
തോമസ് വെബ്ബറുടെ ഗാന്ധി അറ്റ് ഫസ്റ്റ് സൈറ്റ് എന്ന
പുസ്തം ഒരുപാടു പ്രതിഭകളുടെ പ്രഥമ ഗാന്ധി ദർശനത്തെ കുറിച്ചുള്ളതാണ്. മൌണ്ട് ബാറ്റണും ലൂയി ഫിഷറും ചാപ്ലിനും യോഗി പരമഹംസ
യോഗാനന്ദനും കണ്ട ഗാന്ധിയിലേക്ക് ഒരു യാത്ര
സാധ്യമാക്കുന്ന വായനയാണ് ഗാന്ധി അറ്റ് ഫസ്റ്റ്
സൈറ്റ്. ചുരുക്കത്തിൽ ബൃഹത്തായൊരു ജീവിതമായി
ഗാന്ധിയെ അടയാളപ്പെടുത്തുന്നുണ്ട് പത്രപ്രവർത്തകനും എഴുത്തുകാരനും വിവർത്തകനും സഞ്ചാരിയുമൊക്കെയായ
ജോൺ വിൻസന്റ് ഷിയാൻ. ഒരു എയർഫോഴ്സ് ഓഫീസറായി 1944ൽ ഷിയാൻ ഒരു ഹിമാലയൻ ഓപ്പറേഷന്റെ ഭാഗമായി
ഇന്ത്യയിലെത്തി. ലോകമാസകലം സഞ്ചരിച്ച് രണ്ടാം ലോകകഹായുദ്ധം വിതച്ച നാശത്തെ അടയാളപ്പെടുത്തിയ
വിശ്വപ്രസിദ്ധനായ അമേരിക്കൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു ഷിയാൻ. ലോകയുദ്ധരംഗങ്ങളുടെ
റിപ്പോർട്ടിങ്ങിനിടയിൽ താൻ സാക്ഷ്യം വഹിച്ച സർവ്വനാശങ്ങളുടെ അർത്ഥവും നിരർത്ഥകതയും
തേടിയലഞ്ഞ യാത്രയാണ് ഷിയാനെ 1947 ൽ ഇന്ത്യയിലെത്തിച്ചത്, ഗാന്ധിശിഷ്യനാക്കിയതും. ഫോറിൻ
കറസ്പോണ്ടന്റ് എന്ന ഹിച്ച്കോക്ക് മൂവി വിഷയമാക്കിയത് പേഴ്സണൽ ഹിസ്റ്ററി എന്ന ഷിയാന്റെ
രാഷ്ട്രീയ ജീവചരിത്രമായിരുന്നു. യുദ്ധത്തിന്റെ കെടുതികളും പാശ്ചാത്യമായ ഐഹികഭോഗാസക്തി
കൊണ്ടുചെന്നെത്തിച്ച ശൂന്യതയും ഉളവാക്കിയ ആത്മീയമായ പ്രതിസന്ധിയിലെ തുടരന്വേഷണങ്ങളാണ്
അദ്ദേഹത്തെ ഗാന്ധിജിയിലേക്ക് അടുപ്പിക്കുന്നതും 1948 ജനുവരി അവസാനം ഗാന്ധിജിയുടെ
ശിഷ്യത്വം സ്വീകരിക്കുന്നതിലേക്കു നയിച്ചതും. ജനുവരി 27, 28 തീയതികളിൽ
ബിർളാമന്ദിരത്തിലെ രണ്ടു കൂടിക്കാഴ്ച മാത്രമേ സാധ്യമായുള്ളൂ.
ബിർളാമന്ദിരത്തിലെ മുറിയിൽ അതിദ്രുതം നടന്നുകൊണ്ട്
അളന്നുമുറിച്ച വാക്കുകളിൽ അഭിമുഖം നൽകുന്ന ഗാന്ധിജിയെ ഷിയാൻ ഓർക്കുന്നു. ഒരു ധർമ്മയുദ്ധം
എങ്ങിനെയാണ് സർവ്വനാശത്തിൽ കലാശിക്കുക എന്നായിരുന്നു ഭഗവദ്ഗീതയെ അധികരിച്ചുള്ള ഷിയാന്റെ
ഒരു ചോദ്യം. മാർഗം മോശമായതുകൊണ്ടാണ് എന്നായിരുന്നു മഹാത്മാവിന്റെ മറുപടി. മാർഗം ലക്ഷ്യത്തിൽ നിന്നും വേറിട്ടുകിടക്കുന്ന ഒന്നല്ല
എന്നു ഗാന്ധി. ലക്ഷ്യവും മാർഗവും ഒരു പോലെ ശുദ്ധമാവണം. അക്രമാസക്തമായ മാർഗം അഹിതമായ
ഫലമുളവാക്കി എന്നദ്ദേഹം വിശദീകരിച്ചു. ഞാനീപ്പറയുന്നത്
ഒരു പ്രമുഖ പുസ്തകത്തിലുണ്ട്, അതെന്റെ വ്യാഖ്യാനത്തിന് ഉപോൽബലകമാണ് എന്നു പറഞ്ഞ ഗാന്ധിജി
ഒന്നുകൂടി മുന്നോട്ടു പോയി വിശദീകരിക്കുന്നു
- ഇനി അങ്ങിനെ ഒരു പുസ്തകം ഇല്ലെന്നു തന്നെ കൂട്ടുക, അല്ലെങ്കിൽ എന്റെയീ വ്യാഖ്യാനം
തെറ്റെന്നു തെളിയിക്കുന്ന ഒന്നുണ്ടെങ്കിലും
ഞാനങ്ങിനെ തന്നെ വിശ്വസിക്കുന്നു. ആ
മറുപടിയിലെ ദൃഢത ഷിയാനെ സ്തബ്ധനാക്കി, അടുത്ത ചോദ്യം തന്നെ മറന്നുപോയി എന്നദ്ദേഹം പറയുന്നു. അക്ഷോഭ്യനായി ഗാന്ധിയും.
