Sunday, May 8, 2022

വിലയ്ക്കപ്പെട്ട കനികാലത്തെ ഓഷോ, ഷീലയും

സമകാലിക മലയാളം വാരിയിൽ വായിക്കുവാൻ ലിങ്കിവിടെ വിലയ്ക്കപ്പെട്ട കനികാലത്തെ ഓഷോ, ഷീലയും


ജൈവികചോദനകളുമായി സന്ധിചെയ്യലാണ്  സംസ്കാരം.  മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതാണ്. മൃഗങ്ങളെ മനുഷ്യനിൽ നിന്നും വ്യത്യസ്തമാക്കുന്നത് മരണചിന്തയില്ലായ്മയാണ്. അതുണ്ടെങ്കിൽ മാനുകൾ മേയാതെ  ചത്തുപോകുമായിരുന്നു. സുഖകരമായൊരു സുരതത്തിലെ രതിമൂർച്ഛപോലെ, മരണത്തെ നമുക്ക് ആസ്വദിക്കാനാവാത്ത
ത് എന്തുകൊണ്ടാവും? ഓഷോയുടെ മരണം ജീവിതത്തിൻ്റെ അന്ത്യമല്ല, മറിച്ച് ജീവിതത്തിൻ്റെ മൂർദ്ധന്യാവസ്ഥയാണ്.  ജീവശാസ്ത്രപരമായി ശ്വാസമുണ്ടെന്നതാവും ജീവിക്കുന്നതിൻ്റെ തെളിവ്.  പലരും ഈ ലോകത്ത് കഴിഞ്ഞുകൂടുമ്പോള്‍ അപൂര്‍വ്വം ചിലരാണ്  ജീവിക്കുന്നത് എന്നു നിരീക്ഷിച്ചിരുന്നു ഓസ്‌കര്‍ വൈല്‍ഡ്‌. ജീവിതത്തെ അതിൻ്റെ പൂർണമായ അർത്ഥത്തിൽ, ഭൂതത്തിനും ഭാവിക്കും വിട്ടുകൊടുക്കാതെ വർത്തമാനത്തിൽ ഉറപ്പിച്ചുനിർത്തുന്ന ഒരാൾക്ക് മരണഭയം ഉണ്ടാവുകയില്ല. അവർക്കത് ജീവിതത്തിൻ്റെ ഉച്ഛസ്ഥായി പ്രാപിക്കലാണ്, അന്തിമമായ ഒരു രതിമൂർച്ഛ. ഓഷോയുടെ അന്വേഷണങ്ങളിൽ  ആത്മീയതയുണ്ട്, ഭൌതികതയുണ്ട്, ഇസ്ലാമുണ്ട്, ഹിന്ദുവുണ്ട്, കമ്മ്യൂണിസമുണ്ട്, പല തത്വചിന്തകളുണ്ട്. ഓഷോയുടെ ആൾവഴികളന്വേഷിച്ചാൽ  നാമെത്തിനിൽക്കുക ഗൂർഡ്ജീഫിലാണ്, റാസ്കൽ സെയിൻ്റ് അഥവ് തെമ്മാടിയായ സന്ന്യാസി എന്നറിയപ്പെട്ട ജോർജ് ഇവാനോവിച്ച് ഗുർഡ്ജീഫിൽ. റഷ്യൻ വിപ്ലവത്തോടെ റഷ്യ വിട്ടു ഫ്രാൻസിലേക്കു മാറിയ മിസ്റ്റിക് ഗുരു. സ്വാഭാവികമായും ഓഷോവിന് ആ സ്വീകാര്യത യൂറോപ്പിലും അമേരിക്കയിലും കിട്ടിയതിന് ഒരു കാരണം അതാവാം. ഓഷോയിലേക്ക്, ഷീലയിലേക്കുമുള്ള ഒരു വായനാനുഭവമാണിത്. 

പ്രതിഭകളുടെ കണ്ണിലെ ഓഷോ, ഷീലയുടെയും

ചിന്തകളുടെ മൌലികത, ലാളിത്യമാർന്ന അതിമനോഹര വാചകങ്ങളിൽ ആറ്റിക്കുറുക്കിയ മൌനം കടഞ്ഞെടുത്ത മൊഴികൾ, മനോഹരമായ കഥകളിലൂടെയുള്ള ആവിഷ്കാരം, വിറ്റും വിസ്ഡവും നിറയുന്ന സംഭാഷണങ്ങളെന്ന പ്രഭാഷണങ്ങൾ. ഓഷോയുടെ ചിന്തകൾ പലതലമുറകളെ മഥിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒത്തുതീർപ്പുകളിൽ ഉഴറാതെ, ആകർഷകമായ ജീവിതം സ്വന്തം ക്ലോക്കിനു കണക്കായി ചിട്ടപ്പെടുത്തി  ജീവിക്കുക പ്രതിഭകൾക്കു മാത്രം സാധ്യമാകുന്ന ഒന്നാണ്.   ഓഷോയും ഷീലയും കെട്ടിപ്പടുത്ത ഒരു സാമ്രാജ്യം ഉണ്ടായിരുന്നു.   

മാ ആനന്ദ് ഷീല - വിവാദങ്ങൾ ഇന്നും വിട്ടൊഴിയാതെ പിന്തുടരുന്നവൾ, വിവാദങ്ങളുടെ, അഭ്യൂഹങ്ങളുടെ, ഗോസിപ്പുകളുടെയും മറവിലായിപ്പോയ സ്വജീവിതത്തെ അവർ അടയാളപ്പെടുത്തുന്നുണ്ട് ബൈ മൈ ഔൺ റൂൾസ് എന്ന ആത്മകഥയിൽ.  പുസ്തകത്തിൽ ഒരിടത്തും അവർ ഓഷോ എന്നു പറയുന്നില്ല,  ഭഗവാൻ എന്നുമാത്രമാണ് ഉപയോഗിക്കുന്നത്.  1980കളിൽ അവർ ശ്രീ രജനീഷ്, ഓഷോയുടെ  പേഴ്സണൽ സെക്രട്ടറി ആയിരുന്നു, പിന്നീട് ഒറിഗോൺ വാസ്കോ കൗണ്ടിയിലെ രജനീഷ് കമ്മ്യൂൺ മാനേജരും.  ആ യാത്ര അവസാനിച്ചത് അമേരിക്കൻ ജയിലിലാണ്, ശിക്ഷ ഇരുപതു വർഷത്തേക്കു തടവ്, നല്ല നടപ്പിനെ മാനിച്ച് മൂന്നുവർഷത്തെ  ജയിൽ വാസത്തിനു ശേഷം സ്വതന്ത്രയായി. ഓഷോയുമായി, ഓഷോയുടെ അധ്യാപനങ്ങളുമായി നിത്യപ്രണയത്തിലാണ് ഷീല. ഓഷോ പകർന്ന ഊർജ്ജത്തിന് അടിവരയിടുകയാണ് ശേഷാശ്രമ ജീവിതത്തിൽ തൻ്റെ ദൌത്യങ്ങളിലൂടെ ഷീല. എൻ്റെ കഥ എൻ്റെ തന്നെ വാക്കുകളിൽ, എന്ന വിശേഷണത്തോടെയുള്ള ബൈ മൈ ഔൺ റൂൾസ്   തൻ്റേതായ പതിനെട്ട് നിയമങ്ങളുടെ പതിനെട്ട് അധ്യായങ്ങളാണ്.  

വീട്, കുടുംബം എന്നതിൽ നിന്നും മനുഷ്യൻ പതിയെ കമ്മ്യൂണിലേക്ക് മാറുമെന്ന് സ്വപ്നം കണ്ടിരുന്നു ഓഷോ, അതിൻ്റെ ആദിരൂപവുമായിരുന്നു ഓഷോയുടെ പൂനയിലെയും ഒറിഗോണിലെയും കമ്മ്യൂൺ. വേർതിരിവുകളില്ലാതെ എല്ലാവർക്കും തുല്യാവസരങ്ങളുള്ള, മറ്റൊരാൾ തൻ്റേതാവുന്നതല്ല സ്നേഹം, മറിച്ച് പരസ്പരം  അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമാണത്  എന്ന തിരിച്ചറിവുള്ള മനുഷ്യരുടെ കമ്മ്യൂണുകളായിരുന്നു ഓഷോയുടെ ദർശനം. ഒരു കമ്യൂൺ എന്നത് സ്വാർത്ഥതയില്ലാത്ത ജീവിതത്തിൻ്റെ,  തുല്യ അവസരത്തിൻ്റെ പ്രഖ്യാപനമാണ്. മാർക്സിൽ നിന്നു വഴിമാറി, സമത്വം അടിച്ചേൽപ്പിക്കുന്നതിനെ ഓഷോ അനുകൂലിക്കുന്നില്ല. കാരണം അത് മാനസികമായി അസാധ്യമായ,  ഓഷോയെ സംബന്ധിച്ചിടത്തോളം പ്രകൃതിവിരുദ്ധമായ ഒന്നാണ്. രണ്ടു മനുഷ്യർ കൂടി തുല്യരല്ലാത്ത ലോകത്ത്. സമത്വത്തെ അനുകൂലിക്കാത്തതു പോലെ തന്നെ അസമത്വത്തെയും ഓഷോ അനുകൂലിക്കുന്നില്ല. ഓരോരുത്തർക്കും അവനവൻ ആകുവാനുള്ള തുല്യാവസരമാണ് വേണ്ടത് എന്ന് ഒഷോ. കുടുംബം, വിവാഹം ഇതൊക്കെയും ഇനിയെത്രകാലം എന്നു ലോകം ചർച്ചചെയ്യുമ്പോൾ ഓഷോ വായന തികച്ചും പ്രസക്തവുമാണ്. 

ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മൌലികതയുള്ള ചിന്തകനാണ് ഓഷോ,  വ്യക്തമായ കാഴ്ചപ്പാടും നൂതനാശയങ്ങളുമുള്ള മഹാജ്ഞാനി (ഖുഷ്വന്ത് സിംഗ്).

ഇരുപതാം നൂറ്റാണ്ടിലെ മഹാനായ തത്ത്വചിന്തകനായി, സന്ന്യാസിയായി, യോഗിയായും ഓഷോ ദീർഘകാലം ഓർമ്മിക്കപ്പെടും ( മൻമോഹൻസിങ്ങ്).

ഓഷോയെപ്പോലുള്ളവർ കാലത്തിനു മുന്നേ നടക്കുന്നവരാണ്. ഇന്നത്തെ യുവാക്കൾ ഓഷോയെ കൂടുതൽ കൂടുതൽ വായിക്കുന്നു എന്നത് നല്ല സൂചനയാണ് (കെ. ആർ. നാരായണൻ).

ഓഷോ ബോധോദയം നേടിയ പ്രതിഭയാണ്, ബോധത്തിലേക്കുള്ള വളർച്ച സാധ്യമാക്കുന്ന സകല സാധ്യതകളും ഉപയോഗിച്ച്  മനുഷ്യരാശിയെ  മുന്നോട്ടുനയിക്കുന്നയാൾ (ദലൈലാമ)

ജീവിതത്തിൻ്റെ അവസാനലാപ്പിൽ, ഉള്ളവർക്കും  ഇല്ലാത്തവർക്കും ഒരുപോലെ വേണ്ടിവരിക ഒത്തിരി സ്നേഹമാണ്, ഇത്തിരി കരുതലും.  കൈക്കലാക്കലാണ് സ്നേഹമെന്ന ബോധത്തെ ഓഷോ പൂവിനോടുള്ള സ്നേഹത്തോടാണ് ഉപമിക്കുന്നത്.  മനോഹരമായ പൂവിനെ പറിച്ചെടുക്കുന്നതോടെ നാമതിനെ കൊല്ലുന്നു.  അവിടെ സംഭവിക്കുന്നത് സ്നേഹമെന്ന പേരിൽ കൊലയാണ്. ആ പൂവിൻ്റെ സൌന്ദര്യത്തെ ആസ്വദിക്കലാണ്, അതായി തന്നെ അംഗീകരിക്കലാണ്  സ്നേഹം. അല്ലാതെ അതിൻ്റെ നിലനില്പിൽ നിന്നും പറിച്ചെടുത്ത് തൻ്റേതാക്കുന്നതോടെ പൂവ് മരിക്കുന്നു. ബന്ധങ്ങളും അങ്ങിനെ തന്നെയാണ്. അങ്ങിനെ സ്വാർത്ഥമായ ബന്ധങ്ങളുടെ തടവറയിൽ നിന്നുള്ള മോചനമായിരുന്നു ഓഷോയുടെ കമ്മ്യൂൺ. അതിൻ്റെ ചെറിയ വകഭേദമാണ് ഷീലയുടെ കെയർഹോമുകൾ.   ജീവിതാനുഭവങ്ങൾ പകർന്ന അറിവുകളും ഓഷോയുടെ നിറവുകളും പ്രാവർത്തികമാക്കുകയാണ് ഷീല,  സംഘർഷഭരിതമായ ഒരുകാലത്തെ, വിചാരണകളെയും അതിജീവിച്ച് ഒറ്റപ്പെട്ടുപോകുന്ന വാർദ്ധക്യങ്ങൾക്ക് തണലൊരുക്കുകയാണവർ. സ്വിറ്റ്സർലാൻ്റിൽ നിന്നും വിയറ്റ്നാമിലേക്കും മൌറീഷ്യസിലേക്കും അതു വളരുന്നു. പ്രണയത്തിൻ്റെ, കാമത്തിൻ്റെ, ലൈംഗികസ്വാതന്ത്ര്യത്തിൻ്റെ ഒക്കെയും ബ്രാൻ്റ് അംബാസിഡറായി കാണപ്പെട്ടവൾ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ആൾരൂപമാണിന്ന്. 

സേവനത്തിന് എന്തുകൊണ്ട് സമ്പന്നമായ സ്വിറ്റ്സർലാൻ്റ് എന്ന ചോദ്യത്തിനുത്തരം തരേണ്ടത് കാലമാണ്. എല്ലാം ഓഷോയിൽ സമർപ്പിക്കുന്ന ഷീലയ്ക്ക് അതിനുത്തരം വേണമെങ്കിൽ ഓഷോയിൽ തന്നെയുണ്ട്.  എന്തുകൊണ്ട് ആശ്രമത്തിലെ കോടാനുകോടികളുടെ ആഡംബരവസ്തുക്കൾ 93 റോൾസ്റോയ്സടക്കം പണമാക്കി ദരിദ്രരുടെ ഉന്നമനത്തിന് ശ്രമിക്കുന്നില്ല എന്ന ചോദ്യത്തിന് ഓഷോയുടെ മറുപടി പ്രസിദ്ധമായിരുന്നു, ചിന്തിപ്പിക്കുന്നതും. സംസ്കാരം ഉണ്ടായതുമുതൽ മനുഷ്യൻ ദരിദ്രരെ നന്നാക്കുന്നുണ്ട്, അതിന്നും തുടരുന്നുണ്ട്, ദരിദ്രൻ ദരിദ്രനായും. പാവപ്പെട്ട ധനികരെ നന്നാക്കാൻ ആരെങ്കിലും ഇതുവരെ തുനിഞ്ഞിട്ടുണ്ടോ? എന്നെ അങ്ങിനെ കണക്കാക്കിക്കോളൂ എന്നായിരുന്നു ഓഷോയുടെ പ്രതികരണം.  ദാരിദ്ര്യം ഒരു മാനസികാവസ്ഥ കൂടിയാണ്. സാമ്പത്തികം ഒരു ഘടകം മാത്രമാണ്, ജീവിക്കാൻ വേണ്ടത്. അതെല്ലാമാണെങ്കിൽ എന്നേ ദരിദ്രർ മുഴുവനും ആത്മഹത്യ ചെയ്യുമായിരുന്നു?  

2011ൽ ഷീല ജർമ്മൻ ഭാഷയിലെഴുതി സൂസന്ന ഇംഗ്ലീഷിലേക്ക മൊഴിമാറ്റിയ ‘ഡോൺട് കിൽ ഹിം” എന്ന  പുസ്തകത്തിൽ പറയുന്നുണ്ട്  മഹാന്മാർക്കു പിണയുക മഹാബദ്ധങ്ങളാണെന്ന്. ആത്യന്തികമായി മഹാന്മാരൊക്കെയും മനുഷ്യരാണ്, പ്രപഞ്ചത്തിലെ ജീവജാലങ്ങളിൽ ഒന്നുമാത്രമാണ്.  ആരോപിതമായ കുറ്റങ്ങളുടെ തീവ്രത വച്ച് ഓഷോവിന് 175 വർഷം തടവ് ഉറപ്പായിരുന്നു. ലോകത്തെ സകല നിയമങ്ങളോടും പുച്ഛമായിരുന്ന, തൻ്റേതായ നിയമങ്ങളുടെ കമ്മ്യൂൺ സ്ഥാപിച്ച ഓഷോ പക്ഷേ അപ്രതീക്ഷിതമായി കോടതിയിൽ ഹാജരായി പ്ലീ ബാർഗെയിൻ അഥവാ വ്യവഹാര വിലപേശൽ മുതലാക്കി കേവലം 17 ദിവസത്തെ തടവുമായി രക്ഷപ്പെട്ടതാണ് ചരിത്രം. പക്ഷേ അടച്ച പിഴ അന്ന് 400000 ഡോളറാണ്, അന്നത്തെ 48 ലക്ഷം രൂപ. ഇന്നു മൂല്യം കണക്കാക്കിയാൽ 2 കോടി 98 ലക്ഷത്തിലേറെ. ആലോചിക്കണം, എഴുനുറിലേറെ പേർക്കു വിഷബാധയേറ്റ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ബയോ ടെറർ അറ്റാക്കായിരുന്നു ഷീലയുടെ പേരിലെ കുറ്റം. അങ്ങിനെയൊരു കുറ്റത്തിന് 20വർഷം തടവിനു വിധിക്കപ്പെട്ടവൾ മൂന്നുവർഷം കഴിഞ്ഞു നല്ലനടപ്പിൽ ഇറങ്ങിയെന്നതു വിശ്വസിക്കുക തന്നെ പ്രയാസമാണ്. ഒരേ സമയം ആരാധനയ്ക്കും അധിക്ഷേപത്തിനും പാത്രമായ ഷീലയാവട്ടെ പിന്നീട് നെയ്തെടുത്തത് മറ്റൊരു ജീവിതം. 

അമേരിക്കയിൽ നിന്നും രക്ഷപ്പെട്ട് ആഡംബരത്തിൻ്റെ അവസാനവാക്കായ ഓഷോ ചാർട്ടേഡ് ഫ്ലൈറ്റിൽ ഡൽഹിയിലെത്തിയപ്പോൾ കാത്തുനിന്ന മെഴ്സിഡസ് ബെൻസിൻ്റെ ഡ്രൈവിംഗ് സീറ്റിൽ അന്നത്തെ സൂപ്പർസ്റ്റാർ വിനോദ് ഖന്നയായിരുന്നു.  ഓഷോ പറഞ്ഞത് ട്രസ്റ്റിൻ്റെ കോടികൾ ഷീല അടിച്ചുമാറ്റിയെന്നാണ്.   അതല്ല സത്യമെങ്കിൽ  പെണ്ണിനെ അളക്കുമ്പോൾ ഓഷോയുടെ കോലും മനുവിൻ്റേതു തന്നെയായിപ്പോയതാവണം.  ഇന്ന് ഓഷോയില്ല, റൊണാൾഡ് റീഗണുമില്ല, ബാക്കിയുള്ളത് ഷീലയും കോടതി രേഖകളുമാണ്.  സ്വറ്റ്സർലാൻ്റ് പൌരത്വം ഷീല നേടിയത് ഉർസ് ബേൺസ്റ്റീൽ എന്ന സ്വിസ് പൌരൻ്റെ പങ്കാളിയെന്ന നിലയിലാണ്. ബേൺസ്റ്റീൽ സൂറിച്ച് രജനീഷ് കമ്മ്യൂണിൻ്റെ തലവനായിരുന്നു, പിന്നീട് എയ്ഡ്സ് ബാധിതനായി മരിച്ചു. ഒക്കെയും കൂട്ടിവായിക്കുമ്പോൾ  സ്വിറ്റ്സർലാൻ്റിൽ പൌരത്വമെടുത്ത ഷീലയുടെ ഇന്ത്യയിലേക്കു കയറ്റിവിടപ്പെട്ട  ഓഷോയുടെയും മൊഴികളിൽ പഴികളുണ്ട്, പൊഴികളും. സത്യം വരികൾക്കിടയിലും വരികൾക്കപ്പുറത്തുമായി തിരയുക മാത്രമേ ഇനി മാർഗമുള്ളു. 

വിലക്കപ്പെട്ട കനിയായി ലൈംഗികതയെ മാറ്റിയത് മതങ്ങളാണ്. അതിൻ്റെ വിപണി മൂല്യം അത്രയെറെയായിരുന്നു. പാപത്തിൻ്റെ ഫലം മതങ്ങളെ സംബന്ധിച്ചിടത്തോളം ഭണ്ഡാരവരുമാനമാണ്. പെർമിറ്റടിസ്ഥാനത്തിൽ മാത്രം ലഭ്യമായ ലൈംഗികതയെയാണ്  ഓഷോ തുറന്നുവിട്ടു കളഞ്ഞത്.   അവിടെയും അതിൻ്റെ വിപണിമൂല്യം അത്രമേലായിരുന്നു, ഒറിഗോണിലെ ആശ്രമത്തിലേക്കു വന്നത് നൂറോളം റോൾസ് റോയ്സുകളായിരുന്നു. 

ഓഷോ പ്രണയം കമ്മ്യൂൺ പരിണയം ജയിൽ വിരഹവും

ഓഷോയോടുള്ള  പ്രണയത്തിൽ ഷീല മാമോദീസ മുങ്ങിയത് 1972ൽ.  ആദ്യസമാഗമനിമിഷം മുതൽ  ജീവിതം ഭഗവാൻ എന്ന അച്ചുതണ്ടിനു ചുറ്റുമായി കറങ്ങി എന്നു പറയുന്നിടത്ത് ആ ബന്ധത്തിൻ്റെ ആഴവും പരപ്പും നാമറിയുന്നു.  അനന്തരം നീണ്ട 13 വർഷങ്ങൾ. സെപ്റ്റംബർ 1985ഓടെ ഷീല ഓഷോയോടും കമ്മ്യൂണിനോടും വിടപറയുന്നു.  സ്വന്തം മനസ്സാക്ഷിയെ,  ഹൃദയവികാരങ്ങളെ, മൂല്യങ്ങളെ, പഠിച്ച നല്ലപാഠങ്ങളെ, മുൻനിർത്തി എടുക്കേണ്ടിവന്ന കടുത്ത തീരുമാനമെന്നാണ് അവർ ആ വേർപിരിയലിനെ വിശേഷിപ്പിക്കുന്നത്, പക്ഷേ അന്നും ഇന്നും ഭഗവാൻ മാത്രം എന്നാവർത്തിക്കുന്നുമുണ്ട്.  

സംസ്കാരം, വർഗ്ഗം, മതം, ജാതി, ദേശീയത, ലൈംഗികസ്വത്വം അങ്ങിനെ കാഴ്ചപ്പുറത്തില്ലാത്തതെല്ലാം കൂടി വിഭജിച്ച മനുഷ്യരെ  ചേർത്തുനിർത്തുന്ന ഒരു ബോധത്തെ കടഞ്ഞെടുക്കലായിരുന്നു ഓഷോയുടെ മെഡിറ്റേഷൻ. മെഡിറ്റേഷൻ മനനമാണ്. മൌനത്തിലൂടെ മനത്തെ ഉണർത്തി ആത്മബോധത്തിലേക്ക് ഉയരലാണത്. ഒരുകുറേ ഉപേക്ഷിക്കലുകളല്ല, ദാരിദ്ര്യത്തെ വാഴ്ത്തലല്ല, ലൈംഗികതയുടെ അടിച്ചമർത്തലുമല്ല, മറിച്ച് വിഭജനങ്ങളുടെ വേലിക്കെട്ടുകൾക്ക് അപ്പുറത്തേക്ക് മനുഷ്യൻ സ്വതന്ത്രമാവുന്ന ഒരു കമ്മ്യൂൺ. സ്വതന്ത്രമനുഷ്യർ എങ്ങും വിഹരിക്കുന്നൊരു വ്യവസ്ഥയായിരുന്നു ഓഷോയുടെ സ്വപ്നം.  

