Tuesday, March 19, 2024

മിഥിലയിൽ നിന്നും തലശ്ശേരിയിലെ ജാനകിയിലേക്ക്

ഒരു ഡോ. ബാബാസാഹേബ് അംബേദ്കർ വായനയിൽ തൊട്ടു തുടങ്ങാം, “ഒരു സാമൂഹിക ശക്തിയെന്ന നിലയിൽ മതത്തെ അവഗണിക്കാനാവില്ല. എല്ലായിടത്തും ചരിത്രത്തിൻ്റെ പാവിനെ ക്രോസ്ചെയ്തു പോവുന്ന ഊടാണ് മതം"  എന്നാണ് ഹെബർട്ട് സ്പെൻസർ മതത്തെ ഉചിതമായി വിശേഷിപ്പിച്ചത്. എല്ലാ സമൂഹത്തിലും ഇത് സത്യമാണ്. എന്നാൽ മതം മറ്റിടങ്ങളിലെ പോലെ, ഇന്ത്യയിലങ്ങിനെ ചരിത്രത്തിൻ്റെ പാവിനെ മുറിച്ചുകടന്നു പോവുകയായിരുന്നില്ല, മറിച്ച് മനുഷ്യജീവിതത്തിൻ്റെ ഊടുംപാവും തന്നെയായി മാറുകയായിരുന്നു. ഹിന്ദുവിൻ്റെ ജീവിതത്തെ,  അവൻ്റെ ജീവിതത്തിൻ്റെ ഓരോ നിമിഷവും നിയന്ത്രിക്കുന്നത് മതമാണ്. അവൻ ജീവിതത്തിൽ എങ്ങനെ പെരുമാറണമെന്നും മരണശേഷം അവൻ്റെ ശരീരം എങ്ങനെ സംസ്കരിക്കണമെന്നും അത് നിർദ്ദേശിക്കുന്നു. എങ്ങനെ, എപ്പോൾ തൻ്റെ ലൈംഗിക ചോദനകളിൽ മുഴുകണമെന്ന് അത് അവനോട് പറയുന്നു. ഏത് ചടങ്ങുകളാണ് എപ്പോൾ നടത്തേണ്ടതെന്ന് അതവനോട് പറയുന്നു; ഒരു കുട്ടി ജനിക്കുന്നു - അതിന് എങ്ങനെ പേരിടണം, അതിൻ്റെ തലയിലെ മുടി എങ്ങനെ വെട്ടണം, എങ്ങനെ ആദ്യ ഭക്ഷണം നൽകണം. അവന് ഏതു തൊഴിലിൽ ഏർപ്പെടാം, ഏത് സ്ത്രീയെ വിവാഹം കഴിക്കാം എന്നതവനോട് പറയുന്നു. ആരോടൊപ്പമാണ് ഭക്ഷണം കഴിക്കേണ്ടതെന്നും എന്ത് ഭക്ഷണം കഴിക്കണമെന്നും ഏത് പച്ചക്കറികൾ നിയമാനുസൃതമാണെന്നും എന്തൊക്കെയാണ് നിഷിദ്ധമായതെന്നും അതവനോട് പറയുന്നു. അവൻ തൻ്റെ ദിവസം എങ്ങനെ ചെലവഴിക്കണം, എത്ര തവണ ഭക്ഷണം കഴിക്കണം, എത്ര തവണ പ്രാർത്ഥിക്കണം എന്നു പറയുന്നു. മതത്തിൻ്റെ പരിധിയിൽ വരാത്തതോ മതം ആജ്ഞാപിക്കാത്തതോ ആയ ഒരു ഹിന്ദു പ്രവൃത്തിയും ഇല്ല. വിദ്യാസമ്പന്നരായ ഹിന്ദുക്കൾ ഇത് നിസ്സംഗതയുടെ കാര്യമാണെന്ന മട്ടിൽ നോക്കുന്നത് വിചിത്രമായി തോന്നുന്നു.”(Dr. Babasaheb Ambedkar Writing and Speeches, Vol. 3)

അവനോട് എല്ലാം കല്പിക്കപ്പെട്ടപ്പോൾ അവൾ അവൻ്റെ കല്പനകൾക്ക് കീഴ്പ്പെടേണ്ടവളായി, ‘കല്പന’, കല്പനകൾ അനുസരിക്കാൻ ബാധ്യതപ്പെട്ട അവളുടെ പേരുകളിലൊന്നായി മാറി. അസമത്വത്തിൻ്റെ തട്ടുകളായി ജാതികളെ സൃഷ്ടിച്ച് ഓരോ ജാതിയിലും അവളെ ശൂദ്രയാക്കിയതാണ് മനുവിൻ്റെ സംഭാവന. ബുദ്ധൻ്റെ സമസൃഷ്ടിചിന്തയുടെ ലോകത്തെ തകർത്തത് അസമത്വം ആധാരശിലയാക്കിയ മനുസ്മൃതിയുടെ ജാതിവിഭജനമാണ്. ആദിയിൽ ഇവിടെ അത്രമേൽ സർവ്വശക്തകളായ ദേവതമാർ ഉണ്ടായത് എങ്ങിനെയാണ്?  അതു വിരൽചൂണ്ടുന്നത് സ്ത്രീപുരുഷ തുല്യതയുടെ ഒരു ഭൂതകാലത്തിലേക്കാണ്. മനുവിൻ്റെ നിയമങ്ങളായ  മനുസ്മൃതി ഒരു പുരാതന ഹിന്ദു നിയമഗ്രന്ഥമാണ്. കൃത്യമായ തീയതി ലഭ്യമല്ലെങ്കിലും ഏതാണ്ട്  ബിസി രണ്ടാം നൂറ്റാണ്ടിനും സിഇ മൂന്നാം നൂറ്റാണ്ടിനും ഇടയിൽ എഴുതിയതാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ബോധോദയ ശേഷം ബുദ്ധൻ തൻ്റെ ഉൾക്കാഴ്ചകളും തത്വങ്ങളും സമൂഹത്തിന് പകർന്ന് തൻ്റെ ജീവിതകാലം മുഴുവൻ ചെലവഴിച്ചു.  ബിസി 483-ൽ ബുദ്ധൻ  നിർവ്വാണം പ്രാപിച്ചതായി പഠനങ്ങൾ പറയുന്നു.  ബുദ്ധൻ്റെ സമത്വബോധത്തെയാണ്, മനു ജാതിയിലൂടെ, ജാതിയിലെ പുരുഷാധിപത്യത്തിലൂടെ ഇല്ലായ്മ ചെയ്തത്. 

യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ (എവിടെയാണോ, സ്ത്രീകള്‍ ആരാധിക്കപ്പെടുന്നത് അവിടെ മാത്രമേ ദേവതകള്‍ സന്തോഷിക്കൂ) എന്നു പറഞ്ഞ മനുസ്മൃതി തന്നെയാണ് ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നും പറയുന്നത്. കൌമാരത്തിൽ പിതാവിന്, യൌവ്വനത്തിൽ ഭർത്താവിന്, വാർദ്ധക്യത്തിൽ മക്കൾക്ക് കീഴ്പ്പെട്ട് കഴിയേണ്ടവളാണ്, സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നു തന്നെയാണ് മനു പറഞ്ഞത്.  പെണ്ണിൻ്റെ നൈസർഗികമായ കരുത്തിനെ  ആരാധനയിലൂടെ അംഗീകരിച്ച്, സ്വാതന്ത്ര്യം കണ്ടുകെട്ടി പെണ്ണിനെ അടിമയാക്കിയതാണ് മനു, മനുവാദികൾ ഇന്നും ചെയ്തുകൊണ്ടിരിക്കുന്നതും അതു തന്നെയാണ്. അങ്ങിനെ ഒന്നു സൂക്ഷ്മമായി നോക്കിയാൽ ഇന്ത്യൻ വനിതകളെ ഒന്നടങ്കം പുരുഷന് കീഴ്പ്പെട്ടവളാക്കി, ഒരോ ജാതിയിലും അവരെ താഴ്ന്നവരാക്കി മാറ്റിയത് ബ്രാഹ്മണ്യമാണ്, മനുസ്മൃതിയിലൂടെയാണ് അത് സാധ്യമാക്കിയത്.  എന്നാൽ ഇന്നാരെങ്കിലും മനുസ്മൃതി വായിക്കുന്നുണ്ടോ, അതിനനുസൃതമായി ജീവിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ആദ്യഭാഗത്തിന് വായിക്കുന്നില്ല എന്നും രണ്ടാംഭാഗത്തിന് മിക്കവാറും അങ്ങിനെ തന്നെ ജീവിക്കുന്നു എന്നുമാണ് ഉത്തരം. രണ്ടായിരത്തോളം വർഷം പഴക്കമുള്ള ഒന്നിൻ്റെ സ്വാധീനം അത്രമാത്രമോ എന്നു സംശയമുള്ളവർ, കേവലം 19ാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ വന്ന കമ്മ്യൂണിസത്തിൻ്റെ സ്വാധീനം നോക്കൂ. ആരും ഏറെയൊന്നും വായിക്കുന്നില്ലെങ്കിലും ഈ ട്രാൻസ്പാരൻസി യുഗത്തിലും അതിൻ്റെ വിശ്വാസികളുടെ നേരം വെളുക്കാത്ത ശൈലി മാത്രം നോക്കിയാൽ മതി. മതപ്രബോധനങ്ങൾക്കും പ്രത്യയശാസ്ത്ര പ്രബോധനങ്ങൾക്കും അങ്ങിനെയൊരു മസ്തിഷ്കപ്രക്ഷാളന ശേഷിയുണ്ട്. അവിടെ വിശ്വാസമാണ് പ്രധാനം, വിശ്വാസ സംരക്ഷണം  പരമപ്രധാനവും.  വിശ്വാസസംരക്ഷണം മഹത്തായൊരു ലക്ഷ്യമായി തന്നെ മാറുമ്പോൾ അതിലേക്കുള്ള ഏതു മാർഗവും, കൊലയും ബലാൽസംഗവും വരെയും ന്യായീകരിക്കപ്പെടുകയും ചെയ്യും. അത്തരം ഫാസിസം ഭയക്കുന്ന ഒരിസം നിലവിൽ ഇന്ന്  ഫെമിനിസമാണ്. ഏതുമതവും ഏതിസവും ജൈവികമായും ജനിതകമായും അടുത്തിരിക്കുന്നത് ഫാസിസത്തോടാണ്, രണ്ടും പുരുഷാധിപത്യമാണ്. സ്വാഭാവികമായും അസഹിഷ്ണുത മുഖമുദ്രയാവും. 

അംബേദ്കർ മറ്റൊരിടത്ത് തുടരുന്നു, “ആര്യന്മാർക്കിടയിലെ സ്ത്രീപുരുഷബന്ധം ഒരു നിയന്ത്രണവുമില്ലാത്ത ഒന്നായിരുന്നു.  ഒരു ആണും പെണ്ണും തമ്മിലുള്ള ശാശ്വതമായ ബന്ധമാണ് വിവാഹം എന്നവർക്ക് അറിയാത്ത ഒരു കാലമുണ്ടായിരുന്നു. മഹാഭാരതത്തിൽ നിന്ന് ഇത് വ്യക്തമാണ്, പാണ്ഡുവിൻ്റെ ഭാര്യ കുന്തിയോട് മറ്റാരിൽ നിന്നെങ്കിലും കുട്ടികളെ ജനിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പാണ്ഡുവിൻ്റെ അപേക്ഷയ്ക്കുള്ള കുന്തിയുടെ മറുപടിയിൽ അതുണ്ട്.  തങ്ങളുടെ ലൈംഗികബന്ധത്തിൽ പാടില്ലാത്തതായി ഒന്നുമേ ഇല്ലാത്ത  ഒരു കാലമുണ്ടായിരുന്നു ആര്യന്മാർക്ക്. സഹോദരൻ സഹോദരിയോടൊപ്പം, മകൻ അമ്മയോടൊപ്പവും, അച്ഛൻ മകളോടൊപ്പവും, മുത്തച്ഛൻ ചെറുമകളുമായും സഹവസിച്ച സംഭവങ്ങളുണ്ട്. സ്ത്രീകൾക്കിടയിൽ ഒരു കമ്മ്യൂണിസം ഉണ്ടായിരുന്നു. അനേകം പുരുഷന്മാർ ഒരു സ്ത്രീയെ പങ്കിട്ടെടുത്ത ആർക്കും അവൾ സ്വകാര്യസ്വത്തല്ലാതിരുന്ന, ആർക്കും മറ്റു പ്രത്യേകമായ അവകാശങ്ങളും അവളുടെ മേൽ ഇല്ലാതിരുന്ന ഒരു ലളിതമായ കമ്മ്യൂണിസമായിരുന്നു അത്. അത്തരമൊരു കമ്മ്യൂണിസത്തിൽ സ്ത്രീയെ ഗണിക എന്നായിരുന്നു വിളിച്ചത്, ഒരു ഗണത്തിന് സ്വന്തമായവൾ എന്നർത്ഥത്തിൽ.   ആര്യന്മാർക്കിടയിലും സ്ത്രീകളിൽ ഈ കമ്മ്യൂണിസത്തിൻ്റെ നിയന്ത്രിത രൂപമുണ്ടായിരുന്നു. ഇതിൽ സ്ത്രീയെ, ഓരോരുത്തരുടെയും ദിവസം നിശ്ചയിച്ച്  ഒരു കൂട്ടം പുരുഷന്മാർക്കിടയിൽ പങ്കിട്ടു. അങ്ങിനെ ഓരോരുത്തരുടെയും സമയം നിശ്ചയിച്ചിരിക്കുന്ന സ്ത്രീയെ വാരാംഗന എന്ന് വിളിച്ചു. അങ്ങിനെ വേശ്യാവൃത്തി തഴച്ചുവളരുകയും ഏറ്റവും മോശമായ രൂപമെടുക്കുകയും ചെയ്തു. മറ്റൊരിടത്തും പൊതുസ്ഥലത്ത് ലൈംഗികബന്ധത്തിന് കീഴടങ്ങാൻ വേശ്യകൾ സമ്മതിക്കാറില്ല.  എന്നാൽ പ്രാചീന ആര്യന്മാരുടെ ഇടയിൽ അതും നിലനിന്നിരുന്നു. പുരാതന ആര്യന്മാർക്കിടയിൽ  മൃഗീയത നിലനിന്നിരുന്നു, അങ്ങിനെയുള്ളവരിൽ  ആദരണീയരായ ഋഷിമാർ കൂടി ഉണ്ടായിരുന്നു.” (Dr. Babasaheb Ambedkar Writing and Speeches, Vol. 4). 

ഫാസിസത്തിൻ്റെ അന്ത്യം ഫെമിനിസത്തിലൂടെ 

വാരാംഗനമാരുടെ ഗതകാലത്തിൽ നിന്നും വീരാംഗനമാരുടെ വർത്തമാന  കാലത്തേക്ക് സമൂഹം മാറിയത് വനിതകളുടെ നിരന്തരമായ പോരാട്ടത്തിൻ്റെ ഫലമാണ്, ആചാരങ്ങൾ ഒന്നൊന്നായി ലംഘിച്ച് പുരുഷാധിപത്യത്തിൻ്റെ കടവേരിളക്കിയ മുന്നേറ്റങ്ങളുടെ ചരിത്രമാണത്. കാലം പലതിനെയും പുനർനിർവ്വചിക്കാറുണ്ട്, ദാരിദ്ര്യം എന്നത്  മനസ്സിലുള്ളത് നിറവേറ്റാൻ പറ്റാത്ത അവസ്ഥ കൂടിയാണ്. ജനാധിപത്യ ലോകത്തിലെ പരമദരിദർ അങ്ങിനെ നോക്കിയാൽ ഇന്ന് ഫാസിസ്റ്റുകളാണ്.  ചെയ്തുകൂട്ടുന്ന വങ്കത്തരങ്ങൾക്ക് അവർ ഏൽക്കേണ്ടി വരുന്ന പരിഹാസം സമകാലിക ലോകത്ത് സമാനതകളില്ലാത്തതാണ്. ആക്ഷപഹാസ്യം, പരിഹാസം ഒന്നും പെണ്ണിന് പറഞ്ഞതല്ലാതിരുന്ന കാലത്തുനിന്നും അവരുടെതായ ട്രോളുകൾ നമ്മൾ ഇന്ന് ആസ്വദിച്ചു ചിരിക്കുന്നു. ചിന്തകളെ ഒന്നു റീവൈൻഡ് ചെയ്താൽ കാണാം ഫാസിസ്റ്റുകളുടെ സ്വന്തം ഗതകാലലോകത്ത് വിമർശത്തിനും പരിഹാസത്തിനുമുള്ള ഏറ്റവും ചുരുങ്ങിയ ശിക്ഷ വധമായിരുന്നു. എന്നാൽ  ജനാധിപത്യ ലോകത്ത്, വനിതകൾ സകല മേഖലകളിലും മുഖ്യധാരയിലേക്ക് കുതിക്കുന്ന കാലത്ത്  അതിനു സ്കോപ്പില്ല. അതിപരുക്കൻ പാറക്കല്ലുകളെ വെണ്ണക്കല്ലുകളാക്കുന്നത് എടുക്കുന്ന പാത്രത്തിൻ്റെ ഷേപ്പ് സ്വീകരിക്കുന്നത്രയും മൃദുവായ വെള്ളമാണ്, പ്രവാഹമാണ്, കാലമാണ്. കാലം സാമൂഹികരോഗങ്ങൾക്ക് കൺകണ്ട വൈദ്യനാണ്, കാലത്തിനാവാത്തത് കാലനുള്ളതാണെന്നു മാത്രം, അതു ലോകത്തെവിയെയാണെങ്കിളും. എല്ലാ മതങ്ങളുടെയും ഫാസിസങ്ങളുടെയും ഗതി അതാണ്, ലക്ഷണശാസ്ത്രപ്രകാരം  ഫെമിനിസമാവും അവസാനത്തെ ആണി അടിക്കുക. 

