Friday, March 15, 2019

രാജ്‌നാരായണിലൂടെ ഇന്ദിരാഗാന്ധി വഴി മായാവതിയിലേക്ക്

രംഗം ഒന്ന്:


Photocredit to google
1971 ലെ അഞ്ചാം ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ്. സിംഹത്തിന്റെ മനസ്സും ഗാന്ധിജിയുടെ ശീലങ്ങളുമുള്ള വ്യക്തി എന്നു ഡോ. റാംമനോഹര്‍ ലോഹ്യ വിശേഷിപ്പിച്ച രാജ്‌നാരായണ്‍ 1971ല്‍ ഇന്ദിരാഗാന്ധിയെ റായ്ബറേലിയില്‍ നേരിടുന്നു. ഇന്ദിരാഗാന്ധി ജയിക്കുന്നു. ആകെ 518 സീറ്റുകളില്‍ 352 സീറ്റുകളുമായി ഇന്ദിരാഗാന്ധി അധികാരത്തിലേറുന്നു. പരിമിതമെങ്കിലുമായ ഇന്നത്തെ സുതാര്യതയുടെ യുഗമല്ല ഏതാണ്ട് അരനൂറ്റാണ്ടുമുന്നേയുള്ള കാലം.  റായ്ബറേലിയിലെ തിരഞ്ഞെടുപ്പു ക്രമക്കേടുകള്‍ക്കെതിരേ രാജ്‌നാരായണ്‍ കോടതി കയറുന്നു.  ജൂണ്‍ 12, 1975ന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന്റെ അരോപണങ്ങള്‍ ശരിവെയ്ക്കുന്നു, ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കുന്നു, അടുത്ത ആറു വര്‍ഷക്കാലം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്യുന്നു. വന്‍ ഭൂരിപക്ഷമുണ്ടായിട്ടും, മറ്റൊരാളെ പ്രധാനമന്ത്രിയാക്കാന്‍ താത്പര്യമില്ലാതിരുന്ന ഇന്ദിരാഗാന്ധി അധികാരം കൈപ്പിടിയിലൊതുക്കുവാനായി രാജ്യത്തെ അടിയന്തിരാവസ്ഥയിലേയ്ക്കു തള്ളിവിട്ട് പരമാധികാരത്തിലേയ്ക്കു നീങ്ങുന്നു. രാജ്യത്ത് അടിയന്തിരാവസ്ഥ. 

ലോക്‌നായക് ജയപ്രകാശ് നാരായന്റെയും രാജ്‌നാരായന്റെയും നേതൃത്വത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ജെ.പിയെയും രാജ്‌നാരായണനെയും അടക്കം നേതാക്കളെ മുഴുവനും അറസ്റ്റുചെയ്ത് രഹസ്യകേന്ദ്രങ്ങളിലേയ്ക്കു മാറ്റുന്നു.  1977 ജനുവരിയില്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ച് പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നു. ജനതാ സഖ്യത്തിന്റെ ഭാഗമായി രാജ്‌നാരായണ്‍ വീണ്ടും റായ്ബറേലിയില്‍ ഇന്ദിരാഗാന്ധിയെ നേരിടുന്നു 50000ത്തില്‍ പരം വോട്ടുകള്‍ക്ക് ഇന്ദിരാഗാന്ധി രാജ്‌നാരായണിനു മുന്നില്‍ അടിയറവു പറയുന്നു. 

തുടര്‍ന്നു വന്ന മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ഇന്ദിരാഗാന്ധിയെ തളച്ച രാജ്‌നാരായണ്‍ വീരപരിവേഷത്തോടെ അംഗമാവുന്നു. 

രംഗം രണ്ട്:


Photocredit to drambedkarbooks.com
1977ല്‍ ജാതികളുടെ നിര്‍മാര്‍ജനം എന്ന വിഷയത്തില്‍ രാജ്‌നാരായണ്‍ മുഖ്യപ്രഭാഷകനായി എത്തുന്നു. പ്രസംഗമധ്യേ അദ്ദേഹം  ദളിത് എന്ന വാക്കിനുപകരം ഹരിജന്‍ എന്നാവര്‍ത്തിച്ചുപയോഗിക്കുന്നു.

അന്നവിടെ ഐ.ഐ.എസ് നു തയ്യാറെടുക്കുന്ന ഇരുപതുകളില്‍ പ്രായമുള്ള ഒരു സ്‌കൂള്‍ അധ്യാപികയ്ക്കു കൂടി പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നു. 

