Friday, March 17, 2023

ജെന്നി എലീനോർ മാർക്സ്: അച്ഛൻ്റെ നിഴലിനപ്പുറം വളർന്ന മകൾ

വിക്ടോറിയൻ ബ്രിട്ടനിലെ സാമൂഹിക ജനാധിപത്യത്തിൻ്റ വികാസ-പരിണാമത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സംഭവബഹുലമായ ഒരു ഹ്രസ്വജീവിതമായിരുന്നു എലീനോറിൻ്റേത്, എലീനോർ മാർക്സ്, ജെന്നിയുടെയും മാർക്സിൻ്റെ മകൾ. ആശുപത്രിക്കാശ് ഇല്ലാത്തതുകൊണ്ടാവാം, 41കാരിയായിരുന്ന ജെന്നിയുടെ ആറാമത്തെ പ്രസവവും ഇംഗ്ലണ്ടിൽ സോഹോയിലെ 28 ഡീൻ സ്ട്രീറ്റിലെ ചെറിയ വീട്ടിൽ വച്ചായിരുന്നു, വേദനാസംഹാരിയായി ചുണ്ടിൽ ലാദ്നം എന്ന ഓപ്പിയം ടിങ്ചർ.  ആകർഷക വ്യക്തിത്വം, അസാധാരണമായ അറിവും ഉല്ക്കടമായ അഭിനിവേശവും സ്വാതന്ത്ര്യ ബോധവും കൈമുതലായിരുന്ന എലീനോർ (16 ജനുവരി 1855 - 31 മാർച്ച് 1898) ഇളയ മകളാണ്.  ഫെമിനിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും പ്രമേയങ്ങളെ ബന്ധിപ്പിച്ചവരിൽ മുൻനിരയിൽ എലീനോറുണ്ട്,  തൊഴിലാളികളുടെ പോരാട്ടങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്കും ബാലവേല ഉന്മൂലനം ചെയ്യുന്നതിനുമുള്ള പോരാട്ടങ്ങളിലും നിരന്തര പങ്കാളിയായി. 

ഫെമിനിസത്തിൻ്റെ മാതാവായി കരുതപ്പെടുന്ന മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഇംഗ്ലീഷ് രാഷ്ട്രീയ ചിന്തയിലും പ്രവർത്തനത്തിലും പകർന്ന ഊർജ്ജത്തെ മുന്നോട്ടെടുത്ത മഹാപ്രതിഭയായിരുന്നു എലീനോർ. മാർക്സ് എന്നൊരു പ്രതിഭാധനനായ പിതാവിൻ്റെ നിഴലിനെ ഭേദിച്ചു പുറത്തുകടക്കുക തന്നെ ദുഷ്കരമായിരുന്ന കാലം ഷെയ്ക്സ്പിയറിൻ്റെയും ഇബ്സൻ്റെയും ഷെല്ലിയുടെയും മറ്റും ആരാധികയായി സാമൂഹികശാസ്ത്രത്തിലും സാഹിത്യത്തിലും കലയിലും ഒരുപോലെ തിളങ്ങിയ കഴിവുകളുടെ വിളനിലമായി എലീനോർ. ഇബ്സനെയും മാർക്സിനെയും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരുന്നു എലീനോർ. നിരവധി കൃതികളുടെ രചനയും അവർ നിർവ്വഹിച്ചു.  പിന്നീട് തൻ്റെ ആത്മഹത്യയ്ക്ക് കാരണവുമായ എഡ്വേർഡ് അവെലിങ്ങുമായി 1883ലാണ് എലീനോർ കണ്ടുമുട്ടുന്നത്. അറിവിൻ്റെ പാരാവാരമായിരുന്ന അവെലിങ്ങ് നെറികേടിൻ്റെ ഒരു പർവ്വതം തന്നെ തന്നെ ആയിരുന്നതായി ബർണാഡ് ഷാ അടക്കം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രണയത്തിന് കണ്ണില്ലെന്നത് സത്യമാവണം,  പ്രതിഭകളെ അതു  മരണത്തിലേക്ക് വഴിനടത്തിയിട്ടുണ്ട്. 


അവെലിങ്ങുമായി ചേർന്ന് നിരവധി പഠനങ്ങൾ സ്ത്രീലോകത്തെ കുറിച്ചും ഫെമിനിസത്തെ കുറിച്ചും മാർക്സിയൻ വീക്ഷണങ്ങളെ കുറിച്ചും ഷെല്ലിയുടെ ലോകത്തെ കുറിച്ചും സ്വതന്ത്ര പ്രണയത്തെ കുറിച്ചുമായി  എലീനോർ നടത്തിയിട്ടുണ്ട്. എലീനോറിൻ്റെ ആഴത്തിലുള്ള ചിന്തകളാണ് അതിനെയൊക്കെയും  കാലിക പ്രസക്തിയുള്ളതാക്കുന്നത്. എല്ലാ അർത്ഥത്തിലും വിപ്ലവകാരിയായിരുന്ന, വിമോചന പോരാട്ടങ്ങളുടെ വൈമാനികയായിരുന്ന എലീനോർ, പക്ഷേ ചരിത്രത്തിൽ വിസ്മൃതിയിലേക്ക് എടുത്തെറിയപ്പെട്ട  ഫെമിനിസ്റ്റ് ബുദ്ധിജീവികളിൽ ഒരാളായി മാറി. 


1898 ഏപ്രിൽ 5 ചൊവ്വാഴ്ച, വാട്ടർലൂവിലെ നെക്രോപോളിസ് സ്റ്റേഷനിൽ ഒരു വലിയ ജനക്കൂട്ടം ഇരമ്പി, മൂന്ന് വർഷം മുമ്പ് എംഗൽസിൻ്റെ ശവമഞ്ചത്തിന് അരികിലായി എലീനോർ, അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ടുസ്സി നിന്നിരുന്ന അതേ സ്ഥലത്തുതന്നെ. ടുസ്സിയുടെ ശവപ്പെട്ടിയെയും വോക്കിംഗ് ശ്മശാനത്തിലേക്കു അത്യയാത്രക്കായി ലോകരാജ്യങ്ങളിൽ നിന്നായെത്തിയ റീത്തുകൾ അലങ്കിരിച്ചു. ലേഡി മൌണ്ട്ബാറ്റണ് പുഷ്പാഞ്ജലി പോയത് നമ്മളറിയും, ഒരു റീത്ത് ഇന്ത്യയിൽ നിന്നും എലീനോറിനും പോയിട്ടുണ്ട്.  ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഹോളണ്ട്, അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ, ഓസ്ട്രിയ, ഇറ്റലി, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് പുഷ്പാഞ്ജലികൾ എത്തിയ എലീനോർ ചരിത്രത്തിൽ ഇന്നെവിടെയാണ്? അവർ എങ്ങിനെ വിസ്മൃതമായി!


നാം മുന്നോട്ട്, എന്ന സഖാവിൻ്റെ വാക്കുകൾ മലയാളിയുടെ ബോധത്തിൽ ഉറഞ്ഞതുപോലെ പോവുക മുന്നോട്ട് അഥവാ ‘ഗോ അഹെഡ്’ എന്ന എലീനോറിൻ്റെ പ്രയോഗം അവരുടെ സൌഹൃദങ്ങളിൽ, അവരിടപെട്ട വിഷയങ്ങളുടെ ഭാഗമായവരിൽ, പോരാട്ടത്തിൻ്റെ ഭാഗമായവരിൽ നിറഞ്ഞുനിന്നു.  പറയുവാൻ മാത്രമല്ല, പറയുന്നതൊക്കെയും പ്രവൃത്തി പഥത്തിലെത്തിക്കുവാൻ കൂടിയുള്ളതാണ് എന്നുറച്ചു വിശ്വസിച്ച, അതു സാർത്ഥകമാക്കി ജീവിച്ച പ്രതിഭയായിരുന്നു എലിനോർ. 


സാമൂഹിക ജനാധിപത്യവും തീവ്ര ചിന്തകളും ശ്വസിച്ച മാർക്സ് കുടുംബത്തിൽ, മുതലാളിത്തത്തിൻ്റെ ആഗോള വിജയകാലത്ത് 1855ൽ ജനിച്ച എലീനോർ  വ്യത്യസ്തവും ആധുനികവുമായ ഒരു കാലഘട്ടത്തിൽ മാർക്സിൻ്റെയും ഏംഗൽസിൻ്റെയും ആശയങ്ങളുടെ അവകാശിയായി വളർന്നു, നിരന്തര വായനയും എഴുത്തും മൊഴിമാറ്റവും സാസ്കാരിക-കലാ-വിപ്ലവ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നു. 


1886ൽ അവെലിങ്ങ് സഹരചയിതാവായ ദ വുമൺ ക്വസ്റ്റ്യൻ എന്ന കൃതിയിൽ എലീനോർ എഴുതുന്നു - ഒന്നാമതായി, എല്ലാ സ്ത്രീകളെയും പൊതുവായെടുത്താൽ പെണ്ണിൻ്റെ  ജീവിതം ഒരിക്കലും ആണിൻ്റെ ജീവിതവുമായി കോയിൻസൈഡ് ചെയ്യുന്നതല്ല. ആ ജീവിതങ്ങൾ ഒരിടത്തും ഇൻ്റർസെക്റ്റ് ചെയ്യുന്നുമില്ല.  പലപ്പോഴും ഒന്നു സ്പർശിക്കുന്നു കൂടി ഇല്ല. ഒരേ തലത്തിൽ, ഒരേ കാലത്ത്, ഒരേ പോലെ സംഭവിക്കുന്ന കാര്യങ്ങളെയാണ് കോയിൻസൈഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യൻ എന്നത് ഒരു ഗ്ലോബാണെങ്കിൽ അതിലെ ആണും പെണ്ണും  അക്ഷാംശരേഖയും  രേഖാംശരേഖയുമാണെങ്കിൽ അതു കൃത്യമായി സന്ധിക്കുന്ന പതിവുണ്ട്. ഇവിടെ ആ സന്ധിയില്ല, എന്നതിനർത്ഥം അതു രണ്ടു സമാന്തര സ്വതന്ത്ര രേഖകളാണെന്നു തന്നെയാണ്. അതായത് മറ്റേതു ജീവികളിലുമെന്നപോലെ, ഒന്നു മറ്റതിൻ്റെ അടിമയല്ലാത്ത രണ്ടും രണ്ടിൻ്റെതായ രീതികളുള്ള മനുഷ്യൻ എന്ന ജൈവപൂർണതിയിലേക്കുള്ള  പരസ്പരപൂരകമായ രണ്ടു സ്വത്വങ്ങളാണ് ആണും പെണ്ണും. 


എലീനോർ മാർക്സ് ലോകത്തെ മാറ്റിമറിച്ചു, ആ  പ്രക്രിയയിൽ അവർ സ്വയം വിപ്ലവം സൃഷ്ടിച്ചു എന്നാണ് എലീനോറിൻ്റെ ജീവചരിത്രമെഴുതിയ റാച്ചേൽ ഹോംസ് ആമുഖമായി പറയുന്നത്. മാർക്സ് എന്നൊരു വൻമരത്തിൻ്റെ നിഴലിന് അപ്പുറത്തേക്ക് വളർന്ന മകൾ, ബ്രിട്ടീഷ് ചരിത്രത്തിലെ, സാമൂഹിക വിപ്ലവകാരികളായ അതികായരിൽ മുൻനിരയിലുണ്ട്. 1892 നവംബർ 26-ന് എലീനോർ മാർക്‌സ് അവളുടെ സഹോദരി ലോറ ലഫാർഗിന് അയച്ച എഴുത്തിൽ ഒരു വരിയുണ്ട് - കാര്യങ്ങളെ ശ്രദ്ധയോടെ നോക്കിയാൽ,  മറ്റുള്ളവരോട് നമ്മൾ പ്രസംഗിക്കുന്ന നല്ലകാര്യങ്ങളൊക്കെയും നമ്മുടെ ജീവിതത്തിൽ അപൂർവ്വമായല്ലാതെ നമ്മൾ പകർത്താറില്ലെന്ന സത്യം നമ്മെ അതിശയിപ്പിക്കാറില്ലേ?  ഉന്നതവും മഹത്തായതുമായ സ്വാതന്ത്ര്യബോധം, സ്വകാര്യസ്വത്ത് നിലനിർത്തുവാനല്ലാത്ത,  ജൈവികചോദനകളെ അഡ്രസ് ചെയ്യുവാനുള്ള സ്വതന്ത്രപ്രണയം ഒക്കെയും ജീവിതത്തിൽ പകർത്തിയപ്പോൾ, ആ ചിന്തകൾ വാക്കുകളിൽ മാത്രമൊതുക്കിയ അവരുടെ പങ്കാളികൾ മരണത്തിലേക്ക് തള്ളിവിട്ട  ദുരന്തചരിത്രമായി മേരിയുടെയും   എലീനോറിൻ്റെയും ഒക്കെ  ജീവിതം. 


സ്വജീവിതം പരീക്ഷണശാലയാക്കിയ എലീനോർ

മാർക്‌സിൽ നിന്നും എംഗൽസിൽ നിന്നും താൻ പഠിച്ചവ പ്രായോഗികതലത്തിലേക്ക് എത്തിക്കുവാനാണ് എലീനോർ ലോകത്തിലേക്ക് ഇറങ്ങിയത്. 'മുന്നോട്ട് പോകുക' എന്ന മന്ത്രവുമായി, അതൊക്കെയും സ്വജീവിതത്തിലേക്ക് അവർ പകർത്തി.  ആ അറിവുകളുടെ, ബോധ്യങ്ങളുടെ, താൻ പറയുന്നതിൻ്റെ ആൾരൂപമായി എലീനോർ നിലകൊണ്ടു. ഒരു സമയം ഷേക്സ്പിയർ സാഹത്യലോകം, ആധുനിക നാടകവേദിയുടെ സാംസ്കാരിക മേഖലകൾ, സമകാലിക നോവൽ, സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച കലാനാടക പ്രവർത്തനങ്ങളിൽ വ്യാപരിച്ച കൂട്ടായ്മയായ ബൊഹീമിയൻ ബ്ലൂംസ്ബറിയുടെ ഭാഗവുമായിരുന്നു അവർ. നിരന്തരമായി  സ്റ്റീം ട്രെയിനുകളിൽ യാത്രചെയ്തു, പുതിയ സാങ്കേതികവിദ്യകളെ അത്യുത്സാഹം സ്വീകരിച്ചു, ടൈപ്പ്റൈറ്റർ അക്കാലത്തെ വലിയ കണ്ടുപിടുത്തമായിരുന്നു, അതിൻ്റെ ആദ്യകാല ഉപയോക്താക്കളിൽ എലീനോർ ഉണ്ടായിരുന്നു.


ഉന്നതമായ ബോധത്തിൻ്റെ ഊക്കിൽ, അഗാധമായ അറിവിൻ്റെ ആഴത്തിൽ എലീനോർ വ്യക്തിപരം രാഷ്ട്രീയപരം എന്നീ ദ്വന്ദങ്ങൾക്കപ്പുറത്തെ മനുഷ്യബന്ധങ്ങളുടെ  കോട്ടകളാണ് പണിതുയർത്തത്.  ടുസ്സിക്ക് സൌഹൃദത്തിലേക്കുള്ള വഴികൾ നേരിൻ്റേതായിരുന്നു, അതു വിനയായെങ്കിലും. അവരുടെ ആകർഷണീയ വ്യക്തിത്വം, അഗാധമായ അറിവ്, ഭാഷാസ്വാധീനം,  കഴിവുകൾ ഒക്കെയും അവർക്കായി ഒരിടം എവിടെയും ഒരുക്കി. പെണ്ണിനു പറഞ്ഞ സാമ്പ്രദായിക രീതികൾക്കപ്പുറത്തെ ഒരു ലോകം ടുസ്സി അവൾക്കായി പണിതു, ബാക്കി ലോകത്തിനായും. 


1880-കളിൽ, എലീനോർ മാർക്‌സ് നാടകരംഗത്ത് കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുകയും സോഷ്യലിസം പ്രചരിപ്പിക്കാനുള്ള അതിൻ്റെ കഴിവിൽ വിശ്വസിച്ച് അഭിനയം ഏറ്റെടുക്കുകയും ചെയ്തു.1886-ൽ,  ലണ്ടനിലെ ഒരു സ്റ്റേജിൽ ഹെൻറിക് ഇബ്‌സൻ്റെ എ ഡോൾസ് ഹൗസിൽ, നോറ ഹെൽമർ ആയി എലീനോർ ഒരു തകർപ്പൻ പ്രകടനം നടത്തി. ടോർവാൾഡ് ഹെൽമറായി പങ്കാളി അവെലിങ്ങും ക്രോഗ്സ്റ്റാഡായി സാക്ഷാൽ  ബെർണാഡ് ഷായും നിറഞ്ഞാടി.. 


ഗുസ്റ്റാവ് ഫ്ളോബയുടെ മാഡം ബോവറിയുടെ ആദ്യ ഇംഗ്ലീഷ് വിവർത്തനം ഉൾപ്പെടെ വിവിധ സാഹിത്യകൃതികളും അവർ വിവർത്തനം ചെയ്തു. ഇബ്‌സൻ്റെ നാടകങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിനായി അവൾ നോർവീജിയൻ ഭാഷ പഠിച്ചു, 1888-ൽ എനിമി ഓഫ് സൊസൈറ്റി വിവർത്തനം ആദ്യമായി നടത്തി. രണ്ട് വർഷത്തിന് ശേഷം, വില്യം ആർച്ചർ ഈ നാടകം പരിഷ്കരിച്ച് ആൻ എനിമി ഓഫ് ദി പീപ്പിൾ എന്ന് പുനർനാമകരണം ചെയ്തു. 1890-ൽ ഇബ്സൻ്റെ ദി ലേഡി ഫ്രം ദ സീ എന്ന കൃതിയും എലീനോർ വിവർത്തനം ചെയ്‌തു. 


താൻ കൂടി ഭാഗമായ സോഷ്യൽ ഡമോക്രാറ്റിക് ഫെഡറേഷൻ (1884) നിൽ നിന്നും വേർപിരിഞ്ഞവരോടൊപ്പം ചേർന്ന് എലീനോർ സോഷ്യലിസ്റ്റ് ലീഗ് സ്ഥാപിച്ചു. അതിപ്രശസ്തനായ വില്യം മോറിസ് അതിലെ അംഗമായിരുന്നു. 1885-ൽ, പാരീസിൽ ഇൻ്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ് സംഘടിപ്പിക്കാൻ അവർ സഹായിച്ചു. അടുത്ത വർഷം, ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിനായി, അവെലിങ്ങിനും ജർമ്മൻ സോഷ്യലിസ്റ്റ് വിൽഹെം ലീബ്‌നെക്റ്റിനും ഒപ്പം എലനോർ അമേരിക്കയിൽ പര്യടനം നടത്തി


തൻ്റെ രണ്ടാനച്ഛൻ എന്നു വിശേഷിപ്പിച്ച ഫ്രെഡറിക് ഏംഗൽസുമായുള്ള അവരുടെ ആജീവനാന്ത, സ്നേഹനിർഭരമായ ബന്ധവും ജോർജ്ജ് ബെർണാഡ് ഷാ, വിൽ തോൺ, വിൽഹെം ലീബ്‌നെക്റ്റ്, ഹെൻറി ഹാവ്‌ലോക്ക് എല്ലിസ് എന്നിവരുമായുള്ള ദീർഘകാല കൂട്ടുകെട്ടും അവരുടെ പുരുഷ സൌഹൃദങ്ങളിൽ ജ്വലിക്കുന്ന ഏടുകളാണ്.  എലീനോർ മാർക്സും ഒലിവ് ഷ്രെയിനറും തമ്മിലുള്ള അടുത്ത ഹൃദയബന്ധം സാഹിത്യ രാഷ്ട്രീയ ചരിത്രത്തിൻ്റെ മാത്രമല്ല, ഹൃദയവിശാലതയുടെ അതിമഹത്തായ സ്ത്രീ സൗഹൃദങ്ങളിൽ ഒന്നാണ്. ഒലിവ് പിൽക്കാലത്ത് 1913 കാലത്ത് പെസിഫിസത്തിൽ ആകൃഷ്ടയായി മഹാത്മാഗാന്ധിയുമായി  ബന്ധപ്പെട്ടിരുന്നതായി കാണുന്നു. 


സോഷ്യലിസ്റ്റുകൾ എന്ന നിലയിൽ നമ്മൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന സ്വസന്ദേഹത്തിൻ്റെ ഉത്തരം തേടുന്ന യാത്രകളായിരുന്നു എലീനോറുടെ ക്ഷണഭംഗുര ജീവിതം. എലീനോറിൻ്റെ കുട്ടിക്കാലം മുതൽ, 1860-കൾ മുതൽ ബ്രിട്ടനിൽ സോഷ്യലിസം എന്നത് മുതലാളിത്തത്തിനെതിരായ പുതിയ ജനാധിപത്യ പോരാട്ടവുമായി പ്രാഥമികമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യയശാസ്ത്രമായിരുന്നു എന്ന് ആമുഖത്തിൽ ജീവചരിത്രകാരി പറയുന്നുണ്ട്.  1860 കളിലും 1870 കളിലും ബ്രിട്ടനിലെ തദ്ദേശീയ സോഷ്യലിസ്റ്റുകൾ ആകെ ഒരു ചെറിയ ഹാളിൽ കൊള്ളുവാനുള്ളതേ ഉണ്ടായിരുന്നുള്ളൂവെന്നും, അതിൽ ഏക മാർക്സ് എലീനോറായിരുന്നുവെന്നും ഹാളിൻ്റെ പകുതിയും  അവരുടെ സുഹൃത്തുക്കളാവുമായിരുന്നു എന്നും റാച്ചേൽ ഹോംസ് പറയുന്നത് എറിക് ഹോബ്സ്ബോമിനെ ഉദ്ധരിച്ചാണ്.  എലീനോറിൻ്റെ നിരീക്ഷണം അതിനോടൊപ്പം ചേർത്തുവെയ്ക്കേണ്ടതാണ് -  ‘തീർച്ചയായും, സോഷ്യലിസം ഇപ്പോൾ ഈ രാജ്യത്ത് ഒരു സാഹിത്യ പ്രസ്ഥാനത്തെക്കാൽ ഒരല്പം മുകളിലെന്നേയുള്ളൂ”. ആ സാഹിത്യ പ്രസ്ഥാനത്തെ അതിൻ്റെ താളുകളിൽ നിന്ന്  തെരുവിലേക്കിറക്കി  രാഷ്ട്രീയ വേദിയിലേക്കു കയറ്റുക എന്ന ദൌത്യമാണ് എലീനോർ നിർവ്വഹിച്ചത്.  ബ്രിട്ടീഷ് സോഷ്യലിസ്റ്റ് പ്രസ്ഥാന ചരിത്രത്തിലെ വലിയൊരു അധ്യായമാണ് എലീനോർ.


1895 നവംബറിൽ ഇംഗ്ലീഷ് സോഷ്യലിസ്റ്റ് നേതാവ് ഏണസ്റ്റ് ബെൽഫോർട്ട് ബാക്സിന് എഴുതിയ ഒരു തുറന്ന കത്തിൽ എലീനോർ തൻ്റെ നിലപാട് വ്യക്തമാക്കി - ഞാൻ തീർച്ചയായും ഒരു സോഷ്യലിസ്റ്റ് ആണ്, സ്ത്രീകളുടെ അവകാശങ്ങളുടെ പ്രതിനിധിയല്ല. സെക്സ് സംബന്ധ ചോദ്യവും അതിൻ്റെ സാമ്പത്തിക അടിത്തറയുമാണ് നിങ്ങളുമായി ചർച്ച ചെയ്യാൻ ഞാൻ നിർദ്ദേശിച്ചത്. 'സ്ത്രീയുടെ അവകാശങ്ങൾ' എന്ന് വിളിക്കപ്പെടുന്നത് (നിങ്ങൾക്കു മനസ്സിലാവുന്ന ഒന്ന് അതുമാത്രമാണെന്നു തോന്നുന്നു) ഒരു ബൂർഷ്വാ ആശയമാണ്. തൊഴിലാളിവർഗത്തിൻ്റെയും വർഗസമരത്തിൻ്റെയും വീക്ഷണകോണിൽ നിന്ന് സെക്സ് സംബന്ധ ചോദ്യത്തെ അഭിമുഖീകരിക്കുവാനാണ് ഞാൻ നിർദ്ദേശിച്ചത്.  എലീനോറിൻ്റെ ധിഷണ അതായിരുന്നു. 


