Thursday, November 17, 2016

സഹകരണപ്രസ്ഥാനങ്ങളും വഴിതെറ്റുന്ന വിമര്‍ശനങ്ങളും

ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്‌
കേരളത്തിലെ സഹകരണപ്രസ്ഥാനം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. വെളുത്ത പണവും കറുത്ത പണവും നാടുവാഴുമ്പോള്‍, കറുത്തതുപോവട്ടെ, വെളുത്തതുതന്നെ കണികാണാനില്ലാതിരുന്ന കാലത്ത് അവരുടെ ആവശ്യങ്ങള്‍ക്കായി ഒരു ജനത കൈകോര്‍ത്തതിന്റ ഫലമാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങള്‍. എന്റെ സ്ഥലമായ പന്ന്യന്നൂര്‍ പഞ്ചായത്തിലെ മനേക്കരയില്‍ ഒരു ക്ഷീരോത്പാദക സഹകരണസംഘമുണ്ട്. ക്ഷീരകര്‍ഷകരുടെ ആത്മാഭിമാനത്തെ വാനോളം ഉയര്‍ത്തിയത് ആ സഹകരണപ്രസ്ഥാനമാണ്. ഞാനോര്‍ക്കുന്നുണ്ട്, അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന നാരായണേട്ടനെ, നാരായണന്‍ നമ്പ്യാര്‍ എന്ന നാട്ടുകാരുടെ ഓക്ക നമ്പ്യാര്‍. അവിടെ ഒരു നാടിന്റെ മുഖച്ഛായ തന്നെ മാറ്റുക എന്ന ദൗത്യമായിരുന്നില്ലെങ്കില്‍, നമുക്ക് അപ്രാപ്യമായ പദവിയില്‍ എവിടെയോ വിരാജിക്കേണ്ടിയിരുന്ന മഹാപ്രതിഭ. അദ്ദേഹവും സ്‌നേഹപൂര്‍വ്വം പതിറ്റാണ്ടുകള്‍ക്കിപ്പുറവും പാല്‍പവി എന്നു നാട്ടുകാര്‍ വിളിക്കുന്ന കൊഞ്ഞങ്കണ്ടി പവിയേട്ടനും പാലും തൂക്കി വീടുകളാകെ കയറിയിറങ്ങി വിതരണം തുടങ്ങിയേടത്തുനിന്നു തുടങ്ങുകയാണ് ആ സംഘത്തിന്റെ വിജയഗാഥ. മറ്റൊരു സ്ഥാപനം പന്ന്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. 1988 ല്‍ ഞാനോര്‍ക്കുന്നുണ്ട്, പത്തുരൂപ അംഗത്വത്തില്‍ എത്ര പേര്‍ ആ സ്ഥാപനത്തിന്റെ ഭാഗമായിരുന്നിട്ടുണ്ടെന്ന്. അന്നത്തെ കാര്‍ഷികവായ്പയായ 1000 രൂപയെ ആശ്രയിച്ച് ജീവിതം കെട്ടിപ്പടുത്ത എത്ര പേര്‍ നാട്ടിലുണ്ടായിരുന്നെന്നും. മനേക്കരയിലിന്നുള്ള ബാങ്കിന്റെ മെമ്പര്‍മാരില്‍ കുറച്ചുപേരുടെയെങ്കിലും അപേക്ഷാഫോറം പൂരിപ്പിച്ചിട്ടുണ്ടാവുക ഞാനായിരിക്കും. അന്നത്തെ നിക്ഷേപ സമാഹരണത്തിന്റ ബുദ്ധിമുട്ടുകളും നന്നായറിയാം. വീടുകളില്‍ പോയി ഉള്ളതു നിക്ഷേപിക്കുവാനും പരിചയമുള്ളവരെകൊണ്ട് നിക്ഷേപിപ്പിക്കുവാനുള്ള ശ്രമങ്ങളുമൊക്കെയാണ് നടന്നിരുന്നത്.

പിന്നീട് ഞാന്‍ അടുത്തറിഞ്ഞൊരു സ്ഥാപനമാണ് റബ്‌കോ. എത്രയോ ജീവനക്കാര്‍ ജോലിചെയ്യുന്നിടം. ഇനി, വാഗ്ഭടാനന്ദന്‍ എന്ന മഹാപ്രതിഭ തിരിതെളിച്ച് ഒരു സ്ഥാപനമുണ്ട്, ലോകത്തെ ഏതു കോര്‍പ്പറേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയോടും കിടപിടിക്കാന്‍ കെല്പുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി. ജീവിതം വഴിമുട്ടിയ തൊഴിലാളികള്‍ക്ക് ഒരുനേരം വച്ചുണ്ണാനുള്ള വക ലക്ഷ്യമുട്ടു തുടങ്ങിയ ഊരാളുങ്കല്‍ ഇന്നൊരു മഹാപ്രസ്ഥാനമാണ്, അതു കെട്ടിപ്പടുത്തതും വളര്‍ന്നതും വെള്ളപ്പണം കൊണ്ടുതന്നെയാണ്. ഇതൊന്നും കള്ളപ്പണത്തിന്റ പുറത്താണ് കെട്ടിപ്പടുത്തിയതെന്ന് ഞാന്‍ കരുതുന്നില്ല.  ഇപ്പറഞ്ഞവരുടെയൊന്നും ഹാജര്‍പട്ടികയില്‍ 10000 ഫിക്റ്റീഷ്യസ് ജീവനക്കാരുണ്ടായിരുന്നില്ല, അതുണ്ടായിരുന്നത് പേരില്‍ മാത്രം സത്യമുണ്ടായിരുന്ന ആ കോര്‍പ്പറേറ്റ് സ്ഥാപനത്തിലാണ് - സത്യത്തില്‍.

ഇനി ചരിത്രത്തിലേക്കു കടന്നാല്‍ സഹകരണപ്രസ്ഥാന ആശയങ്ങളും കടല്‍കടന്നെത്തിയതാവണം. ജര്‍മ്മനിയിലെയും ഇംഗ്ലണ്ടിലെയും സഹകരണസ്ഥാപനങ്ങളുടെ ആശയസംഹിതകളില്‍ വേരുകളുണ്ടാവാം. ന്യായമായും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ ചൂഷണത്തിനെതിരായുള്ള പ്രതിരോധത്തിന്റെ ഭാഗമാവണം സഹകരണപ്രസ്ഥാനങ്ങള്‍. കാരണം, ഐക്യകേരളം രൂപീകരിക്കപ്പെടുന്നതിനു മുന്നേതന്നെ ട്രാവന്‍കൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും മദ്രാസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്ും നിലവിലുള്ളതായി കാണുന്നു. കേരളസംസ്ഥാന രൂപീകരണശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1969 വരുന്നത്. ഇന്നലത്തെ ഉദാരവല്ക്കരണ മഴക്കു മുളച്ച കോര്‍പ്പറേറ്റ് തവരകളും 'വീണുകിട്ടിയ' ഇടിക്കുമുളച്ച കൂണുകളും ചിലത് സഹസ്രകോടികളുടെ കഥപറയുമ്പോള്‍ സഹകരണപ്രസ്ഥാനങ്ങളുടെ വഴി അതായിരുന്നില്ല, അതാവാന്‍ കഴിയുകയുമില്ല. 

ഇനി ഇന്നത്തെ പ്രതിസന്ധിയിലേക്കു വരാം. 2016 ജനുവരി 10ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഡെക്കാണ്‍ ക്രോണിക്കിള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ ക്വോട്ട് ചെയ്ത് എഴുതുന്നു - 30000 കോടിയോളം രൂപയുടെ കള്ളപ്പണം സഹകരണ ബാങ്കുകളിലുണ്ട്. റിപ്പോര്‍ട്ട് തുടരുന്നു, ഉറവിടം വെളിപ്പെടുത്തപ്പെടാത്ത മലബാര്‍ മേഖലയിലെ അക്കൗണ്ട് ഉടമകള്‍ക്ക് വകുപ്പ് 11000 നോട്ടീസുകള്‍ അയച്ചിട്ടുണ്ട്. ഇതില്‍ ഒരു കാര്യം വ്യക്തമാണ്. ബാങ്കുകള്‍ അക്കൗണ്ടുടമകളുടെ വിവരങ്ങള്‍ നല്കിയിട്ടുണ്ട്. പ്രചരണം മറിച്ചാണ്. എങ്ങിനെയാണ് അതു മറച്ചുപിടിക്കാന്‍ കഴിയുക? നല്കിയില്ലെങ്കില്‍ അതു പിടിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഈ രാജ്യത്തില്ലാതായിപ്പോയോ?