ആ സ്വപ്നദൌത്യത്തിൽ ഓഷോയുമായി ചേർന്നൊഴുകിയപ്പോഴാണ് യഥാർത്ഥ സ്നേഹമെന്തെന്ന്, അതിൻ്റെ ആഴവും പരപ്പും ഷീല അറിഞ്ഞത്. ഷീലയുടെ തന്നെ പരിമിതികൾക്കും അപ്പുറത്തേക്കായിരുന്നു ആ പ്രയാണം. ഓഷോയും ഷീലയും ഒരാത്മാവും ഹൃദയവുമായി കമ്മ്യൂണിൽ  കഴിഞ്ഞു. ഓഷോയുടെ മയക്കുമരുന്ന് ഉപയോഗവും ലക്ഷ്വറി കാറുളോടുള്ള പ്രണയവുമാണ് വേർപിരിയുന്നതിലേക്കു നയിച്ചത് എന്നു ഷീല പറയുന്നു. ഓഷോ അതൊക്കെയും നിഷേധിച്ച് ഷീലയെ കുറ്റവാളിയായി തന്നെയാണ് ഒരഭിമുഖത്തിൽ അടയാളപ്പെടുത്തുന്നത്.  ഒരു പരീക്ഷണ ഘട്ടത്തിൽ, പരിത്യക്തരാവുമ്പോഴുള്ള ഏകാന്തതയുടെ അപാരതീരത്താണ് മനുഷ്യൻ്റെ ആത്മവീര്യം  വെളിവാകുക.  ഓഷോ തള്ളിപ്പറഞ്ഞിട്ടും ഷീല ആണയിടുന്നു, മേൽ പ്രതിസന്ധികളുടെ വൈതരണികളിലൊക്കെയും തുഴയായത് ഓഷോ പകർന്ന ഊർജ്ജമാണ്,  ജീവിത പാഠങ്ങളും. 

ലൈംഗികത അടിച്ചമർത്തപ്പെടുമ്പോൾ

സെക്സിനെ പറ്റി പറയുവാൻ എല്ലാവർക്കും എന്തെങ്കിലും ഉണ്ടാവും, വായ തുറക്കാനുള്ള ധൈര്യം മാത്രം ഉണ്ടാവുകയില്ല. സകല മതങ്ങളും സെക്സിനെ  പാപമായി വരവുവെച്ചു, വിപണി മൂല്യം നിശ്ചയിച്ചു.  സ്നേഹത്തെയും കാമത്തെയും നേരിടുവാനുള്ള നാനാതരം നിയമങ്ങളും അണിനിരന്നു. ഉപരിപഠനത്തിനായി ഷീല അമേരിക്കയിലെത്തിയപ്പോൾ അച്ഛൻ സെക്സിനെ പറ്റി മകളെ ബോധവല്ക്കരിക്കുന്നുണ്ട്. പ്രകടിപ്പിക്കേണ്ടതൊക്കെയും  മറച്ചുപിടിക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം മകളെ പഠിപ്പിച്ചു.  മറ്റൊരാളോടു തോന്നുന്ന വികാരങ്ങളെ മറച്ചുപിടിക്കുന്നത് ആത്മവഞ്ചന കൂടിയാണെന്നും.  മറ്റൊരാളിലത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു, നമ്മൾ സ്വയം വഞ്ചിക്കുകയും ചെയ്യുന്നു.  വേണ്ടത് തുറന്ന സമീപനമാണ്.  അരുത്, വേണ്ട, നോ എന്നുറക്കെ പറയാനുള്ള ധൈര്യവും ബോധവുമുണ്ടാവുക അപ്പോഴാണ്. മറ്റൊരാളോടു തോന്നുന്ന വികാരം പക്ഷേ പ്രകടിപ്പിക്കേണ്ടത് അതീവ ശ്രദ്ധയോടെയാണ്.  വ്യക്തിയെ പറ്റി കൃത്യമായ ധാരണ ഉണ്ടാക്കിയ ശേഷം മാത്രം. ഈ പ്രായത്തിൽ എതിർ ലിംഗത്തിൽ പെട്ടൊരാളോട് തനിക്കു തോന്നിയേക്കാവുന്ന ആകർഷണം സ്വാഭാവികം മാത്രമാണെന്ന് അച്ഛൻ മകളെ പഠിപ്പിച്ചു.  പക്ഷേ ആദ്യം കാണുന്നയാളെ കെട്ടുക എന്നതാവരുത്, ഇഷ്ടം പോലെ സമയമുണ്ട്, ലോകത്ത് ഇഷ്ടം പോലെ മനുഷ്യരുമുണ്ട് എന്നും.  ജീവിതത്തിൽ കണ്ടുമുട്ടുന്നവരെ അറിയുക, പഠിക്കുക, വിലയിരുത്തുക. അവരോടൊപ്പം കറങ്ങാം, ഡേറ്റു ചെയ്യാം, പറ്റുമെന്ന് ഉറപ്പായാൽ മാത്രം അവരുമായുള്ള ശാരീരിക ബന്ധമാവാം, അതിൽ ലജ്ജിക്കേണ്ടതായി ഒന്നുമില്ല.  എന്താണ് തൻ്റെ ലൈംഗിക താല്പര്യം, ആഗ്രഹം എന്നൊക്കെ മനസ്സിലാക്കുക അത്യാവശ്യമാണ്. സ്വാഭാവിക ചോദനകൾ മറച്ചുപിടിക്കേണ്ട ഒന്നല്ല എന്നാണ് അദ്ദേഹം മകളെ പഠിപ്പിച്ചത്.

നിൻ്റെ വികാരങ്ങൾ പോലെ തന്നെ പ്രസക്തമാണ് പങ്കാളിയുടേതും, എപ്പോഴും കണ്ടെത്താൻ ശ്രമിക്കേണ്ടത് തുല്യബഹുമാനം പുലർത്തുന്ന ഒരാളെയാണ്. ഒരിക്കലും നിൻ്റെ സ്വകാര്യതകളിലേക്ക് കടന്നു കയറുന്ന ഒരുവനെ സ്വീകരിക്കരുത്, വിശിഷ്യ ലൈംഗിക ബന്ധത്തിനായി എന്ന് അച്ഛൻ മകളെ ബോധവല്ക്കരിക്കുന്നുണ്ട്, അരനൂറ്റാണ്ടുമുന്നേ.  പുരോഗമനവാദികളെന്നു മേനി നടിക്കുന്നവർ കൂടി കെട്ടിനു പൊരുത്തം തേടി ജാതകവുമായി കണിയാനു പിന്നാലെ പായുന്ന നവോത്ഥാന കേരളത്തിലിരുന്നാണ് ഞാനിത് എഴുതുന്നതും താങ്കൾ വായിക്കുന്നതും. 

ലൈംഗികതയെ സഹാനുഭൂതിയായി ഉയർത്തിയ ബുദ്ധഭിക്ഷുവിൻ്റെ കഥ നമ്മെ ശുദ്ധീകരിക്കണം. പലരും കേട്ടതാവാം, പക്ഷേ സാരം വ്യത്യസ്തമാണ്.  ബുദ്ധൻ്റെ രണ്ടു ശിഷ്യർ ഒരു യാത്രകഴിഞ്ഞ് തിരിക്കുന്നു. വഴിമദ്ധ്യേ ചെറിയതെങ്കിലും വലിയ  ഒഴുക്കുള്ള ഒരു പുഴ മുറിച്ചുകടക്കണം. നേരം സന്ധ്യയോടടുക്കുന്നു. വൃദ്ധസന്ന്യാസി മുൻപിലും യുവാവായ ഭിക്ഷു പിന്നിലുമായി നടക്കുന്നു. മുൻപിൽ അതിസുന്ദരിയായൊരു യുവതി പുഴ കടക്കാനാവാതെ പതറി പിൻവാങ്ങി നില്ക്കുന്നു. നീന്താനുമറിയില്ല.  രാവിലെ വരുമ്പോഴുള്ള വെള്ളത്തിൻ്റെ ഇരട്ടിയുണ്ട്, ഒഴുക്കും.  പോരെങ്കിൽ കാട്ടുമൃഗങ്ങൾ ഇറങ്ങുന്നയിടവും.  രണ്ടുപേരെ കണ്ടപ്പോൾ അവൾക്കു സന്തോഷമായി, ജീവൻ തിരിച്ചുകിട്ടിയ സന്തോഷം.  മടിച്ചില്ല, അവൾ അവരോടു സഹായം ചോദിച്ചു.

വൃദ്ധസന്ന്യാസി പറഞ്ഞു,  “ഞാനൊരു സന്ന്യാസിയാണ്, സ്ത്രീയെ നോക്കുകയോ സംസാരിക്കുകയോ പാടില്ല.” 

സ്വന്തം ലൈംഗികനിരപേക്ഷത വിജയിപ്പിച്ച സന്തോഷത്തിൽ അദ്ദേഹം മുന്നോട്ടു നീങ്ങി. പുഴ മുറിച്ചുകടന്ന് അക്കരെയെത്തി, തൻ്റെ ഒപ്പമുള്ള യുവാവിനായി കാത്തുനിന്നു.  

യുവസന്ന്യാസി ആ യുവസുന്ദരിയെ തോളിലേറ്റി പുഴമുറിച്ച് നടന്നുവരുന്നതു കണ്ട് അദ്ദേഹം സ്തബ്ധനായി,  കോപം അതിരുകടന്നു.  

യുവാവ് അവളെ പതിയെ താഴെയിറക്കി,  ശുഭയാത്ര നേർന്നുകൊണ്ട് യാത്രയാക്കി.  

രണ്ടുപേരും ബുദ്ധനരികിലെത്തി.  വൃദ്ധസന്ന്യാസി യുവസന്ന്യാസിയുടെ തോന്ന്യാസത്തെ പറ്റി വാചാലനായി.  പെണ്ണിനെ തൊട്ടതു പോവട്ടെ എന്നു വിചാരിക്കാം, പക്ഷേ തോളത്തെടുത്തതോ?! 

എല്ലാറ്റിനും രണ്ടു ഭാഗമുണ്ട്, ബുദ്ധൻ യുവാവിൻ്റെ ഭാഗം കൂടി കേട്ടു.

ഞാൻ അവളെ സഹായിച്ചില്ലായിരുന്നെങ്കിൽ അവൾ വന്യമൃഗങ്ങൾക്കു ഭക്ഷണമായേനെ. എനിക്ക് സഹാനുഭൂതി തോന്നിയത് അവളുടെ നിസ്സഹായതയോടാണ്. സത്യമാണ്, ഞാനവളെ തോളത്തെടുത്ത്, പുഴ കടത്തി, അവളെ യാത്രയാക്കി.

ബുദ്ധൻ എല്ലാവരോടുമായി പറഞ്ഞു, നോക്കൂ, ഒരു യഥാർത്ഥ സന്ന്യാസി ആരാവണം എന്നയാൾക്ക് നിശ്ചയമുണ്ട്. ലൈംഗികത തനിക്കൊരു ഭാരമാവരുത് എന്ന തിരിച്ചറിവുമുണ്ട്. സ്വന്തം ലൈംഗികതയെ അനുകമ്പയിലേക്ക് ഒഴുക്കി അയാൾ സർഗാത്മകമാക്കിയിരിക്കുന്നു.

സത്യത്തിൽ യുവസന്ന്യാസി തോളിൽ നിന്നും അവളെയിറക്കി യാത്രാമംഗളം നേർന്നു,   അവളെ മറന്നു.  വൃദ്ധനാവട്ടെ മനസ്സിൽ നിന്നും അവളെ ഇറക്കാനുമാവുന്നില്ല. 

യുവതിയുടെ ജീവനെക്കാൾ പ്രധാനം തൻ്റെ ആചാരമാണെന്നു കരുതിയ വൃദ്ധസന്ന്യാസിയുടെ ബോധമില്ലായ്മയല്ല ബുദ്ധൻ. പഴികേട്ടാലും ശരി, അവളെ  തോളിലേറ്റി നദി കടക്കാമെന്നു കരുതിയ യുവ സന്ന്യാസിയാണ് ബുദ്ധൻ, ഒരു ട്രൂ അസെറ്റിക്.

കാലത്തിനു കടന്നുപോയേ പറ്റൂ, കാമനകൾക്കും

ജീവിതത്തിൽ ഒഴിവാക്കാനാവാത്ത നിമിഷങ്ങൾ അനിവാര്യമാണ്, അതുവേണം നമ്മെ വിചാരണചെയ്യുവാൻ.  ഒന്നുകിൽ നമ്മെയത് കടഞ്ഞെടുക്കും, അല്ലെങ്കിൽ കുടഞ്ഞിടും. ഓഷോ ഒരഭിമുഖത്തിൽ ഷീലയുമായുണ്ടായിരുന്ന ബന്ധത്തിൻ്റെ ശവപ്പെട്ടിയ്ക്ക് ആണിയടിച്ച ഒരു വാചകമാണ് She did not prove to be a woman, she proved to be a perfect bitch. അവൾ ഒരു സ്ത്രീയാണെന്ന് തെളിയിച്ചില്ല, പക്ഷേ ഒരു തികഞ്ഞ ഒരു കൊടിച്ചിപ്പട്ടിയാണെന്ന് തെളിയിച്ചു. (കൊടിച്ചിപ്പട്ടി എന്നു മൊഴിമാറ്റുന്നത്  അഭിമുഖത്തിലെ ബാക്കി വരികൾ കൂടി വായിച്ചാണ്). കോടിക്കണക്കിന് കൊള്ളയടിച്ചതായും ഓഷോയുടെ ആരോപണമുണ്ട്. പക്ഷേ സ്വിറ്റ്സർലാൻ്റിലെ കെയർഹോമുകൾക്കു പിന്നിലെ സാമ്പത്തിക സാഹസങ്ങളെ പറ്റി, അത്യധ്വാനത്തെ പറ്റി അവർ വിശദമായി എഴുതിയിട്ടുണ്ട്. ഉപരിയായി, ജ്ഞാനോദയം നേടിയ ഓഷോയിൽ നിന്നും വരേണ്ട ഒരു വാചകവുമല്ലത്. ആഘോഷിക്കപ്പെടുന്ന ജീവിതങ്ങൾ പലപ്പോഴും മഞ്ഞുമലകൾ പോലെയാണ്. സാധാരണ കണ്ണുകളിൽ  മെലയുള്ള മഹത്വം മാത്രമാണ് കാണാനാവുക, ആണ്ടുകിടക്കുന്ന അല്പത്വം കണ്ണിൽപെടുക കപ്പിത്താൻ്റെ സൂക്ഷ്മതയിൽ മാത്രമാണ്. എല്ലാം കാണുന്നവരുടെ കണ്ണുകളെ ആശ്രയിച്ചിരിക്കുന്നൂവെന്ന് ഒരു ഓഷോ കഥയിലൂടെ അവർ ഭംഗിയായി പറയുന്നു.   

ഒരു വൃദ്ധൻ അദ്ദേഹത്തിൻ്റെ ചെറു മകൻ്റെ പതിനെട്ടാം  ജന്മദിനത്തിൽ ഒരു സമ്മാനം നൽകി - ലക്ഷണമൊത്ത ഒരു കുതിര.  നാട്ടുകാർ ഒന്നടങ്കം വൃദ്ധൻ്റെ മഹാമനസ്കതയെ വാഴ്ത്തിപ്പാടി. വൃദ്ധനത് കാര്യമായെടുത്തില്ല, അതൊക്കെ നിശ്ചയിക്കാൻ, വിധിപറയാൻ നമ്മളാര് എന്ന് മാത്രം പറഞ്ഞു.  നിർഭാഗ്യവശാൽ ഒരുനാൾ കുതിര നിയന്ത്രണം വിട്ടോടി യുവാവിന് മാരകമായി പരിക്കേറ്റു, ഒരു കാൽ മുറിക്കേണ്ടിവന്നു.  

നാട്ടുകാർ ഒന്നടങ്കം വൃദ്ധനെ  പഴി പറഞ്ഞു -  വിവരം കെട്ടവൻ, കാശു കളഞ്ഞു കുതിരയെ വാങ്ങി,  കുട്ടിയുടെ കാലും പോയി.

വൃദ്ധൻ കേട്ട ഭാവം നടിച്ചില്ല.  ഇല്ല വിധി പറയാൻ നമ്മൾ ആരുമല്ല എന്നുമാത്രം പറഞ്ഞു.  

അപ്പോഴേക്കും രാജാവ് അയൽ രാജ്യവുമായി യുദ്ധം പ്രഖ്യാപിച്ചു എല്ലാ യുവാക്കളെയും സൈന്യത്തിലേക്ക് ചേർത്തു,  വൃദ്ധൻ്റെ ചെറുമകന് സൈന്യത്തിൽ ചേരുവാൻ ആയില്ല. 

നാട്ടുകാർ ഒന്നടങ്കം പയ്യൻ്റെ അവസരം കളഞ്ഞ വൃദ്ധനെ തെറിവിളിച്ചു, വൃദ്ധൻ തിരിച്ചൊന്നും പറഞ്ഞില്ല. വിധിപറയാൻ നമ്മൾ ആരുമല്ല എന്നുമാത്രം പറഞ്ഞു. 

യുദ്ധം കൊടുമ്പിരിക്കൊണ്ടു, യോദ്ധാക്കൾ കൊല്ലപ്പെട്ടു. നാട് തേങ്ങി,  ആദരാഞ്ജലികളർപ്പിച്ചു.   ദുഃഖമെങ്ങും തളംകെട്ടി. 

നാട്ടുകാർ ഒന്നടങ്കം വൃദ്ധനെ വാഴ്ത്തി -  അദ്ദേഹം ആ കുതിരയെ വാങ്ങിക്കൊടുത്തതു കൊണ്ടാണ്,  അവൻ ഗ്രാമത്തിൽ ബാക്കിയായത്.  

വൃദ്ധൻ അപ്പോഴും ഒന്നും പറഞ്ഞില്ല, വിധി പറയുവാൻ  നമ്മൾ ആരുമല്ല എന്നുമാത്രം പറഞ്ഞു. 

ജീവിതത്തെ വരുന്ന വഴി സ്വീകരിക്കുന്നവരാണ്  പ്രതിഭകൾ.  ജീവിതം തടവറകളിൽ ആക്കിയ വ്യവസ്ഥിതിയോടോ കാരണമായവരോടോ പരാതികളില്ലാതെ സ്വന്തം കഴിവുകളിൽ വിശ്വസിച്ച്,  ഉള്ളിലെ ഊർജ്ജപ്രവാഹത്തിൽ തുഴയെറിഞ്ഞ് ജീവിതത്തെ മുന്നോട്ടെടുത്തത്  ഓഷോയറിവുകളാണെന്ന് ഷീല സാക്ഷ്യപ്പെടുത്തുന്നുണ്ട് മറ്റൊരു ഓഷോ കഥയിലൂടെ. ഒരിക്കൽ ബുദ്ധൻ തൻ്റെ ശിഷ്യരോടൊപ്പം സഞ്ചരിക്കുകയായിരുന്നു.  അവർ ഒരു ഗ്രാമത്തിലെത്തി, അവിടെ ഗ്രാമവാസികൾ ബുദ്ധനെയും സംഘത്തെയും പൂവുകളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.  അവർ അടുത്ത ഗ്രാമത്തിലേക്ക്  യാത്ര തുടർന്നു.  ആ ഗ്രാമത്തിലെ അന്തേവാസികൾ ബുദ്ധനെ  അധിക്ഷേപവാക്കുകളാലാണ് എതിരേറ്റത്.  ഒരാൾ ബുദ്ധൻ്റെ മുഖത്തു തുപ്പുകയും ചെയ്തു. ഭാവവ്യത്യാസം ഏതുമില്ലാതെ അതു തുടച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടു നീങ്ങി. വൈകുന്നേരം ഒന്നായിരിക്കവേ  ശിഷ്യരിലൊരാൾ അദ്ദേഹത്തോട് ചോദിച്ചു - അങ്ങേയ്ക്ക് മുഖത്തു തുപ്പിയ, തെറിപറഞ്ഞ ആ ഗ്രാമവാസികളോട് ദേഷ്യമൊന്നും തോന്നിയില്ലേ? 

ബുദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു -  ആദ്യത്തെ ഗ്രാമവാസികൾ അവർക്കുള്ളത് നമുക്കു തന്നു.  രണ്ടാമത്തെ ഗ്രാമവാസികളും ചെയ്തത് അതുതന്നെയാണ്,   അവർക്ക് ഉള്ളത് അവരും തന്നു.  

ഒറിഗോണിലെ രജനീഷ് പുരം പതിനായിരം പേർ ജീവിച്ച ഒരു കമ്യൂണായിരുന്നു.   ഇരുപതാം നൂറ്റാണ്ടിൽ ഒറിഗോണിലെ തരിശിടത്ത് എയർസ്ട്രിപ് അടക്കം ഒരു നഗരം പണിതെടുത്ത നേതൃശേഷിയുടെ  രണ്ടാമധ്യായമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ  ഷീല സ്വിറ്റ്സർലൻഡിലും വിയറ്റ്നാമിലും മൌറീഷ്യസിലുമൊക്കെയായി എഴുതിച്ചേർക്കുന്നത്.  ഓഷോയെ ഒരു കാന്തികപ്രഭാവമായി ഷീല കാണുന്നു, ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു മാന്ത്രികത. വൈയക്തികമായ വൻവിജയങ്ങൾക്കു ശേഷവും, തങ്ങളുടെ മേഖലകളിലെ വൻ സംഭാവനകൾക്കു ശേഷവും, ലോകത്തിൻ്റെ കണ്ണിൽ  സമ്പന്നരായവർക്കു തോന്നുന്ന ശൂന്യതയ്ക്കുള്ള മറുപടിയായാണ് ഓഷോയെ ഷീല കാണുന്നത്.  സമുദ്രഗവേഷണം ഉപരിതലത്തിലെ തോണിയാത്രയല്ല, അതു കടലാഴങ്ങളിൽ അറിവിൻ്റെ മുത്തും പവിഴവും തേടുന്ന ഒന്നാണ്. അതുപോലെയാണ് അവനവൻ്റെ സത്തയിലേക്കുള്ള അന്വേഷണം. 

കാലത്തിനു മുന്നേ നടക്കുന്നവർ വഴിപിഴച്ചവർ?

ഉഭയസമ്മത പ്രകാരമുള്ള വേഴ്ചകളൊന്നും പാപമല്ല എന്നു നമുക്കിന്നുമറിയില്ല എന്നതിനു തെളിവാണ് അവിഹിതബന്ധമെന്ന പത്രഭാഷ. എന്താണ് വിഹിതം, എന്താണ് അവിഹിതം എന്നതിനെ പറ്റി ബോധമില്ലാത്ത പ്രയോഗമാണത്.   വേണ്ടാത്തവരോട് നോ പറയുവാനും, വേണ്ടപ്പെട്ടവരോടൊപ്പം ജീവിതം ആസ്വദിക്കുവാനും ഷീലയെ പ്രാപ്തയാക്കിയത് സ്വന്തം പിതാവാണ്. അതൊരു ചില്ലറ വിദ്യാഭ്യാസമല്ല.  സ്വാഭാവിക, ഹോമോ, ലെസ്ബിയൻ, ഏതുതരം സെക്ഷ്വൽ ഓറിയൻ്റേഷനും ഓഷോയെ സംബന്ധിച്ചിടത്തോളം നോർമൽ മാത്രമായിരുന്നു. ശിഖണ്ഡികളെന്നു വിളിച്ചു പുരോമഗനകാരികളെന്നു സ്വയം കരുതിയവർ പോലും അംഗീകരിക്കാത്ത കാലത്ത് ഓഷോ അവരെ ചേർത്തുപിടിച്ചിരുന്നു. 