മാർക്സിനെ ലോകം ഏറെ വായിച്ചത്, അദ്ദേഹത്തിൻ്റെ കൃതികൾ എലീനോറും അവെലിങ്ങും മറ്റും ചേർന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോഴാണ്, അതു കാണാനുള്ള ആയുസ്സ് മാർക്സിന് ഉണ്ടായതുമില്ല.  


എഡ്വേർഡും  സോഷ്യലിസവും സ്വതന്ത്രപ്രണയവും

ഫ്രഞ്ച് വിപ്ലവത്തിൻ്റെ ശിശുവായിരുന്ന ഷെല്ലിയെന്ന് എലീനോർ നിരീക്ഷിക്കുന്നുണ്ട്. മഹാനഗരത്തിലൂടെ കടന്നുപോകുമ്പോൾ സൈത്‌നയുടെ പാതയിൽ തടിച്ചുകൂടിയ "വന്യമായ കണ്ണുകളുള്ള" വനിതകൾ ഷെല്ലിയിലേക്കെത്തുന്നത് ഫ്രഞ്ച് വിപ്ലവാനന്തര പാരീസിൽ നിന്നുമാണ്,  ഷെല്ലിയുടെ കാവ്യഭാവനയുടെയും ചരിത്രബോധത്തിൻ്റെയും തെളിവാർന്ന ഉദാഹരണം എലീനോർ തേടിയ  വരികളുടെ മൊഴിമാറ്റമാണ് താഴെ.


“പൊരുതി, നിശ്ചയദാർഢ്യത്തോടെയവർ

ഭൂമിയുടെ മിഥ്യാഭിമാനവും അല്പത്വവും ഇടിച്ചുനിരത്തി,

പൊട്ടിച്ചെറിഞ്ഞൂ,  ചങ്ങലകൾ,

മരവിച്ച ആചാരങ്ങളുടെ ചങ്ങലകൾ,

അവരുടെ കാലത്ത് പകൽ നക്ഷത്രങ്ങളായവർ..”


ക്യൂൻ മാബ് എന്ന കവിതയിലെ വരികളിലെ ഷെല്ലിയുടെ വിപ്ലവവീര്യമാണ് എലീനോറിനെ ആകർഷിച്ചത്. 


1818ൽ കാൾ മാർക്സ് ജനിക്കുന്നതിനു മുന്നേ 1816ലാണ് വിപ്ലവവീര്യം തുടിക്കുന്ന ഷെല്ലിയുടെ ഈ വരികൾ ഫീലിങ്ങ്സ് ഓഫ് എ റിപ്പബ്ലിക്കൻ ഓൺ ദ ഫാൾ ഓഫ് ബോണപ്പാർട്ട് എന്ന കവിതയിൽ വരുന്നത്. മൊഴിമാറ്റത്തിലേക്ക്.


അടിതെറ്റിയ സ്വേച്ഛാധിപതി, നിന്നെ ഞാൻ വെറുത്തു! 

ഞാൻ ഞരങ്ങി, പദ്ധതികളൊന്നുമില്ലാത്തൊരു അടിമ, 

നിന്നെപ്പോലെ എനിക്കൊന്ന് ആനന്ദിക്കണം, 

നിന്നെപ്പോലെ എനിക്കൊന്ന് നൃത്തമാടണം

വിമോചനത്തിൻ്റെ ശവക്കുഴികളിൽ..


സ്വാർത്ഥതാല്പര്യങ്ങൾക്കു മുന്നിൽ നീതിക്കും ധർമ്മത്തിനും പുല്ലുവില കല്പിക്കാത്ത, മറ്റെല്ലാം തൻ്റെ താല്പര്യങ്ങൾക്ക് കീഴെയാവുന്ന സ്വേച്ഛാധിപതികളുടെ ലോകമാണ് കവിതയുടെ പ്രമേയം. 


മാർക്സ് വിഭാവന ചെയ്ത ഭരണകൂടങ്ങൾ പൊഴിഞ്ഞുവീഴുന്ന റൊമാൻ്റിക്കലായ ലോകം, സ്വാഭാവികമായും പരമമായ സ്വാതന്ത്ര്യത്തിൻ്റേതാവണം, പുലർന്നാലും ഇല്ലെങ്കിലും. ഷെല്ലി വിഭാവന ചെയ്ത സ്വതന്ത്ര പ്രണയത്തിൻ്റെ ലോകവും പരമമായ സ്വാതന്ത്ര്യത്തിൻ്റേതാണ്, വിശ്വാസമെന്ന സ്വകാര്യസ്വത്തില്ലാത്ത ആൺപെൺ  ബന്ധങ്ങളുടെ സൌന്ദര്യം, കടപ്പാടുകളെ പറ്റി ബാധ്യതകളെ പറ്റി ചിന്തിക്കാനില്ലാത്ത ഒരു ബന്ധം.  ഓഷോ ശ്രമിച്ചതും അതിലേക്കാണ്. ഇഷ്ടമുള്ളവരോട് പ്രണയവും  ലൈംഗികബന്ധവും പുലരുന്ന ഒരു ഭാവിലോകത്തെ പറ്റിയാണ് ഷെല്ലി എഴുതിയത്, തൻ്റെ പങ്കാളികളോട് അങ്ങിനെ തന്നെ ജിവിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. അവിടെ ബന്ധത്തിലേക്ക് നയിക്കുന്നത് ബാഹ്യമായ ഒന്നുമല്ല, മറിച്ച് മനസ്സിൽ ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന ഇഷ്ടം, സ്വാഭാവികമായും അതു ശരീരത്തിലേക്ക് പകരുന്ന വികാരവും. 


എല്ലാം ഒരു തുടർച്ചയുടെ, ഇവല്യൂഷൻ്റെ ഭാഗമാണ് എന്ന വ്യക്തമായ ബോധമുണ്ടായിരുന്ന എലീനോറിന്. ഊട്ടോപ്യൻ സോഷ്യലിസത്തിൽ നിന്നും മുന്നോട്ടുപോയതാണ് മാർക്സിൻ്റെ സോഷ്യലിസം. അതൊരു മതമാവാതെ അതിനെ മുന്നോട്ടെടുക്കുവാനുള്ള മിഴിവാർന്ന പ്രവർത്തനങ്ങളായിരുന്നു, പ്രക്ഷോഭങ്ങളുമായിരുന്നു എലീനോറിൻ്റെ ജീവിതം.  തൻ്റെ ജീവിതം തന്നെ മാർക്സും ഏംഗൽസും പകർന്ന ബോധച്ചൂടിൻ്റെ പരീക്ഷണശാലയാക്കിയ പ്രതിഭ. അങ്ങിനെ അതികരുത്തയായ ഒരുവൾ  വീണുപോവുന്നത്, ആത്മഹത്യയിലേക്ക് അഭയം തേടുന്നത് താൻ കൂടെ ജീവിച്ച ജീവിതപങ്കാളി തന്നെ വഞ്ചിച്ച് മറ്റൊരാളെ രഹസ്യമായി വിവാഹം ചെയ്തു എന്നറിഞ്ഞപ്പോഴാണ്.  അവസാനമായി താൻ സ്നേഹിച്ച, കൂട്ടുകൂടിയ, കൂട്ടുചേർന്ന് ഒട്ടനവധി രചനകൾ നടത്തിയ എഡ്വേർഡ് അവെലിങ്ങിനെഴുതിയ കത്തിൽ  പറയുന്നു - നിന്നോട് എനിക്കൊന്നും പറയാനില്ല, ഒരു വാക്കുമാത്രം - സ്നേഹം.  മനുഷ്യ മനസ്സിൻ്റെ സഞ്ചാരവഴികൾ നിയതമല്ല, ആവുകയില്ല, ആവുകയുമരുത്. അതുതന്നെയാണ് ജീവിതത്തിൻ്റെ സൌന്ദര്യം.  മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെതായാലും എലീനോറിൻ്റെതായാലും ചിന്തകൾ ശരിയായിരുന്നു,  പക്ഷേ കാലവും പങ്കാളികളും ശരിയായിരുന്നില്ലെന്നുവേണം കരുതാൻ. 


അവെലിങ്ങ് എലീനോറിനെ വിട്ടുപോയി 8 ജൂൺ 1897 ന് തൻ്റെ തൂലികാനാമം ഉപയോഗിച്ച് ഇവാ ഫ്രൈ എന്ന യുവനടിയെ രഹസ്യമായി വിവാഹം കഴിച്ചു. പിന്നീട്  കിഡ്നി രോഗബാധിതനായി ചാവുമെന്ന അവസ്ഥയിൽ അയാൾ  എലീനോറിലേക്ക് മടങ്ങിയത് സെപ്തംബറിൽ. തൻ്റെ കഴിവുകളത്രയും സമ്പാദ്യവും തീർത്ത്  കടവും വാങ്ങി  ഗുരുതരമായ രോഗാവസ്ഥയിൽ നിന്നും എഡ്വേർഡിനെ ചികിത്സിച്ച് ഭേദപ്പെടുത്തി, ആരോഗ്യം വീണ്ടെടുത്തുനല്കി എലീനോർ. അതിന് എഡ്വേർഡ് നന്ദിപറഞ്ഞത് എലീനോറിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു,  തന്നെ ജീവിപ്പിച്ചെടുത്ത എലീനോർ, എഡ്വേർഡിന് എന്തായിരുന്നു എന്നു മനസ്സിലാക്കുവാൻ താഴെ ഭാഗം മുഴുവനായും വേണ്ടിവരില്ല. 


'ദ ഡെനിൽ താമസിക്കുന്ന ഒരു എഴുത്തുകാരൻ' എന്ന് കോടതിയിൽ അവതരിപ്പിച്ച ആദ്യ സാക്ഷി അവെലിങ്ങ് ആയിരുന്നു: 

ചോദ്യംചെയ്ത കുറ്റാന്വേഷകൻ: മരിച്ചയാൾ നിങ്ങളുടെ ഭാര്യയായിരുന്നോ?

അവെലിങ്ങ്: നിയമപരമായോ അല്ലയോ?

കുറ്റാന്വേഷകൻ: നിങ്ങൾ കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു മനുഷ്യനാണ്. മരിച്ചയാളെ നിങ്ങൾ വിവാഹം കഴിച്ചിരുന്നോ?

അവെലിംഗ്: നിയമപരമായി ഇല്ല.

കുറ്റാന്വേഷകൻ: എത്രയായിരുന്നു അവളുടെ പ്രായം?

അവെലിങ്ങ്: 40 ആണെന്നു തോന്നുന്നു, എനിക്ക് തീർച്ചയില്ല.


ഒടുവിൽ 1898 ഏപ്രിൽ 4-ന് ലെവിഷാമിലെ ഉപജില്ലയിലെ സിഡെൻഹാമിൽ എലീനറുടെ മരണം രജിസ്റ്റർ ചെയ്തു: “എലീനർ മാർക്‌സ്, 40 വയസ്സ്, അവിവാഹിതയായ സ്ത്രീ.”  എഡ്വേർഡിൻ്റെ മൊഴി പ്രകാരം റിപ്പോർട്ടിൽ 43 വയസ്സ് 40 ആയി, എലീനോർ തനിച്ചു യാത്രയായി.


എഡ്വേർഡ് പിന്നെ ഏറെക്കാലം ജീവിച്ചില്ല, തന്നെ മറന്നും നോക്കാൻ എലീനോർ ഇല്ലായിരുന്നു, രോഗം അയാളെയും കൊണ്ടുപോയി.  വിലാപയാത്രയിൽ പങ്കെടുത്തവരോട് എഡ്വേർഡ് തലേദിവസം കണ്ട ഫുട്ബോൾ മത്സരത്തെ പറ്റിയായിരുന്നു സംസാരിച്ചത്.  പിന്നീട് എലീനോറുടെ ചിതാഭസ്മം സ്വീകരിച്ചില്ലെങ്കിലും സ്വത്തുക്കൾ മുഴുവനായും എഡ്വേർഡ്, എലീനോറുടെ വിൽപത്രം നശിപ്പിച്ച് അടിച്ചുമാറ്റിയതായും ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 


അവെലിങ്ങിനെ ക്രിമിനൽ വിചാരണയ്ക്ക് വിധേയനാക്കാനുള്ള മുറവിളി അയാളുടെ ഹ്രസ്വമായ ജീവിതകാലം മുഴുവൻ തുടർന്നു. ബേൺസ്റ്റൈൻ നിശിതമായി നിരീക്ഷിച്ചതുപോലെ, ‘പാർട്ടി താൽപ്പര്യങ്ങളൊന്നും കണക്കിലെടുക്കാതിരുന്നെങ്കിൽ, ആളുകൾ അവെലിങ്ങിനെ പറിച്ചുചീന്തുമായിരുന്നു.’ പിന്നെ കേവലം നാലുമാസം, അവെലിങ്ങിൻ്റെ മരണം അയാളുടെ ചോരയ്ക്കായുള്ള മുറവിളികൾക്ക് വിരാമമിട്ടു. 


സ്വതന്ത്രലോകം  സാമ്പത്തികസ്വാതന്ത്ര്യം സ്വതന്ത്രപ്രണയം 

ഇവയോട് ആരാധനയില്ലാത്തവർ ആരാണ്?  നിലവിൽ സ്വതന്ത്രലോകം ഏറെയും സ്വകാര്യസ്വത്തിനു ചുറ്റിലുമാണ്. അങ്ങിനെ നോക്കുമ്പോൾ സ്വാതന്ത്ര്യത്തിനു വേണ്ടി,  സുതാര്യതയ്ക്കുവേണ്ടി അവസാനിക്കേണ്ടത് രഹസ്യാത്മകതയാണ്. യഥാർത്ഥ പ്രണയം ലോകത്ത് സുഗമമായി ഒഴുകിയിട്ടില്ല എന്നു പറഞ്ഞത് എന്നു പറഞ്ഞത് ഷേക്സ്പിയറാണ്.  ലോകത്ത് ഒരു ചട്ടക്കൂടിൽ ഒതുങ്ങുന്ന ജീവിയല്ല മനുഷ്യൻ, മറ്റേതു ജീവിയേയും പോലെ പ്രകൃതി സംവിധാനം ചെയ്ത ഒരു മൃഗമാണ്. മറ്റു മൃഗങ്ങളിൽ നിന്നുള്ള കാര്യമായ വ്യത്യാസം മനുഷ്യന് വിശ്വാസത്തിൻ്റെ കാര്യത്തിലുണ്ട്. 


മറ്റുജീവികളുടെ വിശ്വാസം അവയിൽ തന്നെയാണ്, അത്യുന്നതങ്ങളിലെ പരുന്തിൻ്റെ വിശ്വാസം അതിൻ്റെ ചിറകുകളിലാണ്,  കടുവയുടേത് അതിൻ്റെ കരുത്തിലാണ്, മാനിൻ്റേത് അതിൻ്റെ കാലിൻ്റെ വേഗതയിലും. മനുഷ്യൻ്റെ യാത്ര വണ്ടിപിടിച്ചാവുമ്പോൾ വിശ്വാസം ഡ്രൈവറിലാവുക സ്വാഭാവികമാണ്.  ആ ഡ്രൈവറിലെ വിശ്വാസത്തിൻ്റെ വകഭേദമാണ്  പങ്കാളിയിലും ദൈവത്തിലും മതത്തിലും പ്രത്യയശാസ്ത്രങ്ങളിലുമുള്ള വിശ്വാസം. 


സ്വകാര്യ സ്വത്ത് എന്നതിൽ സ്വകാര്യതയുണ്ട്.  സ്വകാര്യതയുടെ ഒരുഭാഗം രഹസ്യാത്മകതയാണ്. ബന്ധങ്ങളിൽ വേണ്ടത് സ്വകാര്യതയല്ല, മറിച്ച് സുതാര്യതയാണ്, സ്വീകാര്യതയും. സ്വാതന്ത്ര്യവും സ്വത്തും ഒത്തുപോവും. സ്വാതന്ത്ര്യവും സ്വകാര്യത അല്ലെങ്കിൽ രഹസ്യാത്മകതയും  ഒരുകാരണവശാലും ഒത്തുപോവുകയില്ല.  മതരാഷ്ട്രങ്ങളെയും ഫാസിസ്റ്റ് ഭരണകൂടങ്ങളെയും നോക്കിയാൽ മനസ്സിലാവുന്ന കാര്യമാണ്. 


എലീനോറിന് അവെലിങ്ങിലുള്ള വിശ്വാസം പൊടുന്നനെ ഇല്ലാതായപ്പോഴാണ് 43ാം വയസ്സിൽ അവർ ആത്മഹത്യയിലേക്ക് അഭയം തേടിയത്.  ഇനി തനിക്ക് മറ്റൊരു യുവതിയെ ഇഷ്ടമാണെന്ന സത്യം പറഞ്ഞ് അവെലിങ്ങ് ഇറങ്ങിപ്പോയിരുന്നു എങ്കിൽ എലീനോർ ആത്മഹത്യ ചെയ്യുമായിരുന്നോ? വഴിയില്ല. കാരണം അവിടെ വിശ്വാസവഞ്ചന നടക്കുന്നില്ല. വ്യക്തിയുമായുള്ള ബന്ധം ഒരു സ്വകാര്യസ്വത്തായി വരുന്നിടത്താണ് സുതാര്യത പോയി രഹസ്യാത്മകത കൈവരുന്നത്. അത്രമേൽ ബൌദ്ധികതലത്തിൽ നിലകൊള്ളുന്ന എലീനോറിനെ തകർത്തുകളഞ്ഞത് അതാവണം. അവെലിങ്ങിൻ്റെ മറ്റൊരു സ്ത്രീയുമായുള്ള രഹസ്യബന്ധം.  എത്ര ഉന്നതമായ ബോധത്തിൻ്റെ തലത്തിലും ബന്ധങ്ങൾക്ക്  പരമമായ മൂല്യമുള്ള ഒരു സ്വകാര്യസ്വത്തിൻ്റെ രൂപം കൈവരുന്നുണ്ട്. അതു നഷ്ടപ്പെടുക സമം മരണമെന്ന സൂത്രവാക്യത്തിനുളള സാധ്യത അതു തുറന്നിടുന്നുമുണ്ട്.  പലതവണ പരാജയപ്പെട്ടതാണെങ്കിലും മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ ആത്മഹത്യാശ്രമങ്ങളുടെ കാരണവും മറ്റൊന്നായിരുന്നില്ല. ആത്മഹത്യാകുറിപ്പുകളും ഏറെ വ്യത്യസ്തമായിരുന്നില്ല. നിഴലിച്ചത് അതിലത്രയും അവരുടെ പങ്കാളികളോടുള്ള സ്നേഹം മാത്രമായിരുന്നു. 


എലീനോർ കളമൊഴിഞ്ഞപ്പോൾ

എലീനോർ മാർക്‌സിൻ്റെ ജീവിതവും, താൻ മുഴുവനായും ഉൾക്കൊണ്ട മാർക്സിസത്തിൻ്റെ സൈദ്ധാന്തിക അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദം പോലെ വൈവിധ്യ- വൈരുദ്ധ്യങ്ങൾ  നിറഞ്ഞതാണ്. ലോകത്തിലെ അതിപ്രശസ്തനായ തത്ത്വചിന്തകനായ പിതാവ്, കാൾ മാർക്സ് എഴുതി: ആധുനിക കുടുംബത്തിൽ ഭ്രൂണത്തിൽ ദാസ്യം മാത്രമല്ല, അടിമത്ത വ്യവസ്ഥതന്നെയാണ് അടങ്ങിയിരിക്കുന്നത്. പിന്നീട് സൊസൈറ്റിയിലും സ്റ്റേറ്റിൽ തന്നെയും  വ്യാപകമായി വൻതോതിൽ വളരുന്ന വൈരുദ്ധ്യങ്ങൾ കൃത്യമായി സൂക്ഷ്മമായ രൂപത്തിൽ അടങ്ങിയിരിക്കുന്ന ഒന്നാണ് കുടുംബം.  ഒരു പക്ഷേ എല്ലാ വൈരുദ്ധ്യങ്ങളുടെയും ഏറ്റവും ചെറിയ യൂണിറ്റ്.  


പിതാവ് മാർക്‌സ് സിദ്ധാന്തമായിരുന്നെങ്കിൽ,  പുത്രി എലീനോർ പ്രയോഗമായിരുന്നു. ഒരു ഫെമിനിസ്റ്റിനെ സംബന്ധിച്ചിടത്തോളം പൊതുവും സ്വകാര്യവും അവിഭാജ്യ മണ്ഡലങ്ങളാണെന്ന് അവർ 'ദ വുമൺ ക്വസ്റ്റ്യൻ’ എന്ന കൃതിയിൽ എഴുതി. അവളുടെ സമകാലികർ, അനുകൂലിച്ചവരും എതിർത്തവരും ഒരുപോലെ എലീനോറെ കണ്ടത് ആ കാലഘട്ടത്തിലെ ഏറ്റവും വലിയ തീവ്ര സാമൂഹികപരിഷ്കർത്താവും നേതാവും ആയാണ്.  ട്രേഡ്സ് യൂണിയൻ കോൺഗ്രസിൻ്റെ (ടിയുസി) ഫസ്റ്റ് സെക്രട്ടറി വിൽ തോൺ, ബ്രിട്ടന് അതിൻ്റെ മുൻനിര പൊളിറ്റിക്കൽ ഇക്കണോമിസ്റ്റിനെ  നഷ്ടപ്പെട്ടുവെന്നാണ് എലീനറുടെ അനുസ്മരണത്തിൽ, ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു പറഞ്ഞത്.  ഏവരുടെയും വാക്കുകളിൽ അവരുടെ നന്മകൾ, കഴിവുകൾ, അതെല്ലാറ്റിനോടുമുള്ള ആരാധനകളായിരുന്നു നിഴലിച്ചിരുന്നത്.  ലോകത്ത് അവരെ പറ്റി പ്രതികൂലമായ ഒരു പരാമർശം പോലും സാധ്യമല്ലെന്നായിരുന്നു എലീനോറുടെ സുഹൃത്ത് ഹെൻ്റി ഹാവ്‌ലോക്ക് എല്ലിസ് എഴുതിയത്.


ഏറ്റവും വലിയ മേന്മയായി എനിക്കു തോന്നുന്നത്, തൻ്റെ പിതാവിന് അവരുടെ വീട്ടുവേലക്കാരിയായിരുന്ന ഹെലൻ ഡിമോത്തിൽ ജനിച്ച ജനന രേഖകളിൽ പിതാവിൻ്റെ പേരില്ലാതിരുന്നു, ഫ്രഡറിക് ഡിമോത്തുമായുള്ള ആയുഷ്കാല വൈകാരിക ബന്ധമാണ്. ഫ്രെഡ്ഡി എന്നായിരുന്നു ആ സംബോധനകളൊക്കെയും, തൻ്റെതായ എല്ലാ വിശ്വാസവഞ്ചനകളുടെ വേദനകളും എലീനോർ പങ്കുവെച്ചത്, പലപ്പോഴും സഹായം തേടിയതും ഫ്രെഡ്ഡി എന്ന തുല്യദു:ഖിതനോട് ആയിരുന്നു. 


1897 സെപ്തംബറിൽ എലീനോർ ഫ്രെഡിക്ക് എഴുതി: ഞാൻ വളരെ ഏകാന്തയാണ്, വളരെ ഭയാനകമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു: സമ്പൂർണ്ണ നാശം - എല്ലാം, അവസാന ചില്ലിക്കാശും കഴിഞ്ഞു, ലോകത്തെ മുഴുവൻ നാണക്കേടും തലയിലുണ്ട്. ലോകം ഭയാനകമാണ്.  പക്ഷേ അതിനേക്കാൾ മോശമായി അതെനിക്കു മുന്നിൽ സ്വയം അവതരിക്കുകയാണ്.  എന്തെങ്കിലും ഒരുപദേശം നൽകാൻ കഴിയുന്ന ഒരാളെ എനിക്ക് ആവശ്യമുണ്ട്. അന്തിമ തീരുമാനവും ഉത്തരവാദിത്തവും എനിക്കു തന്നെയാണെന്ന് എനിക്കറിയാം. എന്നാൽപോലും ഒരു ചെറിയ ഉപദേശവും സൗഹൃദപരമായ സഹായവും അത്രമേൽ എന്നെ സഹായിക്കും.” 


