ഭാഷ ഒരു വാക്കിനെ സൃഷ്ടിച്ചാൽ ആ വാക്കിൻ്റെ പ്രഥമ ദൌത്യം സംസ്കാരത്തെ ഒന്നു പുതുക്കി പണിയുകയാണ്. വാക്കുകൾ നമ്മുടെ ബോധത്തെ കൃത്യമായി പ്രതിഫലിപ്പിക്കും, യാഥാർത്ഥ്യങ്ങളുടെ പുതിയൊരു ലോകത്തെ പണിതെടുക്കും. ബോധത്തിൻ്റെ ഭൂമധ്യത്തിലാണോ അതോ ബോധച്ചൂടേൽക്കാത്ത സംസ്കാരത്തിൻ്റെ പുറമ്പോക്കിലാണോ നമ്മളെന്നറിയാൻ ചില വാക്കുകളിൽ നിന്നും അവ സാക്ഷ്യപ്പെടുത്തുന്ന നമ്മുടെ ബോധത്തിലേയ്ക്ക് ഒന്നു ചൂടി പിടിച്ചാൽ മതിയാവും. ഉദാഹരണമായി ഒരു റിപ്പോർട്ടിങ്ങ് രീതി നോക്കുക. ശ്രീമതി ആയിഷ കുഞ്ഞിക്കണ്ണനു സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ്റെ ഭാര്യയാണ് ആയിഷ. ഇനി കുഞ്ഞിക്കണ്ണനാണ് ഡോക്ടറേറ്റു കിട്ടിയതെങ്കിൽ ആയിഷയുടെ ഭർത്താവാണു കുഞ്ഞിക്കണ്ണൻ എന്നെഴുതുമോ? ഇല്ല. അവിടെ ഭർത്താവ് എന്ന പദം അധികാരസൂചകമാണെങ്കിൽ കൂടിയും അതേ ശൈലി ഉപയോഗിക്കുന്നില്ല, മറിച്ച് ആയിഷയാണ് ഭാര്യ എന്നേ എഴുതൂ. നമ്മൾ പറയുന്ന സമത്വം വാക്കിൽ, സംസ്കാരത്തിൽ, ബോധത്തിൽ എവിടെയാണ്? ഒരിടത്തുമില്ല. പുരുഷമേധാവിത്വ സ്വരത്തിൻ്റെ മുദ്രാഫലകമായി എഴുത്ത് മാറുകയാണ്. ഈ വാചകങ്ങൾ വായനക്കാരനോടു പറയുന്നത്, എഴുത്തുകളിലേക്ക് ഇന്നും പ്രവഹിക്കുന്നത് മനുവിൻ്റെ ആദിമഷി തന്നെയാണെന്നാണ്. അതും ഇത്രയധികം വനിതകൾ മാധ്യമസ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന കാലത്ത്. പ്രമുഖ മാധ്യമങ്ങളുടെ ഈ ശൈലിയെ പലപ്പോഴായി സോഷ്യൽ മീഡിയയിൽ പരിഹസിച്ചിട്ടുണ്ട്, കുറച്ചൊക്കെ മാറിയിട്ടുമുണ്ട്.[1] ഇപ്പോഴാണ് സർക്കാർ ജീവിതപങ്കാളി എന്നു മതി എന്നാക്കിയത്. നമുക്ക് ഒരു സാംസ്കാരിക വകുപ്പും സാഹിത്യ അക്കാദമിയും ഒക്കെയുള്ളപ്പോൾ, സാഹിത്യകാരെ എഴുത്തുകാരെ ഒക്കെയും പ്രോത്സാഹിപ്പിക്കാൻ നിരവധി അവാർഡുകളും നല്കുമ്പോൾ ആനുപാതികമായെങ്കിലും ഭാഷയെ ശുദ്ധീകരിക്കുവാനുള്ള ദൌത്യം, സംസ്കാരത്തെ മുന്നോട്ടെടുക്കുവാനുള്ള ദൌത്യം അവരുടെ ബാധ്യതയാണ്. സംസ്കാരത്തിൻ്റെ ഷോ കേസുകളിൽ ലോകത്തെവിടെയും കരുതിവെയ്ക്കുക മഹത്തായ അംശങ്ങളാണ്, പിന്തിരിപ്പൻ ഗതകാലത്തിൻ്റെ തിരുശേഷിപ്പുകളാവരുത്. വാക്കുകൾ കറൻസി പോലെയാണ്, കൃത്യമായ മൂല്യമുണ്ടാവണം. കറൻസിക്കു തുല്യവസ്തു ലഭിക്കുന്നതുപോലെ വാക്കുകൾക്കു തുല്യമായ ബോധം പകർന്നു കിട്ടുക അപ്പോൾ മാത്രമാണ്.[2]
ശ്രേഷ്ഠഭാഷയിലെ മ്ലേച്ഛ പദാവലികളും പ്രയോഗങ്ങളും
പഴയ വാക്കുകൾ പുതിയകാല ബോധത്തെ പ്രതിഫലിപ്പിക്കുന്നതിൽ എത്രത്തോളം വിജയിക്കുന്നൂവെന്നറിയാൻ ഒറ്റദിവസത്തെ പത്രം വായിച്ചാൽ മതി. സ്ത്രീപുരുഷതുല്യതയുടെ ലോകത്താണു നമ്മളുള്ളതു എന്നു നമുക്കറിയാം. ആ തുല്യത നമ്മുടെ ദൈനംദിന വ്യവഹാരഭാഷയിലും വാക്കുകളിലും വന്നുവോ എന്നു ഗൌരവമായി ആലോചിക്കേണ്ടതാണ്, ഇല്ലെങ്കിൽ വരുത്തേണ്ടതാണ്. പഴയകാലത്തെ സ്ത്രീവിരുദ്ധതയുടെ വാക്കുകളെയും ശൈലികളെയും ഉപേക്ഷിക്കുമ്പോൾ മാത്രമാണ് പുതിയ തലമുറ ആരോഗ്യകരമായ സ്ത്രീപുരുഷ സമത്വം ശ്വസിച്ചു വളരുക. ഒന്നു സൂക്ഷിച്ചു നോക്കുക - മിസ്/മിസിസ് അഥവാ കുമാരി/ശ്രീമതി. പുരുഷൻ്റെ മിസ്റ്ററിൽ അഥവാ ശ്രീമാനിൽ കെട്ടിയവനും കെട്ടാത്തവനും ശ്രീക്ക് തുല്യാവകാശിയാണ്. അതായത് ശ്രീ.കുഞ്ഞിക്കണ്ണൻ എന്നു കണ്ടാൽ കുഞ്ഞിക്കണ്ണൻ വിവാഹിതനോ അല്ലയോ എന്നറിയാൻ വഴിയില്ല. പക്ഷേ നമുക്ക് ആയിഷയാവുമ്പോൾ, കുഞ്ഞിക്കണ്ണൻ്റെ ഭാര്യയായതുകൊണ്ടു മാത്രം ശ്രീ വന്നു ഭവിച്ചവൾ എന്നു നമുക്കു പറയേണ്ടിയിരിക്കുന്നു - ശ്രീമതി ആയിഷ.