രാമായണത്തിലെ സീത വിധേയയാവേണ്ടിവന്ന അഗ്നിപരീക്ഷ, അഗ്നിയിൽ ചാടി പരിക്കുപറ്റാതെ, പൊള്ളലേല്ക്കാതെ പുറത്തുവന്ന് തൻ്റെ പാതിവ്രത്യം തെളിയിച്ച സംഭവത്തിൻ്റെ മറുപുറം നാമൊന്നു നോക്കണം. അവിടെ രാമൻ പുരുഷോത്തമനും സീത വനിതാരത്നവുമാണ്.  ബാക്കി സാദാ ഉത്തമപുരുഷുക്കൾ അഥവാ കൊച്ചുരാമൻമാർ ചില്ലറസംശയത്തിൻ്റെ പേരിൽ ‘സ്വന്തം’ പെണ്ണിനെ തീവെച്ചാൽ ഇതേ നിയമപ്രകാരം എന്താവും വിധി? തീവെക്കപ്പെട്ട പെണ്ണ് പാതിവ്രത്യം നഷ്ടപ്പെട്ടതു കാരണം, ഭർത്താവിന് കീഴ്പ്പെട്ട് ജീവിക്കാത്തതുകാരണം വെന്തു ചത്തു എന്നാവും ന്യായവിധി. അല്ലെങ്കിൽ രാമായണന്യായ പ്രകാരം പരിക്കേൽക്കരുതായിരുന്നുവല്ലോ. ഇത് അതിശയോക്തിയായി തോന്നുന്നവർ തിരുവിതാംകൂറിലെ പോയ നൂറ്റാണ്ടിലെ ശിക്ഷാനിയമവുമായി ഒന്നു തട്ടിച്ചുനോക്കിയാൽ മതി. തിളക്കുന്ന എണ്ണയിൽ കൈമുക്കി തിരുവിതാംകൂർ പാതിവ്ര്യത്യവും മോഷണവും തെളിയിച്ചത് രാമായണകാലത്തൊന്നും അല്ല, ലോകചരിത്രവുമായി തട്ടിച്ചുനോക്കിയാൽ അടുത്ത കാലത്താണ്. താഴ്ന്ന ജാതിക്കാർക്ക് തലക്കരവും മീശക്കരവും മുലക്കരവും അടക്കേണ്ടിവന്ന കാലമുണ്ടായിരുന്നതും ഇതിഹാസകാലത്തല്ല, തട്ടിച്ചുനോക്കിയാൽ ഇന്നലെയാണ്. മാറു മറയ്ക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് അതു മറച്ചാലുള്ള ശിക്ഷയുടെ  കാലത്തിനും വയസ്സ് കുറവാണ്. ശിക്ഷയുടെ തീവ്രതയും ജാതി അടിസ്ഥാനത്തിലായിരുന്നു, അന്യൻ്റെ ഭാര്യയെ പ്രാപിച്ച കേസിൽ ഉന്നതകുലജാതർ തിളയ്ക്കുന്ന എണ്ണയിൽ കൈമുക്കി പൊള്ളാതെ നിരപരാധിയാണെന്ന് തെളിയിച്ചിട്ടുണ്ട്, പക്ഷേ ആ ലക്ഷ്വറി ശൂദ്രനുണ്ടായിരുന്നില്ല.  മലബാറിലെ സിവിൽ കേസുകളിൽ ദ്വന്ദ്വയുദ്ധത്തിൽ വിജയിച്ചയാൾ കേസ് വിജയിച്ച ഗതകാലമുണ്ടായിരുന്നു. മുതലകൾ വിഹരിക്കുന്ന ജലാശയത്തിലൂടെ നിന്തി മറുകര പിടിച്ച് പാവങ്ങൾക്ക് നിരപരാധിത്വം തെളിയിക്കേണ്ട കാലവുമുണ്ടായിരുന്നു.   എല്ലാം മാറ്റിമറിച്ചത് മനുസ്മൃതിയല്ല, മതബോധങ്ങളുമല്ല, മറിച്ച് മതനിരാസമാണ്.  സെക്യുലറിസം.  പിന്നെ ജനാധിപത്യവും. പഠിച്ചതിനെ, കാലഹരണപ്പെട്ട അറിവിനെ കുഴിച്ചുമൂടുന്നതാണ് സംസ്കാരം, ഇംഗ്ലീഷിൽ അൺലേൺ എന്നുപറയുന്നത്.  അതുകൊണ്ടാണ് ശവം മറവുചെയ്യുന്നതിന് നമ്മൾ സംസ്കാരം എന്ന വാക്കുപയോഗിക്കുന്നത്. 

കാലങ്ങളായി, ഇതിഹാസകാലം തൊട്ടേ നമ്മൾ കാണുന്നതാണ്, വരികളിലുള്ളതല്ല വീഥികളിൽ സംഭവിക്കുക എന്ന സത്യം. ആരാണ് ധർമ്മപുത്രർ? ധർമ്മത്തിൻ്റെ മൂർത്തിമത്ഭാവമായ യുധിഷ്ഠിരനാണ് ദ്രൌപദിയെ തൻ്റെ ചരക്കായി കണ്ട് ചൂതിൽ പണയം വച്ചത്. ബുദ്ധമതം അനുശാസിച്ചത് ആരാധനയല്ല, അഷ്ടാംഗമാർഗത്തിലെ ജീവിതമാണ്. അതുകൊണ്ടുതന്നെ വരികളിലും വീഥികളിലും ബുദ്ധൻ ഒന്നുതന്നെയായിരുന്നു.  ഹിന്ദു പഞ്ചകന്യകളായി വാഴ്ത്തിയ വനിതകളിൽ ഒന്നുപോലും അവിവാഹിത ആയിരുന്നില്ല, എല്ലാവരും ഭർത്താവിന് സമ്പൂർണമായും കീഴ്പ്പെട്ടവളായിരുന്നു. അല്പമെങ്കിലും, ഒരു പ്രതിഷേധസ്വരമെങ്കിലും എന്നെങ്കിലും ഉയർത്തി വ്യത്യസ്തരായവർ സീതയും ദ്രൌപദിയുമായിരുന്നു. സഖി എന്നു കൃഷ്ണനും സഖാ എന്നു ദ്രൌപദിയും വിളിച്ചു, സഖിക്കും സഖാവിനുമിടയിലെ സഖ്യമാണ് സത്യത്തിൽ ദ്രൌപദിയെ രക്ഷിച്ചത്.  മാധ്യസ്ഥത്തിനു പോവുമ്പോൾ കൃഷ്ണനെ ദ്രൌപദി ഓർമ്മിപ്പിച്ചത് അഴിഞ്ഞുവീണ തൻ്റെ മുടിക്കെട്ടാണ്, ദുശ്ശാസനൻ്റെ പിടി വീണശേഷം പിന്നീടൊരിക്കലും കെട്ടാത്ത മുടി. കൃഷ്ണാ ഇതോർമ്മയിലുണ്ടാവണം - തൻ്റെ അഴിഞ്ഞുകിടക്കുന്ന മുടിയിൽ വിരലോടിച്ച് കൃഷ്ണനെ കൃഷ്ണ ഓർമ്മപ്പെടുത്തിയത് അവളുടെ പ്രതിജ്ഞയായിരുന്നു.  അവിടെ, മധ്യസ്ഥത്തിനു മുന്നേ  കുറിച്ചു സത്യത്തിൽ മഹാഭാരതയുദ്ധം.  കൃഷ്ണയ്ക്കുവേണ്ടി, അവളുടെ ഒന്നിനും കൊള്ളാത്ത കെട്ടിയവന്മാർക്കുവേണ്ടി ഭീഷ്മരുടെ പരിഹാസം കൃഷ്ണൻ ഏറ്റുവാങ്ങി പുഞ്ചിരിക്കുന്നുണ്ട് ഒരിടത്ത്. ദീർഘസുമംഗലീ ഭവ എന്ന അപ്രതീക്ഷിത അനുഗ്രഹത്തിലൂടെ, ഇനി തനിക്ക് ദ്രൌപദിയെ വിധവയാക്കി വാക്കുമാറ്റുക സാധ്യമല്ലെന്നു മനസ്സിലാക്കിയ,   തനിക്കബദ്ധം പിണഞ്ഞതായി മനസ്സിലാക്കിയ, തൻ്റെ ‘സ്വച്ഛന്ദമൃത്യു’വിൽ ഒരു തീരുമാനമായതായി മനസ്സിലാക്കിയ ഭീഷ്മർ, കൃഷ്ണനെ തമാശയാക്കുന്നുണ്ട്. കൃഷ്ണയുടെ പാദുകങ്ങളുമായി മാറിനില്ക്കുന്ന കൃഷ്ണനോട് ഭീഷ്മർ പറയുന്നുണ്ട്, വെറുതെയല്ല കൃഷ്ണാ താങ്കളെ ഭക്തപരാധീനൻ (ഭക്തരുടെ അടിമ) എന്നു ആളുകൾ പറയുന്നത്. അയാൾ അതാസ്വദിക്കുന്നുണ്ട്, അംഗീകരിക്കുന്നുമുണ്ട്. രാമായണത്തിൽ രാമനെ ഉപേക്ഷിച്ച് ജാനകി ഭൂമിയിലേക്ക്, തൻ്റെ മാതാവിലേക്ക് മടങ്ങുന്നുണ്ട്. ഇന്നിൻ്റെ ഭാഷയിൽ ഒരു ആത്മഹത്യ. ഇനി ഒരു നൂറ്റാണ്ടുമുന്നേ ഭൂമി പിളർന്നു പോവാതെ  കടൽ കടന്നുപോയ ലോകത്തിന് ഏറെ സംഭാവന ചെയ്ത തലശ്ശേരിയിലെ മറ്റൊരു ജാനകിയുടെ ചരിത്രമുണ്ട്.  

ഇ കെ ജാനകി അമ്മാളുടെ ജീവിതം പകരുന്ന പാഠം

തലശ്ശേരിയിൽ നിന്നും ലോകത്തോളം വളർന്ന ജാനകി അമ്മാൾ ഒരു നൂറ്റാണ്ടുമുന്നേയാണ്, അറിവിൻ്റെ മേഖലയിൽ വിപ്ലവകരമായ വിജയം കൈവരിക്കാനായി അമേരിക്കയിലെ മിഷിഗൺ സർവ്വകലാശാലയിലേക്ക് തുഴഞ്ഞത്. ഒരു കലർപ്പു കുടുംബത്തിലെ (blended family) പത്തൊമ്പത് സഹോദരങ്ങൾക്കിടയിൽ പത്താമത്തെ മകളായി ജാനകി വളരുമ്പോൾ, കാണുന്നത്  അവളുടെ സഹോദരിമാർ ക്രമമായി വിവാഹിതരാവുന്നതാണ്.  തൻ്റെ ഊഴം വന്നപ്പോൾ,  മറ്റൊരു തിരഞ്ഞെടുപ്പാണ് അവൾ നടത്തിയത്.  മദ്രാസിലെ ക്വീൻ മേരീസ് കോളേജിൽ നിന്ന് ബിരുദവും പ്രസിഡൻസി കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ഓണേഴ്‌സ് ബിരുദവും നേടിയ അമ്മാൾ ദാമ്പത്യജീവിതം തള്ളി,  സ്‌കോളർഷിപ്പ് ജീവിതം തിരഞ്ഞെടുത്തു. ഇന്ത്യയിലെന്നല്ല,  അന്തർദേശീയ തലത്തിലും ഉന്നതവിദ്യാഭ്യാസത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നില്ല,  സ്ത്രീകൾക്കും പെൺകുട്ടികൾക്കും അത് അനുകൂല സാഹചര്യമായിരുന്നില്ല.  1913-ൽ, ഇന്ത്യയിലെ സ്ത്രീകളുടെ സാക്ഷരത ഒരു ശതമാനത്തിൽ താഴെയായിരുന്നു, പത്താം ക്ലാസിനു മുകളിലുള്ള സ്‌കൂളിൽ ആകെ 1,000-ൽ താഴെ സ്ത്രീകൾ മാത്രമാണ് അന്നു ചേർന്നതെന്ന് അമ്മാളിൻ്റെ ബന്ധു കൂടിയായ അമേരിക്കയിലെ സസക്സ് സർവ്വകലാശാലയിലെ പ്രൊഫസർ വിനിതാ ദാമോദരൻ ജൻഡർ, റെയ്സ് ആൻ്റ് സയൻസ് ഇൻ ട്വൻ്റിയത്ത് സെൻച്വറി ഇന്ത്യ എന്ന തൻ്റെ ഗവേഷണപ്രബന്ധത്തിൽ എഴുതിയിട്ടുണ്ട്. 


ബിരുദം നേടിയ ശേഷം, അമ്മാൾ മദ്രാസിലെ വിമൻസ് ക്രിസ്ത്യൻ കോളേജിൽ മൂന്ന് വർഷം പഠിപ്പിച്ചു: ഏഷ്യൻ സ്ത്രീകൾക്കായി 1917-ൽ മനുഷ്യസ്‌നേഹിയായ ലെവി ബാർബർ സ്ഥാപിച്ച ബാർബർ സ്‌കോളർഷിപ്പിലൂടെ സൗജന്യമായി മിഷിഗൺ സർവകലാശാലയിൽ  പഠിക്കാൻ അമ്മാൾ ശ്രമം നടത്തി വിജയിച്ചു. 1924-ൽ അവർ മിഷിഗണിൽ ബാർബർ സ്കോളറായി ബോട്ടണി ഡിപ്പാർട്ട്‌മെൻ്റിൽ ചേർന്നു. പ്രശസ്തമായ സ്‌കോളർഷിപ്പിന് അമേരിക്കയിൽ എത്തിയെങ്കിലും, കിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് യാത്രക്കാരെപ്പോലെ അമ്മാളും എലിസ് ഐലൻഡിൽ ഇമിഗ്രേഷൻ സ്റ്റാറ്റസ് ക്ലിയർ ആകുന്നതുവരെ തടവിലാക്കപ്പെട്ടു. നീണ്ട ഇരുണ്ട മുടിയും ഇന്ത്യൻ സിൽക്കിൻ്റെ പരമ്പരാഗത വസ്ത്രവുമണിഞ്ഞ ജാനകിയെ ഒരു ഇന്ത്യൻ രാജകുമാരിയായി അധികാരികൾ തെറ്റിദ്ധരിച്ചതു കാരണമാണ്  പ്രവേശനം എളുപ്പമായത്.  താൻ ഒരു രാജകുമാരിയാണോ എന്ന് ചോദിച്ചപ്പോൾ, "ഞാൻ അത് നിഷേധിച്ചില്ല," എന്നാണ് അമ്മാൾ പിന്നീട് അതേപറ്റി പറഞ്ഞത്.


മിഷിഗൺ സർവ്വകലാശാലയിൽ അവർ സസ്യകോശശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ജനിതക ഘടനയെയും സസ്യങ്ങളിലെ ജീൻ എക്സ്പ്രഷൻ്റെ രീതികളെയും കുറിച്ചുള്ള പഠനം. 1925-ൽ അമ്മാൾ മാസ്റ്റേഴ്സ് ഓഫ് സയൻസ് നേടി. 1931-ൽ അവർ ഡോക്ടറേറ്റ് നേടി, യു.എസിൽ സസ്യശാസ്ത്രത്തിൽ ആ ബിരുദം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയായി. തലശ്ശേരിയിൽ നിന്നുയർന്ന് ഏതാണ്ട്  ലോകം മുഴുവനുമായി പ്രവർത്തിച്ച ഗവേഷകയാണ് ജാനകി അമ്മാള്‍. സസ്യജാതികൾക്കിടയിൽ 'വർഗാന്തര സങ്കരണം' (ഇൻ്റർജനറിക് ഹൈബ്രിഡൈസേഷൻ) സാധ്യമാണെന്ന് കണ്ടെത്തിയത് അമ്മാളാണ്. ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ മധുരവും ഉയർന്ന വിളവ് നൽകുന്നതുമായ ഒരിനം കരിമ്പ് ജനിച്ചത് അമ്മാളിൻ്റെ അറിവിൽ നിന്നാണ്, കഠിന പരിശ്രമത്തിൽ നിന്നും. അസംഖ്യം ഗവേഷണപ്രബന്ധങ്ങൾ ദേശീയ, അന്തർദേശീയ ശാസ്ത്രജേണലുകളിൽ പ്രസിദ്ധീകരിച്ചു.സസ്യശാസ്ത്രത്തിൽ മാത്രമല്ല ഭൂവിജ്ഞാനീയത്തിലും താല്പര്യമുണ്ടായിരുന്ന അമ്മാൾ ഹിമാലയപർവ്വത നിരകളെക്കുറിച്ചും പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


"ക്ലോൺ" എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ജെ.ബി. ഹാൽഡേൻ എന്ന പ്രശസ്ത ജനിതകശാസ്ത്രജ്ഞൻ, പില്ക്കാലത്ത്  മധ്യപ്രദേശിലെ ഗോണ്ടുകൾക്കിടയിൽ ജീവിച്ച അതിപ്രശസ്ത നരവംശശാസ്ത്രജ്ഞൻ വെരിയർ എൽവിൻ തുടങ്ങിയവരുമായുള്ള സൌഹൃദം,  സർവ്വോപരി. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ വ്യക്തിപരമായ ക്ഷണവുമാണ് ജാനകി അമ്മാളിനെ ഇന്ത്യയിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്. അവൾ തിരികെ വന്ന് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി പ്രവർത്തിച്ചു, ലഖ്‌നൗവിലും പിന്നീട് ജമ്മുവിലും ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിച്ചു. കൊൽക്കത്തയിൽ താമസിക്കുമ്പോഴും അവൾ ഹാൽഡേനുമായുള്ള സൗഹൃദം തുടർന്നു. മനുഷ്യ ജനിതകശാസ്ത്രത്തെയും ജീവിവർഗങ്ങളുടെ കൃത്രിമ പ്രജനനത്തെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിശാലമായ വീക്ഷണങ്ങളെ പ്രതി അമ്മാൾ അദ്ദേഹത്തെ  വിശേഷിപ്പിച്ചിരുന്നത് ‘നോട്ടി മാൻ’ എന്നായിരുന്നു. മഹാത്മാഗാന്ധിയുടെ ആദ്യകാല അനുയായിയായ അമ്മാൾ വാർധയിലെ ആശ്രമം സന്ദർശിച്ചപ്പോൾ ചെടികൾ നട്ടുവളർത്താനും പരിസ്ഥിതിയുടെ പോഷണത്തിനുമായി കാര്യമായ പ്രവർത്തനങ്ങളൊന്നും കാണാതെ നിരാശയായി.  ഗാന്ധി ആശ്രമത്തിലെ വാസം പഴയ ഋഷിമാരുടെ ആശ്രമങ്ങളിലേക്കുള്ള തിരിച്ചുപോക്ക് പോലെയായിരിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. തൻ്റെ ലളിതമായ ജീവിതരീതിയിൽ സൌന്ദര്യബോധത്തിനും ക്രമീകരണങ്ങൾക്കും ഏറെ പ്രാധാന്യം നല്കിയിരുന്നു അമ്മാൾ.  നെഹ്‌റുവിനേക്കാൾ നേരത്തെ തന്നെ പ്രൊഫസർ സി വി രാമൻ അമ്മാളിലെ ധിഷണയുടെ പ്രഭാവം  കണ്ട് അക്കാദമിയുടെ ഫൗണ്ടേഷൻ ഫെല്ലോ ആക്കി. വർഷങ്ങൾക്ക് ശേഷം, 1957-ൽ അവർ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1970-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. അന്നു മുതൽ മദ്രാസ് സർവ്വകലാശാലയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ബോട്ടണിയിൽ എമറിറ്റസ് സയൻ്റിസ്റ്റായി സേവനമനുഷ്ഠിച്ചു. 1977-ൽ രാജ്യം അവർക്ക് പത്മശ്രീ സമ്മാനിച്ചു.  1984 ഫെബ്രുവരി 7-ന് മരണമടയുന്നതുവരെ അവർ ഗവേഷണങ്ങൾ തുടരുകയും ചെയ്തു. 1999-ൽ അമ്മാളുടെ പേരിൽ രാഷ്ട്രം രണ്ട് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തി: ഇ കെ ജാനകി അമ്മാൾ നാഷണൽ അവാർഡ് ഓൺ പാൻ്റ് ടാക്സോണമി,  സമാനമായ ഒന്ന് അനിമൽ ടാക്‌സോണമിയിലും.