ലൈംഗികതയെ പാപമാക്കി, ‘വിഹിത’മാക്കിയ ബന്ധങ്ങളെ പാവനമാക്കിയും വരുമാനം കണ്ടെത്തുകയായിരുന്നു മതങ്ങൾ.  ലൈംഗികത പാപമാക്കിയതിൻ്റെ ഇരകളായി, വേട്ടക്കാരായും ആൾദൈവങ്ങളും മതമേലധ്യക്ഷൻമാർ വരെയും നമ്മുടെ മുന്നിലുണ്ട്. സ്ത്രീ ഏതു സമൂഹത്തിലും അടിമയാണ്. അടിമ എന്നും ഇരയാവുക മാത്രമാണ് പതിവ്. ലൈംഗികത ബന്ധങ്ങളെ ഊഷ്മളമാക്കുന്ന ഒരനുഗ്രഹമാണ്, പക്ഷേ അതൊരു ഭാരമാവുകയാണ് പലർക്കും പലപ്പോഴും. മറച്ചുപിടിക്കേണ്ട ഒന്നല്ല, ആത്മവഞ്ചന നടത്തേണ്ട ഒന്നുമല്ല, നിറഞ്ഞമനസ്സാലെ ആസ്വദിക്കേണ്ട ഒന്നാണത്.  ആസ്വാദനം നിഷേധിക്കപ്പെടുന്നിടത്താണ് അക്രമം വിളയാടുന്നത്.  ലൈംഗികത ശരീരത്തിൻ്റെ ആവശ്യമാണ്.  അത്രമേൽ പുരോഗമനപരമായ വീക്ഷണം പുലർത്തിയത്, തുല്യനീതിയുടെ തുല്യാവസരങ്ങളുടെ  പ്രവാചകനായത്, പരമമായ സ്വാതന്ത്ര്യത്തിൻ്റെ ആൾരൂപമായത്  ഒക്കെത്തന്നെയാവണം ഓഷോവിന് വിനയായതെന്നു തോന്നുന്നു. തത്വശാസ്ത്രങ്ങളും  പൌരാണികമായ അറിവുകളും ഒക്കെ ഓഷോയുടെ കണ്ണിൽ പുതിയ ലോകം രചിക്കുവാനുള്ള അവലംബങ്ങൾ മാത്രമാണ്.  അതിനെ അങ്ങിനെതന്നെ കാണാതെ,  അതുതന്നെ എല്ലാമായി  കാണുമ്പോഴാണ് ലോകം  പലവക ഫാസിസങ്ങളുടെ ഇരയായി മാറുന്നത്.

മധുസൂദൻ. വി

https://ggurdjieff.com/

By My Own Rules: My Story in My Own Words, authored by Ma Anand Sheela
https://oshosearch.net/Convert/Articles_Osho/The_Last_Testament_Volume_3/Osho-The-Last-Testament-Volume-3-00000024.html


Thursday, March 3, 2022

ലോകം ഗോത്രബോധത്തിലേക്കു ചുരുങ്ങുമ്പോൾ

തൻ്റെ സുഹൃത്തും നല്ലൊരു ആർടിസ്റ്റുമായ ഖദീജ സയേ, അവർ താമസിച്ചിരുന്ന ഗ്രൻഫെൽ ടവറിലെ തീപിടുത്തത്തിൽ മരിക്കുന്നു. ഗ്രൻഫെൽ തീപിടുത്തം മാത്രമല്ല, അതുപോലുള്ള  മറ്റു സംഭവങ്ങളിലും അന്വേഷണത്തിൻ്റെ നേതൃത്വം എന്നും ബ്രിട്ടനിൽ മധ്യവർഗ വെള്ളക്കാർക്കായിരിക്കും. എന്തുകൊണ്ട് ലീഗൽ പ്രൊഫഷനിലുള്ള കറുത്തവർഗക്കാർ പരിഗണിക്കപ്പെടുന്നില്ല എന്ന ചിന്ത ബാരിസ്റ്ററും ടോട്ടൻഹാമിനെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് പാർലിമെൻ്റേറിയനുമായ ഡേവിഡ് ലാമിയെ കൊണ്ടെത്തിച്ചത് ചില  കണ്ടെത്തലുകളിലേക്കാണ്.  1990 കാലങ്ങളിൽ പ്രചരിച്ചതുപോലെ അത്തരം സംഭവങ്ങൾ  ഉപരിപ്ലവമായ വർണാന്ധത കാരണമായല്ല എന്നു ലാമി പറയുന്നു.  വർണവിവേചനത്തിൻ്റെ കണക്കിൽ മാത്രം  അതു വരവുവെയ്ക്കപ്പെടുമ്പോൾ യഥാർത്ഥ വില്ലൻ രക്ഷപ്പെടുകയാണ്.  സാമൂഹിക നീതിയുടെ  വളർച്ച നമ്മുടെ സ്വത്വം തിരിച്ചറിയുന്നതുമായി, സമൂഹത്തിൽ തൻ്റെ ഇടം കണ്ടെത്തുന്നതുമായി  അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിന് അവസരമുണ്ടാക്കാതെ, അവരുടെ ആത്മാഭിമാനത്തെ എന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയായി തന്നെ നിർത്തുക എന്നത് പഴയ ഗോത്രസംസ്കാരത്തിൻ്റെ പുതിയ വേർഷനാണ്, മോഡേൺ പൊളിറ്റിക്കൽ ട്രൈബലിസം, അഥവാ ആധുനിക രാഷ്ട്രീയ ഗോത്രീയത എന്നു നമുക്കതിനെ വിളിക്കാം.  നാം കൊട്ടിഘോഷിക്കുന്ന വിശ്വമാനവികതയിൽ നിന്നും കോളനികളായി ചുരുങ്ങുകയാണു നാം.. 

“ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ആണിൽനിന്നും പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ പരസ്പരം അറിയുവാനായി നാം നിങ്ങളെ  ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു” എന്ന ഖുർ-ആൻ വചനത്തോടെയാണ് ട്രൈബ്സ് തുടങ്ങുന്നത്.  ഒരേസമയം ഗോത്രീയത സമൂഹത്തെ  ചേർത്തുനിർത്തുന്നതും  ചിന്തിയെറിയുന്നതും എങ്ങിനെയെന്ന് ബാരിസ്റ്ററും ചിന്തകനും ലെയ്ബർ പാർട്ടി എംപിയുമൊക്കെയായ ഡേവിഡ് ലാമി ട്രൈബ്സ് എന്ന നല്ല ഗ്രന്ഥത്തിലൂടെ പറഞ്ഞുപോവുന്നു. അദ്ദേഹത്തിൻ്റെ അറിവുകളിലൂടെ, ഗവേഷണങ്ങളിലുടെ, പൊള്ളിക്കുന്ന അനുഭവങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ ലാമി വായന. 

ആഗോളീയതയും ഗോത്രീയതയും

ആധുനിക ലോകത്തിൻ്റെ സൌന്ദര്യം നാനാത്വവും ബഹുസ്വരതയും ആണെന്നു പറയുമ്പോൾ തന്നെ പലയിടത്തും അതൊരു വൺവേ ട്രാഫിക് ആയിപ്പോവുന്നുമുണ്ട്.  ബഹുസ്വരതയെ സ്വാഗതം ചെയ്യുമ്പോൾ, സ്വാഗതമോതുന്നവർ അവരുടെ വിശ്വാസപ്രമാണങ്ങളോട് വിട്ടുവീഴ്ച ചെയ്യുകയാണ്, അവർ അവരുടെ വിശ്വാസങ്ങളുടെ കൊട്ടകൊത്തളങ്ങലിലേക്ക് ചുരുങ്ങാതെ പുറത്തേക്കു വളരുകയാണ്. ഈ വിട്ടുവീഴ്ച അതിൻ്റെ ഗുണഫലമനുഭവിക്കുന്നവർ ചെയ്യാതിരിക്കുന്നത് നാനാത്വത്തിലുള്ള അവരുടെ വിശ്വാസത്തെയാണ് ഉലച്ചുകളയുന്നത്. ബ്രിട്ടനിൽ, യൂറോപ്പിൽ പലയിടത്തും കുടിയേറിയതാണ് ഇസ്ലാം മതം. മാനവികത ഒരു വിശ്വസംസ്കാരമായി മാറുന്നത് ദേശീയതയുടെ അടയാളമായി ഒരു കാലത്തു കണ്ട പലതിനുമുള്ള വൈകാരികമായ സ്ഥാനം നഷ്ടമാവുമ്പോഴാണ്. ഉദാഹരണമായി ലാമി എടുത്തത് സെയ്ന്റ് ജോർജിലെ കുരിശിനെയാണ്.  തീവ്രവലതുപക്ഷം പലപ്പോഴായി എടുത്തണിയുന്ന ദേശീയബോധത്തിൻ് മാരകായുധങ്ങളാണ് അങ്ങിനെയുള്ള പൌരാണികമായ പ്രതീകങ്ങൾ. ഗോത്രപരമായ ബോധത്തിൽ ജനതയെ ചേർത്തുനിർത്തുന്ന ബിംബങ്ങളാണവ. ഇംഗ്ലണ്ടിലത് സെയ്ന്റ് ജോർജിൻ്റെ കുരിശാവാം, ഇന്ത്യയിലത് ശ്രീരാമൻ്റെ വിഗ്രഹമാവാം. ബഹുസ്വരത മുഖമുദ്രയായ ആധുനിക സമൂഹത്തിന്  പഴയ ഗോത്രസ്വഭാവത്തിലേക്കു തിരിഞ്ഞുനടക്കുക അസാധ്യമാണ്, അതുണ്ടാക്കുന്ന അപടകങ്ങൾക്കു സാക്ഷ്യം വഹിക്കുന്നവരുമാണ് നാം. 

ആഫ്രിക്കൻ കരീബിയൻ സംസ്കാരത്തെ പറ്റി അറിയാത്തവർക്ക് അവരുടെ ശവസംസ്കാരച്ചടങ്ങ് ഉൾക്കൊള്ളാനായെന്നു വരില്ല.  മരണത്തിൽ വിലപിക്കുന്നതിലേറെ ആഘോഷിക്കപ്പെടേണ്ടതാണ് ആ ജീവിതങ്ങൾ എന്ന കാഴ്ചപ്പാടിൽ, ജീവിതത്തിൻ്റെ അന്ത്യമായല്ല, അനിവാര്യതയായി മരണത്തെ അവർ കാണുന്നു. ആ യാത്രയയപ്പാവട്ടെ അത്യാഘോഘപൂർവ്വവും. തമിഴ് മരണവും അന്ത്യയാത്രയും അതിലെ ഡപ്പാങ്കൊത്തും കാണുന്ന നമുക്ക് ഒരുപക്ഷേ അതൊരു അത്ഭുതമാവുകയില്ല. ലാമി എഴുതുന്നു, ദു:ഖം ഏതു സംസ്കാരത്തിലും  ദു:ഖം തന്നെയാണ്. വികാരങ്ങളല്ല, വ്യത്യസ്തമാവുന്നത് പലപ്പോഴും പ്രകടനടപരതയാണ്. അടിസ്ഥാനപരമായ വികാരം ഒന്നു തന്നെയായത് സാംസ്കാരിക സമന്വയവും എളുപ്പമാക്കുന്നു. ഉപരിപ്ലവമായ ആചാരങ്ങളാവട്ടെ വേർതിരിവുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.  കാലക്രമേണ ചിലവേറിയ ശവസംസ്കാര രീതികൾക്ക് പണം തികയാതെ വരുമ്പോൾ ആചാരങ്ങൾ സെക്യുലറായി മാറി എന്നും ലാമി.  മരണം ഒന്നും ശവസംസ്കാരം പലതും എന്നേയുള്ളു. ഉപരിപ്ലവമായ വിവിധാചാരങ്ങളെ ആന്തരികമായ വികാരൈക്യത്താൽ മറികടക്കാവുന്നതാണ്.  

കുടിയേറ്റം ഒരു വല്ലാത്ത പ്രതിസന്ധിയിലേക്ക് സ്വത്വബോധത്തെ തള്ളിയിടുന്നത് ലാമി സ്വബാല്യത്തിലെ ഒരു സംഭവത്തോടെ വരച്ചിടുന്നു. ഒരു ഘട്ടത്തിൽ അയാം എ ഗയാനീസ് (ഗയാനയിൽ നിന്നും വന്നവൻ) എന്നു പറഞ്ഞുപോവുമ്പോൾ  അമ്മ മകനു മുഖമടക്കി ഒന്നു കൊടുക്കുകയായിരുന്നു. തങ്ങളുടെ ജീവിതം തന്നെ തകരാനും ജയിലിലെത്തിപ്പോവാനും മതിയായ ഒന്നായി ആ വെളിപ്പെടുത്തലിനെ അവർ ഭയന്നു. അന്നു അവരുടെ സംഭാഷണരീതികളെ പോലും പരിഹാസത്തോടെ കണ്ട ബ്രീട്ടീഷ് സമൂഹത്തെ ഭയന്ന് അത്യാവശ്യത്തിനു മാത്രം പൊതുസമൂഹവുമായി ഇടപഴകിയ ലാമിയുടെ സ്നേഹമയിയായ അമ്മ പിന്നീട് അണ്ഡാശയ കാൻസർ ബാധിതയായി അവശയായപ്പോൾ സദാ ഒപ്പമുണ്ടായിരുന്നതും പരിചരിച്ചിരുന്നതും അവരുടെ തന്നെ ഉറ്റസുഹൃത്തായ മൌറീൻ എന്ന വെള്ളക്കാരിയായിരുന്നു എന്നു ലാമി പുസ്തകത്തിൽ ഓർക്കുന്നു.  ഒരു ആഫ്രിക്കൻ ഗോത്രസംസ്കാരത്തിൻ്റെ തുടർച്ചയായ ആ കൌമാരക്കാരനിൽ നിന്നും ബ്രിട്ടൻ്റെ എംപി ആയി ഡേവിഡ് ലാമി വളർന്നു, ലോകവും മാനവികതയും ഒപ്പം വളർന്നു. അതിനിടയാക്കിയ കാര്യങ്ങൾ ലാമി  വിശദീകരിക്കുമ്പോൾ, പലരും അടയാളപ്പെടുത്തുന്നതുപോലെ ജീനുകളുടെ വിളയാട്ടമല്ല, തുല്യമായ അവസരങ്ങളുടെ ലഭ്യതക്കുറവാണ് പ്രശ്നം എന്നു നമുക്ക് മനസ്സിലാക്കാവുന്നതാണ്.   പഠനത്തിനുള്ള ഒരു സ്കോളർഷിപ്പ് ഇല്ലായിരുന്നുവെങ്കിൽ, ലാമി ഇതൊന്നുമാവുമായിരുന്നില്ല.  സ്ഥാനത്തും അസ്ഥാനത്തും സംവരണത്തിൻ്റെ ലക്ഷ്യങ്ങളെ പറ്റി സംവദിക്കുമ്പോൾ സാമ്പത്തികം എഴുന്നള്ളിച്ച് സംവാദത്തെ വഴിതെറ്റിക്കുന്ന സമകാലിക സാഹചര്യത്തിൽ നാം ലാമിമാരെ വായിക്കണം, അംബേദ്കറെ പഠിക്കണം.  

ഗോത്രീയതയുടെ പാരമ്യതയായി ഐഎസ്

ആധുനികലോകത്ത് മനുഷ്യൻ ഒരു പ്രഷർകുക്കർ പോലെയാണ്. അന്തർസംഘർഷങ്ങളാൽ തിളച്ചുമറിയുന്ന അവസ്ഥയിൽ പൊട്ടിത്തെറിക്കാതെ നോക്കാനുള്ള സേഫ്റ്റിവാൾവുകളാണ്, ചേർത്തുപിടിക്കുന്ന, കരുതലുകളാവുന്ന  സൌഹൃദങ്ങൾ പ്രണയവും സമൂഹവും ഒക്കെ.  വിശ്വാസങ്ങൾ  ആചാരങ്ങളെക്കൊണ്ടും സദാചാരങ്ങളെക്കൊണ്ടും പലപ്പോഴായി അടച്ചുകളയുന്നത് ഈ സേഫ്റ്റിവാൾവുകളാണ്.  അങ്ങിനെ സംഭവിക്കുമ്പോഴാണ് വ്യക്തികൾ ഐഎസ്ഐഎസ് പോലുള്ള സംഘടനകളിലെത്തി പൊട്ടിത്തെറിക്കുന്നത് എന്നു ലാമി പറയുന്നത്  ബംഗ്ലാദേശിൽ നിന്നും കുടിയേറിയ അൻവറിലൂടെയാണ്.  സമൂഹത്തിന് എവിടെയാണ് പിഴയ്ക്കുന്നത്, ഗോത്രീയത എങ്ങിനെയാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതും പൊളിച്ചടക്കുന്നതെന്നും തൻ്റെ പഠനങ്ങളിലൂടെ, അനുഭവങ്ങളിലൂടെ, യാത്രകളിലൂടെ ലാമി മനസ്സിലാക്കുന്നു, അതദ്ദേഹം പങ്കുവെയ്ക്കുന്നു. നമ്മൾ കണ്ട ആദിയിലെ ഭ്രഷ്ട് മിക്കതും ഭ്രഷ്ടിനു വിധേയമാവുന്ന ആളുകളെയും അവരുടെ ചുറ്റിലുമുള്ളവരെയും  മാത്രം ബാധിക്കുന്ന ഒന്നായിരുന്നു.  അതിസങ്കീർണമായ ആധുനിക ലോകത്തെ ഭ്രഷ്ടിൻ്റെ ആഘാതം അതിതീവ്രമാവുക, ലോകവ്യാപകമാവുക സ്വാഭാവികമാണ്.  വിവരസാങ്കേതികവിദ്യയുടെ ജനാധിപത്യവല്ക്കരണം നടന്നു കഴിഞ്ഞ ലോകം അത്രമേൽ സുതാര്യമാണ്. സുതാര്യമാവുന്നത്  എളുപ്പം ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടിയാണ് ഉണ്ടാക്കുന്നത്.

ലാമിയുടെ ചിന്തകളെ പിടിച്ചുലച്ച ഒരു സംഭവം വിവരിക്കുന്നുണ്ട്  പുസ്തകത്തിൽ.  എം.പി എന്ന നിലയിലെ  ഒരു ഔദ്വോഗികയാത്രയ്ക്കായി ടാക്സിയിലാണ് ലാമി.  അത്യാവശ്യം കാര്യങ്ങളിൽ മുഴുകുവാനായി, തന്നെ തിരിച്ചറിയേണ്ട എന്ന ഉദ്ദേശത്തോടുകൂടി അദ്ദേഹം ഡ്രൈവറുടെ മുഖത്തേക്ക് കണ്ണുകളയച്ചില്ല.  നഗരത്തിലെ തിരക്കുകളും തടസ്സങ്ങളുമായി വണ്ടി നീങ്ങിയും നിരങ്ങിയും നിന്നും പോവുന്ന വേളയിൽ ആ ഡ്രൈവർ ഒരല്പം ധൈര്യം സംഭരിച്ചു ചോദിച്ചു.  താങ്കൾ എം.പിയല്ലേ, ടോട്ടൻഹാമിലെ. അതേയെന്ന് ലാമി. പിന്നെ ഡ്രൈവർ സ്വയം പരിചയപ്പെടുത്തി - പേര് താരിഖ്. ബംഗ്ലാദേശിൽ നിന്നും ബ്രിട്ടനിലേക്ക് സഹോദരനോടൊപ്പം കുടിയേറി പലപല ജോലികളിലൂടെ കടന്നുപോയി, ഒടുവിൽ ഡ്രൈവറായി സകുടുംബം കഴിയുന്നു. മക്കൾക്കൊക്കെയും നല്ല വിദ്യാഭ്യാസം നല്കി എല്ലാവരും പലമേഖലകളിൽ, സുഖമായി ജീവിക്കുന്നു.  താരിഖ് പങ്കുവെച്ചതത്രയും സ്തബ്ധനായിരുന്നു കേട്ട ലാമി ഒന്നും മറന്നുപോവാതിരിക്കാനായി ചെയ്തത്, ഫ്ലൈറ്റിലിരുന്ന്  അതത്രയും എഴുതിവയ്ക്കുകയായിരുന്നു. മുഴുവൻ വിവരിക്കുക സ്ഥലപരിമിതി കാരണം കഴിയില്ല, വിഷയം പറയാം. 

താരിഖ് സംസാരിച്ചത് തൻ്റെ മരുമകനെ കുറിച്ചായിരുന്നു, ഫുട്ബാൾ ഇഷ്ടപ്പെട്ട, സംഗീതത്തെ ആരാധിച്ച  കാർട്ടുണുകളെ സ്നേഹിച്ച അൻവറിനെ പറ്റി.   പഠിപ്പിൽ അവൻ മികവു മറ്റുള്ളവരോളം പുലർത്തിയില്ല. അധ്യാപകരുടെ പരാതി രണ്ടുതരത്തിൽ അവനെ ബാധിച്ചു.  പുറത്തെ സൌഹൃദങ്ങളിൽ നിന്നും അകത്തെ ബന്ധങ്ങളിൽ നിന്നും അവൻ ഉൾവലിഞ്ഞു.  പാതിയിൽ പതറിയ  വിദ്യാഭ്യാസത്തോട്  അൻവർ വിടപറഞ്ഞു,  അല്ലറച്ചില്ലറ ജോലികളെങ്കിലും ജീവിക്കാൻ മതിയായിരുന്ന വരുമാനം നേടി, കുടുംബത്തെ സ്നേഹിച്ചു കഴിഞ്ഞു.  ഒരുദിവസം പോലും ജോലി മുടക്കാതെ, പ്രാർത്ഥനകൾക്ക് അവധികൊടുക്കാതെ, ഏറെ സമയം സമീപത്തെ പള്ളിയിൽ ചിലവിട്ട്, താടിവളർത്തി പ്രായത്തിൽ കവിഞ്ഞ പക്വത പ്രാപിച്ച മകനെ പ്രതി രക്ഷിതാക്കാൾ അഭിമാനിച്ചു.   എന്നാൽ ഏറെക്കഴിയും മുന്നേ അവൻ ജോലി ഉപേക്ഷിച്ചു.  ആരുമായും ബന്ധപ്പെടാതെ ഒറ്റയ്ക്ക്, മുറി വിട്ടു പുറത്തിറങ്ങാതെ മൊബൈലുമായി സൈബർലോകത്തേക്കു ചുരുങ്ങി. മകൻ്റെ ജീവസ്പന്ദനത്തിലെ താളപ്പിഴ തിരിച്ചറിഞ്ഞ അമ്മ ഒരു നാൾ അവൻ്റെ മുറിയിൽ കയറി ബഹളം വെച്ചു. മറ്റുള്ളവർ പക്ഷേ ആ അമ്മയെ വിശ്വാസത്തിലെടുത്തില്ല. മകൻ്റെ പോക്കിലെ അമ്മയുടെ വ്യഥ ആരെയും ഉണർത്തിയില്ല. ജീവിതത്തിലെ നെട്ടോട്ടങ്ങൾക്കിടയിൽ അവർക്കതിന് നേരവുമുണ്ടായിരുന്നില്ല.  അവൻ അമ്മയോട് പ്രതികരിച്ചത് അടുത്തദിവസം തന്നെ മുറിക്ക് ഒരു പൂട്ട് പിടിപ്പിച്ചാണ്.  ഒടുവിൽ 2012ഓടെ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ഭാഗമായ 900ത്തോളം ബ്രിട്ടീഷ് പൌരന്മാരിൽ ഒരാളായി അൻവർ സ്വയം അടയാളപ്പെടുത്തി.  

ലാമി പറയുന്നു, ലോകത്തൊരാൾക്കും ഒരു രാത്രി പുലരുമ്പോഴേക്കും ഭീകരവാദിയാവുക സാധ്യമല്ല. വിവരസാങ്കേതികവിദ്യയിലൂടെ വിവരമില്ലായ്മ വിശ്വാസികളിലേക്ക് കടത്തിവിടുക ഭീകരവാദികൾക്ക് എളുപ്പമാണ്. എളുപ്പം പിടികൂടാനാവുക, സമൂഹത്തിൽ ഒറ്റപ്പെട്ടുപോവുന്ന, അന്യതാബോധം മനസ്സിനെ മഥിക്കുന്ന പാവങ്ങളെയാണ്.  തങ്ങൾക്ക് ആരുമില്ല എന്നു തോന്നുന്നവർക്ക്, ഈ നാടിന്, നാട്ടുകാർക്ക് തന്നെ വേണ്ട ഒന്നു തോന്നുന്നവർക്ക്, താങ്ങാവുകയാണ്  ഭീകരവാദ സംഘടനകൾ.  ആഴ്ചകളും മാസങ്ങളും നീണ്ടുനിൽക്കുന്ന സംഭാഷണങ്ങളിലൂടെ സന്ദേശങ്ങളിലൂടെ അവർ അങ്ങിനെയുള്ളവരെ ചേർത്തുപിടിക്കുന്നു, എളുപ്പം വലയിലാക്കുന്നു.  ഈ കാലയളവിൽ ഒരിക്കൽ പോലും കുടുംബത്തിനും  പൊതുസമൂഹത്തിന് തന്നെയും അങ്ങിനെയൊരു വ്യക്തിയെ കുറിച്ച് ആകുലത, അവർ എവിടെയാണ്, എന്തായിരിക്കും ചെയ്യുന്നത്  എന്നൊരു തോന്നലില്ലെങ്കിൽ ആരാണ് കുറ്റക്കാർ?  ഒരാളിൽ പൊതുസമൂഹത്തിന് അവകാശപ്പെട്ട സ്പേസാണ് ഭീകരവാദികൾ ഏറ്റെടുക്കുന്നത് എന്ന സത്യം നാം സൌകര്യപൂർവ്വം മറക്കുന്നു, നിഴലിനെ പ്രതിയാക്കി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്നു.  ജീനല്ല, സാഹചര്യം തന്നെയാണ് കുറ്റവാളി. വഴിയിലെ ഒരു റോഡപകടം മുന്നോട്ടുള്ള പ്രയാണം കുറച്ചു നേരത്തേക്ക് അവസാനിപ്പിച്ചപ്പോൾ തൻ്റെ മരുമകൻ്റെ കഥ വിവരിച്ച താരിഖിൻ്റെ കണ്ണുകളിൽ അവരുടെ ലോകം തന്നെ അതോടെ തകർന്നു പോയ വ്യഥയുടെ മിഴിനീർപടർപ്പാണ്  ലാമി കണ്ടത്.  