ഇനി തിരിച്ചു പത്രത്തിലേക്ക്. ഈ നോട്ടീസ് അയച്ചുവിളിപ്പിച്ചവരില്‍ നിന്നും നികുതിയിനത്തില്‍ 29.62 കോടി രൂപ് പിരിച്ചെടുത്തിട്ടുണ്ട്. നോട്ടീസിനോടു പ്രതികരിക്കാത്ത 4000 നിക്ഷേപകര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നിരീക്ഷണത്തിലാണെന്നും ഡെക്കാണ്‍ ക്രോണിക്കിള്‍ പറയുന്നു. അപ്പോള്‍ മലബാര്‍ മേഖലയില്‍ KYC ഫോറം നല്കിയില്ലെന്ന വാദത്തില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. നല്കാത്തവര്‍ക്ക് ഇനിയും നല്കാവുന്നതേയുള്ളൂ. ഇനി നിലവിലെ ഇന്‍കം ടാക്‌സ് നിയമമനുസരിച്ച് അത്തരം നികുതിവെട്ടിപ്പു കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ ഇന്‍കംടാക്‌സ് വകുപ്പിനു നല്കിയാല്‍ അവരില്‍ നിന്നും വകുപ്പ് പിരിച്ചെടുക്കുന്ന നികുതിയുടെ 5% പ്രതിഫലമായി വിവരം നല്കിയ വ്യക്തിക്കു ലഭിക്കുന്നതുമാണ്. ചിലരുടെയെങ്കിലും പേരുവിവരം കൊടുത്താല്‍ തന്നെ ലക്ഷാധിപതികളാവാനുള്ള ചാന്‍സുള്ളപ്പോള്‍ ബാങ്ക് ജീവനക്കാര്‍ സ്വയം പേടിയുണ്ടെങ്കില്‍ ആരെയെങ്കിലും ബിനാമിയാക്കി അതു കൊടുക്കാനുള്ള ചാന്‍സുമുണ്ട്.

നിലവിലുള്ള നിയമം വച്ച് 3000 സ്‌ക്വയര്‍ ഫീറ്റിനു മീതെയുള്ള വീടുകള്‍ നിര്‍മ്മിച്ചവരോട് പണത്തിന്റെ ഉറവിടം നല്കാന്‍ വകുപ്പ് നോട്ടീസ് നല്കിയിട്ടുണ്ടെന്ന് ആ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. അതിനുമീതെയുള്ള വീടുകള്‍ സാധാരണക്കാര്‍ക്ക് പണിയാനാവില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.  ഇതിന് ബാങ്കില്‍ പോവേണ്ട കാര്യമൊന്നുമില്ലല്ലോ?  അത്തരം വീടുകളുടെ വിവരങ്ങള്‍ നല്കാന്‍ വീടുകളുടെ പ്ലാന്‍ അംഗീകരിച്ച പഞ്ചായത്തുകളോടും മുനിസിപ്പാലിറ്റികളോടും മറ്റു സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടാല്‍ മതിയാവുന്നതാണെന്നു തോന്നുന്നു. അവര്‍ നല്കിയില്ലെങ്കില്‍ അതു പിടിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഈ രാജ്യത്തുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇനി അവസാനിപ്പിക്കാം. 2015ല്‍ ഇന്ത്യാമഹാരാജ്യത്തിന്റെ സമ്പത്തില്‍ 53%വും കൈവശം വച്ചിരിക്കുന്നത് വെറും 1% പേരാണ്. കേരളം ഇന്ത്യയില്‍ തന്നെയായ സ്ഥിതിക്ക് ഈ കണക്ക് ശരിയാവാം, ചില്ലറ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികം മാത്രം.  2015ല്‍ രാജ്യത്തിന്റെ 76.3 ശതമാനം സമ്പത്തും കെയടക്കിവച്ചിരിക്കുന്നത് വെറും 10 ശതമാനം പേരാണ്. മറ്റൊരു കണക്കു പ്രകാരം ഇന്ന് 90% ജനതയുടെ കൈയ്യിലുള്ളത് മൊത്തമെടുത്താല്‍ രാജ്യത്തെ ആകെ സമ്പത്തിന്റെ നാലിലൊന്നു മാത്രമേയുള്ളൂ. ഇതൊക്കെ സര്‍ക്കാരിന്റെ തന്നെ കണക്കുകളാവുമ്പോള്‍, മൈക്രോ മൈനോറിറ്റിയായ കള്ളപ്പണക്കാരെ ശിക്ഷിക്കാനായി, സഹകരണപ്രസ്ഥാനത്തെ, അതിലെ നിക്ഷേപകരും ഗുണഭോക്താക്കളും ജീവനക്കാരുമായവരെ പെരുവഴിയാധാരമാക്കേണ്ട അവസ്ഥ ഉണ്ടെന്നുതോന്നുന്നില്ല. നിലവിലുള്ള സര്‍ക്കാര്‍ നിയമങ്ങള്‍ എല്ലാം കൃത്യമായി പാലിച്ചുവേണം നിക്ഷേപങ്ങള്‍ സ്വീകരിക്കുവാന്‍ എന്ന് അതതു ഭരണസമിതികള്‍ കൃത്യമായി ജീവനക്കാരെ ബോധവല്ക്കരിക്കണം. അതുനുള്ള നടപടികള്‍ അടിയന്തിരമായി ഉണ്ടാവുകയും വേണം. പ്രതിസന്ധികള്‍ ഉടന്‍ അവസാനിക്കട്ടെ.


ബുദ്ധിജീവികളുടെ കൈയ്യിലിരിപ്പുകള്‍

A snapshot of The Guardian's opinion page
ഇന്നലെയാണ് സായിപ്പിന്റെ ഗാര്‍ഡിയന്‍ പത്രത്തില്‍ പ്രൊഫസര്‍ ജയതി ഘോഷിന്റെ കടുപ്പപ്പെട്ട മുദ്രാവാക്യങ്ങള്‍ അച്ചടിച്ചുകണ്ടത്. ലേഖനം എന്നും പറയാം. സായിപ്പിന്റെ ഭാഷയില്‍ ഒപീനിയന്‍ സെക്ഷനിലാണ് സംഗതി. മുദ്രാവാക്യങ്ങളെല്ലാം വായിച്ചപ്പോഴേക്കും കണ്ണുതള്ളിപ്പോയി. ഇനി ആരാണ് ജയതി ഘോഷ്, ആരാണീ ഗാര്‍ഡിയന്‍ എന്നുകൂടി നോക്കണം.

എന്തുചെയ്യാം, സായിപ്പുണ്ടായിരുന്നതുവരെ സുന്ദരിയും സുശീലയുമായിരുന്നു ഇന്ത്യ. സായിപ്പ് നാടുനീങ്ങിയതോടെയാണ് കണ്ട തെണ്ടികളെല്ലാം കൈവെച്ച് ആ സുന്ദരി പെരുവഴിയിലെ അഭിസാരികയായിപ്പോയത് എന്നു മേനി നടിക്കുന്ന, ഇവിടുത്തെ നേട്ടങ്ങളും സംസ്‌കാരവുമെല്ലാം സായിപ്പിന്റെ സംഭാവനയാണെന്നു വിശ്വസിക്കുന്ന,  ഇവിടത്തുകാര്‍ പണ്ടുപണ്ടേ, വാത്മീകിയുടെ കാലം തൊട്ടെ കൊള്ളക്കാരും പാമ്പാട്ടികളും ഒന്നിനും കൊള്ളാത്തവരും അവരുടെ നേതാക്കള്‍ തലയില്‍ ചളിമാത്രമുള്ളവരും തൃണസമാനരും മാത്രമാണെന്നു പ്രഖ്യാപിച്ച, രാജ്ഞിദാസനായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ നാട്ടിലെ കടലാസാണ് ഗാര്‍ഡിയന്‍. തൃശൂര്‍പൂരത്തിന്റെ ഫോട്ടോയെടുത്ത് ജനസംഖ്യാമഹാവിസ്‌ഫോടനത്തിന്റെ വക്കിലെ ഇന്ത്യയെ പറ്റി വേദനിച്ചവരുടെ മറ്റൊരു പതിപ്പ്. രാഷ്ട്രപുരോഗതിയില്‍ അസഹിഷ്ണുക്കളായവരുടെ പത്രം. അതിലപ്പുറം ഒരിന്ത്യാ സ്‌നേഹം ഗാര്‍ഡിയനുള്ളതായി അറിവില്ല.