തലശ്ശേരിയിലെ ഒരു സാധാരണ വനിത ഒരു പക്ഷേ ഇന്നും ആലോചിക്കാൻ സാധ്യതയില്ലാത്ത ഒന്നാണ് ഒരു നൂറ്റാണ്ടുമുന്നേ ജാനകി അമ്മാൾ ചെയ്തത്. മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻ്റ് ബ്രീഡിംഗ് റിസർച്ചിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷകയായ നേഹ ഭാട്ടിയ പറയുന്നുണ്ട്, അവർക്ക് പ്രചോദനമായത്, വഴികാട്ടിയായത്, പ്രകാശഗോപുരമായത് ഇന്ത്യൻ സസ്യശാസ്ത്രജ്ഞയായ ജാനകി അമ്മാളാണ്. "സ്ത്രീകൾ അവരുടെ സ്വപ്നങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന് സാമാന്യവൽക്കരിക്കേണ്ടത് പ്രധാനമാണ്."  അമ്മാളിൽ നിന്നും നേഹ നേടിയ പാഠമാണത്. വിവാഹം, കുടുംബം എങ്ങിനെയാണ് പെണ്ണിൻ്റെ സ്വപ്നങ്ങളെ കരിച്ചുകളയുന്നത് എന്നറിയാൻ പെൺകുട്ടികൾക്ക് അമ്മാളിൻ്റെ ജീവിത വിജയ ഗാഥ ധാരാളമാണ്.  


ഏറ്റവും ചുരുങ്ങിയത് തലശ്ശേരിയെങ്കിലും ഓർക്കണം, സകല വിവേചനങ്ങളെയും അതിജീവിച്ച് നാടുവിട്ട് മിഷിഗൺ സർവ്വകലാശാലയിൽ പോയി  പോസ്റ്റ് ഗ്രാജ്വേഷൻ നേടിയതിൻ്റെ ഒരു നൂറ്റാണ്ട് തികയുകയാണ് അടുത്തവർഷം, 2025. നമ്മൾ അതു ആഘോഷിക്കേണ്ടതാണ്. പെൺകുട്ടികൾക്ക് മാതൃകയാവാനാണ് എന്നു കരുതിയെങ്കിൽ തെറ്റി, പൊതുസമൂഹത്തിന്, സകല വിദ്യാർത്ഥികൾക്കും മാതൃകയാവാനാണ്. കുറച്ചുവർഷം  മുന്നേ കിരൺബേദി ഒരുവേദിയിൽ മനോഹരമായി വിദ്യാർത്ഥി സമൂഹവുമായി സംവദിച്ചു. അതുകഴിഞ്ഞ് ഒരാൾ ഉപദേശിച്ചു, പെൺകുട്ടികൾ ബേദിയെ മാതൃകയാക്കണം.  അതെന്താ ആൺകുട്ടികൾക്ക് പറ്റില്ലേ എന്നുചോദിക്കാൻ ബോധമുള്ള ഒരു നാവും ആ പരിസരത്ത് കണ്ടില്ല.  തലശ്ശേരിയിൽ എത്ര സ്മാരകങ്ങൾ ആരുടെയെല്ലാം പേരിൽ ഉണ്ടെന്ന് തലശ്ശേരിക്കാരനായ എനിക്കറിയില്ല, അതിൽ എവിടെയെങ്കിലും ഒരു കല്ല് ലോകോത്തര സംഭാവനകൾ നല്കിയ ജാനകി അമ്മാളിനുണ്ടോ എന്നും എനിക്കറിയില്ല. പക്ഷേ അവർക്കേറ്റവും ഉചിതമായ ഒരു സ്മാരകം യൂറോപ്പിലുള്ളതായി വായിച്ചു. യൂറോപ്പിനെ അലങ്കരിക്കുന്ന അതിവിശിഷ്ടമായ മഗ്നോളിയ പൂമരങ്ങൾ വികസിപ്പിച്ചതിൻ്റെ പേരിൽ, യുകെയിലെ ജോൺ ഇന്നസ് സെൻ്ററിൽ സൌരഭ്യം പരത്തുന്ന ആ പൂവിന് അമ്മാളിൻ്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും മാനിച്ച് അവർ നല്കിയ പേര്  "ഇ.കെ. ജാനകി അമ്മാൾ" എന്നാണ്. 


ബെഡ്റൂമുകളിൽ നിന്നും ബോർഡ്റൂമിലേക്ക് 

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്നതിനെ കാലികമായി പരിഷ്കരിച്ചാൽ അതു സ്വാഭാവികമായും ബെഡ്റൂമുകളിൽ നിന്നും ബോർഡ്റൂമുകളിലേക്ക് എന്നാവണം. മുകളിൽ പറഞ്ഞ ഒരു നൂറ്റാണ്ടുമുന്നേ ഒരു ശതമാനത്തിൽ താഴെ സ്ത്രീസാക്ഷരതയിൽ നിന്നും നമ്മൾ ഏറെ മുന്നേറി എന്നത് സത്യമാണ്. അതു മനുസ്മൃതിയോടും ബാക്കി മതബോധനങ്ങളോടും പുരുഷാധിപത്യ പ്രത്യയശാസ്ത്രങ്ങളോടും ഏറ്റുമുട്ടി തന്നെയാണ്.  സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലോകത്തെ വികസിത സമൂഹവുമായി തട്ടിച്ചുനോക്കിയാൽ ബോർഡ് റൂമുകളിലെ പെൺസാന്നിദ്ധ്യം കുറവു തന്നെയാണ്. ബോർഡുകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം 2022 ൽ 18 ശതമാനമായി ഉയർന്നെങ്കിലും രാജ്യം ഫ്രാൻസ്, സ്വീഡൻ, യുഎസ്, യുകെ എന്നിവയെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന് ഒരു റിപ്പോർട്ട് പറയുന്നു. 2013 മുതൽ 2022 വരെയുള്ള കാലയളവിൽ, ബോർഡുകളിലെ വനിതാ പ്രാതിനിധ്യം 2013ലെ 6 ശതമാനത്തിൽ നിന്ന് 2022ൽ 18 ശതമാനമായി വർധിപ്പിച്ചതോടെ ഇന്ത്യ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. 24% വനിതാ പ്രാതിനിധ്യത്തോടെ, ലൈഫ് സയൻസ് മേഖല മുന്നിലെത്തി, തൊട്ടുപിന്നാലെ മീഡിയ ആൻ്റ് എൻ്റർടൈൻമെൻ്റ് മേഖലയുമുണ്ട്. ചരിത്രപരമായി, ഇന്ത്യൻ ബോർഡുകളിൽ സ്ത്രീകൾക്ക് ലഭ്യമായ സ്ഥാനം പരാതികളിലെയും സിഎസ്ആർ കമ്മിറ്റികളിലെയും നേതൃത്വമായിരുന്നു. സ്ഥിതി മാറുന്നത് കണക്കുകളിൽ കാണാം. 


നമുക്കുണ്ടാവേണ്ടത് ലിംഗാടിസ്ഥാനത്തിലുള്ള തൊഴിലിടങ്ങളല്ല, പുരുഷകേന്ദ്രിതമെന്നോ സ്ത്രീസൌഹൃദമെന്നോ വിശേഷിപ്പിക്കപ്പെടേണ്ട ഇടങ്ങളുമല്ല, സമ്പൂർണ്ണമായും ജൻഡർ ന്യൂട്രൽ വർക് സ്പേസുകളാണ്.  സമസൃഷ്ടിബോധത്തിൻ്റെ, തുല്യതയുടെ നല്ലിടങ്ങൾ സൃഷ്ടിക്കപ്പെടട്ടെ. സർക്കാരിൻ്റെ കണക്കുപ്രകാരം രാജ്യത്തിൻ്റെ ലേബർഫോഴ്സിൻ്റെ ഭാഗമായ വനിതകളുടെ ശതമാനം 2017ൽ 23.3 ആയിരുന്നത് 2022ൽ 37 ആയി ഉയർന്നിട്ടുണ്ട്.  സ്വാഭാവികമായും ഈ വളർച്ച സമഗ്രമായൊരു മാറ്റത്തിലേക്ക് വഴിതെളിക്കുന്നതാണ്, ഇന്നോളമുള്ള പുരുഷകേന്ദ്രിത കാഴ്ചപ്പാടുകളുടെ ഇടുങ്ങിയ ലോകത്തെ അതു കൂടുതൽ വിശാലമാക്കാതെ തരമില്ല.  


സത്യത്തിൽ ലിംഗത്താൽ വിഭജിക്കപ്പെട്ടൊരു സമൂഹമാണ് നമ്മുടേത്, വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും ലിംഗം എഴുന്നള്ളിക്കുന്ന ഭാഷയും സംസ്കാരവും വിഭജിച്ചുകളഞ്ഞ ഒരു സമൂഹം.  ആണിൻ്റെ എതിർലിംഗം പെണ്ണ്, പെണ്ണിൻ്റെ എതിർലിംഗം ആൺ എന്നാണ് മലയാളത്തിൽ ചെറുതിലേ പഠിപ്പിക്കുന്നത്. ഓപ്പസിറ്റ് എന്ന ഇംഗ്ലീഷ് വാക്കിൻ്റെ നേർക്കുനേർ, പരസ്പരപൂരകം എന്ന അർത്ഥങ്ങളൊന്നും നമ്മൾ എടുത്തില്ല. വാക്കുകൾ സംസ്കാരത്തെ നിരന്തരമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിൻ്റെ ഫലം കൂടിയാണ്  നമ്മുടെ തരംതാണ ബോധം. എതിർലിംഗങ്ങളാണെങ്കിൽ രണ്ടും രണ്ടു വഴിക്കു പോവേണ്ടതല്ലേ, ഇനി അബദ്ധവശാൽ മുഖാമുഖം വന്നുപോയാൽ പിന്നെ നടക്കേണ്ടത് യുദ്ധമല്ലേ. പക്ഷേ സംഭവിക്കുന്നത് മെയ്ക് ലവ് ആണ്, മെയ്ക് വാർ അല്ല. അപ്പോൾ അത് എതിരാണോ, പരസ്പരപൂരകമാണോ? ഏറ്റവും ചുരുങ്ങിയത് എതിർലിംഗം എന്നെഴുതുന്നത് പൂരകലിംഗം എന്നെങ്കിലും ആക്കുവാനുള്ള കാലം അതിക്രമിച്ചിട്ടുണ്ട്. 


മധുസൂദൻ വി


Reference:

Dr. Babasaheb Ambedkar Writing and Speeches, Vol. 3
Dr. Babasaheb Ambedkar Writing and Speeches, Vol. 4
https://ijcrt.org/papers/IJCRT2102512.pdf
https://www.mpg.de/19967547/janaki-ammal
https://www.smithsonianmag.com/science-nature/pioneering-female-botanist-who-sweetened-nation-and-saved-valley-180972765/
https://www.prd.kerala.gov.in/ml/node/251458
https://economictimes.indiatimes.com/news/company/corporate-trends/women-representation-on-indian-boards-accelerated-to-18-per-cent-in-2022-report/articleshow/94923434.cms?from=mdr
https://pib.gov.in/PressReleasePage.aspx?PRID=1967291#:~:text=Periodic%20Labour%20Force%20Survey%20Report,status'%20concept%20of%20measuring%20labour





Thursday, March 14, 2024

ജയമോഹൻ അഭയം വേണ്ടാത്ത ജനുസ്സ്, കൂട്ടിയാൽ കൂടാത്തതും

ഇവിടെ ജാതിയെവിടെ എന്നു ചോദിച്ചാൽ, പഴയരൂപത്തിൽ, പഴയ ഭാവത്തിൽ, ഉടുപ്പിൽ, നടപ്പിൽ, എടുപ്പിൽ ഒന്നും കാണാനായെന്നു വരില്ല. അതൊരു ഭൌതിക സാന്നിദ്ധ്യമല്ല എന്നു വേണമെങ്കിൽ പറയാമെങ്കിലും ആനയുടെ കാലിൽ ചാരിവച്ച ചൂരൽ കണക്കെ അതൊരു യാഥാർത്ഥ്യമാണ്. ആ ചൂരലാണ് ജാതിബോധം. പകൽ കയറുപൊട്ടിച്ച പശുവിനെയും നേരം ഇരുട്ടിയാൽ ആല എന്ന അഭയകേന്ദ്രത്തിലേക്ക് വഴി നടത്തുന്ന വികാരമാണ് ഭയം. പലരും ആലകളായി, ഗോശാലകളായി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കാണുന്നത് അതേ വികാരത്താലാണ് - ഭയം ഒന്നുമാത്രം. ഭയം ഇല്ലാത്തവർക്ക് അഭയം ആവശ്യമില്ല. അഭയം വേണ്ടാത്ത അപൂർവ്വ ജനുസ്സുകളിൽ പെട്ട ഒരു എഴുത്തുകാരൻ, വല്ലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ജയമോഹൻ. മതം ഒരു വീക്ഷണമാണെങ്കിൽ അതിനെ എതിർക്കുന്നതെല്ലാം വിമത-വീക്ഷണങ്ങളാണ്. അങ്ങിനെ ഒരു ഒരു വിമത സന്ന്യാസിയായിരുന്നു ശ്രീനാരായണഗുരു. തൻ്റെ രചനകളിൽ ആ മഹാഗുരുവിൻ്റെ ദർശനങ്ങൾ ആവാഹിച്ച വിമത എഴുത്തുകാരൻ എന്നു ചരിത്രം ജയമോഹനെ അടയാളപ്പെടുത്തും.