ഒലിവ് ഷ്രെയ്‌നർ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡോളി റാഡ്‌ഫോർഡിന് എഴുതി: എനിക്ക് മനസ്സിൽ തെല്ലും  സംശയമില്ല, അവൾ അവെലിങ്ങിൻ്റെ പുതിയ ചതി കണ്ടാവാം, എല്ലാം അവസാനിപ്പിച്ചു കളഞ്ഞത്.  എൻ്റെ പ്രതിമാസ അവലോകനങ്ങളിലൊന്നിൽ അവളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതാൻ ഞാൻ ചിന്തിച്ചിരുന്നു.  പക്ഷേ അവനെക്കുറിച്ച് (എഡ്വേർഡ്) സത്യം പറയാൻ കഴിയാത്തതിനാൽ എനിക്ക് അവളെക്കുറിച്ച് എഴുതാൻ കഴിയാതെ പോയി. . അവനെ കുറ്റപ്പെടുത്തുന്നത് അവളെ വേദനിപ്പിക്കുമായിരുന്നു. എലീനോർ മരിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അവൾ അവനിൽ നിന്ന് രക്ഷപ്പെട്ടത് തന്നെ അത്രവലിയൊരു കൃപയാണ്.” 


എലീനോർ മാർക്‌സ് തൻ്റെ ജീവിതത്തിലെ വൈരുദ്ധ്യ-വൈവിദ്ധ്യങ്ങൾ ലോകത്തിനു വിചാരണചെയ്യുവാനായി വിട്ടുനല്കി വിടവാങ്ങി. രാഷ്ട്രീയപ്രവർത്തകയും ചിന്തകയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ എലീനോറിൻ്റെ ജീവിതം കടന്നുപോവുമ്പോൾ ഒരു ചോദ്യം നമുക്കായി അവശേഷിക്കുന്നുണ്ട് -  അത് സാമൂഹിക നിലനിൽപ്പിനുള്ള, പൊതുതാൽപ്പര്യത്തെ മുൻനിർത്തിയുള്ള പ്രയാണത്തിൽ വ്യക്തിപരമായ ഉത്തരവാദിത്വം എന്താണ്?  ജീവിതപങ്കാളികളോടുള്ള സത്യസന്ധത സ്വാതന്ത്ര്യം എന്ന പദത്തിൽ റദ്ദുചെയ്യപ്പെടുന്നില്ല.


എലീനോർ മാർക്സ് ഒരു പൂർണ മനുഷ്യനായിരുന്നു, ഏവരെയും പോലെ പോരായ്മകളും, നിരാശകളും, ഞെട്ടുന്ന പരാജയങ്ങളും ഒക്കെ നെയ്തെടുത്ത വൈരുദ്ധ്യങ്ങളുടെ മഹാജീവിതം, പൊതു അല്ലെങ്കിൽ സ്വകാര്യം എന്ന ഗണങ്ങളിലേക്ക് ചുരുക്കിയൊതുക്കാൻ കഴിയാത്ത പ്രതിഭ. രാഷ്ട്രീയക്കാരിയും  ചിന്തകയുമായ എലീനോറിന്  അവരുടെ അവസരങ്ങൾ ഉപയോഗിക്കാനായിട്ടുണ്ടാവാം.  എലീനോറിലെ പെണ്ണിന് എന്തുമാത്രം വിജയിക്കുവാനായി എന്നു പരിശോധിക്കുകയാണ്   എലീനോർ മാർക്സ് എ ലൈഫ് എന്ന ജീവചരിത്രത്തിലൂടെ  റാച്ചേൽ ഹോംസ്. 


പുസ്തകത്തിൽ നിന്ന്, ചില മൊഴിമാറ്റങ്ങൾ 

“അവളുടെ കുട്ടിക്കാലം തൊട്ടേ സമൂഹത്തിൽ സൗഹൃദപരവും നിസ്വാർത്ഥവുമായ ഇടപെടലുകളായിരുന്നു, അതുകൊണ്ടു തന്നെ മറ്റു കുട്ടികൾ ടുസ്സി (എലീനോർ)യുടെ നേതൃത്വത്തെ മുൻകൈകളെ അംഗീകരിച്ചു. തമാശക്കാരിയായ, ധീരയും, സദാ പ്രസന്നവദനയുമായ  അവൾ തൻ്റെ  കളിഗ്രൂപ്പിൽ നിന്ന് ആരെയും ഒരിക്കലും ഒഴിവാക്കിയില്ല.  പരിസരങ്ങളിൽ അവളുടെ ജനപ്രീതി കാരണം, മാർക്‌സ് കുടുംബത്തെ അയൽവാസികൾ മുഴുവനായും 'ടുസീസ്' എന്നാണ് വിളിച്ചുപോന്നത്.”  (അധ്യായം ഒന്ന് - ഗ്ലോബൽ സിറ്റിസൺ)


“എലീനോർ മാർക്‌സ് ഇല്ലായിരുന്നെങ്കിൽ, പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യരിൽ ഒരാളുടെയും അദ്ദേഹത്തിൻ്റെ അടുത്ത കുടുംബത്തിൻ്റെയും ജീവിതം ഒരു അടഞ്ഞ വാതിലായി അവശേഷിക്കുമായിരുന്നു, ഷേക്‌സ്‌പിയറെക്കുറിച്ച് അറിയുന്നതിനേക്കാൾ കുറച്ച് മാത്രമേ കാൾ മാർക്‌സിനെ കുറിച്ച് നമുക്ക് അറിയുമായിരുന്നുള്ളൂ.  എലീനോറിനെ മനസ്സിലാക്കാൻ ആ കുടുംബത്തിൻ്റെ ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും അറിയേണ്ടതുണ്ട്. ”  (അധ്യായം ഒന്ന് - ഗ്ലോബൽ സിറ്റിസൺ)


“അവർക്കിടയിൽ, മാർക്സും ജെന്നി വോൺ വെസ്റ്റ്ഫാലനും അഞ്ച് പ്രാഥമിക ഭാഷകൾ സംസാരിച്ചു. കാളിൻ്റെ വീട്ടിൽ ജർമ്മൻ, ഡച്ച്, യീദിഷ് ഭാഷകൾ. ജെന്നിയുടെ വീട്ടിൽ  ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ്.  അവരുടെ അലസഗമനങ്ങളിൽ, ജെന്നി ഷേക്സ്പിയറെയും വോൾട്ടയറിനെയും ഉദ്ധരിച്ചു,  ഇംഗ്ലീഷും ഫ്രഞ്ചും മനസ്സിലാകാത്ത ചെറുപ്പക്കാരനായ കാളിനെ മോഹിപ്പിച്ചു.  താരതമ്യേന കുട്ടിയായിരുന്ന, കാൾ ജെന്നിയെ അറിഞ്ഞത് തൻ്റെ മൂത്ത ചേച്ചി സോഫിയുടെ സുഹൃത്തായിട്ട് ആയിരുന്നു.  ഇപ്പോഴാണ്,  അവൻ അവളെ പുതിയ ഒരു കണ്ണിലൂടെ കാണുന്നത്.  കാൾ ഉത്സാഹിയും തർക്കികനുമായിരുന്ന ഒരു സ്കൂൾ വിദ്യാർത്ഥിയായിരുന്നു, ജെന്നി പക്ഷേ ട്രയറിൻ്റെ  സംസാരവിഷയമായിരുന്നു: ആരെയും മാസ്മരികവലയത്തിലാക്കുന്നു അഭിലഷണീയവുമായ വ്യക്തിത്വം, കലഹപ്രിയനായ കാളിനെപ്പോലും ചെറുതായി ഭയപ്പെടുത്തുന്ന മിന്നുന്ന ധിഷണയും, ആ സൗന്ദര്യം പോലെ തിളങ്ങുന്ന ബുദ്ധിയുമുള്ള പെൺകുട്ടി.”  (അധ്യായം രണ്ട് - ദ ടുസ്സീസ്)


“ബ്രിട്ടീഷ് മ്യൂസിയം റീഡിംഗ് റൂമിൽ വച്ച് ടുസ്സിയോട് സ്വയം പരിചയപ്പെടുത്തിയ ജോർജ്ജ് ബെർണാഡ് ഷാ, താൻ ജനിച്ചത് അമ്പത് വയസ്സ് മുൻപായിപ്പോയി എന്നു പറഞ്ഞിരുന്നു.   ടുസ്സിയുടെ കാര്യത്തിലും ഇതുതന്നെ പറയാം. അൻപത് വർഷങ്ങൾക്ക് ശേഷം ജനിച്ചിരുന്നു എങ്കിൽ അഭിനയശേഷി വച്ച്  അവൾ സിനിമയിൽ അവളുടെ കഴിവിൻ്റെ ഏറ്റവും സ്വാഭാവിക അന്തരീക്ഷം കണ്ടെത്തിയിരുന്നേനെ”. (അധ്യായം 11 - ദി റീഡിംഗ് റൂം)


“ഈ കാലയളവിലാണ് ജോർജ്ജ് ബെർണാഡ് ഷാ റീഡിംഗ് റൂമിൽ വച്ച് ടുസ്സിയെ സ്വയം പരിചയപ്പെടുത്തിയത്. സ്വയം ഒരു കമിതാവായി സങ്കൽപ്പിച്ച ഷാ,  എലീനോർ സംസാരിക്കുന്ന എല്ലാവരേയും നിരീക്ഷിച്ചുകൊണ്ടിരുന്ന എഡ്വേർഡ് അവെലിങ്ങിൻ്റെ നിഴൽ പുസ്‌തകങ്ങളുടെ അടുക്കുകളിലൂടെ  ചുറ്റിക്കറങ്ങുന്നത്  ആദ്യം അറിഞ്ഞിരുന്നില്ല. എലീനോറിനെ കണ്ടുമുട്ടിയതു മുതലാണ് ഷായുടെ രാഷ്ട്രീയത്തോടുള്ള താൽപര്യം വളർന്നത്. സോഷ്യലിസത്തിലും അവളുടെ പിതാവിൻ്റെ പ്രവർത്തനങ്ങളിലുമുള്ള അദ്ദേഹത്തിൻ്റെ താൽപ്പര്യമാണ് മൂലധനം വായിക്കാൻ ഷായെ പ്രേരിപ്പിച്ചത്. ഈ അനുഭവത്തെ 'എൻ്റെ കരിയറിലെ വഴിത്തിരിവ്' എന്നാണ്  അദ്ദേഹം വിശേഷിപ്പിച്ചത്.”

(അധ്യായം 11 - ദി റീഡിംഗ് റൂം)


“എലീനോർ എഡ്വേർഡിൻ്റെ ബൗദ്ധികവും ലൈംഗികവുമായ ഊർജ്ജം ആസ്വദിച്ചു, അവരുടെ അഭിരുചികൾ ഏറെക്കുറെ ഒന്നുതന്നെയായിരുന്നു, അവർ സോഷ്യലിസത്തോട് യോജിച്ചു, ഇരുവരും തിയേറ്ററിനെ സ്നേഹിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിലെ വിവാഹ ജീവിതത്തിൻ്റെ സ്കെയിലിൽ, ഇവയെല്ലാം അവരുടെ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്ന നല്ല വശങ്ങൾ ആയിരുന്നു. കൂടുതൽ പ്രശ്നകരമെന്നു പറയട്ടെ, എലീനോർ കുട്ടികൾ ഉണ്ടാവാൻ ആഗ്രഹിച്ചു, എന്നാൽ എഡ്വേർഡ് വിഷയത്തിൽ ആടിക്കളിച്ചു.  രണ്ടുപേർക്കും വേണ്ടിയുള്ള വീട്ടുജോലിയിലേക്ക് അവൾ മാത്രമായി ചുരുങ്ങിപ്പോയത് എലീനറെ വെറുപ്പിച്ചു, വീട്ടുജോലികളിൽ അവർ താല്പരയായിരുന്നുമില്ല.” (അധ്യായം 13-  പ്രൂഫ് അഗെയ്സ്റ്റ് ഇല്യൂഷൻസ്)


എലീനോർ തൻ്റെ ആദ്യ അമേരിക്കൻ പ്രസംഗത്തിൽ ഫെമിനിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ചേരാൻ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം, യേൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും പ്രൊഫസർമാരും ഉൾപ്പെട്ട ന്യൂ ഹേവനിലെ സദസ്സിനെ എലീനോർ ആകർഷിച്ചു, സോഷ്യലിസ്റ്റ് ആധുനികതയെ വലിയൊരു മധ്യവർഗക്കാരും പണക്കാരുമായ പ്രേക്ഷകർക്കു മുന്നിൽ ഭംഗിയായി അവതരിപ്പിച്ചു. അമേരിക്കക്കാർ ക്ലാസ്, സെൽഫ് ബെറ്റർമെൻ്റ് കാര്യങ്ങളിൽ തികച്ചും വ്യത്യസ്തമായ ആശയം വച്ചുപുലർത്തുന്നവരാണെന്ന് ടസ്സി പെട്ടെന്ന് മനസ്സിലാക്കി,  (അമേരിക്കയിലെ സോഷ്യലിസ്റ്റ് ലേബർ പാർടി ക്ഷണം സ്വീകരിച്ച് നടത്തിയ നാലു മാസക്കാല പ്രസംഗപര്യടനം 1886)  (അധ്യായം 16 -ലേഡി ലിബർട്ടി)


അമേരിക്കയിൽ അവർ സഞ്ചരിച്ച എല്ലായിടത്തും എലീനോർ തൊഴിലാളിവർഗ സ്ത്രീകളുമായും കുട്ടികളുമായും അവരുടെ ജീവിതത്തെയും തൊഴിൽ സാഹചര്യങ്ങളെയും കുറിച്ച് അഭിമുഖം നടത്തി. ഫാക്ടറി ഉടമകളുമായും ഫോർമാൻമാരുമായും ലേബർ സൂപ്രണ്ടുമാരുമായും അവർ സംസാരിച്ചു. മുതലാളിമാർ സ്ത്രീകളെയും കുട്ടികളെയും ജോലിക്കെടുക്കാൻ ഇഷ്ടപ്പെടുന്നതായി അവർ കണ്ടെത്തി. സ്ത്രീകൾ കുറഞ്ഞ വേതനം എടുക്കുകയും സംഘടിക്കാനോ സമരം ചെയ്യാനോ ശ്രമിച്ചാൽ ഭീഷണിപ്പെടുത്താനും കീഴ്പ്പെടുത്താനും എളുപ്പമാണെന്ന് അവർ മനസ്സിലാക്കി. കുട്ടികളേ, അതിലും കൂടുതലായും. (അധ്യായം 16 -ലേഡി ലിബർട്ടി)


അമേരിക്കൻ പര്യടനാവസനം റോസൻബെർഗ് അവെലിങ്ങിൽ സാമ്പത്തിക ദുരുപയോഗം ആരോപിച്ചു, മുഴുവൻ പരാജയത്തിലും ടസ്സി തളർന്ന് നിശബ്ദനായി ഇരുന്നു. പതിമൂന്ന് ആഴ്‌ചത്തെ പര്യടനത്തിനായി അവെലിങ്ങിൻ്റെ 1,300 ഡോളർ ചിലവുകളുടെ ബില്ല് പാസാക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മതിച്ചു, പക്ഷേ ആ അനാവശ്യം ചിലവുകളെ അപലപിച്ചു. കോർസേജ് പൂച്ചെണ്ടുകൾക്ക് 25 ഡോളർ ഈടാക്കുമെന്ന് ഹെർമൻ വാൾതർ രോഷത്തോടെ ചൂണ്ടിക്കാണിച്ചത്, അക്ഷരാർത്ഥത്തിൽ അദ്ദേഹം എഡ്വേർഡിനു നേരെ അലറിയത് ടുസ്സിക്ക് അപമാനത്തിൻ്റെ കിരീടഭാരമായി തോന്നി.  എഡ്വേർഡിൽ കോർസേജ് പൂച്ചെണ്ട് ഒരെണ്ണം ടുസ്സിക്ക് കൊടുത്തെങ്കിലും, മറ്റെല്ലാം വാങ്ങിത്തുലച്ചത് മറ്റ് സ്ത്രീകളെ ആകർഷിക്കുവാനായിരുന്നെന്ന് ടുസ്സി വേദനയോടെ മനസ്സിലാക്കി.”  (അധ്യായം 16 -ലേഡി ലിബർട്ടി)


“ഒലിവ് ഷ്രെയ്‌നർ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡോളി റാഡ്‌ഫോർഡിന് എഴുതി: എനിക്ക് മനസ്സിൽ തെല്ലും  സംശയമില്ല, അവൾ അവെലിങ്ങിൻ്റെ പുതിയ ചതി കണ്ടാവാം, എല്ലാം അവസാനിപ്പിച്ചുകളഞ്ഞത്.  എൻ്റെ പ്രതിമാസ അവലോകനങ്ങളിലൊന്നിൽ അവളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതാൻ ഞാൻ ചിന്തിച്ചിരുന്നു.  പക്ഷേ അവനെക്കുറിച്ച് (എഡ്വേർഡ്) സത്യം പറയാൻ കഴിയാത്തതിനാൽ എനിക്ക് അവളെക്കുറിച്ച് എഴുതാൻ കഴിയാതെ പോയി. . അവനെ കുറ്റപ്പെടുത്തുന്നത് അവളെ വേദനിപ്പിക്കുമായിരുന്നു. എലീനോർ മരിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അവൾ അവനിൽ നിന്ന് രക്ഷപ്പെട്ടത് തന്നെ അത്രവലിയൊരു കൃപയാണ്.”  (അധ്യായം 24 - വൈറ്റ് ഡ്രസ് ഇൻ വിൻ്റർ)


“1897 ഓഗസ്റ്റ് മുതൽ 1898 മാർച്ച് വരെ എലീനോർ ഫ്രെഡിക്ക് എഴുതിയ ഒമ്പത് കത്തുകൾ ബേൺസ്റ്റൈൻ പ്രസിദ്ധീകരിച്ചിരുന്നു. എഡ്വേർഡുമായുള്ള അവളുടെ വ്യക്തിജീവിതത്തിലെ പ്രക്ഷുബ്ധമായ സംഭവങ്ങളെക്കുറിച്ചുള്ള കത്തിടപാടുകൾ. ബേൺസ്റ്റൈൻ ഫ്രെഡിയെ പരിചയപ്പെടുത്തുന്നത് 'ഹെലൻ ഡെമുത്തിന്റെ മകൻ' എന്നാണ്.  മാർക്‌സിൻ്റെ മക്കളുടെ രണ്ടാമത്തെ അമ്മയായിരുന്നു അവർ. അവൻ ഒരു ലളിത ജീവിതം നയിക്കുന്ന ഒരു ജോലിക്കാരനാണ്, ജീവിതം വലിയ ദയയൊന്നും കാണിക്കാത്ത ഒരാൾ.  എലീനോർ മാർക്‌സ് അവരുടെ നിയമോപദേശകനായി മാറ്റിവച്ച രേഖകളിൽ അദ്ദേഹത്തിൻ്റെ പേര് ഒരു പ്രധാന സ്ഥാനത്താണ് എന്ന് വിശ്വസിക്കാൻ എനിക്ക് ശക്തമായ കാരണങ്ങളുണ്ട്. അവെലിങ്ങ് സൂക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്ത രേഖകൾ.” 


മധുസൂദൻ. വി


Sunday, May 8, 2022

വിലയ്ക്കപ്പെട്ട കനികാലത്തെ ഓഷോ, ഷീലയും

സമകാലിക മലയാളം വാരിയിൽ വായിക്കുവാൻ ലിങ്കിവിടെ വിലയ്ക്കപ്പെട്ട കനികാലത്തെ ഓഷോ, ഷീലയും


ജൈവികചോദനകളുമായി സന്ധിചെയ്യലാണ്  സംസ്കാരം.  മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതാണ്. മൃഗങ്ങളെ മനുഷ്യനിൽ നിന്നും വ്യത്യസ്തമാക്കുന്നത് മരണചിന്തയില്ലായ്മയാണ്. അതുണ്ടെങ്കിൽ മാനുകൾ മേയാതെ  ചത്തുപോകുമായിരുന്നു. സുഖകരമായൊരു സുരതത്തിലെ രതിമൂർച്ഛപോലെ, മരണത്തെ നമുക്ക് ആസ്വദിക്കാനാവാത്ത
ത് എന്തുകൊണ്ടാവും? ഓഷോയുടെ മരണം ജീവിതത്തിൻ്റെ അന്ത്യമല്ല, മറിച്ച് ജീവിതത്തിൻ്റെ മൂർദ്ധന്യാവസ്ഥയാണ്.  ജീവശാസ്ത്രപരമായി ശ്വാസമുണ്ടെന്നതാവും ജീവിക്കുന്നതിൻ്റെ തെളിവ്.  പലരും ഈ ലോകത്ത് കഴിഞ്ഞുകൂടുമ്പോള്‍ അപൂര്‍വ്വം ചിലരാണ്  ജീവിക്കുന്നത് എന്നു നിരീക്ഷിച്ചിരുന്നു ഓസ്‌കര്‍ വൈല്‍ഡ്‌. ജീവിതത്തെ അതിൻ്റെ പൂർണമായ അർത്ഥത്തിൽ, ഭൂതത്തിനും ഭാവിക്കും വിട്ടുകൊടുക്കാതെ വർത്തമാനത്തിൽ ഉറപ്പിച്ചുനിർത്തുന്ന ഒരാൾക്ക് മരണഭയം ഉണ്ടാവുകയില്ല. അവർക്കത് ജീവിതത്തിൻ്റെ ഉച്ഛസ്ഥായി പ്രാപിക്കലാണ്, അന്തിമമായ ഒരു രതിമൂർച്ഛ. ഓഷോയുടെ അന്വേഷണങ്ങളിൽ  ആത്മീയതയുണ്ട്, ഭൌതികതയുണ്ട്, ഇസ്ലാമുണ്ട്, ഹിന്ദുവുണ്ട്, കമ്മ്യൂണിസമുണ്ട്, പല തത്വചിന്തകളുണ്ട്. ഓഷോയുടെ ആൾവഴികളന്വേഷിച്ചാൽ  നാമെത്തിനിൽക്കുക ഗൂർഡ്ജീഫിലാണ്, റാസ്കൽ സെയിൻ്റ് അഥവ് തെമ്മാടിയായ സന്ന്യാസി എന്നറിയപ്പെട്ട ജോർജ് ഇവാനോവിച്ച് ഗുർഡ്ജീഫിൽ. റഷ്യൻ വിപ്ലവത്തോടെ റഷ്യ വിട്ടു ഫ്രാൻസിലേക്കു മാറിയ മിസ്റ്റിക് ഗുരു. സ്വാഭാവികമായും ഓഷോവിന് ആ സ്വീകാര്യത യൂറോപ്പിലും അമേരിക്കയിലും കിട്ടിയതിന് ഒരു കാരണം അതാവാം. ഓഷോയിലേക്ക്, ഷീലയിലേക്കുമുള്ള ഒരു വായനാനുഭവമാണിത്. 

പ്രതിഭകളുടെ കണ്ണിലെ ഓഷോ, ഷീലയുടെയും

ചിന്തകളുടെ മൌലികത, ലാളിത്യമാർന്ന അതിമനോഹര വാചകങ്ങളിൽ ആറ്റിക്കുറുക്കിയ മൌനം കടഞ്ഞെടുത്ത മൊഴികൾ, മനോഹരമായ കഥകളിലൂടെയുള്ള ആവിഷ്കാരം, വിറ്റും വിസ്ഡവും നിറയുന്ന സംഭാഷണങ്ങളെന്ന പ്രഭാഷണങ്ങൾ. ഓഷോയുടെ ചിന്തകൾ പലതലമുറകളെ മഥിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒത്തുതീർപ്പുകളിൽ ഉഴറാതെ, ആകർഷകമായ ജീവിതം സ്വന്തം ക്ലോക്കിനു കണക്കായി ചിട്ടപ്പെടുത്തി  ജീവിക്കുക പ്രതിഭകൾക്കു മാത്രം സാധ്യമാകുന്ന ഒന്നാണ്.   ഓഷോയും ഷീലയും കെട്ടിപ്പടുത്ത ഒരു സാമ്രാജ്യം ഉണ്ടായിരുന്നു.   