ജയതി ഘോഷ് ഇന്ത്യയിലെ ജെ.എന്‍.യു കേന്ദ്ര സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്ത്രവിഭാഗം പ്രൊഫസറാണ്. അതായത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്നര്‍ത്ഥം. ഇന്ത്യാഗവണ്‍മെന്റിന്റെ ഒരു പോളിസി ഡിസിഷനാണ് ഡിമോണിറ്റൈസേഷന്‍ എന്നറിയാത്ത ഒരാളായിരിക്കില്ല ഘോഷ്. സായിപ്പിന്റെ കടലാസില്‍ അവര്‍ പ്രഖ്യാപിക്കുന്നത് മോദി പബ്ലിസിറ്റി ലക്ഷ്യമിട്ട് നടത്തിയ ഒരു നീക്കമല്ലാതെ മറ്റൊന്നുമല്ല ഡിമോണിറ്റൈസേഷന്‍ എന്നാണ്. അവരുടെ പ്രധാന ദു:ഖം എന്തുകൊണ്ട് ആവശ്യമായ സമയം നല്‍കി നോട്ടുകള്‍ പിന്‍വലിച്ചില്ലെന്നതും. അവിടെയാണ് കളി. ഡിമോണിറ്റൈസേഷന്‍ എന്ന സംഗതി തന്നെ അവസാനത്തെ ആയുധമാണ്. അത്തരം ഒരു സംഗതി, എവിടെയും നടപ്പിലാക്കുക കടുത്ത തീരുമാനം ആവശ്യമായി വരുമ്പോഴാണ്. ഒരു ലക്ഷ്യത്തിന്റെ തീവ്രതക്കനുസൃതമായാണ് അതിലേക്കുള്ള മാര്‍ഗം ലോകത്തെവിടെയായാലും നിശ്ചയിക്കപ്പെടുക. ഇന്നൊരു പേജ് വായിച്ചു മടക്കിവച്ച് രണ്ടാഴ്ചകഴിഞ്ഞ് ബാക്കി വായിക്കേണ്ട നോവലല്ല കടുത്ത നയതീരുമാനങ്ങള്‍ എന്നറിയാത്തവരല്ല സാമ്പത്തിക ശാസ്ത്രജ്ഞര്‍.  ചര്‍ച്ചില്‍ പറഞ്ഞ മെന്‍ ഓഫ് സ്‌ട്രോ മാത്രമാണ് താന്‍ എന്നു തെളിയിക്കുകയാണ് ഘോഷ് ഓരോ വരികളിലൂടെയും. ഇവിടുത്തെ ഫെയ്‌സുബുക്കു ബുദ്ധിജീവികള്‍ എഴുതിവച്ചതിലപ്പുറം ഒന്നും പറയാന്‍ അവര്‍ക്കില്ല.

85ശതമാനം തൊഴിലാളികള്‍ക്കും ശമ്പളം കിട്ടുന്നത് കറന്‍സിയിലാണെന്നു ജയതി ഘോഷ് എഴുതുന്നു. തീര്‍ച്ചയായും അതേ, എന്നാല്‍ അവരുടെ കൂലി മിനിമം വേജസ് ആക്ട് പ്രകാരം വെറും 200ല്‍ താഴെയാണെന്നെത് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. 200 രൂപ കൂലിക്കാര്‍ക്ക് 500 കൊടുത്ത് ബാക്കി ടിപ്പാക്കിയാവണം മുതലാളിമാര്‍ കൊടുത്തുകൊണ്ടിരിക്കുന്നത് എന്നു പറയാത്തതു ഭാഗ്യമായിവേണം കരുതാന്‍. ഇനി ഇതു പറഞ്ഞ ഘോഷ് മറ്റൊരിടത്തു പറയുന്നു - ചെറുകിട കച്ചവടക്കാര്‍ക്ക് ബ്ലേഡ് അഥവാ മണിലെന്‍ഡേഴ്‌സില്‍ നിന്നുകൂടി ആവശ്യത്തിനു കാശ കിട്ടാത്ത അവസ്ഥയാണുള്ളത്. ഈ ബ്ലേഡ് ഏര്‍പ്പാട് നിയമവിരുദ്ധവും, കള്ളപ്പണക്കാരുടെ പണിയാണെന്നും, രാജ്യം അതിനെതിരെയുള്ള പ്രവര്‍ത്തനത്തിലാണെന്നു അറയാത്ത പാവം സാമ്പത്തിക വിദഗ്ധയാവണം ഘോഷ്.

സായിപ്പില്ലേ, സന്തോഷായിക്കോട്ടെ എന്നു കരുതിക്കാണണം. ജയതി ഘോഷ് വച്ചുകാച്ചുകയാണ് -  ഇന്ത്യന്‍ സ്ത്രീകളില്‍ 80 ശതമാനത്തിനും ബാങ്ക് അക്കൗണ്ടില്ല. ഇനി ഈ പ്രപഞ്ചസത്യം ഗവേഷക കണ്ടെത്തിയതാവട്ടെ, ഒരു യു.എന്‍.ഡി.പി റിപ്പോര്‍ട്ടിനെ ആധാരമാക്കി ടൈംസ് ഓഫ് ഇന്ത്യ ഡിസംബര്‍ 2015 എഴുതിയ ഒരു റിപ്പോര്‍ട്ടും.  ഗംഗ പിന്നെയുമൊഴുകിയ കാര്യമൊന്നും ഗവേഷകയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല. ജന്‍ധന്‍ പൂജ്യം ബാലന്‍സ് അക്കൗണ്ടുകളെക്കുറിച്ചും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, അധാര്‍ ലിങ്കിങ് എന്നതിനെക്കുറിച്ചൊന്നും പ്രൊഫസര്‍ അറിഞ്ഞതേയില്ലെന്നു തോന്നുന്നു. അക്കാര്യങ്ങളൊന്നും, ആ വഴിയിലെ ഇന്ത്യയുടെ മുന്നേറ്റമൊന്നും പ്രൊഫസര്‍ക്ക് വിഷയമല്ല. ഈ അറിവില്ലായ്മയും നമുക്കു പൊറുക്കാം - ഞാനുദ്ദേശിച്ച അറിവ്, വിവരമല്ല നന്ദിയാണ്. ഈ ജനതയുടെ നികുതിപ്പണമാണല്ലോ ശമ്പളമായി വാങ്ങുന്നത്. അതിനുള്ള നന്ദി വേണമെന്നില്ല, പക്ഷേ നന്ദികേടാവരുത് എന്നേയുള്ളൂ.

'And Indian women, 80% of whom don’t have a bank account, may now find they have to use their stashes of cash, and risk losing control of it, especially in the face of domestic abuse.' ഗാര്‍ഡിയന്റെ ഭാഷയില്‍ വേള്‍ഡ്‌സ് ലീഡിങ് ഇക്കണോമിസ്റ്റിന്റെ മഹത്തായ ഗവേഷണത്തിന്റെ കണ്ടെത്തലാണ് മുകളിലിട്ടത്. വയങ്കരം എന്നോ ഫീഗരം എന്നോ മലയാളത്തില്‍ പറയേണ്ടുന്ന സംഗതി.