അസാധാരണരായ പ്രതിഭകളെ, മാതൃകകളായ  നേതാക്കളെ ഒന്നുമല്ല, നല്ല വ്യക്തികളെ, റോൾമോഡലാവാൻ പറ്റുന്ന ഒരു സൌഹൃദം പോലും ഇല്ലാതാവുന്ന സാമൂഹിക ദാരിദ്ര്യമാണ് അയാളെ ഭീകര സൌഹൃദങ്ങളിലേക്ക് അടുപ്പിച്ചത്.  അവരെ സംബന്ധിച്ചിടത്തോളം തന്നോട് അനീതി കാട്ടിയ വ്യവസ്ഥിതിയോട് കലഹിക്കാനുള്ള ഒരു പ്ലാറ്റ്ഫോമാണത്.  ആ കലഹത്തിൻ്റെ വീരോചിതമായ അന്ത്യത്തിലൂടെ താൻ കടക്കുന്നതായി വിശ്വസിക്കുന്ന സ്വർഗത്തിൻ്റെയും സ്വർഗ്ഗീയാനുഭൂതികളുടെയും ചിത്രങ്ങൾ സാമാന്യബോധത്തിൻ്റെ അതിരുകൾ ഭേദിച്ചു കടക്കുന്നത് കാലങ്ങൾ നീളുന്ന മസ്തിഷ്കപ്രക്ഷാളനത്തിലൂടെയാണ്.  ഓർക്കണം, 24മണിക്കൂർ ഓൺലൈൻ പ്രോപഗാണ്ട സംവിധാനമാണ് ഇസ്ലാമിക് സ്റ്റേറ്റിനുള്ളത്. ഒടുവിൽ ലാമി താരിഖിനോട് ചോദിക്കുന്നത് പയ്യൻ്റെ പള്ളിയുമായുള്ള ബന്ധമായിരിക്കുമോ അവനെ ചതിച്ചത് എന്നാണ്.  പള്ളിയിൽ പോയതുകൊണ്ടാണ് അവൻ്റെ ഐ.എസിലേക്കുള്ള പോക്ക് അത്രയെങ്കിലും വൈകിയത്, കാരണം അവൻ്റെ ആത്മസംഘർഷങ്ങളിൽ ഒരിത്തിരി ആശ്വാസമെങ്കിലും കിട്ടിയത് അവന് അവിടെ നിന്നായിരുന്നു എന്നു താരിഖ് പറയുന്നു. ഉപരിയായി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അതിശക്തമായ നിലപാടുകളാണ് പള്ളികൾ എടുക്കുന്നതെന്നും താരിഖ് കൂട്ടിച്ചേർത്തു. അതിവിടെയും അങ്ങിനെ തന്നെയാവണം.  എത്രമാത്രം  ഹീനമായ ഗോത്രീയതയുടെ പാരമ്യതയാണ് ഐഎസ് എന്നറിയണമെങ്കിൽ അവർ യസീദികളോട് ചെയ്തത് മാത്രം നോക്കിയാൽ മതിയാവും. 

ഗോത്രീയതയിൽ നിന്നും ആഗോളീയതയിലേക്ക് ഒരു ബോട്സാനിയൻ മാതൃക

ഇനി നമുക്ക് ഒന്നു ലാമിക്കൊപ്പം ബോട്സ്വാന വരെ ഒന്നു പോയിവരാം. ഏതാണ്ട് അവസാനം സ്വാതന്ത്ര്യം ലഭിച്ച ഒരു ആഫ്രിക്കൻ രാഷ്ട്രമാണ് ബോട്സ്വാന.  ഇരുപതിലേറെ ഗോത്രങ്ങൾ,  അവയെ അടിമുടി വിഭജിച്ചു നിർത്തുന്ന സംസ്കാരങ്ങൾ,  വ്യത്യസ്ത ഭാഷകൾ,  പരമ്പരാഗതമായ നിഷ്ഠകൾ -അങ്ങനെയുള്ള ഒരു രാഷ്ട്രത്തിൻ്റെ  മുന്നോട്ടുള്ള പ്രയാണം എത്ര ദുഷ്കരമാവും?  പക്ഷേ ആ ആഫ്രിക്കൻ രാഷ്ട്രത്തിൻ്റെ ചരിത്രം മുഴുവൻ ലോകത്തിനും ഒരു പാഠമാണ്.  ഗോത്രീയതയിൽ നിന്ന് എങ്ങനെ ഒരു മികച്ച സമൂഹത്തെ സർഗപരമായി സൃഷ്ടിക്കാം എന്നതിൻ്റെ നല്ല പാഠമാണ് ബോട്സ്വാന.  ഗതകാല ഗോത്രസംഘർഷങ്ങളുടെ തനിയാവർത്തനങ്ങൾ ഒഴിവാക്കാൻ സർക്കാർ കണ്ടെത്തിയ ഒരു മാർഗം സകല ഗോത്രങ്ങളെയും ഒരു നാഷണൽ ഐഡൻ്റിറ്റിയുടെ നാടയിൽ കോർത്തിടുകയായിരുന്നു. ട്സ്വാന സംസ്കാരം എന്ന ഒരു വിശാല സംസ്കൃതിയിൽ മുഴുവൻ ഗോത്രങ്ങളെയും അവർ ചേർത്തുനിർത്തി. ഗോത്ര സ്വത്വം വെളിവാക്കുന്ന പേരുകളത്രയും മുഴുവൻ ഔദ്യോഗിക രേഖകളിൽ നിന്നും തുടച്ചു നീക്കി. ഇംഗ്ലീഷ് അടക്കം മൂന്നു ഭാഷകൾ മാത്രം ഔദ്യോഗിക രേഖകളിലുപയോഗിച്ചു,  വിദ്യാലയങ്ങളിൽ പഠിപ്പിച്ചു.  ഗോത്ര ലഹളകൾ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെ നാശത്തിലേക്ക് തള്ളിവിട്ടപ്പോൾ ബോട്സ്വാനയുടെ ചരിത്രം മറ്റൊന്നായി.  ലോകത്തേറ്റവും  ദരിദ്ര രാജ്യങ്ങളിൽ ഒന്നായ ബോട്സ്വാന ഇന്ന് ലോക ബാങ്കിൻ്റെ രേഖകളിൽ അപ്പർ മിഡിൽ ഇൻകം ഗ്രൂപ്പ് രാജ്യമാണ്.  നമുക്കുതന്നെ നിന്നു നോക്കി നെടുവീർപ്പിടുവാൻ വകയുള്ള മറ്റൊന്നാണ് ട്രാൻസ്പെരൻസി ഇൻ്റർനാഷണൽ സർവ്വേയിൽ ഏറ്റവും അഴിമതി കുറഞ്ഞ മുപ്പത്തിനാലാം രാഷ്ട്രമായി ബോട്സ്വാനയുടെ കുതിപ്പ്. ഓർക്കണം സ്വാതന്ത്ര്യം ലഭിച്ചത് 1966 മാത്രമാണ് ആണ്. ഒരു മഹാസംഭവം എടുത്തു പറയാനുള്ളത് സ്വാതന്ത്ര്യലബ്ധിക്കുശേഷം കേവലം ഒരു വർഷത്തിനു ശേഷമാണ് ഒരു വൻ ഡയമണ്ട് നിക്ഷേപം അവർ  കണ്ടെത്തുന്നതും അതിൻ്റെ അങ്ങേയറ്റം സുതാര്യവും സത്യസന്ധവുമായ  ഉപയോഗത്തിലൂടെ 1980 ആവുമ്പോഴേക്കും ജി ഡിപി 50% കണ്ടു ബോട്സ്വാന വളരുന്നതും.  സെരട്സെ ഖാമ എന്ന് ആദ്യ പ്രസിഡൻ്റിൻ്റെ ഭാവനാസമ്പന്നമായ നേതൃത്വത്തിൽ ആ രാഷ്ട്രം കുതിച്ചു.  ഭൂഗർഭസമ്പത്ത് മറ്റിടങ്ങളിലെ പോലെ  മാഫിയകൾ പങ്കുവെച്ചില്ല. ലോകത്തിൻ്റെ നാലിലൊന്ന് ഡയമണ്ടും ബോട്സ്വാന വിപണിയിൽ നിന്നാണ്. 

ഗോത്രങ്ങൾക്കിടയിൽ ഒരു പാരസ്പര്യം സദാ സൂക്ഷിക്കുന്നതിനായി ആയി സർക്കാർ കണ്ടെത്തിയ മറ്റൊരു വഴി സർക്കാർ ജീവനക്കാരുടെ ട്രാൻസ്ഫർ പോളിസി ആയിരുന്നു. എല്ലാ സിവിൽ സർവൻ്റ്സും മറ്റ് നരവംശ ഗ്രൂപ്പുകൾക്കിടയിൽ സേവനമനുഷ്ഠിക്കാൻ നിർബന്ധിതരാവുന്ന നയം വന്നു. മികച്ച ഡോക്ടർമാരുടെ, അധ്യാപകരുടെ, ഉദ്യോഗസ്ഥരുടെയും സേവനം എവിടെയും  ലഭ്യമാവുന്ന സാഹചര്യം സൃഷ്ടിച്ചെടുത്തു. ഗോത്രങ്ങൾ തമ്മിലുള്ള വൈരത്തിൻ്റെ മഞ്ഞുരുകുന്നതിനും ഊഷ്മളമായ  പുതിയൊരു ജൈവതാളതിൻ്റെ സിംഫണിക്കും അതു വഴി വെച്ചു.

ഒരുനാൾ അധ്യാപികയായ  കരോളിന് വിദ്യാഭ്യാസ മന്ത്രിയുടെ ഒരു കത്ത് ലഭിക്കുന്നു.  ബോട്സ്വാനയുടെ തലസ്ഥാനനഗരിയായ ഗാബറോണിലെ വിദ്യാലയത്തിൽ നിന്നും അവളെ ഉടൻ സ്ഥലം മാറ്റുന്നതാണ്.   അതും അവൾക്ക് അറിവോ ബന്ധങ്ങളോ പരിചയങ്ങളോ തന്നെയില്ലാത്ത ഒരു വിദൂര ഗ്രാമത്തിലേക്ക്,  പുതിയൊരു ഒരു ഗോത്ര സംസ്കാരത്തിൻ്റെ നടുവിലേക്ക്. അധ്യാപനത്തെയും  ചുറ്റുമുള്ള സാമൂഹിക ജീവിതത്തെയും അത്രമേൽ ഇഷ്ടപ്പെടുന്ന കരോളിന് വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവിനോട്  തോന്നിയത് എന്തെന്നില്ലാത്ത അമർഷമായിരുന്നു.  യൂണിയൻ ഇടപെട്ട് വേണ്ടാത്തവരെ തട്ടി വേണ്ടപ്പെട്ടവർക്ക് വേണ്ടിടത്തേക്ക് സ്ഥലംമാറ്റം തരപ്പെടുത്തുന്ന വിപ്ലവകരമായ ഏർപ്പാട് ബോട്സ്വാനയിൽ ഇല്ലാത്തതുകൊണ്ട് അവൾക്കു പോവാതെ തരമില്ലായിരുന്നു.   തൻ്റെ ലോകവും ജീവിതവും തന്നെ  കീഴ്മേൽ മറിയുന്നതായി, കുടുംബത്തിൽനിന്ന് സൗഹൃദവലയങ്ങളിൽ നിന്ന് അങ്ങകലേക്ക്  തനിക്ക് കേട്ടറിവുകൂടിയില്ലാത്ത ഒരു കുഗ്രാമത്തിലേയ്ക്ക് വലിച്ചെറിയപ്പെട്ട അവസ്ഥയെങ്കിലും  അവൾ പോയി. അമേരിക്കയിലെ നാഷണൽ പബ്ലിക് റേഡിയോവിനോട് പിന്നീടവൾ ഇങ്ങനെ വെളിപ്പെടുത്തി - ഒരു ദിവസം, ആ ഒരു ദിവസം അവളുടെ   ജീവിതത്തെ മാറ്റി മറിച്ച ഒരു കൂടിക്കാഴ്ച നടന്നു.  ആ ഗ്രാമത്തിലെ താബോ എന്ന ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നു.  പുതിയ ജനതയിലേക്ക്, തികച്ചും വ്യത്യസ്തമായ സംസ്കാരത്തിലേക്ക് അവൾക്കുള്ള  പാലമായി അവൻ.  വളരെ പെട്ടെന്ന് തന്നെ അവൾ അവരുടെ സ്വന്തമായി, അവരിലൊരാളായി,   പ്രദേശത്തെ മുഴുവൻ ആഘോഷങ്ങളിലും ആചാരങ്ങളിലും അവളും ഒരു അവിഭാജ്യഘടകമായി. എന്തിനധികം ഗ്രാമത്തിൽ അരങ്ങേറിയ ചെറിയ ഒരു സൗന്ദര്യ മത്സരത്തിൽ  വിധികർത്താവായി പോലും കരോൾ വന്നു.  ആ ഗ്രാമത്തിലെ ഒരു സ്ത്രീ  കരോളിന്  ചെറിയൊരു സ്ഥലം സമ്മാനമായി നല്കി. അവളവിടെ ഒരു വീടു വെച്ചു. ആ സമൂഹവുമായുള്ള ഇടപെടലിലെ ഓരോ നിമിഷവും തിരുത്തിയത് കരോളിൻ്റെ തന്നെ മുൻവിധികളെയായിരുന്നു. അത്രമേൽ തന്നെ സ്നേഹിക്കുന്ന  ഒരു സമൂഹമാണവർ, ഞാൻ അവരെയും എന്നുപറഞ്ഞാണ് ആ റേഡിയോ ഭാഷണം കരോൾ അവസാനിപ്പിക്കുന്നത്. യൂണിറ്റി ദോ എന്ന ബോട്സ്വാനയുടെ  വിദേശകാര്യ മന്ത്രി പറയുന്നത് ഇങ്ങനെ ഗോത്ര ഗ്രാമാന്തരം സ്ഥലംമാറ്റം നടത്തപ്പെടുന്ന 20 ശതമാനം പേരും ആ ഗ്രാമങ്ങളിൽ അവരുടെ ജീവിത പങ്കാളികളെ കണ്ടെത്തുകയും കുടുംബമായി കഴിയുകയും ചെയ്യുന്നു എന്നാണ്. എവിടെയും ഒരു വ്യക്തിക്ക് ഗുണകരമായത് സദാ സമൂഹത്തിന് ഗുണകരമാവണമെന്നില്ല. അവിടെയാണ് വെറും സ്ഥലം മാറ്റ നയങ്ങളിലൂടെ നാടിൻ്റെ സംസ്കാരത്തെ മാറ്റിയെഴുതി കാണിച്ച ബോട്സ്വാനയുടെ അനുഭവം ഒരു പാഠമാവേണ്ടത്.  കേവലം നയപരമായി , ഗോത്രാന്തര പ്രണയങ്ങളും ഗോത്രാന്തരപരാഗണവും സാധ്യമാക്കി പുതിയൊരു  മാനവികതയുടെ പൂന്തോട്ടം സൃഷ്ടിക്കുകയാണവർ.    

Reference:

https://www.amazon.co.uk/Tribes-David-Lammy/dp/1472128737

https://www.davidlammy.co.uk/contact


Monday, February 14, 2022

സ്ത്രീവിരുദ്ധതയുടെ വിളവെടുപ്പ്

മണ്ണും പെണ്ണും  ഉപമകൾ നിർലോഭമായി ആഘോഷിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.  കൃഷിയെയും ഫലഭൂയിഷ്ഠതയെയും കുറിക്കുന്ന പദമാണ് ഉർവ്വരത. ഉർവ്വരിയെന്നാൽ ഉത്തമയായ സ്ത്രീ എന്നും. പെണ്ണ് ആണിൻ്റെ കൃഷിയിടമാണെന്നും അവൾ ജനിപ്പിക്കുന്ന ആൺകുട്ടികളുടെ എണ്ണമാണ് ഉത്തമയായ സ്ത്രീയുടെ അളവുകോലെന്നും പറഞ്ഞുവെയ്ക്കുന്നുണ്ട് ഗതകാല ഗോത്രബോധം. പുത്രകാമേഷ്ടിയെയും  പുത്രലാഭത്തെയും പുത്രദു:ഖത്തെയും  പറ്റിയേ ഇതിഹാസങ്ങൾ പറയുന്നുള്ളൂ.  പുത്രലാഭമെന്നു പറയുമ്പോൾ പുത്രിനഷ്ടമാണെന്നു വരികൾക്കിടയിൽ വായിക്കാവുന്നതാണ്.

ആദമിന് ഏകാന്തതയുടെ വിരസതയകറ്റാൻ, ഒരു കളിക്ക് അവൻ്റെ  ഒരു വാരിയെല്ലിൽ നിന്നും ദൈവം സൃഷ്ടിച്ചതാണ്  ഈവിനെ. ഊരിപ്പോയ തൻ്റെ വാരിയെല്ലുകൊണ്ട് കോൽക്കളി കളിക്കാനുള്ള അവകാശം ആദമിനുണ്ടെന്ന് ആ ബോധം പറയാതെ പറയുന്നുണ്ട്.   മുഖാമുഖം ആണിനു അടിയിലായി പെണ്ണു വരുന്ന സുരതനിലയ്ക്ക് മിഷണറി പൊസിഷൻ എന്നു പേരുവന്നത് യാദൃച്ഛികമാവാനുള്ള സാധ്യതയില്ല. ആണിനു കീഴ്പ്പെട്ടു ജീവിക്കുവാനായി മാത്രം സൃഷ്ടിക്കപ്പെട്ടതാണു പെണ്ണെന്ന ഗോത്രബോധമാണ് പല സമൂഹങ്ങളെയും നയിക്കുന്നത്. അതിൽ നിന്നും ഒരു തരി മുന്നോട്ടു പോവാതെ നെല്ലിക്ക ചതച്ചിട്ട മത്തിക്കറിയുണ്ടാക്കലാണ് പെണ്ണിൻ്റെ കടമയെന്നും ആണിൻ്റെ കൃഷിയിടമാണ് പെണ്ണെന്നുമൊക്കെ മൈക്കുകെട്ടി പ്രസംഗിക്കുന്നതിൽ, അതുകേട്ടിരിക്കുന്നതിൽ തെല്ലും ലജ്ജ തോന്നാത്ത ഒരു സമൂഹമായി നാം മാറുന്നു.   

കൃഷിയിലൂന്നി ഉർവ്വരതയിൽ  പിടിച്ച് മണ്ണിനെപ്പോലെ പെണ്ണിനെയും പരിലാളിക്കുന്നതും സ്നേഹിക്കുന്നതുമായ  സംസ്കാരത്തിൻ്റെ ജ്വലനമാണീ പദങ്ങളും പഴഞ്ചൊല്ലുകളുമെല്ലാം എന്നു പലരും ന്യായീകരിച്ചേക്കാം. പ്രാകൃതമായ വിവേചനങ്ങളുടെ പഴമൊഴികളായി ഈ പൊട്ടച്ചൊല്ലുകളെ മലയാളം ആഘോഷിക്കുന്നുമുണ്ട്. പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും എന്നൊരു ചൊല്ലുണ്ട്.  സ്നേഹത്തിലെന്തിനാണ് ദണ്ഡം.

മണ്ണും പെണ്ണും  ഉപമയ്ക്കു പിന്നിലെ സത്യം പാട്രിയാർക്കിയുടെ സ്വർണപാത്രം കൊണ്ടു മൂടിവച്ചതാണ്. പുരുഷകേന്ദ്രിത അധികാരഘടനയിൽ മണ്ണും പെണ്ണും സ്വന്തമാക്കേണ്ട സംഗതികളാണ്, സ്വത്താണ്.  സ്വത്ത് വിനിമയം ചെയ്യപ്പെടാനുള്ളതുമാണ്, കൈവശംവച്ച് യഥേഷ്ടം അനുഭവിക്കാനുള്ളതുമാണ് എന്ന ചിന്തയിൽ നിന്നുമാണ് അത് ഉദ്ഭവിക്കുന്നത്. വല്ല സത്യവും അതിലുണ്ടായിരുന്നെങ്കിൽ പെണ്ണിനു വേണ്ടാത്ത ഭൂമി മാത്രമാവുമായിരുന്നില്ലേ  ആണിനുണ്ടാവുക. രാജ്യത്തെ കാർഷിക തൊഴിലാളികളുടെ 42 ശതമാനത്തിലധികം സ്ത്രീകളാണ്, എന്നാൽ അവരുടെ കൈയ്യിൽ  കൃഷിഭൂമിയുടെ 2 ശതമാനത്തിൽ താഴെ മാത്രമേയുള്ളൂ.

ഒരു ഓക്സ്ഫർഡ് അപാരത

ഇന്നു കേട്ട വാർത്ത ഓക്സ്ഫർഡ് സർവ്വകലാശാലയിൽ ഒരിന്ത്യൻ പയ്യനെ പുറത്താക്കിയതാണ്. സഹപാഠിയായ പെൺകുട്ടിയെ  നിരന്തരം പിന്തുടർന്നു ശല്യപ്പെടുത്തി, ഒടുക്കം കുറേ ശബ്ദസന്ദേശങ്ങളും അവൾക്കയച്ചു.

"അവൻ എന്നെ അവൻ്റെ ഭാര്യയാക്കും, എന്നിൽ അവൻ്റെ മക്കളെ ഉണ്ടാക്കും, ഞാൻ അവനോടൊപ്പം കഴിഞ്ഞോളണം എന്ന് പറഞ്ഞുകൊണ്ട് എനിക്ക് ആറ് മിനിറ്റ് ദൈർഘ്യമുള്ള ശബ്ദ സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി" പെൺകുട്ടി ബിബിസിയോട് പറഞ്ഞു. അവനുമായി ഒരു ബന്ധത്തിനും താത്പര്യമില്ലെന്ന് അവൾ പലതവണ പറഞ്ഞു. പക്ഷേ അതവൻ്റെ വിഷയമല്ല. അവൻ്റെ ബോധത്തിൽ അവനിഷ്ടപ്പെട്ടു, ഇനി അവൾ അവന് കീഴ്പ്പെട്ടു കഴിയുക മാത്രം.  വികസിത സമൂഹങ്ങളിൽ ഏതാണ്ട് അവസാനിച്ച രോഗമാണിത്.    ഇന്ത്യയടക്കം ഏഷ്യൻരാജ്യങ്ങളിലും ചൈനയിലും അറബ്നാടുകളിലും  ആഫ്രിക്കൻ സമൂഹങ്ങളിലും  ആണിനെ നയിക്കുന്ന ബോധമാണിന്നുമിത്.  പെണ്ണിനെ മണ്ണുപോലെ തനിക്കു വിത്തിറക്കാനുള്ളിടമായി കണ്ട ഗതകാല ഗോത്രബോധം കടലു കടന്നു എന്നുമാത്രം.  അറിവിന് ആനുപാതികമായി ആണിനു ബോധം വളരാത്തതിൻ്റെ ഫലമാണ്  പെണ്ണ് അനുഭവിക്കുന്നത്,  അതിൻ്റെ ദുരന്തഫലങ്ങൾ പെണ്ണിനു മാത്രമല്ല,  ഈ സമൂഹത്തിൽ ആണിനുകൂടിയാണ്.   വികസിത ലോകം അഭയാർത്ഥികളെ സ്വീകരിക്കാൻ മടിക്കുന്നതിൻ്റെ ഒരു കാരണം ഇതുമാവാം. 