കണ്ണുനനയിച്ച കഥകൾ എന്ന കമലഹാസൻ്റെ വിശേഷണം, ജയമോഹനെ വായിക്കാതെ സമകാലിക ഇന്ത്യയെ പറ്റിയുള്ള നമ്മുടെ അറിവുകൾ അപൂർണ്ണമാവും എന്ന വിവേക് ഷാൻബാഗിൻ്റെ നിരീക്ഷണവും കവറിൽ കണ്ടപ്പോൾ വാങ്ങിയതാണ് സ്റ്റോറീസ് ഓഫ് ദ ട്രൂ എന്ന ജയമോഹൻ കഥാസമാഹാരം. തനിക്കു ചുറ്റിലുമുള്ള മുഖ്യധാരയിലേക്ക് മൈലുകൾ ഇനിയും സഞ്ചരിക്കേണ്ട ജീവിതപരിസരങ്ങളുടെ ചകിരി തല്ലി പിരിച്ച കയറിലൂടെ വായനക്കാരനെ വിഭ്രാന്തിയുടെ കൊടുമുടിയിലേക്ക് വലിച്ചു കയറ്റുന്ന ഒരു എഴുത്തു ശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തൻ്റെ വാക്കുകൾ ആരെയാവും കുത്തിനോവിക്കുന്നത്, അങ്ങിനെ സംഭവിച്ചാൽ അതു തന്നെ എങ്ങിനെയാവും ബാധിക്കുക എന്ന ചിന്ത എഴുത്താളിന് അരിയപെരിയെ പോവാത്തപ്പോൾ മാത്രമാണ് എഴുത്ത് ഒരു സംഭവമാവുക. കെട്ടുനാറുന്ന ഒരു സമൂഹത്തെ കഥയിലേക്ക് ആവിഷ്കരിക്കുന്നതു ചന്ദനലേപസുഗന്ധം പേറുന്ന വാക്കുകളിലാവുമ്പോൾ, അവിടെ മഷി കാപട്യത്തിൻ്റേതാവുക മാത്രമേ സാദ്ധ്യതയുള്ളൂ. തീട്ടം കൊണ്ടുണ്ടാക്കിയ നാക്കിൽ തുടങ്ങുന്നു എന്നെഴുതുന്നിടത്ത്, തുടങ്ങുന്നുണ്ട് വായനക്കാരൻ്റെ കൺമുന്നിൽ നാറ്റത്തിൻ്റെ ഒരു മഹാപ്രപഞ്ചം. പുരോഗമനവാദിയാവാൻ മാത്രമായി മതചിഹ്നങ്ങൾ ധരിക്കാത്ത, മാടിൻ്റെ മാസം തിന്നു മദ്യപിക്കുന്ന ബുദ്ധിജീവികളുടെയും സോകോൾഡ് സാംസ്കാരികനായകരുടെയും ലോകത്തെ ‘ഉയർന്നജാതിയുടെ പ്രായോഗിക ബുദ്ധിയാണ് പുരോഗമനം’ എന്നു ജയമോഹൻ പരിഹസിക്കുന്നുണ്ട്,
ഉന്നതവിദ്യാഭ്യാസമുള്ളവർ ആയിരുന്നില്ല പലരുമെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി എഴുത്തും വായനയുമുള്ളവരുടെ ഒരു കലാലയമായിരുന്നു 1950 കളിൽ എന്ന് പറയുന്നുണ്ട് അദ്ദേഹം ഒരു അഭിമുഖത്തിൽ. ഉദാഹരണമായി അദ്ദേഹം എടുത്തുപറയുന്നത് മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ച തൻ്റെ അമ്മ അഞ്ചോ ആറോ വരെ മാത്രം വിദ്യാഭ്യാസം സിദ്ധിച്ച കമ്മ്യൂണിസ്റ്റുകാരുടെ അടുത്തു നിന്നും ഇംഗ്ലീഷ് ഭാഷ പഠിച്ചെടുത്തതാണ്. അനായാസമായി തമിഴും മലയാളവും ഇംഗ്ലീഷും കൈകാര്യം ചെയ്തവരായിരുന്നു പലരും. അങ്ങിനെ അമ്മവഴി ആർജ്ജിതമായ ഒരു ബൌദ്ധികമൂലധനവുമായാണ് ജയമോഹൻ്റെ സാഹിത്യരംഗപ്രവേശം. കണ്ണു തുറന്നു, നടക്കാൻ തുടങ്ങിയപ്പോൾ ആദ്യം കണ്ട ആദർശവാദി എന്നാണ് കമ്മ്യൂണിസ്റ്റ് നേതാവും, തമിഴകത്തെ തിരുവട്ടാർ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയും തോട്ടം തൊഴിലാളികളുടെ നേതാവും ആയിരുന്ന ജെ ഹേമചന്ദ്രനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ലാത്ത, ഒരിട പക്ഷേ ആംആദ്മി പാർട്ടിയെ പിന്തുണയ്ക്കുകയും ചെയത അദ്ദേഹം സ്റ്റോറീസ് ഓഫ് ദ ട്രൂ സമർപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായിരുന്ന ഹേമചന്ദ്രനാണ്.
നൂറു സിംഹാസനങ്ങൾ
ബോധാനന്ദനിലൂടെ, പ്രജാനന്ദനിലൂടെയുമുള്ള നായാടിയായ കാപ്പൻ്റെ ധർമ്മപാലനിലേക്കുള്ള പരിണാമം, കാഫ്കയുടെ മെറ്റമോർഫസീസിൻ്റെ ഒരു റിവേഴ്സ് ആണെന്നു വേണം പറയാൻ, തനതായ ഒരു ശൈലിയിലൂടെ ഒരു സമൂഹം കടന്നുപോയ, ഇന്നും കടന്നുപോവുന്ന ജീവിതത്തിൻ്റെ ഇരുട്ടിലേക്ക് ജയമോഹൻ കൊളുത്തിയ ഒരു പന്തമാണ് നൂറു സിംഹാസനങ്ങൾ. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം, ഇന്ത്യയിലെ സാമൂഹികാവസ്ഥയുടെ, സാമൂഹികമുന്നേറ്റത്തിൻ്റെ, ഒടുക്കം മാറാത്ത പല ദുരവസ്ഥകളുടെയും നേർക്കാഴ്ചകളാവുകയാണ്, അതു വായനക്കാരൻ്റെ ചിന്തകളെ പിടിച്ചുലയ്ക്കുകയാണ്.
നൂറു സിംഹാസനങ്ങളിൽ ശ്രീനാരായണനുണ്ട്, ബുദ്ധനുണ്ട്. എന്താണ് ധർമ്മം, എന്തല്ല ധർമ്മം എന്ന മഹാഭാരതകാലം തൊട്ടുള്ള തലനാരിഴ കീറിയുള്ള പരിശോധനയുടെ തുടർച്ചയാണ് നൂറു സിംഹാസനങ്ങൾ, പേരിൽ തന്നെയും ധർമ്മവും ബുദ്ധനും കുടിയിരിക്കുന്ന ധർമ്മപാലനും. പൂർവ്വാശ്രമം ഇട്ടെറിഞ്ഞ് കാലെടുത്തുവെയ്ക്കുന്ന സന്ന്യാസം ഒന്നു നോക്കിയാൽ താരതമ്യേന എളുപ്പമാണ്. പൂർവ്വാശ്രമ ജീവിതം ആരും ഒരു സന്ന്യാസിയെ പിന്നെ ഓർമ്മിപ്പിക്കാറില്ല. ആയൊരു പ്രിവിലേജ് പക്ഷേ നായാടിക്കുണ്ടായിരുന്നില്ല. അന്നും ഇന്നും. ഐഎഎസ്സു കാരനായ ധർമ്മപാലനെ ഔദ്വോഗികജീവിതം നിത്യേനയെന്നോണം ഓർമ്മിപ്പിക്കുന്നുണ്ട് താൻ വെറും നായാടിയായിരുന്നു എന്ന സത്യം. അഴുക്കിൽ കിടന്ന്, അഴുകിയത് ഭക്ഷിച്ച്, അഴുക്കുകൾ ചർമ്മം തന്നെയായി മാറിയിരിക്കുന്നു, വെള്ളം കൊണ്ട് കഴുകിക്കഴുകി ഞാൻ എന്നെ വീണ്ടെടുക്കുകയാണെന്ന് ധർമ്മപാലൻ പറയുന്നുണ്ട്. അതിൽ നിന്നൊരു മോചനത്തിനുള്ള ഒരുകൈ സഹായമല്ല, പ്രോത്സാഹനവുമല്ല, മറിച്ച് അത് തികച്ചും അസാധ്യമാക്കുന്ന ഒരു സമൂഹമാണ് നാം, എന്തിന് അയാളുടെ ഭാര്യ, പഴയ കാമുകി, സുധ പോലും അയാളെ കണ്ടത് നായാടി ആയാണ്. നിരന്തരമായി അവൾ അയാളുടെ അപകർഷതാ ബോധത്തെ, ഭരിക്കാനായി പിറവികൊള്ളുന്ന ഐഎഎസ് ഗണത്തിലായിയിട്ടു പോലും ഒരു പ്യൂണിനോടുപോലും ഉത്തരവിടുവാൻ ആവാത്ത അയാളുടെ പ്രകൃതത്തെ വീണു കിട്ടുന്ന സന്ദർഭങ്ങളിൽ ഒന്നുപോലും പാഴായിപ്പോവാതെ പഴിക്കുന്നുണ്ട്. ആദ്യവാചകത്തിലെ ആനയുടെ കാലിലെ ചൂരൽ ഇവിടെയാണ്. എന്തുകൊണ്ട് അത് സംഭവിക്കുന്നു എന്നതിൻ്റെ ഉത്തരം സാമൂഹിക-മനശ്സാസ്ത്ര ഗ്രന്ഥങ്ങളെക്കാൾ വിശദമായി സത്യസന്ധമായും ആവിഷ്കരിക്കുന്നുണ്ട് നൂറുസിംഹാസനങ്ങളിൽ എഴുത്തുകാരൻ. നൂറു സിംഹാസനങ്ങളിലെ നായാടിമാരുടെ ജീവിതവും തെരുവുനായയുടെ ജീവിതവും തൂക്കിനോക്കിയാൽ ഒരു പക്ഷേ ഭേദം നായയുടേത് ആവാനാണ് സാധ്യത. ആശുപത്രി ഷെഡ്ഡിലെ ധർമ്മപാലൻ്റെ പഴുത്തു പുഴുത്ത അമ്മയുടെ കിടപ്പ്, സമാനമായി ചെള്ളും പുണ്ണും പിടിച്ച നായ്ക്കൾക്കൊപ്പമായിരുന്നു.
ശ്രീനാരായണ ഗുരു പരമ്പരകളുടെ സ്വാധീനം
ശ്രീനാരായണഗുരുവിൽ തുടങ്ങി നടരാജഗുരുവിലൂടെ നിത്യചൈതന്യ യതിവരെയും പകർന്ന ബോധത്തിൻ്റെ നിറവു കൂടിയാണ് ജയമോഹൻ. ഇവിടെ വരെയെത്താൻ തന്നെ സഹായിച്ചത് പ്രജാനന്ദൻ, നാരായണഗുരുവിൻ്റെ ശിഷ്യൻ എന്നു ധർമ്മപാലൻ സെൻഗുപ്തയോട് പറയുമ്പോൾ, ആ സെൻഗുപ്ത എന്ന കഥാപാത്രത്തെ കൊണ്ട് എഴുത്തുകാരൻ ഒരു ചോദ്യം ചോദിപ്പിക്കുന്നുണ്ട് - നേർശിഷ്യനാണോ എന്ന്. അല്ല ഏണസ്റ്റ് കിർകിൻ്റെ ശിഷ്യനായ പ്രജാനന്ദൻ എന്നാണ് മറുപടി. ആരായിരുന്നു ചരിത്രത്തിൽ ഏണസ്റ്റ് കിർക്, എന്തിനായിരുന്നു ആ പേരിനെ എഴുത്തുകാരൻ സിംഹാസനസ്ഥനാക്കിയത്? അതുചെന്നു നില്ക്കുന്നുണ്ട് - നമുക്ക് സന്ന്യാസം നല്കിയത് ബ്രിട്ടീഷുകാരാണല്ലോ - എന്നു ഗുരുവചനത്തിൽ.
1927 ലെ വിജയദശമി നാളിലാണ് ഗുരു ഏണസ്റ്റ് കിർകിന് സന്ന്യാസ ദീക്ഷ നല്കിയത്. മറ്റെല്ലാവരെയും പോലെ കിർകിനോടും ഗുരു തലമുണ്ഡനം ചെയ്ത് വരാൻ പറയും, ശേഷം സന്ന്യാസ വസ്ത്രമായ കാവിയും ശേഷാശ്രമ നാമവും നല്കുമെന്നുമായിരുന്നു പലരുടെയും ധാരണ. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്, സന്ന്യാസ ദീക്ഷാ ചടങ്ങ് ആരംഭിച്ചപ്പോൾ ഗുരു അദ്ദേഹത്തിനു മാത്രമായി പശ്ചാത്യരീതിയിലെ സൂട്ടും കോട്ടും ടൈയും നല്കി. ആശ്രമത്തിൻ്റെ പല വികസന പദ്ധതികളുടെയും മേൽനോട്ടം ഏറക്കാലം കിർക് സ്വാമിക്കായിരുന്നു. താൻ അന്വേഷിച്ചു നടന്ന മഹാത്മാവിനെ ഗുരുവിൽ കണ്ടെത്തിയതെന്നായിരുന്നു കിർക് സ്വാമി പിന്നീട് പറഞ്ഞത്. ആ കിർകിന് സ്വന്തം ദേശവസ്ത്ര സംസ്കാരത്തിലൂടെ സന്ന്യസിക്കുവാനുള്ള മാർഗം ഒരുക്കിയ ഗുരു നടത്തിയതും മറ്റൊരു വിപ്ലവമായിരുന്നു. ജയമോഹൻ്റെ കൂടി ആരാധ്യനായ ഗുരു നിത്യചൈതന്യയതി കിർക്ക് സ്വാമിയെ കൂനൂരിലെ ആശ്രമത്തിൽ സന്ദർശിച്ചപ്പോൾ ടൈ കെട്ടിയ കിർക്കിനെ കണ്ട് അത്ഭുതപ്പെട്ടു. ഇതെനിക്ക് ഗുരു തന്ന സന്ന്യാസ ദീക്ഷാവസ്ത്രമാണ്, ഉപേക്ഷിച്ചിട്ടില്ല. അങ്ങ് കാവി ധരിക്കുന്നതുപോലെയാണ് ഞാൻ ടൈ ധരിക്കുന്നതെന്നുമായിരുന്നു യതിക്ക് അദ്ദേഹം കൊടുത്ത മറുപടി.
പിന്നീട് ഗുരുവിൻ്റെ മരണത്തിനു ശേഷം ആശ്രമം വിട്ട അദ്ദേഹം തിരുവനന്തപുരത്ത് കരമനയാറിൻ്റെ തീരത്ത് ആശ്രമം സ്ഥാപിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു. അവിടെ എത്തിയ കേശവപണിക്കരാണ് കിർകിൽ നിന്നും സന്ന്യാസ ദീക്ഷ സ്വീകരിച്ച് പിൽകാലത്ത് പ്രജാനന്ദനായി അറിയപ്പെട്ടതും, നൂറുസിംഹാസനങ്ങളിൽ ബോധത്തിൻ്റെ ഒരു സിംഹാസനം ജയമോഹൻ അദ്ദേഹത്തിനായി മാറ്റിവെച്ചതും. നല്ല ഇം ഗ്ലീഷ് പറയാത്തവൻ ആധുനിക മനുഷ്യനല്ല. ഇംഗ്ലീഷ് പറയാേത്താളം കാലം നീ വെറുമൊരു നായാടിയാണ് എന്നിടത്ത് വിമോചനത്തിൻ്റെ ഭാഷയായി പ്രജാനന്ദൻ കണ്ടത് ഒരു ലോകഭാഷയെയാണ്. ബഹുഭൂരിപക്ഷത്തിനും സ്വന്തം ഭാഷ ശരിയമ്പ്രാൻ ഉണർത്തിക്കുവാനും റാൻമൂളുവാനും മാത്രമുള്ളതാവുന്നിടത്ത്, അല്ലാതപ്പോൾ ലോകത്തേറ്റവും ക്രൂരമായ, പ്രാകൃതമായ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടിവന്ന, തിളച്ച എണ്ണയിൽ കൈ മുക്കി സത്യവും അസത്യവും വേർതിരിച്ച, കാതിലേക്ക് ഇയ്യം ഉരുകിയൊഴുകി എത്തിയ ‘ധർമ്മരാജ്യം’, വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയം ഏറെ അകലെയായിരുന്നില്ല. ‘കാപ്പാ മക്കളേ, കശേര വേണ്ടാ! കളസം വേണ്ടാ!’, തൻ്റെ മകനു ജീവൻ മതി എന്നു വിലപിക്കുന്ന കാപ്പൻ്റെ അമ്മയുടെ ദുഖത്തിൻ്റെ ആഴത്തെ അദ്ദേഹം ഉപമിക്കുന്നത് നമുക്ക് തിരിച്ചറിയാനാവാത്ത, പറഞ്ഞുതീർക്കാനാവാത്ത ഒരു മൃഗത്തിൻ്റെ ദു:ഖത്തോടാണ്. അവളിൽ നിന്നും താൻ പിടിച്ചുപറിച്ചു ധർമ്മപാലനായി വളർത്തിയ കാപ്പനോട് അവളോട് പ്രായശ്ചിത്തം ചെയ്യാൻ അദ്ദേഹം പറയുന്നതും മറ്റൊന്നുകൊണ്ടല്ല. മറ്റൊന്നും ചെയ്യാനാവാത്ത വിധം തകർക്കപ്പെട്ട ഒരു ജീവിയോട് അതുമാത്രമാണ് ചെയ്യാനാവുക.
വന്യമൃഗങ്ങൾക്ക് പേരിന് വനമെങ്കിലും ഉള്ള ലോകത്താണ് സ്വന്തമായി ഭൂമിയില്ല, പൊതുവഴിക്ക് അവകാശവുമില്ലാത്ത ബ്രാഹ്മണരിൽ നിന്നും 72 അടിമുതൽ 300 അടിവരെ അകലം ഐത്തം പാലിക്കാനുള്ള ഒരു വിഭാഗമായി നായാടി കേരളത്തിൽ ജീവിച്ചത്, ജീവിക്കുന്നത്. 2001 ലെ സെൻസസ് പ്രകാരം കേരളത്തിൽ 3322 നായാടികളാണെന്ന് 2008ലെ ചരിത്രകോൺഗ്രസിൽ അവതരിക്കപ്പെട്ട Continuiing Untouchability: The case of Nayadis of Kerala എന്ന പ്രബന്ധത്തിൽ കെ. രാജൻ എഴുതിയിട്ടുണ്ട്. പാലക്കാട് വിളയൂരിൽ നായാടിയുടെ സഞ്ചാരത്തിനു പരിധി നിശ്ചയിച്ച ഒരു പൊളൂഷൻ റോക് അഥവാ തീണ്ടൽ പാറയുള്ളതായി ചരിത്രമുണ്ട്. ഗാന്ധിജിയുടെ ഈ ഹരിജനങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ പാലക്കാടാണ്, ഷെഡ്യൂൾഡ് കാസ്റ്റ്, അംബേദ്കർ ദളിത് കോളനികളൊന്നുമല്ല, കൃത്യമായി നായാടി കോളനി എന്നു വിളിപ്പേര്. നമുക്ക് ജാതിയില്ലെങ്കിലും അവസാനിക്കാത്ത അവരുടെ ഐത്തബോധമാണ് പ്രശ്നം, ഐത്തബോധം കളയാത്തത് അവരാണ് എന്നാണ് ചിലരുടെ പരാതി. നട്ടെല്ല് തകർത്തുകളഞ്ഞ ശരീരം എഴുന്നേറ്റു വരാത്തതുകൊണ്ടാണ് നമുക്ക് കൊടുക്കാൻ പറ്റാത്തത് എന്നു പറയുന്നതുപോലെ അപഹാസ്യമാണ് എല്ലാ അർത്ഥത്തിലും തകർത്തുകളഞ്ഞ സമൂഹത്തോട് ഉയിർത്തെഴുന്നേല്ക്കാൻ കല്പിക്കുന്നത്. ആ കാലു വച്ചാൽ പൊതുവഴി കൂടി അശുദ്ധമായെന്നു പറഞ്ഞു എറിഞ്ഞു കൊന്ന ഗതകാലം നായാടിയെ പഠിപ്പിച്ച ജീവൻരക്ഷാപ്രാർത്ഥന ആരുടെയും കണ്ണിൽ പെടാതെയിരിക്കാൻ മാത്രമായിരുന്നു. അങ്ങിനെയൊരു സമൂഹത്തിൻ്റെ കഥയാണ്, യാഥാർത്ഥ്യമാണ് നായാടി, നല്ലൊരു ശൌച്യാലയം പോലുമില്ലാത്ത അവരുടെ കോളനിയുടെ കരയിലിരുന്നാണ് നമ്മൾ വലിയവായിൽ പുരോഗമനം പറയുന്നത്.
വേണ്ടത് രാഷ്ട്രീയബോധം, രാഷ്ട്രീയപാർട്ടിയല്ല
കഴിഞ്ഞ മെയ് മാസത്തെ ഹിന്ദുവിൻ്റെ ഫ്രൻട്ലൈനിൽ വി ഡി സവർക്കറെ പറ്റി സുദീർഘമായി അദ്ദേഹം എഴുതിയിട്ടുണ്ട്. സവർക്കറെ അദ്ദേഹം വിശേഷിപ്പിച്ചത് ഹിന്ദു വഹാബി എന്നാണ്, തീർത്തും ഒരു ഫണ്ടമെൻ്റലിസ്റ്റ്, മൌലികവാദി. ഫ്രൻ്റ്ലൈനിൽ നിന്നും ഒരല്പം മൊഴിമാറ്റം “ഹിംസയുടെ വ്യത്യസ്ത രൂപങ്ങൾ തിരഞ്ഞെടുത്തവർക്ക് മൂന്ന് ഉദാഹരണങ്ങളായാണ് വി.ഡി. സവർക്കറെയും ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്രബോസിനെയും ഞാൻ കാണുന്നത്. പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളായിരുന്നിട്ടും അവരെല്ലാം ലക്ഷ്യത്തിലേക്ക് ഒരേ മാർഗമാണ് തിരഞ്ഞെടുത്തത്. മൂവരും വീണു, എങ്കിലും വീര രക്തസാക്ഷികളായി വിവിധ രാഷ്ട്രീയ പാർട്ടികൾ അവരെ ആഘോഷിക്കുന്നു. നേരെമറിച്ച്, ഗാന്ധി, നെഹ്‌റു, അംബേദ്കർ എന്നിവരെ ജനാധിപത്യപാത തിരഞ്ഞെടുത്തവരായി ഞാൻ കാണുന്നു. പലപ്പോഴും വീക്ഷണങ്ങളിൽ അവരും പരസ്പരം വിയോജിച്ചിരുന്നു, എങ്കിലും അവരുടെ രീതികൾ സദാ ജനാധിപത്യപരമായിരുന്നു. ഞാൻ തിരഞ്ഞെടുക്കുന്നത് അവരുടെ പാതയാണ്. കേവലം മഹത്തായ ഇന്ത്യൻ നേതാക്കളായി മാത്രമല്ല ഞാൻ അവരെ വാഴ്ത്തുന്നത്. വ്യക്തമായ ചരിത്രവീക്ഷണത്താലും ജനാധിപത്യത്തെക്കുറിച്ചുള്ള സമഗ്രമായ ധാരണയാലും ആ കാലത്തെ ലോകനേതാക്കളുടെ ഇടയിൽ വേറിട്ടുനിന്നവരായിരുന്നു അവർ. വാസ്തവത്തിൽ, നമ്മുടെ രാഷ്ട്രം അവരുടെ ദർശനങ്ങളാൽ രൂപപ്പെട്ടതാണ് നമ്മുടെ ഭാഗ്യം.”