അവര്‍ ലേഖനം അവസാനിപ്പിക്കുന്നത് ഈ വാചകത്തിലാണ് - Modi’s penchant for optics rather than substance was always annoying; but this time it has acquired truly damaging proportions. ഇനി എല്ലായിടത്തും മോദിയെ ഏതാണ്ടൊരു ഹിറ്റ്‌ലറാക്കി അവതരിപ്പിക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടിയാണ്  ഗാര്‍ഡിയനിലെ ഈ ലേഖനം. എങ്ങിനെയെന്നാവും ഇല്ലേ?  എന്റെ അറിവില്‍ ജെ.എന്‍.യു കേന്ദ്രസര്‍വ്വകലാശാലയാണ്. ഇപ്പോഴത്തെ അവസ്ഥയെ അടിയന്തിരാവസ്ഥയുമായി താരതമ്യം ചെയ്യുന്ന പോസ്റ്റു മുതലാളിമാരും ലൈക്കു തൊഴിലാളികളും ഒന്നാലോചിക്കണം - ഇതെഴുതുവാനുള്ള അവരുടെ സ്വാതന്ത്രം ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയാണ്.

Monday, November 14, 2016

500 - 1000 നോട്ടൗട്ടും ശങ്കരാടിയന്‍ ദര്‍ശനങ്ങളും

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും  നമ്മുടെ റിസര്‍വ്വ് ബാങ്കിനു സമാനമായൊരു
 പണിപറ്റിച്ചിട്ട് നാളേറെയായിട്ടില്ല. 500 യൂറോ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു.  യു.എസ് ട്രെഷറി സിക്രട്ടറി ലോറന്‍സ് സമ്മേഴ്‌സും പ്രഖ്യാപിച്ചു - നൂറു ഡോളറിന്റെ നോട്ടുകളെ തിരിച്ചുവിളിച്ചു മടക്കിവെക്കുന്നതായി.  എല്ലാവരും പറഞ്ഞത് ഒരേകാരണമാണ് - ഇമ്മിണി ബല്യ മൂല്യംവച്ച് ദൈനംദിന ഇടപാടുകളില്‍ ഉപകാരമില്ലെന്നു മാത്രമല്ല, ഉപദ്രവം അസാരം ഉണ്ടുതാനും. സംഗതി സത്യത്തില്‍ ദരിദ്രന്റെയും സാധാരണക്കാരന്റെയും ശത്രുവാണ്.  കൈയ്യില്‍ കിട്ടിയപ്പോള്‍ പൊട്ടിക്കാന്‍ നെട്ടോട്ടമോടിയതിന്റെ നാല്പതിലൊന്നു സാധനം പിന്‍വലിച്ചപ്പോള്‍ ഓടിയിട്ടില്ലെന്നതാണ് പരമമായസത്യം. വലിയമൂല്യമുള്ള കറന്‍സികള്‍, അത് യൂറോയായാലും ഡോളറായാലും സഹായിക്കുന്നതായി സായിപ്പ് കണ്ടെത്തിയ വിഭാഗം കള്ളപ്പണക്കാരും നികുതിവെട്ടിപ്പുകാരും വ്യാജനോട്ടടിക്കാരുമാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ഇതു വൈകിവന്ന വിവേകം എന്നു പറയാം. പക്ഷേ അതുമാത്രം നമ്മളാരും പറയരുത്. പകരം രചിക്കേണ്ടത് മോഡേണ്‍ നാരായണീയമാണ് - നയിച്ചു നിക്ഷേപിച്ച കോടിക്കണക്കിനു രൂപ പിന്‍വലിക്കാനായി ക്യൂനിന്ന് ബോധംകെട്ടുവീണ ദരിദ്രനാരായണന്റെ കദനകഥ പറയുന്ന നാരായണീയം.
രാമാ... ശ്രീരാമാ രാഗത്തില്‍ ആലപിക്കുക...
ബാങ്കേ, സ്റ്റേറ്റ് ബാങ്കേ, തേടിവരുന്നൂ ഞാന്‍...
നിന്‍ നോട്ടിന്‍ മലര്‍വാടീ.... തേടിവരുന്നൂ ഞാന്‍
ടെന്‍സ് റ്റു ഹണ്ട്രഡ്‌സ് (ഗദ്ഗദത്തോടെ)...തേടിവരുന്നൂ ഞാന്‍...

2013 ല്‍  ഇന്ത്യാമഹാരാജ്യത്തെ ശരാശരി കൂലി 255.65 രൂപയായിരുന്നു. 2014ല്‍ അത് 272.19 ആയി. പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍മന്ത്രാലയമാണ്.  ഇമ്മിണി ബല്യ ഈ കണക്കു പോട്ടെ. ഈ രാജ്യത്തെ മിനിമം വേജസ് ആക്ട് പ്രകാരം പുതിക്കുയ കൂലിയെത്രയാണെന്നറിയുമോ ബുദ്ധിജീവികള്‍ക്ക്? അതു വെറും 137 ഉലുവയാണ്. അങ്ങിനെ ദിവസക്കൂലി മേടിച്ച മഹാഭൂരിപക്ഷമാണ്  അതെല്ലാം സ്വരുക്കൂട്ടി 500ന്റെയും 1000ത്തിന്റെയും നോട്ടുകെട്ടുകളാക്കി അട്ടിയിട്ട് അതിന്റെ മീതെ ഇപ്പോള്‍ സുഖമായി അന്തിയുറങ്ങുന്നത്.
 ചുരുങ്ങിയത് കേരളമല്ല ഇന്ത്യ എന്നറിയണമായിരുന്നു. തലയില്‍ നേര്‍ബുദ്ധിയൊഴിച്ച് ബാക്കി ഒരുവിധം നീരോട്ടമൊക്കെയുള്ള നമ്മുടെ ബുദ്ധി-മാന്‍മാര്‍ക്ക് പ്രതിഭകളുടെ വാദങ്ങള്‍ വച്ച് ശ്രീനിവാസന് അടുത്ത സിനിമയുടെ വക ഫ്രീയായി കിട്ടിക്കാണും.  500-1000 നോട്ടില്ലാത്തതുകൊണ്ടും ഉള്ളത് പുറത്തിറക്കാന്‍ പറ്റാത്തതുകൊണ്ടും മാത്രം ആത്മഹത്യയുടെ വക്കിന്റെവക്കില്‍ സ്ഥിതിചെയ്യുന്ന ആദിവാസികളുടെ കരളലിയിക്കുന്ന കഥകള്‍,  രണ്ടുകോണകം ഒരിക്കലും ഒന്നായെടുക്കാനില്ലാതിരുന്ന ആന്ധ്രയിലെ കര്‍ഷകരുടെ ആയിരം നോട്ടുപൊട്ടിക്കാനാവാതെയുള്ള ദീനരോദനം. ഹോ!കണ്ണു നിറഞ്ഞുപോവുകയാണ്...

അവര്‍ പറയുന്നതെല്ലാം കേള്‍ക്കുമ്പോള്‍ ആരായാലും ചോദിച്ചുപോവും... സത്യത്തില്‍ ഈ രാജ്യത്തെ കൊടുംഭീകരന്‍ ആരാണ്? ഈ മെഗാശോദ്യത്തിന് ഒരു ക്ലൂ വേണമെന്നു പറയുന്നവനെ താമസിയാതെ തൂക്കിക്കൊല്ലേണ്ടതാണ്, ആരാച്ചാര്‍ ഹാജരില്ലെങ്കില്‍ കല്ലെറിഞ്ഞോ കിട്ടിയിവടികൊണ്ട് തല്ലിക്കൊല്ലുകയോ ആവാം. ഓപ്ഷനില്ലാത്ത ഒറ്റ ഉത്തരമാണത്. കൊടുംഭീകരന്‍മാത്രമാണെങ്കില്‍ സഹിക്കാമായിരുന്നു. ആളൊരു ഒന്നൊന്നര ഫാസിസ്റ്റും കൂടിയാണ്. ഹിറ്റ്‌ലര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ബോലോ ഭാരത്മാതാ കീന്നും വിളിച്ചു പറന്നുവന്ന് അവിടുതതേക്കു ശിഷ്യപ്പെടുമായിരുന്നു.  ഇനി ഏറ്റവും വലിയ ഭീകരസംഘടന ഏതാണ്?  സംശയം വാക്കിലോ നോക്കിലോ കാണിച്ചെങ്കില്‍ മുക്കാലിയില്‍ കെട്ടി ചുരുങ്ങിയത് മൂവെട്ടിരുപത്തിനാലടിക്കണം. അതാണ് ആര്‍.ബി.ഐ. എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന റിസര്‍വ്വ് ബാങ്ക്.

