രാമന്റെ ദു:ഖത്തിലാണ് കഥയില്ലാത്തവർ കലിതുള്ളാനിരിക്കുന്ന കാലത്തെ എം.പി വീരേന്ദ്രകുമാർ ഓർമ്മിപ്പിക്കുന്നത്. അദ്ദേഹം കടന്നുപോയി, കഥയും കലിയും കാലനും കാലവും തുടരുന്നു. രാമന്റെ ദു:ഖം അടയാളപ്പെടുത്തുന്നത് അയോധ്യയിലെ പള്ളിപൊളി മാത്രമല്ല, അരനൂറ്റാണ്ടായിട്ടും കൌമാരാവസ്ഥയിലുള്ള ഇന്ത്യൻ ജനാധിപത്യത്തെ കൂടിയാണ്. ബഹുസ്വതരതയുടെയും ദർശനസമന്വയങ്ങളുടെയും വിളനിലത്ത്, ബ്രഹ്മചര്യം തപസ്സിനെ അളന്ന കാലത്ത് കാമകലകളിൽ ഗവേഷണം നടത്തിയ വാത്സ്യായനും ബലിമൃഗം സ്വർഗത്തിൽ പോവുമെങ്കിൽ മടിയാതെ മാതാപിതാക്കളെ തട്ടി അവർക്ക് സ്വർഗം ഉറപ്പാക്കരുതോ എന്നു ചോദിച്ച ചർവ്വാകനും മഹർഷി പദവി ഉറപ്പായിരുന്ന മണ്ണിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആരാധനാലയം തകർന്നുവീണത്. ജനാധിപത്യത്തിൽ നിയമവാഴ്ചയല്ലാതെ മനുഷ്യവാഴ്ച അനുവദനീയമല്ല എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അകാരണമായി വീര്യം പ്രദർശിപ്പിക്കാത്ത രാമനെയും സന്ന്യാസത്തെ ജ്ഞാനവൈരാഗ്യലക്ഷണമെന്നു നിർവ്വചിച്ച ആദിശങ്കരനെയുമാണ് യഥാക്രമം കർസേവകർക്കും അവരെ നയിച്ച സന്ന്യാസികൾക്കുമെതിരെ അദ്ദേഹം പ്രയോഗിക്കുന്നത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളല്ല നമുക്കു വേണ്ടത് എന്നദ്ദേഹം പറയുന്നത് സ്വയം അധ:പതിച്ച ഒരുവനല്ലാതെ മറ്റൊരുവനെ വെറുക്കാനാവില്ല എന്ന വിവേകാനന്ദസൂക്തത്തെ മുൻനിർത്തിയാണ്. എഴുത്തിലെ ആ സൂക്ഷ്മതയും കൃത്യമായ വാക്കുകളുടെ പ്രവാഹവും ഇതിഹാസങ്ങളിലുള്ള അറിവും കാലികമായ സ്വയം നവീകരണവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
ജനാധിപത്യത്തിന്റെ നന്മകളേറെയൊന്നും വളർന്നില്ല, തിന്മകളാവട്ടെ പനപോല വളരുകയും ചെയ്തു. ജനാധിപത്യക്രമത്തിൽ എളുപ്പവഴിയിൽ ക്രിയചെയ്താൽ ലഭിക്കുന്ന സ്വേച്ഛാധികാരത്തിന്റെ അടവുനയ രാഷ്ട്രീയം പയറ്റുന്നവരുടെ ലോകത്ത് അദ്ദേഹം വ്യത്യസ്തനായത് അറിവു കൊണ്ടാണ്, അത് അവതരിപ്പിക്കാനുള്ള കഴിവ് കൊണ്ടാണ്, അതിനുള്ള ശേഷി കൊണ്ടാണ്, അതിനുള്ള വിഭവങ്ങളത്രയും സ്വന്തമായി ഉണ്ടായിരുന്നതു കൊണ്ടുമാണ്. പലർക്കും ലഭ്യമല്ലാതിരുന്ന വിഭവങ്ങളത്രയും ചേരുംപടി ചേർന്നതിനു മീതെ പരന്ന വായനയും എഴുത്തും നിരന്തരം പ്രതിഭകളുമായുള്ള സംവാദങ്ങളും രൂപപ്പെടുത്തിയ മറ്റൊരു രാഷ്ട്രീയ നേതാവിനെ കണ്ടെത്തുക എളുപ്പമല്ല.
സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലേക്കുള്ള ലിങ്ക് ഇവിടെ - സൌഹൃദങ്ങളെ തൊട്ടറിഞ്ഞ സോഷ്യലിസ്റ്റ്