
READINGS AND REFLECTIONS
അതിരുകളില്ലാത്ത ആത്മാവിഷ്കാരത്തിന്നൊരിടം. വായനക്കിടയില്‍, വരികളിൽ, വരികള്‍ക്കിടയിൽ, വരികള്‍ക്കപ്പുറത്തുമായി രൂപപ്പെടുന്ന ചിന്തകള്‍, ബോധ്യങ്ങൾ... പകര്‍പ്പവകാശം © മധു
Sunday, August 9, 2026
വിലാപകാവ്യത്തിന്റെ ഇപ്പോഴും കത്തുന്ന വിപ്ലവവീര്യം (മാതൃഭൂമി ആഴ്ചപ്പതിപ്പ്)

പരിധിപരികല്പനയുടെ പ്രത്യയശാസ്ത്രം (പച്ചക്കുതിര)
പ്രകൃതി നിയമം സോഷ്യലിസമല്ല, അതു സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്, ഏറ്റവും അനുയോജ്യമായതിന്റെ അതിജീവനമാണ്. പരിആദിയുഗത്തിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമായതുകൊണ്ട് പ്രകൃതി നിയമങ്ങൾ സമ്പൂർണമായും ആധുനിക മനുഷ്യന് ബാധകമാവണമെന്നത് ഒരു അസംബന്ധമാണ്. അടിസ്ഥാനാവശ്യങ്ങളായ പാർപ്പിടവും വസ്ത്രവും ആദ്യം ഉപേക്ഷിക്കേണ്ടിവരും. പ്രകൃതിയിൽ നിന്നും അകലുമ്പോൾ, പ്രാകൃതനിൽ നിന്നും പരിഷ്കൃതനിലേക്ക് താണ്ടിയ വഴികളിൽ മനുഷ്യൻ കണ്ടെടുത്തതാണ് മാനവികതയുടെ കൊടിയടയാളങ്ങളായ ജനാധിപത്യവും സെക്യുലറിസവും സോഷ്യലിസവുമെല്ലാം. ഒരു തത്വചിന്തയും ശാസ്ത്രമല്ല, ആവുക സാധ്യവുമല്ല. ധാർമ്മികബോധം, രാഷ്ട്രീയ സിദ്ധാന്തങ്ങൾ, പൊതുനയം, ധനതത്വശാസ്ത്രം, സാമൂഹികശാസ്ത്രം എല്ലാം കൈകോർക്കുമ്പോഴാണ് വികസനം സാധ്യമാകുന്നത്. പരിധിയില്ലാത്ത അസമത്വത്തെ റദ്ദു ചെയ്യുന്ന, സൂപ്പർറിച്ചുകൾ ഇല്ലാത്ത ലോകത്തെ യാഥാർത്ഥ്യമാക്കാനാവുക ആശയങ്ങളോട് മനുഷ്യനെത്തന്നെ നിർവ്വചിക്കുന്ന മനുഷ്യത്വം ചേരുമ്പോഴാണ്. കാരുണ്യം ഒരു വിഭാഗത്തോടല്ലാതെ മാനവസമൂഹത്തോടാവുമ്പോഴാണ് തത്വചിന്തകൾ ലോകത്തെ മാറ്റിമറിക്കുന്നത്. എതിർപദങ്ങളിലൂടെ പദാർത്ഥങ്ങൾക്ക് കൃത്യമായ അതിരും വ്യാപ്തിയും നിശ്ചയിക്കുന്ന നമ്മുടെ ബോധത്തിൽ ദാരിദ്ര്യ രേഖയ്ക്ക് മറുപുറമായി സമ്പദ് രേഖ ഇല്ലാതെ പോയി. തന്നെപ്പോലെ തുല്യ സാമ്പത്തിക അവകാശങ്ങൾ അപരനും ഉണ്ടെന്ന് മറ്റാരെക്കാളും ലോകത്തെ ബോധ്യപ്പെടുത്തിയത്, ചൂഷണരഹിതമായ ഒരു വ്യവസ്ഥയെപറ്റി ചിന്തിപ്പിച്ചത് മാർക്സും ഏംഗൽസും തന്നെയാണ്. അനിയന്ത്രിതമായ അസമത്വം മനുഷ്യൻ ഒരു സാമൂഹികമൃഗം എന്ന യാഥാർത്ഥ്യത്തെ റദ്ദുചെയ്തുകളയുന്ന കാലത്ത് മാർക്സിനും സോഷ്യലിസത്തിനും പ്രസക്തി ഏറുന്നുണ്ട്. സമത്വം പ്രകൃതിവിരുദ്ധമാണെങ്കിൽ പ്രകൃതിവിരുദ്ധ ജീവിയായ മനുഷ്യന് അത് തീർച്ചയായും സാധ്യമാവണം. പ്രകൃതിയുടെ മുഖമുദ്രയും സൗന്ദര്യവും അസമത്വമാണെങ്കിലും അത് വർഗങ്ങൾക്ക് അകത്തല്ലെന്നതാണ് യാഥാർത്ഥ്യം. ഒരു കുഴിയാനയുടെയും ആനയുടെയും ആനറാഞ്ചിയുടെയും ജീവിതനിലവാരം മറ്റൊരു കുഴിയാനയുടെയും ആനയുടെയും ആനറാഞ്ചിയുടെയും ജീവിതത്തിൽ നിന്നും ഏറെ വ്യത്യസ്തമില്ല. ലോകത്തെ ബുദ്ധിജീവിയായ മനുഷ്യന് ഏറ്റവും അപമാനകരമാണ് മനുഷ്യജാതിക്കുള്ളിലെ അനിയന്ത്രിതമായ അസമത്വം. സമ്പത്തുകൊണ്ട് നേടാൻ പറ്റുന്നതിന് ഒരു പരിധിയുണ്ട്. അളവില്ലാത്ത സമ്പത്ത് കൊണ്ട് ഒരാൾക്കും അളവില്ലാത്ത ആനന്ദം വിലക്കു വാങ്ങുക സാധ്യമല്ല. മനുഷ്യന്റെ അനിർവചനീയമായ ആനന്ദത്തിൽ ഒന്നാണ് രതി. ഒരു ഓർഗനൈസേഷനെ വിലയ്ക്കെടുക്കാൻ പറ്റുമെങ്കിലും ഒരു ഓർഗാസത്തെ വിലക്കെടുക്കാൻ കഴിയുകയില്ല. മനുഷ്യന്റെ പരമമായ ദുഖത്തെയും പരമാനന്ദത്തെയും കുട്ടുകയോ കുറയ്ക്കുകയോ ആവാനാവാത്ത സമ്പത്തിന് മാത്രം പരിധിയില്ല. ആ സമ്പത്തിനുവേണ്ടി മനുഷ്യൻ ആരോഗ്യംപോലും അവഗണിക്കും, പിന്നീട് പരിതപിക്കുകയും ചെയ്യും.
------------
------------