ഈ ഭീകരസംഘടനയുടെ കണക്കു പ്രകാരം 2014-15ല്‍ ആകെയുള്ള പണത്തിന്റെ 39% 1000ന്റെ നോട്ടുകളും 45% 500ന്റെ നോട്ടുകളുമാണ്. അതായത് ചെറിയ ബുദ്ധിയില്‍ ഒരു കണക്കു കൂട്ടിയാല്‍ മഹാഭുരിപക്ഷത്തിനും ആവശ്യമില്ലാത്തതാണ്  ഈ 84% പണവും. ഇനി കണ്ണു തുറന്നു നോക്കണം. ലോകത്തിന്റെ കണക്കു വച്ച് 80ശതമാനത്തിലേറെ പണവും 20 ശതമാനത്തില്‍ താഴെവരുന്നവരുടെ കൈകളിലാണ്. അവിടെ നിന്നും നാം ഇന്ത്യയിലോട്ടു വന്നാല്‍ 2015 ഒക്ടോബറിലെ ക്രഡിറ്റ് സൂയിസ് റിപ്പോര്‍ട്ടു ഒന്നു നോക്കുന്നത് മനസ്സിനു നല്ലതാണ്. അതായത് 2015ല്‍ ഇന്ത്യാമഹാരാജ്യത്തിന്റെ സമ്പത്തില്‍ 53%വും കൈവശം വച്ചിരിക്കുന്നത് വെറും 1% പേരാണ്.  പോരാ, ഈ ഒരു ശതമാനത്തിന്റെ കൈയ്യില്‍ 2000ല്‍ ഉണ്ടായിരുന്നത് 36.8 ശതമാനം മാത്രമായിരുന്നു. അതാണ് അവസ്ഥ. ഇനി, 2015ല്‍ രാജ്യത്തിന്റെ 76.3 ശതമാനം സമ്പത്തും കൈയടക്കിവച്ചിരിക്കുന്നത് വെറും 10 ശതമാനം പേരാണ്. പോരാ, 2000ല്‍ ഈ 10 ശതമാനത്തിന്റെ കൈയ്യിലുണ്ടായുരുന്നത് 65.9 ശതമാനമായിരുന്നു. ഒന്നുകൂടി വൃത്തിയാക്കിയാല്‍ ഇന്ന് 90% ജനതയുടെ കൈയ്യിലുള്ളത് മൊത്തമെടുത്താല്‍ രാജ്യത്തെ ആകെ സമ്പത്തിന്റെ നാലിലൊന്നു മാത്രമേയുള്ളൂ. അപ്പോള്‍ ഈ നടപടികള്‍ ഉറക്കം കെടുത്തുന്നത് ആരെയാണെന്ന്  സ്വന്തം ബുദ്ധി തട്ടിന്‍പുറത്തുകയറ്റിവയ്ക്കാത്ത ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ.

ഈ സമ്പത്തിന്റെ ശതമാനക്കണക്കില്‍, ഒരു കഴഞ്ച് സാമൂഹ്യശാസ്ത്രം  ലയിപ്പിച്ചെടുത്താല്‍ കിട്ടുന്നതാണ് വ്യാപകമായ നെഞ്ചത്തടിയുടെയും നിലവിളിയുടെയും നിരര്‍ത്ഥകത. ആദ്യം പറയുന്നു. ജനം 500ഉം 1000വും മാറ്റാനാവാതെ പൊറുതിമുട്ടുന്നു, കള്ളപ്പണക്കാര്‍ക്കു ബേജാറില്ല. സംഗതി പൊളിഞ്ഞു.  പ്രധാനമന്ത്രിയെ വെടിവെച്ചുകൊല്ലണം. സത്യത്തില്‍ ഇന്ത്യാമഹാരാജ്യത്തെ ശരാശരി പ്രതിദിന വരുമാനം മുന്നൂറുരൂപയില്‍ താഴെയുള്ളവരെക്കൊണ്ടാണ് ഈ പറഞ്ഞത്. മന്ദബുദ്ധികളുടെ സംവാദം അവിടെനിന്നും ബഹുദൂരം പിന്നെയും മുന്നോട്ടുപോയി. നോട്ടുകള്‍ അസാധുവാക്കിയിട്ടും കള്ളപ്പണക്കാരാരും ബേജാറാവാത്തതു ഒന്നുകൊണ്ടുമാത്രം ബേജാറായിപ്പോയ ബുദ്ധിജീവികളുടെ അടുത്ത കടുപ്പപ്പെട്ട നിരീക്ഷണം വന്നു.  ഇത് കേരളത്തിലെ സഹകരണമേഖലയെ പൊളിക്കാനുള്ള നീക്കമാണ്, അതിനുമാത്രമുള്ള നീക്കമാണ്.  കേരളത്തിലെ സഹകരണബാങ്കുകള്‍ക്ക് ഇനി സിങ്കപ്പൂരിലെ നിയമമായിരിക്കുമോ ബാധകം എന്നു സംശയം ചിലര്‍ക്കെങ്കിലും തോന്നിക്കാണണം. റിസര്‍വ്വ് ബാങ്കിന്റെ കീഴിലുള്ള സഹകരണബാങ്കുകള്‍ക്ക് തോന്നിയപോലെ പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് നിലവില്‍ നിയമമുണ്ടോയെന്നറിയില്ല. ഇനി ഇല്ലെങ്കില്‍, എല്ലാ സഹകരണബാങ്കുകളുടെയും ബോര്‍ഡ് യോഗം കൂടി അതങ്ങു തീരുമാനിച്ചാല്‍ മതിയാവും. ആ മിനിറ്റ്‌സിന്റെ ഓരോ കോപ്പി, ഫോര്‍ ഇമ്മീഡിയറ്റ് ആന്റ് നെസസ്സറി ആക്ഷന്‍ എന്നൊരു കുറിപ്പോടെ ആര്‍.ബി..ഐ ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കാന്‍ മറക്കരുതെന്നുമാത്രം. സഹകരണബാങ്കുകളുടെ സകല പ്രശ്‌നങ്ങള്‍ക്കും അതോടുകൂടി ഒരു ശാശ്വതപരിഹാരമാവാതിരിക്കില്ല.

അങ്ങു വടക്കുനിന്നൊരു വാര്‍ത്ത കാണുന്നു. പണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം പേരെഴുതിയ കോട്ട് 4.3 കോടി രൂപക്ക് കച്ചവടം നടത്തി ഞെട്ടിച്ച  ലാല്‍ജിഭായ് പട്ടേലിനെ ഓര്‍ക്കുന്നുണ്ടാവും. രക്ഷയില്ലെന്നു കണ്ട് 500ും 1000വുമായി കൂട്ടിവച്ച ചില്ലറ സമ്പാദ്യം, അതായത് വെറും 6000 കോടി മൂപ്പര്‍ സര്‍ക്കാരിലേക്കടച്ചു എന്നു കേള്‍ക്കുന്നു. വാര്‍ത്ത സത്യമാണെങ്കില്‍, സപ്തംബര്‍ 30 വരെ കള്ളപ്പണം വെളുപ്പിക്കാനുള്ള അന്ത്യശാസനത്തിലും കുലുങ്ങാത്ത കേളനാണ്, ഇപ്പോ പാലം പൊളിഞ്ഞ് ഖജനാവില്‍ തന്നെ വീണിട്ടുള്ളത്.

