Showing posts with label സമകാലിക മലയാളം. Show all posts
Showing posts with label സമകാലിക മലയാളം. Show all posts

Tuesday, September 24, 2024

മണ്ണിനും മനുഷ്യന്തസ്സിനും വേണ്ടി പോരാടുമ്പോൾ : ഗീതാ രാമസ്വാമിയുടെ ഓർമ്മക്കുറിപ്പുകളിലൂടെ

പ്രവിലേജ്ഡ് ആയവരെ സംഘടിപ്പിക്കുക എളുപ്പമാണ്, ലാഭകരമായ ബിസിനസ്സുമാണ്. തുണിയില്ലാത്ത, തുണയില്ലാത്ത, കുടിയില്ലാത്ത പാവങ്ങളെ സംഘടിപ്പിക്കാൻ ആദ്യം അവർ നമ്മളെ വിശ്വസിക്കണം. സർവ്വരാലും ചൂഷണം ചെയ്യപ്പെടുന്നവരുടെ വിശ്വാസം ആർജ്ജിക്കുക തന്നെയും ഒരു സാഹസമാണ്, അവരിൽ ഒരാളായി ജീവിക്കാതെ അത് സാധ്യമാവുകയില്ല. ഇബ്രാഹിം പട്ടണത്തെയും പരിസര പ്രദേശങ്ങളിലെയും അടിച്ചമർത്തപ്പെട്ട ദളിതരുടെ ഊരുകളിൽ ഉള്ളത് കഴിച്ച്, കക്കൂസും കുളിമുറിയും കാണാത്തവർക്കൊപ്പം  കഴിഞ്ഞ വിദ്യാസമ്പന്നയായ ഒരു ബ്രാഹ്മിൺ യുവതിയുടെ അസാധാരണമായ പോരാട്ടത്തിൻ്റെ, ഒരു സമൂഹത്തിൻ്റെ അതിജീവനത്തിൻ്റെ ചരിത്രം കൂടിയാണ് ലാൻ്റ്, ഗൺസ്, കാസ്റ്റ്, വുമൺ - ദി മെമോയെർ ഓഫ് ലാപ്സ്ഡ് റെവല്യൂഷണി. ആലപ്പുഴയിലെ ഹരിപ്പാടുകാരനായ കെ എച്ച് രാമസ്വാമിയുടെയും ലക്ഷ്മിയുടെയും മകൾ ഗീത സ്വയം അടയാളപ്പെടുത്തുന്നത് കാലഹരണപ്പെട്ട ഒരു വിപ്ലവകാരിയായാണ്.

ഏതു മേഖലയിലേക്ക് കടന്നുവരുന്നതിലും പ്രയാസകരമാണ് ഒരു പെൺകുട്ടിക്ക് അടിമുടി വിപ്ലവകാരിയായി ജീവിക്കുവാൻഅണ്ടർഗ്രൌണ്ടിലടക്കം പ്രവർത്തിച്ച നക്സലൈറ്റ് മൂവ്മെൻ്റിൻ്റെ ഭാഗമായ കൌമാരവും യൌവ്വനവുംസംഭവബഹുലമായ ഒരു കാലഘട്ടം വായനക്കാരുടെ കൺമുന്നിൽ പുനർസൃഷ്ടിക്കുകയാണ് എഴുത്താൾ. പേരിന് ഭൂമി പെണ്ണാണെന്ന് നമ്മൾ പറയുമെങ്കിലും സമ്പൂർണമായും ആണധികാരത്തിൻ്റെ ബിംബങ്ങളാണ് ലാൻ്റ്, ഗൺ, കാസ്റ്റ്. ഇതു മൂന്നിൻ്റെയും ഇരയായി ഏറ്റവും ഭീകരമായ ചൂഷണം ഒരു അണക്കെട്ട് പോലെ ഏറ്റുവാങ്ങുന്നത് പെണ്ണാണ്. ആധുനിക സമൂഹത്തിൻ്റെ നെടുന്തൂണുകളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ഏറ്റവും വലിയ ശത്രു അതെല്ലാം റദ്ദു ചെയ്തുകളയുന്ന ജാതിയാണ്. ഇന്ത്യൻ ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഭംഗിയായി പലതും ചെയ്യാനാവുമെന്ന് സ്വജീവിതം കൊണ്ട് തെളിയിക്കുകയാണ് ഗീത.

വെറുതേ പറഞ്ഞുപോവുകയല്ല, സംഭവങ്ങൾക്കൊപ്പം നിർഭയം പേരുകൾ വിളിച്ചുപറഞ്ഞു തന്നെയാണ് ഗീത പോവുന്നത്. അത്, അവൾ നിങ്ങൾക്കൊക്കെയും കിടന്നുതരുന്നതുകൊണ്ടാണോ നിങ്ങൾ അവളെ അനുസരിക്കുന്നത്, അവളുടെ പണി എങ്ങനെയുണ്ട്, അവൾ എനിക്കും എന്നു തൻ്റെ അനുയായികളോട് ചോദിച്ച മുൻ നെക്സലും പിന്നീട് പോലീസ് ഓഫീസറുമായ സർവ്വേശ്വർ റെഡ്ഡിയുടേതാവാം, ഇന്ദിരാജി കീ ജയ് വിളിക്കാൻ വിസമ്മതിച്ച തൻ്റെ സഖാവിൻ്റെ നാവ് അരയിഞ്ച് മുറിച്ചെടുത്ത വിജയ രാമറാവുവിൻ്റേതാവാം, തന്നോട് ഒരു കളി ചോദിച്ച  മുൻകമ്മ്യൂണിസ്റ്റും വക്കീലുമായ  രാംമോഹൻ റാവുവിൻ്റേതാവാം, കുർമി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യാൻ ശ്രമിക്കവേ, പ്രദേശവാസികൾ ഒന്നടങ്കം അയാളുടെ കോട്ടവളഞ്ഞ് തല്ലിക്കൊന്ന് കത്തിച്ച  ലക്ഷ്മി നാരായൺ റെഡ്ഡിയുടെതാവാം (മനുഷ്യാവകാശപ്രവർത്തകനും സോഷ്യലിസ്റ്റും ആക്ടിവിസ്റ്റും പിന്നീട് സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ബി സുദർശൻ റെഡ്ഡിയുടെ പിതാവ്). സത്യസന്ധതയാണ്, സുതാര്യതയാണ് ഗീതയുടെ ഓർമ്മക്കുറിപ്പുകളെ അസാധാരാണമായ ഒരു വായനാനുഭവം ആക്കുന്നത്.

അറിവുകളെ റദ്ദുചെയ്യുന്ന അനുഭവങ്ങൾ

രാഷ്ട്രീയവും സാമൂഹികവും ജാതീയവുമായ ദുരവസ്ഥയെ  ലഹളയോ കലാപമോ ഇല്ലാതെ  എങ്ങിനെ മാറ്റിയെടുക്കാനാവും എന്നതിൻ്റെ  ഒരു കേസ്സ്റ്റഡി തന്നെയാണ് ഗീതയുടെ ജീവിതവും ചരിത്രവും. നൂറ്റാണ്ടുകളുടെ ദുരവസ്ഥയിൽ നിന്നും സമൂഹങ്ങളെ ഉയർത്താൻ സമാധാനപൂർണ്ണമായ  ഇടപെടലിന്  സാധ്യമാവുമെന്ന് തെളിയിച്ചതാണ് ഗീതയുടെ ജീവിതം.

എൻ്റെ കുടുംബത്തിന് അടിമത്തൊഴിലാളികൾ ഇല്ലായിരുന്നു. ഞാൻ, പക്ഷേ  സംഘത്തിൻ്റെ പ്രക്ഷോഭത്തിൽ പങ്കാളിയായി. ഗീതാമ്മയുടെ സഹായത്തോടെ, ഗ്രാമത്തിലെ അടിമത്തൊഴിലാളികളെ ഞങ്ങൾ മോചിപ്പിച്ചു, അവരുടെ കടങ്ങൾ തിരിച്ചടക്കില്ലെന്ന് പ്രഖ്യാപിച്ചു, അവർക്ക് കന്നുകാലികളും ഭൂമിയും നേടി. തൊട്ടടുത്ത മടപ്പൂരിലെ വനഭൂമിയിൽ അവകാശം നേടിയെടുക്കാൻ മൂന്ന് വർഷത്തോളമാണ് ഞങ്ങൾ പോരാടിയത്. ഞങ്ങൾ ഉൽപ്പന്നങ്ങളുടെ മേൽ അവകാശം നേടി, മണ്ണിൽ ജോലി ചെയ്തു, ഞങ്ങളുടെ കുടുംബത്തെ പോറ്റാൻ മാസം 400 രൂപ വരുമാനം നേടി. സ്വന്തമായി ഇഷ്ടികകൾ നിർമ്മിച്ച് ഞങ്ങൾ വീടുകൾ പണിതു, കോൺക്രീറ്റ് റോഡും നിർമ്മിച്ചു. കുട്ടികളെ പഠിക്കാൻ ഹോസ്റ്റലുകളിലേക്ക് ഞങ്ങൾ അയച്ചു. ഗീതാമ്മയുടെ പിന്തുണയോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഞാനും രാഷ്ട്രീയത്തിൽ സജീവമായി. സംഘം നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചു.” പേത്തുല ഗ്രാമത്തിലെ തൊഴിലാളി നാഗതി ബാച്ചമ്മയുടെ വാക്കുകളാണിത്.