ബോധമില്ലാത്ത വിവരം എത്രമാത്രം അപകടകരമാണ് എന്നു കാണിക്കുന്ന ഒരു കഥയുണ്ട്, ഒരു പാതിരിയെ നരഭോജി പിടിച്ച കഥ.  ചുരുക്കിപ്പറയാം.  പണ്ടൊരു പാതിരി കാട്ടിൽ വഴി തെറ്റി നരഭോജികളുടെ പിടിയിലായി. ഒത്ത സൈസുള്ള ഒരാളെ ഭക്ഷണമായി എത്തിച്ചു കൊടുത്ത ദൈവത്തിന് നന്ദി പറയാൻ അവർ മറന്നില്ല, ഒരു റാത്തൽ പാതിരിമാംസം ദൈവത്തിനു നേരുകയും  ചെയ്തു. ഇത്രകാലവും ദൈവദാസനായ തൻ്റെ അവസ്ഥയാലോചിച്ച് അദ്ദേഹത്തിന് ഒരെത്തും പിടിയും കിട്ടിയില്ല.  ധൈര്യം സംഭരിച്ച് കണ്ണൊന്നു തുറന്നു, മരണം മുന്നിലുണ്ടെങ്കിലും.

ഉരുളി അടുപ്പത്തു കയറി. പാതിരിയെ വരട്ടിയെടുക്കുവാനുള്ള ചട്ടുകവുമായി സംഘത്തലവന്‍എത്തി. അനുയായികൾ തലവനെ വണങ്ങി. തന്നെ തറിക്കാൻ എത്തിച്ച കുട്ടയും വെട്ടുകത്തിയും കണ്ടു ഭയചകിതനായ പാതിരി അറിയാതെ ചോദിച്ചുപോയി. “കര്‍ത്താവേ ഈ ഐ.ടി. യുഗത്തിലും മനുഷ്യന്‍മനുഷ്യനെ തിന്നുകയോ?

“ലൂക്ക് ഫാദര്‍അയാം ഏന്‍ഓക്‌സ്ഫഡ് മാൻ. ബട് ട്രഡീഷന്‍ഈസ് ട്രഡീഷൻ”:  നേതാവിൻ്റെ മറുപടി കേട്ട് പാതിരി ഞെട്ടി.

ആ ഇംഗ്ലീഷു കേട്ടപ്പോൾ ജീവനിൽ ഒരു പ്രതീക്ഷ വന്ന പാതിരി തുടർന്നു..

മികച്ച ഓക്‌സ്ഫഡ് വിദ്യാഭ്യാസവും ശുദ്ധമായ ഇംഗ്ലീഷും ഒക്കെയുണ്ടായിട്ടും മകനേ നീ ഇപ്പോഴും നിൻ്റെ സഹജീവിയെ തിന്നുകയോ? നിനക്കു മാറ്റമൊന്നുമുണ്ടായില്ലേ?

മാറ്റമുണ്ട് ഫാദർ, ട്രമൻ്റസ് ചെയ്ഞ്ചസ്

അതൊന്നും പക്ഷേ നിൻ്റെ പ്രവൃത്തിയിൽ കാണുന്നില്ലല്ലോ മകനേ!

ഫാദർ ശ്രദ്ധിക്കാത്തതാണ്, അയാൾ ആ  ഫോർക്കും നൈഫും  ഒന്നുയർത്തി കാണിച്ചു കൊണ്ടു പറഞ്ഞു -  പഴയതുപോലെയല്ല  ഇതുവച്ചാണ് ഞങ്ങളിപ്പോൾ  കഴിക്കുന്നത്.

ഉണ്ടായ മാറ്റം അതാണ്.  പുതിയ അറിവ്  കത്തിയും മുള്ളിലേക്ക്  ശീലത്തെ മാറ്റി. ബോധം പഴയതുതന്നെ. ആ നരഭോജിയുടെ നേരവതാരങ്ങളാണ് പലരും ഈ പയ്യനടക്കം.  പാരമ്പര്യത്തിനു മണ്ണുപിടിക്കാതെ നോക്കുന്നവർ, പുതുലോകത്തും സ്വൈരജീവിതത്തിനു ഭീഷണിയാവുന്നവർ.  ഇവിടെയാണെങ്കിൽ ഏറിയാൽ നാലുനാൾ കഴിഞ്ഞ് നാട്ടിലിറങ്ങി പെണ്ണിനെ വെട്ടിയോ വെടിവച്ചോ ആസിഡൊഴിച്ചോ കൊല്ലാനുള്ള സാധ്യതയുണ്ട്. സദാചാരികൾ പെണ്ണിൻ്റെ ചരിത്രവും ചാരിത്ര്യവും വിചാരണചെയ്ത് തൃപ്തരുമാവും.  അവിടെയായതു കൊണ്ട്  ആ പെൺകുട്ടിയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പയ്യനും തടവുമാത്രമല്ല, നാടുകടത്തിലുമുണ്ട്. 

പെണ്ണായി പിറന്നെങ്കിൽ മണ്ണായി തീരുവോളം

കാലം ഒരു കവിയെ കൊണ്ട്  പെണ്ണായി പിറന്നെങ്കിൽ മണ്ണായി തീരുവോളം കണ്ണീരു  കുടിക്കാലോ എന്നു പാടിച്ചിട്ടുണ്ട്.   മണ്ണ് പെണ്ണ് പ്രണയം ഒക്കെയും ആണിനെ സംബന്ധിച്ചിടത്തോളം സ്വന്തമാക്കേണ്ട സംഗതികളാണ്. കുഴപ്പം ആ ഗോത്രബോധത്തിലാണ്.  അവൾ എൻ്റെ പെണ്ണ് എന്നതിൻ്റെ പ്രണയാധികാര സ്വരത്തിനു മറുകുറിയായി അവൻ എൻ്റെ ആണ് എന്ന് കേട്ടിട്ടുണ്ടോ?  പുരുഷാധിപത്യ സമൂഹത്തിൽ മണ്ണും പെണ്ണും  സ്വത്ത് ആണ് സ്വാഭാവികമായും കഴിവുള്ളവൻ വാങ്ങും കഴിവുകെട്ടവൻ വില്കും. നമ്മുടെ നാടൻ ഭാഷയിൽ ഓളെ കൂട്ടിക്കൊടുക്കുന്നോൻ എന്നു വിശേഷിപ്പിപ്പെടുന്നവൻ പോലും പ്രയോഗിക്കുന്നത്  പെണ്ണിലുള്ള തൻ്റെ അധികാരമാണ്. പരമ്പരാഗതബോധമായി പകർന്നുകിട്ടിയ ക്രയവിക്രയ അധികാരം.  പ്രണയം പോലും അതിലേക്കുള്ള  ഒരു വഴി മാത്രമാവാറുണ്ട്.

ഗതകാലത്തിൻ്റെ അപരിഷ്കൃതബോധം വാറ്റിയെടുത്തതാണ് നമ്മുടെ പല ചൊല്ലുകളും, വിശിഷ്യാ, സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചുള്ളവ. നാലക്ഷരം കൂട്ടിവായിക്കാനറിയാത്തവനും നാലു സ്ത്രീവിരുദ്ധ പഴമൊഴി വശമുള്ള സമൂഹമാണ് നമ്മുടേത്.  ഈ പശ്ചാത്തലത്തിൽ നിന്നും ഒന്നു നമുക്ക് ദ ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച Societies that treat women badly are poorer and less stable എന്ന പഠനത്തിലേക്കു പോവാം. സ്ത്രീകളോട് മോശമായി പെരുമാറുന്ന സമൂഹങ്ങൾ എല്ലാ അർത്ഥത്തിലും ദരിദ്രമാണ്, നിലനില്പു തന്നെ അവതാളത്തിലുമാണ് എന്നു സ്ഥാപിക്കുന്നതാണ് പഠനം.

“കാർ ഓടിക്കുന്ന പെണ്ണ് കൊല്ലപ്പെടും" ഷെയ്ഖ് ഹാസിം മുഹമ്മദ് അൽ മൻഷാദ് പറയുന്നു. തെക്കൻ ഇറാഖിലെ അൽ-ഗാസി എന്ന അയാളുടെ ഗോത്രത്തിലെ നിയമം കൃത്യമാണ്. ഒരു കാർ ഓടിക്കുന്ന ഒരു സ്ത്രീ എവിടെയെങ്കിലും പുരുഷനെ കണ്ടുമുട്ടിയേക്കാം.  അവളുടെ മാനം അയാൾ കവരും. അതുകൊണ്ടു തന്നെ അവളുടെ പുരുഷൻമാരായ ബന്ധുക്കൾ അവളെ വെട്ടിയോ കുത്തിയോ അല്ലെങ്കിൽ വെടിവെച്ചോ കൊന്ന് മണൽക്കൂനയിൽ മറവുചെയ്യും.  ഇതൊരിടത്തിൻ്റെ മാത്രം അവസ്ഥയല്ല, പെണ്ണിനെ അകത്തളങ്ങളിലേക്കു അടച്ചിരിക്കുവാൻ പ്രേരിപ്പിക്കുന്ന എല്ലാ സമൂഹത്തിൻ്റെയും അവസ്ഥയാണ്. അതിന് മതമെന്നോ ജാതിയെന്നോ പ്രത്യയശാസ്ത്രമെന്നോ വ്യത്യാസമില്ല. എല്ലാറ്റിൻ്റെ തലപ്പത്തും പാട്രയാർക്കി വാഴുമ്പോൾ വിവേചനം ഏറിയും കുറഞ്ഞു നടമാടുകയാണ്. ദുരഭിമാന കൊലകളെന്നു വകയിരുത്തി നാമെഴുതിത്തള്ളുന്ന കൊലകൾ ഇന്ത്യയിലെത്രയാണ്,  കേരളത്തിലും. നീനുവിനെ പ്രണയിച്ച കെവിനെ ഇല്ലാതാക്കിയത് ഈ ഗോത്രബോധമാണ്. അതിൽ പ്രതികളായവർക്ക് വിദ്യാഭ്യാസത്തിനു കുറവുണ്ടായിരുന്നില്ല. കുഴിച്ചുമൂടേണ്ടത് ഈ പരമ്പരാഗത ബോധത്തെയാണ്, വാഴ്ത്തേണ്ടത്  അതിരുകളില്ലാത്ത മാനവികതയേയുമാണ്.

കാർ ഓടിക്കുന്ന പെണ്ണിനെ കൊല്ലാനുള്ളതാണ്, ആ കടമ നിർവ്വഹിച്ച് അന്തസ്സ് രക്ഷിക്കേണ്ട ബാധ്യത കുടുംബത്തിലെ പുരുഷൻമാർക്കുണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നവരുടെ ലോകത്താണ് നാമുള്ളത്.  പെണ്ണിനെ മണ്ണുപോലെ ഒരു  ആസ്തിയായാണ് ഗോത്രബോധം കാണുന്നത്. മറ്റൊരാളുടെ നോട്ടം പോലും ആ ആസ്തിയെ ബാധ്യതയാക്കിക്കളയുകാണ് സമൂഹത്തിൽ.  സ്ത്രീപീഡനം വേദനിപ്പിക്കുന്നത് പെണ്ണിനെ മാത്രമല്ല, അതു ബാധിക്കുന്നത് ആണിനെ കൂടിയാണ്, അതെങ്ങിനെയാണ് സമൂഹിക സന്തുലനത്തെ ബാധിക്കുന്നതെന്നും വിശദമാക്കുന്നുണ്ട്  ഗവേഷകരുടെ പഠനം.

സമ്പത്തിൻ്റെ വിതരണത്തിലെ അസമത്വത്തെക്കാൾ അപകടം ബോധം വളരാത്ത സമൂഹത്തിൽ വിവരസാങ്കേതികവിദ്യയുടെ തുല്യമായ വിതരണമാണ്. നാലുകോണകം ഒന്നായി വാങ്ങാൻ ഗതിയില്ലാത്ത സമൂഹത്തിൽ കൂട്ടക്കൊലകളിൽ ഒരു പങ്ക് വിവരസാങ്കേതിക വിദ്യയ്ക്കാണ്. വിദ്വേഷത്തിൻ്റെ ഒരു സന്ദേശം നിമിഷാർദ്ധത്തിൽ ഗോത്രം മുഴുവനുമെത്തുന്ന അവസ്ഥയാണ്. ബോധമില്ലാത്ത സമൂഹത്തിനു കിട്ടുന്ന അറിവ് അപകടകാരിയാവുകയാണ്. മൊബൈൽഫോണും മെഷീൻഗണ്ണും ഒരേ ധർമ്മം നിർവ്വഹിച്ചുകളയുകയാണ്..

ആണെങ്കിൽ വാ പടക്കളത്തിൽ, പെണ്ണെങ്കിൽ പോ കലം തേക്കാൻ

"ദി ഫസ്റ്റ് പൊളിറ്റിക്കൽ ഓർഡർ: ഹൗ സെക്‌സ് ഷേപ്പ്സ് ഗവേണൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി വേൾഡ് വൈഡ്" എന്ന തൻ്റെ ഗ്രന്ഥത്തിൽ ആമുഖത്തിൽ  രചയിതാവായ വലേറി ഹഡ്സൻ ഒരനുഭവം വിവരിക്കുന്നുണ്ട്.  വർഷങ്ങൾക്കു മുമ്പേ, താലിബാൻ അഫ്ഗാൻ കീഴടക്കും മുന്നേ വലേറിക്ക് ഒരു അഫ്ഗാൻ വനിതാ മന്ത്രിയുമായി കൂടിക്കാഴ്ച തരമാവുന്നു. സ്വാഭാവികമായും വലേറി അഫ്ഗാൻ വനിതകളുടെ ശാക്തീകരണത്തെ പറ്റി സംസാരിച്ചു തുടങ്ങുന്നു. സർവ്വകലാശാല വിദ്യാഭ്യാസം നേടിയവളും മന്ത്രിയും ഒക്കെയായ അഫ്ഗാൻ വനിതയായിരുന്നു അവർ. ആ സംസാരമധ്യേ പെട്ടെന്ന് ഇടയ്ക്കു കയറി മന്ത്രി പറഞ്ഞു, “വലേറി, ഇനിയെനിക്ക് വീട്ടിലേക്ക് പോവണം, ഞാൻ നിന്നെ മൊഴിചൊല്ലുന്നു എന്നു മൂന്നു പ്രാവശ്യം പറഞ്ഞാൽ എൻ്റെ കാര്യം കഴിഞ്ഞു. അദ്ദേഹം അതു ചെയ്താൽ, എനിക്ക് എൻ്റെ മക്കളെ നഷ്ടപ്പെടും, കഴിഞ്ഞുകൂടുവാൻ ഒരിടം ഇല്ലാതാവും. ഇനി അദ്ദേഹം എന്നെ മൊഴിചൊല്ലുന്നില്ലെങ്കിൽ കൂടി, എൻ്റെ മക്കൾ എപ്പോൾ ആരെ വിവാഹം കഴിക്കണം എന്നു തീരുമാനിക്കുന്നതിൽ ഒരഭിപ്രായത്തിനു കൂടി എനിക്കു അധികാരമില്ല. ഈ ഞാൻ തന്നെ എത്രമാത്രം ശാക്തീകരിക്കപ്പെട്ടവളാണെന്ന് ഒന്നാലോചിക്കൂ വലേറി.” ആ പുസ്തകത്തിനു കാരണം തന്നെ ആയൊരു സംഭാഷണമാണ് എന്നറിയുന്നു.

ആ അഫ്ഗാനിൽ നിന്നും വലിയ സാംസ്കാരിക ദൂരമൊന്നും ഇന്ത്യയിലേക്കും ചൈനയിലേക്കും സൌദി അറേബ്യയിലേക്കും ആഫ്രിക്കൻ സമൂഹങ്ങളിലേക്കും ഇല്ലെന്ന സത്യം 176 രാജ്യങ്ങളെ 0 മുതൽ 16 വരെയുള്ള സ്‌കെയിലിൽ അടയാളപ്പെടുത്തി അവർ കാണിക്കുന്നുണ്ട്.  "പാട്രിലൈനൽ/ഫ്രറ്റേണൽ സിൻഡ്രോം", മലയാളീകരിച്ചാൽ പിതൃപുത്ര താവഴിരോഗത്തിൻ്റെ  ലക്ഷണങ്ങളാണ് സ്ത്രീവിരുദ്ധത നിഴലിക്കുന്ന പെരുമാറ്റം, നേരത്തെയുള്ള വിവാഹം, വിവാഹാനന്തരം നിർബന്ധിത ഭർതൃഗൃഹവാസം, ബഹുഭാര്യത്വം,  പുത്രമുൻഗണന, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, അതിനോടുള്ള സാമൂഹിക മനോഭാവവും.   ഉദാഹരണത്തിന്, ബലാത്സംഗത്തെ സമൂഹം കാണുന്നത് ഒരു പ്രോപർട്ടി ക്രൈമായിട്ടാണ് എന്നവർ എടുത്തു പറയുന്നു.  ബലാൽസംഗം ചെയ്തവനോട് രാഖി കെട്ടാൻ ഉപദേശിച്ചുകളയുന്ന, ബലാൽസംഗം ചെയ്യപ്പെട്ടവൾക്ക്  ബലാൽസംഗിയെ വിവാഹം ചെയ്തുകൂടേ എന്നു ചിന്തിക്കുന്ന തരംതാണ നീതിബോധം കൈമുതലായരുടെ  നാടുകൂടിയാണ് നമ്മുടേത്.

ഇനി ബലാൽസംഗത്തെ അഭിസംബോധന ചെയ്യുന്ന പത്രവാർത്തകൾ നോക്കൂ. സദാ കാണുന്ന പ്രയോഗമാണ് ഇര.  ഇര എന്ന പ്രയോഗം തന്നെ കേസ് തള്ളിക്കളയാനുള്ള ന്യായമായ കാരണമാണ്. വേട്ടമൃഗത്തിൻ്റെ അവകാശമാണല്ലോ ഇര! വേറൊന്നു  മാനഭംഗമാണ്, ബലാൽസംഗത്തിൻ്റെ പേരാണത്! ആർക്കാണ് മാനഭംഗം? അതിക്രമിച്ചു ബലാൽസംഗം ചെയ്തവനു വേണ്ടതാണ് മാനഭംഗം. മനുഷ്യൻ എന്ന മനോഞ്ജ പദത്തിന് അർഹത നഷ്ടപ്പെടുമ്പോൾ  സംഭവിക്കുന്നതാണ് മാനഭംഗം, മാനഹാനി ഒക്കെയും. അതിക്രമത്തിനു വിധേയയായവൾക്കെന്തു മാനഭംഗമാണ്. കൃത്യമായ വാക്കുകൾ നല്ല സംസ്കാരത്തിനു വിത്തിടുന്നതുപോലെ കെട്ട വാക്കുകൾ തരംതാണ സംസ്കാരത്തെ സൃഷ്ടിച്ചുകളയുകയും ചെയ്യും.  വർത്തമാന ലോകത്തെ ശവസമാന പദാവലികളെ മറവുചെയ്യുന്നതും ഒരു സംസ്കാരമാണ്.  

ആ സൂചികയിൽ സെക്സിസ്റ്റുകൾക്കു രക്ഷയില്ലാത്ത രാഷ്ട്രങ്ങളായി മുന്നിട്ടു നില്ക്കുന്നത് വികസിത സമ്പന്ന ജനാധിപത്യ ശക്തികളാണ്. ഓസ്‌ട്രേലിയ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് എന്നിവയെല്ലാം ഏറ്റവും മികച്ച പൂജ്യം സ്‌കോറിലാണ്.  സമ്പന്ന രാജ്യങ്ങളായ സൌദി അറേബ്യയും ഖത്തറും പിന്നിലാണ്.   പെണ്ണിനോടുള്ള സമീപനത്തിൽ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമാവുന്നില്ല, എല്ലാറ്റിൻ്റെയും തലപ്പത്ത് പാട്രിയാർക്കിയാണ്. ഭേദം ജനാധിപത്യ സംസ്കാരമാണ്. പെൺജീവിതം നരകതുല്യമാവുന്ന രാഷ്ട്രങ്ങളായി ചിത്രത്തിൽ കാണാം സുഡാനെയും യമനെയും സൊമാലിയയെയും ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും. ഇന്ത്യയുടെ സ്ഥാനം പരിതാപകരമാണ്, സൌദി അറേബ്യയോട് അടുത്താണ് കിടക്കുന്നത്.  മനുവും മുഹമ്മദും പെണ്ണിനോടുള്ള സമീപനത്തിൽ ഐക്യപ്പെടുന്നതായി കാണാം.  എന്തുമാത്രം പുരോഗതിയാണ്, സാമൂഹിക മുന്നേറ്റമാണ്  ദക്ഷിണ കൊറിയ ഉണ്ടാക്കിയത് എന്നുകൂടി നോക്കണം.

പല സമൂഹങ്ങളിലും പെണ്ണിൻ്റെ മൂല്യം നിർണയിക്കുന്നത് അവൾ ജന്മം നല്കുന്ന ആൺകുട്ടികളുടെ എണ്ണമാണ്.  ചാരിത്ര്യ സംരക്ഷണ മതിലകത്ത് പ്രസവയന്ത്രങ്ങളായി മാറിപ്പോവുകയാണ്  പെണ്ണുടലുകൾ. പുരുഷാധിപത്യവും ദാരിദ്ര്യവും എവിടെയും കൈകോർക്കുന്നുണ്ട്. ഒരു രാജ്യം നശിച്ചുകാണാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല മാർഗം അവിടുത്തെ വനിതകളെ ആജ്ഞാനുവർത്തികൾ മാത്രമാക്കുകയാണ് എന്ന നോട്ടോടു കൂടിയാണ് ഗവേഷകർ പഠനം അവസാനിപ്പിക്കുന്നത്.  സെക്സിസം  ഗർഭപാത്രത്തിൽ തുടങ്ങുകയാണ്.  ആണിനായി കാത്തിരിക്കുന്നവർ പെണ്ണിനെ ജനിക്കുന്നതിനു മുന്നേ കൊല്ലുന്നു. ഇന്ത്യയിലും ചൈനയിലും മറ്റും അതു നിർബാധം നടക്കുന്നു. ജനിച്ചതിനു ശേഷം ഉപേക്ഷിക്കപ്പെടുന്നതു വേറെ, ഏറ്റവും ചുരുങ്ങിയത് 13 കോടി പെൺകുട്ടികൾ ലോകജനസംഖ്യയിൽ നിന്നും അപ്രത്യക്ഷരായിട്ടുണ്ടെന്ന് ഗവേഷകർ. 

ആണിൻ്റെ ലൈംഗികദാരിദ്ര്യത്തിലേക്ക്

സാമ്പ്രദായിക രീതിയിലെ വിവാഹത്തിന് ആവശ്യത്തിനു  പെണ്ണില്ലാതെ, നട്ടം തിരിയുന്ന ഒരു വലിയ വിഭാഗം നമുക്കു ചുറ്റിലുമുണ്ട്, അവിവാഹിതരായി തുടരാൻ വിധിക്കപ്പെട്ടവരായി.  നിരാശരായ,  ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന പുരുഷൻമാർ കൂടുതൽ അപകടകാരികളായിരിക്കും എന്നു സ്ഥാപിക്കുന്നുണ്ട് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ലെന എഡ്‌ലണ്ടും സഹഗവേഷകരും. ചൈനയിൽ, സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതത്തിലെ ഓരോ 1% വർദ്ധനവിലും, അക്രമവും സ്വത്ത് കുറ്റകൃത്യങ്ങളും 3.7% വർദ്ധിച്ചു. പുരുഷന്മാർ കൂടുതലുള്ള ഇന്ത്യയുടെ ഭാഗങ്ങളിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുതലാണെന്നു കാണാം.  ഇന്ത്യയിലെ ഏറ്റവും വികലമായ സ്ത്രീ-പുരുഷ അനുപാതം 889: 1000 കാശ്മീരിലാണ്.  കാശ്മീരിലുണ്ടാവുന്ന അക്രമസംഭവങ്ങളുടെ പിന്നിൽ ഈയൊരു വസ്തുതകൂടി ബന്ധപ്പെട്ടവർ പരിശോധിക്കുന്നുണ്ടാവാം. കേരളം ഇക്കാര്യത്തിൽ വളരെ മുന്നിലാണ്, 1000 ആണിന് 1084 പെണ്ണുമായി ഇന്ത്യയ്ക്കു തന്നെ മാതൃക.