ഇനി ഈ അദ്ഭുതപ്രവൃത്തിയില്‍ ഹലാക്കായ ഒരു വിഭാഗം
വിതുമ്പിക്കരയുന്നുണ്ട്, മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുമുണ്ട്.  നമ്മുടെ ആത്മീയാചാര്യരാണ്. തെക്കോട്ടുള്ള വാക്കും വടക്കോട്ടുള്ള പ്രവൃത്തിയും ഏറ്റുമുട്ടുമ്പോള്‍ ചിതറുന്ന ആത്മീയവെളിച്ചത്തില്‍ കണ്ണഞ്ചിപ്പോവുന്ന അനുയായികളുടെ കണ്‍കണ്ട ദൈവങ്ങളാണവര്‍. നേരെവാ നേരെപോ എന്നുചിന്തിക്കുന്നവരുടെ കണ്ണിലെ പക്കാ ക്രിമിനലുകളും. നാട്ടിലെ നിയമങ്ങള്‍ മുഴുവനായും ലംഘിച്ചുകൊണ്ട് നോട്ടുകള്‍ സ്വന്തം ഗോഡൗണുകളില്‍ അട്ടിയിട്ടുകൊണ്ട് ലോകത്തിനു ആത്മീയവെളിച്ചവും നേരിന്റെ മാര്‍ഗവും മുടങ്ങാതെ ഉപദേശിക്കുന്ന മഹാസന്ന്യാസികളും സന്ന്യാസി ശ്രേഷഠരും. ഒരു ഫെയ്‌സ്ബുക്ക് ബുദ്ധിമാന്‍ കണക്കുകൂട്ടിയതു കണ്ടു. ഒരു ദിവസത്തെ ഹര്‍ത്താലിനുള്ള നഷ്ടം വച്ച് ഈ സാമ്പത്തിക അടിയന്തരാവസ്ഥ അഥവാ ഹര്‍ത്താല്‍ 50 ദിവസം നിന്നാലുള്ള സഹസ്രകോടികളുടെ നഷ്ടത്തിന്റെ കണക്ക്. നമ്മുടെ പഴയ മലര്‍പ്പൊടിക്കാരന്റെ ആ കഥ പറഞ്ഞയാളോട് നാളിതുവരെയായി എനിക്കിത്ര ബഹുമാനം തോന്നിയിരുന്നില്ല.  നമ്മുടെ കടുപ്പപ്പെട്ട ബുദ്ധിജീവികള്‍ അഥവാ മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍മാര്‍ ആയിരത്തിന്റെ അകാലചരമത്തില്‍ വിലപിച്ചത് ആരെങ്കിലും ശേഖരിക്കുകയാണെങ്കില്‍, നമ്മുടെ സാഹിത്യത്തിന് അതൊരു മുതല്‍ക്കൂട്ടാവും. രമണന്‍ പോലൊരു മഹാകാവ്യം.

ആയിരം നോട്ടൊന്നു മാറീടുവാന്‍
ഞാനും വരട്ടെയോ നിന്റെ ക്യൂവില്‍
പാടില്ല, പാടില്ല ക്യൂവിന്‍ നിയമം
പാടെ മറന്നൊന്നും ചെയ്തുകൂടാ.....




Thursday, November 10, 2016

ട്രംപ്: ദി ആര്‍ട് ഓഫ് ദ ഡീല്‍, കളിയും കാര്യവും






ട്രംപ്: ദി ആര്‍ട് ഓഫ് ദ ഡീല്‍ എന്നൊരു പുസ്തകമുണ്ട്. 1987ല്‍ പ്രസിദ്ധീകരിച്ചതും ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ തുടര്‍ച്ചയായി ആഴ്ചകളോളം ഒന്നാംസ്ഥാനം നേടിയ പുസ്തകം. ഡൊണാള്‍ഡ് ട്രംപ് പുസ്തകം ടോണി ഷ്വാര്‍ട്‌സുമായി ചേര്‍ന്നെഴുതി എന്നു ട്രംപും, അല്ല ഗോസ്റ്റ് റൈറ്ററായി താന്‍ മൂപ്പരെ ഇന്റര്‍വ്യൂ ചെയ്തും മൂപ്പരുടെ ഫോണ്‍സംഭാഷണങ്ങള്‍ ഒളിഞ്ഞുകേട്ടു തെളിച്ചെഴുതി എന്നു ഷ്വാര്‍ട്‌സും പറയുന്നു. ഒളിഞ്ഞുകേട്ടു എന്നുവച്ചാല്‍ ട്രംപിന്റെ സമ്മതപ്രകാരം ട്രംപിന്റെ ബിസിനസ് കാര്യ സംഭാഷണങ്ങളും മറ്റും എക്സ്റ്റന്‍ഷന്‍ ഫോണിലൂടെ കേട്ടു എന്നുമാത്രം. ട്രംപിന്റെ ശൈലിയും കൈയ്യിലിരിപ്പും വച്ചു നോക്കിയാല്‍ അതു സംഭവിക്കാവുന്നതേയുള്ളൂ. എങ്കിലും ട്രംപ് മാന്യനാണ്. കരാര്‍പ്രകാരമുള്ള കാശു കൃത്യം കൃത്യമായി കൊടുത്തു, പോരാത്തതിന് പുസ്തകത്തിന്റെ കവര്‍ പേജില്‍ ടോണി ഷ്വാര്‍ട്‌സിന്റെ പേര് തന്റെ പേരിന്റെ അതേ വലുപ്പത്തില്‍, അതേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എഴുത്തുകാരന്‍ സ്വയം അവകാശപ്പെടുന്നതുപോലെ വെറുമൊരു ഗോസ്റ്റ് റൈറ്ററായിരുന്നെങ്കില്‍ അതുതന്നെ ട്രംപിന്റെ ഔദാര്യം എന്നു പറയണം. പിന്നീടു കിട്ടിയ റോയല്‍റ്റി അതിലേറെ വലിയ ഔദാര്യവും.


ഒരു പകുതിപ്രജ്ഞയില്‍ ട്രംപിന്റെ ജീവിതവും മറുപകുതിപ്രജ്ഞയില്‍ ട്രംപിന്റെ കച്ചവടവുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഒട്ടനവധി ബിസിനസ്സുകാരില്‍ ഒരാള്‍മാത്രമായ ട്രംപിനെ അമേരിക്കയാകമാനം അറിയപ്പെടുന്ന വന്‍വിജയിയായ ബിസിനസ്സുകാരനാക്കിയത് ബിസിനസ്സായിരുന്നില്ല, ഈ പുസ്തകമായിരുന്നൂവെന്നു നിരീക്ഷിക്കപ്പെടുന്നു. ട്രംപിന്റെ കൂര്‍മ്മബുദ്ധിയുടെ വേരുകള്‍ അവിടെയാണ്. ഒട്ടനവധി വൈരുദ്ധ്യങ്ങളുടെ വിളനിലമായാണ് പിന്നീട് ടോണി ഷ്വാര്‍ട്‌സ് ട്രംപിനെ വിശേഷിപ്പിക്കുന്നത്. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമായതുകൊണ്ടായിരുന്നു മൂപ്പരുടെ ബിസിനസ് കാര്യങ്ങള്‍ നേരിട്ടുള്ള കോളുകളിലൂടെ തന്നെ അറിയാന്‍ ശ്രമിച്ചത് എന്നു ഷ്വാര്‍ട്‌സ് പറയുന്നതും നമുക്ക് തള്ളിക്കളയാനാവില്ല. കാരണം അതു ചെയ്യുവാന്‍ ട്രംപ് അനുവദിച്ചു എന്നതു തന്നെ. 