ഔദ്വോഗിക വേദികളിലെ ദൈനം ദിന സംബോധനകളിൽ കടന്നുവരുന്ന മലയാളത്തിലെ കുമാരിയെയും ശ്രീമതിയെയും ഒന്നു കീറിമുറിച്ചുനോക്കിയാൽ കാണാം ബാക്കി. ശ്രീ വരുന്നത് സമ്പത്തിൻ്റെയും അഭിവൃദ്ധിയുടെയും ദേവതയായ ശ്രീദേവി എന്നുപേരുള്ള മഹാലക്ഷ്മിയിൽ നിന്നുമാണ്. പക്ഷേ അതു ശ്രീമാൻ ആവുമ്പോഴേക്കും സൌന്ദര്യത്തിൻ്റെ, മഹത്വത്തിൻ്റെ, സമ്പത്തിൻ്റെ, അഭിവൃദ്ധിയുടെ ഒക്കെ സൂചകമമായി, ആദരപദമായാണ് ആണിനു മുന്നിൽ വരുന്നത്. അപ്പോൾ ശ്രീമതി എന്നാൽ സ്വാഭാവികമായും അതൊക്കെയും തന്നെയുള്ള പെണ്ണ് എന്ന അർത്ഥമാവണം. എന്നാൽ ആണോ? വാക്പ്രയോഗത്തിൻ്റെ അർത്ഥപരികല്പനകളിൽ അതുവരുന്നില്ല എന്നതാണ് സത്യം. ശ്രീമതി ആവുന്നത് ശ്രീമാനോട് ചേരുമ്പോൾ മാത്രമാണ്. കാരണം അവിവാഹിതയായ ഒരു പെണ്ണിനെ സമൂഹം ശ്രീമതി എന്ന പദത്താൽ സംബോധന ചെയ്യാറില്ല. ശ്രീമതി ആയിഷ കുഞ്ഞിക്കണ്ണൻ എന്ന് പറയണമെന്നില്ല, ശ്രീമതി ആയിഷ എന്നു തന്നെ പറയുമ്പോൾ ആ സൂചകത്തിലൂടെ കൃത്യമായി ആയിഷ ഒരു ശ്രീമാൻ്റെ ഭാര്യയാണ് എന്നു സമൂഹം പറയുന്നുണ്ട്, അതാരുടേത് എന്നുറപ്പിക്കാൻ മാത്രമാണ് കുഞ്ഞിക്കണ്ണൻ വാലായി തൂങ്ങുന്നത്. ഇനി ശ്രീ കുഞ്ഞിക്കണ്ണൻ എന്നെഴുതുന്നിടത്ത് ഈ പറയുന്ന സൌന്ദര്യവും ഐശ്വര്യവും അഭിവൃദ്ധിയും കുഞ്ഞിക്കണ്ണനിലേക്ക് കടന്നുവന്നത് മഹാലക്ഷ്മിയുടെ പ്രതിരൂപം ആയിഷയിൽ കൂടിയാണെന്നതിൻ്റെ ഒരു നേരിയ സൂചനയെങ്കിലും ഉണ്ടോ? ശ്രീമതിയിൽ അവൾ കന്യകയല്ല, എന്നു കൂടി പറയുന്നുണ്ട്, അവൻ കന്യകനാണ്, അല്ല എന്നു ശ്രീയിൽ എവിടെയങ്കിലും പറയുന്നുണ്ടോ? ഇല്ലെങ്കിൽ, ഉദാത്തമായ ആശയ-അർത്ഥ പരികല്പനകളുള്ളതെന്നു പറയുന്ന പദാവലികളെന്ന വ്യാജേന നമ്മൾ പണിതിടുന്നത് വിവേചനത്തിൻ്റെ ശ്രീകോവിലാണ്.
അവൾ കന്യകയാണ്, ‘അനാഘ്രാത കുസുമം’ ആണെന്ന സൂചകപദമാണ് കുമാരി. കുമാരി മതിയായ ശ്രീയോടു കൂടി, മതിയായ ഐശ്വര്യത്തോടു കൂടിയുള്ളവൾ എന്നർത്ഥത്തിലുള്ള ശ്രീമതിയാവുന്നത് കന്യകയല്ലാതായി ശ്രീമാനോടൊപ്പം ചേരുമ്പോൾ മാത്രമാണെന്ന ബോധത്തിൻ്റെ ഉല്പന്നമാണ് ശ്രീമതി എന്ന ശബ്ദം. അതേസമയം വിവാഹത്തിനു മുന്നേയും ശ്രീമാൻ ശ്രീമാൻ തന്നെയാണ്. അവിടെയാണ് വിവേചനത്തിൻ്റെ വിത്തും പെണ്ണു ആണിൻ്റെ സ്വത്താണെന്ന ബോധവും കടന്നു വരുന്നത്. ഡോക്ടറേറ്റു കിട്ടിയ ആയിഷ കുരിശടിപ്പറമ്പത്ത് കുഞ്ഞിക്കണ്ണൻ്റെ ഭാര്യയാണെന്നു പറയുമ്പോൾ നമ്മൾ കൃത്യമായി പറയുന്നത് ആയിഷയുടെ ഓണർഷിപ്പ് കുഞ്ഞിക്കണ്ണനാണെന്നാണ്. മാതുവമ്മയെ കടിച്ചത് നാരാണൻ്റെ പട്ടിയാണെന്നു പറയുമ്പോൾ പട്ടിയുടെ ഓണർഷിപ്പ് നാരായണനാണെന്നതു പോലെ കൃത്യമായി. അങ്ങിനെ ഓരോ പ്രയോഗങ്ങളിലൂടെയും മനു ജീവീക്കുന്നു ഞങ്ങളിലൂടെ എന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതല്ലെങ്കിൽ കുഞ്ഞിക്കണ്ണനാണ് ജീവിതപങ്കാളി എന്നു ലളിതസുഭഗമായി വേണമെങ്കിൽ പറഞ്ഞാൽ പോരെ.