ഗീതയ്ക്കു മുന്നേയും ഗീതയ്ക്കു ശേഷവും എന്ന് ഒരു നാട് ചരിത്രപരമായി വിഭജിക്കപ്പെട്ടു എന്നു നിരീക്ഷിച്ചത് പുതുതലമുറയിലെ ഒരു വിദ്യാർത്ഥിയാണ്. പലരിലും പല ഗുണങ്ങളുണ്ടാവാം, എല്ലാറ്റിനെയും മാനവികതയുമായി ചേർത്ത് തൻ്റെതായ ഒരു ശൈലിയിലൂടെ ഒരു സമൂഹത്തെ, തലമുറകളായി അതനുഭവിച്ച അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനുള്ള പോരാട്ടത്തിൻ്റെ പേരാണ് ഗീത രാമസ്വാമി. ‘ജനങ്ങളെ സേവിക്കുന്ന ഒരു പ്രസ്ഥാനത്തിന് വേണ്ടിയാണ് ഗീത തൻ്റെ ജീവിതം മുഴുവൻ സമർപ്പിച്ചത്എന്ന് നിരീക്ഷിച്ചിട്ടുണ്ട് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണവളച്ചുകെട്ടില്ലാത്ത, ഏച്ചുകൂട്ടലിൻ്റെ മുഴച്ചുനില്ക്കലുകളില്ലാത്ത സത്യസന്ധമായ ആവിഷ്കാരം വായന ഒരു തീവ്രാനുഭവമാക്കുന്നുജാതി എന്ന ടൂളുപയോഗിച്ച് ഒരു    ജനതയെ അടിമകളാക്കി, വെള്ളക്കാർ കോളനികളോട്  ചെയ്ത ക്രൂരതകൾ നമ്മൾ നമ്മുടെ ജനതയോട് ചെയ്യുന്നതിന്  തെളിവുകൾ നിരത്തുകയാണ് എഴുത്തുകാരി 

ലക്ഷ്യം  മാർഗത്തെ സാധൂകരിക്കുന്നു എന്ന വിവരക്കേടിനെ, കേന്ദ്രീകൃത ജനാധിപത്യത്തെ, പുറമേ പറയുന്നത് തുല്യതയാണെങ്കിലും ഉള്ളിലെ പവർ ഹയറാർക്കിയെ, നേതാക്കളിലെ ജൻഡർ-ജാത്യാന്ധതയെ, ഇരട്ടത്താപ്പിനെ ഒക്കെയും വിമർശിച്ചാണ് ഗീത 1976- നെക്സലിസം വിട്ടത്ആദ്യം ചണ്ഡിഗണ്ടിൽ, 1977 ഡൽഹിയിലേക്ക്മലം വൃത്തിയാക്കുന്ന ഗാസിയാബാദിലെ ബാൽമീകി സമൂഹമായി കർമ്മമേഖല. കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും മുതിർന്നവർക്ക് ഹിന്ദിയും, മറ്റ് ബോധവല്ക്കരണ പരിപാടികളുമായി ഏറെക്കാലംഏതാണ്ട് മൂന്നരപതിറ്റാണ്ടിന് ശേഷം താൻ പണ്ട് പഠിപ്പിച്ച സമൂഹത്തെ കാണാനായി ഗീത 2021 ഗാസിയാബാദിലേക്ക് പോയി. ഹൃദയഹാരിയാണ് കൂടിക്കാഴ്ചകൾ. 1978 പത്തു-പന്ത്രണ്ടുകാരായിരുന്ന മാലിന്യക്കൂനയിൽ ഇച്ചയാർത്ത  പയ്യൻമാർ ജോഗേന്ദർ അമൃത്സർ എയർപോർട്ട് മാനേജരും ചരൺസിംഗ് നോയിഡയിലെ വക്കീലുമായി. തങ്ങളുടെ സമുദായത്തിൻ്റെ ഉന്നമനം സാദ്ധ്യമാക്കി അപ്രത്യക്ഷയായ ഗീതയെ അന്ധത മൂടാത്ത അകക്കണ്ണുകളിൽ തിരിച്ചറിഞ്ഞ ഗ്യാനി എന്ന തോട്ടി ഒരു 500 രൂപ ഗീതയുടെ കൈയ്യിൽ വച്ചുകൊടുത്തുഞെട്ടിലോടെ അവരത് നിരസിച്ചു. അദ്ദേഹം പറഞ്ഞു - ഞങ്ങളുടെ ജീവിതത്തിന് ഇന്നിത് കഴിയുംദയവായി സ്വീകരിക്കണം. എൻ്റെ സഹോദരി വരുമ്പോൾ ഞാൻ നല്കുന്നതാണിത്. ഇത് നിരസിക്കരുതെന്ന അയാളുടെ അപേക്ഷയ്ക്കു മുന്നിൽ  നിരായുധയായ ഗീത കണ്ണീർ പൊടിഞ്ഞുകൊണ്ട് അതു വാങ്ങിച്ചു. ജോഗേന്ദറും ചരണും ഒക്കെ ഫോണിൽ ബന്ധപ്പെട്ട് കണ്ടുമാത്രമേ പോവാൻ സമ്മതിച്ചുള്ളൂ. ആയൊരു സ്നേഹസംഗമത്തിൻ്റെ വൈകാരികത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വിപ്ലവം കേവലം ഒരു വഴി, ഇന്ന് സമ്പൂർണമായും കാലഹരണപ്പെട്ടത്ലക്ഷക്കണക്കിന് മാർഗങ്ങൾ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും സാധ്യമാണെന്ന തിരിച്ചറിവാണ് വാല്മീകി സമുദായം അവർക്ക് നല്കിയത്. ഇന്ത്യനായ ഒന്നും തന്നെയല്ല, നെക്സലിസവുമല്ല, വാല്മീകി സമുദായത്തെ മാറ്റിമറിച്ചത് അവർ പകർന്ന ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് 

1980- അവർ ഹൈദരാബാദ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചു, ലോകമെമ്പാടുമുള്ള കുറഞ്ഞ വിലയുള്ള പുസ്തകങ്ങൾക്കും വിവർത്തനങ്ങൾക്കും പേരെടുത്തതാണ് സ്ഥാപനം. ഐഐടി, ഐഐഎം വിദ്യാഭ്യാസമോ, ഐഎഎസോ ഒക്കെയും നേടാമായിരുന്നത്രയും പ്രതിഭാശാലിയായ ഒരാളുടെ സാമൂഹിക പുരോഗതിയും അറിവും ലക്ഷ്യമാക്കിയുള്ള നോൺ-പ്രോഫിറ്റ് സംരംഭമായി അത്. 

ഒരു യാഥാസ്ഥിതിക ബ്രാഹ്മിൺ കുടുംബത്തിലെ അതിസമർത്ഥയും വിദ്യാസമ്പന്നയുമായി അത്യുന്നതങ്ങളിൽ വിരാജിക്കേണ്ട ഒരു പെൺകിട്ടി എന്തുകൊണ്ടാവാം തീവ്ര ഇടത്, നെക്സലൈറ്റ് രാഷ്ട്രീയത്തിലേക്ക്  ആകർഷിക്കപ്പെട്ടത് 

എല്ലാ ജാതികളിലും അടിമകളാണ് സ്ത്രീകളെങ്കിലും, ഏറ്റവും  വൃത്തികെട്ട ആചാരങ്ങളുടെ ലോകമായാണ് തൻ്റെ ജാതിയെ ഗീത കാണുന്നത്ആർത്തവം മുതൽ അതു തുടങ്ങുകയായി, അശുദ്ധിയുടെ പേരിലുളള വിവേചനവും ഒറ്റപ്പെടുത്തലും അകറ്റിനിർത്തലും. ആർത്തവം അശുദ്ധിയായി, പാപമായി ബ്രാഹ്മണ്യം കണ്ടപ്പോൾ അവർ തൊട്ടുകൂടാത്തവരായി പ്രഖ്യാപിച്ചവർ ആർത്തവത്തെ ആഘോഷിക്കുന്നത് അവൾ മനസ്സിലാക്കി. പടിഞ്ഞാറ് ബ്രാ കത്തിച്ചവരെ വേശ്യകളായി കണ്ടപ്പോൾ ബ്രാ ധരിച്ചവരെ വേശ്യകളായി വരവുവെച്ചതാണ് ബ്രാഹ്മണ്യം. സഹപാഠികളുടെ  ബ്രാ കണ്ട് തനിക്ക് അതു വേണമെന്ന് പറഞ്ഞ മകളോട് അമ്മ പറഞ്ഞത് സ്തനങ്ങൾ മുഴച്ചുകാണിക്കാനായി അതു ധരിക്കുക വേശ്യകളാണെന്നായിരുന്നു. ജീവിതം പകുതി കഴിഞ്ഞതിന് ശേഷമാണ് തൻ്റെ അമ്മയ്ക്ക് ബ്രാ ധരിക്കാൻ ആയതെന്ന് എഴുതുന്നുണ്ടവർ. അങ്ങിനെ സ്ത്രീ ജീവിതത്തിൻ്റെ സമസ്തമേഖലകളിലും പുരുഷൻ കാര്യങ്ങൾ നിശ്ചയിക്കുന്ന ദുരവസ്ഥയുടെ കാലത്ത് ലോകത്ത് ഏറ്റവും പുരോഗമനമായി തോന്നുന്നതിലേക്ക് ഗീത സ്വയം സ്വതന്ത്രയാക്കിയതാവാം. 