മാ ആനന്ദ് ഷീല - വിവാദങ്ങൾ ഇന്നും വിട്ടൊഴിയാതെ പിന്തുടരുന്നവൾ, വിവാദങ്ങളുടെ, അഭ്യൂഹങ്ങളുടെ, ഗോസിപ്പുകളുടെയും മറവിലായിപ്പോയ സ്വജീവിതത്തെ അവർ അടയാളപ്പെടുത്തുന്നുണ്ട് ബൈ മൈ ഔൺ റൂൾസ് എന്ന ആത്മകഥയിൽ.  പുസ്തകത്തിൽ ഒരിടത്തും അവർ ഓഷോ എന്നു പറയുന്നില്ല,  ഭഗവാൻ എന്നുമാത്രമാണ് ഉപയോഗിക്കുന്നത്.  1980കളിൽ അവർ ശ്രീ രജനീഷ്, ഓഷോയുടെ  പേഴ്സണൽ സെക്രട്ടറി ആയിരുന്നു, പിന്നീട് ഒറിഗോൺ വാസ്കോ കൗണ്ടിയിലെ രജനീഷ് കമ്മ്യൂൺ മാനേജരും.  ആ യാത്ര അവസാനിച്ചത് അമേരിക്കൻ ജയിലിലാണ്, ശിക്ഷ ഇരുപതു വർഷത്തേക്കു തടവ്, നല്ല നടപ്പിനെ മാനിച്ച് മൂന്നുവർഷത്തെ  ജയിൽ വാസത്തിനു ശേഷം സ്വതന്ത്രയായി. ഓഷോയുമായി, ഓഷോയുടെ അധ്യാപനങ്ങളുമായി നിത്യപ്രണയത്തിലാണ് ഷീല. ഓഷോ പകർന്ന ഊർജ്ജത്തിന് അടിവരയിടുകയാണ് ശേഷാശ്രമ ജീവിതത്തിൽ തൻ്റെ ദൌത്യങ്ങളിലൂടെ ഷീല. എൻ്റെ കഥ എൻ്റെ തന്നെ വാക്കുകളിൽ, എന്ന വിശേഷണത്തോടെയുള്ള ബൈ മൈ ഔൺ റൂൾസ്   തൻ്റേതായ പതിനെട്ട് നിയമങ്ങളുടെ പതിനെട്ട് അധ്യായങ്ങളാണ്.  

വീട്, കുടുംബം എന്നതിൽ നിന്നും മനുഷ്യൻ പതിയെ കമ്മ്യൂണിലേക്ക് മാറുമെന്ന് സ്വപ്നം കണ്ടിരുന്നു ഓഷോ, അതിൻ്റെ ആദിരൂപവുമായിരുന്നു ഓഷോയുടെ പൂനയിലെയും ഒറിഗോണിലെയും കമ്മ്യൂൺ. വേർതിരിവുകളില്ലാതെ എല്ലാവർക്കും തുല്യാവസരങ്ങളുള്ള, മറ്റൊരാൾ തൻ്റേതാവുന്നതല്ല സ്നേഹം, മറിച്ച് പരസ്പരം  അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമാണത്  എന്ന തിരിച്ചറിവുള്ള മനുഷ്യരുടെ കമ്മ്യൂണുകളായിരുന്നു ഓഷോയുടെ ദർശനം. ഒരു കമ്യൂൺ എന്നത് സ്വാർത്ഥതയില്ലാത്ത ജീവിതത്തിൻ്റെ,  തുല്യ അവസരത്തിൻ്റെ പ്രഖ്യാപനമാണ്. മാർക്സിൽ നിന്നു വഴിമാറി, സമത്വം അടിച്ചേൽപ്പിക്കുന്നതിനെ ഓഷോ അനുകൂലിക്കുന്നില്ല. കാരണം അത് മാനസികമായി അസാധ്യമായ,  ഓഷോയെ സംബന്ധിച്ചിടത്തോളം പ്രകൃതിവിരുദ്ധമായ ഒന്നാണ്. രണ്ടു മനുഷ്യർ കൂടി തുല്യരല്ലാത്ത ലോകത്ത്. സമത്വത്തെ അനുകൂലിക്കാത്തതു പോലെ തന്നെ അസമത്വത്തെയും ഓഷോ അനുകൂലിക്കുന്നില്ല. ഓരോരുത്തർക്കും അവനവൻ ആകുവാനുള്ള തുല്യാവസരമാണ് വേണ്ടത് എന്ന് ഒഷോ. കുടുംബം, വിവാഹം ഇതൊക്കെയും ഇനിയെത്രകാലം എന്നു ലോകം ചർച്ചചെയ്യുമ്പോൾ ഓഷോ വായന തികച്ചും പ്രസക്തവുമാണ്. 

ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മൌലികതയുള്ള ചിന്തകനാണ് ഓഷോ,  വ്യക്തമായ കാഴ്ചപ്പാടും നൂതനാശയങ്ങളുമുള്ള മഹാജ്ഞാനി (ഖുഷ്വന്ത് സിംഗ്).

ഇരുപതാം നൂറ്റാണ്ടിലെ മഹാനായ തത്ത്വചിന്തകനായി, സന്ന്യാസിയായി, യോഗിയായും ഓഷോ ദീർഘകാലം ഓർമ്മിക്കപ്പെടും ( മൻമോഹൻസിങ്ങ്).

ഓഷോയെപ്പോലുള്ളവർ കാലത്തിനു മുന്നേ നടക്കുന്നവരാണ്. ഇന്നത്തെ യുവാക്കൾ ഓഷോയെ കൂടുതൽ കൂടുതൽ വായിക്കുന്നു എന്നത് നല്ല സൂചനയാണ് (കെ. ആർ. നാരായണൻ).

ഓഷോ ബോധോദയം നേടിയ പ്രതിഭയാണ്, ബോധത്തിലേക്കുള്ള വളർച്ച സാധ്യമാക്കുന്ന സകല സാധ്യതകളും ഉപയോഗിച്ച്  മനുഷ്യരാശിയെ  മുന്നോട്ടുനയിക്കുന്നയാൾ (ദലൈലാമ)

ജീവിതത്തിൻ്റെ അവസാനലാപ്പിൽ, ഉള്ളവർക്കും  ഇല്ലാത്തവർക്കും ഒരുപോലെ വേണ്ടിവരിക ഒത്തിരി സ്നേഹമാണ്, ഇത്തിരി കരുതലും.  കൈക്കലാക്കലാണ് സ്നേഹമെന്ന ബോധത്തെ ഓഷോ പൂവിനോടുള്ള സ്നേഹത്തോടാണ് ഉപമിക്കുന്നത്.  മനോഹരമായ പൂവിനെ പറിച്ചെടുക്കുന്നതോടെ നാമതിനെ കൊല്ലുന്നു.  അവിടെ സംഭവിക്കുന്നത് സ്നേഹമെന്ന പേരിൽ കൊലയാണ്. ആ പൂവിൻ്റെ സൌന്ദര്യത്തെ ആസ്വദിക്കലാണ്, അതായി തന്നെ അംഗീകരിക്കലാണ്  സ്നേഹം. അല്ലാതെ അതിൻ്റെ നിലനില്പിൽ നിന്നും പറിച്ചെടുത്ത് തൻ്റേതാക്കുന്നതോടെ പൂവ് മരിക്കുന്നു. ബന്ധങ്ങളും അങ്ങിനെ തന്നെയാണ്. അങ്ങിനെ സ്വാർത്ഥമായ ബന്ധങ്ങളുടെ തടവറയിൽ നിന്നുള്ള മോചനമായിരുന്നു ഓഷോയുടെ കമ്മ്യൂൺ. അതിൻ്റെ ചെറിയ വകഭേദമാണ് ഷീലയുടെ കെയർഹോമുകൾ.   ജീവിതാനുഭവങ്ങൾ പകർന്ന അറിവുകളും ഓഷോയുടെ നിറവുകളും പ്രാവർത്തികമാക്കുകയാണ് ഷീല,  സംഘർഷഭരിതമായ ഒരുകാലത്തെ, വിചാരണകളെയും അതിജീവിച്ച് ഒറ്റപ്പെട്ടുപോകുന്ന വാർദ്ധക്യങ്ങൾക്ക് തണലൊരുക്കുകയാണവർ. സ്വിറ്റ്സർലാൻ്റിൽ നിന്നും വിയറ്റ്നാമിലേക്കും മൌറീഷ്യസിലേക്കും അതു വളരുന്നു. പ്രണയത്തിൻ്റെ, കാമത്തിൻ്റെ, ലൈംഗികസ്വാതന്ത്ര്യത്തിൻ്റെ ഒക്കെയും ബ്രാൻ്റ് അംബാസിഡറായി കാണപ്പെട്ടവൾ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ആൾരൂപമാണിന്ന്. 

സേവനത്തിന് എന്തുകൊണ്ട് സമ്പന്നമായ സ്വിറ്റ്സർലാൻ്റ് എന്ന ചോദ്യത്തിനുത്തരം തരേണ്ടത് കാലമാണ്. എല്ലാം ഓഷോയിൽ സമർപ്പിക്കുന്ന ഷീലയ്ക്ക് അതിനുത്തരം വേണമെങ്കിൽ ഓഷോയിൽ തന്നെയുണ്ട്.  എന്തുകൊണ്ട് ആശ്രമത്തിലെ കോടാനുകോടികളുടെ ആഡംബരവസ്തുക്കൾ 93 റോൾസ്റോയ്സടക്കം പണമാക്കി ദരിദ്രരുടെ ഉന്നമനത്തിന് ശ്രമിക്കുന്നില്ല എന്ന ചോദ്യത്തിന് ഓഷോയുടെ മറുപടി പ്രസിദ്ധമായിരുന്നു, ചിന്തിപ്പിക്കുന്നതും. സംസ്കാരം ഉണ്ടായതുമുതൽ മനുഷ്യൻ ദരിദ്രരെ നന്നാക്കുന്നുണ്ട്, അതിന്നും തുടരുന്നുണ്ട്, ദരിദ്രൻ ദരിദ്രനായും. പാവപ്പെട്ട ധനികരെ നന്നാക്കാൻ ആരെങ്കിലും ഇതുവരെ തുനിഞ്ഞിട്ടുണ്ടോ? എന്നെ അങ്ങിനെ കണക്കാക്കിക്കോളൂ എന്നായിരുന്നു ഓഷോയുടെ പ്രതികരണം.  ദാരിദ്ര്യം ഒരു മാനസികാവസ്ഥ കൂടിയാണ്. സാമ്പത്തികം ഒരു ഘടകം മാത്രമാണ്, ജീവിക്കാൻ വേണ്ടത്. അതെല്ലാമാണെങ്കിൽ എന്നേ ദരിദ്രർ മുഴുവനും ആത്മഹത്യ ചെയ്യുമായിരുന്നു?  

2011ൽ ഷീല ജർമ്മൻ ഭാഷയിലെഴുതി സൂസന്ന ഇംഗ്ലീഷിലേക്ക മൊഴിമാറ്റിയ ‘ഡോൺട് കിൽ ഹിം” എന്ന  പുസ്തകത്തിൽ പറയുന്നുണ്ട്  മഹാന്മാർക്കു പിണയുക മഹാബദ്ധങ്ങളാണെന്ന്. ആത്യന്തികമായി മഹാന്മാരൊക്കെയും മനുഷ്യരാണ്, പ്രപഞ്ചത്തിലെ ജീവജാലങ്ങളിൽ ഒന്നുമാത്രമാണ്.  ആരോപിതമായ കുറ്റങ്ങളുടെ തീവ്രത വച്ച് ഓഷോവിന് 175 വർഷം തടവ് ഉറപ്പായിരുന്നു. ലോകത്തെ സകല നിയമങ്ങളോടും പുച്ഛമായിരുന്ന, തൻ്റേതായ നിയമങ്ങളുടെ കമ്മ്യൂൺ സ്ഥാപിച്ച ഓഷോ പക്ഷേ അപ്രതീക്ഷിതമായി കോടതിയിൽ ഹാജരായി പ്ലീ ബാർഗെയിൻ അഥവാ വ്യവഹാര വിലപേശൽ മുതലാക്കി കേവലം 17 ദിവസത്തെ തടവുമായി രക്ഷപ്പെട്ടതാണ് ചരിത്രം. പക്ഷേ അടച്ച പിഴ അന്ന് 400000 ഡോളറാണ്, അന്നത്തെ 48 ലക്ഷം രൂപ. ഇന്നു മൂല്യം കണക്കാക്കിയാൽ 2 കോടി 98 ലക്ഷത്തിലേറെ. ആലോചിക്കണം, എഴുനുറിലേറെ പേർക്കു വിഷബാധയേറ്റ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ബയോ ടെറർ അറ്റാക്കായിരുന്നു ഷീലയുടെ പേരിലെ കുറ്റം. അങ്ങിനെയൊരു കുറ്റത്തിന് 20വർഷം തടവിനു വിധിക്കപ്പെട്ടവൾ മൂന്നുവർഷം കഴിഞ്ഞു നല്ലനടപ്പിൽ ഇറങ്ങിയെന്നതു വിശ്വസിക്കുക തന്നെ പ്രയാസമാണ്. ഒരേ സമയം ആരാധനയ്ക്കും അധിക്ഷേപത്തിനും പാത്രമായ ഷീലയാവട്ടെ പിന്നീട് നെയ്തെടുത്തത് മറ്റൊരു ജീവിതം. 

അമേരിക്കയിൽ നിന്നും രക്ഷപ്പെട്ട് ആഡംബരത്തിൻ്റെ അവസാനവാക്കായ ഓഷോ ചാർട്ടേഡ് ഫ്ലൈറ്റിൽ ഡൽഹിയിലെത്തിയപ്പോൾ കാത്തുനിന്ന മെഴ്സിഡസ് ബെൻസിൻ്റെ ഡ്രൈവിംഗ് സീറ്റിൽ അന്നത്തെ സൂപ്പർസ്റ്റാർ വിനോദ് ഖന്നയായിരുന്നു.  ഓഷോ പറഞ്ഞത് ട്രസ്റ്റിൻ്റെ കോടികൾ ഷീല അടിച്ചുമാറ്റിയെന്നാണ്.   അതല്ല സത്യമെങ്കിൽ  പെണ്ണിനെ അളക്കുമ്പോൾ ഓഷോയുടെ കോലും മനുവിൻ്റേതു തന്നെയായിപ്പോയതാവണം.  ഇന്ന് ഓഷോയില്ല, റൊണാൾഡ് റീഗണുമില്ല, ബാക്കിയുള്ളത് ഷീലയും കോടതി രേഖകളുമാണ്.  സ്വറ്റ്സർലാൻ്റ് പൌരത്വം ഷീല നേടിയത് ഉർസ് ബേൺസ്റ്റീൽ എന്ന സ്വിസ് പൌരൻ്റെ പങ്കാളിയെന്ന നിലയിലാണ്. ബേൺസ്റ്റീൽ സൂറിച്ച് രജനീഷ് കമ്മ്യൂണിൻ്റെ തലവനായിരുന്നു, പിന്നീട് എയ്ഡ്സ് ബാധിതനായി മരിച്ചു. ഒക്കെയും കൂട്ടിവായിക്കുമ്പോൾ  സ്വിറ്റ്സർലാൻ്റിൽ പൌരത്വമെടുത്ത ഷീലയുടെ ഇന്ത്യയിലേക്കു കയറ്റിവിടപ്പെട്ട  ഓഷോയുടെയും മൊഴികളിൽ പഴികളുണ്ട്, പൊഴികളും. സത്യം വരികൾക്കിടയിലും വരികൾക്കപ്പുറത്തുമായി തിരയുക മാത്രമേ ഇനി മാർഗമുള്ളു. 

വിലക്കപ്പെട്ട കനിയായി ലൈംഗികതയെ മാറ്റിയത് മതങ്ങളാണ്. അതിൻ്റെ വിപണി മൂല്യം അത്രയെറെയായിരുന്നു. പാപത്തിൻ്റെ ഫലം മതങ്ങളെ സംബന്ധിച്ചിടത്തോളം ഭണ്ഡാരവരുമാനമാണ്. പെർമിറ്റടിസ്ഥാനത്തിൽ മാത്രം ലഭ്യമായ ലൈംഗികതയെയാണ്  ഓഷോ തുറന്നുവിട്ടു കളഞ്ഞത്.   അവിടെയും അതിൻ്റെ വിപണിമൂല്യം അത്രമേലായിരുന്നു, ഒറിഗോണിലെ ആശ്രമത്തിലേക്കു വന്നത് നൂറോളം റോൾസ് റോയ്സുകളായിരുന്നു. 

ഓഷോ പ്രണയം കമ്മ്യൂൺ പരിണയം ജയിൽ വിരഹവും

ഓഷോയോടുള്ള  പ്രണയത്തിൽ ഷീല മാമോദീസ മുങ്ങിയത് 1972ൽ.  ആദ്യസമാഗമനിമിഷം മുതൽ  ജീവിതം ഭഗവാൻ എന്ന അച്ചുതണ്ടിനു ചുറ്റുമായി കറങ്ങി എന്നു പറയുന്നിടത്ത് ആ ബന്ധത്തിൻ്റെ ആഴവും പരപ്പും നാമറിയുന്നു.  അനന്തരം നീണ്ട 13 വർഷങ്ങൾ. സെപ്റ്റംബർ 1985ഓടെ ഷീല ഓഷോയോടും കമ്മ്യൂണിനോടും വിടപറയുന്നു.  സ്വന്തം മനസ്സാക്ഷിയെ,  ഹൃദയവികാരങ്ങളെ, മൂല്യങ്ങളെ, പഠിച്ച നല്ലപാഠങ്ങളെ, മുൻനിർത്തി എടുക്കേണ്ടിവന്ന കടുത്ത തീരുമാനമെന്നാണ് അവർ ആ വേർപിരിയലിനെ വിശേഷിപ്പിക്കുന്നത്, പക്ഷേ അന്നും ഇന്നും ഭഗവാൻ മാത്രം എന്നാവർത്തിക്കുന്നുമുണ്ട്.  

സംസ്കാരം, വർഗ്ഗം, മതം, ജാതി, ദേശീയത, ലൈംഗികസ്വത്വം അങ്ങിനെ കാഴ്ചപ്പുറത്തില്ലാത്തതെല്ലാം കൂടി വിഭജിച്ച മനുഷ്യരെ  ചേർത്തുനിർത്തുന്ന ഒരു ബോധത്തെ കടഞ്ഞെടുക്കലായിരുന്നു ഓഷോയുടെ മെഡിറ്റേഷൻ. മെഡിറ്റേഷൻ മനനമാണ്. മൌനത്തിലൂടെ മനത്തെ ഉണർത്തി ആത്മബോധത്തിലേക്ക് ഉയരലാണത്. ഒരുകുറേ ഉപേക്ഷിക്കലുകളല്ല, ദാരിദ്ര്യത്തെ വാഴ്ത്തലല്ല, ലൈംഗികതയുടെ അടിച്ചമർത്തലുമല്ല, മറിച്ച് വിഭജനങ്ങളുടെ വേലിക്കെട്ടുകൾക്ക് അപ്പുറത്തേക്ക് മനുഷ്യൻ സ്വതന്ത്രമാവുന്ന ഒരു കമ്മ്യൂൺ. സ്വതന്ത്രമനുഷ്യർ എങ്ങും വിഹരിക്കുന്നൊരു വ്യവസ്ഥയായിരുന്നു ഓഷോയുടെ സ്വപ്നം.  

ആ സ്വപ്നദൌത്യത്തിൽ ഓഷോയുമായി ചേർന്നൊഴുകിയപ്പോഴാണ് യഥാർത്ഥ സ്നേഹമെന്തെന്ന്, അതിൻ്റെ ആഴവും പരപ്പും ഷീല അറിഞ്ഞത്. ഷീലയുടെ തന്നെ പരിമിതികൾക്കും അപ്പുറത്തേക്കായിരുന്നു ആ പ്രയാണം. ഓഷോയും ഷീലയും ഒരാത്മാവും ഹൃദയവുമായി കമ്മ്യൂണിൽ  കഴിഞ്ഞു. ഓഷോയുടെ മയക്കുമരുന്ന് ഉപയോഗവും ലക്ഷ്വറി കാറുളോടുള്ള പ്രണയവുമാണ് വേർപിരിയുന്നതിലേക്കു നയിച്ചത് എന്നു ഷീല പറയുന്നു. ഓഷോ അതൊക്കെയും നിഷേധിച്ച് ഷീലയെ കുറ്റവാളിയായി തന്നെയാണ് ഒരഭിമുഖത്തിൽ അടയാളപ്പെടുത്തുന്നത്.  ഒരു പരീക്ഷണ ഘട്ടത്തിൽ, പരിത്യക്തരാവുമ്പോഴുള്ള ഏകാന്തതയുടെ അപാരതീരത്താണ് മനുഷ്യൻ്റെ ആത്മവീര്യം  വെളിവാകുക.  ഓഷോ തള്ളിപ്പറഞ്ഞിട്ടും ഷീല ആണയിടുന്നു, മേൽ പ്രതിസന്ധികളുടെ വൈതരണികളിലൊക്കെയും തുഴയായത് ഓഷോ പകർന്ന ഊർജ്ജമാണ്,  ജീവിത പാഠങ്ങളും. 

ലൈംഗികത അടിച്ചമർത്തപ്പെടുമ്പോൾ

സെക്സിനെ പറ്റി പറയുവാൻ എല്ലാവർക്കും എന്തെങ്കിലും ഉണ്ടാവും, വായ തുറക്കാനുള്ള ധൈര്യം മാത്രം ഉണ്ടാവുകയില്ല. സകല മതങ്ങളും സെക്സിനെ  പാപമായി വരവുവെച്ചു, വിപണി മൂല്യം നിശ്ചയിച്ചു.  സ്നേഹത്തെയും കാമത്തെയും നേരിടുവാനുള്ള നാനാതരം നിയമങ്ങളും അണിനിരന്നു. ഉപരിപഠനത്തിനായി ഷീല അമേരിക്കയിലെത്തിയപ്പോൾ അച്ഛൻ സെക്സിനെ പറ്റി മകളെ ബോധവല്ക്കരിക്കുന്നുണ്ട്. പ്രകടിപ്പിക്കേണ്ടതൊക്കെയും  മറച്ചുപിടിക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം മകളെ പഠിപ്പിച്ചു.  മറ്റൊരാളോടു തോന്നുന്ന വികാരങ്ങളെ മറച്ചുപിടിക്കുന്നത് ആത്മവഞ്ചന കൂടിയാണെന്നും.  മറ്റൊരാളിലത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു, നമ്മൾ സ്വയം വഞ്ചിക്കുകയും ചെയ്യുന്നു.  വേണ്ടത് തുറന്ന സമീപനമാണ്.  അരുത്, വേണ്ട, നോ എന്നുറക്കെ പറയാനുള്ള ധൈര്യവും ബോധവുമുണ്ടാവുക അപ്പോഴാണ്. മറ്റൊരാളോടു തോന്നുന്ന വികാരം പക്ഷേ പ്രകടിപ്പിക്കേണ്ടത് അതീവ ശ്രദ്ധയോടെയാണ്.  വ്യക്തിയെ പറ്റി കൃത്യമായ ധാരണ ഉണ്ടാക്കിയ ശേഷം മാത്രം. ഈ പ്രായത്തിൽ എതിർ ലിംഗത്തിൽ പെട്ടൊരാളോട് തനിക്കു തോന്നിയേക്കാവുന്ന ആകർഷണം സ്വാഭാവികം മാത്രമാണെന്ന് അച്ഛൻ മകളെ പഠിപ്പിച്ചു.  പക്ഷേ ആദ്യം കാണുന്നയാളെ കെട്ടുക എന്നതാവരുത്, ഇഷ്ടം പോലെ സമയമുണ്ട്, ലോകത്ത് ഇഷ്ടം പോലെ മനുഷ്യരുമുണ്ട് എന്നും.  ജീവിതത്തിൽ കണ്ടുമുട്ടുന്നവരെ അറിയുക, പഠിക്കുക, വിലയിരുത്തുക. അവരോടൊപ്പം കറങ്ങാം, ഡേറ്റു ചെയ്യാം, പറ്റുമെന്ന് ഉറപ്പായാൽ മാത്രം അവരുമായുള്ള ശാരീരിക ബന്ധമാവാം, അതിൽ ലജ്ജിക്കേണ്ടതായി ഒന്നുമില്ല.  എന്താണ് തൻ്റെ ലൈംഗിക താല്പര്യം, ആഗ്രഹം എന്നൊക്കെ മനസ്സിലാക്കുക അത്യാവശ്യമാണ്. സ്വാഭാവിക ചോദനകൾ മറച്ചുപിടിക്കേണ്ട ഒന്നല്ല എന്നാണ് അദ്ദേഹം മകളെ പഠിപ്പിച്ചത്.

നിൻ്റെ വികാരങ്ങൾ പോലെ തന്നെ പ്രസക്തമാണ് പങ്കാളിയുടേതും, എപ്പോഴും കണ്ടെത്താൻ ശ്രമിക്കേണ്ടത് തുല്യബഹുമാനം പുലർത്തുന്ന ഒരാളെയാണ്. ഒരിക്കലും നിൻ്റെ സ്വകാര്യതകളിലേക്ക് കടന്നു കയറുന്ന ഒരുവനെ സ്വീകരിക്കരുത്, വിശിഷ്യ ലൈംഗിക ബന്ധത്തിനായി എന്ന് അച്ഛൻ മകളെ ബോധവല്ക്കരിക്കുന്നുണ്ട്, അരനൂറ്റാണ്ടുമുന്നേ.  പുരോഗമനവാദികളെന്നു മേനി നടിക്കുന്നവർ കൂടി കെട്ടിനു പൊരുത്തം തേടി ജാതകവുമായി കണിയാനു പിന്നാലെ പായുന്ന നവോത്ഥാന കേരളത്തിലിരുന്നാണ് ഞാനിത് എഴുതുന്നതും താങ്കൾ വായിക്കുന്നതും. 