സ്ഥിതിയെ കൂടുതൽ വഷളാക്കുകയാണ് സാമ്പത്തിക ശേഷിയുള്ളവരുടെ, സായുധശേഷിയുള്ളവരുടെ ബഹുഭാര്യാത്വം. കുടുംബങ്ങളിൽ ബഹുഭാര്യാത്വം ഏകദേശം 2% മാത്രമാണെന്ന് പഠനങ്ങൾ പറയുന്നു. പക്ഷേ സദാ അഭ്യന്തര കലഹങ്ങളാൽ വലയുന്ന സമൂഹങ്ങളിൽ നിർബന്ധിത ബഹുഭാര്യാത്വമാണ് നടമാടുന്നത്. തീവ്രവാദ സംഘടനകൾ പെണ്ണുടലുകളെ തേടിക്കൊണ്ടുപോവുകയാണ്. നൈജീരിയയുടെ വടക്കുകിഴക്കൻ ഭാഗത്ത്, ബോക്കോ ഹറാമിൻ്റെ  നിയന്ത്രണത്തിലുള്ള പ്രദേശത്ത് 15-49 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ 44% നിർബന്ധിത ബഹുഭാര്യാത്വത്തിന് വിധേയരാണ്. ഇസ്ലാമിക് സ്റ്റേറ്റ് യുവാക്കളെ ആകർഷിക്കുന്നത്  ലൈംഗിക അടിമകളെ നൽകിയാണ്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള അനുവാദമാണ് ബോക്കോ ഹറാം തങ്ങളുടെ സൈനികർക്ക് നൽകുന്നത്.  താലിബാനാണെങ്കിൽ സായുധരായി വാതിലുകളിൽ മുട്ടി അവിവാഹിതരായ പെൺകുട്ടികളെ അവർക്കു സമർപ്പിച്ചുകൊള്ളുവാൻ കുടുംബങ്ങളോട് ആവശ്യപ്പെടുന്നു. 

അതിസമ്പന്നരായ  പത്തു ശതമാനം പേർ നാലു ഭാര്യമാരെ നേടുമ്പോൾ മുപ്പതു ശതമാനത്തിന് പെണ്ണിനെ കാണാൻ കിട്ടാത്ത അവസ്ഥയുണ്ടാവുന്നൂവെന്ന് പഠനം പറയുന്നു.  പെണ്ണ് അവിടെ ചരക്കായി തന്നെ മാറുകയാണ്.  പല ഗ്രൂപ്പുകളിലും നടക്കുന്ന ചേരിതിരിഞ്ഞു കൊലകൾ പലതും പെണ്ണിനെ പിടിച്ചെടുക്കുവാനായാണ്. ഗോത്ര കലഹഭൂമികളിൽ നടമാടുന്നത്  പ്രോപർട്ടി കൊലകളാണ്, മറ്റൊരാളുടെ പ്രോപർട്ടിയായ  പെണ്ണിനെ നേടുവാനുള്ളത്.

പരിഹാരം ദക്ഷിണ കൊറിയയുടെ മഹനീയ മാർഗം

കുടുംബമായി ജീവിക്കുവാൻ തുടങ്ങിയ കാലം തൊട്ടു വേരാഴ്ന്ന പാട്രിയാർക്കിയെ ശരവേഗം പൊളിച്ചടുക്കിയ രാഷ്ട്രം ആധുനികലോകത്ത് ദക്ഷിണ കൊറിയയാണ്.  1991-ൽ അവർ പുരുഷൻ്റെയും സ്ത്രീയുടെയും അനന്തരാവകാശം തുല്യമാക്കി, വിവാഹമോചനശേഷം കുട്ടികളുടെ സംരക്ഷണത്തിനുള്ള ഭർത്താവിൻ്റെ സ്വാഭാവിക അവകാശം  അവസാനിപ്പിക്കുകയും ചെയ്തു. 2005-ൽ "ഗൃഹനാഥൻ", ഒരു കുടുംബത്തലവൻ എന്ന നിയമദത്തമായ പദം കുഴിച്ചുമൂടി. 2009-ൽ മെറിട്ടൽ റേപ്  ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ഇതിനിടയിൽ, എടുത്തുപറയേണ്ട സംഗതി വയോജനങ്ങൾക്കുണ്ടാക്കിയ സാമ്പത്തിക സ്വാതന്ത്ര്യമാണ്, സ്റ്റെയിറ്റ് പെൻഷനുകൾ കുത്തനെ വർദ്ധിപ്പിച്ചു. അതോടെ മക്കളെ ആശ്രയിച്ചു കഴിയുന്ന കൊറിയക്കാരുടെ പങ്ക് കുത്തനെ കുറച്ചു.  മാതാപിതാക്കളുടെ ഇടയിൽ, ആൺകുട്ടികൾക്കുള്ള മുൻഗണനയുടെ ഒരു കാരണം വാർദ്ധക്യത്തിൽ അവരെ ആശ്രയിക്കാമെന്ന തോന്നലാണ്. ആൺകുട്ടികളോടുള്ള താല്പര്യം ഒരു തലമുറയ്ക്കുള്ളിൽ തന്നെ  പെൺകുട്ടികളോടുള്ള മുൻഗണനയിലേക്ക് മാറിയെന്നു ഗവേഷകർ. .

അതിവേഗം ബഹുദൂരത്തേക്കുള്ള ഒരു സാംസ്കാരിക മുന്നേറ്റമാണ് തെക്കൻ കൊറിയയുടേത് എന്ന് ചിത്രം വ്യക്തമാക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ പാട്രിയാർക്കിയുടെ കൊട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്താൻ നൂറ്റാണ്ടുകളെടുത്തപ്പോൾ, ദക്ഷിണ കൊറിയ അതു സാധ്യമാക്കിയത് മിന്നൽ വേഗത്തിലാണ്. അക്ഷരാർത്ഥത്തിൽ അടുത്തകാലത്ത് ലോകം കണ്ട മഹാവിപ്ലവം. നമുക്ക് ഏറെ പഠിക്കാനുള്ളത്.

സമകാലിക മലയാളം വാരികയിൽ വായിക്കുവാൻ ലിങ്ക് ഇവിടെ സ്ത്രീവിരുദ്ധതയുടെ വിളവെടുപ്പ്

മധുസൂദൻ വി

Reference:

1.    The First Political Order: How Sex Shapes Governance and National Security Worldwide by Valerie Hudson, Donna Lee Bowen, Perpetua Lynne Nielsen
2.    The cost of misogyny - Societies that treat women badly are poorer and less stable, The Economist
3.    https://www.ncaer.org/news_details.php?nID=252&nID=252
4.    https://www.indiatoday.in/world/story/indian-origin-student-expelled-uk-university-stalking-1886689-2021-12-11

Monday, January 3, 2022

അതിരാണിപ്പാടത്ത് വിളഞ്ഞ മനുഷ്യരും ചരിത്രവും

ഒരു ദേശത്തിന്റെ കഥയുടെ അരനൂറ്റാണ്ട്, അതിരാണിപ്പാടത്തു വിളഞ്ഞ ചരിത്രത്തിന്റെ ഒരു നൂറ്റാണ്ടും തികയുന്ന വേളയിലെ ഒരു വായനയാണിത്. ഇന്നിന്റെ രാഷ്ട്രീയ സമവാക്യങ്ങളുടെ ഒരു നൂറ്റാണ്ടുകാലത്തെ ഗതിവിഗതികൾ, ആളും തരവും ഇടവും നയവും തന്ത്രവും മാറുന്നതല്ലാതെ മനോഭാവം മാറാത്ത അവസ്ഥ എസ്. കെ നമുക്കായി വരച്ചിട്ടത് അവിസ്മരണീയമായ ഏതാനും കഥാപാത്രങ്ങളിലൂടെയാണ്. കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും എന്ന അഞ്ചാമധ്യായം സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. കേളഞ്ചേരിയിലെ ചന്തുക്കുട്ടി മേലാനിലൂടെ, ഇളംതലമുറക്കാരൻ കുഞ്ഞിക്കേളുമേലാനിലൂടെയും  എസ്.കെ വരച്ചിടുന്നത് സോ-കോൾഡ് സാമൂഹിക-രാഷ്ട്രീയ നേതൃത്വങ്ങളുടെ, അങ്ങേയറ്റം സ്വാർത്ഥമതികളായ ഒരു പറ്റം ആഢ്യജന്മങ്ങളുടെ പഴയ തറവാടുകളുടെ അനിവാര്യമായ അന്ത്യത്തിന് തിരികൊളുത്തിയ ധാർമ്മികാധപ്പതനത്തിന്റെയും ചിത്രമാണ്.  ഒരു കാറ്റിൽ കരിയിലപോലെ വന്നുപോയ പണയാധാരങ്ങളത്രയും മദ്യവും മദിരാക്ഷിയും മറ്റു നേരമ്പോക്കുകളും  ചേർന്ന കൊടുങ്കാറ്റിൽ പുറത്തേക്കു പറന്ന ആ തറവാട് എല്ലാ അധികാര കേന്ദ്രങ്ങളുടെയും, നാളെ തകർന്നടിയേണ്ട മുഴുവൻ അധികാരകേന്ദ്രങ്ങളുടെയും നേർചിത്രമായാവണം എസ്.കെ കോറിയിട്ടത്. 

ഒന്നു സൂക്ഷിച്ചു നോക്കിയാൽ എസ്.കെയുടെ മിക്ക കഥാപാത്രങ്ങളെയും അവരെ നിർവ്വചിക്കുന്ന ശാരീരിക പ്രത്യേകതകളിൽ ഒന്നു രോഗാവസ്ഥയാണ്, പഴയകാല മാറാവ്യാധികളുടെ തിരുശേഷിപ്പുകൾ. മന്നവനെന്നോ യാചകനെന്നോ ഭേദമില്ലാതെ ആരെയും ആക്രമിക്കുന്ന രോഗങ്ങളിൽ വസൂരി കൊണ്ടുപോയത് കുഞ്ഞിക്കേളുമേലാന്റെ ഇടം കണ്ണാണ്. എസ്.കെയുടെ ഭാഷയിൽ കണ്ണു കലങ്ങി ചത്തുപോയി. ഇന്ന് കോവിഡ് മഹാമാരിക്കു മുന്നിൽ പകച്ചു നില്ക്കുന്ന നമ്മൾ ഒന്നറിയുന്നു - കോവിഡിനു മുന്നിൽ എല്ലാവരും സമന്മാരാണ്.  കുഞ്ഞിക്കേളുമേലാന്റെ അംഗരക്ഷകനും പ്രൈവറ്റ് സിക്രട്ടറിയുമായി വരുന്നത് ഇരുമ്പു ഖജാന കണക്കെ നെഞ്ചും തുറിച്ച ചെമ്പൻ കണ്ണുകളും കൊമ്പൻ മീശയുമുള്ള, വലം കൈയ്യിൽ ഉറുക്കും കോടിമുണ്ടിന്റെ തലക്കെട്ടും അരയിൽ കഠാരയുമായി നില്കുകന്ന ഇരുമ്പൻ പോക്കറെന്ന ജോനകനെ അവതരിപ്പിക്കുന്നുണ്ട് എസ്.കെ. മനുഷ്യന് സാധ്യമോ എന്നു തോന്നിപ്പോവുന്നത്രയും ക്രൂരതകൾക്ക് കൈയ്യും കാലും വച്ച പ്രകൃതം.  അയാളുടെ ആകാരത്തിൽ കാലം വരുത്തിയ വ്യത്യാസങ്ങളല്ലാതെ, ദൌത്യലക്ഷ്യങ്ങളിലോ, രീതികളിലോ, വ്യത്യാസമില്ലാതെ തുടരുന്ന ഇന്നത്തെ ക്വട്ടേഷൻ-മാഫിയാത്തലവന്മാരുടെ പിതാമഹനാണ് പോക്കൻ.  ആകാരം മാറുന്നു, പ്രകൃതം മാറുന്നില്ല. 

കുഞ്ഞിക്കേളുമേലാനും അതിഥി സായിപ്പിനുമായി പുതിയ ശിക്കാറിന് വനകന്യകകളെ വേണമെന്നായപ്പോൾ മുടവക്കുടിയിൽ നിന്നും പോക്കർ വലിച്ചിഴച്ചു കൊണ്ടുപോവുന്ന മകളുടെ നിലവിളികേട്ടെത്തി വിടാതെപിന്തുടർന്നു തടഞ്ഞ ആ പിതാവിനെ പോക്കർ കൊന്നത് നാഭിക്കു കൊടുത്ത ഒറ്റച്ചവുട്ടിനാണ്. അച്ഛൻ നിലത്തു വീണു പിടഞ്ഞു മരിക്കുന്നതു കണ്ട്  മുഖം പൊത്തി നിലവിളിച്ച മകളെ വലിച്ചിഴച്ച്  മേലാനും സായിപ്പിനും മുന്നിലെറിഞ്ഞുകൊടുത്ത പോക്കറിൻ്റ,  തിന്മകളല്ലാതെ ജീവിതത്തിലൊരു നന്മ അറിയാതെ പോലും ചെയ്തു പോവാത്ത കുഞ്ഞിക്കേളുമേലാന്റെയും ശങ്കുണ്ണിക്കമ്പൌണ്ടരുടെയും ആധാരം ആണ്ടിയുടെയും ജീവിതത്തിന്റെ അവസാനം എസ്.കെയുടെ ജീവിതവീക്ഷണത്തെ സാധൂകരിക്കുന്നത് യാദൃച്ഛികമല്ല,  ബോധപൂർവ്വമാണ്. പ്രപഞ്ചത്തിലെ ജീവജാലങ്ങളെല്ലാം ഭ്രമണാത്മകമായ ഒരു ചിച്ഛക്തിയിൽപ്പെട്ട അണുക്കളാണ്. വേറൊരു സഹജീവിയെ ദ്രോഹിക്കാൻ മനസാ വാചാ കർമ്മണാ നീയെറിയുന്ന ആയുധം, ലക്ഷ്യത്തിൽ കൊണ്ടാലും ഇല്ലെങ്കിലും, ചുറ്റിത്തിരിഞ്ഞ് ഒരു കാലത്ത് നിന്നെത്തേടി നിന്റെ മാറിൽ തന്നെ വന്നുപതിക്കുന്നത് നീ അറിയുകയില്ല- അജ്ഞാതമായ ആ ഭ്രമണ നിയാമകശക്തിക്കു മുമ്പിൽ മനുഷ്യൻ നിസ്സഹായനാണ് -    തിന്മകൾക്കു മീതെയുള്ള നന്മകളുടെ വിജയമെന്ന സ്വപ്നം എഴുത്തുകാരന്റെ സാമൂഹികബാധ്യത കൂടിയാണത്.  എടുത്താൽ പൊങ്ങാത്ത ആ വാചകങ്ങൾ എസ് കെ പറയിക്കുന്നതാവട്ടെ നൈമിഷികമായ സുഖം ഉഷ്ണപ്പുണ്ണായി പടർന്ന് യൌവനം അപഹരിച്ച, അകാലത്തിൽ ഒടുങ്ങിയ ഒരു സാധു യുവാവിനെ കൊണ്ടാണ്.    

ബസ്ര എന്ന ഇറാഖിലെ സ്ഥലനാമം നമുക്കു പരിചിതമായത് അടുത്തകാലത്തെ അമേരിക്കയുടെ ഇറാഖ് ആക്രമണത്തോടെയാണ്. എന്നാൽ അതിനും ഏതാണ്ട് പതിറ്റാണ്ടുകൾക്കു മുമ്പ് ബസ്ര കുഞ്ഞപ്പു എന്ന കഥാപാത്രത്തിലൂടെ ബസ്രയെ മലയാളി വായനക്കാർക്ക് അനശ്വരമാക്കിയിരുന്നു എസ്.കെ.  നാട്ടിൽ ജഗപോക്കിരിയായി വളർന്ന സാധുവും സ്വാത്വികനുമായിരുന്ന കൃഷ്ണൻ മാസ്റ്ററുടെ  മകൻ കുഞ്ഞപ്പു, എഴുത്തുകാരന്റെ ഭാഷയിൽ കുരങ്ങിന്റെ മുഖമുള്ള, ഒരു കുല മാങ്ങയുടെയും തേങ്ങയുടെയും നടുവിലെ ഏതുവേണമെങ്കിലും എറിഞ്ഞിടാൻ കൃത്യമായ ഉന്നമുള്ള കുഞ്ഞപ്പു. പട്ടാളം വിട്ടുവന്ന കുഞ്ഞപ്പുവിന്റെ ബീഡിക്കുള്ള വക പട്ടാളക്കഥകളായിരുന്നു. ദേശത്തിന്റെ കഥ അരങ്ങേറുന്നത് അതിരാണിപ്പാടത്താണ്.  ബസ്രാമരുഭൂമിയിൽ തുർക്കികൾക്കെതിരെയുള്ള കുഞ്ഞപ്പുവിന്റെ യുദ്ധക്കഥകളിൽ, കുഞ്ഞപ്പുവിന് നേരിടേണ്ടിവന്ന അപകടങ്ങളുടെയെല്ലാം ഒരു കണക്കെടുത്താൽ ചുരുങ്ങിയത് നൂറ്റൊന്നു പ്രാവശ്യമെങ്കിലും കുഞ്ഞപ്പു മരിക്കേണ്ടതായിരുന്നു എന്നു എഴുത്തുകാരൻ. കുഞ്ഞപ്പുവിന്റെ ബസ്രായിലെ വീരകഥകളിൽ ആവേശം കൊണ്ട നാട് അവന് ബസ്ര കുഞ്ഞപ്പു എന്നൊരു സ്ഥാനപ്പേര് കല്പിച്ചുകൊടുത്തു. പുളുവടിയുടെ പര്യായമായി ബസ്ര നാടുവാണു. ജീവിതത്തിൽ നേർവഴികളൊന്നും സ്വീകാര്യമല്ലാത്ത, എന്നാൽ  തനിക്കുവേണ്ട ജീവിതസുഖങ്ങളത്രയും എളുപ്പവഴിയിലും കുറുക്കുവഴികളിലുമായി ക്രിയചെയ്തു നേടുന്ന ഒരു വലിയ വിഭാഗത്തിന്റെ മാതൃകാ പുരുഷനാവാനുള്ള യോഗ്യത നേടിയവനാണ് ബസ്ര. ഒരു ദിവസം കള്ളുകുടിക്കാനായി കുഞ്ഞപ്പു ചെയ്യുന്ന പണി ഖാദിയണിഞ്ഞ്  കോൺഗ്രസ് വളണ്ടിയറായി മദ്യഷാപ്പു പിക്കറ്റു ചെയ്യുകയാണ്. പറ്റിക്കുന്നത്, പരമഗാന്ധിയനായ അച്ഛനെയും കോൺഗ്രസ് നേതാവ് കൃഷ്ണൻ നായരെയും മാത്രമല്ല, മഹാത്മാവിനെ തന്നെയുമാണ്. ലോകത്തിലെ, രാജ്യത്തിലെ, ഗോത്രത്തിലെ,  സമൂഹത്തിലെ, കുടുംബത്തിലെ, എന്തിന് ഒരു വീട്ടിൽ പോലും  ബോധ-സ്വഭാവ-ശീല വൈരുദ്ധ്യങ്ങളുടെ രാജകുമാരൻമാരും രാജകുമാരികളും നിറയുന്നതാണ് മനുഷ്യവംശം, മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതുകൂടിയാണെന്ന് പേർത്തും പേർത്തും നമ്മോട് വിളിച്ചുപറയുകയാണ് എസ്. കെ യുടെ കഥാപാത്രങ്ങൾ.  ആ കഥാപാത്രങ്ങളെ കൂടെക്കൂട്ടി അതിരാണിപ്പാടത്തൂടെയുള്ള ഒരു യാത്രയാണിത് - എസ്.കെയുടെ ഒരു ദേശത്തിന്റെ കഥയുടെ അരനൂറ്റാണ്ടു തികയുമ്പോൾ, ഗതകാലക്കാഴ്ചകളിലൂടെ നമുക്കെ നമ്മെത്തന്നെ നോക്കിക്കാണാം. 

ഭാസ്കരൻ മുതലാളിയുടെ ഭാര്യയുടെ അനുജത്തിയെ പരിഹസിച്ചെന്ന കള്ളമൊഴിയിൽ പോലീസു കൊണ്ടുപോയ കുടക്കാൽ ബാലനെ ഇഞ്ച ചതച്ചപോലെ ചതച്ച് രക്തം തുപ്പിച്ചിട്ടാണ് പോലീസുകാർ വിട്ടത്. കുറ്റമെന്തെന്നു മാത്രം ബാലനറിഞ്ഞില്ല. മലേറിയ പിടിച്ച് പനിച്ചുവിറച്ച് അവശനായ അച്ഛനൊരു ഭാഗത്തു ഞരങ്ങുന്നു, ചായ്പിൽ എഴുന്നേറ്റു നില്ക്കാനാവാതെ മകൻ ബാലനും.  അവശേഷിച്ച ജീവരക്തം മുഴുവനും ഛർദ്ദിച്ചു തീർന്നാണ് ബാലൻ ജീവൻ വെടിഞ്ഞത്. വിവരമശേഷം ഇല്ലാത്ത പോലീസുകാരിൽ നിന്നും അസാരം വിവരമുള്ള പോലീസുകാരിലേക്ക് നാം മാറിയിട്ടും തെരുവിന്റെ കഥയിലെ അന്ത്രുവും ദേശത്തിന്റെ കഥയിലെ  ബാലനും നമ്മുടെ കൺമുന്നിൽ അങ്ങിങ്ങായി ഇന്നുമാവർത്തിക്കുന്നു.  ജന്മിയുടെ മകളെ ഒന്നു നോക്കിപ്പോയെന്നതിന്റെ പേരിൽ  അരക്കുതാഴെ നഗ്നനാക്കി കെട്ടിയിട്ടടിക്കു വിധേയനായി മുറിവേറ്റ ശരീരവും മനസ്സുമായി നാടുവിടേണ്ടിവന്ന കോരപ്പൻ, ആ പകയൂതി ജ്വലിപ്പിച്ചെടുത്തതാണ് പിൽക്കാലത്തെ തന്റെ കൺട്രാക്ടർ പദവിയും വമ്പിച്ച സാമ്പത്തിക ശേഷിയും.  പണമഹിമകൊണ്ട് കുലമഹിക വിലയ്ക്കെടുത്തു നേടിയ പെണ്ണുമായെത്തിയ കോരപ്പനു മുന്നിൽ എസ് കെ കൊണ്ടുപോയി നിർത്തുന്നുണ്ട് പണ്ട് അവനെ കെട്ടിയിട്ടടിപ്പിച്ചു രസിച്ച ജന്മിപ്പെണ്ണിന്റെ ഗതികെട്ട രണ്ടു പിള്ളേരുടെ ദയനീയാവസ്ഥയെ, കാലത്തിന്റെയൊരു കണക്കു തീർക്കലായി.  ഇടിഞ്ഞു പൊളിഞ്ഞ ജന്മിത്തറവാടും പട്ടിണിക്കോലങ്ങളായ പിള്ളേരും കാണിക്കുന്നത് സമ്പത്തിന്റെ ചാക്രിക സഞ്ചാരമാണ്, ഇന്നത് നിന്നിലാണെങ്കിൽ നാളെയത് എന്നിലാണെന്നു വിളിച്ചുപറയുന്ന ലോകനീതിയുടെ  മനോഹരമായ ആവിഷ്കാരം.  സ്വതവേ ദയാപരനായ കോരപ്പന് ആ പെണ്ണിന്റെ പരമദയനീയാവസ്ഥ കണ്ടിട്ടും  തെല്ലുമൊരു അലിവ് തോന്നുന്നില്ല എന്നത് രണ്ടു ദശാബ്ദങ്ങൾക്കു മുന്നേ താൻ ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങൾ കാരണമാണ്.  അകാരണമായി ഏൽക്കേണ്ടിവരുന്ന മാനസികമായ മുറിവിന്, ലോകത്ത് ഒരൌഷധവും ശമനം നൽകുന്നില്ലെന്ന സത്യം എഴുത്തുകാരൻ കോരപ്പനിലൂടെ വിളിച്ചുപറയുന്നു.  മനശ്ശാസ്ത്രജ്ഞരിലേറെ മനുഷ്യമനസ്സിന്റെ അവസ്ഥാന്തരങ്ങളെ നോക്കിക്കാണുകയും പഠനവിധേയമാക്കുകയും ചെയ്യുന്നവരാണ് എഴുത്തുകാർ പലരും, വിശിഷ്യാ എസ്.കെ.  സർവ്വതിലും അന്തർലീനമായ ഒരു നർമ്മമാണ് ജിവിതത്തെ തന്നെ മുന്നോട്ടു നയിക്കുന്നത് - കോരപ്പൻ മീനാക്ഷി ദാമ്പ്യത്യത്തിന്റെ ഓർമ്മഭവനമായ മാളികയ്ക്ക് കോർമിനാ എന്നു  പേരു നല്കിയതിൽ ആ ചിരിയുണ്ട്. 