ബിസിനസ് സാമ്രാജ്യത്തില്‍ നിന്നും അമേരിക്കന്‍ സാമ്രാജ്യത്തിന്റെ തലപ്പത്തേക്ക് ട്രംപിന് നടന്നുകയറാന്‍ ചവിട്ടുപടിയായതും ഈ പുസ്തകം തന്നെയെന്നു വിലയിരുത്തപ്പെടുന്നു. അത്രമേലാണ് ഒരു പുസ്തകത്തിന്റെ സ്വാധീനം എന്നറിയുന്നിടത്താണ് രസകരമായ വസ്തുത. കാരണം, എല്ലാവര്‍ക്കും താത്പര്യം വിജയത്തിലേക്കുള്ള കുറുക്കുവഴികളാണ്, ജീവിതവിജയത്തിലേക്കുള്ള നേര്‍വഴിയികളല്ല. മറ്റുള്ളവര്‍ വെട്ടിയ വഴിയിലൂടെ സുരക്ഷിതമായി നടന്നുകയറുന്ന തീര്‍ത്ഥാടനമാണ് ഭൂരിഭാഗത്തിന്റെ ജീവിതവും. സ്വന്തം വഴിവെട്ടുന്ന സാഹസികയാത്രികര്‍ അപൂര്‍വ്വമാണ്. ഇനി സ്വന്തം വഴി വെട്ടുന്നവര്‍കൂടി, മറ്റുള്ളവരുടെ സാഹസികയാത്രയുടെ അനുഭവം കണ്ടറിയുക സാഭാവികം. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ഒരു പക്ഷേ വായിക്കപ്പെടുന്നത് ലീഡര്‍ഷിപ്പ്, ബിസിനസ് വിജയവിഭാഗത്തില്‍ പെട്ട പുസ്തകങ്ങളാവുന്നത് സ്വാഭാവികം. 

തിരഞ്ഞെടുപ്പു പ്രചരണവേളയില്‍, തന്റെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നായി ട്രംപ് ഉയര്‍ത്തിക്കാട്ടിയത് ഈ പുസ്തകമായിരുന്നു. സ്വന്തം കൃതിക്കു മീതെയൊരു ഗ്രന്ഥം അദ്ദേഹത്തിന്റെ കണക്കിലുള്ളത് ബൈബിള്‍ മാത്രമാണെന്നു തുറന്നുപറയുകയും ചെയ്തു. അങ്ങിനെ പ്രചരണത്തില്‍, ജീസസിനെയും കൂടെ കൂട്ടി. പുസ്തകം വീണ്ടും വിറ്റു. പ്രചരണവും പൊടിപൊടിച്ചു കച്ചവടവും. പുസ്തം മുന്നോട്ടുവെയ്ക്കുന്നത് 11 വിജയമന്ത്രങ്ങളാണ്. അതിലാദ്യത്തേത് തിങ്ക് ബിഗ്, അതായത് ഉന്നതമായ ചിന്ത. അതിലവസാനത്തെ മന്ത്രം ഹാവ് ഫണ്‍ എന്നതാണ്. ഇതു രണ്ടും എത്രത്തോളം തന്റെ വളര്‍ച്ചയില്‍ സഹായിച്ചു എന്നതിന് ഈ പ്രചരണകോലാഹലം തന്നെയായിരുന്നു സാക്ഷി.  കാരണം ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടാവുമെന്ന് ട്രംപല്ലാതെ ലോകത്താരും കരുതിയിരുന്നില്ല. അവസാനം പറഞ്ഞ ഹാവ് ഫണ്‍ ഒരു കുറവുമില്ലാതെ നിര്‍വ്വഹിച്ചു എന്നതിന്റെ തെളിവും അദ്ദേഹത്തെ പറ്റി പ്രചരിച്ച കൈകളികഥകളാവണം. 

റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപുമായി തനിക്കുണ്ടായിരുന്ന അനുഭവസമ്പത്തു പങ്കുവെക്കുവാന്‍ സ്റ്റാന്‍ഫോര്‍ഡ് ഡെയ്‌ലിയിലെത്തിയ ഷ്വാര്‍ട്‌സ് താന്‍ 30 വര്‍ഷം മുന്നേ എഴുതി പ്രശസ്തനാക്കിയ ബിസിനസ്സുകാരന്‍ ഇന്ന് അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ മത്സരിക്കുമെന്നു തീരെ പ്രതീക്ഷിച്ചില്ലെന്നും, അതിനു കൊള്ളില്ലെന്നും തുറന്നടിച്ചു. മൂപ്പര്‍ പുസ്തകമെഴുതാനുണ്ടായ കാരണം സിമ്പിള്‍ - സരസ്വതിയെ തള്ളി മഹാലക്ഷ്മിയോടൊപ്പം ശയിച്ചു. പിന്നെ എഴുത്തുകാരനെന്ന് നാലാളറിയാനുള്ള കുറുക്കുവഴി. ന്യായമായും ഷ്വാര്‍ട്‌സിന്റെ ഒരു വിരല്‍ ട്രംപിനു നേരെ ഉയരുമ്പോള്‍ നാലുവിരലും അയാള്‍ക്കുനേരെ തന്നെ തിരിയുന്ന സ്ഥിതി. ധാര്‍മ്മികത ട്രംപിന്റേതുമാത്രമല്ല, ചോദ്യം ചെയ്യപ്പെട്ടത് ഷ്വാര്‍ട്‌സിന്റേതുകൂടിയാണ്.  താന്‍ ന്യൂയോര്‍ക്കില്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ഗാന്റ് സെന്‍ട്രല്‍ സ്റ്റേഷനിലെ സ്വപ്‌ന ഹോട്ടല്‍ സമുച്ചയപദ്ധതി നടപ്പിലാക്കാനായി അവിടുള്ള വാടകക്കാരെ ഒഴിപ്പിക്കാന്‍ ട്രംപ് നടത്തിയ കുതന്ത്രങ്ങളെക്കുറിച്ച് ഒരു ഫീച്ചര്‍ ട്രംപിന്റെ മുഖം കവര്‍ പേജാക്കി അച്ചടിച്ചുവന്നതോടെയായിരുന്നു ഗോസ്റ്റ് റൈറ്ററായി ഉയരുന്ന തലത്തിലേക്കു ബന്ധം വളര്‍ന്നതെന്ന് അയാള്‍ പറയുന്നു. അതായത് ആ വിമര്‍ശനത്തെ ട്രംപ് ഒന്നുകില്‍ സഹിഷ്ണുതയോടെ കണ്ടു അല്ലെങ്കില്‍ വലിയ വിലകൊടുത്തു അവസാനിപ്പിക്കുന്നതിലും നല്ലത് ചെറിയ വിലയ്ക്ക് കച്ചവടമുറപ്പിക്കലാണെന്നു ബുദ്ധിപൂര്‍വ്വം തീരുമാനിച്ചു. ഏതായാലും മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഒരുപക്ഷേ അതാകുമായിരുന്നു അയാളുടെ അവസാനത്തെ ഫീച്ചര്‍. 


കടപ്പാട്: ന്യൂയോര്‍ക്കര്‍.കോം
അസ്സലൊരു തഗ് അഥവാ തെമ്മാടിയുടെ അല്ലെങ്കില്‍ കൊള്ളക്കാരന്റെ പരിവേഷമായിരുന്നു മൂപ്പര്‍ മുഖചിത്രത്തിലൂടെയും, വിവരണത്തിലൂടെയും ട്രംപിനു ചാര്‍ത്തിക്കൊടുത്തതെന്നു അയാള്‍ തന്നെ പറയുന്നു.  പക്ഷേ വ്യത്യസ്തനാമൊരു കച്ചവടരക്കാരനാം ട്രംപ് അതേറെ ഇഷ്ടപ്പെട്ടു. വൃത്തികെട്ട സ്വന്തം ഫോട്ടോ വൃത്തിയായി ഫ്രെയിം ചെയ്ത് മൂപ്പര്‍ സ്വന്തം ഓഫീസില്‍ തലക്കുമുകളില്‍ പ്രതിഷ്ഠിച്ചു. ട്രംപിന്റെ നിരീക്ഷണത്തില്‍ നെഗറ്റീവ് പബ്ലിസിറ്റി എന്നൊന്നുണ്ടായിരുന്നില്ല. അതും ഒരു പബ്ലിസിറ്റി തന്നെയെന്നു കൂട്ടി. പിന്നെ താമസിച്ചില്ല, എഴുത്തുകാരനെ വിളിച്ച് ആത്മകഥയുടെ പണികൂടി അങ്ങേല്‍പിച്ചു. അങ്ങിനെ നോക്കുമ്പോള്‍ വൈരുദ്ധ്യങ്ങളുടെ തറയില്‍ കെട്ടിപ്പൊക്കിയ സമാനതകളില്ലാത്ത വ്യക്തിത്വമാവുന്നു ട്രംപ്. 18 മാസത്തോളം എട്ടുപത്തു മണിക്കൂര്‍ കൂടെ നടന്നിട്ടും പിടികിട്ടാത്ത നിഗൂഢതയായി എഴുത്തുകാരനു ട്രംപ്.  വാക്കു വടക്കോട്ടെങ്കില്‍ വാസു തെക്കോട്ടേക്കെന്ന ശൈലി. അപ്പോഴാണ്, അക്കാര്യം തുറന്നുപറഞ്ഞ് ഫോണ്‍സംഭാഷണങ്ങള്‍ സമാന്തരലൈനിലൂടെ കേള്‍ക്കാനുള്ള സമ്മതവും എഴുത്തുകാരന്‍ നേടിയത്. എല്ലാം നോക്കുമ്പോള്‍ ട്രംപ് അങ്ങിനെയാണ്, വൈരുദ്ധ്യങ്ങളുടെ രാജകുമാരന്‍.