ലൈംഗികതയെ സഹാനുഭൂതിയായി ഉയർത്തിയ ബുദ്ധഭിക്ഷുവിൻ്റെ കഥ നമ്മെ ശുദ്ധീകരിക്കണം. പലരും കേട്ടതാവാം, പക്ഷേ സാരം വ്യത്യസ്തമാണ്.  ബുദ്ധൻ്റെ രണ്ടു ശിഷ്യർ ഒരു യാത്രകഴിഞ്ഞ് തിരിക്കുന്നു. വഴിമദ്ധ്യേ ചെറിയതെങ്കിലും വലിയ  ഒഴുക്കുള്ള ഒരു പുഴ മുറിച്ചുകടക്കണം. നേരം സന്ധ്യയോടടുക്കുന്നു. വൃദ്ധസന്ന്യാസി മുൻപിലും യുവാവായ ഭിക്ഷു പിന്നിലുമായി നടക്കുന്നു. മുൻപിൽ അതിസുന്ദരിയായൊരു യുവതി പുഴ കടക്കാനാവാതെ പതറി പിൻവാങ്ങി നില്ക്കുന്നു. നീന്താനുമറിയില്ല.  രാവിലെ വരുമ്പോഴുള്ള വെള്ളത്തിൻ്റെ ഇരട്ടിയുണ്ട്, ഒഴുക്കും.  പോരെങ്കിൽ കാട്ടുമൃഗങ്ങൾ ഇറങ്ങുന്നയിടവും.  രണ്ടുപേരെ കണ്ടപ്പോൾ അവൾക്കു സന്തോഷമായി, ജീവൻ തിരിച്ചുകിട്ടിയ സന്തോഷം.  മടിച്ചില്ല, അവൾ അവരോടു സഹായം ചോദിച്ചു.

വൃദ്ധസന്ന്യാസി പറഞ്ഞു,  “ഞാനൊരു സന്ന്യാസിയാണ്, സ്ത്രീയെ നോക്കുകയോ സംസാരിക്കുകയോ പാടില്ല.” 

സ്വന്തം ലൈംഗികനിരപേക്ഷത വിജയിപ്പിച്ച സന്തോഷത്തിൽ അദ്ദേഹം മുന്നോട്ടു നീങ്ങി. പുഴ മുറിച്ചുകടന്ന് അക്കരെയെത്തി, തൻ്റെ ഒപ്പമുള്ള യുവാവിനായി കാത്തുനിന്നു.  

യുവസന്ന്യാസി ആ യുവസുന്ദരിയെ തോളിലേറ്റി പുഴമുറിച്ച് നടന്നുവരുന്നതു കണ്ട് അദ്ദേഹം സ്തബ്ധനായി,  കോപം അതിരുകടന്നു.  

യുവാവ് അവളെ പതിയെ താഴെയിറക്കി,  ശുഭയാത്ര നേർന്നുകൊണ്ട് യാത്രയാക്കി.  

രണ്ടുപേരും ബുദ്ധനരികിലെത്തി.  വൃദ്ധസന്ന്യാസി യുവസന്ന്യാസിയുടെ തോന്ന്യാസത്തെ പറ്റി വാചാലനായി.  പെണ്ണിനെ തൊട്ടതു പോവട്ടെ എന്നു വിചാരിക്കാം, പക്ഷേ തോളത്തെടുത്തതോ?! 

എല്ലാറ്റിനും രണ്ടു ഭാഗമുണ്ട്, ബുദ്ധൻ യുവാവിൻ്റെ ഭാഗം കൂടി കേട്ടു.

ഞാൻ അവളെ സഹായിച്ചില്ലായിരുന്നെങ്കിൽ അവൾ വന്യമൃഗങ്ങൾക്കു ഭക്ഷണമായേനെ. എനിക്ക് സഹാനുഭൂതി തോന്നിയത് അവളുടെ നിസ്സഹായതയോടാണ്. സത്യമാണ്, ഞാനവളെ തോളത്തെടുത്ത്, പുഴ കടത്തി, അവളെ യാത്രയാക്കി.

ബുദ്ധൻ എല്ലാവരോടുമായി പറഞ്ഞു, നോക്കൂ, ഒരു യഥാർത്ഥ സന്ന്യാസി ആരാവണം എന്നയാൾക്ക് നിശ്ചയമുണ്ട്. ലൈംഗികത തനിക്കൊരു ഭാരമാവരുത് എന്ന തിരിച്ചറിവുമുണ്ട്. സ്വന്തം ലൈംഗികതയെ അനുകമ്പയിലേക്ക് ഒഴുക്കി അയാൾ സർഗാത്മകമാക്കിയിരിക്കുന്നു.

സത്യത്തിൽ യുവസന്ന്യാസി തോളിൽ നിന്നും അവളെയിറക്കി യാത്രാമംഗളം നേർന്നു,   അവളെ മറന്നു.  വൃദ്ധനാവട്ടെ മനസ്സിൽ നിന്നും അവളെ ഇറക്കാനുമാവുന്നില്ല. 

യുവതിയുടെ ജീവനെക്കാൾ പ്രധാനം തൻ്റെ ആചാരമാണെന്നു കരുതിയ വൃദ്ധസന്ന്യാസിയുടെ ബോധമില്ലായ്മയല്ല ബുദ്ധൻ. പഴികേട്ടാലും ശരി, അവളെ  തോളിലേറ്റി നദി കടക്കാമെന്നു കരുതിയ യുവ സന്ന്യാസിയാണ് ബുദ്ധൻ, ഒരു ട്രൂ അസെറ്റിക്.

കാലത്തിനു കടന്നുപോയേ പറ്റൂ, കാമനകൾക്കും

ജീവിതത്തിൽ ഒഴിവാക്കാനാവാത്ത നിമിഷങ്ങൾ അനിവാര്യമാണ്, അതുവേണം നമ്മെ വിചാരണചെയ്യുവാൻ.  ഒന്നുകിൽ നമ്മെയത് കടഞ്ഞെടുക്കും, അല്ലെങ്കിൽ കുടഞ്ഞിടും. ഓഷോ ഒരഭിമുഖത്തിൽ ഷീലയുമായുണ്ടായിരുന്ന ബന്ധത്തിൻ്റെ ശവപ്പെട്ടിയ്ക്ക് ആണിയടിച്ച ഒരു വാചകമാണ് She did not prove to be a woman, she proved to be a perfect bitch. അവൾ ഒരു സ്ത്രീയാണെന്ന് തെളിയിച്ചില്ല, പക്ഷേ ഒരു തികഞ്ഞ ഒരു കൊടിച്ചിപ്പട്ടിയാണെന്ന് തെളിയിച്ചു. (കൊടിച്ചിപ്പട്ടി എന്നു മൊഴിമാറ്റുന്നത്  അഭിമുഖത്തിലെ ബാക്കി വരികൾ കൂടി വായിച്ചാണ്). കോടിക്കണക്കിന് കൊള്ളയടിച്ചതായും ഓഷോയുടെ ആരോപണമുണ്ട്. പക്ഷേ സ്വിറ്റ്സർലാൻ്റിലെ കെയർഹോമുകൾക്കു പിന്നിലെ സാമ്പത്തിക സാഹസങ്ങളെ പറ്റി, അത്യധ്വാനത്തെ പറ്റി അവർ വിശദമായി എഴുതിയിട്ടുണ്ട്. ഉപരിയായി, ജ്ഞാനോദയം നേടിയ ഓഷോയിൽ നിന്നും വരേണ്ട ഒരു വാചകവുമല്ലത്. ആഘോഷിക്കപ്പെടുന്ന ജീവിതങ്ങൾ പലപ്പോഴും മഞ്ഞുമലകൾ പോലെയാണ്. സാധാരണ കണ്ണുകളിൽ  മെലയുള്ള മഹത്വം മാത്രമാണ് കാണാനാവുക, ആണ്ടുകിടക്കുന്ന അല്പത്വം കണ്ണിൽപെടുക കപ്പിത്താൻ്റെ സൂക്ഷ്മതയിൽ മാത്രമാണ്. എല്ലാം കാണുന്നവരുടെ കണ്ണുകളെ ആശ്രയിച്ചിരിക്കുന്നൂവെന്ന് ഒരു ഓഷോ കഥയിലൂടെ അവർ ഭംഗിയായി പറയുന്നു.   

ഒരു വൃദ്ധൻ അദ്ദേഹത്തിൻ്റെ ചെറു മകൻ്റെ പതിനെട്ടാം  ജന്മദിനത്തിൽ ഒരു സമ്മാനം നൽകി - ലക്ഷണമൊത്ത ഒരു കുതിര.  നാട്ടുകാർ ഒന്നടങ്കം വൃദ്ധൻ്റെ മഹാമനസ്കതയെ വാഴ്ത്തിപ്പാടി. വൃദ്ധനത് കാര്യമായെടുത്തില്ല, അതൊക്കെ നിശ്ചയിക്കാൻ, വിധിപറയാൻ നമ്മളാര് എന്ന് മാത്രം പറഞ്ഞു.  നിർഭാഗ്യവശാൽ ഒരുനാൾ കുതിര നിയന്ത്രണം വിട്ടോടി യുവാവിന് മാരകമായി പരിക്കേറ്റു, ഒരു കാൽ മുറിക്കേണ്ടിവന്നു.  

നാട്ടുകാർ ഒന്നടങ്കം വൃദ്ധനെ  പഴി പറഞ്ഞു -  വിവരം കെട്ടവൻ, കാശു കളഞ്ഞു കുതിരയെ വാങ്ങി,  കുട്ടിയുടെ കാലും പോയി.

വൃദ്ധൻ കേട്ട ഭാവം നടിച്ചില്ല.  ഇല്ല വിധി പറയാൻ നമ്മൾ ആരുമല്ല എന്നുമാത്രം പറഞ്ഞു.  

അപ്പോഴേക്കും രാജാവ് അയൽ രാജ്യവുമായി യുദ്ധം പ്രഖ്യാപിച്ചു എല്ലാ യുവാക്കളെയും സൈന്യത്തിലേക്ക് ചേർത്തു,  വൃദ്ധൻ്റെ ചെറുമകന് സൈന്യത്തിൽ ചേരുവാൻ ആയില്ല. 

നാട്ടുകാർ ഒന്നടങ്കം പയ്യൻ്റെ അവസരം കളഞ്ഞ വൃദ്ധനെ തെറിവിളിച്ചു, വൃദ്ധൻ തിരിച്ചൊന്നും പറഞ്ഞില്ല. വിധിപറയാൻ നമ്മൾ ആരുമല്ല എന്നുമാത്രം പറഞ്ഞു. 

യുദ്ധം കൊടുമ്പിരിക്കൊണ്ടു, യോദ്ധാക്കൾ കൊല്ലപ്പെട്ടു. നാട് തേങ്ങി,  ആദരാഞ്ജലികളർപ്പിച്ചു.   ദുഃഖമെങ്ങും തളംകെട്ടി. 

നാട്ടുകാർ ഒന്നടങ്കം വൃദ്ധനെ വാഴ്ത്തി -  അദ്ദേഹം ആ കുതിരയെ വാങ്ങിക്കൊടുത്തതു കൊണ്ടാണ്,  അവൻ ഗ്രാമത്തിൽ ബാക്കിയായത്.  

വൃദ്ധൻ അപ്പോഴും ഒന്നും പറഞ്ഞില്ല, വിധി പറയുവാൻ  നമ്മൾ ആരുമല്ല എന്നുമാത്രം പറഞ്ഞു. 

ജീവിതത്തെ വരുന്ന വഴി സ്വീകരിക്കുന്നവരാണ്  പ്രതിഭകൾ.  ജീവിതം തടവറകളിൽ ആക്കിയ വ്യവസ്ഥിതിയോടോ കാരണമായവരോടോ പരാതികളില്ലാതെ സ്വന്തം കഴിവുകളിൽ വിശ്വസിച്ച്,  ഉള്ളിലെ ഊർജ്ജപ്രവാഹത്തിൽ തുഴയെറിഞ്ഞ് ജീവിതത്തെ മുന്നോട്ടെടുത്തത്  ഓഷോയറിവുകളാണെന്ന് ഷീല സാക്ഷ്യപ്പെടുത്തുന്നുണ്ട് മറ്റൊരു ഓഷോ കഥയിലൂടെ. ഒരിക്കൽ ബുദ്ധൻ തൻ്റെ ശിഷ്യരോടൊപ്പം സഞ്ചരിക്കുകയായിരുന്നു.  അവർ ഒരു ഗ്രാമത്തിലെത്തി, അവിടെ ഗ്രാമവാസികൾ ബുദ്ധനെയും സംഘത്തെയും പൂവുകളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.  അവർ അടുത്ത ഗ്രാമത്തിലേക്ക്  യാത്ര തുടർന്നു.  ആ ഗ്രാമത്തിലെ അന്തേവാസികൾ ബുദ്ധനെ  അധിക്ഷേപവാക്കുകളാലാണ് എതിരേറ്റത്.  ഒരാൾ ബുദ്ധൻ്റെ മുഖത്തു തുപ്പുകയും ചെയ്തു. ഭാവവ്യത്യാസം ഏതുമില്ലാതെ അതു തുടച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടു നീങ്ങി. വൈകുന്നേരം ഒന്നായിരിക്കവേ  ശിഷ്യരിലൊരാൾ അദ്ദേഹത്തോട് ചോദിച്ചു - അങ്ങേയ്ക്ക് മുഖത്തു തുപ്പിയ, തെറിപറഞ്ഞ ആ ഗ്രാമവാസികളോട് ദേഷ്യമൊന്നും തോന്നിയില്ലേ? 

ബുദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു -  ആദ്യത്തെ ഗ്രാമവാസികൾ അവർക്കുള്ളത് നമുക്കു തന്നു.  രണ്ടാമത്തെ ഗ്രാമവാസികളും ചെയ്തത് അതുതന്നെയാണ്,   അവർക്ക് ഉള്ളത് അവരും തന്നു.  

ഒറിഗോണിലെ രജനീഷ് പുരം പതിനായിരം പേർ ജീവിച്ച ഒരു കമ്യൂണായിരുന്നു.   ഇരുപതാം നൂറ്റാണ്ടിൽ ഒറിഗോണിലെ തരിശിടത്ത് എയർസ്ട്രിപ് അടക്കം ഒരു നഗരം പണിതെടുത്ത നേതൃശേഷിയുടെ  രണ്ടാമധ്യായമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ  ഷീല സ്വിറ്റ്സർലൻഡിലും വിയറ്റ്നാമിലും മൌറീഷ്യസിലുമൊക്കെയായി എഴുതിച്ചേർക്കുന്നത്.  ഓഷോയെ ഒരു കാന്തികപ്രഭാവമായി ഷീല കാണുന്നു, ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു മാന്ത്രികത. വൈയക്തികമായ വൻവിജയങ്ങൾക്കു ശേഷവും, തങ്ങളുടെ മേഖലകളിലെ വൻ സംഭാവനകൾക്കു ശേഷവും, ലോകത്തിൻ്റെ കണ്ണിൽ  സമ്പന്നരായവർക്കു തോന്നുന്ന ശൂന്യതയ്ക്കുള്ള മറുപടിയായാണ് ഓഷോയെ ഷീല കാണുന്നത്.  സമുദ്രഗവേഷണം ഉപരിതലത്തിലെ തോണിയാത്രയല്ല, അതു കടലാഴങ്ങളിൽ അറിവിൻ്റെ മുത്തും പവിഴവും തേടുന്ന ഒന്നാണ്. അതുപോലെയാണ് അവനവൻ്റെ സത്തയിലേക്കുള്ള അന്വേഷണം. 

കാലത്തിനു മുന്നേ നടക്കുന്നവർ വഴിപിഴച്ചവർ?

ഉഭയസമ്മത പ്രകാരമുള്ള വേഴ്ചകളൊന്നും പാപമല്ല എന്നു നമുക്കിന്നുമറിയില്ല എന്നതിനു തെളിവാണ് അവിഹിതബന്ധമെന്ന പത്രഭാഷ. എന്താണ് വിഹിതം, എന്താണ് അവിഹിതം എന്നതിനെ പറ്റി ബോധമില്ലാത്ത പ്രയോഗമാണത്.   വേണ്ടാത്തവരോട് നോ പറയുവാനും, വേണ്ടപ്പെട്ടവരോടൊപ്പം ജീവിതം ആസ്വദിക്കുവാനും ഷീലയെ പ്രാപ്തയാക്കിയത് സ്വന്തം പിതാവാണ്. അതൊരു ചില്ലറ വിദ്യാഭ്യാസമല്ല.  സ്വാഭാവിക, ഹോമോ, ലെസ്ബിയൻ, ഏതുതരം സെക്ഷ്വൽ ഓറിയൻ്റേഷനും ഓഷോയെ സംബന്ധിച്ചിടത്തോളം നോർമൽ മാത്രമായിരുന്നു. ശിഖണ്ഡികളെന്നു വിളിച്ചു പുരോമഗനകാരികളെന്നു സ്വയം കരുതിയവർ പോലും അംഗീകരിക്കാത്ത കാലത്ത് ഓഷോ അവരെ ചേർത്തുപിടിച്ചിരുന്നു. 

ലൈംഗികതയെ പാപമാക്കി, ‘വിഹിത’മാക്കിയ ബന്ധങ്ങളെ പാവനമാക്കിയും വരുമാനം കണ്ടെത്തുകയായിരുന്നു മതങ്ങൾ.  ലൈംഗികത പാപമാക്കിയതിൻ്റെ ഇരകളായി, വേട്ടക്കാരായും ആൾദൈവങ്ങളും മതമേലധ്യക്ഷൻമാർ വരെയും നമ്മുടെ മുന്നിലുണ്ട്. സ്ത്രീ ഏതു സമൂഹത്തിലും അടിമയാണ്. അടിമ എന്നും ഇരയാവുക മാത്രമാണ് പതിവ്. ലൈംഗികത ബന്ധങ്ങളെ ഊഷ്മളമാക്കുന്ന ഒരനുഗ്രഹമാണ്, പക്ഷേ അതൊരു ഭാരമാവുകയാണ് പലർക്കും പലപ്പോഴും. മറച്ചുപിടിക്കേണ്ട ഒന്നല്ല, ആത്മവഞ്ചന നടത്തേണ്ട ഒന്നുമല്ല, നിറഞ്ഞമനസ്സാലെ ആസ്വദിക്കേണ്ട ഒന്നാണത്.  ആസ്വാദനം നിഷേധിക്കപ്പെടുന്നിടത്താണ് അക്രമം വിളയാടുന്നത്.  ലൈംഗികത ശരീരത്തിൻ്റെ ആവശ്യമാണ്.  അത്രമേൽ പുരോഗമനപരമായ വീക്ഷണം പുലർത്തിയത്, തുല്യനീതിയുടെ തുല്യാവസരങ്ങളുടെ  പ്രവാചകനായത്, പരമമായ സ്വാതന്ത്ര്യത്തിൻ്റെ ആൾരൂപമായത്  ഒക്കെത്തന്നെയാവണം ഓഷോവിന് വിനയായതെന്നു തോന്നുന്നു. തത്വശാസ്ത്രങ്ങളും  പൌരാണികമായ അറിവുകളും ഒക്കെ ഓഷോയുടെ കണ്ണിൽ പുതിയ ലോകം രചിക്കുവാനുള്ള അവലംബങ്ങൾ മാത്രമാണ്.  അതിനെ അങ്ങിനെതന്നെ കാണാതെ,  അതുതന്നെ എല്ലാമായി  കാണുമ്പോഴാണ് ലോകം  പലവക ഫാസിസങ്ങളുടെ ഇരയായി മാറുന്നത്.

മധുസൂദൻ. വി

https://ggurdjieff.com/

By My Own Rules: My Story in My Own Words, authored by Ma Anand Sheela
https://oshosearch.net/Convert/Articles_Osho/The_Last_Testament_Volume_3/Osho-The-Last-Testament-Volume-3-00000024.html


Thursday, March 3, 2022

ലോകം ഗോത്രബോധത്തിലേക്കു ചുരുങ്ങുമ്പോൾ

തൻ്റെ സുഹൃത്തും നല്ലൊരു ആർടിസ്റ്റുമായ ഖദീജ സയേ, അവർ താമസിച്ചിരുന്ന ഗ്രൻഫെൽ ടവറിലെ തീപിടുത്തത്തിൽ മരിക്കുന്നു. ഗ്രൻഫെൽ തീപിടുത്തം മാത്രമല്ല, അതുപോലുള്ള  മറ്റു സംഭവങ്ങളിലും അന്വേഷണത്തിൻ്റെ നേതൃത്വം എന്നും ബ്രിട്ടനിൽ മധ്യവർഗ വെള്ളക്കാർക്കായിരിക്കും. എന്തുകൊണ്ട് ലീഗൽ പ്രൊഫഷനിലുള്ള കറുത്തവർഗക്കാർ പരിഗണിക്കപ്പെടുന്നില്ല എന്ന ചിന്ത ബാരിസ്റ്ററും ടോട്ടൻഹാമിനെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് പാർലിമെൻ്റേറിയനുമായ ഡേവിഡ് ലാമിയെ കൊണ്ടെത്തിച്ചത് ചില  കണ്ടെത്തലുകളിലേക്കാണ്.  1990 കാലങ്ങളിൽ പ്രചരിച്ചതുപോലെ അത്തരം സംഭവങ്ങൾ  ഉപരിപ്ലവമായ വർണാന്ധത കാരണമായല്ല എന്നു ലാമി പറയുന്നു.  വർണവിവേചനത്തിൻ്റെ കണക്കിൽ മാത്രം  അതു വരവുവെയ്ക്കപ്പെടുമ്പോൾ യഥാർത്ഥ വില്ലൻ രക്ഷപ്പെടുകയാണ്.  സാമൂഹിക നീതിയുടെ  വളർച്ച നമ്മുടെ സ്വത്വം തിരിച്ചറിയുന്നതുമായി, സമൂഹത്തിൽ തൻ്റെ ഇടം കണ്ടെത്തുന്നതുമായി  അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിന് അവസരമുണ്ടാക്കാതെ, അവരുടെ ആത്മാഭിമാനത്തെ എന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയായി തന്നെ നിർത്തുക എന്നത് പഴയ ഗോത്രസംസ്കാരത്തിൻ്റെ പുതിയ വേർഷനാണ്, മോഡേൺ പൊളിറ്റിക്കൽ ട്രൈബലിസം, അഥവാ ആധുനിക രാഷ്ട്രീയ ഗോത്രീയത എന്നു നമുക്കതിനെ വിളിക്കാം.  നാം കൊട്ടിഘോഷിക്കുന്ന വിശ്വമാനവികതയിൽ നിന്നും കോളനികളായി ചുരുങ്ങുകയാണു നാം.. 

“ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ആണിൽനിന്നും പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ പരസ്പരം അറിയുവാനായി നാം നിങ്ങളെ  ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു” എന്ന ഖുർ-ആൻ വചനത്തോടെയാണ് ട്രൈബ്സ് തുടങ്ങുന്നത്.  ഒരേസമയം ഗോത്രീയത സമൂഹത്തെ  ചേർത്തുനിർത്തുന്നതും  ചിന്തിയെറിയുന്നതും എങ്ങിനെയെന്ന് ബാരിസ്റ്ററും ചിന്തകനും ലെയ്ബർ പാർട്ടി എംപിയുമൊക്കെയായ ഡേവിഡ് ലാമി ട്രൈബ്സ് എന്ന നല്ല ഗ്രന്ഥത്തിലൂടെ പറഞ്ഞുപോവുന്നു. അദ്ദേഹത്തിൻ്റെ അറിവുകളിലൂടെ, ഗവേഷണങ്ങളിലുടെ, പൊള്ളിക്കുന്ന അനുഭവങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ ലാമി വായന. 