ചരിത്രത്തിനു പിന്നാമ്പുറത്തെ സാമൂഹിക യാഥാർത്ഥ്യങ്ങൾ

വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത് ഭീകരമായ മർദ്ദനം ഏറ്റുവാങ്ങി ചോരതുപ്പി ക്ഷയം ബാധിച്ച് ചുമച്ചുചുമച്ച്  തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ കിടപ്പുരോഗിയായ അപ്പുണ്ണിയിലെ ത്യാഗിയെ അടയാളപ്പെടുത്താൻ അതിരാണിപ്പാടത്ത് ആകെയുള്ളത് കൃഷ്ണൻമാസ്റ്ററാണ്.  വൈക്കം സത്യഗ്രഹം വൻവിജയമായി, നേതാക്കൾ ചരിത്രത്തിലേയ്ക്ക് നടന്നുകയറി, അപ്പുണ്ണി ‘വേണ്ടാതീനം, തോന്ന്യാസം കാണിച്ചതിന് അനുപവിക്കട്ടെ’ എന്നു പറഞ്ഞ് അച്ഛൻപോലും തിരിഞ്ഞുനോക്കാനില്ലാതെ, ‘വൈക്കത്തപ്പന്റെ ശാപമേറ്റ്‘ മണ്ണിലേക്ക് മടങ്ങി.   മഹാപ്രക്ഷോഭങ്ങളുടെ മുൻനിരയിൽ അടിയും തൊഴിയുമേറ്റവരുടെ ജീവിതം ദുരന്തപര്യവസായിയായി ഒടുങ്ങുമ്പോൾ സുരക്ഷിതരായി നയിച്ചവർ ധീരസമരനായകരുമായി ആഘോഷിക്കപ്പെടുന്നതിനെ അടയാളപ്പെടുത്തുകയാണ് എസ് കെ അപ്പുണ്ണിയെന്ന ത്യാഗിയിലൂടെയും മാസ്റ്ററെന്ന ഒരനുഭാവിയിലൂടെയും. വീണ്ടുമൊരു ത്യാഗിയെ കൃഷ്ണൻമാസ്റ്റർ കാണുന്നത് സ്വന്തം മകൻ കുഞ്ഞപ്പുവിലാണ്, കള്ളുഷാപ്പു പിക്കറ്റുചെയ്യുന്ന കോൺഗ്രസ് വളണ്ടിയറായി അവതാരമെടുത്ത ജഗപോക്കിരി കുഞ്ഞപ്പുവിൽ. അവിടെ കുഞ്ഞപ്പുവിലെ കപടനു മുന്നിൽ മാസ്റ്ററിലെ നിഷ്കളങ്കൻ തോറ്റുപോവുകയാണ്. ജീവിതം ചിലപ്പോൾ തിരഞ്ഞെടുപ്പുപോലെയാണ്, നല്ലത് എന്നും ജയിച്ചുകൊള്ളണമെന്നില്ല എന്നു കാണിക്കുകയാവാം എസ്.കെ.  നോവലും കവിതയും യാത്രാവിവരണങ്ങളും കഥകളും രാഷ്ട്രീയവും ഭാഗിച്ചെടുത്ത ജീവിതത്തിൽ അദ്ദേഹം തലശ്ശേരിയിൽ 1957ൽ ജിനചന്ദ്രനോടാണ് തോറ്റത്, ആയിരം വോട്ടിന്. അടുത്ത തവണ 1962 തലശ്ശേരിയിൽ നിന്നു തന്നെ എസ്.കെ ജയിച്ചത് അറുപത്തിനായിരത്തിലേറെ വോട്ടുകൾക്കാണ്, തോല്പിച്ചത് സുകുമാർ അഴീക്കോടിനെ.   

“കൈക്ക് റിസ്റ്റുവാച്ച് കെട്ടിയ മുറിമീശക്കാരൻ ചീമ്പ്രക്കണ്ണൻ കുമാരൻ പെട്ടിക്കുമുകളിൽ മുതലാളിത്തം താങ്ങി മുനിഞ്ഞിരിക്കുന്നു” എന്നതിൽ മലബാറിന്റെ പരമ്പരാഗതമായ മുതലാളിത്ത വിരോധം നിഴലിക്കുന്നുണ്ട്, സഞ്ജയന്റെ പരിഹാസത്തുടർച്ചയെന്നോണം. വലിയ പുറ്റുപോലെ അഞ്ചാറു ചെറ്റക്കുടിലുകൾ - പറയരുടെ ജീവിതാവസ്ഥയെ അനുഭവം വാറ്റിയെടുത്ത നാലു വാക്കുകളിൽ ഒരു കാലഘട്ടത്തിന്റെ ചരിത്രവും, സാമൂഹികാവസ്ഥയും ജീവിതവുമെല്ലാം അടക്കം ചെയ്തിരിക്കുന്നു.  നിലവിലെ സാമൂഹികശ്രേണികളുടെ പുറമ്പോക്കിലുള്ള അപ്പുവാണ് ചത്തുവീർത്ത പൈയ്യിനെ മുളയിൽ കെട്ടിയെടുത്തു കൊണ്ടുവരുന്ന പറയരെ നോക്കി ‘ചത്ത പയ്യിനെത്തിന്നുന്ന ചെന്തുക്കളെന്നു’ പറയുന്നത്. അപ്പോൾ പറയരുടെ അവസ്ഥ നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഹിന്ദുവിന്റെ ജാതീയതയുടെ ആഴവും പരപ്പും അതിലുണ്ട്. എങ്കിലും മലബാർ ഭേദമായിരുന്നു എന്നത് നോവലിലെ വ്യക്തിസൌഹൃദങ്ങളിൽ നിന്നും നമുക്ക് വായിച്ചെടുക്കുകയുമാവാം. 

ഒന്നുകൂടി കുഞ്ഞാപ്പുവിലേക്കു പോവാം.  രാജ്യം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് മഹാത്മജിയുടെ നേതൃത്വത്തിൽ കുതിക്കുമ്പോൾ, സവർണമേധാവിത്വത്തെക്കാൾ ഭേദം വൈദേശിക മേധാവിത്വമാണ്  എന്ന വാദവുമായി നിലകൊണ്ട സ്വസമുദായത്തിലെ പ്രമാണിമാർക്കിടയിൽ കൃഷ്ണൻ മാസ്റ്റർ ബ്രിട്ടീഷ് കൂറിനും മഹാത്മാഗാന്ധിയോടുള്ള ഭക്തിക്കുമിടയിൽ ഗതികിട്ടാതലയുന്നതിൻ്റ ചിത്രമുണ്ട്.  ഇന്ത്യൻ ജാതീയത, സവർണമേധാവിത്വത്തിന്റെ ഭീകരത - അതിനെക്കാൾ മീതെയായിരുന്നില്ല വിദേശാധിപത്യം പല സമൂഹങ്ങളെ സംബന്ധിച്ചും.  നല്ല വിദ്യാഭ്യാസം നേടി ഉന്നതമായ ജോലികളിൽ ബ്രിട്ടീഷ് കാലത്ത് അദ്ദേഹത്തിന്റെ സമുദായക്കാർ എത്തിയിരുന്നു. അതില്ലാതാവും എന്ന ഭീതി, ഇന്ത്യൻ ജാതി വ്യവസ്ഥയുടെ ഇരിപ്പുവശം വച്ച് യാഥാർത്ഥ്യമായിരുന്നുതാനും.  എങ്കിലും മകൻ ശ്രീധരൻ ദേശീയപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുന്നതിൽ, അവന്റെ പഠനത്തെ കുറിച്ചുള്ള വേവലാതിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. മൂത്തമകൻ, സകല തിന്മകളുടെയും മൂർത്തിമദ്ഭാവമായിരുന്ന, ചെറുതിലേ തലതിരിഞ്ഞ കുഞ്ഞപ്പുവിനെ പറ്റി നല്ല വാർത്ത - കള്ളുഷാപ്പ് പിക്കറ്റു ചെയ്യുന്ന വാർത്ത കേട്ടു ഞെട്ടിയ കൃഷ്ണൻ മാസ്റ്റർ സ്വയം വിശ്വസിക്കുന്നത് പോക്കിരികളും കുറ്റവാളികളുമായിരുന്നവർ പിന്നീട് ഋഷിവര്യൻമാരും സിദ്ധരും ആയിരുന്നില്ലേ എന്നു സ്വയം ചോദിച്ചുകൊണ്ടാണ്.   പോലീസുദ്യോഗത്തിലിരുന്ന് നിഷ്ഠുരകൃത്യങ്ങൾ ചെയ്തവർ പിന്നീട് മാനസാന്തരം വന്ന് മഹായോഗികളായ കഥയും മാസ്റ്റർ ഓർത്തു. 

വളണ്ടിയറുടെ എട്ടണ ദിവസബത്ത ആദ്യം വാങ്ങി പോക്കറ്റിലിട്ടാണ് കുഞ്ഞപ്പു കൊടിപിടിച്ചത്, ജയ് വിളിച്ചതും.  പെരച്ചനെ കൊണ്ട് കള്ളു കുടിച്ചിട്ടെന്ന വ്യാജേന തന്നെ തെറിവിളിപ്പിച്ചതും, കള്ളു ഖദറിൽ തലവഴി അഭിഷേകം ചെയ്യിപ്പിച്ചതും കുഞ്ഞപ്പു തന്നെ. ഒടുക്കം ഇളനീർ എന്ന വ്യാജേന കള്ള് തൊണ്ടിലാക്കി കുഞ്ഞപ്പുവിന് എത്തിച്ചുകൊടുക്കുന്നതും പെരച്ചനും ടീമും തന്നെയുമാണ്. സമരവളണ്ടിയറായി മഹാത്മാഗാന്ധി കീ ജെയ് വിളിക്കുന്ന കുഞ്ഞപ്പുവിനെ തന്തയ്ക്കുവിളിക്കുന്ന, കൊടിയെ നിന്ദിക്കുന്ന, ഗാന്ധിജിയെ തെറിപറയുന്ന, ഒടുക്കം വളണ്ടിയർ കുഞ്ഞപ്പുവിന്റെ തലയിൽ കള്ളഭിഷേകം ചെയ്യുന്ന  പെരച്ചനെ നാലു പൂശാനെന്ന വ്യാജേന മുന്നോട്ടായുന്ന പോർട്ടർ ഗോപാലനെയും കൂഞ്ഞാണ്ടിയെയും നിഷ്കളങ്കനായ കോൺഗ്രസ് നേതാവ് കൃഷ്ണൻ നായർ ഉപദേശിക്കുന്നതു നോക്കൂ - ക്ഷോഭിക്കരുത് നമ്മൾ,  മരിക്കാൻ പോലും തയ്യാറായി വരുന്ന അഹിംസാവാദികളും ഗാന്ധിജിയുടെ ശിഷ്യരുമാണ് നാം. അതനുസരിച്ചു മാത്രമെന്നോണം അവർ പിൻവലിയുന്നു.  നമ്മുടെ സിനിമകളിൽ നാം കണ്ട അത്രമേൽ മികച്ച പലരംഗങ്ങൾക്കും നാം എസ്.കെയോടും കുഞ്ഞപ്പു എന്ന കഥാപാത്രത്തിനോടും കടപ്പെട്ടിരിക്കുന്നു. 

പെരച്ചന്റെ തെറിവിളികളത്രയും കോയകോയയായി പൊട്ടിയമരുമ്പോഴും കള്ളഭിഷേകം നടക്കുമ്പോഴും  അക്ഷോഭ്യനായി നിന്ന്  മഹാത്മാഗാന്ധീ കീ ജെയ് വിളിക്കുന്ന ജഗപോക്കിരി കുഞ്ഞപ്പുവിന്റെ ചിത്രം ആരെയാണ് ചിരിപ്പിക്കാതിരിക്കുക? അവിടെ പ്രകോപിതരാവരുതെന്ന നേതാവിന്റെ ഉപദേശവും. ആദ്യമേ വലിയ കുഴപ്പമുണ്ടാക്കി, കുഞ്ഞപ്പുവിനെ പെരച്ചൻ തലവഴി കള്ളിൽ കുളിപ്പിച്ചത് എസ്.കെ.യെ പോലുള്ള പ്രതിഭകൾക്കുമാത്രം സാധ്യമാവുന്ന ക്രാഫ്റ്റാണ് - കുടിച്ചതാണ് മണക്കുന്നതെന്നുമാത്രം ആരും പറയാതിരിക്കാനുള്ള തന്ത്രം.  സാധാരണ കാഴ്ചകൾക്കപ്പുറത്തുള്ള  ജീവിതയാഥാർത്ഥ്യങ്ങളെ  അസാധാരണമായ പാടവത്തോടെ അവതരിപ്പിക്കുക അതീവ ദുഷ്കരമാണ്. അത്തരം കഥാപാത്രങ്ങളുടെ  ഘോഷയാത്രയാണ് ഒരു ദേശത്തിന്റെ കഥ. കപടലോകത്തിനു മുന്നിൽ നിഷ്കളങ്കരുടെ ലോകം താല്കാലികമായെങ്കിലും പരാജയപ്പെടുന്നുണ്ട്, അന്തിമവിജയം നേടുന്നുമുണ്ട്. സാധാരണ കണ്ണുകൾക്ക് കാണാനാവാത്ത അസാധാരണമായ കാഴ്ചകളാണത്രയും. ഒരോ സമരങ്ങളുടെയും ലക്ഷ്യത്തെ തന്നെ തകർക്കുന്ന, ഒറിജിനലേത് വ്യാജനേത് എന്നു തിരിച്ചറിയാൻ കഴിയാത്ത നുഴഞ്ഞുകയറ്റക്കാർ സമരത്തിന്റെ ലക്ഷ്യങ്ങളെ ഇന്നും തകർത്തു കളയുന്നത് എത്ര തന്ത്രപരമായാണ്? 

സ്വന്തം അധ്വാനം കൊണ്ട് കുബേരരായ, പണ്ട് അകറ്റിനിർത്തിയിരുന്ന ഒരു കൂട്ടം കുചേലരെ, അവരുടെ അധമത്വം നീക്കി തങ്ങൾക്കു തുല്യരായി കാണാൻ തീരുമാനിച്ച മേലാന്റെ ഉല്പതിഷ്ണത്വം വാഴ്ത്തപ്പെട്ടു. അവരുടെ സമ്പത്ത് കൈക്കലാക്കുവാനുള്ള പവൻമാറ്റ് കുടിലതന്ത്രമാണ് മേലാന്റെ ഉല്പതിഷ്ണത്വമായി മാറിയത്. ഒരു നൂറ്റാണ്ടിന്റെ സാമൂഹിക വികാസ ചരിത്രമെടുത്താൽ ഈ സാമൂഹിക തിന്മകളത്രയും പലരൂപങ്ങളിൽ, പലഭാവങ്ങളിൽ കളം നിറഞ്ഞാടുന്നുണ്ട്. അതിരാണിപ്പാടത്തിൽ എസ് കെ വിളയിച്ചത് കേരളസമൂഹത്തിന്റെ ഒരു ക്രോസ് സെക്ഷനാണ്.  സമാനതകളില്ലാത്ത കഥാപാത്ര നിർമ്മിതകളിലൂടെ വരികളിലേക്ക് ആവാഹിച്ചത് അന്നത്തെ സാമൂഹികാവസ്ഥയും ചരിത്രവും ഒക്കെയാണ്.  ഒരു നാടിന്റെ ചരിത്രം മയിലെണ്ണയിൽ മുക്കിയ ഈർക്കിലി പോലെ ചരിത്രകാരൻമാർ വളച്ചൊടിക്കുന്നിടത്ത്, യഥാർത്ഥ ചരിത്രം ലഭ്യമാവുക അജണ്ടകളില്ലാതെ രചിക്കപ്പെടുന്ന സാഹിത്യസൃഷ്ടികളിലാണ്. നാലുപേർ നാലുരീതിയിൽ മലബാർ കലാപത്തെ കാണുമ്പോൾ എന്തു സംഭവിച്ചു എന്നതിന്റെ ഒരേകദേശ ചിത്രം  ഒരു ദേശത്തിന്റെ കഥയിലുണ്ട്.  അതുതന്നെയാവാം സത്യം പലപ്പോഴും, ലഭ്യമായ വരികളിൽ, വരികൾക്കിടയിൽ, വരികൾക്കപ്പുറത്തും വായിച്ചെടുക്കുമ്പോൾ. 

നന്മ-തിന്മകളുടെ  മഹാഘോഷയാത്രകൾ

നന്മകളുടെയും തിന്മകളുടെയും മഹാഘോഷയാത്രയിൽ, സ്വന്തമായി കാച്ചിയുണ്ടാക്കിയ കടുക്കാ മഷിയിൽ  പരുന്തിൻ തൂവലുകൾ അഗ്രം ചെത്തി തൂലികയാക്കി വെള്ളക്കാരൻ സായിപ്പിന്റെ കണ്ണുതള്ളിക്കുന്ന ഇംഗ്ലീഷിൽ സുന്ദരമായ കൈപ്പടയിൽ ഹരജികൾ തയ്യാറാക്കുന്ന, സത്യസന്ധത ഒന്നുകൊണ്ടുമാത്രം ജോലി നഷ്ടമായ ഒരു ഹാഷിം മുൻഷിയെ എസ് കെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പിൻഗാമികൾ നമുക്കു ചുറ്റിലുമായുണ്ട്.  തന്നെ കുടുക്കാനൊരുക്കിയ  ഒരു നയാപൈസയുടെ കണക്കിലെ വ്യത്യാസത്തിന് മാപ്പപേക്ഷിക്കാൻ മനസ്സില്ലെന്നെഴുതിക്കൊടുത്ത്  പിറ്റേന്ന് ‘ഇവിടെ ഹരജികൾ എഴുതിക്കൊടുക്കും’ ബോർഡുമായി ഒരു പീടികമുകളിലെ തിരക്കുകളിലേക്കു കയറിപ്പോയ ഹാഷിം മുൻഷി.   സർവ്വീസിൽ ശ്വാസം മുട്ടുന്ന, സഹിച്ചു തുടരുന്ന, പിടിച്ചുനില്ക്കാനാവാതെ പുറത്തേക്കു പോവേണ്ടിവരുന്ന, ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടിവരുന്ന ജീർണാവസ്ഥ ഇന്നും നിലനില്ക്കുമ്പോഴാണ് അത്തരം സാമൂഹികാവസ്ഥകളെ, അവിസ്മരണീയമായ കഥാപാത്രത്തിലൂടെ അദ്ദേഹം ആവിഷ്കരിച്ചത്. ആത്മകഥാംശം പേറുന്ന ശ്രീധരൻ ഹാഷിം മുൻഷിയെ മനസാ ഗുരുവായി സ്വീകരിക്കുന്നുമുണ്ട്.  ദിവസം അരമണിക്കൂറെങ്കിലും സ്ലോലി ആൻ്റ് കേർഫുള്ളി എഴുതണമെന്ന ഉപദേശം സ്വീകരിക്കുന്നുമുണ്ട്. മക്കളില്ലാത്ത ഹാഷിം മുൻഷിയുടെ വാത്സല്യം ഒരു പക്ഷിത്തൂവൽ ഉപഹാരമായി ശ്രീധരനിലേക്കു പകരുകയാണ്. 

അതേ, ഹാഷിം മുൻഷിക്ക്, സത്യസന്ധതയാൽ പണിപോയ മുൻഷിക്ക് എതിർനിർത്തുകയാണ് എസ്.കെ. ആത്മാനന്ദസ്വാമിയെ, പൂർവ്വാശ്രമത്തിലെ തട്ടാൻ മജിസ്ട്രേട്ട്. കസ്റ്റഡിയിലെ പൊന്നു തട്ടിയ കേസിൽ പണിപോയ മജിസ്ട്രേട്ടാണ് ഗോപാലൻ.  മജിസ്ട്രേട്ടു ജോലി പോയപ്പോൾ കോട്ടഴിച്ചു രുദ്രാക്ഷമണിഞ്ഞു ഭക്തിമാർഗം കുടി ഗോപാലൻ ആത്മാനന്ദനായി ഒരുൾവിളിയാൽ ആഭരണശാല തുറന്നതാണ് ആത്മാനന്ദ സ്വാമി.  നാട്ടിൽ തിരിച്ചെത്തിയ ഉടനെ ഗോപാലന് ഒരു അരുളപ്പാടുണ്ടായത് സ്വധർമ്മം മറക്കരുതെന്നാണ് - അതാണ് ആഭരണഷാപ്പ്. മറ്റൊരു അരുളപ്പാട് പഠിച്ച വിദ്യ പാഴാക്കരുതെന്നു - അതാണ് ഹരജികൾ തയ്യാറാക്കുന്ന പണി. ആത്മാവിന്റെ ഒരു മൂലയിൽ വച്ച കവിത്വവും അതോടെ വിളവെടുപ്പു തുടങ്ങി - അതാണ് ഉപഭോക്താക്കൾക്കു ഫ്രീയായി ലഭിച്ച ‘മോക്ഷഗവാക്ഷം’.

ത്രിവേണിയിൽ തീർത്ഥാടന മധ്യേ മോക്ഷപ്രാപ്തിക്കായി മുങ്ങുന്ന നേരം പുരോഹിതൻ ഗോപാലനോട് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി തോന്നുന്ന ഒന്നു ത്യജിച്ചാൽ മാത്രമേ മോക്ഷം സാധ്യമാവൂ എന്നു പറയുന്നുണ്ട്. രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല, ഗോപാലൻ ഭാര്യയെ ത്യജിച്ചു ആത്മാനന്ദനായി ഒടിമറഞ്ഞതാണ് ചരിത്രം.  ആത്മാനന്ദനായ തട്ടാൻ മജിസ്ട്രേട്ടിനെ അത്രമേൽ കയ്യടക്കത്തോടെ അവതരിപ്പിച്ച് സർക്കാർ സർവ്വീസിലെ രണ്ടു മുഖങ്ങളെ വായനക്കാർക്കു മുന്നിലേക്ക് വലിച്ചിടുകയാണ് എസ്.കെ.  

സകല കുടിലതകളുടെയും ആൾരൂപമായി എവിടെയും അവതരിപ്പിക്കപ്പെടുന്നവരാണ് ആധാരമെഴുത്തുകാർ. കണ്ടുകണ്ടങ്ങിരിക്കും സ്വത്തിനെ കാണാതാക്കുന്നതും, കാണാമറയത്തുള്ളതിനെ കൈക്കലാക്കുന്നതും കലയും തൊഴിലുമാക്കിയ അഷ്ടവക്രൻ ശിഷ്യൻ ആധാരമെഴുത്ത് ആണ്ടിയെ എസ്.കെ അവതരിപ്പിക്കുന്നത് നോക്കണം.  കൂലിവേല ചെയ്തും ഇരന്നും പട്ടിണികിടന്നുമാണ്  തെങ്ങിൽ നിന്നു വീണു മരിച്ച തന്ത സമ്മാനിച്ച മകനെ, ആണ്ടിയെ  ആ അമ്മ എട്ടാം തരം വരെ പഠിപ്പിച്ചത്. ഓർക്കണം എട്ടാംതരം വരെ പഠിച്ചവർ ഡപ്യൂട്ടി കലക്ടർവരെ ആയൊരു കാലമാണ്. വഴിതെറ്റിയതല്ലെങ്കിൽ സമൂഹം വഴികൊട്ടിയടച്ച ഒരാളുടെ അറിവ് ആ സമൂഹത്തിന് വിനാശകരമാവുന്നത് എങ്ങിനെയെന്നതിന്റെ  ഉത്തമോദാഹരണമാണ് ആണ്ടി. അർഹരെ മറികടന്നു സ്വന്തക്കാർക്കുള്ള നിയമനത്തിന്റെ കാലം അവസാനിക്കാത്ത ഒരു സമൂഹമാണ് നമ്മളിന്നും.  കള്ളും കുടിച്ചുള്ള വരവിൽ ഒരു പാറക്കല്ലിൽ തടഞ്ഞ് കമിഴ്ന്നടിച്ചു വീണ് മുൻനിരയിലെ പല്ലുകളത്രയും ‘നമശ്ശിവായ ചൊല്ലിപ്പോയതും’ അങ്ങിനെ പല്ലും കളഞ്ഞ് വീടണഞ്ഞ ആണ്ടിയെ കണ്ട് കാളിയമ്മ നിർത്താതെ ചിരിച്ചുപോയതും ആ ചിരി ആണ്ടിയെയും ചിരിപ്പിച്ചതും എന്തുമാത്രം നർമ്മബോധത്തോടെയാണ് എസ്.കെ അവതരിപ്പിക്കുന്നത്.  