മാർട്ടിൻ ലൂഥർ കിങ്ങു മുതൽ നെൽസൺ മണ്ടേലയും മദർ
തെരേസയും ഒബാമയും വരെയുള്ള ലോക നേതാക്കളുടെ ആരാധ്യനായ നേതാവ് ഇന്ത്യയുടെ ആത്മാവായി
ജീവിക്കുന്നുണ്ടെന്നതു ആശാവഹമാണ്, നിത്യേനയെന്നോണം കൊല്ലപ്പെടുന്നുണ്ടെന്നത് ആശങ്കാജനകവുമാണ്.
ഗാന്ധിയൻ അഹിംസയെ വക്കുപൊട്ടിയ സ്വന്തം സ്കെയിലിൽ അളന്നു തിട്ടപ്പെടുത്താൻ ശ്രമിക്കുന്ന സ്വയം പ്രഖ്യാപിത പുരോഗമനവാദികൾക്കും
വലിയ ക്ഷാമമില്ല. ജനാധിപത്യത്തിന്റെ സൌന്ദര്യവും അതൊക്കെ തന്നെയാണ്. ലോകത്തെ മികച്ച
ആയുധപ്പുരകളുമായി, അന്നത്തെ അത്യന്താധുനിക സാങ്കേതിക മികവുമായി ലോകത്തു സൂര്യനസ്തമിക്കാത്ത
സാമ്രാജ്യം പണിതവരോടു ഏറ്റുമുട്ടാൻ മഹാത്മാ ഗാന്ധി അഹിംസ മാർഗമാക്കിയത് മഹാബദ്ധമായി
ഇന്നും കരുതുന്നവരുടേതിലും ഭേദം പഴയ അന്ധന്റെ ആനക്കാഴ്ചയായിരുന്നു എന്നു മനസ്സിലാക്കുവാൻ
എളുപ്പവഴി ഗാന്ധിജിയുടെ സമകാലികരായ പ്രതിഭകളുടെ വരികളിൽ നിന്നും ഗാന്ധിയെ വായിച്ചെടുക്കുകയാണ്.
ആ പ്രതിഭകളുടെ കണ്ണിലൂടെ ഗാന്ധിയിലെ പ്രവാചകനെ അറിയുകയാണ്.
ഒന്നാലോചിച്ചാൽ ആന്തരികമായി നമ്മൾ ഒട്ടുമേ അക്രമണോത്സുകരല്ല
എന്നതിനുള്ള വലിയ തെളിവു സദാ അക്രമണോത്സുകരായ നമ്മുടെ ദൈവങ്ങളാണ്. വജ്രായുധം തൊട്ട്
സുദർശനം (അന്നത്തെ സങ്കല്‍പത്തിലെ ഏറ്റവും മുന്തിയത്) വരെ കയ്യിലുള്ള സദാ യുദ്ധസന്നദ്ധരായ
ദൈവങ്ങളായിരുന്നു നമ്മുടേത്. എന്തിനു, വനിതാ ദൈവങ്ങളുടെ കൈയ്യിൽ കൂടി മാരകായുധങ്ങളും
തലയോടും വരെ. കാരണം ലളിതമാണ്, നമുക്കില്ലാത്തതിനോടാണ് നമുക്ക്
ആരാധന തോന്നുക. ചുരുക്കത്തിൽ നമ്മളെക്കൊണ്ടു ചെയ്യാൻ പറ്റാത്തതെല്ലാം
അനായാസേന ചെയ്യുന്ന അതിമാനുഷ ദൈവങ്ങളെ നമ്മളങ്ങുണ്ടാക്കിയതാവണം. ഇതേപറ്റിയുള്ള
സംശയം തീരാൻ പടിഞ്ഞാറോട്ടു നോക്കിയാൽ മതി. ലോകം മുഴുവൻ കീഴടക്കാൻ
പുറപ്പെട്ടവരുടെ, സദാ വെട്ടിപ്പിടിക്കലിന്റെയും കൂട്ടക്കൊലകളുടെയും
ചരിത്രവുമായി നിന്നവരുടെ ദൈവം ആരാണ്?