ആയിഷ കന്യകയല്ല, കുഞ്ഞിക്കണ്ണൻ്റെ കെട്ടിയോളാണെന്നു സൂചകങ്ങളിലൂടെയെങ്കിലും വിളിച്ചുപറയാൻ തോന്നിപ്പോവുന്നത് നമ്മുടെ നൈസർഗികമായ ഒളിച്ചുനോട്ടത്തിൻ്റെ തെളിഞ്ഞ കാഴ്ചയാണ്. അത് ഏറെ മുന്നെ വന്നതല്ല. വിക്ടോറിയൻ സദാചാരത്തിൻ്റെ കാറ്റേറ്റതാണ്. ഓർക്കണം, രാധാകൃഷ്ണൻ എന്ന പേര് രാധയുടേതല്ലായിരുന്നു. താൻ ഒരിക്കലും ‘ഭാര്യ’യാക്കാത്ത പക്ഷേ രാധയില്ലാതെ പൂർണനാവാത്ത കൃഷ്ണൻ്റെ അതിമനോഹരമായ പര്യായമാണ് രാധാകൃഷ്ണൻ. കുഞ്ഞിക്കണ്ണൻ വിവാഹിതനാണോ അല്ലയോ എന്നു മാലോകരെ അറിയിക്കാനില്ലാത്ത ജാഗ്രതയാണു നമുക്കു ആയിഷയുടെ കാര്യത്തിൽ. തെരുവിൽ പെണ്ണിനെ കൈകാര്യം ചെയ്യുന്നത് വിവരം കെട്ട സദാചാരരാണെങ്കിൽ, എഴുത്തിൽ ബോധമില്ലാത്ത സദാചാരരാണോ എന്നു തോന്നിപ്പിക്കുന്നതാണ് ചില ശൈലികൾ, വാക്കുകളും. ആയിഷയുടെ കാര്യത്തിൽ അതു റിപ്പോർട്ടു ചെയ്യേണ്ട സംഗതിയാണെന്ന തോന്നൽ എവിടെനിന്നുമാണ് ഉണ്ടാവുന്നത്? മാറുന്ന വിശ്വബോധത്തിനു ആനുപാതികമായി നമ്മുടെ ബോധം വളരാത്തതിനു ഭാഷയും വാക്കുകളും കാരണമാവുകയാണ്. മൊഴിമാറ്റം അപര്യാപ്തമായതുകൊണ്ടുമാത്രം വിശ്വസാഹിത്യത്തിൽ ഇടം കിട്ടാതെ പോവുന്ന മഹാപ്രതിഭകളായ എത്രയെത്ര എഴുത്തുകാരെ സംഭാവന ചെയ്ത ഭാഷയാണ്, പക്ഷേ നിത്യവ്യവഹാര പദാവലികളിൽ അസ്സലൊരു മ്ലേച്ഛഭാഷയുടെ ചേരുവകളാണ് പലതും, ശൈലിയും. ആവശ്യമില്ലാത്തപ്പോൾ വാലുകൾ പോയി വാനരൻ നരൻ ആയതുപോലെ ആവശ്യമില്ലാത്ത വാക്കുകൾ സമൂഹത്തിൽ നിന്നും പോവുന്നതുകൂടിയാണ് സംസ്കാരം.
പ്രിയം സൃഷ്ടിക്കുന്ന ആകർഷണത്തിൻ്റെ കാന്തികവലയത്തിൽ നിന്നും, കാന്തതയിൽ നിന്നും വന്ന രണ്ടു മലയാള പദങ്ങളുണ്ട് - കാന്തയും കാന്തനും. അവിടെ ഒരുവൻ്റെ ഭരണവും ഒരുവളുടെ ഭരിക്കപ്പെടലുമില്ല. ആ സുന്ദരമായ പദങ്ങളും വച്ച് മനുവിൽ മുങ്ങിയാണ് നമ്മൾ ഭരിക്കപ്പെടാനായി ഭാര്യയെ ഉണ്ടാക്കിയത്, ഭരിക്കാൻ ഭർത്താവിനെയും. രണ്ട് മനുഷ്യർ പരസ്പരം സ്വാധീനിക്കാൻ തുടങ്ങുമ്പോൾ, പ്രകൃതിയും അവർ തമ്മിലുള്ള അകലം കുറയ്ക്കാൻ ശ്രമിക്കുന്നു. ‘പ്രണയത്തിൻ്റെ മാന്ത്രികത മഴയിൽ നനഞ്ഞ രണ്ട് ശരീരങ്ങളെ ആകർഷണത്തിൻ്റെ കാന്തങ്ങളാക്കി മാറ്റുകയായിരുന്നു’ എന്നിടത്ത് കാന്തയുണ്ട്, കാന്തനും. കാന്തൻ, കാന്ത എന്നീ രണ്ടു മലയാള വാക്കുകളിൽ മലയാളിത്തമുണ്ട്, സുന്ദരമായ അർത്ഥവുമുണ്ട്. എന്തുകൊണ്ട് നമുക്ക് അങ്ങിനെ ചിന്തിച്ചുകൂട? മാറുന്ന വാക്കുകൾ പകരട്ടെ പുതിയ ബോധം, ചിന്തകളും. സ്വന്തം മക്കളുടെ വിവാഹനിശ്ചയത്തിന് ഇന്നും അമ്മമാർക്ക് സ്ഥാനമുണ്ടോ എന്നു സംശയമാണ് - കാരണം മറ്റൊന്നല്ല, തീരുമാനിക്കേണ്ടത് ഭരിക്കപ്പെടുന്നവരല്ലെന്ന ബോധമാണ്. സ്വതന്ത്രപ്രണയത്തിൻ്റെ ഭാവിലോകത്ത് അങ്ങിനെയൊരു സംഭവത്തിന് നാളെ പ്രസക്തിയില്ല എന്നത് വേറെ കാര്യം.