ഇന്ത്യയുടെ ഏറെ പരിതാപകരമായ അവസ്ഥയുടെ വേരുകൾ ബ്രാഹ്മണിസത്തിലാണ്. കുലസ്ത്രീകളാവാതെ എല്ലാ അമ്മമാരും ഫെമിനിസ്റ്റുകളായിരുന്നെങ്കിൽ ലോകം  ഏറെ മാറിയേനെ എന്നവൾ ചിന്തിച്ചു. ഇടയ്ക്കുള്ള അച്ഛൻ്റെ സ്ഥലം മാറ്റം മകളെ സ്വതന്ത്രചിന്തയുടെ ബാഹ്യലോകത്തേക്ക് നടത്തികഷ്ടപ്പാടുകളിൽ നിന്നുള്ള മോചനം കാശുകൊണ്ടല്ല, അറിവിലൂടെ മാത്രമേ സാധ്യമാവൂ എന്നവൾ അറിഞ്ഞുസകലരെയും ചൂഷണം ചെയ്ത ബ്രാഹ്മണ്യം അവരുടെ പെണ്ണിനെയും വെറുതെ വിട്ടില്ല. അമ്മയുടെ  സ്കൂൾവിദ്യാഭ്യാസം  സഹോദരൻ ഇല്ലാതാക്കിയത് അവർക്കുണ്ടായിരുന്ന ഒറ്റസെറ്റ് കുപ്പായം കീറിയെറിഞ്ഞാണ്പാരമ്പര്യത്തിൻ്റെ നുകമാണ് കുടുംബജീവിത സന്തോഷത്തെ ഹനിക്കുന്നത്വേണ്ടത് യുക്തിബോധമാണെന്ന് അവൾ മനസ്സിലാക്കുന്നത് സ്വാനുഭവങ്ങളിൽ നിന്നാണ്സോ-കോൾഡ് പാരമ്പര്യമൂല്യങ്ങളാണ് മനുഷ്യബന്ധങ്ങളിലെ പരസ്പര സ്നേഹത്തെയും ബഹുമാനത്തെയും റദ്ദുചെയ്തുകളയുന്നത്. സാമൂഹികമായി ചേർത്തുപിടിക്കലാണ് എങ്ങുമെങ്കിൽ  ബ്രാഹ്മണ്യത്തിൽ അകറ്റിനിർത്തലാണ് രീതി. ഇംഗ്ലീഷ് ഭാഷയെ വിമോചനത്തിൻ്റെ ഭാഷയായി അവൾ കണ്ടു, അതുല്യമാണ് പുസ്തകത്തിൻ്റെ ഭാഷാസൌന്ദര്യം, മനോഹരമായ പദസമ്പത്ത്, ശൈലിയും.   

പുരുഷാധിപത്യം വിവാഹമോചനത്തിന് എതിരാവുന്നത് അതുകണ്ട് മറ്റുള്ള പെൺകുട്ടികൾ പഠിക്കാതിരിക്കാൻ മാത്രമാണെന്ന് ഗീത മനസ്സിലാക്കുന്നത് സഹോദരിയുടെ ദാമ്പത്യത്തിൽ നിന്നുമാണ്. സ്കൂൾതലത്തിലേ പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കലും പിന്നീട് സാമ്പത്തിക സ്വാതന്ത്ര്യം നേടലുമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗം  എന്നുകൂടി അതവളെ പഠിപ്പിക്കുന്നുണ്ട്.   പ്രാവർത്തിമാക്കിയിട്ടുണ്ട് ഗീത അതെല്ലാം നിസാമുദ്ദീനിലെ തോട്ടികളുടെ ഇടയിലും ഇബ്രാഹിംപട്ടണത്തെ മാലയുടെയും മഡിഗയുടെയും കുടികളിലും ചായ്പുകളിലും. തലമുറകളായുള്ള അടിമത്തം നടുവൊടിച്ചവരെ നിവർന്നു നില്ക്കാനും ഓഫീസിൽ കസേല വലിച്ചിട്ട് ഇരിക്കാനും പഠിപ്പിച്ച് അവരിൽ ആത്മവിശ്വാസം നിറയ്ക്കുകയായിരുന്നു ഗീത. തഹസിൽദാർ വരുന്നുണ്ടെന്ന് കേട്ടാൽ ഭയന്ന് ഓടിപ്പോവുന്നവരെ, അയാൾക്കുമുന്നിൽ ഇരിക്കാൻ പ്രാപ്തരാക്കുന്നതിലും വലിയ വിപ്ലവം മറ്റെന്താണ്? അതിൻ്റെ ചരിത്രം പറയുന്ന ഒരു സൃഷ്ടി വായിക്കുക നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്. 

വിപ്ലവ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ, നിരാശകൾ.

എല്ലാ അസമത്വങ്ങളും അനീതികളും നോർമലൈസ് ചെയ്യപ്പെടുമ്പോൾ സമൂഹം അതിനെ സൂര്യോദയവും അസ്തമയവും പോലെ ഒരു സാധാരണ പ്രതിഭാസമായി കാണും, അല്ലെങ്കിൽ അതവരുടെ വിധിയായി കാണും. നമ്മുടെ ടൂൾ ജനാധിപത്യപരമല്ലെങ്കിൽ, നിഗൂഢമായ വഴികളാണ് എങ്കിൽ എല്ലാ സാധ്യതയും അതൊരു ദൂഷിതവലയമായി അധപ്പതിക്കുവാനാണ്, ഒരുകൂട്ടം അഴിമതിക്കാരെയും കൊള്ളക്കാരെയുമാണ് അത് സൃഷ്ടിക്കുക.

സെമി ഫ്യൂഡലിസം, സെമി കൊളോണിയലിസം, കോംപ്രഡോർ ബൂർഷ്വാസി എന്നീ മൂന്നു മലകളിൽ തട്ടിയാണ് പ്രധാന വിഷയങ്ങളിലുള്ള പല ഡിബേറ്റുകളും വഴിമുട്ടിയതെന്ന് ഗീത വിമർശിക്കുന്നുഇതൊന്നും സാധാരണക്കാരുടെ വിഷയങ്ങളല്ല. എളുപ്പം  പരിഹരിക്കാനാവുന്ന വിഷയങ്ങളെ അതിന് തുനിയാതെ, വോട്ടുബാങ്ക് രാഷ്ട്രീയം പയറ്റിയ ഇടത് രാഷ്ട്രീയത്തെ, മാവോയിസത്തെ ഒക്കെയും അവർ നോക്കിക്കാണുന്നത് സ്വാനുഭവങ്ങളുടെ കൊടുമുടിയിൽ  നിന്നാണ്തൊട്ടുകൂടാത്തവരായ മാലരുടെയും മഡിഗരുടെയും കുർമികളുടെയും കുടികളിൽ കുടിയിരുന്നാണ്, സകല ബന്ധങ്ങളും അവരുടെ ഉന്നമനത്തിനായി ഉപയോഗിച്ചാണ് അവർ ചരിത്രം സൃഷ്ടിച്ചത്.

ചന്ദ്രപുല്ലറെഡ്ഡിയുടെ സിപിഐഎംഎൽ ഗീത അംഗത്വം നേടുന്നത് 1973ലാണ്. ടൌസറിൽ നിന്നും സാരിയിലേക്ക്. എഴുത്തിലും കർണാട്ടിക് സംഗീതത്തിലുമുള്ള സ്വാധീനം ഗീതയെ പാർട്ടിയുടെ സാംസ്കാരിക മുഖമാക്കിഒസ്മാനിയയുടെ ഹൈദരാബാദ് കാമ്പസിലെ പത്തുപേരിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരിലേക്ക് പ്രസ്ഥാനം സംസ്ഥാനവ്യാപകമായി വളർന്നു, പ്രക്ഷോഭങ്ങളും. സമ്പർക്കത്തിലൂടെ രോഗം പകരുന്ന പോലെയാണ് വ്യക്തികളിൽ മുൻപില്ലാത്ത ഗുണങ്ങൾ സംഘടനയിലൂടെ പകരേണ്ടത്പാരമ്പര്യത്തിൻ്റെ പുറ്റ് പൊടിച്ചുകളയാതെ പുരോഗമനം സാധ്യമല്ലെന്ന തിരിച്ചറിവായിരുന്നു കലാലയ സമ്പാദ്യം, നെക്സലിസത്തിൻ്റെയും. പ്രണയമാണോ സിറിലുമായുള്ള വിവാഹത്തിലേക്ക് നയിച്ചത് എന്നതിൽ  രണ്ടുപേർക്കും സംശയമായിരുന്നു. വിപ്ലവജീവിതത്തിൽ അനുയോജ്യരായ രണ്ടു പങ്കാളികളുടെ ഒത്തുചേരലായി മാത്രം അവരത് കണ്ടു. സംഘടനയ്ക്കുള്ളിലെ വിവാഹം ആൺപെൺ തുല്യതയുടെ ഒരു കളമൊരുക്കി. സമ്പൂർണജീവിത സ്വാതന്ത്യം ആൺകൂട്ടങ്ങൾ ആഘോഷിച്ചപ്പോൾ അതേ വിപ്ലവകാരികളുടെ സഹോദരിമാരുടെ കാര്യത്തിൽ സ്വാതന്ത്ര്യം ബാധകമായിരുന്നില്ലെന്ന് ഗീത നിരീക്ഷിക്കുന്നുണ്ട്സ്വയം ലവലേശം മാറാതെ ഇടതായി തുടരാമെന്നത് ഒരു വല്ലാത്ത ലക്ഷ്വറിയാണ്, പുതിയ ബ്രാഹ്മണർ ബോധം മാത്രം മാറ്റാതെ ബീഫ് കഴിച്ച് വിപ്ലവകാരികളായി നിലയുറപ്പിച്ചു. അവർക്കൊരു ബ്രാഹ്മിൺ പങ്കാളിയെ തന്നെ എടുക്കുകയുമാവാം. 