സവർക്കർ എന്ന വിഷത്തിനുള്ള മറുമരുന്നാണ് ഗാന്ധി എന്നു ജയമോഹൻ പറയുമ്പോഴും അദ്ദേഹം സവർക്കർ ഒരിക്കലും ഭീരുവായിരുന്നില്ല എന്നു കൃത്യമായി നിരീക്ഷിക്കുന്നത്, റഷ്യൻ വിപ്ലവം അതിരു കടത്തിയ ആവേശത്തിൻ്റെ ലോകമെങ്ങുമുണ്ടായ അലയടികളെ സാക്ഷിനിർത്തിയാണ്. ബ്രിട്ടീഷുകാരുമായി ഒരുഘട്ടത്തിലെങ്കിലും സന്ധിചെയ്യാത്ത ഒരാളും ഉണ്ടായിരുന്നില്ലെന്നതിന് ഉദാഹരണങ്ങളായി അദ്ദേഹം എടുക്കുന്നത് ഗാന്ധിയെയും നെഹ്റുവിനെയും അംബേദ്കറെയും, ഇ വി രാമസ്വാമിയെയും കമ്മ്യൂണിസ്റ്റുകാരെയും ആണ്.
ഒന്നുകിൽ കറുപ്പിൽ അല്ലെങ്കിൽ വെളുപ്പിൽ പെയിൻ്റു ചെയ്യപ്പെട്ട ഒരു പ്രതിച്ഛായയാണ് ചരിത്രത്തിൽ സവർക്കറിന്. ഒരു കൂട്ടർക്ക് ധൈര്യത്തിൻ്റെ, അതിസാഹസികതയുടെ, നിസ്വാർത്ഥയുടെ ഒക്കെയും ആൾരൂപം. മറ്റുള്ളവർക്ക് മഹാഭീരു, സകല തിന്മകളുടെയും ആൾരൂപം. ചരിത്രത്തിലെ ഇരുട്ടിൻ്റെയും വെളിച്ചത്തിൻ്റെയും ഷെയ്ഡുകളിൽ മങ്ങിപ്പോയ ഒരു യഥാർത്ഥ സവർക്കറെയും വീണ്ടെടുക്കുന്നുണ്ട് ജയമോഹൻ വായന.
“വാഴ്ത്തപ്പെടാതെ പോയ നായകനെന്ന് സവർക്കർ പ്രതിച്ഛായക്ക് വെള്ളപൂശാനുള്ള ശ്രമങ്ങൾക്കിടയിൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിൻ്റെ പങ്കിനെ മറ്റുള്ളവർ ഇകഴ്ത്തുന്നതും, പ്രത്യേകിച്ച് ബ്രിട്ടീഷുകാർക്കുള്ള അദ്ദേഹത്തിൻ്റെ ക്ലെമൻസി പെറ്റീഷനുകളെ പരിഹസിക്കുന്നതും നാം ഇന്ന് കാണുന്നു. നിസ്സംശയമായും സവർക്കർ പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു അതൊക്കെ തന്നെയും എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഭീരുവും സ്വാർത്ഥനുമായിരുന്നില്ല. അദ്ദേഹത്തിൻ്റെ ത്യാഗത്തെ റദ്ദുചെയ്തുകളയുമ്പോൾ, മറുവശത്തെ പൂർണ്ണമായി തള്ളിക്കളയുകയും അവഹേളിക്കുകയും ചെയ്യുമ്പോൾ വെളിവാകുന്നത് വെറും ഇടുങ്ങിയൊരു ചിന്താഗതിയാണ്.”
സവർക്കർ സായുധ പോരാട്ടത്തിൻ്റെ വഴി എടുത്ത കാലം, 1910-ൽ റഷ്യയിൽ ലെനിൻ ചെയ്തതും അതുതന്നെയാണ്. ഒടുക്കം സാറിസ്റ്റ് സാമ്രാജ്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തു. അതു ലോകമെമ്പാടും സായുധ സംഘങ്ങളെ അവരുടെ സ്വന്തം സർക്കാരുകൾക്കെതിരെ പോരാടാൻ പ്രചോദിപ്പിച്ചു, എന്നാൽ അത്തരം ഗ്രൂപ്പുകൾക്ക് ക്യൂബ പോലുള്ള ചില രാജ്യങ്ങളിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, കോംഗോ, സ്പെയിൻ, ബൊളീവിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിൽ ഇത്തരം തീവ്രവാദ ഗ്രൂപ്പുകൾ പൂർണ്ണമായും തകർന്നു എന്നും ജയമോഹൻ നിരീക്ഷിക്കുന്നുണ്ട്. പ്രായോഗികതലത്തിൽ ബ്രിട്ടൻ്റെ സായുധ ശേഷിയെ, കരുത്തിനെ അളക്കുന്നതിൽ, പരാജയപ്പെട്ടവരായിരുന്നു ഹിംസയുടെ മാർഗം എടുത്ത പലരും. പക്ഷേ അതൊക്കെയും സ്വാതന്ത്ര്യസമരത്തെ ആളിക്കത്തിച്ച ഇന്ധനവുമായിരുന്നു എന്നത് സത്യമല്ലാതാവുന്നുമില്ല. ആയൊരു ധർമ്മത്താൽ പക്ഷേ ആ മാർഗം മഹത്തരവുമാവുന്നില്ല, രക്തസാക്ഷികൾ മഹാത്മാക്കളുമാവുന്നില്ല. സവർക്കറെയും മറ്റുള്ള സായുധപോരാളികളെയും നയിച്ചത് വികാരം മാത്രമായിരുന്നു, വിചാരമായിരുന്നില്ല - ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ കരുത്തിൻ്റെ സ്രോതസ്സ് ദശലക്ഷക്കണക്കിന് ഇന്ത്യൻ ജനതയിൽ അതിനുണ്ടായിരുന്ന ജനകീയസ്വീകാര്യതയായിരുന്നു എന്ന ചരിത്രബോധം അവർക്കില്ലാതെ പോയി എന്നും ജയമോഹൻ നിരീക്ഷിക്കുന്നുണ്ട്.
ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും മറ്റുള്ളവരുടെയും വർദ്ദിച്ചുവന്ന ജനപ്രീതി, ജനങ്ങൾക്ക് അഹിംസാമാർഗങ്ങളോടുള്ള ഇഷ്ടം ഒക്കെയുമാവാം സവർക്കറെ ആ മാർഗം ഉപേക്ഷിച്ച് പുറത്തുവരുവാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കാണുന്നു. നിലവിലെ വഴി തെറ്റെന്നു തോന്നിയപ്പോൾ സ്വാഭാവികമായും ബ്രിട്ടീഷുകാരുമായി സന്ധിചെയ്ത്, മറുവഴികളിലേക്കായി പുറത്തു കടക്കുകയായിരുന്നു ബുദ്ധി. തെരുവിലെ സവർക്കർ ഒന്നുകിൽ മിത്രങ്ങളുടെ സവർക്കറാണ്, അല്ലെങ്കിൽ ശത്രുക്കളുടെ സവർക്കർ. ജയമോഹൻ പറയുന്നു - “സവർക്കറെ ഭീരുവായി ഞാൻ കണക്കാക്കുന്നില്ല, അദ്ദേഹത്തിൻ്റെ രാജ്യസ്‌നേഹത്തെ ഞാൻ സംശയിക്കുന്നുമില്ല. രാഷ്ട്രത്തിന് വേണ്ടി അദ്ദേഹം ത്യാഗങ്ങൾ സഹിച്ചുവെന്നതിൽ തർക്കമില്ല. എങ്കിലും, തികച്ചും അസ്വീകാര്യനായ ഒരു രാഷ്ട്രീയ വ്യക്തിത്വമായാണ് അദ്ദേഹത്തെ ഞാൻ വിലയിരുത്തുന്നത്. ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വികലമായ ധാരണയുടെയും അക്രമ രാഷ്ട്രീയത്തിൻ്റെയും അടിസ്ഥാനത്തിലുള്ള എൻ്റെ വിലയിരുത്തലാണിത്.
സവർക്കർ ഒരു മതമൗലികവാദിയായിരുന്നു. മതമൗലികവാദത്തിൻ്റെ ഏത് രൂപവും ജനാധിപത്യവിരുദ്ധമാണ്. സാധാരണക്കാരുടെ ക്ഷേമത്തിന് എതിരായി പ്രവർത്തിക്കുകയും ആത്യന്തികമായി അത് വിനാശകരമാവുകയും ചെയ്യുന്നു. മതം, ജാതി, ഭാഷ, വംശം, അല്ലെങ്കിൽ ദേശീയത - ഏത് രൂപത്തിലായാലും മൌലികവാദം അടിസ്ഥാനപരമായി വിനാശകരമാണ്. മൗലികവാദത്തിൻ്റെ എല്ലാ രൂപങ്ങളും പ്രായോഗികമായി ഒന്നുതന്നെയാണ്, കാരണം ആത്യന്തികമായി അവർ ജനങ്ങളുടെ ക്ഷേമത്തേക്കാൾ ഔന്നത്യത്തിൽ ഒരു പ്രത്യയശാസ്ത്രത്തെ പ്രതിഷ്ഠിക്കുന്നു. തങ്ങളുടെ പ്രത്യയശാസ്ത്രത്തിനായി ദശലക്ഷങ്ങളുടെ ജീവൻ പോയാലും ആ ബലികളെല്ലാം ന്യായമാണെന്ന് മൗലികവാദികൾ വിശ്വസിക്കുന്നു; അങ്ങനെ അവർ ദശലക്ഷക്കണക്കിന് ആളുകളെ കരുണയേതുമില്ലാതെ കൂട്ടക്കൊല ചെയ്യുന്നു. കാലങ്ങളായുള്ള സർവ്വനാശങ്ങളുടെ ചാക്രികതയെ ചരിത്രം രേഖപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.”
ഹിംസയുടെ പാത തിരഞ്ഞെടുക്കുന്നവർ, സ്വന്തം പക്ഷത്തിനെതിരെ അവർ അഴിച്ചുവിടുന്ന ഏത് അക്രമത്തെയും ന്യായീകരിക്കും. ഹിംസയുടെ വഴി സ്വയം സ്വീകരിച്ചിട്ട്, എതിർസംഘം നടത്തുന്ന ഹിംസയെ പറ്റി പരാതിപ്പെടുന്നതിൽ എന്തു കാര്യം എന്ന് ഓർമ്മിപ്പിക്കുന്നുണ്ട് അദ്ദേഹം. തങ്ങൾ നടത്തുന്ന ഹിംസകളൊക്കെയും ധർമ്മാനുസൃതവും എതിരാളിയുടേത് അധർമ്മവും ആണെന്ന് പറയുന്നതിനേക്കാൾ അസംബന്ധം മറ്റൊന്നില്ല - ജയമോഹൻ കൂട്ടിച്ചേർക്കുന്നു.
ആരുടെ കൈയ്യടിക്കും അവാർഡുകൾക്കുമല്ലാതെ നിർഭയം, നിരന്തരം നിർമമതയോടെ എത്രയും സെൻസിറ്റീവായ വിഷയങ്ങളെ ജയമോഹൻ നോക്കിക്കാണുന്ന സാമൂഹിക-ചരിത്ര-കാലിക-ബോധം, കൈയ്യടികൾക്കായി കരുതിവച്ച കാലണവാക്കുകൾ മാത്രം കൈമുതലായുള്ള ദരിദ്രനാരായണൻമാരെ സമ്പന്നരാക്കേണ്ടതാണ്, അവർ കേൾക്കുന്നുണ്ടെങ്കിൽ. അസാധാരണമായ ഒരു ആശയ-ഭാഷാ-പ്രപഞ്ചം തന്നെയാണ് നൂറുസിംഹാസനങ്ങളിലേത്. അവിടെ വാക്കുകൾ വ്രണത്തിലെ ചലം പോലെ ചീറ്റിയടി’ക്കുന്നുണ്ട്, കാറുകൾ കൂറകൾ പോലെ പായുന്നുണ്ട്, മനുഷ്യർ പ്രാണികൾ പോലെയും. ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് നായാടിയും നില്ക്കുമ്പോൾ തന്നെ ധർമ്മങ്ങളിൽ ഏറ്റവും വലുതായ സമത്വത്തിൻ്റെ സമക്ഷം ആ ക്ഷണം നായാടി അനീതിക്കിരയായി കഴിഞ്ഞു, അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും നിരപരാധിയാണ് എന്നിടത്ത് നവലോകത്തിനു വേണ്ട ധർമ്മബോധമുണ്ട്. നായാടിയെ എലിയോട് ഉപമിക്കുന്നിടത്ത് എഴുത്താളുടെ നിരീക്ഷണപാടവം അതിൻ്റെ കൊടുമുടിയിലേക്കെത്തുന്നുണ്ട്. “എലിയുടെ ദേഹത്തിലും നോട്ടത്തിലും ചലനങ്ങളിലും ശബ്ദത്തിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ട്. ‘ഒന്നു് ജീവിച്ചാേട്ടെ’ എന്ന മട്ടുണ്ട്. കാലുകൾക്കു താഴെയാണു അതിൻ്റെ ലോകം, ചവറുകളിലാണ് അതിൻ്റെ ജീവിതം. എലിയുടെ നട്ടെല്ല് ഞാൻ എപ്പോഴും ശ്രദ്ധിക്കും. നട്ടെല്ലു വളയ്ക്കേണ്ട കാര്യമില്ല. വളച്ചുതന്നെയാണു ദൈവം കൊടുത്തിട്ടുള്ളത്.” ആ എലിയെ മാത്രം പിടിച്ചു ചുട്ടു തിന്നുന്നതാണ് അന്നും ഇന്നും നായാടിയുടെ യഥാർത്ഥ ജീവിത നായാട്ട്.
അരികുവൽക്കരിക്കുപ്പെട്ടവരുടെ ജീവിതമെഴുതുമ്പോൾ
ആനഡോക്ടറിലെ ഡോക്ടർ കെയുടെ നിരീക്ഷണത്തെ പറ്റി ചോദ്യമുന്നയിച്ചയാളോട് അദ്ദേഹം കഴിഞ്ഞവർഷത്തെ കോഴിക്കോട് ലിറ്റററി ഫെസ്റ്റിവെലിൽ പറഞ്ഞത് പത്രഭാഷയിലുള്ള, ക്ലീഷേ ചോദ്യത്തിന് മറുപടിയില്ലെന്നാണ്. മലയാളിയുടെ കാപട്യത്തിനു മീതെയാണ് നിർഭയം ജയമോഹൻ ഇച്ചിരി ബോധത്തിൻ്റെ കനലു കോരിയിട്ടത്. കാടിനോടുള്ള മലയാളിയുടെ സ്നേഹം കാപട്യമാണെന്ന് തുറന്നടിക്കാൻ അദ്ദേഹമെടുത്തത് എത്ര വാക്കുകളാണ് - കാടുകയറലും, കാടനും, കാടത്തരവും ഒക്കെയും നെഗറ്റീവായി മാത്രം കാടിനെ കാണുന്ന പദങ്ങളാവുമ്പോൾ, മലയാളിക്ക് എവിടെയാണ് കാടിനെ കുറിച്ച് നല്ലതു പറയാനുള്ളത് - കള്ളുകുടിക്കാൻ കുപ്പിയുമായി കാടുകയറുന്ന മലയാളിയെ പരിഹസിക്കാനും, ശകാരിക്കാനും ജയമോഹൻ മറന്നില്ല.
സംസ്ഥാനമാവട്ടെ കേന്ദ്രമാവട്ടെ, താൻ ഒരു അവാർഡും ഭരണകൂടങ്ങളുടെ കൈയ്യിൽ നിന്നും സ്വീകരിക്കുകയില്ല എന്ന ധീരമായ പ്രഖ്യാപനം കേട്ടപ്പോൾ ഓർമ്മയിലേക്ക് ഓടിയെത്തിയത് എം.പി നാരായണ പിള്ളയുടെ നിരീക്ഷണങ്ങളാണ്. ജനത്തിൻ്റെ നികുതിപ്പണം തോന്നിയപോലെ എടുത്തു എഴുത്തുകാർക്കു എറിഞ്ഞു കൊടുക്കുന്നതും പട്ടിക്കു എല്ലിൻ കഷണം എറിഞ്ഞു കൊടുക്കുന്നതും തമ്മിൽ അന്തരമില്ല, വായിൽ എല്ലുള്ള പട്ടി കുരക്കുന്ന പതിവില്ലല്ലോ എന്നായിരുന്നു നാരായണ പിള്ളയുടെ നിരീക്ഷണം. അക്കാദമിയുടെ റോഗ്സ് ഗാലറിയിൽ എൻ്റെ പടം ഉണ്ടാവരുത് എന്നതാണ് എൻ്റെ അന്ത്യാഭിലാഷം എന്ന് എത്രപേർക്ക് പറയാൻ കഴിയും! സ്വന്തം വരുമാനത്തിന്റെ 10% മോ മറ്റോയെങ്കിലും എഴുത്തിൽ നിന്നുമുണ്ടാക്കുന്നവരാണ് പ്രൊഫഷണൽ എഴുത്തുകാർ എന്നൊരു നിരീക്ഷണവും നാരായണ പിള്ളയുടേതായി ഉണ്ടായിരുന്നു. അവിടെയാണ് ജയമോഹൻ, തൻ്റെ എഴുത്തിൽ നിന്നു മാത്രമുള്ള വരുമാനത്തിൽ നിന്നും കെഎൽഎഫ് പോലുള്ള പരിപാടികൾ സ്വന്തം നിലയിൽ തന്നെ നടത്തുന്നത്. ജയമോഹൻ്റെ കൃതികൾ പ്രസിദ്ധീകരിക്കുവാൻ മാത്രമായാണ് വിഷ്ണുപുരം പ്രസ് എന്നു പറയുമ്പോഴാണ്, ഇവിടുള്ള സ്വയം പ്രഖ്യാപിത നെറൂദമാരൂം മാർക്കേസുമാരും മോപ്പസാങ്ങുകളും എത്ര നിസ്സാരരാണെന്ന് മനസ്സിലാവുക. ജയമോഹൻ്റെ വാക്കുകൾ കേട്ടിറങ്ങുമ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് ചരിത്രത്തിൽ ഒരു ഭരണാധികാരിയും തത്വജ്ഞാനിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിൻ്റെ രസതന്ത്രമാണ് - അലക്സാണ്ടറും ഡയോജനീസും തമ്മിലുള്ളതാണത്.
താനേ നിലത്തു പതിക്കുന്ന ഈന്തപ്പഴങ്ങൾ മാത്രം ഭക്ഷിച്ചു നടന്ന ഒരു മഹാ സിനിക്കായിരുന്നു ഡയോജനീസ്. ജ്ഞാനികളുടെ സ്ഥാനം ആ കാലത്ത് രാജസദസ്സുകളിലായിരുന്നു. എന്നാൽ മഹാജ്ഞാനിയായ ഡയോജനീസ് ഒരിക്കൽപോലും രാജകൊട്ടാരത്തിൽ കയറിയിരുന്നില്ല. അങ്ങിനെ യാചകനെന്നോണം അലഞ്ഞുതിരിയവേ ഒരാൾ ഡയോജനീസിനോടു ചോദിച്ചു - “ആ കൊട്ടാരത്തിൽ രാജാവിനോടൊപ്പം കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങിനെ ഈന്തപ്പഴങ്ങൾ തിന്നു വിശപ്പടക്കേണ്ട ഗതികേട് വരുമായിരുന്നോ?".
സൗമ്യമായിരുന്നു ഡയോജനീസിൻ്റെ മറുപടി. "ഈന്തപ്പഴങ്ങൾ തിന്നാൻ അവർ പഠിച്ചിരുന്നുവെങ്കിൽ രാജാവിനോടൊപ്പം നടക്കേണ്ട ഗതികേട് അവർക്ക് ഉണ്ടാവുമായിരുന്നോ?"
സിനിക്കുകളിൽ ലോകമറിയുന്നവൻ ഡയോജനീസ്. പട്ടാപ്പകൽ ലാന്തറുമായി ഒരു നല്ല മനുഷ്യനെ തിരഞ്ഞു പരാജയപ്പെട്ടുകൊണ്ടിരുന്നു ഡയോജനീസ്. പുരാതന ഗ്രീസിലെ സിനിക്കുകൾക്ക് ധർമ്മാചരണമായിരുന്നു ആനന്ദത്തിൻ്റെ അടിസ്ഥാനം. ഈ തത്ത്വചിന്തയെ പിന്തുടർന്ന സിനിക്കുകൾ തങ്ങളിലെ സദ്ഗുണങ്ങളെ അതിൻ്റെ പൂർണതയിലേക്കു നയിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, അതുവഴി പരമമായ ആനന്ദത്തിലേക്കും. സിനിക് എന്ന പദം ഉദ്ഭവിക്കുന്നത് ഗ്രീസിലെ നായ എന്നർത്ഥം വരുന്നൊരു പദത്തിൽ നിന്നാണെന്നു പറയപ്പെടുന്നു.
രസകരമാണത്, നമ്മൾ വലിയ വില കല്പിക്കുന്ന പലതിനോടും നായയുടെ സമീപനം എന്തായിരിക്കും? ഒരു തെരുവു പട്ടിക്ക് മുന്നിൽ രാഷ്ട്രത്തലവനും പിച്ചക്കാരനും സമൻമാരായിരിക്കും. എത്രവലിയ സോഷ്യലിസ്റ്റ് മൂത്ത് കമ്മ്യൂണിസ്റ്റ് ആയാലും മനുഷ്യന് ആയൊരു നീതിബോധം സാധ്യമാവുകയില്ല. അതു കടലാസിൽ, തള്ളിലും ഭാവനയിലും മാത്രം വിശ്രമിക്കുയാണ് പതിവ്. സാധാരണ ആർക്കും പ്രിയങ്കരമായ, ആദരവേറിയ പലതിനോടും ഒരു പട്ടിയുടെ നിസ്സംഗത കൈവരിക്കാൻ സാധിക്കുമ്പോഴാണ് മനുഷ്യൻ ഒരു സിനിക്കാവുക.
ഒരിക്കൽ കൂനയായിട്ടിരിക്കുന്ന മനുഷ്യൻ്റെ എല്ലുകളെ നോക്കി, ചക്രവർത്തീ, ഞാൻ ഈ എല്ലുകളിൽ തിരയുകയാണ്, പക്ഷേ താങ്കളുടെ പിതാവിൻ്റെയും പിച്ചക്കാരുടെയും എല്ലുകൾ തമ്മിൽ ഒരു വ്യത്യാസവും കാണുന്നില്ലല്ലോ എന്നു അലക്സാണ്ടറോട് പറയാൻ മാത്രം ഒരാളുണ്ടായിരുന്നത് ഡയോജനീസാണ്.
നമുക്ക് ക്ഷാമമുള്ളതും ആ ഡയോജനീസുമാർക്കാണ്. അവിടെയാണ് ജയമോഹനെപ്പോലുള്ളവർ പ്രതീക്ഷയുടെ കിരണങ്ങളാവുന്നത്.
മധുസൂദൻ. വി