വാക്കുകൾ രൂപകല്പന ചെയ്യുന്ന ബോധമണ്ഡലം
നമ്മുടെ വീടുകളിൽ മാതാപിതാക്കൾ ഉപയോഗിക്കുന്ന ഭാഷ തന്നെയാണു കുട്ടികളിലേയ്ക്ക് സംക്രമിക്കുന്നത്. പിന്നീട് പലരും അതു മാറ്റി കൂടുതൽ മിഴിവുറ്റതാവുന്നത് അവരിലെ ബോധതലത്തിൻ്റെ വികാസം കാരണമാണ്. ശരാശരി കേരളത്തിൻ്റെ നേർസാക്ഷ്യമാണ് സൈബറിടത്തെ മലയാളി ഇടപെടലുകൾ. പ്രചരണത്തിനായി ഭാവിലോകത്തെ കൂടുതൽ ഭാസുരമാക്കുവാനുള്ള സർഗസംഭാവനകൾ നൽകുന്നവർ എത്രയോ ഉണ്ട്, അതുപോലെ തന്നെ തെറിയല്ലാതൊന്നും പറയുവാനില്ലാത്ത, ഉൾക്കൊള്ളാൻ പറ്റാത്തതിനു മറുപടി തെറിയാണെന്നു പഠിച്ചുവച്ച ബുദ്ധിയും ബോധവും ദാരിദ്ര്യരേഖയ്ക്ക് താഴെയായവരുമുണ്ട്. അടുത്ത കാലത്താണ് മാധ്യമരംഗത്തിന് നിസ്തുലമായ സംഭാവനകൾ നല്കിയ, ആരാധ്യനായ ബിആർപിയെ സോഷ്യൽ മീഡിയയിൽ ഒരുകൂട്ടർ അവർക്കറിയാവുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തുന്നത് കണ്ടത്.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരിച്ച വനിതകളെ സോഷ്യൽ മീഡിയയിൽ വിളിച്ച കേട്ടാലറക്കുന്ന തെറികൾക്കു വല്ല കണക്കുമുണ്ടോ? സ്ത്രീപുരുഷ പരസ്പര ബഹുമാനവും തുല്യതയും വെള്ളിത്താലത്തിൽ വന്നെത്തുന്ന ഒന്നല്ല, ഒഴിവാക്കേണ്ട വാക്കുകളത്രയും ഒഴിവാക്കിയും സ്വാംശീകരിക്കേണ്ട പുതിയ ബോധം ആവശ്യപ്പെടുന്ന പദാവലികളെ സ്വാഗതചെയ്യുകയും ചെയ്യുന്ന സമൂഹത്തിൽ മാത്രമാണ് തുല്യത കൈവരിക. ഭിന്നിപ്പിൻ്റെ, പഴഞ്ചൻ ബോധത്തിൻ്റെ, പുരുഷാധിപത്യത്തിൻ്റെ ശൈലിയും വാക്കുകളുമത്രയും നിലനിർത്തി ഇതിൻ്റെയൊക്കെ ലോകം മാറണമെന്നു പറയുന്നതു ഏറ്റവും ലളിതമായി പറഞ്ഞാൽ വിവരമില്ലായ്മയാണ്. നാടിൻ്റെ ജനാധിപത്യവൽക്കരണത്തിനൊപ്പം തന്നെ ഭാഷയുടെ ജനാധിപത്യവൽക്കരണവും നടക്കുന്നു എന്നതിൻ്റെ വലിയ തെളിവാണ് സോഷ്യൽ മീഡിയയിലെ ഭാഷാസാന്നിദ്ധ്യം.
നമ്മുടെ തെറികൾ തന്നെ നോക്കിയാൽ മതി, വാക്കുകൾ സമൂഹികബോധത്തെ സൃഷ്ടിച്ചെടുക്കുന്നതു കാണാം. തെറികളത്രയും സ്ത്രീവിരുദ്ധങ്ങളാണ്, പൊതുവേ നിരുപദ്രവകരമെന്നു തോന്നുന്ന നായിൻ്റെ മോൻ വരെ ഒന്നാലോചിച്ചാൽ തെറി പോയി കൊള്ളുന്നത് പട്ടിയിൽ നിന്നും ആ സ്ത്രീക്കു പിറന്ന മകനെന്ന ധ്വനിയിലേക്കാണ്. പരമമായ സ്ത്രീവിരുദ്ധതയുടെ ആഴങ്ങളിൽ മുങ്ങിയെടുത്തതാണു നമ്മുടെ തെറികളത്രയും. പിറവി അമ്മയിലൂടെയാണെങ്കിലും തെറിയിൽ ഒറ്റത്തന്തയ്ക്കു പിറവിയും നല്ല തന്തക്കു പിറവിയുമുണ്ട്, തെറി രണ്ടിൻ്റെയും വേരുകളാണ്ടു കിടക്കുന്നതും പെണ്ണിലാണ്. ഒറ്റതന്ത മാഹാത്മ്യം സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരമായി കാണുന്നതാണ്, പല ബോധമില്ലാത്ത രാഷ്ട്രീയക്കാരുടെ നാവിലും ഇടയ്ക്ക് തത്തിക്കളിക്കുന്ന ഒന്ന്.
നമുക്ക് പിടിക്കാത്ത വല്ലതും കേൾക്കുമ്പോൾ നാട്ടിൻപുറത്തുകാർ സാധാരണ ഉപയോഗിക്കുന്ന ഒരു തെറി പ്രയോഗമാണ് ഓൻ്റെ അമ്മേൻ്റാടത്തെ ന്യായം എന്നത്. അച്ഛൻ്റേതിനു എന്തുമാവാം, അമ്മയുടേതിനു മാത്രമേ കണ്ടീഷൻസ് അപ്ലൈ ബാധകമാവുന്നുള്ളൂ എന്ന തോന്നലിൽ നിന്നുമാണ് ഇതുണ്ടാവുന്നത്. ഒന്നു സോഷ്യൽ മീഡിയയിലേക്ക് നോക്കൂ ഫെയ്സ്ബുക്കിൽ കാര്യമായി കാണുക മകൻ്റെ അല്ലെങ്കിൽ മകളുടെ ജന്മം കൊണ്ടു ധന്യമായ സമൂഹത്തിനെ ആ ജന്മദിനം ഓർമ്മിപ്പിക്കുന്ന ചടങ്ങാണ്. എൻ്റെ ജീവിതത്തിൽ വെളിച്ചമായി വന്ന എൻ്റെ മകൻ എന്ന മട്ടിലുള്ള വർണനകളും കാണും. സ്വന്തം കുടുംബത്തിൽ പോലും ജനാധിപത്യം അംഗീകരിക്കാൻ നമുക്കു കഴിയുന്നില്ല, ഞാനാണ് സംഭവം എന്ന ബോധത്തിന് എനിക്കു മാത്രമായി ഒരു മകനെയുണ്ടാക്കുക സാധ്യമല്ലെന്ന സത്യം അംഗീകരിക്കുക സാധ്യമാവില്ല. ആ ബോധം വരികളിൽ പ്രതിഫലിക്കുന്നുവെന്നേയുള്ളൂ. നമ്മുടെ സമൂഹം ഇത്രമാത്രം അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും കൂത്തരങ്ങാകുവാൻ ഒരു കാരണവും തൻ്റെ ലോകം താനും തൻ്റെ കെട്ടിയോളും കുട്ട്യേളുമാണെന്ന തലതിരിഞ്ഞ ബോധമാണ്. ആ ബോധത്തെ തിരുത്തുവാൻ ആദ്യം ഭാഷയിൽ തിരുത്തുണ്ടാവണം. അതൊരു ബോധപൂർവ്വമായ സംസ്കാരിക പ്രവർത്തനമാവണം. സ്കൂൾ കോളേജു ക്ലാസുകളിൽ അധ്യാപകർ പെൺകുട്ടികളോടു കിരൺ ബേദിയെ മാതൃകയാക്കാൻ പറയുന്ന പതിവുണ്ടായിരുന്നു. ആൺകുട്ടികൾക്കു കൂടി അവരെ മാതൃകയാക്കുന്നതിൽ എന്തപാകതയാണുള്ളത്? വാക്കുകളിൽ സമത്വബോധം ലയിക്കുമ്പോൾ മാത്രമേ സമത്വസുന്ദരമായ ലോകം സൃഷ്ടിക്കപ്പെടുന്നുള്ളൂ. മൺപാത്രം ആദ്യം മെനയപ്പെടുന്നത് ശില്പിയുടെ മനസ്സിലാണ്, സൃഷ്ടി നടക്കുന്നതു പിന്നീടും.