അംബേദ്കറുടെ ഏറ്റവും വലിയ സംഭാവന ക്ലാസ് അല്ല കാസ്റ്റ് ആണ്, ഇന്ത്യയുടെ മുഖ്യ ആശങ്ക എന്നു സ്ഥാപിക്കുകയായിരുന്നു. എല്ലാറ്റിനും കാരണമായി കമ്മ്യൂണിസ്റ്റുകാർ വിലയിരുത്തിയ ക്ലാസിനെയും ബാക്കി ജാർഗണുകളെയും നിർവീര്യമാക്കുന്ന വാദമായി അത്എസ് ഡി പി പോലുള്ള തീവ്രവാദ സംഘടനകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നുഴഞ്ഞുകയറിയതായി ഇന്ന് ആരോപിക്കപ്പെടുന്നതുപോലെ പണ്ട് ബ്രാഹ്മണനിസ്റ്റുകൾ ഹൈദരാബാദ് ആസ്ഥാനമാക്കിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലടക്കം ആധിപത്യം സ്ഥാപിച്ചു. വനിതാവിഭാഗവും മറ്റു യൂണിയനുകളും  രൂപീകരിച്ചതുപോലെ എന്തുകൊണ്ട് ഒരു പ്രത്യേക ദളിത് വിങ്ങ് പാർട്ടി രൂപീകരിക്കുന്നില്ലെന്ന ചോദ്യം 1970കളിൽ ഉയർന്നു. കാച്ച് ദം യങ്ങ് എന്ന് കോർപ്പറേറ്റ് പോളിസി തന്നെയായിരുന്നു കമ്മ്യൂണിസ്റ്റുപാർട്ടികളുടെ കാമ്പസ് റിക്രൂട്ട്മെൻ്റ് നയവും. ആകൃഷ്ടരായി പോയവർ ഏറെയും പക്ഷേ കൊഴിഞ്ഞുപോയി. വാക്ക് തെക്കോട്ടും പ്രവൃത്തി വടക്കോട്ടും പോവുന്നതു കണ്ടുണ്ടായ  നിരാശയിൽ പലരും തകർന്നു, ചിലർ വീണുപോയി. വിപ്ലവം കാളവണ്ടിക്ക് മുന്നിൽ കെട്ടിയ പുല്ലാണെന്ന്, അതൊരു മോഹിപ്പിക്കുന്ന മരീചിക മാത്രമാണെന്ന്  തിരിച്ചറിഞ്ഞവർ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മാറി, പട്ടോല ഇന്ദ്രറെഡ്ഡിയെ പോലുള്ളവർ ടിഡിപിയിലേക്ക് ചേർന്നു 

നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടവരുമായി അകലെനിന്ന് അടുക്കുക സാധ്യമല്ല, വൈകാരികമായി അടുക്കണം. മാറ്റങ്ങൾ അങ്ങിനെയുള്ളവർ ഉണ്ടാക്കിയപ്പോൾ, മാറ്റത്തിൻ്റെ ക്രഡിറ്റും സ്വന്തം വകയിൽ വരവുവെയ്ക്കാൻ  മത്സരിച്ചവരായിരുന്നു പലരുംനെക്സൽബാരി സിന്ദാബാദ്, ചൈനാ ചെയർമാൻ നമ്മുടെ ചെയർമാൻ, അധികാരം തോക്കിൽകുഴലിലൂടെ മുദ്രാവാക്യങ്ങൾ പുളിവെള്ളം ആവശ്യവും മുളകുബജ്ജി ആഡംബരവുമായ ഒരു ജനതയുമായി ഏതുവിധത്തിലാണ് വൈകാരികമായി സംവദിക്കുന്നതെന്ന  ചിന്ത ഗീതയെപ്പോലെയുള്ളവരെ ഉലച്ചു. സ്വയം മാറാത്ത ഒരാൾക്ക് മറ്റൊരാളെ മാറ്റുക സാധ്യമല്ല. അതുകൊണ്ടാണ്, പാരമ്പര്യത്തിന് മുകളിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട്  മാറി ജീവിക്കുന്നവരെ സുരക്ഷിത സമൂഹം എന്നും എവിടെയും  ഭയക്കുന്നത്. 

സെമി ഫ്യൂഡലിസം, കൊളോണിയലിസം, കോംപ്രഡോർ ബൂർഷ്വാസി എന്നീ മുന്നു പ്രശ്നമലകൾ കീഴടക്കിയാൽ എല്ലാം ശരിയാവുമെന്നു കരുതിയവർക്ക് ദളിത്പെണ്ണിനെ ബലാൽസംഗം ചെയ്ത റെഡ്ഡിയും  സ്ത്രീധന കൊലകളും ദളിത് കൂട്ടക്കൊലകളുമൊന്നും വിഷയമായില്ല. പാർട്ടിനേതാക്കൾക്ക് അധീനതയിലുള്ള പ്രദേശത്തെ പറ്റിയോ ഭൂമിശാസ്ത്രത്തെ പറ്റിയോ ഒരു വിവരവും ഉണ്ടായിരുന്നില്ല, ഒളിവുജീവിതത്തിൽ പിടിക്കപ്പെടും എന്ന അവസ്ഥയുണ്ടായപ്പോൾ വനപ്രദേശം പൂർണമായും പാർട്ടി നിയന്ത്രണത്തിലാണെന്നും അങ്ങോട്ടേക്ക് മാറിക്കൊള്ളാനും കാഡറിന് നിർദ്ദേശം കൊടുത്തു കൊലയ്ക്കു കൊടുത്തവരാണ് നേതാക്കൾ. പ്രദേശങ്ങൾ മോചിപ്പിച്ചെന്നും എല്ലാം തങ്ങളുടെ കീഴിലാണെന്നതും  അവരുടെ മാത്രം അവകാശവാദമായിരുന്നു. പാർട്ടി അടിയന്തിരാവസ്ഥയോട് യുദ്ധം ചെയ്യുന്നതായ തോന്നൽ പുറത്തുള്ളപ്പോൾ അകത്ത് കാഡർ നേതാക്കൾക്കെതിരെ തിരിയുകയായിരുന്നു. ഭരണകൂടം മികച്ച നേതാക്കളെ എൻകൌണ്ടറുകളിൽ തീർത്ത് മോശക്കാരായവരെ വളരാൻ വിട്ടു. അവർ പ്രസ്ഥാനത്തെ തീർത്തു. യാഥാർത്ഥ്യബോധവുമായി ബന്ധമില്ലാത്ത നിലപാടുകളും അടിസ്ഥാനവർഗവുമായി ബന്ധമില്ലാത്ത നേതാക്കളും നശിപ്പിച്ചതാണ് ഇടതിൻ്റെ ഇന്ത്യയിലെ സ്വാധീനം. നെക്സലിസത്തെ നശിപ്പിച്ചത് നേതാക്കളുടെ ആഡംബരജീവിതമായിരുന്നു എന്ന് ഗീത. 

കേന്ദ്രീകൃത ജനാധിപത്യം ഇല്ലാതാക്കിയത് വാഗ്വാദങ്ങളും ചർച്ചകളുമാണ്. സർവ്വസജ്ജമായ ഒരു രാജ്യത്ത് സായുധപ്പോരാട്ടം കലാശിക്കുക വ്യക്തികൾക്കെതിരെയുള്ള അക്രമങ്ങളായാവും. കലാപങ്ങളുടെ ആദ്യ ഇരകളാവുക മഹാദരിദ്രരും. സിപിഐഎംഎൽ പ്രസ്ഥാനങ്ങളുടെ കലാപം ഭരണകൂട ഭീകരതയെ ക്ഷണിച്ചുവരുത്തി. ആവശ്യകതയെക്കാൾ തങ്ങളുടെ സ്വാധീനം  വിളിച്ചറിയിക്കുവാനുള്ള പ്രസ്താവനകളായിരുന്നു നെക്സലൈറ്റുകളുടെ കലാപങ്ങൾ. ജനാധിപത്യത്തിൻ്റെ ജീവരക്തം പൊതുസമൂഹമാണ്ഗീതയെപ്പോലുള്ളവർ പോലീസിനും ഒടുവിൽ അവർക്കെതിരായ പാർട്ടിക്കുമിടയിലായി. ബന്ധങ്ങളുടെ പുറത്തേക്കുള്ള പാലങ്ങളൊക്കെയും തകർത്തത്  വിനയായിസഹോദരൻ്റെ ചോരക്ക് പകരം ചോദിക്കാനുള്ള പ്രതിജ്ഞയുമായി നില്ക്കുന്ന സിറിളും നിരാശനായി. പാർട്ടിവിട്ട് പോവുന്നതും കൂടുതൽ ബാധിക്കുക സ്ത്രീകളെയാണ്. കാരണം തിരിച്ചുപോവാനുള്ള ബന്ധങ്ങളുടെ പാലങ്ങളൊക്കെ തകർത്തായിരിക്കാം അവർ കടന്നുവന്നത്. ആത്മഹത്യയെ കുറിച്ച് ചിന്തിച്ച ഡിപ്രഷൻ്റെ നാളുകളെ പറ്റി ഗീത പറയുന്നുണ്ട്ആണിന് പഴയ ജീവിതവ്യവഹാരങ്ങളിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമാണ്, ചാരായം വിറ്റും ജീവിക്കാം. പെണ്ണിന് സ്വന്തം വീടുപോലും തിരിച്ചുചെല്ലാൻ പറ്റാത്തിടമാവും. പേരും വ്യക്തിത്വവും ബന്ധങ്ങൾ പോലും പ്രസ്ഥാനത്തിനു വേണ്ടി മാറ്റിവച്ചവരുടെ ഒറ്റപ്പെടൽ ഭീകരമാണ്. 