വാ വിട്ട വാക്കും കൈവിട്ട പുസ്തകവുമെന്നായി പിന്നീട് കാര്യങ്ങള്‍. ഗോസ്റ്റ് റൈറ്റര്‍ അഥവാ അദൃശ്യരചയിതാവ് ട്രംപുമായി തെറ്റി. എങ്കിലും പുസ്തകം ഒരു ഡസനിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഷ്വാര്‍ട്‌സുമായി ചേര്‍ന്നെഴുതി എന്നു ട്രംപും, ചില്ലറ വരികള്‍ കുത്തിക്കളഞ്ഞതല്ലാതെ, ട്രംപ് ഒരു വരിപോലും എഴുതിയില്ലെന്നു ഷ്വാര്‍ട്‌സും, തനിക്കു ഒരു പോസ്റ്റുകാര്‍ഡുപോലും ട്രംപില്‍ നിന്നു കിട്ടിയിട്ടില്ലെന്നു ആദ്യ പബ്ലിഷറും - മൊത്തം ജഗപൊഗ.  2016 ജൂലൈയില്‍  ദ ന്യൂയോര്‍ക്കറില്‍ ഷ്വാര്‍ട്‌സ് തുറന്നടിച്ചു - ആ പുസ്തകം എഴുതിയതില്‍ ഞാനിന്നു ഖേദിക്കുന്നു. ഇന്നായിരുന്നെങ്കില്‍ ആ പുസ്തകത്തിന് ദി സോഷ്യോപത് (സാമൂഹ്യവിരുദ്ധന്‍)  എന്നു പേരിടുമായിരുന്നു എന്നും വച്ചു കാച്ചി. എ.ബി.സി യുടെ ഗുഡ് മോര്‍ണിങ് അമേരിക്ക എന്ന പരിപാടിയില്‍ ഒന്നുകൂടി ഷ്വാര്‍ട്‌സ് മുന്നോട്ടുപോയി ഒരു പന്നിക്ക് ലിപ്സ്റ്റിക് ഇട്ടുകൊടുത്ത പണിയായി പുസ്തകത്തെ സ്വയം വിലയിരുത്തി. ഒരാവേശത്തിന് കിണറ്റില്‍ ചാടി എന്നു പറഞ്ഞാല്‍ മതിയല്ലോ?  ഇന്നോളം പുസ്തകത്തിന്റെ പേരിലുള്ള മുഴുവന്‍ അവകാശവും ഉപേക്ഷിക്കുവാനും റോയല്‍റ്റിയായി ലഭിച്ചതു മുഴുവന്‍ തിരിച്ചടക്കാനുമായി ട്രംപിന്റെ അറ്റോര്‍ണി ഷ്വാര്‍ട്‌സിന് നോട്ടീസയച്ചിരിക്കുന്നു. രാജ്യം അമേരിക്കയായതുകൊണ്ടും പ്രസിഡണ്ട് ട്രംപ് ആയതുകൊണ്ടും ഷ്വാര്‍ട്‌സിന്റെ തല തല-സ്ഥാനത്തുതന്നെ തുടരുമെന്നു നമുക്കു പ്രതീക്ഷിക്കാം, നിയമം നിയമത്തിന്റെ വഴിക്കും. മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍, ഗോസ്റ്റ് റൈറ്ററിലെ റൈറ്റര്‍ ഇല്ലാതാവുകയും ഗോസ്റ്റ് അവശേഷിക്കുകയും ചെയ്യുന്ന മുഹൂര്‍ത്തത്തിനു വലിയ താമസമുണ്ടാവുമായിരുന്നില്ല. 

തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ട്രംപിനെതിരായി ഷ്വാര്‍ട്‌സ് ആവുന്നതെല്ലാം ചെയ്തു. തന്റെ പിഴയായി, വലിയ പിഴയായി ആ പുസ്തകത്തെ വിശേഷിപ്പിച്ചു. അതിലുള്ള വാചകങ്ങള്‍ വായിച്ചു വിവരിച്ചു. ഒടുവില്‍ നെഗറ്റീവ് പബ്ലിസിറ്റി എന്ന ഒരു സംഗതിയില്ലെന്നും എല്ലാം പബ്ലിസിറ്റിയൊന്നുമാത്രമാണെന്നുമുള്ള ട്രംപ് നീരീക്ഷണം ശരിയാക്കി ഹില്ലരി റോധം ക്ലിന്റണ്‍ അടിയറപറഞ്ഞു. ഹില്ലരിയുടെ വിജയം സുനിശ്ചിതമെന്നു കരുതിയ ലോകം വാപൊളിച്ചു, അത്രമേല്‍ ഉറപ്പില്ലാതെ ഷ്വാര്‍ട്‌സും എതിര്‍പ്രചരണത്തിനു തുനിയുമായിരുന്നില്ല. 


www.fortunedotcom.files.wordpress.com
             നിയുക്ത പ്രസിഡണ്ട് ജനതയെ അഭിസംബോധന
ചെയ്യുന്നു (കടപ്പാട്: ഫോര്‍ച്യൂണ്‍.കോം)
ആഹ്ലാദപ്രകടനത്തിനും രാജ്യത്തെ അഭിസംബോധനചെയ്യാനും തയ്യാറെടുപ്പു നടത്തിയിരുന്ന ഹില്ലരിയെ പരാജയപ്പെടുത്തിയ ട്രംപ് ജനതയെ അഭിസംബോധന ചെയ്ത ശൈലി കാണേണ്ടതാണ്. തന്നിലെ വൈരുദ്ധ്യങ്ങളുടെ ആകെത്തുകയും അവിടെ പ്രകടമാക്കി. പതിവിനു വിപരീതമായി, അക്രമണോത്സുകമായ ശൈലി വെടിഞ്ഞ് ആരെയും കൈയ്യിലെടുക്കുന്ന സംഭാഷണചാതുരിയോടെ തുടക്കം. അമിതാഹ്ലാദമേതുമില്ലാതെ, തന്റെ വിജയം കൂടെനിന്നവര്‍ക്കായി വീതിച്ചുകൊടുക്കുന്ന ഒരു മാതൃകാനേതാവായി ആയൊരൊറ്റ പ്രസംഗത്തിലൂടെ ട്രംപ്. തലേദിവസം വരെ ഹില്ലരിയെ ജയിലിലടക്കുമെന്നു പറഞ്ഞ ട്രംപ്, അവര്‍ രാഷ്ട്രത്തിനു നല്കിയ സംഭാവനകളെ വാഴ്ത്താനും മറന്നില്ല. ട്രംപിന്റെ ശൈലിവച്ച്, ഇനിയും പ്രതീക്ഷിക്കാം, ഒരു പക്ഷേ ഷ്വാര്‍ട്‌സ് തന്നെ ട്രംപിന്റെ ശിഷ്ടകാല പ്രഡിഡന്‍ഷ്യല്‍ ജീവിതവും അടയാളപ്പെടുത്തുന്നത്.