ഒരു ജനത മുഴുവന്‍ വീര-താരാരാധനയോടെ കാണുന്ന ആ ജനനേതാവിനെ വലിച്ചുകീറിക്കൊണ്ടാണ് യുവതി തുടങ്ങിയതുതന്നെ.   ഹരിജന്‍ എന്ന സംബോധനയിലൂടെ ദളിത് ജനസമൂഹത്തെ രാജ്‌നാരായണണ്‍ അപമാനിക്കുകയാണെന്ന് അവര്‍ തുറന്നടിച്ചു.  ഹരിജന്‍ എന്ന പദത്തിന് എന്താണു ഭരണഘടനാമൂല്യമെന്നവര്‍ ചോദിച്ചു. ഞാന്‍ ഒന്നുകില്‍ ഒരു എസ്.സി ആണ് അല്ലെങ്കില്‍ ഒരു ദളിത് ആണ്, ഹരിജന്‍ അല്ല എന്നവര്‍ ആവര്‍ത്തിച്ചു. ഞാന്‍ ഹരിജന്‍ അഥവാ ദൈവത്തിന്റെ മകളാണ് എങ്കില്‍ രാജ്‌നാരായണ്‍ ആരാണ് എന്നു കൂടി അവര്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി ചോദിച്ചു. പിശാചിന്റേതാണോ എന്നുകൂടി ചോദിച്ചേ നിര്‍ത്തിയുള്ളൂ. ഇന്ദിരാഗാന്ധിയെ വിറപ്പിച്ചുനിര്‍ത്തിയ രാജ്‌നാരായണ്‍ വിറങ്ങലിച്ചത് നിന്നുത് ആ യുവതിയുടെ മയമില്ലാത്ത ചോദ്യങ്ങള്‍ക്കു മുന്നിലായിരുന്നു. 

ആ യുവതി ആരായിരുന്നു?

മറ്റാരുമല്ല, മായാവതി. 

രംഗം മൂന്ന്

2008ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മായാവതിയെ ലോകം സ്‌നേഹിക്കും എന്ന ടൈറ്റിലില്‍ സ്വാമിനാഥന്‍ അയ്യരുടെ ലേഖനം ടൈംസ് ഓഫ് ഇന്ത്യയില്‍. അടുത്തു വരുന്നതു തൂക്കുമന്ത്രിസഭയാണെങ്കില്‍ എറ്റവും നല്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ കഴിയുക മായാവതിക്കാണെന്നു അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോടു പറഞ്ഞപ്പോഴുള്ള പ്രതികരണം രസകരമായിരുന്നു. അഴിമതിക്കാരി, സംസ്‌കാരമില്ലാത്ത പ്രകൃതം,  സര്‍വ്വോപരി തത്വദീക്ഷിയില്ലാത്ത നേതാവ്. അങ്ങനെയൊരാള്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയ്ക്ക് ലോകത്തിനുമുന്നില്‍ തലയുയര്‍ത്തി നില്ക്കാന്‍ പറ്റുമോ?  ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയ ഒരാളാവണ്ടേ നമ്മുടെ പ്രധാനമന്ത്രി? ശരാശരി മധ്യവര്‍ഗ ഇന്ത്യന്‍ ബോധത്തിന്റെ പ്രതിഫലനം ആവാക്കുകളില്‍ നമുക്കു വായിക്കാവുന്നതേയുള്ളൂ. 

ഇന്ത്യ പോലൊരു മഹത്തായ സംസ്‌കാരത്തില്‍ മായാവതി പ്രധാനമന്ത്രിയാവുമ്പോഴല്ലേ, ഭൂമുഖത്തെതന്നെ കരുത്തുറ്റ ജനാധിപത്യമായി നാം വിലയിരുത്തപ്പെടുകയെന്ന് അദ്ദേഹം തിരിച്ചു ചോദിക്കുന്നു. അത്രയും ഭീകരമായ അടിച്ചമര്‍ത്തലുകളെ നേരിട്ട ഒരു സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു വനിതയും ലോകത്തെ ഒരു രാജ്യത്തിന്റെയും നേതൃത്വത്തിലില്ല എന്നുമദ്ദേഹം അവരടോടു പറയുന്നു. ഇന്ത്യയില്‍ പൊതുവേ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണ്, വിശിഷ്യാ ദളിത് സ്ത്രീകള്‍. അങ്ങിനെയുള്ള ഒരിടത്തില്‍ നിന്നും ദേശീയ നേതൃത്വത്തിലേയ്ക്ക് ഒരു ദളിത് ഉയരണമെങ്കില്‍ മഹാത്ഭുതങ്ങളിലൊന്നാണത്. അതിലും ഇരട്ടിമഹാത്ഭുതമാണ് ഒരു ദളിത് വനിത ദേശീയനേതൃത്വത്തിലേയ്ക്ക് ഉയര്‍ന്നുവന്നത് എന്നുമദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മഹത്തായ ജനാധിപത്യ ഇന്ത്യന്‍ സമൂഹത്തില്‍ പ്രധാനമന്ത്രിയായി അവര്‍ വരുമ്പോള്‍ ലോകത്തെ മുഴുവന്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും അതൊരു ആവേശമായി മാറും എന്നുമദ്ദേഹം അന്നെഴുതി. 