ബന്ധങ്ങൾ സൌഹൃദങ്ങൾ കൂട്ടായ്മകൾ

വനിതാവിമോചന പ്രസ്ഥാനങ്ങളുടെ നാളുകളായിരുന്നു 1970കൾആജീവനാന്തം കമ്മ്യൂണിസ്റ്റായ സി കെ നാരായൺ റെഡ്ഡിസിവിൽ സർവ്വൻ്റും പല നിയമ നിർമ്മാണങ്ങളുടെയും പിന്നിലെ ബ്രെയിനുമായ എസ് ആർ ശങ്കരൻ, സോഷ്യലിസ്റ്റും പണ്ഡിതനും പുസ്തകപ്രേമിയുമായ എൻ.വി രാജ റെഡ്ഡി, സീനിയർ ലോയർ സി പദ്മനാഭ റെഡ്ഡി, ദളിത് ആക്ടിവിസ്റ്റും സീനിയർ ലോയറുമായ ബോജ്ജ തരകം, കലാലയത്തിൽ എബിവിപിക്കാർ കൊലചെയ്ത ജോർജ്ജ് റെഡ്ഡിയുടെ അനുജനും  പിന്നീട് ഗീതയുടെ ജീവിതപങ്കാളിയായ സിറിൽ റെഡ്ഡി. അസാധാരണരായ വ്യക്തികളുമായുള്ള ഗാഢബന്ധമാണ് ഗീതയിലെ ആക്ടിവിസ്റ്റിനെ രൂപപ്പെടുത്തുന്നത്വ്യക്തിയുടെ കരുത്ത് കാമ്പുള്ള ബന്ധങ്ങളിലാണെന്ന് പുസ്തകത്തിലെ ഓരോ അധ്യായവും നമ്മളോട് പറയുന്നുണ്ട്. ഓരോ ദൌത്യത്തിൻ്റെ വിജയവും വലിയൊരു കൂട്ടായ്മയുടെ വിജയമാണ്. അവരത് തൻ്റേതാക്കുന്നില്ല 

ലോകത്തെ എല്ലാ മാറ്റങ്ങളും ആദ്യം പ്രതിഫലിക്കുക കാമ്പസുകളിലാവും. ഭാവി അഭ്യാസങ്ങളുടെ കളരികളാവും നല്ല കാമ്പസുകൾ. കലാലയ ഫെമിനിസ്റ്റ് അനുഭവപാഠങ്ങൾ ഗീത പ്രാവർത്തികമാക്കിയത് ഇബ്രാഹിംപട്ടണത്തെ ദളിത് കോളനികളിലാണ്. നിസ്സഹായരായ സ്ത്രീകളെ അവരുടെ അവകാശങ്ങളെ പറ്റി ബോധവതികളാക്കി. കാംബ്രിഡ്ജ് വിദ്യാഭ്യാസം നേടി ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ, പിന്നീട് കമ്മ്യൂണിസ്റ്റായ മോഹിത് സെന്നിനെ വിവാഹം കഴിച്ച വനജ അയ്യങ്കാർ, 1970 കളിൽ സ്ലീവ്ലെസ് ബ്ലൌസ് അണിഞ്ഞ്, തൻ്റെ സ്കൂട്ടറിൽ സഞ്ചരിച്ച ഫെമിനിസ്റ്റ് ഡോക്ടർ വനജ ശത്രുഘ്ന തുടങ്ങിയവരുമായുള്ള സൌഹൃദം. അടിയന്തിരാവസ്ഥയും അണ്ടർഗ്രൌണ്ട് രാഷ്ട്രീയ പ്രവർത്തനവും യാതൊരു ബോധവുമില്ലാത്ത നേതാക്കളെയും കണ്ടു മടുത്താണ് ഗീതയും സിറിലും കർമ്മമേഖലയെ മാറ്റിപ്പിടിക്കുന്നത്, ദൽഹിയിലേക്ക് വണ്ടി കയറുന്നതും. അവിടെയും സിറിലിൻ്റെ ഐഎഎസ് സഹോദരനും പങ്കാളിയും ഒക്കെ അവർക്ക് താങ്ങാവുന്നുണ്ട്. 

കാത്തുസൂക്ഷിക്കുന്ന ബന്ധങ്ങൾ, ഭാഗമാവുന്ന സ്ഥാപനങ്ങൾ, സാക്ഷ്യം വഹിക്കുന്ന ചില അപൂർവ്വ  നിമിഷങ്ങളുമൊക്കെയാണ് ഭാവിയിലെ  നമ്മെ രൂപപ്പെടുത്തുക. അങ്ങിനെ ഒട്ടനവധി ജീനിയസ്സുകളുടെ ജീവിതത്തിൽ ഗീതയുടെയും മറിച്ചുമുള്ള സ്വാധീനമാവാം ഇങ്ങിനെയൊരു ഐതിഹാസിക ജീവിതം ജീവിക്കാൻ അവരെ പ്രാപ്തയാക്കിയത്പാർട്ടി സാംസ്കാരികമുഖമായി അവതരിപ്പിച്ച ഗീത ആളുകളെ നാലുവരിയിലൂടെ  പുതിയ ബോധത്തിലേക്ക് നടനമാടിക്കുന്ന ഗദ്ദർ എന്ന പവർഹൌസിനെ കണ്ട് വിസ്മയഭരിതയാവുന്നുണ്ട്കുലീനമായ ഭാഷ ഒരിക്കലും ഇഴയുന്നവരിലേക്കുള്ള പാലമാവുകയില്ല. സമാന ജീവിതത്തിലൂടെ വൈകാരികമായി കണക്ട് ചെയ്യണം എന്ന് ഗദ്ദറിൽ നിന്നും അവരറിഞ്ഞു. ഗാന്ധി കോട്ടഴിച്ചത് ഉടുതുണിയില്ലാത്തവരെ ചേർത്തുനിർത്താനാണ്, ബാബാസാഹേബ് കോട്ടിട്ടത് സ്വന്തംവസ്ത്രത്തിന് പോലും അധികാരമില്ലാത്ത തൻ്റെ കൂട്ടരുടെ ആത്മാഭിമാനം ഉയർത്തുവാനാണ്. പാഞ്ച മാറ്റി ട്രൌസറണിയാൻ തുടങ്ങിയ അടിമത്തൊഴിലാളികളുടെ അന്തസ്സ് ഉയർന്നത് ഗീത കണ്ടു. സ്വദേശിയായ പാഞ്ച അടിമത്തത്തിൻ്റെ വസ്ത്രവും വിദേശിയായ ട്രൌസർ വിമോചനത്തിൻ്റെ വസ്ത്രവുമാവുന്നുണ്ട്പഴയ അടിമത്തത്തിൻ്റെ ഇംഗ്ലീഷ് പുതിയ വിമോചനത്തിൻ്റെ ഭാഷയാവുന്നതു പോലെ. 

ഏറെ സംസാരിക്കുകയും കുറച്ചു കേൾക്കുകയും സർവ്വജ്ഞാനികളെന്ന് നടിക്കുകയും ചെയ്യുന്നവർക്കിടയിൽ ഇരട്ടത്താപ്പില്ലാത്ത, ഉന്നതധാർമ്മികബോധം പുലർത്തിയ അസാധാരണ കമ്മ്യൂണിസ്റ്റായ സി കെ നാരായൺ റെഡ്ഡിയെ ഗീത അടയാളപ്പെടുത്തുന്നുണ്ട്. ഗീതയുടെ ഹൈദരാബാദ് ബുക് ട്രസ്റ്റ് രൂപീകരണവും തുടർന്നുള്ള വിവർത്തന-പ്രസിദ്ധീകരണ വിപ്ലവവും ഏറെ ആദരവോടെ മാത്രം വായിക്കാനാവുന്ന ഭാഗങ്ങളാണ്. എല്ലാവർക്കും ഒരേ ശമ്പളവുമായി ഒരു സ്ഥാപനംകവികൾ, വിവർത്തകർ, ആക്ടിവിസ്റ്റുകൾ, പ്രൊഫസർമാർ, നിയമജ്ഞർ, സാസ്കാരിക നായകർ, സകലമേഖലകളിലെയും പ്രതിഭാശാലികളുമായി തുഴഞ്ഞ ഒരു സംരംഭം, ശൂന്യതയിൽ നിന്നെന്നപോൽ ഒരു സൃഷ്ടിയായിരുന്നു എച്ച്ബിടിഒരു ജോലിക്ക് ഒരു വൈകാരിക അടിത്തറ വേണമെന്നും, എച്ച് ബിടി തനിക്ക് അതാണെന്നും ഗീത എഴുതി. 

സ്ത്രീത്വത്തിൻ്റെ അവസ്ഥയും മുന്നേറ്റങ്ങളുടെ ചരിത്രവും

അടിയന്തിരാവസ്ഥയിലെ ഒളിവുജീവിതമാണ് ഇല്ലായ്മ നേരിൽ അനുഭവിക്കാൻ ഗീതയ്ക്ക് അവസരമൊരുക്കിയത്. ഒരുമുറി വീട്ടിൽ ഒരു കുടുംബത്തോടൊപ്പം അന്തിയുറങ്ങിയ നാളുകൾ, പുളിവെള്ളം ആവശ്യവും വല്ലപ്പോഴും ഒരു മുളക് ബജ്ജി ആഡംബരവുമായ ഒരു ചാള. അവിടെ വച്ച് ഒരു മൂളിപ്പാട്ടുമായി നീങ്ങുന്ന ഗീതയോട് വീട്ടുകാരി പറഞ്ഞത് അത് അപകടമാണെന്നാണ്. മൂളിപ്പാട്ട് പാടുന്ന പെണ്ണ്  വേശ്യയാണ് നാട്ടിൽ. അവളെ ആർക്കും ഭോഗിക്കാം. അന്നുവരെ കണ്ട ലോകത്തിൻ്റെ അവസാനമായി അത് ഗീതക്ക്. 

യുവാക്കൾ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ തെരുവിൽ നേരിട്ടപ്പോൾ യുവതികൾ കുടുംബത്തിലെ അടിയന്തിരാവസ്ഥയ്ക്കെതിരെ നൂറ്റാണ്ടുകളായി പോരാടിയത് കാരണമാണ് പൊതുവിടങ്ങളിൽ അല്പമെങ്കിലും പെൺസാന്നിദ്ധ്യം ഇന്ന് കാണുന്നത്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന് ചുറ്റുമായുള്ള ഓർമ്മകൾ മാത്രമാണ് നമ്മുടേത്. വീട്ടുകാർ അമ്മയ്ക്ക് സുഖമില്ലെന്നൊരു കളവിലൂടെ ഗീതയെ വിളിച്ചു വരുത്തി നെക്സലിസം എന്ന മാനസിക രോഗത്തിന് ബലമായി ഷോക് ചികില്സ നടത്തി.   നെക്സലിസത്തെ മാനസികരോഗമായി പ്രഖ്യാപിച്ച് എത്രയോ പേരുടെ മാനസികാരോഗ്യം ഷോക് ചികിത്സയിലൂടെ തകർത്തുകളഞ്ഞ ആളായിരുന്നു സൈക്കാട്രിസ്റ്റ് രാമറാവു. മനുവിൽ അലിഞ്ഞുചേർന്ന ആചാരവിചാരങ്ങളുടെ ഇന്ത്യയിൽ  സൈക്കാട്രിസ്റ്റുകളും ഫണറ്റിക് ആവുക സ്വാഭാവികമാണ്. 