ആഗോളീയതയും ഗോത്രീയതയും

ആധുനിക ലോകത്തിൻ്റെ സൌന്ദര്യം നാനാത്വവും ബഹുസ്വരതയും ആണെന്നു പറയുമ്പോൾ തന്നെ പലയിടത്തും അതൊരു വൺവേ ട്രാഫിക് ആയിപ്പോവുന്നുമുണ്ട്.  ബഹുസ്വരതയെ സ്വാഗതം ചെയ്യുമ്പോൾ, സ്വാഗതമോതുന്നവർ അവരുടെ വിശ്വാസപ്രമാണങ്ങളോട് വിട്ടുവീഴ്ച ചെയ്യുകയാണ്, അവർ അവരുടെ വിശ്വാസങ്ങളുടെ കൊട്ടകൊത്തളങ്ങലിലേക്ക് ചുരുങ്ങാതെ പുറത്തേക്കു വളരുകയാണ്. ഈ വിട്ടുവീഴ്ച അതിൻ്റെ ഗുണഫലമനുഭവിക്കുന്നവർ ചെയ്യാതിരിക്കുന്നത് നാനാത്വത്തിലുള്ള അവരുടെ വിശ്വാസത്തെയാണ് ഉലച്ചുകളയുന്നത്. ബ്രിട്ടനിൽ, യൂറോപ്പിൽ പലയിടത്തും കുടിയേറിയതാണ് ഇസ്ലാം മതം. മാനവികത ഒരു വിശ്വസംസ്കാരമായി മാറുന്നത് ദേശീയതയുടെ അടയാളമായി ഒരു കാലത്തു കണ്ട പലതിനുമുള്ള വൈകാരികമായ സ്ഥാനം നഷ്ടമാവുമ്പോഴാണ്. ഉദാഹരണമായി ലാമി എടുത്തത് സെയ്ന്റ് ജോർജിലെ കുരിശിനെയാണ്.  തീവ്രവലതുപക്ഷം പലപ്പോഴായി എടുത്തണിയുന്ന ദേശീയബോധത്തിൻ് മാരകായുധങ്ങളാണ് അങ്ങിനെയുള്ള പൌരാണികമായ പ്രതീകങ്ങൾ. ഗോത്രപരമായ ബോധത്തിൽ ജനതയെ ചേർത്തുനിർത്തുന്ന ബിംബങ്ങളാണവ. ഇംഗ്ലണ്ടിലത് സെയ്ന്റ് ജോർജിൻ്റെ കുരിശാവാം, ഇന്ത്യയിലത് ശ്രീരാമൻ്റെ വിഗ്രഹമാവാം. ബഹുസ്വരത മുഖമുദ്രയായ ആധുനിക സമൂഹത്തിന്  പഴയ ഗോത്രസ്വഭാവത്തിലേക്കു തിരിഞ്ഞുനടക്കുക അസാധ്യമാണ്, അതുണ്ടാക്കുന്ന അപടകങ്ങൾക്കു സാക്ഷ്യം വഹിക്കുന്നവരുമാണ് നാം. 

ആഫ്രിക്കൻ കരീബിയൻ സംസ്കാരത്തെ പറ്റി അറിയാത്തവർക്ക് അവരുടെ ശവസംസ്കാരച്ചടങ്ങ് ഉൾക്കൊള്ളാനായെന്നു വരില്ല.  മരണത്തിൽ വിലപിക്കുന്നതിലേറെ ആഘോഷിക്കപ്പെടേണ്ടതാണ് ആ ജീവിതങ്ങൾ എന്ന കാഴ്ചപ്പാടിൽ, ജീവിതത്തിൻ്റെ അന്ത്യമായല്ല, അനിവാര്യതയായി മരണത്തെ അവർ കാണുന്നു. ആ യാത്രയയപ്പാവട്ടെ അത്യാഘോഘപൂർവ്വവും. തമിഴ് മരണവും അന്ത്യയാത്രയും അതിലെ ഡപ്പാങ്കൊത്തും കാണുന്ന നമുക്ക് ഒരുപക്ഷേ അതൊരു അത്ഭുതമാവുകയില്ല. ലാമി എഴുതുന്നു, ദു:ഖം ഏതു സംസ്കാരത്തിലും  ദു:ഖം തന്നെയാണ്. വികാരങ്ങളല്ല, വ്യത്യസ്തമാവുന്നത് പലപ്പോഴും പ്രകടനടപരതയാണ്. അടിസ്ഥാനപരമായ വികാരം ഒന്നു തന്നെയായത് സാംസ്കാരിക സമന്വയവും എളുപ്പമാക്കുന്നു. ഉപരിപ്ലവമായ ആചാരങ്ങളാവട്ടെ വേർതിരിവുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.  കാലക്രമേണ ചിലവേറിയ ശവസംസ്കാര രീതികൾക്ക് പണം തികയാതെ വരുമ്പോൾ ആചാരങ്ങൾ സെക്യുലറായി മാറി എന്നും ലാമി.  മരണം ഒന്നും ശവസംസ്കാരം പലതും എന്നേയുള്ളു. ഉപരിപ്ലവമായ വിവിധാചാരങ്ങളെ ആന്തരികമായ വികാരൈക്യത്താൽ മറികടക്കാവുന്നതാണ്.  

കുടിയേറ്റം ഒരു വല്ലാത്ത പ്രതിസന്ധിയിലേക്ക് സ്വത്വബോധത്തെ തള്ളിയിടുന്നത് ലാമി സ്വബാല്യത്തിലെ ഒരു സംഭവത്തോടെ വരച്ചിടുന്നു. ഒരു ഘട്ടത്തിൽ അയാം എ ഗയാനീസ് (ഗയാനയിൽ നിന്നും വന്നവൻ) എന്നു പറഞ്ഞുപോവുമ്പോൾ  അമ്മ മകനു മുഖമടക്കി ഒന്നു കൊടുക്കുകയായിരുന്നു. തങ്ങളുടെ ജീവിതം തന്നെ തകരാനും ജയിലിലെത്തിപ്പോവാനും മതിയായ ഒന്നായി ആ വെളിപ്പെടുത്തലിനെ അവർ ഭയന്നു. അന്നു അവരുടെ സംഭാഷണരീതികളെ പോലും പരിഹാസത്തോടെ കണ്ട ബ്രീട്ടീഷ് സമൂഹത്തെ ഭയന്ന് അത്യാവശ്യത്തിനു മാത്രം പൊതുസമൂഹവുമായി ഇടപഴകിയ ലാമിയുടെ സ്നേഹമയിയായ അമ്മ പിന്നീട് അണ്ഡാശയ കാൻസർ ബാധിതയായി അവശയായപ്പോൾ സദാ ഒപ്പമുണ്ടായിരുന്നതും പരിചരിച്ചിരുന്നതും അവരുടെ തന്നെ ഉറ്റസുഹൃത്തായ മൌറീൻ എന്ന വെള്ളക്കാരിയായിരുന്നു എന്നു ലാമി പുസ്തകത്തിൽ ഓർക്കുന്നു.  ഒരു ആഫ്രിക്കൻ ഗോത്രസംസ്കാരത്തിൻ്റെ തുടർച്ചയായ ആ കൌമാരക്കാരനിൽ നിന്നും ബ്രിട്ടൻ്റെ എംപി ആയി ഡേവിഡ് ലാമി വളർന്നു, ലോകവും മാനവികതയും ഒപ്പം വളർന്നു. അതിനിടയാക്കിയ കാര്യങ്ങൾ ലാമി  വിശദീകരിക്കുമ്പോൾ, പലരും അടയാളപ്പെടുത്തുന്നതുപോലെ ജീനുകളുടെ വിളയാട്ടമല്ല, തുല്യമായ അവസരങ്ങളുടെ ലഭ്യതക്കുറവാണ് പ്രശ്നം എന്നു നമുക്ക് മനസ്സിലാക്കാവുന്നതാണ്.   പഠനത്തിനുള്ള ഒരു സ്കോളർഷിപ്പ് ഇല്ലായിരുന്നുവെങ്കിൽ, ലാമി ഇതൊന്നുമാവുമായിരുന്നില്ല.  സ്ഥാനത്തും അസ്ഥാനത്തും സംവരണത്തിൻ്റെ ലക്ഷ്യങ്ങളെ പറ്റി സംവദിക്കുമ്പോൾ സാമ്പത്തികം എഴുന്നള്ളിച്ച് സംവാദത്തെ വഴിതെറ്റിക്കുന്ന സമകാലിക സാഹചര്യത്തിൽ നാം ലാമിമാരെ വായിക്കണം, അംബേദ്കറെ പഠിക്കണം.  

ഗോത്രീയതയുടെ പാരമ്യതയായി ഐഎസ്

ആധുനികലോകത്ത് മനുഷ്യൻ ഒരു പ്രഷർകുക്കർ പോലെയാണ്. അന്തർസംഘർഷങ്ങളാൽ തിളച്ചുമറിയുന്ന അവസ്ഥയിൽ പൊട്ടിത്തെറിക്കാതെ നോക്കാനുള്ള സേഫ്റ്റിവാൾവുകളാണ്, ചേർത്തുപിടിക്കുന്ന, കരുതലുകളാവുന്ന  സൌഹൃദങ്ങൾ പ്രണയവും സമൂഹവും ഒക്കെ.  വിശ്വാസങ്ങൾ  ആചാരങ്ങളെക്കൊണ്ടും സദാചാരങ്ങളെക്കൊണ്ടും പലപ്പോഴായി അടച്ചുകളയുന്നത് ഈ സേഫ്റ്റിവാൾവുകളാണ്.  അങ്ങിനെ സംഭവിക്കുമ്പോഴാണ് വ്യക്തികൾ ഐഎസ്ഐഎസ് പോലുള്ള സംഘടനകളിലെത്തി പൊട്ടിത്തെറിക്കുന്നത് എന്നു ലാമി പറയുന്നത്  ബംഗ്ലാദേശിൽ നിന്നും കുടിയേറിയ അൻവറിലൂടെയാണ്.  സമൂഹത്തിന് എവിടെയാണ് പിഴയ്ക്കുന്നത്, ഗോത്രീയത എങ്ങിനെയാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതും പൊളിച്ചടക്കുന്നതെന്നും തൻ്റെ പഠനങ്ങളിലൂടെ, അനുഭവങ്ങളിലൂടെ, യാത്രകളിലൂടെ ലാമി മനസ്സിലാക്കുന്നു, അതദ്ദേഹം പങ്കുവെയ്ക്കുന്നു. നമ്മൾ കണ്ട ആദിയിലെ ഭ്രഷ്ട് മിക്കതും ഭ്രഷ്ടിനു വിധേയമാവുന്ന ആളുകളെയും അവരുടെ ചുറ്റിലുമുള്ളവരെയും  മാത്രം ബാധിക്കുന്ന ഒന്നായിരുന്നു.  അതിസങ്കീർണമായ ആധുനിക ലോകത്തെ ഭ്രഷ്ടിൻ്റെ ആഘാതം അതിതീവ്രമാവുക, ലോകവ്യാപകമാവുക സ്വാഭാവികമാണ്.  വിവരസാങ്കേതികവിദ്യയുടെ ജനാധിപത്യവല്ക്കരണം നടന്നു കഴിഞ്ഞ ലോകം അത്രമേൽ സുതാര്യമാണ്. സുതാര്യമാവുന്നത്  എളുപ്പം ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടിയാണ് ഉണ്ടാക്കുന്നത്.

ലാമിയുടെ ചിന്തകളെ പിടിച്ചുലച്ച ഒരു സംഭവം വിവരിക്കുന്നുണ്ട്  പുസ്തകത്തിൽ.  എം.പി എന്ന നിലയിലെ  ഒരു ഔദ്വോഗികയാത്രയ്ക്കായി ടാക്സിയിലാണ് ലാമി.  അത്യാവശ്യം കാര്യങ്ങളിൽ മുഴുകുവാനായി, തന്നെ തിരിച്ചറിയേണ്ട എന്ന ഉദ്ദേശത്തോടുകൂടി അദ്ദേഹം ഡ്രൈവറുടെ മുഖത്തേക്ക് കണ്ണുകളയച്ചില്ല.  നഗരത്തിലെ തിരക്കുകളും തടസ്സങ്ങളുമായി വണ്ടി നീങ്ങിയും നിരങ്ങിയും നിന്നും പോവുന്ന വേളയിൽ ആ ഡ്രൈവർ ഒരല്പം ധൈര്യം സംഭരിച്ചു ചോദിച്ചു.  താങ്കൾ എം.പിയല്ലേ, ടോട്ടൻഹാമിലെ. അതേയെന്ന് ലാമി. പിന്നെ ഡ്രൈവർ സ്വയം പരിചയപ്പെടുത്തി - പേര് താരിഖ്. ബംഗ്ലാദേശിൽ നിന്നും ബ്രിട്ടനിലേക്ക് സഹോദരനോടൊപ്പം കുടിയേറി പലപല ജോലികളിലൂടെ കടന്നുപോയി, ഒടുവിൽ ഡ്രൈവറായി സകുടുംബം കഴിയുന്നു. മക്കൾക്കൊക്കെയും നല്ല വിദ്യാഭ്യാസം നല്കി എല്ലാവരും പലമേഖലകളിൽ, സുഖമായി ജീവിക്കുന്നു.  താരിഖ് പങ്കുവെച്ചതത്രയും സ്തബ്ധനായിരുന്നു കേട്ട ലാമി ഒന്നും മറന്നുപോവാതിരിക്കാനായി ചെയ്തത്, ഫ്ലൈറ്റിലിരുന്ന്  അതത്രയും എഴുതിവയ്ക്കുകയായിരുന്നു. മുഴുവൻ വിവരിക്കുക സ്ഥലപരിമിതി കാരണം കഴിയില്ല, വിഷയം പറയാം. 

താരിഖ് സംസാരിച്ചത് തൻ്റെ മരുമകനെ കുറിച്ചായിരുന്നു, ഫുട്ബാൾ ഇഷ്ടപ്പെട്ട, സംഗീതത്തെ ആരാധിച്ച  കാർട്ടുണുകളെ സ്നേഹിച്ച അൻവറിനെ പറ്റി.   പഠിപ്പിൽ അവൻ മികവു മറ്റുള്ളവരോളം പുലർത്തിയില്ല. അധ്യാപകരുടെ പരാതി രണ്ടുതരത്തിൽ അവനെ ബാധിച്ചു.  പുറത്തെ സൌഹൃദങ്ങളിൽ നിന്നും അകത്തെ ബന്ധങ്ങളിൽ നിന്നും അവൻ ഉൾവലിഞ്ഞു.  പാതിയിൽ പതറിയ  വിദ്യാഭ്യാസത്തോട്  അൻവർ വിടപറഞ്ഞു,  അല്ലറച്ചില്ലറ ജോലികളെങ്കിലും ജീവിക്കാൻ മതിയായിരുന്ന വരുമാനം നേടി, കുടുംബത്തെ സ്നേഹിച്ചു കഴിഞ്ഞു.  ഒരുദിവസം പോലും ജോലി മുടക്കാതെ, പ്രാർത്ഥനകൾക്ക് അവധികൊടുക്കാതെ, ഏറെ സമയം സമീപത്തെ പള്ളിയിൽ ചിലവിട്ട്, താടിവളർത്തി പ്രായത്തിൽ കവിഞ്ഞ പക്വത പ്രാപിച്ച മകനെ പ്രതി രക്ഷിതാക്കാൾ അഭിമാനിച്ചു.   എന്നാൽ ഏറെക്കഴിയും മുന്നേ അവൻ ജോലി ഉപേക്ഷിച്ചു.  ആരുമായും ബന്ധപ്പെടാതെ ഒറ്റയ്ക്ക്, മുറി വിട്ടു പുറത്തിറങ്ങാതെ മൊബൈലുമായി സൈബർലോകത്തേക്കു ചുരുങ്ങി. മകൻ്റെ ജീവസ്പന്ദനത്തിലെ താളപ്പിഴ തിരിച്ചറിഞ്ഞ അമ്മ ഒരു നാൾ അവൻ്റെ മുറിയിൽ കയറി ബഹളം വെച്ചു. മറ്റുള്ളവർ പക്ഷേ ആ അമ്മയെ വിശ്വാസത്തിലെടുത്തില്ല. മകൻ്റെ പോക്കിലെ അമ്മയുടെ വ്യഥ ആരെയും ഉണർത്തിയില്ല. ജീവിതത്തിലെ നെട്ടോട്ടങ്ങൾക്കിടയിൽ അവർക്കതിന് നേരവുമുണ്ടായിരുന്നില്ല.  അവൻ അമ്മയോട് പ്രതികരിച്ചത് അടുത്തദിവസം തന്നെ മുറിക്ക് ഒരു പൂട്ട് പിടിപ്പിച്ചാണ്.  ഒടുവിൽ 2012ഓടെ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ഭാഗമായ 900ത്തോളം ബ്രിട്ടീഷ് പൌരന്മാരിൽ ഒരാളായി അൻവർ സ്വയം അടയാളപ്പെടുത്തി.  

ലാമി പറയുന്നു, ലോകത്തൊരാൾക്കും ഒരു രാത്രി പുലരുമ്പോഴേക്കും ഭീകരവാദിയാവുക സാധ്യമല്ല. വിവരസാങ്കേതികവിദ്യയിലൂടെ വിവരമില്ലായ്മ വിശ്വാസികളിലേക്ക് കടത്തിവിടുക ഭീകരവാദികൾക്ക് എളുപ്പമാണ്. എളുപ്പം പിടികൂടാനാവുക, സമൂഹത്തിൽ ഒറ്റപ്പെട്ടുപോവുന്ന, അന്യതാബോധം മനസ്സിനെ മഥിക്കുന്ന പാവങ്ങളെയാണ്.  തങ്ങൾക്ക് ആരുമില്ല എന്നു തോന്നുന്നവർക്ക്, ഈ നാടിന്, നാട്ടുകാർക്ക് തന്നെ വേണ്ട ഒന്നു തോന്നുന്നവർക്ക്, താങ്ങാവുകയാണ്  ഭീകരവാദ സംഘടനകൾ.  ആഴ്ചകളും മാസങ്ങളും നീണ്ടുനിൽക്കുന്ന സംഭാഷണങ്ങളിലൂടെ സന്ദേശങ്ങളിലൂടെ അവർ അങ്ങിനെയുള്ളവരെ ചേർത്തുപിടിക്കുന്നു, എളുപ്പം വലയിലാക്കുന്നു.  ഈ കാലയളവിൽ ഒരിക്കൽ പോലും കുടുംബത്തിനും  പൊതുസമൂഹത്തിന് തന്നെയും അങ്ങിനെയൊരു വ്യക്തിയെ കുറിച്ച് ആകുലത, അവർ എവിടെയാണ്, എന്തായിരിക്കും ചെയ്യുന്നത്  എന്നൊരു തോന്നലില്ലെങ്കിൽ ആരാണ് കുറ്റക്കാർ?  ഒരാളിൽ പൊതുസമൂഹത്തിന് അവകാശപ്പെട്ട സ്പേസാണ് ഭീകരവാദികൾ ഏറ്റെടുക്കുന്നത് എന്ന സത്യം നാം സൌകര്യപൂർവ്വം മറക്കുന്നു, നിഴലിനെ പ്രതിയാക്കി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്നു.  ജീനല്ല, സാഹചര്യം തന്നെയാണ് കുറ്റവാളി. വഴിയിലെ ഒരു റോഡപകടം മുന്നോട്ടുള്ള പ്രയാണം കുറച്ചു നേരത്തേക്ക് അവസാനിപ്പിച്ചപ്പോൾ തൻ്റെ മരുമകൻ്റെ കഥ വിവരിച്ച താരിഖിൻ്റെ കണ്ണുകളിൽ അവരുടെ ലോകം തന്നെ അതോടെ തകർന്നു പോയ വ്യഥയുടെ മിഴിനീർപടർപ്പാണ്  ലാമി കണ്ടത്.  

അസാധാരണരായ പ്രതിഭകളെ, മാതൃകകളായ  നേതാക്കളെ ഒന്നുമല്ല, നല്ല വ്യക്തികളെ, റോൾമോഡലാവാൻ പറ്റുന്ന ഒരു സൌഹൃദം പോലും ഇല്ലാതാവുന്ന സാമൂഹിക ദാരിദ്ര്യമാണ് അയാളെ ഭീകര സൌഹൃദങ്ങളിലേക്ക് അടുപ്പിച്ചത്.  അവരെ സംബന്ധിച്ചിടത്തോളം തന്നോട് അനീതി കാട്ടിയ വ്യവസ്ഥിതിയോട് കലഹിക്കാനുള്ള ഒരു പ്ലാറ്റ്ഫോമാണത്.  ആ കലഹത്തിൻ്റെ വീരോചിതമായ അന്ത്യത്തിലൂടെ താൻ കടക്കുന്നതായി വിശ്വസിക്കുന്ന സ്വർഗത്തിൻ്റെയും സ്വർഗ്ഗീയാനുഭൂതികളുടെയും ചിത്രങ്ങൾ സാമാന്യബോധത്തിൻ്റെ അതിരുകൾ ഭേദിച്ചു കടക്കുന്നത് കാലങ്ങൾ നീളുന്ന മസ്തിഷ്കപ്രക്ഷാളനത്തിലൂടെയാണ്.  ഓർക്കണം, 24മണിക്കൂർ ഓൺലൈൻ പ്രോപഗാണ്ട സംവിധാനമാണ് ഇസ്ലാമിക് സ്റ്റേറ്റിനുള്ളത്. ഒടുവിൽ ലാമി താരിഖിനോട് ചോദിക്കുന്നത് പയ്യൻ്റെ പള്ളിയുമായുള്ള ബന്ധമായിരിക്കുമോ അവനെ ചതിച്ചത് എന്നാണ്.  പള്ളിയിൽ പോയതുകൊണ്ടാണ് അവൻ്റെ ഐ.എസിലേക്കുള്ള പോക്ക് അത്രയെങ്കിലും വൈകിയത്, കാരണം അവൻ്റെ ആത്മസംഘർഷങ്ങളിൽ ഒരിത്തിരി ആശ്വാസമെങ്കിലും കിട്ടിയത് അവന് അവിടെ നിന്നായിരുന്നു എന്നു താരിഖ് പറയുന്നു. ഉപരിയായി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അതിശക്തമായ നിലപാടുകളാണ് പള്ളികൾ എടുക്കുന്നതെന്നും താരിഖ് കൂട്ടിച്ചേർത്തു. അതിവിടെയും അങ്ങിനെ തന്നെയാവണം.  എത്രമാത്രം  ഹീനമായ ഗോത്രീയതയുടെ പാരമ്യതയാണ് ഐഎസ് എന്നറിയണമെങ്കിൽ അവർ യസീദികളോട് ചെയ്തത് മാത്രം നോക്കിയാൽ മതിയാവും. 