Wednesday, February 7, 2024

ആമിയുടെ ആനിയുടെയും ബൌദ്ധികാധിനിവേശങ്ങൾ

പാട്രിയാർക്കി കല്പിച്ച അതിർവരമ്പുകൾക്കപ്പുറത്തേക്ക് സ്വന്തം യുക്തികളിലൂടെയും അയുക്തികളിലൂടെയും നിർഭയം നിരന്തരം സഞ്ചരിക്കുന്നൊരു എഴുത്തുവഴി വിസ്മയിപ്പിക്കുന്നതാണ്, അതു ആമി അഥവാ   കമലാ ദാസാവാം, ആനി എർണോയുമാവാം. അതിർവരമ്പുകൾക്കപ്പുറത്തേക്ക് ബോധത്തെ നയിച്ച ആരെയും തെറിവിളിച്ച  ഒരു സാസ്കാരിക പരിസരത്തുനിന്നും, സ്ത്രൈണലൈംഗികതയും സ്ത്രീപുരുഷ തുല്യതയും ഒക്കെ ഒരു
യാഥാർത്ഥ്യം തന്നെയാണെന്ന ചിന്തയിലേക്കു നമ്മെ  നയിച്ചത്  ആരാണെന്നു ചോദിച്ചാൽ ഉത്തരം ആമി എന്നു തന്നെയാണ്അവർ നടത്തിയ ഫെമിനിസ്റ്റ് മഹാവിസ്ഫോടനങ്ങളാണ് കുറച്ചു ബോധോദയം ഉണ്ടാക്കിയത്. മലയാളിക്ക് ഇന്ന് ആനിയെ താങ്ങാനുള്ള ഊക്കുണ്ടാക്കിയത്, സ്ത്രൈണകാമനകളെ ഉദ്ഘോഷിച്ച ആമിയുടെ കവിതകളാണ്. അച്ഛൻ വകയിൽ കിട്ടിയ ഡ്യൂഷെയ്ൻ എന്ന പേര് ഏതാനും വർഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി മറ്റൊരാൺ പേര് കൂടെ പോന്നതിനെ പറ്റി ആനി എഴുതുന്നുണ്ട്. ഒരടിമ ഒരിക്കലും സ്വന്തം ആവശ്യങ്ങളെ സ്നേഹിച്ചിട്ടു കാര്യമില്ല, ഉടമയെ സ്നേഹിച്ചിട്ടും. പഴയ ബോധത്തിൽ നിന്നും പുതിയതിലേക്ക് മാറാത്തവർ പറിച്ചുനടാത്ത ഒരു ചെടിപോലെയാണെന്നു പറയുമ്പോൾ എഴുത്താളുടെ ഉൾക്കാഴ്ച വലിച്ചിടുന്നുണ്ട് കുടിയേറ്റ ജനതകൾ ലോകത്തുണ്ടാക്കിയ പുരോഗതി - ആൾടേർഡ് ജിയോഗ്രഫിക്കൽ ഐഡൻ്റിറ്റി. മണ്ണിന് മരങ്ങളെ മാത്രമല്ല മനസ്സിനെയും മാറ്റുന്ന കഴിവുണ്ടാവാം. 

കല യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവയ്ക്കുന്ന കണ്ണാടിയല്ല, മറിച്ച് യാഥാർത്ഥ്യത്തെ രൂപപ്പെടുത്താനുള്ള ഒരു കൂടമാണ് എന്ന് നിരീക്ഷിച്ചിരുന്നു ബ്രെഹ്ത്. എഴുത്ത് ക്ലാസിക് ആവുന്നത് എഴുത്താൾ ദൌത്യം ഏറ്റെടുക്കുമ്പോഴാണ്, പോരാ എഴുത്ത് ദൌത്യം നിറവേറ്റുമ്പോഴും. നമ്മളറിയാതെ കാലം ഒരു മതിലു പണിത് ഇന്നലെകളിലെ നമ്മെ ഇന്നത്തെ നമ്മിൽ നിന്നും മാറ്റിനിർത്തുന്നുണ്ട് മതിലിന്നപ്പുറമുള്ള ഇനിയൊരു ആവർത്തനമില്ലാത്ത ഭൂതകാലത്തെ വർത്തമാന  യാഥാർത്ഥ്യങ്ങളുമായി ചേർത്തുനിർത്തി എഴുത്താളുകൾക്ക് സൃഷ്ടിക്കാനാവുന്ന ഒരു ലോകമുണ്ട്. അവിടെ കൂടുതൽ സുന്ദരമാവുന്നൊരു ഭാവി ലോക കാഴ്ചയുണ്ടാവും. ലോകത്തു  വായനക്കാരൻ്റെ വാസം ഉറപ്പിക്കുക എഴുത്തിൻ്റെ കരുത്താണ്നോബൽ സമ്മാനിതയാണ് ആനി എർണോ, ഒരു സൂക്ഷ്മവായനയിൽ നോബലിൻ്റെ നഷ്ടമായി വരവുവെയ്ക്കാവുന്നൊരാളാണ് ആമി. 

അവിടുത്തെ പോലെ ഇവിടെയും എത്രയെളുപ്പമാണ് ഒരാണിൻ്റെ പേരുമാറ്റി മറ്റൊരാണിൻ്റെ പേരിലേക്ക് പെണ്ണിൻ്റെ ഉടമസ്ഥാവകാശത്തെ പ്രതിഷ്ഠിക്കാൻ, ഇന്നും? ആമിയുടെ വഴി പക്ഷേ മറ്റൊന്നായിരുന്നുമാധവിക്കുട്ടി എന്ന പേര് എഴുത്തിനായി സ്വീകരിച്ച  അവരാവാം ഒരു തൂലികാനാമത്തെ  ഏറ്റവും മികച്ചൊരു ആക്ഷേപഹാസ്യമാക്കിയത്.  15 വയസ്സുള്ളൊരു കുട്ടി തൻ്റെ ഇരട്ടിയിലധികം പ്രായമുള്ള  മാധവദാസ് എന്ന യുവാവിൻ്റെ വധു ആവേണ്ടി വന്നതിനോടുള്ള പരിഹാസമാവാം മാധവിക്കുട്ടിയെന്ന അവരുടെ തൂലികാനാമം. മലയാളിയുടെ കപടസദാചാരത്തിനെ കരിച്ചുകളയുന്ന ആക്ഷേപഹാസ്യം, ഓർക്കണം ഇംഗ്ലീഷിൽ അവർ കമലാ ദാസ് മാത്രമായിരുന്നു. അവരെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത് നിർഭയമായ എഴുത്താണ്, നിർദ്ദയമായ സാമൂഹികവിമർശനവുംഒരാണിന് പിതാവും ജീവിതപങ്കാളിയും കാമുകനും സഞ്ചാരിയും ഒക്കെ ആവാൻ ആവുമെങ്കിൽ, സ്വാഭാവികമായും ലോകത്ത് പെണ്ണിന് മാതാവും പങ്കാളിയും കാമുകിയും സഞ്ചാരിയും ഒക്കെയാവാമെന്ന് പ്രഖ്യാപിക്കുക, ആശയങ്ങളത്രയും എഴുത്തുകളിലേക്ക് ആവാഹിക്കുക, ആമിയുടെ തന്നെ കാവ്യ ഭാഷയിൽ  ‘ഇന്ത്യനും തവിട്ടുനിറക്കാരിയും സർവ്വോപരി മലബാറിൽ ജനിച്ചവളുമായ ഒരാൾക്ക് ഏതാണ്ട് അരനൂറ്റാണ്ടു മുൻപ് അസാധ്യമായ കാര്യമാണ്. അതൊക്കെയും പക്ഷേ ഫ്രാൻസിലെ ആനിയെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും നിഷ്പ്രയാസവുമാണ്. ആനിയുടേത് നമ്മൾ വായിക്കുന്നത് മൊഴിമാറ്റമാണ്ഫ്രഞ്ചിൽ നിന്ന് ഇംഗ്ലീഷിലേക്ക് വന്നത്അതിമനോഹരമായി ഇംഗ്ലീഷിൽ തന്നെ എഴുതിയിട്ടും എന്തുകൊണ്ട് ആമിയെ വേണ്ടവിധം ലോകമറിഞ്ഞില്ല?   ഉത്തരം മുകളിലുണ്ട് - ഇന്ത്യനും തവിട്ടുനിറക്കാരിയും സർവ്വോപരി മലബാറിൽ ജനിച്ചതും പോരാ കാലത്തിനു മുന്നേ നടന്നുപോയതുമാണ് ആമിയുടെ കുറ്റം. ആഗ്രഹങ്ങളുടെ, നഷ്ടങ്ങളുടെ, കണ്ടെത്തലുകളുടെ, നിരാശകളുടെ, വീണ്ടെടുക്കലുകളുടെ, തിരസ്കാരങ്ങളുടെ, പുരസ്കാരങ്ങളുടെയും  ഒക്കെ  ജീവിതം വാറ്റിയെടുത്ത വാക്കുകളിലൂടെയായിരുന്നു അവർ ലോകത്തോട് സംവദിച്ചത്. ആമിക്ക് നേരിടേണ്ടി വന്ന എതിർപ്പുകളുടെ, നിരർത്ഥകമായ വിമൾശങ്ങളുടെ ഭൂമികയൊന്നും അന്നും ആനിയുടെ  ഫ്രാൻസിലുണ്ടായിരുന്നില്ല, ഇന്നും. 

ഗേൾസ് സ്റ്റോറി

ലജ്ജയെ, ബൌദ്ധിക അഭിനിവേശങ്ങളെ ഒക്കെയും തൊട്ടുതലോടിയുള്ള അസാധാരണമായ ഒരന്വേഷണം, സ്ത്രൈണകാമനകളിലൂടെയുള്ള നിർഭയവും സത്യസന്ധവുമായൊരു പര്യവേഷണമാണ് ഗേൾസ് സ്റ്റോറി. താന്തോന്നലുകളുടെ അപാരതീരങ്ങളിലൂടെ നിർഭയം സഞ്ചരിച്ച ഒരു വനിതയിൽ നിന്നുമാവുമ്പോൾ അപൂർവ്വമായ ഒരു അനുഭവമാവും അത്, അതിൻ്റെ സത്യസന്ധതയാൽ കൃത്യതയാൽ സംഭവിക്കുന്ന ഒരു വായനാദ്ഭുതം, വായനാനുഭവവും. എഴുത്താളുടെ അസാധാരണമായ ഓർമ്മകളുടെ കരുത്ത്, എഴുത്തിന് താളവും വായനയ്ക്കു തുഴയുമാവുകയാണ്. ആത്മകഥകളുടെ (ഓട്ടോഫിക്ഷൻ) മഷി അസാധാരണ അനുഭവങ്ങളാവണം, ഒരാൾക്കു മാത്രം സാധ്യമാവുന്ന എഴുത്ത്. വാക്കുകളിലുള്ള എഴുത്താളുടെ പരമാധികാരവും അതിൻ്റെ മാന്ത്രികതയും നമുക്കു കാണാനാവും ആമിയിലും ആനിയിലും. 1958ലെ കൌമാരത്തിനും 2014ലെ മധ്യവയസ്സിനും ഇടയിലെ വൻമതിലിനെ ഭേദിച്ച് എർണോ  വീണ്ടെടുക്കുന്നൊരുആനിയെ സാധ്യമാക്കുന്ന വായനയാണ് ഗേൾസ് സ്റ്റോറി. സത്യസന്ധമായ ആവിഷ്കാരം, വിശകലനം ഒക്കെയും നമ്മുടെ ഓർമ്മകളെ തിരിച്ചുപിടിക്കുവാൻ മാത്രമല്ല, നമുക്ക് കാലാന്തരം അളക്കുവാനുള്ള ഒരു മുഴക്കോലുകൂടിയാണ്എഴുത്തിന് എവിടെയും ആഴമാവുന്നത് ഓർമ്മകളാണ്, പരപ്പ് അതിൻ്റെ അനുഭവങ്ങളാണ്, ചാരുതയാവട്ടെ അതിൻ്റെ സത്യസന്ധതയും. 

മറ്റുള്ളവരുടെ ജീവിതയാഥാർത്ഥ്യങ്ങൾ  നമ്മളിൽ പലരെയും ഉലച്ചുകളയാറുണ്ട്. സംഭ്രമത്തോടെ, ഞെട്ടലോടെയാണ് നമ്മളത് കേൾക്കുക. എന്നിട്ട് അവരുടേതായ ലോകത്ത് നമ്മൾ നമ്മളെ പ്രതിഷ്ഠിച്ചു നോക്കും, സഹാനുഭൂതിയുടെ തലത്തിൽ രണ്ടിലൊന്നു സംഭവിക്കുംഅതൊരിക്കലും എനിക്കു സംഭവിക്കരുത്, അല്ലെങ്കിൽ അതു ഞാൻ തന്നെയല്ലേ എന്ന ചിന്തഅടുത്തകാലത്താണ് #metoo മൂവ്മെൻ്റ്  ഒരു തിരമാല കണക്കെ നമ്മുടെ പലരുടെയും ബോധതീരത്ത് ആഞ്ഞടിച്ചത്പെണ്ണനുഭവങ്ങളുടെ തീവ്രതയാണ്, അതിൻ്റെ ഭീകരതയാണ്, അതേസമയം തന്നെ അതു വിളിച്ചുപറയാനുള്ള ബോധത്തിൻ്റെ വളർച്ചയുമാണ് അത് വിളംബരം ചെയ്തത്. കിടന്നുകൊടുത്ത് സുഖിച്ച് കാര്യംനേടി പിന്നെ നിലവിളിച്ചിട്ടെന്താ എന്ന സാദാപുരുഷുവാക്യത്തിൽ അഭയം തേടിയ പുരുഷുപ്രജകളും അവരുടെ അവിഹിതദൃഷ്ടികളും ഇപ്പോഴും സുന്ദര ജീവിതങ്ങളിൽ ഒഴിക്കുവാൻ സദാചാരത്തിൻ്റെ കരിയോയിലുമായി നടക്കുന്നുണ്ട്. അതു ലോകനീതിയാണ്. പുരോഗതി എങ്ങും പമ്പരം പോലെയാണ്. അതു സംഭവിക്കുക നിന്നിടത്തുനിന്നു തന്നെ ഒട്ടേറെ തിരിഞ്ഞ് തലകറങ്ങി വീണിട്ടാണ്. ആധുനിക ലോകത്ത് എഴുത്തിൻ്റെയും വായനയുടെയും  ലക്ഷ്യവും മാർഗ്ഗവും മാറ്റത്തിന് മാറ്റുകൂട്ടുകയാണ്, വേഗവുംലോകത്ത് പ്രായപൂർത്തിയായ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള ഒരു പാഠഭാഗമാവണം താഴത്തെ രണ്ടു പാരഗ്രാഫുകൾ എന്നു തോന്നിപ്പോവുകയാണ്. 

അവനും അവളുമിപ്പോൾ  അവളുടെ മുറിയിലാണ്, ഇരുട്ടിൽ. അവൻ എന്താണു ചെയ്യുന്നത് അവൾ കാണുന്നില്ല. എന്നിട്ടും, കട്ടിലിൽ അവർ അവരുടെ വസ്ത്രങ്ങൾക്കിടയിലൂടെ പരസ്പരം തഴുകിയറിയുമെന്നും  ചുംബനങ്ങൾ ആസ്വദിക്കുമെന്നും അവൾ വിശ്വസിക്കുന്നുഅവൻ പറയുന്നു: 'നീ ഉടുപ്പ് അഴിച്ചുമാറ്റ്.'  നൃത്തം ചെയ്യാൻ അവനവളെ ക്ഷണിച്ച നിമിഷം മുതൽ, അവൾ ചെയതതൊക്കെയും അവൻ ആവശ്യപ്പെട്ടതു മാത്രമാണ്അവൾ ചെയ്യുന്നതും അവൾക്ക് സംഭവിക്കുന്നതും തമ്മിൽ യാതൊരു വ്യത്യാസമില്ല. ഇടുങ്ങിയ കട്ടിലിൽ അവൾ അവനരികിൽ നഗ്നയായി കിടക്കുന്നു. സമ്പൂർണ നഗ്നതയെ മനസാ വരിക്കുവാൻ, അവൻ്റെ നഗ്നമായ പുരുഷശരീരത്തെ ഒന്നറിയുവാനുള്ള സമയം അവൾക്കില്ലതൻ്റെ തുടകൾക്കിടയിലൂടെ അവൻ്റെ  വലുപ്പവും ദൃഢതയും അവൾ അനുഭവിക്കുന്നു. അവൻ ബലംപ്രയോഗിച്ച് തള്ളിക്കയറുന്നുഅത് അവളെ വേദനിപ്പിക്കുന്നു. ആത്മരക്ഷാർത്ഥമോ, അല്ലെങ്കിൽ അവൻ ഒന്നു മനസ്സിലാക്കാനോ വേണ്ടി താൻ ഒരു കന്യകയാണെന്ന് അവൾ അവനോട് പറയുന്നു. അവൾ നിലവിളിക്കുന്നു. അവൻ പിറുപിറുക്കുന്നു: 'ഇത്രേം കുഴപ്പമുണ്ടാക്കാതെ നിനക്കൊന്നു ഓർഗാസത്തിലേക്കെത്താൻ  നോക്കിയാൽ പോരേ..’ 