പൊതുവേ ഏഷ്യയിലെയും ഇന്ത്യയിലെ തന്നെയും ദേശീയ നേതൃത്വത്തിലേക്കുയര്‍ന്ന വനിതകള്‍ പലരും കുലമഹിമയുടെ പേരിലായിരുന്നു, അവരിലെ മഹത്വം അടിച്ചേല്‍പിക്കപ്പെട്ടതും. അതൊന്നും അവകാശപ്പെടാനില്ലാത്ത ഇന്ത്യന്‍ വനിതയാണ് മായാവതി. വീട്ടില്‍ തന്നെ സംസാരിക്കാന്‍ ഭയക്കുന്നവരാണ് ദളിത് സ്ത്രീകളെങ്കില്‍, നീതിക്കുവേണ്ടി ചെറുപ്പത്തിലേ, അധ്യാപിക ആയിരിക്കുമ്പൊഴേ ശബ്ദമുയര്‍ത്തിയ അറിയപ്പെടുന്ന പബ്ലിക് സ്പീക്കറായിരുന്നു അവര്‍. നിയമബിരുദധാരിയും. 

അഴിമതിയുടെ ട്രാക് റിക്കോര്‍ഡുകളിലൂടെ സഞ്ചരിച്ച്, അവരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം അഴിമതി ദളിത് ശാക്തീകരണത്തിന്റെ ഭാഗമായി വരെ വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ആ പഴയ ലേഖനത്തില്‍ അദ്ദേഹം മറച്ചുവെയ്ക്കുന്നില്ല. ഇനി ഇന്ത്യയ്ക്ക് ഒരു തൂക്കു മന്ത്രിസഭയും കരുത്തുറ്റ പ്രതിപക്ഷവുമാണ് മുന്നിലെങ്കില്‍ ഭരണനേതൃത്വത്തിലെ അഴിമതിക്കു കടിഞ്ഞാണിടുക പ്രയാസമല്ല. അപ്പോള്‍ സ്വാഭാവികമായും പത്തുകൊല്ലത്തിനിപ്പുറവും അവരുടെ സാധ്യത മങ്ങുന്നില്ല. വേഷംകെട്ടലുകളുടെ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മായാവതിയെ ആരൊക്കെയോ ഭയക്കുന്നു എന്നു തോന്നുന്നു.  

ഇനി അവര്‍ അഴിമതിക്കാരിയെങ്കില്‍, നോക്കണം,  അഴിമതിയുടെ അന്തകരായി
Photocredit to The Indian Express 
കൊട്ടിഘോഷിച്ച് എഴുന്നള്ളിയവരുടെ ഇരിപ്പുവശം കൂടി കണ്ട ജനതയാണു നാം. കുലമഹിമയുടെയും വംശാവലിയുടെയും കിന്നരവര്‍ത്തമാനത്തിന്റെ സ്ഥാനം ജനാധിപത്യത്തിന്റെ പുറമ്പോക്കിലാണെങ്കില്‍ എന്തുകൊണ്ട് മായാവതിയെ മുന്നില്‍ നിര്‍ത്തി പടയൊരുക്കാന്‍ ആരും ശ്രമിക്കുന്നില്ല? മായാവതി ആരുമായും സഖ്യത്തിനില്ലെന്നു പറഞ്ഞതിന്റെ കാരണവും മറ്റൊന്നായിരിക്കില്ല. 


1980കളിലെ മുദ്രാവാക്യം ഓര്‍ക്കുക നന്നായിരിക്കും. വോട്ട് ഹമാരാ, രാജ് തുമാരാ, നഹി ചലേഗാ നഹി ചലേഗാ.  വോട്ടുംവാങ്ങി ദളിതരെ എന്നും പൂജ്യം കൊണ്ടു ഗുണിച്ചു പൂജ്യരാക്കുന്ന ഏര്‍പ്പാടിന്റെ അന്ത്യം കുറിക്കാന്‍ ഏറ്റവും അനുയോജ്യം ഒരു ദളിത്‌വനിത രാജ്യം ഭരിക്കുക തന്നെയാണ്. ജാതിനിര്‍മ്മാര്‍ജനം പ്രഭാഷണങ്ങള്‍ മുറയ്ക്ക് നടക്കുകയും ജാതിമാത്രം മരണമില്ലാതെ തുടരുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ ദുരവസ്ഥ. നാളെ ഒരു തൂക്കു മന്ത്രിസഭയാണു വരുന്നതെങ്കില്‍ ജനാധിപത്യം സാധ്യതകളുടെ കലയാണെന്നു തെളിയിച്ചുകൊണ്ട്,  പക്ഷമേതുമാവട്ടെ
മാറിനിന്ന മായാവതി കിങ്ങ് ആയില്ലെങ്കില്‍ കിങ്‌മേക്കര്‍ തന്നെ ആയെന്നും വരാം.