ആണിൻ്റെ ജയിൽ ചാട്ടത്തെക്കാൾ ദുഷ്കരമാണ് പെണ്ണിൻ്റെ വീടുചാട്ടം. അങ്ങിനെയൊരു വീടുചാട്ടം നടത്തിയെങ്കിലും പിടിക്കപ്പെട്ട ഗീത വീണ്ടും വീട്ടു തടങ്കലിലായി. ഒടുവിൽ ഷോക്ക് ചികിത്സയിൽ നെക്സ്ലൈറ്റ് രോഗം ഭേദപ്പെട്ടെന്ന് കരുതി വീട്ടുകാർ ഒന്നയഞ്ഞപ്പോഴാണ്  ഗീത വീണ്ടും വീടുചാടുന്നത്. വിവാഹം കഴിക്കാൻ തീരുമാനിച്ച സിറിലിനെ തിരിച്ചറിയാൻ കഴിയാത്തവിധം അവളുടെ മനോനില തകർത്തിരുന്നു രാമറാവുവിൻ്റെ ഷോക്ക്ട്രീറ്റ്മെൻ്റ്എത്രയോ ടെലിഫോൺ നമ്പറുകൾ ഓർമ്മയിൽ സൂക്ഷിക്കുന്ന, കണക്കിനോട് കമ്പമുള്ളവൾക്ക് ഓർമ്മശക്തി ഏറെയും നഷ്ടമായി. കൊല്ലപ്പെട്ടൊരു സഹവിപ്ലവകാരിയുടെ പിതാവ് പ്രഗല്ഭനായ ഒരു മാനസികാരോഗ്യ വിദഗ്ധനായിരുന്നു. അദ്ദേഹം ഗീതയെ പരിശോധിച്ച് ഉറപ്പിച്ചു - നഷ്ടപ്പെട്ടുപോയ ഓർമ്മ ഇനി തിരിച്ചു കിട്ടില്ല. ബാക്കിയായ മസ്തിഷകവുമായി മുന്നോട്ടുപോവുക. 

സിനിമാരംഗം നമ്മൾ ചർച്ചചെയ്യുമ്പോൾ വിജയവാഡയിൽ ഒരു ദൌത്യവുമായി ചെന്ന ഗീത വക്കീലും മുൻ കമ്മ്യൂണിസ്റ്റുമായ കർണാടി രാംമോഹൻറാവുവിനെ  കണ്ടു. സി കെ പറഞ്ഞിട്ടായിരുന്നു കൂടിക്കാഴ്ച. കർണാടി ആദ്യം ചോദിച്ചത് ഒരു കളിയായിരുന്നുആയൊറ്റ ചോദ്യം തകർത്തുകളഞ്ഞ ഗീത തിരിച്ചുവന്ന് സികെയെ ചീത്തപറഞ്ഞു. പത്തുവർഷം ഗീത വിജയവാഡക്ക് പോയില്ല, അതുവഴി ട്രെയിനിൽ കടന്നുപോകുമ്പോഴും ധീരയായ ഗീത തലതാഴ്ത്തിയേ ഇരിക്കാറുള്ളൂ എന്നുപറയുമ്പോൾ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോവുന്നൊരാൾ എന്തുമാത്രം അനുഭവിക്കുന്നുണ്ടാവുമെന്ന് ഊഹിക്കാവുന്നതാണ്. സമകാലിക പൊട്ടിത്തെറികളുമായി നാമത് കൂട്ടിവായിക്കേണ്ടതുമാണ് 

മണ്ണും പെണ്ണും ഭൂമിയും റെഡ്ഡിമാരും

ഗീത മുപ്പത് വയസ്സിലാണ്  ഇബ്രാഹിംപട്ടണത്തേക്ക് എത്തുന്നത്. ഫ്യൂഡൽ മാടമ്പിമാർ, ദോരമാർ നാടടക്കിവാണ കാലം. ബ്രാഹ്മിണിക്കൽ ഹയറാർക്കിയിൽ ശൂദ്രരായ റെഡ്ഡിമാരും വേലമ്മരും മുസ്ലീങ്ങളിലെ ജന്മി വിഭാഗവും അവിശ്വസനീയമായ ആഢംബരജീവിതം നയിച്ചപ്പോൾ മാലയുടെയും മഡികയുടെയും സമാനരുടെയും  ജീവിതം നരകതുല്യമായിരുന്നു. (136-137)  നൈസാമിൻ്റെ പതനശേഷം മുസ്ലീങ്ങളെ അടിച്ചോടിച്ച റെഡ്ഡിമാരും കൂട്ടരും ഭൂമി കൈവശപ്പെടുത്തി. 60-70 ശതമാനം കൃഷിയോഗ്യ ഭൂമിയും ആകെ 550 ഭൂവുടമകളുടെ കൈകളിലായി. 30000 മുതൽ 100000 വരെ ഏക്കർ ഒരാളുടെ കൈയ്യിൽ. 1948 കമ്മ്യൂണിസ്റ്റുകാർ നിയന്ത്രിച്ച 400 ഗ്രാമങ്ങൾ ഉള്ളിടത്താണ് ഇത് സംഭവിച്ചത്. ഇന്ത്യയെ ബ്രാഹ്മണ്യം എങ്ങിനെ സിസ്റ്റമാറ്റിക് ആയും സിസ്റ്റമിക് ആയും നശിപ്പിച്ചു എന്നതിന് തെളിവ് തന്നെയാണ് പുസ്തകത്തിൽ പ്രതിസ്ഥാനത്തുള്ള റെഡ്ഢി സമുദായംറെഡ്ഡിമാർ നൈസാമിൻ്റെ പതനശേഷം മുസ്ലീങ്ങളെ അടിച്ചോടിച്ചത്  തൊട്ടുകൂടാത്തവരെ കൂട്ടിയായിരുന്നു. മുസ്ലീങ്ങൾ ഭൂമി വിട്ടോടുമ്പോൾ റെഡിമാരും കൂട്ടരും പട്ടയവും സ്വർണവും കൈക്കലാക്കി പട്ടയും ചാക്കരിയും തൊട്ടുകൂടാത്തവർക്ക് കൊടുത്തു എന്നു പറഞ്ഞത് പാർട്ടിയിൽ മഡിഗരുടെ നേതാവായ യച്ചാരം ബുദ്ധജങ്കയ്യ ആണ്.

ഒരു നല്ല ലീഡർ അണികളിൽ നിന്നും നിരന്തരം പഠിക്കുന്നയാളാണ്. റെഡ്ഡി കുടുംബത്തിലെ ഒരു നവവധു കിണറ്റിൽ ചാടി ആത്മഹത്യചെയ്തു. അവളെ ഭർത്താവ് അയാളുടെ അച്ഛന് പ്രാപിക്കാൻ നല്കുക പതിവായപ്പോൾ അവൾ കണ്ട ഒരു വഴി അതുമാത്രമായിരുന്നുവിവരമറിഞ്ഞ് രോഷാകുലയായ ഗീതയക്ക് അവിടെ ഇടപെടണമെന്നു തോന്നി. അതിശക്തമായി അതിനെ എതിർത്തത് രാമുലമ്മയടക്കം സ്ത്രീകളാണ്. അവരുടെ പെണ്ണിൻ്റെ പ്രശ്നം തന്നെയാണെങ്കിലും റെഡ്ഡിമാർക്കൊപ്പം അവരുടെ പെണ്ണുങ്ങളും ചേർന്ന് നമ്മളെ തല്ലുമെന്നായിരുന്നു അവരുടെ പ്രതികരണം. ഗീത എറ്റവും സ്നേഹിച്ച രാമുലമ്മയുടെ സമുദായത്തിൽ പെണ്ണിനെ വിവാഹം ചെയ്യുന്നത് 13 വയസ്സിലാണ്. 26 വയസ്സുള്ള പെൺകുട്ടി അമ്മൂമ്മയാണ്, 13 വിവാഹിതയായ ഗാട്ടു രാമുലമ്മയുടെ മുന്നിൽ അഞ്ച് തലമുറകൾ നിരന്നുനില്ക്കുന്നുണ്ട്അതു വെളിവാക്കുന്നുണ്ട് ഒരു രാഷ്ട്രത്തിൻ്റെ തന്നെ പിന്നാക്കാവസ്ഥ.

ഇബ്രാഹിംപട്ടണത്ത് ആരും പേര് ചോദിക്കില്ല, ജാതി എന്തെന്ന് ആദ്യം ചോദിക്കും. രണ്ടു മനുഷ്യർ തമ്മിലുള്ള ബന്ധത്തെ നിശ്ചയിക്കുക ജാതിയാണ്, മനുഷ്യത്വമല്ല. ഒസ്മാനിയയിലെ  പൊളിറ്റിക്കൽ സയൻസ് മേധാവി മധുസൂദൻ റെഡ്ഡി, ഇക്കണോമിക്സിലെ തിപ്പ റെഡ്ഡി എന്നിവരടക്കം നടത്തിയ കുടിലനീക്കങ്ങളെ അടിസ്ഥാനമാക്കി  ഗീത ഒരു നിഗമനത്തിലെത്തുന്നുണ്ട് - നല്ലവരെക്കാൾ എത്രയോ കൂടുതലാണ് കെട്ട റെഡ്ഡിമാർ, നല്ല മുഖത്തിനു പിന്നിൽ കെട്ട മനസ്സുള്ളവർ അതിലേറെയും. നാടിനെ നശിപ്പിച്ച റെഡ്ഡിമാർ സ്ഥലനാമങ്ങളായും നിറഞ്ഞുരംഗറെഡ്ഡി ജില്ലയും വൈഎസ്ആർ ജില്ലയും വന്നു. 2019 119 റെഡ്ഡിമാർ എംഎൽഎമാരായി. കമ്മ ജാതിക്കാരനായ എൻടിആറുമായുള്ള പോരിൽ പ്രാതിനിധ്യം കുറയുന്നതായി തോന്നിയ റെഡ്ഡിമാരുടെ തലയിലുദിച്ചതാണ് തെലുങ്കാന സംസ്ഥാനം. 