പശ്ചാത്യസംസ്കാരത്തിൻ്റെ പദശുദ്ധീകരണവും റദ്ദുചെയ്യുലകളും
മുകളിൽ പറഞ്ഞ കുമാരി എന്ന പദം പ്രശസ്തമായ കോളിൻസ് ഇംഗ്ലീഷ് ഡിക്ഷ്ണറിയിൽ സ്ഥാനം പിടിച്ച പദമാണ്. അതിന് അവർ നല്കിയിരിക്കുന്ന അർത്ഥം മെയ്ഡൺ, ഒരു യുവതിയെ അഭിസംബോധന ചെയ്യുവാനുള്ള ഉപചാരപദം എന്നാണ്. ഇനി നോക്കുക മെയ്ഡൺ എന്ന പദത്തിന് കോളിൻസ് നല്കുന്ന അർത്ഥം ഒരു പെൺകുട്ടി, അല്ലെങ്കിൽ ഒരു യുവതി എന്നാണ്. കുറച്ച് താഴെയായി അതിൻ്റെ ആർക്കെയ്ക്ക് യൂസേജ് ആയി അവിവാഹിതയായ പെണ്ണ്, കന്യക എന്നൊക്കെയും അർത്ഥം നല്കിയിട്ടുണ്ട്. ഇന്നത്തെ സാമൂഹികബോധത്തിൽ അശ്ലീലമായ, പ്രയോഗത്തിലില്ലാത്തതും പക്ഷേ ഗതകാലത്തെ സംബോധന ചെയ്യുമ്പോൾ ഉപയോഗിക്കേണ്ടി വരുന്നതുമായ പദമാണ് ആർക്കെയ്ക് ആയി അവർ അടയാളപ്പെടുത്തുന്നത്. എന്നാൽ നമ്മളിന്നും കുമാരിയെ ചേർത്തുവെയ്ക്കുന്നത് പെൺകുട്ടിയെന്നോ യുവതി എന്നോ ഉള്ള പരികല്പനയോടല്ല. മറിച്ച് കന്യക, അവിവാഹിത എന്ന അർത്ഥത്തിൽ മാത്രമാണ്. ഒരു വിവാഹിതയായ മന്ത്രി, ഇനി തന്നെ കുമാരി എന്ന് അഭിസംബോധന ചെയ്യരുത് ശ്രീമതി എന്നുവേണം എന്നു സർക്കുലർ ഇറക്കിയത് കേരളത്തിലാണെന്നു മറന്നുപോവരുത്. ബോധം കാലത്തിനൊപ്പം സഞ്ചരിക്കണം, പക്ഷേ പലപ്പോഴും കാലം മുന്നോട്ടുപോവുമ്പോഴും നമ്മുടെ ബോധം നിന്നിടത്ത് നിന്ന് പിന്നോട്ടു തിരിഞ്ഞുനോക്കുമ്പോഴുണ്ടാവുന്ന സാസ്കാരികദുരന്തത്തിൻ്റെ ആഴം ചെറുതല്ല. പുലയാടി, അഴിഞ്ഞാട്ടം, താറുമാറാവുക, നല്ല തന്ത, ഒറ്റ തന്ത.. നിത്യവ്യവഹാരപദങ്ങൾ അങ്ങിനെ പോവുമ്പോൾ, ഒരു ഭാഷയിലെ തെറികളായ തെറികളത്രയും അധസ്ഥിതരെയും സ്ത്രീകളെയും അഭിസംബോധന ചെയ്യുന്നതാവുമ്പോൾ അതു കാണിക്കുന്നത് ഒരു ഭാഷയുടെ ശേഷ്ഠതയല്ല, മ്ലേച്ഛതയാണ്.
പെൺബുദ്ധി പിൻബുദ്ധി എന്ന ചൊല്ല് നോക്കുക, പെൺബുദ്ധി തരംതാണ ബുദ്ധിയാണ് എന്ന ധ്വനി ഉണ്ടവിടെ. തറവാട്ടിലെ കാലഹരണപ്പെട്ട വസ്തുക്കൾ നശിപ്പിക്കുമ്പോൾ മാത്രമാണ്, അല്ലെങ്കിൽ ഉപയോഗശൂന്യമായതായി കണ്ടുകെട്ടി അട്ടത്തിടുമ്പോഴാണ് പുതിയവ ശേഖരിക്കുവാൻ ഇടം ഉണ്ടാവുക. സംസ്കാരവും അങ്ങനെയാണ്, കാലഹരണപ്പെട്ട ബോധത്തെ, വാക്കുകളെ സംസ്കരിക്കുമ്പോഴാണ് പുതിയ ബോധത്തെ ഉമ്മറപ്പടിയിലേക്കും സ്വാഗതമുറിയിലേക്കും കിടപ്പറയിലേക്കും സ്വാഗതം ചെയ്യുവാൻ ആവുക, അതിന് ഇടമുണ്ടാവുക.
കന്യകയും കന്യകാത്വവും വിശുദ്ധിയുടെ അടയാളങ്ങളായി കൊണ്ടാടുന്ന സമൂഹം ആഘോഷിക്കുന്നത് പ്രാകൃത ഗോത്ര ബോധമാണ്. പച്ചത്തേങ്ങയിൽ നിന്നെടുക്കുന്ന വെളിച്ചണ്ണയ്ക്ക് മലയാളി നല്കിയ പേര് വേർജ്ൻ കോക്കനട് ഓയിൽ എന്നായത് യാദൃച്ഛികതയല്ല, വേർജ്നിറ്റിയുടെ വിപണി മൂല്യത്തിൻ്റെ പ്രതിഫലനം തന്നെയാണ്. ഉരുക്കെണ്ണ എന്ന് നമ്മൾ മലയാളി പറഞ്ഞിരുന്ന സാധനം തന്നെയല്ലേ വിർജിൻ കോക്കനട്ട് ഓയിലായത്! എതിർലിംഗമില്ലാത്ത പദങ്ങളെ സദാ വിവേകരഹിതമായി പ്രയോഗിക്കുമ്പോൾ ഊട്ടിയുറപ്പിക്കപ്പെടുകയാണ് വിവേചനം. നമ്മുടെ രാഷ്ട്രീയ നേതാക്കൾ തന്നെ എത്ര തവണ വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന പദം സ്ഥാനത്തും അസ്ഥാനത്തുമായി പ്രയോഗിക്കുന്നു.