ഒരു കവിളത്തു കിട്ടിയാൽ മറുകവിൾ കൂടി കാട്ടണമെന്നുപദേശിച്ച ആ ക്രൂശിതരൂപം
- ജീസസ്. പൂജാമുറിയിൽ ദാരികനെ ശരിയാക്കിയ കാളിയും കിടപ്പുമുറിയിൽ ദാരികൻ ശരിയാക്കിയ കാളിയുമുള്ളതാണ്
ഭാരതം. ഇതൊക്കെ നന്നായി മനസ്സിലാക്കി ഗാന്ധി പ്രയോഗിച്ചതാവണം
അഹിംസ. ഇനി വെള്ളക്കാരന്റെ തോക്കിനെ നേരിടാൻ വാരിക്കുന്തം കൂർപ്പിച്ചോളാൻ
ഗാന്ധിജി ബുദ്ധി ഉപദേശിച്ചു എന്നുതന്നെ കൂട്ടുക. എന്താകുമായിരുന്നു
അവസ്ഥ? ജാലിയൻ വാലാബാഗിൽ കൂട്ടക്കൊലയ്ക്കു ഉത്തരവിട്ടവനെ സ്വന്തം
നാട്ടിലേയ്ക്കു ആദരിച്ചാനയിച്ച ഭീകരരായിരുന്നു ബ്രിട്ടീഷുകാർ..
ഗാന്ധി 1930 ടൈം മാഗസിൻ മാൻ ഓഫ് ദ ഇയർ
ഗാന്ധിജിയുടെ സ്വാധീനം കൂടി കാരണമായാണ് കേരളത്തിൽ
മാതൃഭൂമി രൂപമെടുക്കുന്നത്, 1923ൽ. അതേ വർഷം തന്നെയാണ് ലോകപ്രസിദ്ധ ടൈം മാഗസിനും അമേരിക്കയിൽ ജന്മമെടുക്കുന്നത്. ആ ടൈമിന്റെ 1930 മാൻ ഓഫ് ദ ഇയർ ഗാന്ധിജി ആയിരുന്നു - സെയിന്റ് ഗാന്ധി. സെയിന്റ് ഗാന്ധി സ്വാതന്ത്ര്യാനന്തര
ഇന്ത്യയിലെ ഗാന്ധിയല്ലായിരുന്നു, ഇന്ത്യൻ രാഷ്ട്ര പിതാവുമായിരുന്നില്ല എന്നോർക്കുമ്പോഴാണ്
ലോകത്ത് എന്തുമാത്രം സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനു അന്നു തന്നെ കഴിഞ്ഞിരുന്നു എന്നു
നമുക്കു മനസ്സിലാവുക. അതു കഴിഞ്ഞു 1931ലാണ് വിൻസ്റ്റൺ ചർച്ചിൽ അദ്ദേഹത്തെ അർദ്ധനഗ്നനും
രാജ്യദ്രോഹിയുമായ ഫക്കീർ എന്നു വിളിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രാദേശിക
ഭാഷയിൽ ഒരു ദേശീയ പത്രം തന്നെ ആരംഭിക്കാൻ കാരണഭൂതനായ മനുഷ്യനെ മാൻ ഓഫ് ദ ഇയറായി
ആദരിക്കുന്നത് ലോകത്തെ അതിപ്രശസ്തമായ ടൈമാണ്. സ്വാഭാവികമായും വരാവുന്ന ഒരു ചോദ്യമുണ്ട്
- അതിലെന്തിരിക്കുന്നു, ടൈം 1938ൽ അഡോൾഫ് ഹിറ്റ്ലറെയും 1939ൽ ജോസഫ്
സ്റ്റാലിനെയും മാൻ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തില്ലേ? ഉണ്ട്.
ടൈം തന്നെ വിശദീകരിച്ചിട്ടുണ്ട്, “പേഴ്സൺ ഓഫ് ദ ഇയറിനെ കുറിച്ച് ആലോചിക്കുമ്പോൾ സ്വന്തം ധൈര്യവും നേതൃത്വവും കൊണ്ടു
അഗാധമായ സ്വാധീനം ചെലുത്തി ഏറെ നല്ല ലോകത്തെ രൂപപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിങ്,
ജോർജ് സി മാർഷൽ, ഗാന്ധി എന്നീ വ്യക്തികളായിരിക്കും
നിങ്ങളുടെ ചിന്തകളിലേയ്ക്കു കടന്നുവരിക”
തീർച്ചയായും ആ പരിധിയ്ക്കു പുറത്താണ് ഹിറ്റ്ലറും ജോസഫ് സ്റ്റാലിനുമൊക്കെയും.
ഗാന്ധിക്കു കിട്ടാതെ, ഗാന്ധിമാർഗത്തിൽ ആകൃഷ്ടരായ എത്രപേർക്കാണ്
സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയത്? ഇന്ത്യയിൽ മഹാത്മാഗാന്ധി
ജനിച്ചില്ലായിരുന്നൂവെങ്കിൽ അമേരിക്കയ്ക്ക് ബറാക് ഒബാമ എന്നൊരു പ്രസിഡണ്ട് ഉണ്ടാവുമായിരുന്നില്ല
എന്നു പറഞ്ഞത് അമേരിക്കയിലെ പൗരാവകാശ നേതാവും കോൺഗ്രസുകാരനുമായ ജോൺലെവിസ് ആണ്.
പറഞ്ഞത് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൽ വച്ചും. മാർട്ടിൻ ലൂഥർ കിങ്ങാവട്ടെ അമ്പതു
വർഷം മുന്നേയുള്ള അദ്ദേഹത്തിന്റെ ഇന്ത്യാസന്ദർശനത്തെ പറ്റി പറഞ്ഞത് മഹാത്മാഗാന്ധിയുടെ
ഭൂമിയിലേയ്ക്കുള്ള തീർത്ഥാടനയാത്ര എന്നാണ്.