റെഡ്ഡിമാർക്ക് കൃഷി നാടുവാഴാനുള്ള നമ്പറായിരുന്നു. മുഖ്യം ഹൈദരാബാദിൽ കച്ചവടവും. 1984 കാലത്ത് കർഷകത്തൊഴിലാളിക്ക് അവർ കൊടുത്തത് വർഷത്തിൽ 600-700രൂപയാണ്, മിനിമം കൂലി പ്രതിമാസം 135 ആയി നിശ്ചയിക്കപ്പെട്ടകാലം. സ്ത്രീതൊഴിലാളികളുടെ അവസ്ഥയായിരുന്നു അതിലേറെ കഷ്ടം. ഗീത പുറമേ കാണുന്ന പെണ്ണ് ഒന്നുകിൽ പണിക്കുപോവുന്ന പെണ്ണായിരിക്കും, അല്ലെങ്കിൽ പണികഴിഞ്ഞ് വരുന്നവളായിരിക്കും. കാർഷികവിളകളുടെ ശേഖരണത്തിനും മറ്റുമായി റെഡ്ഡിമാരുടെ വീടിൻ്റെ മുറ്റം മാത്രം ഏക്കറോളം കാണും. മുറ്റം അടിച്ചു ചാണകം തളിച്ച് നടുവൊടിഞ്ഞവരാണ് മിക്കവാറും സ്ത്രീകൾ. 

പൊതുഗതാഗത സൌകര്യമില്ലാത്തതിനാൽ ഗീത സൈക്കിൾ പഠിച്ചു, തൻ്റെ മുപ്പതാം വയസ്സിൽ. 1984 ഒരു സ്ലീപ്പിംഗ് ബാഗുമായി ഗ്രാമഗ്രാമാന്തരങ്ങൾ സഞ്ചരിച്ചു, മാലയുടെയും മഡിഗയുടെയും കുർമ്മിയുടെയും ജീവിതമറിഞ്ഞു. ലോട്ട എന്ന പാട്ടയുമായി ആണും പെണ്ണും വെളിക്കുപോവുന്നതാണ് രീതി. ഒരാൾക്ക് ടോയ്ലറ്റും ബാത്ത്റൂമും ഉപയോഗിക്കാനുള്ള ശിക്ഷണത്തെക്കാൾ ഏറെ വേണം ടോയ്ലറ്റ് ശീലിച്ചവർക്ക് വെളിക്കിരിന്ന് കാര്യം സാധിക്കുവാനും തുണിയുടുത്തു കുളിക്കുവാനും.   മിക്കവാറും കുടികളിൽ വെള്ളം കുടിക്കാനും വെളിക്കുപോവാനും ആയൊരു ലോട്ടമാത്രമേ കാണൂ. അത്രമേൽ നല്ല ഭക്ഷണങ്ങളെ ഇഷ്ടപ്പെടുന്ന ഗീത അവർക്കൊപ്പം കഴിഞ്ഞത് കിട്ടിയത് കഴിച്ചും മറപ്പുരയില്ലാതെ കുളിച്ചും ഒക്കെയാണ്ലോകത്തെ അടിച്ചമർത്തപ്പെട്ടവരുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ സാധിച്ചത് അങ്ങിനെയുള്ളവർക്കാണ്, അവർ ഏത് വിശ്വാസത്തിൻ്റെ ഭാഗമായാലുംഗീതയ്ക്കുണ്ടായ വലിയ നഷ്ടം അവരുടേതായ സൌഹൃദങ്ങളിലെ ബൌദ്ധിക വ്യായാമങ്ങളായിരുന്നു. 

1985 ഫെമിനിസ്റ്റുകളുമായുള്ള അവരുടെ ഒരനുഭവം ശ്രദ്ധേയമാണ്. ചെറിയൊരു ആശയത്തർക്കത്തിൻ്റെ പേരിൽ വീട്ടിലെത്തിയ സുഹൃത്ത് ലളിത ഭർത്താവ് സിറിലുമായി അടിയാവുന്നു. ബാസ്റ്റാഡ് എന്ന് ലളിത അയാളെയും അയാൾ അവരെ വോർ എന്നും വിളിക്കുന്നു. പ്രതികാരദാഹിയായി ലളിത കുറച്ച് ഫെമിനിസ്റ്റുകളെയും കൂട്ടി അവരുടെ വീട്ടിലെത്തുന്നു. സിറിലിനെ  അടിച്ചു നിലംപരിശാക്കുന്നു, വാടകവീടിലെ സാധനങ്ങൾ തകർക്കുന്നു. ഗീതയുടെ ഭാഷയിൽ വിലകൂടിയ കാറുകളും ധനികരായ ഭർത്താക്കന്മാരും ഉള്ളവർ തകർത്തുപോയത് സാമൂഹികസേവനത്തിനായി ഞങ്ങൾ ഏറെ കഷ്ടപ്പെട്ട് 4000രൂപയ്ക്ക് വാങ്ങിയ മോപ്പഡാണ്. അവർക്ക് ഗീതയും സിറിളും ഇടപെടുന്ന സ്ത്രീസമൂഹത്തിൻ്റെ പ്രശ്നങ്ങൾ അറിയുകപോലുമില്ല, അറിഞ്ഞവർക്ക് അതൊന്നും വിഷയവുമായിരുന്നില്ല. ഫെമിനിസം എന്ന പേരിൽ അവർ കാണിച്ചത് മസ്കുലിനിസമാണ്ആണിനെ അനുകരിച്ചതു മാത്രംഎബിവിപി സംഘത്തെ നേരിട്ട സിറിലിന് ഒന്നുപോലും കൊള്ളാതെ നോക്കാമായിരുന്നെങ്കിലും അയാൾ  അവരെ തിരിച്ചടിച്ചില്ല എന്നു ഗീത പറയുന്നുണ്ട്. അന്നു രാവിലെ വരെയും ഏറ്റവും നല്ല സുഹൃത്തായ ലളിതയാണ് വൈകുന്നേരത്തേക്ക് ഗീതക്ക് അതല്ലാതാവുന്നത്. സിറിലുമായി അവർക്ക് ആശയപരമായ പ്രശ്നമല്ലാതെ മറ്റൊന്നുമില്ല. വാക്കുകൊണ്ടുപോലും തനിക്ക് ഒരു സൂചന നല്കാതെ, തൻ്റെ ഭർത്താവിനെ തല്ലിച്ചതച്ചും വീടും മോപ്പഡും അടിച്ചുതകർത്തും പോയ സുഹൃത്തുക്കളെ എഴുത്തിലൂടെയാണ് അവർ കൈകാര്യം ചെയ്യുന്നത് 

മാധ്യമങ്ങളും കോടതികളും  ജനാധിപത്യത്തിൻ്റെ തൂണുകളാവുമ്പോൾ

സിറിൾ നിയമബിരുദം നേടി നടത്തിയ മിനിമം വേജസ് ആക്ട് വർക്ഷോപ്പ് ഒരു വഴിത്തിരിവായിരുന്നു. 1976ലെ മിനിമം വേജസ് ആക്ട് സിപിഎം ബോധപൂർവ്വം ജനങ്ങളിലേക്ക് എത്തിച്ചില്ല, ചർച്ച ചെയ്തതുമില്ല. എസ് ആർ ശങ്കരൻ ഐഐഎസിൻ്റെ ബ്രെയിൻ ചൈൽഡ് ആയിരുന്ന ബോണ്ടഡ് ലെയ്ബേർസ് അബോളിഷൻ ആക്ട് 1976 നും അതേ ഗതിയായിരുന്നു. വിപ്ലവകരമായ ഒരു നിയമമായിരുന്നു അതും. ഒരു തഹസിൽദാർക്ക് ജീതം അവസാനിപ്പിച്ച് തൊഴിലാളികളെ മോചിപ്പിക്കുവാനുള്ള അധികാരമാണത് നല്കിയത്.   മഡിഗ വിഭാഗത്തിൽ പെട്ട ഇരുപതോളം തൊഴിലാളികളെ സംഘടിപ്പിച്ച് ഗീത ബോധവല്ക്കരണം തുടങ്ങിഅതൊരു വൻ പ്രസ്ഥാനമാക്കി ഭൂവുടമകളെ മുട്ടുകുത്തിച്ചാണ് അടിമത്തൊഴിലാളികളുടെ മോചനം സാധ്യമായത്. അടിച്ചമർത്തപ്പെട്ടവരുടെ ശാക്തീകരണമാണ് ഏറ്റവും വലിയ വിപ്ലവം. അവിടെ അവർ നേരിട്ടത് ഭൂവുടമകളെയും അവർക്കൊപ്പം നിന്ന സിപിഎം പ്രാദേശിക നേതൃത്വത്തെയുമാണ്. നേരമിരുട്ടി വെളുക്കുമ്പോഴേക്കും റെഡ്ഡിമാരൊക്കെയും സിപിഎമ്മുകാരായി. അടിമത്തൊഴിലാളികളുടെ പെറ്റീഷനിൽ ഒരൊറ്റ ഒപ്പുണ്ടായിരുന്നില്ല, മുഴുവനായും വിരലടയാളം മാത്രംഒരു സമൂഹത്തോട് നൂറ്റാണ്ടുകളായി ചെയ്ത ക്രൂരതകളുടെ രേഖകൾ  വിരലടയാളങ്ങളിൽ തെളിയുന്നുണ്ടാവാം. മാലയെയും മഡിഗയെയും കൂട്ടി ഗീത മീറ്റിങ്ങുകൾ നടത്തുന്നതിനെയാണ് അവർ എതിർത്തത് 