ആൺ-പെൺ സംജ്ഞകളിൽ തളയ്ക്കാൻ ആവാത്ത സ്വത്വങ്ങളുടെ ആത്മഹത്യകൾ അടുത്തകാലത്തായി പെരുകിയതു നാം കണ്ടു. ലോകം എവിടെയും മാറുമ്പോഴും, മഹാഭാരതകാലത്തെ ശിഖണ്ഡി, നപുംസക ബോധത്തിൽ നിന്നും കരകയറാത്ത നമ്മളിൽ അവരുടെ പ്രതീക്ഷകൾ നശിക്കുക സ്വാഭാവികമാണ്, അവരുടെ നിരാശ ആത്മഹത്യയിലേക്ക് നയിച്ചതാവാം. ഈ ലോകം വൈവിധ്യങ്ങളുടെതാണ് അതിൽ നാനാവിധ ലൈംഗിക സ്വത്വങ്ങളും പെടും. അതിനുള്ള സ്പേസ് ഈ ലോകത്തുണ്ടാവുന്നതാണ് സംസ്കാരം. അല്ലാതെ ഭൂരിഭാഗം ലൈംഗിക താത്പര്യങ്ങളും ഇതുപോലെയാണ്, അതുകൊണ്ടു മാത്രം അതാണ് സംസ്കാരം എന്നു പറയുന്നത് സംസ്കാരമില്ലായ്മയാണ്, ബോധമില്ലായ്മയുമാണ്. പെണ്ണു താഴെയും ആണു മുകളിലുമായി, മുഖാമുഖം നടത്തുന്ന ലൈംഗിക ബന്ധത്തിനു മിഷണറി പൊസിഷൻ എന്ന വൈദികാംഗീകാരം വന്ന കാലത്തിനും സഹസ്രാബ്ദങ്ങൾക്കു മുമ്പേ മഹർഷി വാത്സ്യായൻ അറുപത്തിനാല് കാമകലകൾ ചർച്ചയ്ക്കു വച്ച ശേഷവും മഹർഷിയായി തുടർന്ന നാടാണിത്. എല്ലാറ്റിനെയും കൊള്ളുന്നതാണ് സംസ്കാരം, ഒന്നിനെയും തള്ളുന്നതല്ല. നിങ്ങളെ പോലെയല്ലാത്ത എൻ്റെ, എനിക്കവകാശപ്പെട്ട സ്പേസ് എനിക്കു നിഷേധിക്കപ്പെടുന്നത് സംസ്കാരമല്ല, സംസ്കാര ശൂന്യതയാണ്. മിസ്റ്ററിലും മിസിലും തളക്കാൻ പറ്റാത്ത സ്വതങ്ങളെ കൂടെ ചേർത്തുപിടിക്കുന്ന മിക്സ് കൂടി വന്ന ലോകത്താണ് നാം മരണം വരെയും അവിവാഹിതയായിരുന്ന ജയലളിതയെ കുമാരിയാക്കിയത്, ജയലക്ഷ്മിക്ക് കുമാരിയല്ല, ശ്രീമതിയാണെന്ന് സർക്കുലർ ഇറക്കേണ്ടി വന്നതും.[3]
ഭാഷാശുദ്ധീകരണത്തിൽ മാധ്യമങ്ങളുടെ പങ്ക്
ലോകത്തെ മാറ്റങ്ങളെ അറിയിക്കുന്ന, മാനവികതയുടെ വികാസത്തെ ആഘോഷിക്കുന്ന പദാവലികളൊന്നും ഭാഷയിലില്ലാതാവുമ്പോഴാണ് ഭാഷ മൃതമാവുക. അല്ലാതെ കഴുത്തു ഞെരിച്ചോ, പെട്രോളൊഴിച്ച് കൊളുത്തിയോ തീർക്കാനാവുന്നതല്ല ഒരു ഭാഷയെ. ഞാൻ വ്യാകരണം പഠിച്ചിട്ടില്ല, ഭാഷയുടെ ഭംഗി മൊത്തം വ്യാകരണമാണെന്ന തോന്നലുമില്ല. എന്നാലും വള്ളിപുള്ളിനാട്ടുനടപ്പ് വച്ച് വിദ്യാർത്ഥി എന്നതു ലിംഗഭേദമില്ലാത്ത പദമല്ലെങ്കിൽ സ്ത്രീലിംഗപദമാവണ്ടേ? അല്ലെങ്കിൽ കോൽക്കാരൻ എന്നതുപോലെ വിദ്യാർത്ഥൻ എന്നാവുമായിരുന്നില്ലേ? എന്തിനാണ് പെണ്ണിനെ നമ്മൾ വിദ്യാർത്ഥിനി ആക്കുന്നത്? പ്രതിഭാശാലി എന്നാൽ പ്രതിഭയുള്ള ആരുമാവാം. പ്രത്യക്ഷത്തിൽ നോക്കിയാൽ അതൊരു സ്ത്രീലിംഗപദമായി തോന്നുകയും ചെയ്യും. ഒരു പുസ്തകത്തെ പരിചയപ്പെടുത്തുന്ന കവറെഴുത്തിൽ നിരൂപകനും എഴുത്തുകാരനുമായ ഒരാൾ കവിയെ പരിചയപ്പെടുത്തുന്നത് പ്രതിഭാശാലിനി എന്നാണ്.[4] മറ്റു സംസ്കാരങ്ങളും ഭാഷകളുമെല്ലാം, ലിംഗത്തെ അതിൻ്റെ ധർമ്മത്തിലേക്കായി മാത്രം ഒതുക്കുമ്പോൾ, മലയാളവും മലയാളിയും ചിന്തിക്കുക തന്നെ ലിംഗത്തിലൂടെയാണെന്നു വരുന്നു, അതുതന്നെ എഴുത്താണിയും എന്ന മട്ടിലാണ് ചില ഭാഷാപ്രയോഗങ്ങൾ.
കവിത്വം ഉള്ള വ്യക്തി കവി. ആണിനു കവിത്വത്തിൻ്റെ എവറസ്റ്റും പെണ്ണിന് കവിത്വത്തിൻ്റെ മെറിയാനയും അല്ലല്ലോ? അപ്പോൾ കവയിത്രി എന്ന പദം ഒരശ്ലീലമാണ്. ‘കവിത’ തന്നെ പെണ്ണാവുമ്പോൾ ഒഴുകിയ മഷി ആണത്തത്തിൻ്റേതാണ് എന്ന് നിർബന്ധമായും കാണണമെങ്കിൽ കവിയെ കവയിത്രി ആക്കാതെ, ആണത്തം കവൻ ആയി കവിതയിലേക്ക് കുതിക്കട്ടെ. പ്രമുഖ കവനും പ്രതിഭാശാലനുമായ എന്നൊക്കെ നിരൂപകർ എഴുതട്ടെ. പുണ്യശാലിയും ആദർശശാലിയും ധൈര്യശാലിയും തന്ത്രശാലിയും ഒക്കെയും ഗുണങ്ങളാണ്, പ്രതിഭപോലെ തന്നെ. അതൊന്നും ലിംഗത്തെ ആശ്രയിച്ചു കിടക്കുന്നതല്ല. ഭാഷ സംസ്കാരത്തെ വളർത്തുന്നതാവണം. പോയറ്റസ്, റൈറ്റ്റസ്, ഓഥ്രസ് ഒക്കെയും സായിപ്പ് അടക്കിയ കല്ലറക്ക് വയസ്സ് നൂറു കഴിഞ്ഞുകാണും. ഈയിടെ പത്രത്തിൽ ഒരു മരണവാർത്ത കണ്ടു. മരിച്ചത് 58 വയസ്സുള്ള ഒരാൾ. തലക്കെട്ടിൽ അയാൾ വയോധികനാണ്. ലോകാരോഗ്യസംഘടനയ്ക്ക് പക്ഷേ അയാൾ 75 വരെ യുവാവാണ് എന്നു മറന്നുപോവരുത്. .