1937, 1938, 1938. 1947, 1948 എന്നീ
വർഷങ്ങളിൽ നോബലിനു നോമിനേറ്റുചെയ്യപ്പെട്ട പേരായിരുന്നു ഗാന്ധിജിയുടേത്. ഗാന്ധിയുടെ പ്രഭാവത്തിനു നോബൽ വേണമായിരുന്നില്ല, നോബലിന്റെ
വിശ്വാസ്യതയ്ക്ക് ഗാന്ധി നല്ലതായിരുന്നു എന്നതുകൊണ്ടാവണം പിൽക്കാലത്ത് നോബൽ അധികൃതർ
ഗാന്ധിജിക്ക് പുരസ്കാരം നൽകാൻ കഴിയാതെപോയതിൽ ഖേദം പ്രകടിപ്പിച്ചത്.
1989ൽ ദലായ് ലാമ പുരസ്കൃതനായപ്പോൾ അവാർഡ് കമ്മിറ്റിയുടെ
ചെയർമാൻ പറഞ്ഞത് മഹാത്മാ ഗാന്ധിയുടെ ഓർമ്മയ്ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണത് എന്നാണ്.
ലീഡർഷിപ്പിന്റെ ഒരു നൂതനമാതൃക തന്നെയായി ഗാന്ധിജി ഈ ലോകത്തുണ്ട്.
അനേകർക്കു വഴികാട്ടിയായി.
മിത്തും ചരിത്രവും കടഞ്ഞെടുത്ത
ഗാന്ധിയൻ ആയുധങ്ങൾ
സത്യവും അഹിംസയും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം
ലക്ഷ്യവും മാർഗവുമായിരുന്നു. അദ്ദേഹത്തിന്റെ ദൈവം സത്യമായിരുന്നു.
സത്യാന്വേഷണം തന്നെ ഈശ്വര-സാക്ഷാത്കാരമായിരുന്നു. ചുരുക്കിയാൽ സത്യം ലക്ഷ്യവും, അഹിംസ അതിലേയ്ക്കുള്ള മാർഗവുമായിരുന്നു.
അദ്ദേഹത്തിന്റെ അഹിംസ ഹിംസ ചെയ്യാതിരിക്കുകയല്ല, മറിച്ച് പരമമായ സ്നേഹമാണ്. വേറൊരാളെ കൊല്ലുന്നതിലും
നല്ലത് താൻ മരിക്കുകയാണെന്ന ചിന്തയിലാണ് അഹിംസ. അതുകൊണ്ടാണത്
ധീരരുടെ മാത്രം ആയുധമാവുന്നത്. താൻ തോൽക്കും, തന്റെ ആശയം തോറ്റുപോകും എന്ന ഭീതിയിൽ നിന്നാണ് പലരും ഹിംസയിലേക്കു തുനിയുന്നത്.
ഏതു മതചിന്തകളിലും അഹിംസയുണ്ട്. അതുകൊണ്ട് ഉപജ്ഞാതാവല്ല, ഗാന്ധി പ്രയോക്താവാണ്. അഹിംസയിലൂടെയുള്ള ലോകത്തെ ആദ്യ രാഷ്ട്രീയ പരീക്ഷണം ഇന്ത്യൻ സ്വാതന്ത്ര്യ സമരമായിരുന്നു.
ലക്ഷ്യത്തിലേയ്ക്ക് അഹിംസയുടെ മാർഗം മാത്രം സ്വീകാര്യനായ ഗാന്ധിയുടെ
വിജയവും ലക്ഷ്യത്തിലേയ്ക്ക് ഏതു മാർഗവും സ്വീകാര്യമായവരുരുടെ പരാജയവും ഇന്ത്യൻ സാഹചര്യത്തിൽ
പഠിക്കപ്പെടേണ്ടതാണ്.
നമ്മൾ ആരെയും കീഴ്പെടുത്തിയിട്ടില്ല, ഒരു രാജ്യത്തെയും നമ്മൾ ആക്രമിച്ചിട്ടില്ല
എന്നതു യാഥാർത്ഥ്യമാണ്. അതിനു രണ്ടു കാരണങ്ങളുണ്ടാവാം. ഒന്നു, ഒരുകാലത്തു ലോകത്തെ
ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളായിരുന്നു ഇന്ത്യയും ചൈനയും. പതിനെട്ടാം
നൂറ്റാണ്ടു വരെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായിരുന്നു ഇന്ത്യയും ചൈനയും. ആവശ്യത്തിനുള്ളതെന്തും സുലഭമായി ഉള്ളവർ
കടലുകടന്ന ചരിത്രം കുറവാണ്. സ്വന്തമായി ഇടങ്ങളില്ലാതാവുമ്പോഴാണ് മനുഷ്യൻ മറ്റിടങ്ങളിലേയ്ക്കു കടന്നുചെല്ലുക.
രണ്ടാമതായി, പരുക്കൻ ജീവിത സാഹചര്യങ്ങളിൽ നിന്നാണ്
നൈസർഗികമായ ആക്രമണോത്സുകത രൂപമെടുക്കുക. സ്വാഭാവികമായും നമുക്ക്
അതിന്റെ ആവശ്യമില്ലായിരുന്നു, മുഗളന്മാരെപ്പോലെയും യൂറോപ്യൻമാരെ
പോലെയും ആക്രമണോത്സുകത ഇന്ത്യക്കാരിലില്ലാതെ പോയതു അതുകൊണ്ടാവണം. മുഗൾ ഭരണകാലം തന്നെ സ്വയം പര്യാപ്ത ഗ്രാമങ്ങളുടെ നാടായിരുന്നു നമ്മുടേത്. ലോകത്തു ഏറ്റവും
സമ്പന്ന രാഷ്ട്രമായിരുന്നു ഇന്ത്യ.
