുനിമിഷത്തേക്ക്..പെട്ടെന്ന് ഒന്നുകൂടി വികസിച്ച്, ഒരു വിറയലോടെ അയാൾ അവളിലമർന്നു. പിന്നെ പതുക്കെ അയാൾ ചലിക്കാൻ തുടങ്ങുമ്പോഴേക്കും പെട്ടെന്നു വന്നെത്തിയ രതിമൂർച്ഛയുടെ നിസ്സഹായതയിൽ പുതിയ, അന്നുവരെ അപരിചിതമായ പുളകങ്ങളുടെ ഓളങ്ങൾ അവളിൽ അലയടിച്ചു.”
നിൻ്റെ ചുണ്ടിൻ്റെ സുഗന്ധം
ആരിലെങ്കിലും നിക്ഷേപിക്കുക
ഹേ ചുവന്ന റോസാപുഷ്പമേ
നീ ക്ഷണം വാടിപ്പോയേക്കാം...
കാറ്റ് പറഞ്ഞു...
ജൂൺ മാസ രാവ് പാതിയിലെത്തുമ്പോൾ
ചന്ദ്രൻ വയസ്സറിയിക്കുമ്പോൾ
ഒരു കാറ്റ് വന്നു ചുവന്ന റോസാപ്പൂവിനെ പുണരുമ്പോൾ
പൂക്കൾ നിരനിരയായി മോഹാലസ്യത്തിലേക്കു വീഴുമ്പോൾ
എൻ്റെ പ്രിയനേ വരിക
പുണരുക, ചുംബനങ്ങളാൽ മൂടൂക...
കരുത്തിനെ പറ്റി, ശാക്തീകരണത്തെ പറ്റി, പിന്തുണയെ പറ്റി സംസാരിക്കുന്ന പെൺസ്വരങ്ങൾ നിങ്ങൾ കേൾക്കുന്നു...
അതെ! സ്വയം വിശ്വസിക്കാത്ത എന്തെങ്കിലുമൊന്ന് എങ്ങിനെയാണ് നമുക്കു നേടാനാവുക ?
നമ്മുടെ ബലഹീനത ആസ്വദിക്കുകയും അത് നമുക്കെതിരെ തന്നെ ഉപയോഗിക്കുകയും ചെയ്യുന്നവരെ നിങ്ങളെന്തിനത് കാണിക്കണം?
സഹായം വാഗ്ദാനം ചെയ്യുന്നവർ തന്നെ സ്വന്തം ഭാര്യമാരെയും പെൺകുട്ടികളെയും സഹോദരിമാരെയും വീട്ടിൽ തടവിലാക്കുമ്പോൾ നിങ്ങൾക്കെങ്ങിനെയാണ് ആ സഹായഹസ്തങ്ങളെ വിശ്വസിക്കാനാവുക? നമുക്കു കളി തുടരേണ്ടതുണ്ട് ... മുന്നോട്ടേക്കുള്ള പ്രയാണം..
നമ്മൾ ശക്തരാണ്..
കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ട്…..
നിങ്ങളുടെ സഹായത്തിന് നന്ദി…
പക്ഷേ എല്ലാം സ്വയം ഞാൻ ചെയ്യാം!
അശ്ലീലമല്ല, സ്നേഹമാവട്ടെ എന്ന സന്ദേശവുമായി സിൻഡ് ഗാലപ് മെയ്ക ലവ് നോട് പോൺ (MakeLoveNotPorn) ന് തുടക്കം കുറിച്ചത് 2013ൽ.
ഉഭയസമ്മതം, ആശയവിനിമയം, ലൈംഗികമൂല്യങ്ങൾ, ലൈംഗികപെരുമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകത്തെ ആദ്യത്തെ ഉപയോക്താക്കൾ സൃഷ്ടിച്ച സോഷ്യൽ സെക്സ് വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്ഫോമായി അതിനെ മാറ്റിയത് ഒരു വലിയ ലക്ഷ്യവുമായാണ് - ബലാത്സംഗ സംസ്കാരം അവസാനിപ്പിക്കുക. മറ്റൊരാൾ എന്തു കരുതുന്നു എന്നത് ശ്രദ്ധിക്കേണ്ട ഒന്നേയല്ലെന്ന് സിൻഡി ഗാലപ്.