പ്രോലറ്റേറിയറ്റ് എന്ന വാക്ക് എല്ലാവരും കേട്ടുകാണും. ഫ്രഞ്ചുപദമാണ്, മാർക്സിയൻ പദാവലികളിൽ ഒന്ന്. കൂലിക്ക് അധ്വാനം വില്ക്കുന്ന അടിസ്ഥാന വർഗമായ തൊഴിലാളി സമൂഹത്തെയാണ് പ്രോലറ്റേറിയറ്റ് എന്നു വിശേഷിപ്പിക്കപ്പെടുക. രണ്ടുപദങ്ങളെ ചേരുംപടി കൂട്ടിക്കെട്ടി രണ്ടിൻ്റെയും അർത്ഥതലങ്ങളെ വിളക്കിച്ചേർത്ത് പുതൊയൊരു സങ്കരയിനം പദമുണ്ടാവുന്നത് ഇംഗ്ലീഷിൽ പോർട്മാൻ്റോ എന്നു പറയും. ഭാഷയും സംസ്കാരവും വികസിക്കുക, പുതിയ പദങ്ങൾ ഉണ്ടാവുമ്പോൾ കൂടിയാണ്. അങ്ങിനെയാണ് പ്രോലറ്റേറിയറ്റിൽ നിന്നും പ്രികാരിയേറ്റ് എന്നൊരു പുതിയ വർഗത്തെ സമൂഹം അടയാളപ്പെടുത്തിയത്. അങ്ങിനെയൊന്നും ചിന്തിക്കുന്നില്ലെന്ന് മാത്രമല്ല, നമ്മൾ ദ്രവിച്ചു നാറിയ കാലഹരണപ്പെട്ട മ്ലേച്ഛമായ പദങ്ങളാൽ എഴുത്തു തുടരുകാണ്. ബലാൽസംഗം നമുക്ക് മാനഭംഗമാണ് പലപ്പോഴും. ഒരു ശരാശരി പുരുഷുബോധ്യത്തിൽ പെണ്ണിൻ്റെ മാനം പള്ളികൊള്ളുന്നത് കാലിന്നിടയിലാണെന്നാണ്. ആ നിലവാരത്തിന്നപ്പുറം എന്തുകൊണ്ടോ നമ്മുടെ ഭാഷ പോവുന്നില്ല. ആർക്കാണ് മാനഭംഗം, തൻ്റെ തന്തക്കോ എന്നു ചോദിക്കാൻ പെണ്ണൊരുത്തി ഒരുമ്പെടാത്ത കാലത്തോളം നമ്മൾ ആ തരംതാണഭാഷ തന്നെ തുടരും, മലയാളം മ്ലേച്ഛൻമാരുടെ ശേഷ്ഠഭാഷയായും.
ഈയടുത്തായി ഞാൻ വായിച്ചതാണ് - ഇരയുടെ മൊഴി രേഖപ്പെടുത്തിയതിൽ വീഴ്ച. നമുക്ക് ഇരയുടെ ജാതകം ഒന്നു നോക്കാം. ഇരയെന്നതിൻ്റെ ഇംഗ്ലീഷ് PREY എന്നാണ്. അതായത് PREDATOR അഥവാ മാംസഭുക്കായ മൃഗത്തിൻ്റെ ന്യായമായ അവകാശമാണ് ഇര അഥവാ PREY. ഒന്നുകൂടി വിശദമാക്കിയാൽ വേട്ടയാടാനുള്ള അവസരം കടുവയുടെ അവകാശമാണ്. അതിന് ഇരയാവുക എന്നത് മാനിൻ്റെ ധാർമ്മികബാദ്ധ്യതയും. അത് കാടിൻ്റെ നീതിയുമാണ്. കാടിൻ്റെ ഇക്കോസിസ്റ്റം നിലനിർത്താൻ പ്രകൃതി ഒരുക്കിയ സംവിധാനമാണ് ഏറ്റവും വേഗത കൂടിയ കടുവക്ക് ഏറ്റവും വേഗത കുറഞ്ഞ മാൻ ഇരയാവുക എന്നത്. ജൈവിക ചോദനകളെ സംസ്കാരത്താലോ പുതിയ നീതിബോധങ്ങളാലോ നേർപ്പിക്കുമ്പോഴോ ദുഷിപ്പിക്കുമ്പോഴോ പുനർനിർവ്വചിക്കുമ്പോഴോ ആണ് നാട് കാടല്ലാതാവുന്നത്, മനുഷ്യൻ മൃഗമല്ലാതാവുന്നതും. ഭാഷയ്ക്കും ഇത് ബാധകമാണ്, ബാധകമാവണം. അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് അതിനെ ഒരു മ്ലേച്ഛഭാഷയായി കൂട്ടേണ്ടിവരും. ഇനി ഇംഗ്ലീഷിലെ VICTIM എന്ന വാക്കിൻ്റെ മൊഴിമാറ്റിയ മലയാളമായാണ് ഇരയെങ്കിൽ തെറ്റാണ്. ഒരു കുറ്റകൃത്യം, അപകടം, അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊന്ന് കാരണമായുള്ള പീഡനം, ഉപദ്രവം, പരിക്ക്, മരണം ഒക്കെയും അതിൻ്റെ പരിധിയിൽ വരും. അവിടെയും ഇരയില്ല. തെറ്റെങ്കിൽ തിരുത്തി ഭാഷയെ ശുദ്ധീകരിക്കണം.