ആക്രമണോത്സുകരാവേണ്ട കാര്യം നമുക്കുണ്ടായിരുന്നില്ല.
ഒരുദാഹരണം ചരിത്രത്തിൽ നിന്നും. ഒരേ വഴിയിലൂടെയാണ് മുഹമ്മദ് ഗസ്നി
17 തവണയും സോമനാഥ ക്ഷേത്രം കൊള്ളയടിക്കാൻ എത്തിയത്. ഗസ്നിക്കു കൊണ്ടുപോകുവാനായി ഭണ്ഡാരം കാലാകാലം കൃത്യമായി നിറച്ചുകൊടുത്തതു സമ്പന്നതയുടെ
തെളിവു തന്നെയാണ്. വരുന്നവരെല്ലാം കീഴടക്കിയതും കൊള്ളയടിച്ചതുമായ
ഒരു ഭൂതകാലത്തിന്റെ പശ്ചാത്തലത്തിൽ അഹിംസയെ നോക്കിക്കാണുമ്പോഴേ എത്ര മനോഹരമായിട്ടാണ്
ഗാന്ധിജി അതിനെ ഒരു രാഷ്ട്രീയ ആയുധമാക്കിയത് എന്നു മനസ്സിലാക്കാവുകയുള്ളൂ. മഹാഭൂരിപക്ഷവും ആരാധിക്കുന്ന ഹിംസയുടെ
ശ്രീരാമനെ കൂടെനിർത്തി, രാമരാജ്യത്തിലേയ്ക്ക് അഹിംസയുടെ മാർഗം
തേടിയ ഗാന്ധിയെ മനസ്സിലാവുക അപ്പോഴാണ്. ധർമ്മയുദ്ധത്തിന്റെ അവസാനം
സർവ്വനാശമായത് മാർഗം നന്നാവാത്തതുകൊണ്ടാണ് എന്നു പറഞ്ഞ ഗാന്ധിജി ഭഗവദ്ഗീതയിലൂടെ കക്ഷത്തിലാക്കിയത്
സ്വന്തം ജനതയെയാണ്. പിന്നീട് ചരിത്രമായ ഇന്ത്യയിലെ ധാരാളം വിദേശസഞ്ചാരികൾ രേഖപ്പെടുത്തിപ്പോയ
സമ്പന്ന സ്വയം പര്യാപ്ത ഗ്രാമജീവിതങ്ങളെ കുറിച്ചുള്ള അറിവിൽ നിന്നുമാവണം ഗാന്ധിജിയുടെ
ഗ്രാമസ്വരാജ്യം, ആരെയും
വെട്ടിപ്പിടിക്കാൻ പോവാത്ത നമ്മുടെ പൊതുബോധം കടഞ്ഞെടുത്തതാണ് ഗാന്ധിജിയുടെ അഹിംസ.
എന്തായിരുന്നു ഗാന്ധിജിയുടെ ബ്രഹ്മചര്യം? അതു ചിന്തയിലും വാക്കിലും പ്രവൃത്തിയിലും
വേണ്ട ആത്മനിയന്ത്രണമായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റേതായ കാരണങ്ങളാൽ അദ്ദേഹം ബ്രഹ്മചര്യം
പ്രഖ്യാപിച്ചു എന്നേയുള്ളൂ. നോക്കാം, അദ്ദേഹം
വിവാഹിതനായത് പതിമൂന്നിലാണ്, അദ്ദേഹത്തിന്റെ
പിതാവു മരിക്കുന്നത് അദ്ദേഹത്തിന്റെ പതിനാറു വയസ്സിലാണ്, 1885ൽ. മഹാത്മാഗാന്ധി ബ്രഹ്മചര്യം പ്രഖ്യാപിക്കുന്നത് തന്റെ
മുപ്പത്തിയാറാമത്തെ വയസ്സിലാണ്. അതായത് പിതാവിന്റെ മരണശേഷം ഇരുപതു
വർഷം കഴിഞ്ഞ്, ഏതാണ്ടു ദാമ്പത്യജീവിതത്തിന്റെ കാൽനൂറ്റാണ്ടു പിന്നിട്ടപ്പോൾ.
മോഹൻദാസിൽ നിന്നും മഹാത്മാവിലേയ്ക്കുള്ള
കീഴ്ക്കാംതൂക്കായ പാതയിൽ ലൌകികമായ ഊർജം അലൗകികവ്യവഹാരങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ശ്രമമാവാനേ വഴിയുള്ളൂ.