ഹിന്ദു മുതൽ ഡക്കാൺക്രോണിക്ക്ൾ വരെ നീളുന്ന പ്രതിഭകളായ എഡിറ്റർമാരുടെയും പത്രപ്രവർത്തകരുടെയും  സൌഹൃദവലയം ഗീതയ്ക്ക് സൃഷ്ടിക്കാനായി. ഇന്ത്യൻ എക്സ്പ്രസിൻ്റെ ജി എസ് വാസു, ഹിന്ദുവിൻ്റെ വെങ്കിടേശ്വരുലു, സ്റ്റാൻലി തിയോഡോർ, മുതിർന്ന പത്രപ്രവർത്തകരായ ടി ലക്ഷ്മിപതി, ആർ അഖിലേശ്വരിആർ ജെ രാജേന്ദ്രപ്രസാദ് എന്നിവർ ഒപ്പം നിന്നുഇബ്രാഹിംപട്ടണത്തെ സ്ത്രീകളുടെ ദുരവസ്ഥയുടെ നേരനുഭവങ്ങൾ ആഴ്ചകൾതോറും അഖിലേശ്വരി പുറംലോകത്തെ അറിയിച്ചു. ഗീതക്ക് പറയുവാൻ കഥകളേറെ ഉണ്ടായിരുന്നുനല്ല മനസ്സോടെ, അവരൊതെക്കെയും ലോകത്തിനു മുന്നിലെത്തിച്ചുസമഗ്രമായ വികസനം എന്നാൽ സമഗ്രമായ പോരാട്ടം കൂടിയാണ്, ദ്രവിച്ച തോക്കുകളല്ലപുതിയറിവാകണം ആയുധം. എച്ച് ബി ടി പ്രസിദ്ധീകരിച്ച ഒരു ചെറിയ പുസ്തകമായിരുന്നുപോലീസ് അറസ്റ്റ് ചെസ്തെ’. ഒരു നാടിനെ പോലീസ് പേടിയിൽ നിന്നും മോചിപ്പിച്ചെടുത്ത പുസ്തകം ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റത്. പോലീസ് ഭീകരതയിൽ നിന്നും ഒരു പുസ്തകം രക്ഷിച്ചത് അസംഖ്യം യുവതീയുവാക്കളുടെ ശരീരമാണ്. ജനാധിപത്യ ലോകത്ത് ഒരു ചെറിയ പുസ്തകത്തിന് പോലും അദ്ഭുതങ്ങൾ പ്രവർത്തിക്കുവാനാകും, സിസ്റ്റത്തെ നേർവഴി നടത്താൻ ആവും. 

മാർച്ച്  1985ലാണ് പ്രദേശത്തിൻ്റെ തലവര മാറ്റിമറിച്ച സംഘം എന്നപേരിൽ അറിയപ്പെട്ട  ഇബ്രാഹിംപട്ടണം താലൂക്ക വ്യവസായ കൂലി സംഘം അവർ രൂപീകരിക്കുന്നത്. സംഘം അംഗത്വ കാർഡ് തൊഴിലാളികളുടെ ആത്മാഭിമാനത്തെ കുത്തനെ ഉയർത്തി, ആത്മവിശ്വാസത്തെ വളർത്തി. തൊഴിലാളി നേതാവ് ഒരു ടൂളായി തൊഴിലാളികൾക്ക് പ്രാപ്യമാവണം. അവർ ഉടമകളാവുമ്പോൾ  അണികൾ അടിമകളാവും. ട്രേഡ് യൂണിയൻ രജിസ്റ്റ്രേഷൻ സംഘടനയ്ക്ക് വക്കീലില്ലാതെ സ്വയം കേസ് നടത്താനുള്ള അനുമതിയുണ്ട്. അങ്ങിനെ അടിമത്തൊഴിലിനെതിരെയുള്ള കേസും തെളിവെടുപ്പും നിത്യസംഭവമായി. റെഡ്ഡിമാർ തൊഴിലാളികൾക്കൊപ്പം ഇരിക്കാൻ മടിച്ചു. തെളിവെടുപ്പു വേളയിൽ അവരുടെ നാവിൽ സദാ വന്നത് പ്രാദേശികമായൊരു വാക്കായിരുന്നു   ദംഗാദം, ഫക് എന്നർത്ഥം. ദംഗാദം, എതു പദത്തോടു ചേർത്തും ഉപയോഗിച്ച് അവർ ശീലിച്ചത്  ഹിയറിങ്ങുകളിൽ മുഴങ്ങി. ഭയപ്പെടുത്തുന്ന ഓഫീസ് ഡിസിപ്ലിനുകളെ ചിരിപ്പിക്കുന്ന രീതി റെഡ്ഡിമാരെ അലോസരപ്പെടുത്തി, പ്രതീക്ഷിക്കുന്ന ബഹുമാനം കിട്ടാതായപ്പോൾ അവരുടെ വക്കീലൻമാർ വരാതായി. തൊട്ടുകൂടാത്തവർക്ക് ഒപ്പമിരിക്കേണ്ട ഗതികേട് സഹിക്കാവുന്നതിനും അപ്പുറമായിഎല്ലാ കേസുകളിലും സംഘം വിജയിച്ചു എന്നു ചരിത്രംരക്തച്ചൊരിച്ചിൽ ഇല്ലാതെ സാധ്യമാക്കിയ വിപ്ലവമായിരുന്നു അത്. ഗീതയെ വായിക്കുന്നത് ലീഡർഷിപ്പിനെ പറ്റിയുള്ള നമ്മുടെ ക്ലീഷേ സങ്കല്പങ്ങളെയും  തിരുത്തും. കാരണം തീയറി കൊണ്ടല്ല അവർ കളിച്ചത്, അവരുടെ കളിയിൽ നിന്നും നമുക്ക് തിയറികൾ ഉണ്ടാവുകയാണ്. 

എട്ട് വർഷത്തിനിടയിൽ, ഔദ്യോഗികമായി 1,500 പേരെയും അനൗദ്യോഗികമായി 2920 തൊഴിലാളികളെയും മോചിപ്പിക്കാനും പുനരധിവസിപ്പിക്കാനും" ഗീതക്കും സംഘത്തിനും കഴിഞ്ഞു. 14,000 ഏക്കർ ഭൂമി ഭൂവുടമകളുടെ നിയന്ത്രണത്തിൽ നിന്ന് വീണ്ടെടുത്ത് ഭൂരഹിതർക്ക് നല്കാൻ കഴിഞ്ഞു. ഭൂവുടമകൾ കർഷകത്തൊഴിലാളികൾക്ക് രണ്ട് ലക്ഷത്തിലധികം രൂപ തിരിച്ചടവും തൊഴിലാളികളുടെ നഷ്ടപരിഹാരമായി 66,000 രൂപയും നൽകി. നിരന്തരമായ പ്രക്ഷോഭങ്ങളും മാധ്യമ ഇടപെടലുകളും കോടതി വ്യവഹാരങ്ങളും വഴിയായി കർഷകത്തൊഴിലാളികളുടെ കൂലി സ്ത്രീകൾക്ക് 150 ശതമാനവും പുരുഷന്മാർക്ക് 114 ശതമാനവും വർദ്ധിപ്പിക്കാൻ കഴിഞ്ഞു 

1985മുതലാണ് HBT അംബേദ്കർ രചനകൾ തെലുങ്കിൽ ഇറക്കി തുടങ്ങിയതും അംബേദ്കർ ജയന്തി ആഘോഷിക്കാൻ തുടങ്ങിയതും. ദളിത് മഹാസഭ രൂപീകരിക്കപ്പെട്ടതും 1985ലാണ്. ലക്ഷക്കണക്കിന് ആളുകൾ അണിചേർന്ന മഹാസംഗമത്തിൽ ഗദ്ദർ പാടി. ഒരു രണ്ടു വർഷത്തിന് ശേഷമാണ് കമ്മ വിഭാഗത്തിലെ ഭൂവുടമകൾ മഡിഗരെ കൂട്ടക്കൊല ചെയ്ത, അവരുടെ സ്ത്രീകളെ ബലാൽസംഗം ചെയ്ത് സംഭവം നടന്നത്.   കരംചേദു കൂട്ടക്കൊല ആന്ധ്രരാഷ്ട്രീയത്തിന്, സബാൾട്ടൺ പൊളിറ്റിക്സിന് ഒരു പുതിയ മുഖം നല്കി. ക്ലാസ് മാറി കാസ്റ്റ് വെളിപ്പെട്ടു. ഇടത് സോളിഡാരിറ്റിയും ദളിത് സോളിഡാരിറ്റിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇടതിൻ്റേത് സംസ്കരിച്ചെടുക്കപ്പെട്ടതാണ്, ഉണ്ടാക്കുന്നതാണ്. ദളിതരായി ജനിക്കുന്ന അത്യാഹിതത്തിൽ നിന്ന് മുളയെടുക്കുന്നതാണ് ദളിത് സോളിഡാരിറ്റി. അത് സൃഷ്ടിക്കാനായതാണ് അംബേദ്കറുടെ ദൌത്യവിജയംനിലനിർത്താനാവുന്നത് ഗീതയുടെയും കൂട്ടരുടെയും വിജയം. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടേണ്ട, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് സിലബസുകളിൽ സർവ്വകലാശാലകളിൽ വിഷയമാകേണ്ടതാണ് ലാൻ്റ്, ഗൺസ്, കാസ്റ്റ്, വുമൺമെമൊയേഴ്സ് ഓഫ് ലാപ്സ്ഡ് റവല്യൂഷണറി.

 മധുസൂദൻ. വി