ഗോത്രീയതയിൽ നിന്നും ആഗോളീയതയിലേക്ക് ഒരു ബോട്സാനിയൻ മാതൃക

ഇനി നമുക്ക് ഒന്നു ലാമിക്കൊപ്പം ബോട്സ്വാന വരെ ഒന്നു പോയിവരാം. ഏതാണ്ട് അവസാനം സ്വാതന്ത്ര്യം ലഭിച്ച ഒരു ആഫ്രിക്കൻ രാഷ്ട്രമാണ് ബോട്സ്വാന.  ഇരുപതിലേറെ ഗോത്രങ്ങൾ,  അവയെ അടിമുടി വിഭജിച്ചു നിർത്തുന്ന സംസ്കാരങ്ങൾ,  വ്യത്യസ്ത ഭാഷകൾ,  പരമ്പരാഗതമായ നിഷ്ഠകൾ -അങ്ങനെയുള്ള ഒരു രാഷ്ട്രത്തിൻ്റെ  മുന്നോട്ടുള്ള പ്രയാണം എത്ര ദുഷ്കരമാവും?  പക്ഷേ ആ ആഫ്രിക്കൻ രാഷ്ട്രത്തിൻ്റെ ചരിത്രം മുഴുവൻ ലോകത്തിനും ഒരു പാഠമാണ്.  ഗോത്രീയതയിൽ നിന്ന് എങ്ങനെ ഒരു മികച്ച സമൂഹത്തെ സർഗപരമായി സൃഷ്ടിക്കാം എന്നതിൻ്റെ നല്ല പാഠമാണ് ബോട്സ്വാന.  ഗതകാല ഗോത്രസംഘർഷങ്ങളുടെ തനിയാവർത്തനങ്ങൾ ഒഴിവാക്കാൻ സർക്കാർ കണ്ടെത്തിയ ഒരു മാർഗം സകല ഗോത്രങ്ങളെയും ഒരു നാഷണൽ ഐഡൻ്റിറ്റിയുടെ നാടയിൽ കോർത്തിടുകയായിരുന്നു. ട്സ്വാന സംസ്കാരം എന്ന ഒരു വിശാല സംസ്കൃതിയിൽ മുഴുവൻ ഗോത്രങ്ങളെയും അവർ ചേർത്തുനിർത്തി. ഗോത്ര സ്വത്വം വെളിവാക്കുന്ന പേരുകളത്രയും മുഴുവൻ ഔദ്യോഗിക രേഖകളിൽ നിന്നും തുടച്ചു നീക്കി. ഇംഗ്ലീഷ് അടക്കം മൂന്നു ഭാഷകൾ മാത്രം ഔദ്യോഗിക രേഖകളിലുപയോഗിച്ചു,  വിദ്യാലയങ്ങളിൽ പഠിപ്പിച്ചു.  ഗോത്ര ലഹളകൾ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെ നാശത്തിലേക്ക് തള്ളിവിട്ടപ്പോൾ ബോട്സ്വാനയുടെ ചരിത്രം മറ്റൊന്നായി.  ലോകത്തേറ്റവും  ദരിദ്ര രാജ്യങ്ങളിൽ ഒന്നായ ബോട്സ്വാന ഇന്ന് ലോക ബാങ്കിൻ്റെ രേഖകളിൽ അപ്പർ മിഡിൽ ഇൻകം ഗ്രൂപ്പ് രാജ്യമാണ്.  നമുക്കുതന്നെ നിന്നു നോക്കി നെടുവീർപ്പിടുവാൻ വകയുള്ള മറ്റൊന്നാണ് ട്രാൻസ്പെരൻസി ഇൻ്റർനാഷണൽ സർവ്വേയിൽ ഏറ്റവും അഴിമതി കുറഞ്ഞ മുപ്പത്തിനാലാം രാഷ്ട്രമായി ബോട്സ്വാനയുടെ കുതിപ്പ്. ഓർക്കണം സ്വാതന്ത്ര്യം ലഭിച്ചത് 1966 മാത്രമാണ് ആണ്. ഒരു മഹാസംഭവം എടുത്തു പറയാനുള്ളത് സ്വാതന്ത്ര്യലബ്ധിക്കുശേഷം കേവലം ഒരു വർഷത്തിനു ശേഷമാണ് ഒരു വൻ ഡയമണ്ട് നിക്ഷേപം അവർ  കണ്ടെത്തുന്നതും അതിൻ്റെ അങ്ങേയറ്റം സുതാര്യവും സത്യസന്ധവുമായ  ഉപയോഗത്തിലൂടെ 1980 ആവുമ്പോഴേക്കും ജി ഡിപി 50% കണ്ടു ബോട്സ്വാന വളരുന്നതും.  സെരട്സെ ഖാമ എന്ന് ആദ്യ പ്രസിഡൻ്റിൻ്റെ ഭാവനാസമ്പന്നമായ നേതൃത്വത്തിൽ ആ രാഷ്ട്രം കുതിച്ചു.  ഭൂഗർഭസമ്പത്ത് മറ്റിടങ്ങളിലെ പോലെ  മാഫിയകൾ പങ്കുവെച്ചില്ല. ലോകത്തിൻ്റെ നാലിലൊന്ന് ഡയമണ്ടും ബോട്സ്വാന വിപണിയിൽ നിന്നാണ്. 

ഗോത്രങ്ങൾക്കിടയിൽ ഒരു പാരസ്പര്യം സദാ സൂക്ഷിക്കുന്നതിനായി ആയി സർക്കാർ കണ്ടെത്തിയ മറ്റൊരു വഴി സർക്കാർ ജീവനക്കാരുടെ ട്രാൻസ്ഫർ പോളിസി ആയിരുന്നു. എല്ലാ സിവിൽ സർവൻ്റ്സും മറ്റ് നരവംശ ഗ്രൂപ്പുകൾക്കിടയിൽ സേവനമനുഷ്ഠിക്കാൻ നിർബന്ധിതരാവുന്ന നയം വന്നു. മികച്ച ഡോക്ടർമാരുടെ, അധ്യാപകരുടെ, ഉദ്യോഗസ്ഥരുടെയും സേവനം എവിടെയും  ലഭ്യമാവുന്ന സാഹചര്യം സൃഷ്ടിച്ചെടുത്തു. ഗോത്രങ്ങൾ തമ്മിലുള്ള വൈരത്തിൻ്റെ മഞ്ഞുരുകുന്നതിനും ഊഷ്മളമായ  പുതിയൊരു ജൈവതാളതിൻ്റെ സിംഫണിക്കും അതു വഴി വെച്ചു.

ഒരുനാൾ അധ്യാപികയായ  കരോളിന് വിദ്യാഭ്യാസ മന്ത്രിയുടെ ഒരു കത്ത് ലഭിക്കുന്നു.  ബോട്സ്വാനയുടെ തലസ്ഥാനനഗരിയായ ഗാബറോണിലെ വിദ്യാലയത്തിൽ നിന്നും അവളെ ഉടൻ സ്ഥലം മാറ്റുന്നതാണ്.   അതും അവൾക്ക് അറിവോ ബന്ധങ്ങളോ പരിചയങ്ങളോ തന്നെയില്ലാത്ത ഒരു വിദൂര ഗ്രാമത്തിലേക്ക്,  പുതിയൊരു ഒരു ഗോത്ര സംസ്കാരത്തിൻ്റെ നടുവിലേക്ക്. അധ്യാപനത്തെയും  ചുറ്റുമുള്ള സാമൂഹിക ജീവിതത്തെയും അത്രമേൽ ഇഷ്ടപ്പെടുന്ന കരോളിന് വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവിനോട്  തോന്നിയത് എന്തെന്നില്ലാത്ത അമർഷമായിരുന്നു.  യൂണിയൻ ഇടപെട്ട് വേണ്ടാത്തവരെ തട്ടി വേണ്ടപ്പെട്ടവർക്ക് വേണ്ടിടത്തേക്ക് സ്ഥലംമാറ്റം തരപ്പെടുത്തുന്ന വിപ്ലവകരമായ ഏർപ്പാട് ബോട്സ്വാനയിൽ ഇല്ലാത്തതുകൊണ്ട് അവൾക്കു പോവാതെ തരമില്ലായിരുന്നു.   തൻ്റെ ലോകവും ജീവിതവും തന്നെ  കീഴ്മേൽ മറിയുന്നതായി, കുടുംബത്തിൽനിന്ന് സൗഹൃദവലയങ്ങളിൽ നിന്ന് അങ്ങകലേക്ക്  തനിക്ക് കേട്ടറിവുകൂടിയില്ലാത്ത ഒരു കുഗ്രാമത്തിലേയ്ക്ക് വലിച്ചെറിയപ്പെട്ട അവസ്ഥയെങ്കിലും  അവൾ പോയി. അമേരിക്കയിലെ നാഷണൽ പബ്ലിക് റേഡിയോവിനോട് പിന്നീടവൾ ഇങ്ങനെ വെളിപ്പെടുത്തി - ഒരു ദിവസം, ആ ഒരു ദിവസം അവളുടെ   ജീവിതത്തെ മാറ്റി മറിച്ച ഒരു കൂടിക്കാഴ്ച നടന്നു.  ആ ഗ്രാമത്തിലെ താബോ എന്ന ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നു.  പുതിയ ജനതയിലേക്ക്, തികച്ചും വ്യത്യസ്തമായ സംസ്കാരത്തിലേക്ക് അവൾക്കുള്ള  പാലമായി അവൻ.  വളരെ പെട്ടെന്ന് തന്നെ അവൾ അവരുടെ സ്വന്തമായി, അവരിലൊരാളായി,   പ്രദേശത്തെ മുഴുവൻ ആഘോഷങ്ങളിലും ആചാരങ്ങളിലും അവളും ഒരു അവിഭാജ്യഘടകമായി. എന്തിനധികം ഗ്രാമത്തിൽ അരങ്ങേറിയ ചെറിയ ഒരു സൗന്ദര്യ മത്സരത്തിൽ  വിധികർത്താവായി പോലും കരോൾ വന്നു.  ആ ഗ്രാമത്തിലെ ഒരു സ്ത്രീ  കരോളിന്  ചെറിയൊരു സ്ഥലം സമ്മാനമായി നല്കി. അവളവിടെ ഒരു വീടു വെച്ചു. ആ സമൂഹവുമായുള്ള ഇടപെടലിലെ ഓരോ നിമിഷവും തിരുത്തിയത് കരോളിൻ്റെ തന്നെ മുൻവിധികളെയായിരുന്നു. അത്രമേൽ തന്നെ സ്നേഹിക്കുന്ന  ഒരു സമൂഹമാണവർ, ഞാൻ അവരെയും എന്നുപറഞ്ഞാണ് ആ റേഡിയോ ഭാഷണം കരോൾ അവസാനിപ്പിക്കുന്നത്. യൂണിറ്റി ദോ എന്ന ബോട്സ്വാനയുടെ  വിദേശകാര്യ മന്ത്രി പറയുന്നത് ഇങ്ങനെ ഗോത്ര ഗ്രാമാന്തരം സ്ഥലംമാറ്റം നടത്തപ്പെടുന്ന 20 ശതമാനം പേരും ആ ഗ്രാമങ്ങളിൽ അവരുടെ ജീവിത പങ്കാളികളെ കണ്ടെത്തുകയും കുടുംബമായി കഴിയുകയും ചെയ്യുന്നു എന്നാണ്. എവിടെയും ഒരു വ്യക്തിക്ക് ഗുണകരമായത് സദാ സമൂഹത്തിന് ഗുണകരമാവണമെന്നില്ല. അവിടെയാണ് വെറും സ്ഥലം മാറ്റ നയങ്ങളിലൂടെ നാടിൻ്റെ സംസ്കാരത്തെ മാറ്റിയെഴുതി കാണിച്ച ബോട്സ്വാനയുടെ അനുഭവം ഒരു പാഠമാവേണ്ടത്.  കേവലം നയപരമായി , ഗോത്രാന്തര പ്രണയങ്ങളും ഗോത്രാന്തരപരാഗണവും സാധ്യമാക്കി പുതിയൊരു  മാനവികതയുടെ പൂന്തോട്ടം സൃഷ്ടിക്കുകയാണവർ.    

Reference:

https://www.amazon.co.uk/Tribes-David-Lammy/dp/1472128737

https://www.davidlammy.co.uk/contact


Monday, February 14, 2022

സ്ത്രീവിരുദ്ധതയുടെ വിളവെടുപ്പ്

മണ്ണും പെണ്ണും  ഉപമകൾ നിർലോഭമായി ആഘോഷിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.  കൃഷിയെയും ഫലഭൂയിഷ്ഠതയെയും കുറിക്കുന്ന പദമാണ് ഉർവ്വരത. ഉർവ്വരിയെന്നാൽ ഉത്തമയായ സ്ത്രീ എന്നും. പെണ്ണ് ആണിൻ്റെ കൃഷിയിടമാണെന്നും അവൾ ജനിപ്പിക്കുന്ന ആൺകുട്ടികളുടെ എണ്ണമാണ് ഉത്തമയായ സ്ത്രീയുടെ അളവുകോലെന്നും പറഞ്ഞുവെയ്ക്കുന്നുണ്ട് ഗതകാല ഗോത്രബോധം. പുത്രകാമേഷ്ടിയെയും  പുത്രലാഭത്തെയും പുത്രദു:ഖത്തെയും  പറ്റിയേ ഇതിഹാസങ്ങൾ പറയുന്നുള്ളൂ.  പുത്രലാഭമെന്നു പറയുമ്പോൾ പുത്രിനഷ്ടമാണെന്നു വരികൾക്കിടയിൽ വായിക്കാവുന്നതാണ്.

ആദമിന് ഏകാന്തതയുടെ വിരസതയകറ്റാൻ, ഒരു കളിക്ക് അവൻ്റെ  ഒരു വാരിയെല്ലിൽ നിന്നും ദൈവം സൃഷ്ടിച്ചതാണ്  ഈവിനെ. ഊരിപ്പോയ തൻ്റെ വാരിയെല്ലുകൊണ്ട് കോൽക്കളി കളിക്കാനുള്ള അവകാശം ആദമിനുണ്ടെന്ന് ആ ബോധം പറയാതെ പറയുന്നുണ്ട്.   മുഖാമുഖം ആണിനു അടിയിലായി പെണ്ണു വരുന്ന സുരതനിലയ്ക്ക് മിഷണറി പൊസിഷൻ എന്നു പേരുവന്നത് യാദൃച്ഛികമാവാനുള്ള സാധ്യതയില്ല. ആണിനു കീഴ്പ്പെട്ടു ജീവിക്കുവാനായി മാത്രം സൃഷ്ടിക്കപ്പെട്ടതാണു പെണ്ണെന്ന ഗോത്രബോധമാണ് പല സമൂഹങ്ങളെയും നയിക്കുന്നത്. അതിൽ നിന്നും ഒരു തരി മുന്നോട്ടു പോവാതെ നെല്ലിക്ക ചതച്ചിട്ട മത്തിക്കറിയുണ്ടാക്കലാണ് പെണ്ണിൻ്റെ കടമയെന്നും ആണിൻ്റെ കൃഷിയിടമാണ് പെണ്ണെന്നുമൊക്കെ മൈക്കുകെട്ടി പ്രസംഗിക്കുന്നതിൽ, അതുകേട്ടിരിക്കുന്നതിൽ തെല്ലും ലജ്ജ തോന്നാത്ത ഒരു സമൂഹമായി നാം മാറുന്നു.   

കൃഷിയിലൂന്നി ഉർവ്വരതയിൽ  പിടിച്ച് മണ്ണിനെപ്പോലെ പെണ്ണിനെയും പരിലാളിക്കുന്നതും സ്നേഹിക്കുന്നതുമായ  സംസ്കാരത്തിൻ്റെ ജ്വലനമാണീ പദങ്ങളും പഴഞ്ചൊല്ലുകളുമെല്ലാം എന്നു പലരും ന്യായീകരിച്ചേക്കാം. പ്രാകൃതമായ വിവേചനങ്ങളുടെ പഴമൊഴികളായി ഈ പൊട്ടച്ചൊല്ലുകളെ മലയാളം ആഘോഷിക്കുന്നുമുണ്ട്. പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും എന്നൊരു ചൊല്ലുണ്ട്.  സ്നേഹത്തിലെന്തിനാണ് ദണ്ഡം.

മണ്ണും പെണ്ണും  ഉപമയ്ക്കു പിന്നിലെ സത്യം പാട്രിയാർക്കിയുടെ സ്വർണപാത്രം കൊണ്ടു മൂടിവച്ചതാണ്. പുരുഷകേന്ദ്രിത അധികാരഘടനയിൽ മണ്ണും പെണ്ണും സ്വന്തമാക്കേണ്ട സംഗതികളാണ്, സ്വത്താണ്.  സ്വത്ത് വിനിമയം ചെയ്യപ്പെടാനുള്ളതുമാണ്, കൈവശംവച്ച് യഥേഷ്ടം അനുഭവിക്കാനുള്ളതുമാണ് എന്ന ചിന്തയിൽ നിന്നുമാണ് അത് ഉദ്ഭവിക്കുന്നത്. വല്ല സത്യവും അതിലുണ്ടായിരുന്നെങ്കിൽ പെണ്ണിനു വേണ്ടാത്ത ഭൂമി മാത്രമാവുമായിരുന്നില്ലേ  ആണിനുണ്ടാവുക. രാജ്യത്തെ കാർഷിക തൊഴിലാളികളുടെ 42 ശതമാനത്തിലധികം സ്ത്രീകളാണ്, എന്നാൽ അവരുടെ കൈയ്യിൽ  കൃഷിഭൂമിയുടെ 2 ശതമാനത്തിൽ താഴെ മാത്രമേയുള്ളൂ.

ഒരു ഓക്സ്ഫർഡ് അപാരത

ഇന്നു കേട്ട വാർത്ത ഓക്സ്ഫർഡ് സർവ്വകലാശാലയിൽ ഒരിന്ത്യൻ പയ്യനെ പുറത്താക്കിയതാണ്. സഹപാഠിയായ പെൺകുട്ടിയെ  നിരന്തരം പിന്തുടർന്നു ശല്യപ്പെടുത്തി, ഒടുക്കം കുറേ ശബ്ദസന്ദേശങ്ങളും അവൾക്കയച്ചു.

"അവൻ എന്നെ അവൻ്റെ ഭാര്യയാക്കും, എന്നിൽ അവൻ്റെ മക്കളെ ഉണ്ടാക്കും, ഞാൻ അവനോടൊപ്പം കഴിഞ്ഞോളണം എന്ന് പറഞ്ഞുകൊണ്ട് എനിക്ക് ആറ് മിനിറ്റ് ദൈർഘ്യമുള്ള ശബ്ദ സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി" പെൺകുട്ടി ബിബിസിയോട് പറഞ്ഞു. അവനുമായി ഒരു ബന്ധത്തിനും താത്പര്യമില്ലെന്ന് അവൾ പലതവണ പറഞ്ഞു. പക്ഷേ അതവൻ്റെ വിഷയമല്ല. അവൻ്റെ ബോധത്തിൽ അവനിഷ്ടപ്പെട്ടു, ഇനി അവൾ അവന് കീഴ്പ്പെട്ടു കഴിയുക മാത്രം.  വികസിത സമൂഹങ്ങളിൽ ഏതാണ്ട് അവസാനിച്ച രോഗമാണിത്.    ഇന്ത്യയടക്കം ഏഷ്യൻരാജ്യങ്ങളിലും ചൈനയിലും അറബ്നാടുകളിലും  ആഫ്രിക്കൻ സമൂഹങ്ങളിലും  ആണിനെ നയിക്കുന്ന ബോധമാണിന്നുമിത്.  പെണ്ണിനെ മണ്ണുപോലെ തനിക്കു വിത്തിറക്കാനുള്ളിടമായി കണ്ട ഗതകാല ഗോത്രബോധം കടലു കടന്നു എന്നുമാത്രം.  അറിവിന് ആനുപാതികമായി ആണിനു ബോധം വളരാത്തതിൻ്റെ ഫലമാണ്  പെണ്ണ് അനുഭവിക്കുന്നത്,  അതിൻ്റെ ദുരന്തഫലങ്ങൾ പെണ്ണിനു മാത്രമല്ല,  ഈ സമൂഹത്തിൽ ആണിനുകൂടിയാണ്.   വികസിത ലോകം അഭയാർത്ഥികളെ സ്വീകരിക്കാൻ മടിക്കുന്നതിൻ്റെ ഒരു കാരണം ഇതുമാവാം. 

ബോധമില്ലാത്ത വിവരം എത്രമാത്രം അപകടകരമാണ് എന്നു കാണിക്കുന്ന ഒരു കഥയുണ്ട്, ഒരു പാതിരിയെ നരഭോജി പിടിച്ച കഥ.  ചുരുക്കിപ്പറയാം.  പണ്ടൊരു പാതിരി കാട്ടിൽ വഴി തെറ്റി നരഭോജികളുടെ പിടിയിലായി. ഒത്ത സൈസുള്ള ഒരാളെ ഭക്ഷണമായി എത്തിച്ചു കൊടുത്ത ദൈവത്തിന് നന്ദി പറയാൻ അവർ മറന്നില്ല, ഒരു റാത്തൽ പാതിരിമാംസം ദൈവത്തിനു നേരുകയും  ചെയ്തു. ഇത്രകാലവും ദൈവദാസനായ തൻ്റെ അവസ്ഥയാലോചിച്ച് അദ്ദേഹത്തിന് ഒരെത്തും പിടിയും കിട്ടിയില്ല.  ധൈര്യം സംഭരിച്ച് കണ്ണൊന്നു തുറന്നു, മരണം മുന്നിലുണ്ടെങ്കിലും.

ഉരുളി അടുപ്പത്തു കയറി. പാതിരിയെ വരട്ടിയെടുക്കുവാനുള്ള ചട്ടുകവുമായി സംഘത്തലവന്‍എത്തി. അനുയായികൾ തലവനെ വണങ്ങി. തന്നെ തറിക്കാൻ എത്തിച്ച കുട്ടയും വെട്ടുകത്തിയും കണ്ടു ഭയചകിതനായ പാതിരി അറിയാതെ ചോദിച്ചുപോയി. “കര്‍ത്താവേ ഈ ഐ.ടി. യുഗത്തിലും മനുഷ്യന്‍മനുഷ്യനെ തിന്നുകയോ?

“ലൂക്ക് ഫാദര്‍അയാം ഏന്‍ഓക്‌സ്ഫഡ് മാൻ. ബട് ട്രഡീഷന്‍ഈസ് ട്രഡീഷൻ”:  നേതാവിൻ്റെ മറുപടി കേട്ട് പാതിരി ഞെട്ടി.

ആ ഇംഗ്ലീഷു കേട്ടപ്പോൾ ജീവനിൽ ഒരു പ്രതീക്ഷ വന്ന പാതിരി തുടർന്നു..

മികച്ച ഓക്‌സ്ഫഡ് വിദ്യാഭ്യാസവും ശുദ്ധമായ ഇംഗ്ലീഷും ഒക്കെയുണ്ടായിട്ടും മകനേ നീ ഇപ്പോഴും നിൻ്റെ സഹജീവിയെ തിന്നുകയോ? നിനക്കു മാറ്റമൊന്നുമുണ്ടായില്ലേ?

മാറ്റമുണ്ട് ഫാദർ, ട്രമൻ്റസ് ചെയ്ഞ്ചസ്

അതൊന്നും പക്ഷേ നിൻ്റെ പ്രവൃത്തിയിൽ കാണുന്നില്ലല്ലോ മകനേ!

ഫാദർ ശ്രദ്ധിക്കാത്തതാണ്, അയാൾ ആ  ഫോർക്കും നൈഫും  ഒന്നുയർത്തി കാണിച്ചു കൊണ്ടു പറഞ്ഞു -  പഴയതുപോലെയല്ല  ഇതുവച്ചാണ് ഞങ്ങളിപ്പോൾ  കഴിക്കുന്നത്.

ഉണ്ടായ മാറ്റം അതാണ്.  പുതിയ അറിവ്  കത്തിയും മുള്ളിലേക്ക്  ശീലത്തെ മാറ്റി. ബോധം പഴയതുതന്നെ. ആ നരഭോജിയുടെ നേരവതാരങ്ങളാണ് പലരും ഈ പയ്യനടക്കം.  പാരമ്പര്യത്തിനു മണ്ണുപിടിക്കാതെ നോക്കുന്നവർ, പുതുലോകത്തും സ്വൈരജീവിതത്തിനു ഭീഷണിയാവുന്നവർ.  ഇവിടെയാണെങ്കിൽ ഏറിയാൽ നാലുനാൾ കഴിഞ്ഞ് നാട്ടിലിറങ്ങി പെണ്ണിനെ വെട്ടിയോ വെടിവച്ചോ ആസിഡൊഴിച്ചോ കൊല്ലാനുള്ള സാധ്യതയുണ്ട്. സദാചാരികൾ പെണ്ണിൻ്റെ ചരിത്രവും ചാരിത്ര്യവും വിചാരണചെയ്ത് തൃപ്തരുമാവും.  അവിടെയായതു കൊണ്ട്  ആ പെൺകുട്ടിയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പയ്യനും തടവുമാത്രമല്ല, നാടുകടത്തിലുമുണ്ട്. 

പെണ്ണായി പിറന്നെങ്കിൽ മണ്ണായി തീരുവോളം

കാലം ഒരു കവിയെ കൊണ്ട്  പെണ്ണായി പിറന്നെങ്കിൽ മണ്ണായി തീരുവോളം കണ്ണീരു  കുടിക്കാലോ എന്നു പാടിച്ചിട്ടുണ്ട്.   മണ്ണ് പെണ്ണ് പ്രണയം ഒക്കെയും ആണിനെ സംബന്ധിച്ചിടത്തോളം സ്വന്തമാക്കേണ്ട സംഗതികളാണ്. കുഴപ്പം ആ ഗോത്രബോധത്തിലാണ്.  അവൾ എൻ്റെ പെണ്ണ് എന്നതിൻ്റെ പ്രണയാധികാര സ്വരത്തിനു മറുകുറിയായി അവൻ എൻ്റെ ആണ് എന്ന് കേട്ടിട്ടുണ്ടോ?  പുരുഷാധിപത്യ സമൂഹത്തിൽ മണ്ണും പെണ്ണും  സ്വത്ത് ആണ് സ്വാഭാവികമായും കഴിവുള്ളവൻ വാങ്ങും കഴിവുകെട്ടവൻ വില്കും. നമ്മുടെ നാടൻ ഭാഷയിൽ ഓളെ കൂട്ടിക്കൊടുക്കുന്നോൻ എന്നു വിശേഷിപ്പിപ്പെടുന്നവൻ പോലും പ്രയോഗിക്കുന്നത്  പെണ്ണിലുള്ള തൻ്റെ അധികാരമാണ്. പരമ്പരാഗതബോധമായി പകർന്നുകിട്ടിയ ക്രയവിക്രയ അധികാരം.  പ്രണയം പോലും അതിലേക്കുള്ള  ഒരു വഴി മാത്രമാവാറുണ്ട്.