ടെക്കിൽ വിശ്വസിക്ക
സാങ്കേതികവിദ്യയുടെ യുഗത്തിൽ ആളുകൾക്കിടയിലെ പരസ്പര വിശ്വാസ്യത ബുദ്ധിമുട്ടാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നു തന്നെയാണ് ഓസ്ട്രേലിയൻ പോഡ്കാസ്റ്ററും സെക്സ്ടെക് മേഖലയിലെ അറിയപ്പെടുന്ന സംരംഭകയുമായ ബ്രയോണി കോൾ പറഞ്ഞത്. ഒട്ടനവധി താല്പര്യങ്ങളുടെയും പ്രലോഭനങ്ങളുടെയും ഇതരവിചാരങ്ങളുടെയും ലോകത്ത്, എല്ലാം ഒരു തിരഞ്ഞെടുപ്പിലേക്ക് പോവുക സാധ്യമാണെന്ന് അവർ വിശദീകരിക്കുന്നു. ബന്ധത്തിൽ നിന്നുള്ള വ്യതിചലനം പങ്കാളി കാരണമാവണമെന്നില്ല. പ്രലോഭനങ്ങളുടെ ഘോഷയാത്രയിൽ അതിൻ്റെ നിയന്ത്രണം എളുപ്പമല്ല. ഇൻ്റർനെറ്റിൻ്റെ ആവിർഭാവശേഷം വിവാഹമോചന നിരക്ക് ക്രമാതീതമായി ഉയർന്നു, പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനിച്ചവരുടെ ജനറേഷനിലെ ആളുകൾ പഴയ ഹൈസ്കൂൾകാല പ്രണയികളുമായി വീണ്ടും ബന്ധം പുലർത്തിയതായിരുന്നു കാരണം. ഇന്ന് ആളുകൾ വളരെ വൈകി വിവാഹം കഴിക്കുന്നത് കാണാം, എല്ലാവരുമല്ല.
ആരെങ്കിലുമായി ബന്ധപ്പെടേണ്ടതിൻ്റെ, അടുത്തിടപഴകേണ്ടതിൻ്റെ ആവശ്യകതയൊന്നും ഇല്ലാതാകുന്നതല്ല, മനുഷ്യൻ അടിസ്ഥാനപരമായി സാമൂഹ്യജീവിയാണ്. ഭക്ഷണം, ഉറക്കം, പാർപ്പിടം, ഒക്കെയും പോലെ അടിസ്ഥാന ആവശ്യമാണ് ലൈംഗികസംതൃപ്തിയും. ലൈംഗികതയുടെ മേഖലകളിൽ കാലമിന്നോളം സാധ്യമാവാത്ത, നവീകരിക്കപ്പെടുവാനുള്ള, ആസ്വാദനത്തെ വിഴുങ്ങുന്ന തമോഗർത്തങ്ങളുണ്ട്. അവിടേക്ക് കടന്നുകയറുവാൻ സെക്സ്ടെക്കിന് കഴിയുമെങ്കിൽ, എന്തിനു പഴിക്കണം?
Mating in Captivity
Unlocking Erotic Intelligence by Esther Perel
Lady Chatterley's
Lover by D.H. Lawrence
https://www.forbes.com/sites/marijabutkovic/2021/06/10/next-generation-of-sextech-entrepreneurs-is-here-disrupting-the-37-billion-sexual-wellness-market/?sh=69380d4c73d2
https://hivelife.com/future-of-sex-sextech/
https://www.vogue.in/culture-and-living/content/future-of-sex-in-the-age-of-technology-dating-apps-intimacy-essay
https://www.who.int/news-room/fact-sheets/detail/disability-and-health#:~:text=Key%20facts,earlier%20than%20those%20without%20disabilities.