നിമിഷം അവിടെയല്ലാതെ, വെറെ എവിടെയെങ്കിലും ആയിരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചുപോവുന്നു. പക്ഷേ അവൾ എങ്ങോട്ടും പോകുന്നില്ല. അവൾ ആകെ തണുത്തുമരവിച്ചു. അവൾക്ക് എഴുന്നേൽക്കാമായിരുന്നു. അണച്ച വെളിച്ചം തെളിച്ച്, അവനോട് വസ്ത്രം ധരിച്ച് പോകാൻ പറയാമായിരുന്നു. അല്ലെങ്കിൽ സ്വയം വസ്ത്രങ്ങൾ ധരിച്ച്, അവനെ അവിടെ ഉപേക്ഷിച്ച് അവൾക്ക് പാർട്ടിയിലേക്ക് മടങ്ങിപ്പോവാമായിരുന്നു. അവൾക്കത് ആവാമായിരുന്നു. പക്ഷേ അങ്ങിനെയൊരു ചിന്തയും അവളിലുദിച്ചില്ലെന്ന് എനിക്കറിയാം. അവളെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുപോക്ക് സാധ്യമായിരുന്നില്ല, കാര്യങ്ങൾ അതിൻ്റെ വഴിക്ക് നീങ്ങുക മാത്രമായിരുന്നു സാധ്യമായത്. മനുഷ്യനെ, അപ്പോഴത്തെ അവൻ്റെ കാമാതുരമായ അവസ്ഥയിൽ ഉപേക്ഷിച്ചുപോവാൻ അവൾക്ക് അവകാശമില്ലായിരുന്നു, ‘എല്ലാം അവൾ കാരണമായിരുന്നല്ലോ’. ഇവിടെ മറ്റെല്ലാ പെൺകുട്ടികൾക്കും മീതെയായി അവൻ അവളെ  കണ്ടെത്തിയതു പോലുമായിരുന്നില്ല എന്നൊന്ന്  ഊഹിക്കാൻ പോലും കഴിഞ്ഞില്ല. 

ബാക്കിയുള്ളവ ഒരു എക്സ്-റേറ്റഡ് ഫിലിം പോലെ ചുരുളഴിയുകയാണ്, അവിടെ പെണ്ണ് ആണുമായി ഒട്ടും താളൈക്യത്തിലായിരുന്നില്ല, അതുകൊണ്ടുതന്നെ  അടുത്തതായി എന്ത് സംഭവിക്കുമെന്ന് അവൾക്ക് അറിയില്ല. അവനു മാത്രമേ അറിയൂ. അവൻ മാസ്റ്ററാണ്, യജമാനൻഎപ്പോഴും ഒരു പടി മുന്നിൽ. അവളുടെ മുഖം അവൻ്റെ അടിവയറ്റിലേക്ക്, അവളുടെ വായ അവൻ്റേതിനു മുകളിലായി വരുന്നതുവരെ അവളെ താഴേക്ക് അവൻ തള്ളിനീക്കുന്നു. പിന്നെ അവളുടെ മുഖത്തേക്ക് ഒരു ചിതറിത്തെറിക്കലാണ്, അവളുടെ നാസാരന്ധ്രങ്ങളിലേയ്ക്ക് കൂടി കടന്നുകയറിയ ജീവാണുവിസ്ഫോടന പ്രവാഹം. അവർ മുറിയിലേക്ക് കടന്നിട്ട് അഞ്ചു മിനിറ്റു പോലും കഴിഞ്ഞിരുന്നില്ല. 

ചിന്തയെ അതിൻ്റെ വഴിയെ വിടാം, എന്തിന്, എൻ്റെ ഓർമ്മയിൽ വികാരത്തിൻ്റെ ഒരു കണികപോലുമുണ്ടായിരുന്നില്ല. വെറും ഒരു മണിക്കൂർ മുമ്പുപോലും ഒരിക്കലും തനിക്ക് സംഭവിക്കും എന്നു പ്രതീക്ഷിക്കാത്ത കാര്യങ്ങൾ തനിക്ക് സംഭവിക്കുന്നത്  കട്ടിലിൽ കിടക്കുന്ന പെൺകുട്ടി  നോക്കിക്കാണുന്നു. അത്രമാത്രം.” 

പ്രണയമാണ് കമലാ ദാസിൻ്റെ കവിതകളുടെ മുഖ്യപ്രമേയംനിത്യപ്രണയത്തിലേക്കുള്ള  ശാശ്വതമായ അന്വേഷണങ്ങളും  ആശങ്കകളും സന്ദേഹങ്ങളും അതു പങ്കുവെച്ചു. ബൌദ്ധികമായ അസാധാരണ കാഴ്ചപ്പാടുകളോ, ചെറുകിടവൻകിട തത്വചിന്തകളോ ഒന്നുമായിരുന്നില്ല, മറിച്ച്   വൈകാരികമായി സമ്പന്നമായ വരികളിലൂടെയുള്ള പാട്രിയാർക്കിയോടുള്ള കലഹങ്ങളാണ് കവിതകളെ അത്രമേൽ പ്രിയങ്കരമാക്കിയത്. കാണാമറയത്തുള്ള പ്രണയത്തിൻ്റെ അസംഖ്യം ഷേയ്ഡുകളെ അതിധീരമായി വലിച്ചു പുറത്തിട്ടതാണ് കവിതകൾ. പോസ്റ്റ് കൊളോണിയൽ തുടർച്ചയുടെ പുരുഷാധികാര കാഴ്ചയിലേക്ക് അവരുടെ കവിതകൾ നമ്മെ നയിക്കുമ്പോൾ നമ്മളവരെ കൺഫെഷണൽ പോയറ്റാക്കുകയായിരുന്നു, നമ്മളുടെതായ ദ്രവിച്ച ബോധത്തിൻ്റെ വഴിയിൽ എഴുത്താളെ നടയിരുത്തുവാനുള്ള ഒരു ശ്രമം. കൺഫെഷൻ കുറ്റസമ്മതമാണ്, കുമ്പസാരമാണ്, ഏറ്റുപറച്ചിലാണ്. പുരുഷാധിപത്യത്തിൻ്റെ സ്മൃതികൾക്കും സ്ഥലികൾക്കുമപ്പുറമുള്ള സഞ്ചാരങ്ങളൊക്കെയും കുറ്റമാവുന്നത്, ചിന്തകളുടെ, ബോധ്യങ്ങളുടെ ആവിഷ്കാരങ്ങളത്രയും കുറ്റസമ്മതങ്ങളും കുമ്പസാരങ്ങളും ആക്കുന്നതാണ് പാട്രിയാർക്കിയുടെ  കാപട്യം. പരമ്പരാഗത സാമൂഹിക കാപട്യത്തെയാണ് ആമിയുടെയും ആനിയുടെയും ആർജ്ജവവും സത്യസന്ധതയും മുറിവേല്പിക്കുന്നത്. ഏറിവരുന്ന അത്തരം രചനകളേല്പിക്കുന്ന മുറിവുകളിൽ നിന്നും രക്തം വാർന്ന് ഒടുങ്ങുക തന്നെയാവണം പാട്രിയാർക്കിയുടെ അന്ത്യഗതി. 

എനിക്ക് രാഷ്ട്രീയം അറിയില്ല, പക്ഷേ

അധികാരത്തിലുള്ളവരുടെ പേരുകളറിയാം.

നെഹ്റുവിൽ തുടങ്ങുന്ന പേരുകൾ

ആഴ്ചകൾ മാസങ്ങൾ തൻ പേരുകൾ പോൽ ഹൃദിസ്ഥം.. 

പുരുഷാധിപത്യത്തിൻ്റെ മറ്റൊരു ഷെയ്ഡു തന്നെയായാണ് പ്രണയത്തിൻ്റെ പനിനീർപൂവിന് ചോദിച്ച പതിനാറുകാരിക്ക് മുന്നിൽ വാതിൽ അടയുന്ന അതേ കവിതയിലെ രംഗവും. 

ഞാനൊരു കുഞ്ഞായിരുന്നു, പിന്നീട് നീണ്ടപ്പോൾ,

ഞാൻ വളർന്നെന്ന് പറഞ്ഞത് അവരാണ്.. 

എൻ്റെയംഗങ്ങൾ വീർത്തു, ഒന്നുരണ്ടിടങ്ങളിൽ മുടി മുളച്ചു.

എന്ത് ചോദിക്കണമെന്നറിഞ്ഞില്ല, ചോദിച്ചു സ്നേഹം

പതിനാറുകാരിയെ അയാൾ അകത്താക്കി

കിടപ്പുമുറിയുടെ വാതിലടച്ചു, എന്നെയടിച്ചില്ല..

പക്ഷേ, സങ്കടത്താലെൻ പെൺദേഹത്തിൽ

അടിമുടി അടിയേറ്റതായി തോന്നി..

മുലകളുടെ, ഗർഭപാത്രത്തിൻ്റെയും  ഭാരമെന്നെ

ഞെരിച്ചുഞാൻ ദയനീയമായി എന്നിലേക്കു വലിഞ്ഞു. 

അഴകോടെ,ആഴത്തോടെ ഓർമ്മകളെഴുതുമ്പോൾ

കൌമാരത്തെ, യൌവ്വനത്തെയും മനോഹരമാക്കുന്നത് വിചാരങ്ങളുടെ ചിന്താലോകമല്ല, ഭാവനകളുടെ വികാരതരളിത നിമിഷങ്ങളാണ്. ഓർമ്മകളുടെ തീരത്തേക്കുള്ള  പില്ക്കാല തീർത്ഥയാത്രകളാണ് മനോഹരസൃഷ്ടികൾ പലതും. മനുഷ്യൻ സ്വന്തം നിലയിൽ  ഓർമ്മകളുടെ ഒരു മ്യൂസിയമാണ്. ഓർമ്മകളുടെ മ്യൂസിയത്തിൽ നിന്നും ഗതകാലത്തെ വീണ്ടെടുത്ത് സമകാലിക ജീവിതത്തിനു മുന്നിൽ കുത്തിനിർത്തുമ്പോഴാണ് ലോകമെത്ര മാറിയെന്നും ഇനിയെത്ര മാറണമെന്നും വായനക്കാരൻ അറിയുക. പ്രകൃയയാണ് ആത്മകഥയെ ജീവചരിത്രത്തിൽ നിന്നും മാറ്റിനിർത്തുന്നത്. മനുഷ്യൻ്റെ മറ്റൊരാളെ പറ്റിയുള്ള ഓർമ്മകൾ അവരുടെ ശാരീരിക വളർച്ചപോലെയാണ്കാലം ഒരാളെ ശാരീരികമായും സാമൂഹികമായും പുതിക്കിപ്പണിയുമ്പോൾ, നമ്മുടെ പഴയ കണ്ണുകളിൽ തിരിച്ചറിയാവുന്നവർ ആവില്ല പലരും. ആകാരവും പ്രകൃതവും മാറുംപഴയവ്യക്തതയുടെ സ്ഥാനത്ത് ഒരു അവ്യക്തത കൈവരും. ഓർമ്മകളും അതുപോലെ അവ്യക്തമാവും. അവരെ പറ്റിയുള്ള നമ്മുടെ വികാരവിചാരങ്ങളും. ഒന്നും പലരും കരുതുന്നതുപോലെ സ്ഥായിയല്ലചന്ദ്രൻ്റെ വൃദ്ധിയും ക്ഷയവും പോലെയാണ് ഓർമ്മകൾ. ഒരു കാലത്ത് ത്രസിപ്പിച്ച, ഒരുപഗ്രഹം കണക്കെ പരസ്പരം ചുറ്റും കറക്കിയ, ജീവിതത്തിൻ്റെ സുഖാനുഭൂതി നിറഞ്ഞ നിമിഷങ്ങളത്രയും പങ്കുവെച്ചവരിൽ അതേ വികാരം എക്കാലവും ഉണ്ടാവണമെന്നില്ലനയനരശ്മികളുടെ സമാഗമത്തിൽ സൃഷ്ടിക്കപ്പെടുന്ന ഒരു  കാന്തികവലയവും നമുക്കായി മാത്രം ഒരിടത്തിനായുള്ള ത്വരയും ഉണ്ടാവണമെന്നില്ല. , പരസ്പരം വാരിപ്പുണർന്ന്, പഞ്ചേന്ദ്രിയങ്ങൾ  പഞ്ചവാദ്യം കൊട്ടിക്കയറി, ഒടുവിൽ കലാശക്കൊട്ടിൽ ശ്രീകോവിലിൻ്റെ ശാന്തതയിലേക്ക് വഴുതിവീഴുന്ന നിമിഷത്തിൻ്റെ പുനരാവിഷ്കരണം സാധ്യമല്ലാത്തപ്പോഴും അനശ്വരമായ ചില ഓർമ്മകളുണ്ടാവും. അതാവട്ടെ അവർക്കിടയിൽ മാത്രം തുടിക്കുന്ന, ഒരിക്കലും വളരാത്ത, പ്രായമാവാത്ത ഓർമ്മകളുമാവും 

പെണ്ണിൻ്റെ ഓർമ്മക്കുറിപ്പുകൾ ചെറുകിട സംരംഭങ്ങളും  ആണിൻ്റേത് വൻകിട ഏർപ്പാടുകളുമാണെന്ന ഒരു പൊതുധാരണയുണ്ട്. ലോകത്ത് എവിടെയും സംഭവിക്കാവുന്ന ചില ചെറുകിട ബന്ധങ്ങളിലൂടെ വികസിക്കുന്ന വെളിപാടുകളുടെ ഒരു പുതിയ ലോകം പുതിയ മനുഷ്യർക്കായി തുറന്നിടുകയാണ് ആനി. വേദാന്തചിന്തകളുടെ ആഴമറിഞ്ഞവർ സാഹിത്യത്തിലും സിനിമകളിലും  ചോദിച്ച, ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമുണ്ട് - ഞാനാരാണ്? ആനി എർണോ പറയുന്നുണ്ട്, നാളിതുവരെ ചെയ്തതിനെ കുറിച്ചൊന്നും ലജ്ജിക്കുന്നൊരാളല്ല ഞാൻ എന്നറിയാം. ഒന്നാലോചിച്ചാൽ   ‘ലജ്ജിക്കേണ്ടതൊക്കെയുംതന്നെയാണ് ഓർമ്മകളിലെ നിത്യഹരിത മേഖലകളാവുക, ഒരിക്കലും മറവി സാധ്യമല്ലാത്തത്. ഒരിക്കലും നിറം മങ്ങാത്ത ബ്ലാക് ആൻ്റ് വൈറ്റ്  ചിത്രങ്ങളാവും ലജ്ജയുടേത്. യുക്തിയെ പ്രണയിക്കുമ്പോഴും യുക്തിക്കതീതമായി പ്രണയിക്കുമ്പോഴുമാണത് സാധ്യമാവുക, മാതാപിതാക്കളെ മാറ്റി കൌമാരം സൌഹൃദങ്ങളെ പ്രതിഷ്ഠിക്കുന്ന കാലത്ത്. 

ഞാനാരാണെന്ന് ആണുങ്ങൾ തുടർന്നും അന്വേഷിക്കട്ടെ. ഞാനെന്താവരുത് എന്നതിന് പെണ്ണുങ്ങൾക്കുള്ള ഉത്തരമാണ് ഒരു പെൺകുട്ടിയുടെ കഥയിലൂടെ, ആനി പറഞ്ഞിട്ടുള്ളത്. ഒട്ടനവധി കവിതകളിലൂടെ കമല പണ്ടേ പറഞ്ഞതും. പക്ഷേ കാലം കമലയെ തെറിവിളിച്ചു, കാലത്തിനു മുന്നേ നടക്കുന്നവർ കേൾക്കാൻ ബാധ്യതപ്പെട്ടതാണ് തെറിയഭിഷേകം. ആളു ചത്തുപോയാലാണ് അതു കളഭാഭിഷേകം ആയിമാറുക. വാഴ്ത്തുപാട്ടുകളാണ് പിന്നീട് കേൾക്കുക, ഇവിടെയുള്ളതും. 

മെയ്ക ലവ് എന്ന ആംഗലേയത്തിന് തത്തുല്യമായ ഒരു പദം മലയാളത്തിലില്ല. മലയാളിക്ക് അതു ഭോഗമാണ്, അല്ലെങ്കിൽ സംഗമാണ്. രണ്ടിനും ബന്ധം സ്നേഹവുമായല്ല, ആർത്തിയും കച്ചവടവും യുദ്ധവുമായാണ്പ്രണയം പരിസരത്തില്ലാതെ, ലൈംഗിക സുഖം മാത്രം നേടുന്ന രതിക്കാണ് സായിപ്പ് ലൈംഗിക സംവാദം എന്നർത്ഥം വരുന്ന സെക്ഷ്വൽ ഇൻ്റർകോഴ്സ് എന്നു പറയുന്നത്. സംവാദവും സംഭോഗവും അല്ലാതാവുമ്പോഴാണ് അത് റെയ്പ്, ബലാൽസംഗമാവുന്നത്. തമ്മിൽ  പ്രതിബദ്ധതയുള്ള ബന്ധപ്പെടലാണ് മെയ്ക് ലവ്. അതിനു തുല്യമായ പദം മലയാളത്തിലെന്താണ്? ഭോഗത്തിന് സ്നേഹം വേണമെന്നില്ല, ലേശം ഭേദപ്പെട്ടസംയോജിച്ച് ചെയ്യുന്ന സംഭോഗത്തിലും സംഗത്തിലും തന്നെ സ്നേഹം വേണമെന്നില്ല, വേണ്ടതിൽ യോജിപ്പുണ്ടായാൽ മതി. അതിനപ്പുറത്ത് മനോവികാരങ്ങളും വിചാരങ്ങളും ചിന്തകളുമെല്ലാം ശരീരങ്ങൾ മാധ്യമമായി ഒഴുകുമ്പോൾ സംഭവിക്കുന്നതാണ് മെയ്ക് ലവ്. അവിടെ കഴിഞ്ഞെഴുന്നേറ്റ് പോവുകയല്ല, പതിവ് പ്രണയത്തിലേക്ക് തെന്നിവീഴുകയാണ്. 

ഒരാൾക്ക് മറ്റൊരാളുമായി പ്രണയത്തിലാകാതെ തന്നെ സന്തോഷകരമായ ഒരു ലൈംഗിക ബന്ധം ആസ്വദിക്കാം, അതിനുശേഷം എളുപ്പത്തിൽ വേർപിരിയുകയുമാവാം. എന്നാൽ, മെയ്ക് ലവ്, അഥവാപ്രണയരതിയിൽ  ശരീരങ്ങൾ മാത്രമല്ല, മനസ്സും ആത്മാവും ആഴത്തിലുള്ള വികാരങ്ങളും ചിന്തകളും ഒക്കെയും ഇണചേരുന്നുണ്ട്. ഓരോ ഇണചരലും  സൌഹൃദത്തിൻ്റെ ഇഴയടുപ്പത്തിൻ്റെ  ഒരു അധിക തലം സൃഷ്ടിക്കുന്നുണ്ട്, പരസ്പരാഭിനിവേശവും. ഒരാളുടെ ശാരീരിക ആവശ്യങ്ങളും ശരീരഭാഗങ്ങളും മറ്റൊരാളുമായി ലയിപ്പിക്കുന്നത് കേവലം സംഭോഗമാണ്, മനസ്സിനെ, ആത്മാവിനേയും ബന്ധിപ്പിക്കുന്ന പ്രണയത്തിൻ്റെ വൈദ്യുതാലിംഗനമാണ് ലവ് മേക്കിംഗ് അഥവാ പ്രണയരതി 

മേൽ ചിന്തകളൊക്കെയും കൊളുത്തിയത് ആനിയുടെ ഒരു വാചകത്തിൽ നിന്നാണ് She is dying to make love, but only out of love. പ്രണയരതിക്കായി അവൾ ഏറെ ആഗ്രഹിക്കുകയാണ്, പക്ഷേ സ്നേഹത്തിൽ നിന്നുദിക്കുന്ന ഒന്നുമാത്രം. കാമനകളും വിലക്കുകളും കൂടി സൃഷ്ടിച്ചെടുക്കുന്നൊരു പെൺകുട്ടിയുടെ മാനസികനിലയുടെ ചിത്രണമാണത്പാവനമായൊരു അനുഭവത്തിൻ്റെ പ്രതീക്ഷയോട് ചേർത്തുവെയ്ക്കുന്ന കന്യകാത്വമെന്ന ഭീതി. ആണിനില്ലാത്തത്. മാറുന്നത്, മാറേണ്ടത് പെണ്ണല്ല ആയൊരു ലോകമാണ്. ആയൊരു ബോധത്തിലേക്ക് ലോകത്തെ പണിതുയർത്തുന്നത് ഇത്തരം സൃഷ്ടികളാണ്. 