കാലം, മാറിവരുന്ന സംസ്കാരം വാക്കുകളുടെ അർത്ഥതലങ്ങൾക്ക് പരിണാമം സംഭവിപ്പിച്ചുകൊണ്ടാണ് കടന്നുപോവുക. പരിപാവനമായി നമ്മൾ കാണുന്ന എത്രയെത്ര പദങ്ങൾക്കാണ് ബോധത്തിൻ്റെ കുത്തൊഴുക്കിൽ സ്ഥാനഭ്രംശം വന്നുപോയത്, അർത്ഥവ്യതിയാനം തന്നെ സംഭവിച്ചതും? കുരിശ് എന്ന പദം കാലക്രമത്തിൽ ഒരു ബാധ്യത എന്നർത്ഥം കൈവരിച്ചില്ലേ? ആ കുരിശിനെ കെട്ടിയെടുക്കുന്നുണ്ട് എന്നൊരാൾ പറയുമ്പോൾ പഴയ ആത്മീയപ്രതീകം പുതൊയൊരു ഭൌതികയാഥാർത്ഥ്യം ആവുകയാണ്. ഇതേ വ്യതിയാനം സംഭവിച്ച മറ്റൊരു പദമാണ് വഴിപാട്. ഒരു വഴിപാടുപോലെ എന്തെങ്കിലും ചെയ്തുപോയിട്ട് കാര്യമൊന്നുമില്ല എന്നൊരാൾ പറയുമ്പോൾ വഴിപാട് എന്നത് നിഷ്ഫലമായ ഒരനുഷ്ഠാനം മാത്രമാണെന്ന അർത്ഥം കൈവരുന്നു. പ്രതിഭയുടെ പരമകോടിയിൽ നിലനില്ക്കുന്ന ഒരാളെ വിശേഷിപ്പിക്കുന്ന ഉസ്താദ് നമുക്കിന്നാരാണ്. അവനോ, അവനതിൻ്റെ ഉസ്താദല്ലേ എന്നു പറഞ്ഞാൽ സമൂഹം കണ്ട ശരാശരി ഉസ്താദുമാരുടെ കോലം പകർന്ന ബോധത്തിൻ്റെ സൃഷ്ടിയാണത്. ആത്മീയ ഉണർവ്വിൻ്റെ പള്ളി, പള്ളിയിൽ പോയി പറഞ്ഞാൽ മതി എന്ന പ്രയോഗത്തിൽ അസംഭവ്യം എന്ന അർത്ഥത്തിലേക്കു മാറി. ശുദ്ധൻ നമുക്ക് എല്ലാ അർത്ഥത്തിലും പരിശുദ്ധിയുടെ പര്യായമായ ഒരാൾ തന്നെയായിരുന്നു. കാലക്രമേണ വിശുദ്ധി, നൈർമല്യം ഒരു അയോഗ്യതയായപ്പോൾ അയാളൊരു ശുദ്ധനാണെന്നു പറഞ്ഞാൽ അയാളൊരു പൊട്ടനാണെന്ന അർത്ഥം കൈവന്നിട്ടുണ്ട്.
ആണും പെണ്ണും രണ്ടു ധ്രുവങ്ങളാണെന്നും രണ്ടു ഗ്രഹങ്ങളാണെന്നും ഒക്കെയുള്ള ബോധം സൃഷ്ടിച്ചെടുത്തതിൽ വാക്കുകൾക്ക് വലിയ പങ്കുണ്ട്. ഓപ്പസിറ്റ് സെക്സ്, അഥവാ എതിർലിംഗങ്ങൾ എന്ന പ്രയോഗം എന്തുമാത്രം നിരർത്ഥകമാണ്. പരസ്പരപൂരകമായതിനെ നമ്മൾ എതിരാളികളാക്കുകയാണ്. ശാരീരികമായി മനുഷ്യർ ആണും പെണ്ണും ആവുന്നത് പ്രത്യുല്പാദനപരമായ പ്രകൃയയിലെ ലിംഗപരമായ പങ്കിനെ അടിസ്ഥാനമാക്കിയാണ്. ആ വ്യത്യസം അതിനു മാത്രമാണ്. അതിനപ്പുറത്തേക്ക് ലിംഗം എഴുന്നള്ളിക്കുന്നത് ഉടുതുണി പൊക്കിക്കാണിക്കുന്നതു പോലെ അശ്ലീലവുമാണ്. എതിർലിംഗങ്ങളുടെ സമാഗമങ്ങൾ എതിരാളികളുടെ വാൾമൂർച്ചയല്ല, ശവങ്ങളുടെ വിളവെടുപ്പുമല്ല, അതു രതിമൂർച്ചയും ജീവൻ്റെ സംഗീതവുമാണ്. വാക്കുകളെ ബോധം ശുദ്ധീകരിക്കട്ടെ. നമുക്ക് എതിർലിംഗങ്ങളെ പൂരകലിംഗങ്ങൾ എന്നു തിരുത്താം. കുട്ടികളെ അങ്ങിനെ പഠിപ്പിക്കാം.
സംസ്കാരത്തെ പരിപാലിക്കേണ്ടത്, മെച്ചപ്പെട്ട സംസ്കാരമാക്കേണ്ടത് ഭാഷയാണ്, ഏറ്റവും ഫലപ്രദമായി സംവദിക്കാൻ സാദ്ധ്യമായ ചെത്തിമിനുക്കിയ വാക്കുകളുടെ സൃഷ്ടിയിലൂടെ അതു സാധ്യമാവുക. ലോകമെങ്ങും നിത്യനിദാന പദാവലികളായ ഇറോട്ടിസിസം, ഡിസയർ, പാഷൻ, സെക്സ്, ജൻഡർ, ക്വീർ... ഇനിയുമെത്രയോ പദങ്ങൾക്കെല്ലാം അവ കൈമാറുന്ന വൈജ്ഞാനിക ബോധത്തെ പ്രതിഫലിപ്പിക്കുന്ന കൃത്യമായ പദാവലികൾ നമുക്കുണ്ടോയെന്നു തന്നെ സംശയമാണ്. പണ്ടു പണ്ടേ പ്രയോഗത്തിലുള്ള ഉപരിതലസ്പർശിയായ സ്വവർഗഭോഗി പോലുള്ള ഏതാനും വാക്കുകൾക്കപ്പുറം സൂക്ഷ്മമായ ശാരീരിക മാനസിക പ്രത്യേകതകളുടെ വിനിമയം സാധ്യമാക്കുന്ന വാക്കുകളത്രയും ഭാഷയുടെ ഭാഗമാവുമ്പോഴാണ് പുതിയ ഒരു സംസ്കാരം രൂപപ്പെടുക. ഭാഷ സംസ്കാരത്തിൻ്റെ കണ്ണാടിയാക്കുന്നതിൽ എഴുത്തുകാരെ പോലെ, സാസ്കാരികനായകരെ പോലെ ഒരു കൃത്യമായൊരു പങ്ക് മാധ്യമങ്ങൾക്കുണ്ട്.
മധുസൂദൻ വി
[1] https://www.facebook.com/madhuiimk/posts/pfbid0cV1QmidznooRujtMX1Jd5iFhnjmDixxgicvYPEf2QzZSenLUM6g84H2cikX9vBNnl
[2]
https://www.samakalikamalayalam.com/malayalam-vaarika/essays/2021/may/23/when-words-create-culture---a-tharoor-reading-121426.html?fbclid=IwAR14V6zwA2UfGl0cXhJ2EMGSsdcrkXZJDDrArcfVhNzkVs-lZ7nbn-5NIpg
[3]
https://www.thehindu.com/news/cities/Thiruvananthapuram/minister-says-she-is-sreemathi/article7589340.ece
[4] https://www.mbibooks.com/product/mrinmay/