മൌണ്ട് ബാറ്റന്റെ ഗാന്ധി
ദർശനം
അവസാനഭാഗത്താണ് മൌണ്ട് ബാറ്റന്റെ ഗാന്ധിദർശനം വരുന്നത് – പ്രിൻസ് ഓഫ് വെയിൽസും താനും ഗാന്ധിജിയെ
കാണാനായി 1922ൽ ശ്രമിച്ചിരുന്നു എങ്കിലും കഴിഞ്ഞില്ല എന്നു പറഞ്ഞാണു
ആ കൂടക്കാഴ്ച ആരംഭിക്കുന്നത്. ഗാന്ധി ആ കഥ മുഴുവൻ ആകാംക്ഷയോടെ കേട്ടുവെന്നും സംസാരിക്കാൻ
പോയത് രാഷ്ട്രീയമാണെങ്കിലും രണ്ടു മണിക്കൂറോളം സംസാരിച്ചത് മറ്റുകാര്യങ്ങളായിരുന്നൂവെന്നും അദ്ദേഹം
പറയുന്നു. മൌണ്ട് ബാറ്റൺ കൂടുതലായും ചോദിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ
ആദ്യകാല ജീവിതത്തെപറ്റി, ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ ഹരിശ്രീയെ
പറ്റി, പിന്നെ സ്വാതന്ത്ര്യ സമരത്തിൽ അഹിംസ ആയുധമാക്കിയ വിപ്ലവകരമായ
തീരുമാനത്തെ പറ്റിയുമായിരുന്നു. ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്ന
സംഭാഷണമായിരുന്നില്ല അതെന്നു പറഞ്ഞിട്ടും പത്രക്കാർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല എന്നും
അദ്ദേഹം എഴുതുന്നു. അനുയായികളെയും മറ്റു പ്രതിഭാശാലികളെയും മാത്രമല്ല
എതിരാളികളെ കൂടി തന്നിലേയ്ക്ക് ആകർഷിച്ചത് അദ്ദേഹം പരീക്ഷിച്ച പഴഞ്ചനെന്നു തോന്നിച്ച നൂതനമായ ശൈലികളായിരുന്നു.
ചാപ്ലിൻ കണ്ട ഗാന്ധി
1931ലാണ് ചാർളി ചാപ്ലിൻ ഗാന്ധിജിയെ
കാണുന്നത്, ഗാന്ധിജിയുടെ
ഇംഗ്ലണ്ട് സന്ദർശന വേളയിൽ. ചാപ്ലിൻ അദ്ദേഹത്തെ കണ്ടത് അങ്ങേയറ്റം
കുശാഗ്രബുദ്ധിയും മേധാശക്തിയുമുള്ള ഒരു നേതാവായാണ്. യന്ത്രങ്ങളോടുള്ള ഗാന്ധിജിയുടെ വെറുപ്പിനെ പറ്റിയായിരുന്നു ചാപ്ലിൻ അദ്ദേഹത്തോടു
ചോദിച്ചത്. ലോകനന്മ ലക്ഷ്യമാക്കി നിസ്വാർത്ഥമായി ഉപയോഗിക്കപ്പെടുകയാണെങ്കിൽ
യന്ത്രങ്ങൾ തൊഴിലാളികളുടെ അടിമത്തത്തിനു അവസാനമുണ്ടാക്കുമെന്നും അധ്വാനത്തിന്റെ മണിക്കൂറുകൾ
കുറച്ചു അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും, അങ്ങിനെ വരുമ്പോഴേ
അവർക്കു ജീവിതം ആസ്വദിക്കാൻ കഴിയുകയുള്ളൂ എന്നുമുള്ള ചാപ്ലിന്റെ നിരീക്ഷണത്തോടു ഗാന്ധിജി
വിയോജിച്ചത് നോക്കണം. ആ ഭാഗം ഇവിടെ മൊഴിമാറ്റുകയാണ്. “താങ്കൾ പറയുന്നത് എനിക്കു മനസ്സിലാവുന്നുണ്ട്, അദ്ദേഹം
ശാന്തനായി തുടർന്നു, പക്ഷേ ആ ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിനു
മുൻപേ ഇന്ത്യ ഇംഗ്ലീഷുകാരുടെ ഭരണത്തെ തൂത്തെറിയണം. ഇന്ത്യയെ ഇംഗ്ലണ്ടിന്റെ ആശ്രിതരാക്കിയത് യന്ത്രങ്ങളാണ്. ആ പരാശ്രയത്തിനു അറുതി വരുത്താൻ ഏകമാർഗം
ആ യന്ത്രങ്ങൾ ഉല്പാദിപ്പിക്കുന്ന എല്ലാം ബഹിഷ്കരിക്കലാണ്. അതുകൊണ്ടാണ്
സ്വന്തമായി നൂൽനൂറ്റു സ്വന്തം വസ്ത്രം നിർമ്മിക്കുക എന്നത് ഒരു ദേശാഭിമാനപരമായ ഒരു
കാര്യമാവുന്നത്. ഇംഗ്ലണ്ടിനെ
പോലെ അതിശക്തമായ ഒരു രാജ്യത്തെ ആക്രമിക്കാനുള്ള ഞങ്ങളുടെ ഒരു വഴിയാണത്. തീർച്ചയായും മറ്റു കാരണങ്ങൾ കൂടിയുണ്ട്. ”
ചാപ്ലിൻ അടുത്ത ഖണ്ഡികയിൽ എഴുതുന്നു, “പൂർവ്വാപരവൈരുദ്ധ്യങ്ങളാൽ ഏവരെയും
ഉണർത്തി, ഏറെ തന്ത്രപരമായി, അതിസമർത്ഥമായി ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ
ഗതിമാറ്റിയ തികഞ്ഞ യാഥാർത്ഥ്യവാദിയും അതിധീരനും കാരിരുമ്പിന്റെ മനക്കരുത്തുമുള്ള ആ ദാർശനികനെ കുറിച്ച് വ്യക്തമായൊരു
പാഠമായിരുന്നു എനിക്കാ കൂടിക്കാഴ്ച. പരമമായ സ്വാതന്ത്ര്യം എന്നാൽ
അവനവന് ആവശ്യമല്ലാത്തത് ഉപേക്ഷിക്കുക കൂടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആത്യന്തികമായി ഹിംസ സ്വന്തം കുഴി തോണ്ടുമെന്നും.”