ഗതകാലത്തിൻ്റെ അപരിഷ്കൃതബോധം വാറ്റിയെടുത്തതാണ് നമ്മുടെ പല ചൊല്ലുകളും, വിശിഷ്യാ, സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചുള്ളവ. നാലക്ഷരം കൂട്ടിവായിക്കാനറിയാത്തവനും നാലു സ്ത്രീവിരുദ്ധ പഴമൊഴി വശമുള്ള സമൂഹമാണ് നമ്മുടേത്.  ഈ പശ്ചാത്തലത്തിൽ നിന്നും ഒന്നു നമുക്ക് ദ ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച Societies that treat women badly are poorer and less stable എന്ന പഠനത്തിലേക്കു പോവാം. സ്ത്രീകളോട് മോശമായി പെരുമാറുന്ന സമൂഹങ്ങൾ എല്ലാ അർത്ഥത്തിലും ദരിദ്രമാണ്, നിലനില്പു തന്നെ അവതാളത്തിലുമാണ് എന്നു സ്ഥാപിക്കുന്നതാണ് പഠനം.

“കാർ ഓടിക്കുന്ന പെണ്ണ് കൊല്ലപ്പെടും" ഷെയ്ഖ് ഹാസിം മുഹമ്മദ് അൽ മൻഷാദ് പറയുന്നു. തെക്കൻ ഇറാഖിലെ അൽ-ഗാസി എന്ന അയാളുടെ ഗോത്രത്തിലെ നിയമം കൃത്യമാണ്. ഒരു കാർ ഓടിക്കുന്ന ഒരു സ്ത്രീ എവിടെയെങ്കിലും പുരുഷനെ കണ്ടുമുട്ടിയേക്കാം.  അവളുടെ മാനം അയാൾ കവരും. അതുകൊണ്ടു തന്നെ അവളുടെ പുരുഷൻമാരായ ബന്ധുക്കൾ അവളെ വെട്ടിയോ കുത്തിയോ അല്ലെങ്കിൽ വെടിവെച്ചോ കൊന്ന് മണൽക്കൂനയിൽ മറവുചെയ്യും.  ഇതൊരിടത്തിൻ്റെ മാത്രം അവസ്ഥയല്ല, പെണ്ണിനെ അകത്തളങ്ങളിലേക്കു അടച്ചിരിക്കുവാൻ പ്രേരിപ്പിക്കുന്ന എല്ലാ സമൂഹത്തിൻ്റെയും അവസ്ഥയാണ്. അതിന് മതമെന്നോ ജാതിയെന്നോ പ്രത്യയശാസ്ത്രമെന്നോ വ്യത്യാസമില്ല. എല്ലാറ്റിൻ്റെ തലപ്പത്തും പാട്രയാർക്കി വാഴുമ്പോൾ വിവേചനം ഏറിയും കുറഞ്ഞു നടമാടുകയാണ്. ദുരഭിമാന കൊലകളെന്നു വകയിരുത്തി നാമെഴുതിത്തള്ളുന്ന കൊലകൾ ഇന്ത്യയിലെത്രയാണ്,  കേരളത്തിലും. നീനുവിനെ പ്രണയിച്ച കെവിനെ ഇല്ലാതാക്കിയത് ഈ ഗോത്രബോധമാണ്. അതിൽ പ്രതികളായവർക്ക് വിദ്യാഭ്യാസത്തിനു കുറവുണ്ടായിരുന്നില്ല. കുഴിച്ചുമൂടേണ്ടത് ഈ പരമ്പരാഗത ബോധത്തെയാണ്, വാഴ്ത്തേണ്ടത്  അതിരുകളില്ലാത്ത മാനവികതയേയുമാണ്.

കാർ ഓടിക്കുന്ന പെണ്ണിനെ കൊല്ലാനുള്ളതാണ്, ആ കടമ നിർവ്വഹിച്ച് അന്തസ്സ് രക്ഷിക്കേണ്ട ബാധ്യത കുടുംബത്തിലെ പുരുഷൻമാർക്കുണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നവരുടെ ലോകത്താണ് നാമുള്ളത്.  പെണ്ണിനെ മണ്ണുപോലെ ഒരു  ആസ്തിയായാണ് ഗോത്രബോധം കാണുന്നത്. മറ്റൊരാളുടെ നോട്ടം പോലും ആ ആസ്തിയെ ബാധ്യതയാക്കിക്കളയുകാണ് സമൂഹത്തിൽ.  സ്ത്രീപീഡനം വേദനിപ്പിക്കുന്നത് പെണ്ണിനെ മാത്രമല്ല, അതു ബാധിക്കുന്നത് ആണിനെ കൂടിയാണ്, അതെങ്ങിനെയാണ് സമൂഹിക സന്തുലനത്തെ ബാധിക്കുന്നതെന്നും വിശദമാക്കുന്നുണ്ട്  ഗവേഷകരുടെ പഠനം.

സമ്പത്തിൻ്റെ വിതരണത്തിലെ അസമത്വത്തെക്കാൾ അപകടം ബോധം വളരാത്ത സമൂഹത്തിൽ വിവരസാങ്കേതികവിദ്യയുടെ തുല്യമായ വിതരണമാണ്. നാലുകോണകം ഒന്നായി വാങ്ങാൻ ഗതിയില്ലാത്ത സമൂഹത്തിൽ കൂട്ടക്കൊലകളിൽ ഒരു പങ്ക് വിവരസാങ്കേതിക വിദ്യയ്ക്കാണ്. വിദ്വേഷത്തിൻ്റെ ഒരു സന്ദേശം നിമിഷാർദ്ധത്തിൽ ഗോത്രം മുഴുവനുമെത്തുന്ന അവസ്ഥയാണ്. ബോധമില്ലാത്ത സമൂഹത്തിനു കിട്ടുന്ന അറിവ് അപകടകാരിയാവുകയാണ്. മൊബൈൽഫോണും മെഷീൻഗണ്ണും ഒരേ ധർമ്മം നിർവ്വഹിച്ചുകളയുകയാണ്..

ആണെങ്കിൽ വാ പടക്കളത്തിൽ, പെണ്ണെങ്കിൽ പോ കലം തേക്കാൻ

"ദി ഫസ്റ്റ് പൊളിറ്റിക്കൽ ഓർഡർ: ഹൗ സെക്‌സ് ഷേപ്പ്സ് ഗവേണൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി വേൾഡ് വൈഡ്" എന്ന തൻ്റെ ഗ്രന്ഥത്തിൽ ആമുഖത്തിൽ  രചയിതാവായ വലേറി ഹഡ്സൻ ഒരനുഭവം വിവരിക്കുന്നുണ്ട്.  വർഷങ്ങൾക്കു മുമ്പേ, താലിബാൻ അഫ്ഗാൻ കീഴടക്കും മുന്നേ വലേറിക്ക് ഒരു അഫ്ഗാൻ വനിതാ മന്ത്രിയുമായി കൂടിക്കാഴ്ച തരമാവുന്നു. സ്വാഭാവികമായും വലേറി അഫ്ഗാൻ വനിതകളുടെ ശാക്തീകരണത്തെ പറ്റി സംസാരിച്ചു തുടങ്ങുന്നു. സർവ്വകലാശാല വിദ്യാഭ്യാസം നേടിയവളും മന്ത്രിയും ഒക്കെയായ അഫ്ഗാൻ വനിതയായിരുന്നു അവർ. ആ സംസാരമധ്യേ പെട്ടെന്ന് ഇടയ്ക്കു കയറി മന്ത്രി പറഞ്ഞു, “വലേറി, ഇനിയെനിക്ക് വീട്ടിലേക്ക് പോവണം, ഞാൻ നിന്നെ മൊഴിചൊല്ലുന്നു എന്നു മൂന്നു പ്രാവശ്യം പറഞ്ഞാൽ എൻ്റെ കാര്യം കഴിഞ്ഞു. അദ്ദേഹം അതു ചെയ്താൽ, എനിക്ക് എൻ്റെ മക്കളെ നഷ്ടപ്പെടും, കഴിഞ്ഞുകൂടുവാൻ ഒരിടം ഇല്ലാതാവും. ഇനി അദ്ദേഹം എന്നെ മൊഴിചൊല്ലുന്നില്ലെങ്കിൽ കൂടി, എൻ്റെ മക്കൾ എപ്പോൾ ആരെ വിവാഹം കഴിക്കണം എന്നു തീരുമാനിക്കുന്നതിൽ ഒരഭിപ്രായത്തിനു കൂടി എനിക്കു അധികാരമില്ല. ഈ ഞാൻ തന്നെ എത്രമാത്രം ശാക്തീകരിക്കപ്പെട്ടവളാണെന്ന് ഒന്നാലോചിക്കൂ വലേറി.” ആ പുസ്തകത്തിനു കാരണം തന്നെ ആയൊരു സംഭാഷണമാണ് എന്നറിയുന്നു.

ആ അഫ്ഗാനിൽ നിന്നും വലിയ സാംസ്കാരിക ദൂരമൊന്നും ഇന്ത്യയിലേക്കും ചൈനയിലേക്കും സൌദി അറേബ്യയിലേക്കും ആഫ്രിക്കൻ സമൂഹങ്ങളിലേക്കും ഇല്ലെന്ന സത്യം 176 രാജ്യങ്ങളെ 0 മുതൽ 16 വരെയുള്ള സ്‌കെയിലിൽ അടയാളപ്പെടുത്തി അവർ കാണിക്കുന്നുണ്ട്.  "പാട്രിലൈനൽ/ഫ്രറ്റേണൽ സിൻഡ്രോം", മലയാളീകരിച്ചാൽ പിതൃപുത്ര താവഴിരോഗത്തിൻ്റെ  ലക്ഷണങ്ങളാണ് സ്ത്രീവിരുദ്ധത നിഴലിക്കുന്ന പെരുമാറ്റം, നേരത്തെയുള്ള വിവാഹം, വിവാഹാനന്തരം നിർബന്ധിത ഭർതൃഗൃഹവാസം, ബഹുഭാര്യത്വം,  പുത്രമുൻഗണന, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, അതിനോടുള്ള സാമൂഹിക മനോഭാവവും.   ഉദാഹരണത്തിന്, ബലാത്സംഗത്തെ സമൂഹം കാണുന്നത് ഒരു പ്രോപർട്ടി ക്രൈമായിട്ടാണ് എന്നവർ എടുത്തു പറയുന്നു.  ബലാൽസംഗം ചെയ്തവനോട് രാഖി കെട്ടാൻ ഉപദേശിച്ചുകളയുന്ന, ബലാൽസംഗം ചെയ്യപ്പെട്ടവൾക്ക്  ബലാൽസംഗിയെ വിവാഹം ചെയ്തുകൂടേ എന്നു ചിന്തിക്കുന്ന തരംതാണ നീതിബോധം കൈമുതലായരുടെ  നാടുകൂടിയാണ് നമ്മുടേത്.

ഇനി ബലാൽസംഗത്തെ അഭിസംബോധന ചെയ്യുന്ന പത്രവാർത്തകൾ നോക്കൂ. സദാ കാണുന്ന പ്രയോഗമാണ് ഇര.  ഇര എന്ന പ്രയോഗം തന്നെ കേസ് തള്ളിക്കളയാനുള്ള ന്യായമായ കാരണമാണ്. വേട്ടമൃഗത്തിൻ്റെ അവകാശമാണല്ലോ ഇര! വേറൊന്നു  മാനഭംഗമാണ്, ബലാൽസംഗത്തിൻ്റെ പേരാണത്! ആർക്കാണ് മാനഭംഗം? അതിക്രമിച്ചു ബലാൽസംഗം ചെയ്തവനു വേണ്ടതാണ് മാനഭംഗം. മനുഷ്യൻ എന്ന മനോഞ്ജ പദത്തിന് അർഹത നഷ്ടപ്പെടുമ്പോൾ  സംഭവിക്കുന്നതാണ് മാനഭംഗം, മാനഹാനി ഒക്കെയും. അതിക്രമത്തിനു വിധേയയായവൾക്കെന്തു മാനഭംഗമാണ്. കൃത്യമായ വാക്കുകൾ നല്ല സംസ്കാരത്തിനു വിത്തിടുന്നതുപോലെ കെട്ട വാക്കുകൾ തരംതാണ സംസ്കാരത്തെ സൃഷ്ടിച്ചുകളയുകയും ചെയ്യും.  വർത്തമാന ലോകത്തെ ശവസമാന പദാവലികളെ മറവുചെയ്യുന്നതും ഒരു സംസ്കാരമാണ്.  

ആ സൂചികയിൽ സെക്സിസ്റ്റുകൾക്കു രക്ഷയില്ലാത്ത രാഷ്ട്രങ്ങളായി മുന്നിട്ടു നില്ക്കുന്നത് വികസിത സമ്പന്ന ജനാധിപത്യ ശക്തികളാണ്. ഓസ്‌ട്രേലിയ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് എന്നിവയെല്ലാം ഏറ്റവും മികച്ച പൂജ്യം സ്‌കോറിലാണ്.  സമ്പന്ന രാജ്യങ്ങളായ സൌദി അറേബ്യയും ഖത്തറും പിന്നിലാണ്.   പെണ്ണിനോടുള്ള സമീപനത്തിൽ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമാവുന്നില്ല, എല്ലാറ്റിൻ്റെയും തലപ്പത്ത് പാട്രിയാർക്കിയാണ്. ഭേദം ജനാധിപത്യ സംസ്കാരമാണ്. പെൺജീവിതം നരകതുല്യമാവുന്ന രാഷ്ട്രങ്ങളായി ചിത്രത്തിൽ കാണാം സുഡാനെയും യമനെയും സൊമാലിയയെയും ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും. ഇന്ത്യയുടെ സ്ഥാനം പരിതാപകരമാണ്, സൌദി അറേബ്യയോട് അടുത്താണ് കിടക്കുന്നത്.  മനുവും മുഹമ്മദും പെണ്ണിനോടുള്ള സമീപനത്തിൽ ഐക്യപ്പെടുന്നതായി കാണാം.  എന്തുമാത്രം പുരോഗതിയാണ്, സാമൂഹിക മുന്നേറ്റമാണ്  ദക്ഷിണ കൊറിയ ഉണ്ടാക്കിയത് എന്നുകൂടി നോക്കണം.

പല സമൂഹങ്ങളിലും പെണ്ണിൻ്റെ മൂല്യം നിർണയിക്കുന്നത് അവൾ ജന്മം നല്കുന്ന ആൺകുട്ടികളുടെ എണ്ണമാണ്.  ചാരിത്ര്യ സംരക്ഷണ മതിലകത്ത് പ്രസവയന്ത്രങ്ങളായി മാറിപ്പോവുകയാണ്  പെണ്ണുടലുകൾ. പുരുഷാധിപത്യവും ദാരിദ്ര്യവും എവിടെയും കൈകോർക്കുന്നുണ്ട്. ഒരു രാജ്യം നശിച്ചുകാണാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല മാർഗം അവിടുത്തെ വനിതകളെ ആജ്ഞാനുവർത്തികൾ മാത്രമാക്കുകയാണ് എന്ന നോട്ടോടു കൂടിയാണ് ഗവേഷകർ പഠനം അവസാനിപ്പിക്കുന്നത്.  സെക്സിസം  ഗർഭപാത്രത്തിൽ തുടങ്ങുകയാണ്.  ആണിനായി കാത്തിരിക്കുന്നവർ പെണ്ണിനെ ജനിക്കുന്നതിനു മുന്നേ കൊല്ലുന്നു. ഇന്ത്യയിലും ചൈനയിലും മറ്റും അതു നിർബാധം നടക്കുന്നു. ജനിച്ചതിനു ശേഷം ഉപേക്ഷിക്കപ്പെടുന്നതു വേറെ, ഏറ്റവും ചുരുങ്ങിയത് 13 കോടി പെൺകുട്ടികൾ ലോകജനസംഖ്യയിൽ നിന്നും അപ്രത്യക്ഷരായിട്ടുണ്ടെന്ന് ഗവേഷകർ. 

ആണിൻ്റെ ലൈംഗികദാരിദ്ര്യത്തിലേക്ക്

സാമ്പ്രദായിക രീതിയിലെ വിവാഹത്തിന് ആവശ്യത്തിനു  പെണ്ണില്ലാതെ, നട്ടം തിരിയുന്ന ഒരു വലിയ വിഭാഗം നമുക്കു ചുറ്റിലുമുണ്ട്, അവിവാഹിതരായി തുടരാൻ വിധിക്കപ്പെട്ടവരായി.  നിരാശരായ,  ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന പുരുഷൻമാർ കൂടുതൽ അപകടകാരികളായിരിക്കും എന്നു സ്ഥാപിക്കുന്നുണ്ട് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ലെന എഡ്‌ലണ്ടും സഹഗവേഷകരും. ചൈനയിൽ, സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതത്തിലെ ഓരോ 1% വർദ്ധനവിലും, അക്രമവും സ്വത്ത് കുറ്റകൃത്യങ്ങളും 3.7% വർദ്ധിച്ചു. പുരുഷന്മാർ കൂടുതലുള്ള ഇന്ത്യയുടെ ഭാഗങ്ങളിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുതലാണെന്നു കാണാം.  ഇന്ത്യയിലെ ഏറ്റവും വികലമായ സ്ത്രീ-പുരുഷ അനുപാതം 889: 1000 കാശ്മീരിലാണ്.  കാശ്മീരിലുണ്ടാവുന്ന അക്രമസംഭവങ്ങളുടെ പിന്നിൽ ഈയൊരു വസ്തുതകൂടി ബന്ധപ്പെട്ടവർ പരിശോധിക്കുന്നുണ്ടാവാം. കേരളം ഇക്കാര്യത്തിൽ വളരെ മുന്നിലാണ്, 1000 ആണിന് 1084 പെണ്ണുമായി ഇന്ത്യയ്ക്കു തന്നെ മാതൃക.

സ്ഥിതിയെ കൂടുതൽ വഷളാക്കുകയാണ് സാമ്പത്തിക ശേഷിയുള്ളവരുടെ, സായുധശേഷിയുള്ളവരുടെ ബഹുഭാര്യാത്വം. കുടുംബങ്ങളിൽ ബഹുഭാര്യാത്വം ഏകദേശം 2% മാത്രമാണെന്ന് പഠനങ്ങൾ പറയുന്നു. പക്ഷേ സദാ അഭ്യന്തര കലഹങ്ങളാൽ വലയുന്ന സമൂഹങ്ങളിൽ നിർബന്ധിത ബഹുഭാര്യാത്വമാണ് നടമാടുന്നത്. തീവ്രവാദ സംഘടനകൾ പെണ്ണുടലുകളെ തേടിക്കൊണ്ടുപോവുകയാണ്. നൈജീരിയയുടെ വടക്കുകിഴക്കൻ ഭാഗത്ത്, ബോക്കോ ഹറാമിൻ്റെ  നിയന്ത്രണത്തിലുള്ള പ്രദേശത്ത് 15-49 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ 44% നിർബന്ധിത ബഹുഭാര്യാത്വത്തിന് വിധേയരാണ്. ഇസ്ലാമിക് സ്റ്റേറ്റ് യുവാക്കളെ ആകർഷിക്കുന്നത്  ലൈംഗിക അടിമകളെ നൽകിയാണ്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള അനുവാദമാണ് ബോക്കോ ഹറാം തങ്ങളുടെ സൈനികർക്ക് നൽകുന്നത്.  താലിബാനാണെങ്കിൽ സായുധരായി വാതിലുകളിൽ മുട്ടി അവിവാഹിതരായ പെൺകുട്ടികളെ അവർക്കു സമർപ്പിച്ചുകൊള്ളുവാൻ കുടുംബങ്ങളോട് ആവശ്യപ്പെടുന്നു. 

അതിസമ്പന്നരായ  പത്തു ശതമാനം പേർ നാലു ഭാര്യമാരെ നേടുമ്പോൾ മുപ്പതു ശതമാനത്തിന് പെണ്ണിനെ കാണാൻ കിട്ടാത്ത അവസ്ഥയുണ്ടാവുന്നൂവെന്ന് പഠനം പറയുന്നു.  പെണ്ണ് അവിടെ ചരക്കായി തന്നെ മാറുകയാണ്.  പല ഗ്രൂപ്പുകളിലും നടക്കുന്ന ചേരിതിരിഞ്ഞു കൊലകൾ പലതും പെണ്ണിനെ പിടിച്ചെടുക്കുവാനായാണ്. ഗോത്ര കലഹഭൂമികളിൽ നടമാടുന്നത്  പ്രോപർട്ടി കൊലകളാണ്, മറ്റൊരാളുടെ പ്രോപർട്ടിയായ  പെണ്ണിനെ നേടുവാനുള്ളത്.

പരിഹാരം ദക്ഷിണ കൊറിയയുടെ മഹനീയ മാർഗം

കുടുംബമായി ജീവിക്കുവാൻ തുടങ്ങിയ കാലം തൊട്ടു വേരാഴ്ന്ന പാട്രിയാർക്കിയെ ശരവേഗം പൊളിച്ചടുക്കിയ രാഷ്ട്രം ആധുനികലോകത്ത് ദക്ഷിണ കൊറിയയാണ്.  1991-ൽ അവർ പുരുഷൻ്റെയും സ്ത്രീയുടെയും അനന്തരാവകാശം തുല്യമാക്കി, വിവാഹമോചനശേഷം കുട്ടികളുടെ സംരക്ഷണത്തിനുള്ള ഭർത്താവിൻ്റെ സ്വാഭാവിക അവകാശം  അവസാനിപ്പിക്കുകയും ചെയ്തു. 2005-ൽ "ഗൃഹനാഥൻ", ഒരു കുടുംബത്തലവൻ എന്ന നിയമദത്തമായ പദം കുഴിച്ചുമൂടി. 2009-ൽ മെറിട്ടൽ റേപ്  ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ഇതിനിടയിൽ, എടുത്തുപറയേണ്ട സംഗതി വയോജനങ്ങൾക്കുണ്ടാക്കിയ സാമ്പത്തിക സ്വാതന്ത്ര്യമാണ്, സ്റ്റെയിറ്റ് പെൻഷനുകൾ കുത്തനെ വർദ്ധിപ്പിച്ചു. അതോടെ മക്കളെ ആശ്രയിച്ചു കഴിയുന്ന കൊറിയക്കാരുടെ പങ്ക് കുത്തനെ കുറച്ചു.  മാതാപിതാക്കളുടെ ഇടയിൽ, ആൺകുട്ടികൾക്കുള്ള മുൻഗണനയുടെ ഒരു കാരണം വാർദ്ധക്യത്തിൽ അവരെ ആശ്രയിക്കാമെന്ന തോന്നലാണ്. ആൺകുട്ടികളോടുള്ള താല്പര്യം ഒരു തലമുറയ്ക്കുള്ളിൽ തന്നെ  പെൺകുട്ടികളോടുള്ള മുൻഗണനയിലേക്ക് മാറിയെന്നു ഗവേഷകർ. .

അതിവേഗം ബഹുദൂരത്തേക്കുള്ള ഒരു സാംസ്കാരിക മുന്നേറ്റമാണ് തെക്കൻ കൊറിയയുടേത് എന്ന് ചിത്രം വ്യക്തമാക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ പാട്രിയാർക്കിയുടെ കൊട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്താൻ നൂറ്റാണ്ടുകളെടുത്തപ്പോൾ, ദക്ഷിണ കൊറിയ അതു സാധ്യമാക്കിയത് മിന്നൽ വേഗത്തിലാണ്. അക്ഷരാർത്ഥത്തിൽ അടുത്തകാലത്ത് ലോകം കണ്ട മഹാവിപ്ലവം. നമുക്ക് ഏറെ പഠിക്കാനുള്ളത്.

സമകാലിക മലയാളം വാരികയിൽ വായിക്കുവാൻ ലിങ്ക് ഇവിടെ സ്ത്രീവിരുദ്ധതയുടെ വിളവെടുപ്പ്

മധുസൂദൻ വി

Reference:

1.    The First Political Order: How Sex Shapes Governance and National Security Worldwide by Valerie Hudson, Donna Lee Bowen, Perpetua Lynne Nielsen
2.    The cost of misogyny - Societies that treat women badly are poorer and less stable, The Economist
3.    https://www.ncaer.org/news_details.php?nID=252&nID=252
4.    https://www.indiatoday.in/world/story/indian-origin-student-expelled-uk-university-stalking-1886689-2021-12-11