കുമ്പസാരമല്ല, പശ്ചാത്താപമില്ലാത്ത വിമർശനമാണ്

ചുരുങ്ങിയത് ആയിരത്തൊന്നു വഴികളിലൂടെ അമ്മയുടെ സർവ്വൈലൻസ് കണ്ണുകളെ അതിജീവിച്ച് ഒരു പയ്യനെ ചുംബിച്ച കഥ പറയുന്ന ആനി പിന്നീട്  കാമ്പിലെ ആദ്യാനുഭവത്തെ സംഗ്രഹിക്കുകയാണ്ആണെന്ന  നിലയിലുള്ള അവൻ്റെ ആർജ്ജിതബോധത്തിനു മുന്നിലാണ് അവളുടെ മുഴുവൻ ഇച്ഛാശക്തിയും കീഴടങ്ങിപ്പോയത്. അവൾ അവൻ്റെ ചിന്തകളിൽ പിന്നീട് ഒരിക്കലും ഉണ്ടാവുകയില്ല, പക്ഷേ അവളിൽ അതൊരു രഹസ്യമായി തുടരുകയും ചെയ്യും. 

തൻ്റെ കന്യകാത്വം ഇല്ലാതാക്കുവാനായി അവൾ എപ്പോഴാണ് ഉള്ളാലെ സമ്മതിക്കുന്നതെന്ന് എനിക്കറിയില്ല. അതൊരു സമർപ്പണമല്ല; അവളത് നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നു, അതിനായി സഹകരിക്കുന്നു. അവൻ എത്രയോ തവണ അവളിലേക്ക് തുളച്ചുകയറാൻ ശ്രമിച്ചു- എത്രയെന്ന് കൃത്യമായെനിക്ക് ഓർമയില്ല- അവനൊരിക്കലും അകത്തേക്ക് കടക്കാത്തതിനാൽ അവൾ അവനെ വായിലേക്കെടുത്തു.   അവളിലേക്ക് കടക്കാനാവാത്തതിൻ്റെ കാരണം അവൻ അവളോടുസമ്മതിച്ചു’ -  “എനിക്ക് നല്ല വണ്ണമുണ്ട്.” 

അവളോട് ഓർഗാസത്തിലേക്കെത്തുവാൻ അവൻ പറഞ്ഞുകൊണ്ടിരുന്നു. അവൾക്ക് കഴിയില്ല: അവൻ അവളെ പരുഷമായാണ് കൈകാര്യം ചെയ്തത്അവൻ അവളിലേക്ക്  ഒന്നു തൻ്റെ ചുണ്ടാൽ, നാവാൽ  ശ്രമിച്ചാൽ ഒരുപക്ഷേ അവൾക്ക് അതിനു കഴിയുമായിരുന്നു. പക്ഷേ അവൾ അവനോട് അതൊരിക്കലും ആവശ്യപ്പെടുന്നേയില്ലഒരു പെൺകുട്ടി അതു ചോദിക്കുന്നത് ലജ്ജാകരമാണ്. അവൾ അവൻ ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നു. അവളുടെ സമർപ്പണം അവനോടല്ല, അനിഷേധ്യവും സാർവത്രികവുമായ ശാസനകളോടാണ്ഇന്നോ നാളെയോ, എത്രയും വേഗം അവൾ വിധേയയമാവേണ്ട പുരുഷനിലെ കാട്ടാളത്വത്തിനോടുള്ള അവളുടെ സമർപ്പണം നിയമം ക്രൂരവും വൃത്തികെട്ടതുമാണ്, അങ്ങനെയാണ് പക്ഷേ കാര്യങ്ങൾ സംഭവിക്കുന്നത്.” 

പ്രണയത്തിലേക്ക് വഴുതിവീഴുമ്പോഴാണ്, അവൾ അതുവരെ സങ്കൽപ്പിച്ചിരുന്ന അതിൻ്റെ  സാധ്യമായ എല്ലാ പതിപ്പുകളിൽ നിന്നും  എറെ അകലെയാണ് അതെന്നറിയുന്നത്അന്നോളം  അവൾ ശ്രദ്ധാപൂർവ്വം ചേർത്തുവച്ച ബോദ്ധ്യങ്ങളൊക്കെയും അപ്രസക്തമാവുന്നതും പാഴാവുന്നതും കാണുന്നത്. അതുകൊണ്ടാവാം പ്രണയത്തിന് കണ്ണില്ലെന്ന് ആരോ പറഞ്ഞിട്ടുണ്ടാവുക, കാണുന്നതൊന്നുമല്ലത്, കാണാത്തതുമല്ല. ആനിയിലെ ചിന്തകൾ സമർപ്പണത്തെ ക്രൂരവും വൃത്തികെട്ടതുമായി കാണുമ്പോൾ, ആമിയിലെ ബോധം സമർപ്പണത്തെ ചിലയിടത്തെങ്കിലും സ്വീകരിച്ചിട്ടുണ്ട്, പ്രണയത്തിൻ്റെ അനിഷേധ്യമായൊരു തുരുത്തായി. 

ദി ഡിസൻഡൻ്റ്സ് എന്ന കവിതയിൽ അവർ ആഹ്വാനം ചെയ്യുന്നത് സമർപ്പണമാണ്. 

നിങ്ങളെ സ്ത്രീയാക്കുന്നതെന്തോ

അതവനു സമ്മാനിക്കുക.

നിൻ്റെ നീണ്ട മുടിയിലെ സുഗന്ധം

മുലയിടുക്കിലെ സ്വേദകണങ്ങൾ തൻ കസ്തൂരിഗന്ധം,

ആർത്തവ രക്തത്തിൻ ചുടുക്ഷോഭങ്ങൾ

അതിരറിയാത്ത, അവസാനമില്ലാത്ത

പെൺമോഹങ്ങൾ, ഉദരാഗ്നികൾ 

ആമി അവിടെ നിന്നുകളയാതെ, ആത്മബോധത്തിൻ്റെ നെറുകയിലിരുന്ന് പ്രണയത്തെയും രതിയെയും വിചാരണചെയ്യുന്നുണ്ട് പല കവിതകളിലുമായി. സ്വശരീരം മറ്റൊരാളുടെ ആനന്ദത്തിനു മാത്രമായി വിട്ടുകൊടുക്കുന്നരാളുടെ ആത്മാഭിമാനത്തിന് ഏൽക്കുന്ന ക്ഷതത്തെ അനുശോചിക്കുന്ന വരികളും സുലഭമാണ്. 

ആമി, കമല അല്ലെങ്കിൽ,

പിന്നെ നല്ലത് മാധവിക്കുട്ടിയാവാം

ഒരു പേരും റോളും തിരഞ്ഞടുക്കാനുള്ള സമയമാണ്

നാട്യങ്ങളുടെ കളികളരുത്,

ഭ്രാന്തിയായി ആടരുത്,

കാമഭ്രാന്തി അഭിനയിക്കയുമരുത്..

പ്രണയനിരാസത്തിൽ ഉഴറി കരയരുത്..

ഞാൻ ഒരാളെ കണ്ടുമുട്ടി, അവനെ സ്നേഹിച്ചു

ഞാനവനെ ഒരു പേരിലും വിളിക്കുന്നില്ല,

കാമാതുരനായ എല്ലാ ആണും അവനാണ്.

ഞാൻ എല്ലാവരെയും പോലെ ഒരു പെണ്ണ്,

അവനിൽ പ്രണയം തിരയുന്ന പെണ്ണ്.

അവനിലൊരു പുഴതൻ ആർത്തിപൂണ്ട തിടുക്കം

എന്നിലൊരു ആഴിതൻ തളരാത്ത കാത്തിരിപ്പും

നിങ്ങൾ ആരാണ്, ഞാൻ ഓരോരുത്തരോടുമായി ചോദിക്കുന്നു,

അത്ഞാൻഎന്നു മറുപടി.

സദാ, എങ്ങും കാണുന്നു ഞാനവനെ

ഞാൻഎന്നു സ്വയം വിശേഷിപ്പിക്കുന്നവനെ.

ഉറയിലെ വാൾ പോലെ, ലോകത്ത്

ഭദ്രമായി പൊതിഞ്ഞടുക്കപ്പെട്ടവൻ..

അപരിചിത നഗരികളിലെ ഹോട്ടലുകളിൽ

പാതിരാവിൽ പന്ത്രണ്ടുമണിക്ക് ഒഴിക്കുന്നത്,

ഒറ്റയ്ക്കിരുന്നു കുടിക്കുന്നത് ഞാനാണ്,

പൊട്ടിച്ചിരിക്കുന്നത് ഞാനാണ്,

പ്രണയരതിയാഘോഷിക്കുന്നത് ഞാനാണ്

പിന്നെയാണ്  നാണക്കേട്, തൊണ്ടയിൽ ഒരു ഞരക്കമോടെ

മരിക്കാൻ കിടക്കുന്നത് ഞാനാണ്..

ഞാൻ പാപിയാണ്, ഞാൻ പുണ്യവതിയാണ്.

ഞാൻ പ്രണയിനിയാണ്, ഞാൻ വഞ്ചിക്കപ്പെട്ടവളാണ്.

നിൻ്റേതല്ലാത്ത ഒരാനന്ദവും എനിക്കില്ല

നിൻ്റേതല്ലാത്ത ഒരുവേദനയും എനിക്കില്ല

ഞാൻ എന്നു ഞാനുമെന്നെ വിളിക്കുകയാണ്. 

വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്, പക്ഷേ ഏതാണ്ടൊരേ കാലഘട്ടമെന്നു പറയാം. 1934ലാണ് ആമിയുടെ ജനനം, ആനിയുടേത് 1940ലും. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ രണ്ടാംപകുതി  ആഘോഷമാക്കിയ എഴുത്തുകാരിയായിരുന്നു ആമി. ആനി പ്രശസ്തിയിലേക്ക് ഉയരുന്നതിനും മുന്നേ നോബൽ പ്രതീക്ഷിക്കപ്പെട്ടയാളായിരുന്നു ആമി. ഇന്ത്യയുടെ സങ്കീർണ്ണമായ സാമൂഹിക-സാംസ്കാരിക ചുറ്റുപാടുമായി ബന്ധപ്പെട്ട ഗഹനമായ വിഷയങ്ങളെ, വൈയക്തികമായ അനുഭവങ്ങളെ ചൂട്ടാക്കി പാട്രിയാർക്കിയെമറ്റ് സ്വത്വാസമത്വങ്ങളെയും അടിമത്തത്തെയും പൊള്ളിച്ച ധീരവും ക്ഷമാപണത്തിൻ്റെ ധ്വിനിപോലുമിമില്ലാത്ത ശബ്ദസാന്നിദ്ധ്യമായിരുന്നു ആമി. ജന്മസ്വത്വസമത്വത്തെ, സ്ത്രൈണലൈംഗികതയെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെയും അനുഭവങ്ങളുടെ ആഴത്തിൽ നിന്നുകൊണ്ട് വരച്ചിട്ടപ്പോൾ നമ്മൾ കൺഫെഷണിസ്റ്റ്കുമ്പസാര കവിയാക്കിയ ഒരാൾ. ആമിയുടെ കൺഫെഷണൽ അഥവാ കുമ്പസാര കവിതകൾ ഒരു  ആമുവിൻ്റേത് ആയിരുന്നെങ്കിൽ അതത്രയും ഇമേജറിക്കൽബിംബസാരമാവുമായിരുന്നു. പെണ്ണെഴുതുമ്പോൾ കുമ്പസാരവും ആണെഴുതുമ്പോൾ ബിംബസാരവും ആവുക ഒരേ കാര്യമാണ്. അതിൻ്റെ ഉറവിടം പെണ്ണിൻ്റേത് ചെറുകിട ചിന്തയും ആണിൻ്റേത് വൻകിട ചിന്തയുമാണെന്ന തോന്നലാണ്. 

ഫെമിനിസം ആമിയിൽ, ആനിയിലും

കമലാ ദാസ് ഇന്ത്യൻ സാഹിത്യത്തിലെ ഒരു വഴിത്തിരിവായിരുന്നു, സ്ത്രൈണ ലൈംഗികതയെക്കുറിച്ചുള്ള ആത്മാർത്ഥമായ അന്വേഷണങ്ങളിലൂടെ ഇന്ത്യൻ സാഹിത്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയ സൃഷ്ടികൾ. അതിനെ ഫെമിനിസ്റ്റ് സാഹിത്യമെന്നു മാത്രമാക്കി ചുരുക്കുന്നത് അനീതിയാണ്. അത്മാനുഭവങ്ങളുടെ പരിസരത്തുനിന്നും, ഫിക്ഷനും ബയോഗ്രഫിക്കുമിടയിലെ അതിരുകൾ മായ്ച്ചെഴുതുന്ന ഒരു ശൈലി രണ്ടുപേരിലും പൊതുവായി കാണാം. ആനി എർണോ, തൻ്റെ രചനകളിൽ വൈയ്ക്തികാനുഭവങ്ങളെ സാമൂഹിക-രാഷ്ട്രീയ നിരീക്ഷണങ്ങളുമായി ചേർത്തുവെച്ചുകൊണ്ട്ഓർമ്മകളെ സാമൂഹിക വിമർശത്തിനുള്ള ആയുധമാക്കുകയാണ്. ആമിയുടേയും ആനിയുടേയും ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത് അവരുടെ തനതായ അനുഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയുമാണ്. ആമിക്ക് മുൻഗാമികൾ വെട്ടിയ വഴികളുണ്ടായിരുന്നില്ലപ്രണയം, ലൈംഗികത, യാഥാസ്ഥിതിക സമൂഹത്തിലെ പെണ്ണനുനുഭവങ്ങളത്രയും  പ്രമേയങ്ങളാക്കിയ പദ്യത്തിലൂടെയും ഗദ്യത്തിലൂടെയും  സ്ത്രൈണാഭിനിവേശങ്ങളെ സധൈര്യം ആഘോഷമാക്കിയതാണ് ആമി. സ്ത്രീകൾ സ്വന്തം വ്യക്തിത്വം  കാത്തു സൂക്ഷിക്കേണ്ടതിൻ്റെ, സമൂഹത്തിൻ്റ പരമ്പരാഗത പ്രതീക്ഷകളെ ധിക്കരിക്കേണ്ടതിൻ്റെ ആവശ്യകത അടിവരയിടുന്ന വരികളിലൂടെ ആമി ഏറ്റുമുട്ടിയത് തൻ്റെ നൂറ്റാണ്ടിനോടു തന്നെയായിരുന്നു. ഏറെ വികസിച്ച, യൂറോപ്പിൽ മേരി വൂൾഫെൻസ്റ്റോൺ മുതൽ എത്രയോ പേർ ഉഴുതുമറിച്ച മണ്ണിൽ മാത്രമേ ആനിക്ക് വിത്തിറക്കേണ്ടി വന്നുള്ളൂ 

സാമൂഹവും ചരിത്രവും  കാഴ്ചപ്പാടുകളും  പ്രതീക്ഷകളും രൂപപ്പെടുത്തുന്ന വ്യക്തിഗത മനുഷ്യാനുഭവങ്ങളുടെ ഗാഥകളാണ് ആനി എർണോയുടെ കൃതികൾപെണ്ണനുഭവങ്ങൾ ഏറെ എഴുതപ്പെടാത്തതാവുമ്പോൾ  അതൊരു കണ്ണുതെളിക്കുന്ന വായനാനുഭവം കൂടിയാവുന്നു. ശരീരം, ബന്ധങ്ങൾ, സ്വത്വം, സാമൂഹിക പ്രതീക്ഷകൾ എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് അത് ആഴ്ന്നിറങ്ങുന്നു. സാമൂഹിക ഘടനകൾ സ്ത്രീകളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പരിശോധിക്കുന്ന ഒരു സോഷ്യോളജിക്കൽ ലെൻസാണ് ആമിയുടെ ആനിയുടെയും ഫെമിനിസത്തിൻ്റെ  സവിശേഷത. ആനിയുടെ കൃതികൾ പെണ്ണിൽ സമൂഹം അർപ്പിക്കുന്ന പ്രതീക്ഷകളെയും പെണ്ണിൻ്റെ ഇഷ്ടങ്ങളെ, പരിഗണനകളെ പരിമിതപ്പെടുത്തുന്ന, റദ്ദുചെയ്യുന്ന സാമൂഹിക മാനദണ്ഡങ്ങളെയും വിമർശിക്കുന്നുസമവും സ്വതന്ത്രവുമായ അനിവാര്യമായ അസ്തിത്വത്തിലേക്കുള്ള സൂചകങ്ങളാണവ. ലോകത്ത്, ഓരോ ദിവസം പുലരുമ്പോഴും, ആണുങ്ങളാൽ വളയപ്പെട്ട ഒരു പെണ്ണ്  കല്ലേറിനായി കാത്തിരിക്കുന്നുണ്ടാവും എന്ന് ആനി. ലോകത്തെ എല്ലാ തിരസ്കാരങ്ങളും പുരസ്കാരങ്ങളിലേക്കുള്ള വാതിൽപ്പടിയാണ്അതിനു പരിഹാരം ദേശാന്തരങ്ങളില്ലാതെ ആമിയാനിമാരുടെ നിർഭയം നിരന്തരമുള്ള എഴുത്തുകളാണ്. സ്വന്തം അഭിനിവേശങ്ങൾ അടയാളപ്പെടുത്തുന്നതു തന്നെ അതിലേക്കുള്ള പാതിദൂരം താണ്ടുകയാണ്. ഗതകാല യാഥാർത്ഥ്യങ്ങൾക്കും സമകാല എഴുത്തിനും ഇടയിലെ മധ്യസ്ഥരല്ല, ഓർമ്മകളെ പുനരുജ്ജീവിപ്പിച്ച്, അതിൻ്റെ തീവ്രതയാൽ വായനക്കാരെ പുതിയബോധത്തിലേക്ക് തള്ളിയിടുന്നവരാവണം എഴുത്താളുകൾ. (ഗദ്യപദ്യഭാഗങ്ങളുടെ മൊഴിമാറ്റം സ്വയം നിർവ്വഹിച്ചതാണ്) 

മധുസൂദൻ വി