സുശക്തമായ ഇംഗ്ലണ്ടിനെ ആക്രമിക്കുവാനുള്ള ഗാന്ധിമാർഗം
എത്രമാത്രം തന്ത്രപരവും ബുദ്ധിപൂർവ്വകവുമായിരുന്നു എന്നറിയാൻ ചാപ്ലിനുമായുള്ള ആ സംഭാഷണ
ശകലം തന്നെ ധാരാളം. അതുകൊണ്ടു തന്നെയാണ് ചർച്ചിൽ ഗാന്ധിയെ അത്രയേറെ ഭയന്നതും, പറ്റുന്നിടത്തെല്ലാം അപമാനിക്കാൻ ശ്രമിച്ചതും.
ഇംഗ്ലീഷുകാർ നശിപ്പിച്ച ഇന്ത്യയുടെ സാമ്പത്തിക സ്രോതസ്സുകൾ
അറിയണം, അക്കാലത്തെ
കയറ്റുമതികളെ കുറിച്ചു നമുക്കു ബോധമുണ്ടാവണം. കൃഷിയും വ്യവസായവും
ഒരുപോലെ അഭിവൃദ്ധിപ്പെട്ട, ഉല്പന്നങ്ങൾ കയറ്റി അയച്ചു വിദേശനാണ്യം
നേടിയിരുന്ന ഇന്ത്യയുടെ നട്ടെല്ലു തകർത്താണു ബ്രിട്ടീഷുകാർ ഇന്ത്യയെ അസംസ്കൃത വസ്തുക്കൾ
കയറ്റി അയക്കുന്ന നാടാക്കി, അവരുടെ ഉല്പന്നങ്ങളുടെ വിപണിയാക്കി മാറ്റിയത്. ഒരേസമയം ഇംഗ്ലണ്ടിന്റെ വിപണി തകർക്കുകയും ഇന്ത്യക്കാരെ ദേശവികാരത്തിന്റെ ഖദർ
നൂലിൽ ചേർത്തു നിർത്തുകയും ചെയ്യുന്ന തന്ത്രമായിരുന്നു ഗാന്ധിയുടെ യന്ത്രവൽക്കരണത്തോടുള്ള
എതിർപ്പും സ്വന്തമായി നൂൽനൂൽക്കാനുള്ള ആഹ്വാനവും.
ഗാന്ധിജി ലണ്ടനിലെ തെരുവിൽ കാറിൽനിന്നുറങ്ങുമ്പോഴുള്ള
ജനക്കൂട്ടത്തിന്റെ ആവേശത്തെ പറ്റിയും ചാപ്ലിൻ എഴുതിയിരുന്നു. സംഭാഷണം മുഴുമിപ്പിച്ചിറങ്ങവേ ഗാന്ധിജി
ചാപ്ലിനെ പ്രാർത്ഥന കാണുവാനായി ക്ഷണിച്ചു.
സോഫയിലിരുന്നുകൊണ്ട് അവരുടെ പ്രാർത്ഥന ചാപ്ലിൻ കണ്ടു, അതേപറ്റി ഇങ്ങിനെ കുറിച്ചു, “വല്ലാത്ത വിരോധാഭാസം എന്നാണെനിക്കു
തോന്നിയത്. രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള തികഞ്ഞ അവബോധം,
കണിശമായ വിലയിരുത്തലുകൾ, അങ്ങേയറ്റത്തെ പ്രായോഗികതാവാദം,
ഒക്കെയും ആ പ്രാർത്ഥനാഗാനത്തിൽ ഇല്ലാതായിപ്പോവുന്നുവോ എന്നെനിക്കു തോന്നി.” അതുകൂടിയാണു ഗാന്ധി, വൈരുദ്ധ്യങ്ങളുടെ രാജകുമാരൻ. ഇന്ത്യൻ സാഹചര്യത്തിൽ പ്രാർത്ഥനകളുടെ
വിപണി നന്നായറിഞ്ഞതും ആ അറിവിനെ നന്നായി ഉപയോഗിക്കുകയും ചെയ്ത ധിഷണാശാലി.
ലൂയി ഫിഷറിന്റെ പ്രഥമ
ഗാന്ധി ദർശനം
ലൂയി ഫിഷർ ഗാന്ധിജിയെ കാണുന്നത് 1942ലാണ്. സംഭാഷണമദ്ധ്യേ ഗാന്ധിജി ഫിഷറിനോട്...
താങ്കൾ പതിനാലു വർഷം റഷ്യയിലായിരുന്നുവല്ലോ, സ്റ്റാലിനെ പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
ഏറെ കഴിവുള്ളയാൾ, ഏറെ ക്രൂരനും.
ഗാന്ധിജി:
ഹിറ്റ്ലറുടെ അത്രയും ക്രൂരനാണോ?