പകൽ മുഴുവനും കള്ളാധാരപ്പണികളിലും രാത്രി സംഗീതനാടകാഭിനയവും കുടിയുമായി നാലുകാലിൽ നട്ടപ്പാതിരയ്ക്കു നടകൊള്ളുന്ന ആണ്ടിയെ കിണ്ണത്തിൽ ചോറും വിളമ്പി, പ്രതിഭാശാലിയായ ആണ്ടിയെ അലോസരപ്പെടുത്തുന്ന യാതൊന്നും മിണ്ടാതെ ആണ്ടിക്കു ചോറുണ്ണാൻ മണ്ണെണ്ണ വെളിച്ചമില്ലാത്തപ്പോൾ ഒരോലച്ചൂട്ടു കത്തിച്ചു കിണ്ണത്തിനരികെ പിടിച്ചുകൊടുക്കുന്ന കാളിയമ്മയുടെ ചിത്രം ആരാണ് മറക്കുക! ആണ്ടിയെ ഉശിരുപിടിപ്പിച്ച്  സ്വാത്വികനായ കൃഷ്ണൻമാസ്റ്ററെ പറ്റി പാട്ടുപാടിക്കുന്ന കഥാപാത്രമാണ് ഞണ്ടു ഗോവന്ദൻ. ആണ്ടിയും ഞണ്ടും ചേർന്ന സംഗീത സംരംഭത്തിൽ ഞണ്ടെഴുതി ആണ്ടി പാടിയ പാട്ടിൽ കൃഷ്ണൻ മാസ്റ്റർ  കോച്ചാളികളുടെ എച്ചിൽ നക്കിയും മാനം നോക്കി നടക്കുന്ന നാലുകണ്ണൻ കള്ളൻമാസ്റ്ററുമായി. എത്രയെത്ര പ്രതിഭകളെ നമ്മളിന്നും ഇങ്ങിനെ വെടക്കാക്കി നാറ്റിക്കുന്നു. കേളഞ്ചരിയിലെ കുഞ്ഞിക്കേളുമേലാനിൽ നമുക്ക് സകല സമുദായ രാഷ്ട്രീയ എമ്പോക്കികളെയും ദർശിക്കാനാവുന്നതാണ്. സാമുദായികമായ സകല പിന്തിരിപ്പൻ ബോധ്യങ്ങളെയും  പ്രാകൃതമായ നടപടികളെയും മുന്തിയ നിലപാടുകളും മാനുഷികമായ പ്രവൃത്തികളുമാക്കുന്ന സകലരുടെയും ആത്മീയാചാര്യനാവാൻ യോഗ്യനാണ്  കുഞ്ഞിക്കേളുമേലാൻ. 

കച്ചവടരംഗത്തെ അനാരോഗ്യകരമായ മത്സരങ്ങളുടെയും ചതിയുടെയും കഥകൾ നമുക്കപരിചിതമല്ല.  സമർത്ഥനായ കുഞ്ഞിക്കോരൻ കൊങ്ങിണിയുടെ പ്രസിൽ പടിപടിയായി ഉയർന്നു വിശ്വസ്ഥനായി വളരുന്നു.  അപ്പോഴാണ് ഒരുമുറിപ്പീടികയുമായി കോമട്ടി കുഞ്ഞിക്കോരനെ പാട്ടിലാക്കുന്നതും തന്നെ വിശ്വസിച്ച കൊങ്ങിണിയുടെ സകലതും യന്ത്രസാമഗ്രകളടക്കം അടിച്ചുമാറ്റി കുഞ്ഞിക്കോരൻ കോമട്ടിയുടെ മടയിലേക്കു കുടിയേറിയതും. മകനോടുള്ള വാക്കുകളിൽ കൃഷ്ണൻമാസ്റ്റർ -കോമട്ടിയും കുഞ്ഞിക്കോരനും കൂടി കൊങ്ങിണിയെ വിഴുങ്ങി. പിന്നെ കുഞ്ഞിക്കോരൻ കോമട്ടിയെ വിഴുങ്ങി. ഇനി കുഞ്ഞിക്കോരനെ വിഴുങ്ങാൻ ഒരു വിദ്വാൻ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടാവും എന്ന മാസ്റ്ററുടെ വാക്കികളിൽ കാലങ്ങളായുള്ള നന്മകളുടെ പൂമരങ്ങളെ വാട്ടിക്കളയുന്ന തിന്മകളുടെ കാർമേഘങ്ങളെയാണ് എഴുത്തുകാരൻ കാട്ടിത്തരുന്നത്. 

വായിൽ ഉലക്കമുറി പോലത്തെ ചുരുട്ടുമായിരിക്കുന്ന സായിപ്പിന്റെ പ്രേതത്തെയും മറ്റനവധി പ്രേതങ്ങളെയും കൈകാര്യം ചെയ്തുവിട്ട, വിറപ്പിച്ചു നിർത്തി നിലവിളിപ്പിച്ച പാണൻ കണാരന്റെ കഥകളിലെ സൂര്യനിരീക്ഷക സ്വാമി - കാശിയിൽ നിന്നും ഏറെയകലെ കൊടുങ്കാട്ടിൽ  പാറപ്പുറത്ത് സൂര്യനഭിമുഖമായി പ്രാർത്ഥന തുടങ്ങി സൂര്യഗമനത്തിനു കണക്കായി ഒടുവിൽ മുഖവും മിഴികളും വില്ലുപോലെ ദേഹം വളഞ്ഞ് മണ്ണിൽ കുത്തി സൂര്യാസ്തമയത്തിൽ തപസ്സ് അവസാനിപ്പിക്കുന്ന സൂര്യനിരീക്ഷകസ്വാമി എന്ന സിദ്ധന്റെ കഥ ആരെയാണ് ചിരിപ്പിക്കാതിരിക്കുക. ഹിമാലയത്തിലെ ഗുഹയിൽ ഒരു സിദ്ധൻ തപസ്സിലിരുന്ന് കൈകാൽ നഖങ്ങൾ നീണ്ട് മരത്തിന്റെ വേരുകളുമായി പിണഞ്ഞ് കിടക്കുന്നതു കണ്ട പാണക്കണാരക്കാഴ്ചയുടെ അപാരമായ വർണനകൾ ആർക്കാണ് മറക്കാനാവുക?  ഒരര നൂറ്റാണ്ട് മുന്നെയോ എന്നാലോചിക്കുന്നിടത്താണ് ആ ക്രാഫ്റ്റിന്റെ മികവിനെ നമ്മൾ അറിയുക.  അവസാനഭാഗത്തു കടന്നുവരുന്ന ജർമ്മൻ സുന്ദരി എമ്മയുടെ ശ്രീധരനോടുള്ള ഭയങ്കരപ്രേമം  പാണക്കണാരക്കാഴ്ചയുടെ ഒരു വകഭേദമായിക്കൂടെന്നുമില്ല.  

കോഴിക്കോട് 24 മണിക്കൂറും തുറന്നുവെക്കുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരു മദീന ഹോട്ടലിനെ ചിത്രീകരിക്കുന്നുണ്ട് എസ്.കെ. ഹോട്ടൽ മുതലാളി പെരിക്കാലൻ അവറാൻ കോയ കൗണ്ടറിനു മുകളിൽ പൊക്കമുള്ള ഒരു കസാരയിൽ ഇരുന്നുകൊണ്ടു തന്നെ രാത്രിയുടെ ഉറക്കം മേശപ്പുറത്തു  ഗഡുക്കൾ ആയി തൂക്കിത്തൂക്കി ചൊരിഞ്ഞു തീർക്കും - എസ്. കെയുടെ  നിരീക്ഷണ പാടവത്തിന്  തുല്യം ചാർത്തുന്നതാണ് ആണ് ആ വരികൾ.  എസ്കെയുടെ കഥാപാത്ര നിർമ്മിതിയുടെ ചാരുതയ്ക്ക് മിഴിവേകുന്നത് ആ സഞ്ചാരിയിലെ നിരീക്ഷണപാടവമാണ്.  മോഷണവും അല്ലറ ചില്ലറ കുരുത്തക്കേടുകളും വശമില്ലാത്ത ശ്രീധരൻ കുരുത്തക്കേടിന്റെ ഹരിശ്രീ കുറിക്കുന്ന രംഗമാണ് മദീനാ ഹോട്ടലിൽ അരങ്ങേറുന്നത്. സ്വാത്വികനായ പിതാവിന്റെ ശിക്ഷണം തെറ്റിനുള്ള പ്രേരണയെ  പ്രതിരോധിക്കുമ്പോഴുണ്ടാവുന്ന സ്ഥലകാലവിഭ്രമം, അതൊക്കെയും പ്രതിഫലിക്കുന്ന ശാരീരിക ചലനങ്ങൾ എല്ലാം ദൌത്യം പരാജയമാക്കുന്നു.  മദീനയിലെ ആറു കപ്പുകൾ അഭിമാനപുരസ്സരം തടിച്ചിക്കുങ്കിച്ചിയമ്മക്കു മുന്നിൽ കാഴ്ചവെയ്ക്കാമെന്ന സപ്പർസർക്കീട്ട് സംഘത്തിന്റെ പ്രതീക്ഷ അവസാനിക്കുന്നു. ഓർക്കണം വൈകിട്ടെന്താ പരിപാടി എന്നിന്ന് ചോദിക്കുന്നതിന്റെ നൂറ്റാണ്ടുമുന്നത്തെ ഉത്തരമായിരുന്നു സപ്പർസർക്കീറ്റ് സംഘം. കട്ടെടുത്ത കപ്പെല്ലാം വീഴ്ചയിൽ തവിടു പൊടിയാവുന്നുണ്ടെങ്കിലും അതിനെയൊക്കെ അതിജീവിക്കുകയാണ്, നമുക്കു കിട്ടിയില്ലെങ്കിലും ആ പെരിക്കാലൻ മൊതലാളിക്ക് അതെല്ലാം നഷ്ടമായില്ലേ, നമ്മൾ അങ്ങിനെ പകവീട്ടിയില്ലേ എന്ന വാദത്തിലൂടെ കുടക്കാൽ ബാലൻ. തികച്ചും ഗ്രാമ്യമായ ഒരു പകവീട്ടലിന്റെ രസതന്ത്രത്തെ എത്ര മനോഹരമായാണ് കുടക്കാൽ ബാലനിലൂടെയും ഉസ്താദ് വാസുവിലൂടെയും എസ് കെ അവതരിപ്പിക്കുന്നത്?  തനിക്കു കിട്ടാത്ത ബൈക്കിലും കാറിലും വെറുതെയൊന്നു വരച്ചിടുന്ന മുന്തിയ വീട്ടിലെ കുട്ടികൾ നമുക്കിടയിലുണ്ട് കുടക്കാലിന്റെയും ഉസ്താദിന്റെയും അവതാരങ്ങളായി. സാമാന്യ വിദ്യാഭ്യാസവും, നല്ല കുടുംബ പശ്ചാത്തലവുമുള്ള ശ്രീധരൻ സപ്പർസർക്കീറ്റ് സംഘത്തിലെ അംഗത്വം ഒരു ജന്മസാഫല്യമായാണ് കാണുന്നത്. ഒരു കാലഘട്ടത്തിലെ സുഭഗസുന്ദരമായ കൌമാരത്തിൽ നിന്നും സംഭവബഹുലമായ യൌവനത്തിലേക്കുള്ള പ്രയാണത്തെ പുതുതലമുറയ്ക്ക് പകരുകയാണ് സപ്പർസർക്കീറ്റ് സംഘത്തിലൂടെ എസ്.കെ. അവിടെ ശ്രീധരന്റെ ഓർമ്മകളിൽ തീരാവേദനയായി പോലീസുകാരുടെ കൊടുംക്രൂരതയ്ക്കിരയായി ശരീരമാകെ തകർന്ന് അവസാന തുള്ള ചോരയും തുപ്പി മരിച്ച കുടക്കാലുണ്ട് - കുടക്കാൽ ബാലൻ. 

വിരിപ്പിൽ ഇബ്രാഹിമെന്ന പൂർവ്വാശ്രമത്തിലെ ഒരു തുന്നൽക്കാരന്റെ കഥാരചനയെ സരസമായി വിവരിക്കുന്നു എസ്.കെ.   അവിടുന്നും ഇവിടുന്നും  കിട്ടുന്ന പീസുകളൊക്കെയും ചേർത്തു പുതിയ കുപ്പായം തയ്ക്കുന്ന രീതിയിലുള്ള സാഹിത്യ സൃഷ്ടിയാണ് മൂപ്പരുടെ രീതി.  ഇച്ചിരി വായന,  ഒത്തിരി മോഷണം, സ്വല്പം ഭാവനയും ചേരുന്ന സംരംഭമാണ് മൂപ്പരുടെ ക്രാഫ്റ്റ്. മോഷ്ടിക്കുന്നതതിന്റെയത്രയും കഴയും മുഴയുമില്ലാത്ത സംയോജനമാണ്  ഇബ്രാഹിമിന്റെ വിജയരഹസ്യം.  വിരിപ്പിൽ ഇബ്രാഹിമിന്റെ അവതാരങ്ങൾ എന്നുമുണ്ടാവാം, എവിടെയും.  

പഴമയുടെ അനാരോഗ്യം, അജ്ഞത, അന്ധവിശ്വാസങ്ങളും

ഒരു കുറേ കഷായവും പച്ചമരുന്നുകളും ബാക്കി മന്ത്രവാദവും നേർച്ചയും സമ്മേളിക്കുന്ന, ഇല്ലാത്തവർ അതിനൊന്നും കാത്തുനിൽക്കാതെ തന്നെ പോവുന്ന, ഉള്ളവർ ഉള്ളതെല്ലാം ചികിസ്കയ്ക്കായി സമർപ്പിച്ചിട്ട് പോവുന്നതിന്റെ ദയനീയ ചിത്രമാണ് ഒരു നൂറ്റാണ്ടു മുന്നേയുള്ള നമ്മുടെ ആരോഗ്യരംഗം. എന്തിന് മേലാസകലം, തലയിലും ചൊറിയും ചിരങ്ങുമായി എത്രയെത്രയാളുകളെയാണ് ഉഷ്ണപ്പുണ്ണെന്ന ഇംഗ്ലീഷുപുണ്ണ് അഥവാ സിഫിലിസ് കൊണ്ടുപോയത്.  ആയൊരു കാലത്തു നിന്നും നാമിന്നു കൈവരിച്ച ആരോഗ്യരംഗത്തെ പുരോഗതി ചെറുതല്ല.  ഉഷ്ണപ്പുണ്ണിനു ചികിത്സിച്ചു ശയ്യാവലംബിയായ ഗോപാലനിലൂടെ മരുന്നും മന്ത്രവും നേർച്ചയും സമ്മേളിക്കുന്ന ചികിത്സാരീതിയെ എസ് കെ വരച്ചിടുന്നുണ്ട്.  ആൽത്തറ സന്ന്യാസിയുടെ ചികിത്സ ഫീസില്ലാതെയാണ്, പക്ഷേ ദക്ഷിണ നിർബന്ധവുമാണ്. അതാണെങ്കിൽ ഹരിദ്വാറിൽ സ്വാമി പുതുതായി പണിയാനുദ്ദേശിക്കുന്ന മഹാകാപാലിക ക്ഷേത്രത്തിനു വേണ്ടിയുമാണ്.  ആ ആൽത്തറ സന്ന്യാസിയുടെ പുതിയ മ്യൂട്ടേഷൻ വൈറസുകൾ ക്ഷാമമില്ലാത്തെ പെരുകിക്കൊണ്ടിരിക്കുന്ന നാടാണ് നമ്മുടേത്.  ആൽത്തറ സന്ന്യാസി തൊട്ടാൽ തന്നെ രോഗം ഭേദമാവുന്ന അപദാനങ്ങൾ പാടിനടന്നവരുടെ പുത്തൻ അവതാരങ്ങൾക്കും. ആൽത്തറകളുടെ പഴയ പ്രോപഗാണ്ടകൾ പുതിയ ഹൈടെക് രൂപം കൈവരിച്ചു എന്നുമാത്രം.  

പാഞ്ചിയുടെ കെർപ്പത്തിൽ പിള്ള പുറത്തുവരാത്തതിന് പരിഹാരവുമായി ഹാജരായ കീരൻ പൂരാശി ഉറഞ്ഞുതുള്ളി കെറപ്പത്തിന് ഭർത്താവ് മുത്തോറൻ മാത്രമല്ല വേറെ മൂന്നാളുകളും ഉത്തരവാദികളാണെന്ന് വെളിച്ചപ്പെടുന്നു. അവരെ ഗർഭക്കുറ്റവാളികളായി കണ്ടെത്തുകയും ചെയ്യുന്നു.  അവരുടെ പേര് പാഞ്ചിപറഞ്ഞാലേ കുട്ടിയുടെ തല പുറത്തുവരൂ എന്നു കീരനും.  പിന്നെ തെയ്യം അവർക്കു ‘പിഴ വിളിക്കും’, ‘ചുത്തികലശം ചെയ്യും’.  നാട്ടുകാർ മൊത്തം കീരന്റെ വെളിച്ചപ്പെടൽ കേട്ടു - ഗർഭക്കുറ്റവാളികൾ മൂന്ന്.  പാഞ്ചി ആദ്യം പറഞ്ഞ പേര് കണ്ണങ്കുട്ടിച്ചാച്ചൻ. അയാളു ചത്തുപോയി. കീരന് നാലണക്കുള്ള ഉപകാരവുമില്ല.  പാഞ്ചി പറഞ്ഞ രണ്ടാമൻ ഭാരതമാതാ ടീഷാപ്പിലെ  പ്രസാരണി അപ്പു. ആ ദരിദ്രവാസിയെക്കൊണ്ടും കീരന് കാര്യമൊന്നുമില്ല. പാഞ്ചി വീണ്ടും പുളയുന്നു, കീരൻ വീണ്ടും ഉറയുന്നു.  മൂന്നാമത് ഗർഭക്കുറ്റവാളിയായി പേരു വന്നു - കൊമ്പൻ ദാമു. കാപ്പണത്തിന് കൊമ്പനെക്കൊണ്ടും കാര്യമില്ല. ചുരുക്കിപ്പറഞ്ഞാൽ  കീരൻ കുടുക്കാനിരുന്ന ആളില്ല, പണി പാളി.  പാഞ്ചിയുടെ പുളച്ചലിന് കുറവില്ല, കീരന്റെ ഉറയലിനും.  നാലാമത് ഒരു വ്യക്തമായ സൂചനയോടെ - കുറ്റം ചെയ്ത വെളുത്ത ഒരാളുണ്ട് - കീരൻ നിസ്സംശയം പ്രഖ്യാപിച്ചു. പൊതുജനം ശ്വാസം പിടിച്ചു നിന്നു. കീരനെ ഞെട്ടിച്ചുകൊണ്ട് അകത്തുനിന്നും വന്നൂ ആ ശബ്ദം - കുഞ്ഞിന്റെ കരച്ചിൽ.  സപ്തനാഢികളും തകർന്ന കീരനു മുന്നിൽ മറ്റു വഴിയില്ല, തലവെട്ടിപ്പൊളിച്ചു. ആളുകൾ പിടിച്ചുവച്ചതുകൊണ്ടു മാത്രം കഴുത്തു ബാക്കിയായി.  സത്യത്തിൽ കീരന്റെ സാമർത്ഥ്യം വിറ്റുപോയ കേസായി പാഞ്ചിയും ഗർഭക്കുറ്റവാളികളും.  പിഴയടപ്പിക്കാൻ പറ്റിയ ഒരു സ്വജാതിക്കാരനുള്ളത് ചത്തുംപോയി.  ബാക്കി രണ്ടുപേർ പിഴ ബാധകമല്ലാത്ത ഗർഭമുണ്ടാക്കാൻ യോഗ്യതയുള്ള ഉയർന്ന ജാതിക്കാരാണ്.  കിട്ടിയ ചാൻസിന് കേസ് ഏറ്റെടുത്ത് പ്രസരണി അപ്പുവിനെ ഭീഷണിപ്പെടുത്തി പിഴയടപ്പിക്കാൻ ഒരു ശ്രമം ശങ്കുണ്ണിക്കമ്പൌണ്ടറും ആധാരം ആണ്ടിയും കൂടി നടത്തുന്നത് രസകരമാണ്.  മുൻകൂട്ടി പിഴയടച്ചിട്ടാണ് ഞാൻ പാഞ്ചിയുടെ കൂടെ കിടന്നത് എന്ന വാദം പ്രസാരണി ഉന്നയിച്ചു. അവിടെ നിർത്താതെ, എന്നെക്കാൾ മുന്നേ ഈ കേസിൽ പിഴയടക്കേണ്ട കക്ഷികളെയും എനിക്കറിയാം എന്നു പറഞ്ഞവസാനിപ്പിക്കുന്നിടത്ത് അപകടം മണത്ത കമ്പൌണ്ടറും  ആധാരവും സ്ഥലം വിട്ടു. പ്രസാരണിയുടെ ലക്ഷ്യം കൃത്യം.  പിഴയടപ്പിക്കാൻ ആരെയും കിട്ടാത്ത വെളിച്ചപ്പെടൽ ദുരന്തമായ സ്ഥിതിക്ക്  എല്ലാറ്റിനും കുറ്റം ഒടുവിൽ ഞണ്ടു ഗോവിന്ദൻ മൂത്തോറനിൽ തന്നെ ആരോപിച്ചു.  പൂശാരിയുടെ ചിലവും മൂന്നാളുടെ പിഴയും  മൂത്തോറനിൽ തന്നെ വച്ചുകെട്ടി. മൊത്തം 103രൂപ 7ണ 9പ - ആധാരം ആണ്ടിയുടെ കണക്കു കൃത്യം. ജീവിതത്തിൽ, അറിയാതെ പോലും നന്മകളൊന്നും ചെയ്തുപോവാത്ത,  അന്യരെ പറ്റിച്ചു മാത്രം ജീവിക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾ ഇന്നും നമുക്കിടയിലുണ്ട്? പൂരപ്പറമ്പിലെ ശ്രീധരന്റെ  വിഭ്രാത്മകമായ യാത്രകളും പ്രേതമൊഴിപ്പിക്കലും പ്രശ്നം വെക്കലും ബ്രഹ്മരക്ഷസ്സു കൂടലും ഒക്കെ ഒരു കാലത്തെ മലയാളിയുടെ ഇന്നത്തെ തലമുറക്ക് അന്യമായ ജീവിതവഴികളിലെ വഴിമുടക്കികളായിരുന്നു.  വൈദ്യനും പ്രശ്നക്കാരനും തൊട്ട് പൂജാരി മുതൽ ഒടിയൻ വരെ സമൂഹത്തെ വിറപ്പിച്ചു നിർത്തിയ കാലം. 

ഒരു ദേശത്തിന്റെ കഥ അനശ്വരമാവുന്നത് അതിലെ കാലാതീതമായ ജീവിതവീക്ഷണങ്ങൾ കൊണ്ടാണ്, അതിനായി തിരഞ്ഞെടുത്ത അസാധാരണ കഥാപാത്രങ്ങളിലൂടെയാണ്, അന്യൂനമായി ആ നിർമ്മിതിയുടെ സൌന്ദര്യത്താലും.

(ഡിസംബർ 27ന് ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച ലേഖനം)