ഫിഷർ:
ഏറ്റവും കുറഞ്ഞ പക്ഷം.
അക്കാലത്തേയുള്ള ഗാന്ധിജിയുടെ നെറ്റ്-വർക്ക് അത്രയും
വ്യാപകമായിരുന്നു, അറിയാനുള്ള
ത്വരയും ആ അറിവിനെ കൃത്യമായി ഉപയോഗിക്കുവാനുള്ള കഴിവും.
നേച്വർ മാഗസിന്റെ ആദരം
മഹാപാപങ്ങളായി മഹാത്മാവു കണ്ട തത്വദീക്ഷയില്ലാത്ത
രാഷ്ട്രീയം, ധാർമ്മികതയില്ലാത്ത വ്യാപാരം, മാനവികതയില്ലാത്ത ശാസ്ത്രം എന്നതു എടുത്തെഴുതിയാണ്
നാച്വർ മാഗസിൻ 2019 ഒക്ടോബറിലെ എഡിറ്റോറിയലിലൂടെ ഗാന്ധിയെ ആദരിച്ചത്. The champion of India’s freedom movement was
an innovator and supporter of sustainable science എന്നാണ് നേച്വർ അദ്ദേഹത്തെ
വിശേഷിപ്പിച്ചത്. മാഗസിൻ ഒരിടത്തു ഉദ്ധരിക്കുന്നത്
40വർഷത്തോളം ഇന്ത്യയിലെ റൂറൽ ഇന്നൊവേഷനെ പറ്റി ഗവേഷണം നടത്തുന്ന ഐ.ഐ.എം. അഹമ്മദാബാദ്
പ്രൊഫസറായ അനിൽ ഗുപ്തയെയാണ്. ടെക്നോളജിയുടെ വികസനത്തിനു ക്രൌഡ്സോഴ്സിങ് ഉപയോഗിച്ച ആദ്യപേരുകളിൽ
ഗാന്ധിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കാഷ്പ്രൈസോടുകൂടി ഒരു മത്സരം 1929ൽ ഗാന്ധിജി സംഘടിപ്പിച്ചത്
ഭാരം കുറഞ്ഞതും ഉറപ്പേറിയതും ചുരുങ്ങിയത് 20 വർഷം ആയുസ്സുള്ളതുമായ ഒരു ചർക്ക വികസിപ്പിച്ചെടുക്കാനായിരുന്നു.
പ്രസ്തുത ലേഖനം മറ്റൊരിടത്തു മഹാത്മജി 1925ൽ തിരുവനന്തപുരത്തെ വിദ്യാർത്ഥികളെ
അഭിമുഖീകരിച്ചു സംസാരിച്ചതു അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ രാമചന്ദ്രഗുഹയുടെ വാക്കുകളിൽ
അവതരിപ്പിക്കുന്നു. തന്നെപറ്റിയുള്ള ശാസ്ത്രവിരുദ്ധൻ
എന്ന തെറ്റായ ധാരണയെ ഗാന്ധിജി പൊളിച്ചടുക്കുന്നത് പൊതുവായ ഒരന്ധവിശ്വാസമാണതു എന്നു
വിശേഷിപ്പിച്ചായിരുന്നു. ശാസ്ത്രമില്ലാതെ നമുക്കു
ജീവിക്കാൻ സാധ്യമല്ലെന്നു അദ്ദേഹം കുട്ടികളോടു പറഞ്ഞു, ഒന്നുകൂടി മുന്നോട്ടുപോയി തന്റെ എളിയ അഭിപ്രായത്തിൽ ശാസ്ത്രീയമായ അന്വേഷണങ്ങൾക്കു
കൂടി പരിമിതികളുണ്ടെന്നും ആ പരിമിതികളാവട്ടെ
മാനവികത നമ്മളിൽ അടിച്ചേൽപ്പിക്കുന്നതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്തുമാത്രം ശരിയായ
നിരീക്ഷണമാണത്?!, മാനവികതയില്ലാത്ത
ശാസ്ത്രം മനുഷ്യന്റെ തന്നെ ശവക്കുഴി തോണ്ടുന്നതായി തോന്നുന്ന കാലഘട്ടത്തിൽ.
കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യനഷ്ടം, മാറാത്ത ദാരിദ്ര്യം, അനാരോഗ്യം അങ്ങിനെ പലതിനോടും പൊരുതിനിൽക്കുന്ന
ലോകത്താണ് നമ്മളിന്നു സുസ്ഥിരത എന്നു വിളിക്കുന്ന
ഗാന്ധിയുടെ പ്രതിബദ്ധത ഏറെ പ്രസക്തമാവുന്നത്, അദ്ദേഹത്തിന്റെ കാലത്തേക്കാളുമേറെ എന്നു
നിരീക്ഷിച്ചുകൊണ്ടാണ് നേച്വർ എഡിറ്റോറിയൽ അവസാനിക്കുന്നത്. വായിച്ചാൽ തീരാത്ത ഒരു പുസ്തകമുണ്ടെങ്കിൽ,
കണ്ടാൽ മതിവരാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ, വരച്ചാൽ
മതിവരാത്ത ഒരു രൂപമുണ്ടെങ്കിൽ അതു ഗാന്ധിയാണ്.
മധുസൂദൻ. വി
Reference:
1. Gandhi
at First Sight, Thomas Webber, Roli books
No comments:
Post a Comment