Saturday, October 25, 2025

സ്ക്രീനുകൾ കലാപഭൂമികളാവുമ്പോൾ - തലശ്ശേരി ഫിലിംഫെസ്റ്റിവൽ

സാംസ്കാരിക വിനിമയവും സൃഷ്ടിപരമായ  സംവാദവും  എളുപ്പം സാധ്യമാക്കുന്ന, കലയെയും എഴുത്തിനെയും ആഘോഷമാക്കുന്ന വേദികളാണ് ഫലിമോത്സവങ്ങൾ.  ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ പങ്കിടുന്നതിനും സാധ്യമാവുമ്പോൾ തന്നെയും നമ്മുടെ കഥകളെ പറ്റിയും കഥയില്ലായ്മയെ പറ്റിയും നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദൗത്യം കൂടി അതിനുണ്ട്.  സാരാംശത്തിൽ, ചലച്ചിത്രമേളകൾ സർഗ്ഗാത്മകത, വൈവിധ്യം, സംവാദം എല്ലാമെന്താണെന്ന് നമ്മളെ ഓർമ്മിപ്പിക്കുന്ന ഒരു സാസ്കാരികപ്രവർത്തനമാണ്.  അതിരുകൾക്കപ്പുറത്തേക്ക് ആളുകളെയും സംസ്കാരങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള കലയാണ് സിനിമ. കോടിയേരി ബാലകൃഷ്ണൻ സ്മരണാർത്ഥം തലശ്ശേരിയിൽ സംഘടിപ്പിക്കപ്പെട്ട ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ആ വഴിയിലേക്കുള്ള ഒന്നായി തുടരട്ടെ. മികച്ച സംഘാടനം, കൃത്യനിഷ്ഠത, അടിസ്ഥാനസൗകര്യങ്ങൾ  സമ്പന്നമായൊരു ടൈറ്റിൽ തിരഞ്ഞെടുപ്പുകൂട ആയതോടെ ദൃശ്യവിസ്മയമൊരുക്കിയ നാലുനാളുകൾക്കാണ് തലശ്ശേരി സാക്ഷ്യം വഹിച്ചത്.  കേരളത്തിൻ്റെ സാംസ്‌കാരിക തലസ്ഥാനമാകുവാനുള്ള സകലയോഗ്യതകളുമുള്ള തലശ്ശേരിയിലെ ഒരു വാർഷിക സാംസ്കാരിക മാമാങ്കമാവട്ടെ ഈ ഫിലിം ഫെസ്റ്റിവൽ, ലോകത്തെ ചലച്ചിത്രപ്രവർത്തകരെ ആകർഷിക്കും വിധമുള്ള, സംവാദങ്ങൾക്കിടമുള്ള ഒന്ന്. ഇതൊരു  ഫിലമോത്സവം കാഴ്ചയെഴുത്താണ്,  എതാനും ചിത്രങ്ങളെ പരിചയപ്പെടുത്താനായുള്ള ശ്രമം. 

സ്നേഹയോഗ്യമാവണം എന്നോർമ്മിപ്പിക്കുന്ന നോർവീജിയൻ ചിത്രം

പ്രണയത്തിന് വീടിനെ സ്നേഹത്തിൻ്റെ ഒരു കലവറ ആക്കുവാനും  പൊസസീവ്നെസ്സിന് ഒരു തടവറ ആക്കുവാനും കഴിയും എന്നു കാണിക്കുകയാണ് നോർവീജിയൻ ഡയറക്ടർ ലിൽജ ഇംഗോൾഫ്സ്ഡോട്ടിർ.   ലവബ്ളിൻ്റെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചത് ലിൽജ തന്നെയാണ്. ലവ്‌ബിളിൽ, അവളുടെ  ലോകം അവസാനിക്കുന്നത് ഒരു സ്ഫോടനത്തോടെയല്ല, മറിച്ച് സിഗ്മണ്ടിൻ്റെ ഒരു ശാന്തമായ വാചകത്തോടെയാണ്: "എനിക്ക് വിവാഹമോചനം വേണം." അതു കേൾക്കുമ്പോൾ എളുപ്പം പ്രകോപിതയാവുന്ന, പലപ്പോഴും ഒച്ചവെക്കുന്ന,   മരിയ, നിലവിളിക്കുകയോ കോപിക്കുകയോ ചെയ്യുന്നില്ല. ശാന്തമായി അവൾ ആ വാക്കുകളെ ആഗിരണം ചെയ്യുന്നു.  ദിനചര്യകളായി വസ്ത്രമലക്കലും, പാചകവും പ്രതിഫലമായി നാല് കുട്ടികളുടെ ചിരിയും സിഗ്മണ്ടിൻ്റെ കരുതലും മാത്രമായ  മരിയയുടെ ഭൂമി ഒന്നിളകുന്നു. ലിൽജ ഇംഗോൾഫ്സ്ഡോട്ടിർ ഈ തകർച്ചയെ ഒരു ദുരന്തമായിട്ടല്ല, മറിച്ച് ഒരു വെളിപെടായി അവതരിപ്പിക്കുന്നു. വേർപിരിയലിൻ്റെ പരിചിതമായ വിഷയത്തെ സ്വത്വത്തെക്കുറിച്ചുള്ള ധ്യാനമാക്കി ഇൻഗോൾഫ്‌സ്‌ഡോട്ടിർ മാറ്റുന്നു. 

ഒരിക്കൽ പൂത്തുലഞ്ഞിരുന്ന പ്രണയം പതിയെ പൂത്തുനരച്ച ആചാരമായി മാറുന്നു, ആലിംഗനങ്ങളും ചുംബനങ്ങളും കേവലം ശീലമായി മാറുന്നു, വൈകാരികമായി രണ്ടുധ്രുവങ്ങളിലുള്ളവർക്കിടയിലെ ഭൗതികമായ ഒരാചാരം. ആ വീട് സിനിമയുടെ നിശബ്ദ കഥാപാത്രമായി മാറുന്നു. പ്രകാശമാനമെങ്കിലും, ഒരു യുദ്ധഭൂമിപോലെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സാധാരണ ശബ്ദായമാനമായ വീട്ടകം  നിശബ്ദമായ യുദ്ധത്തിൻ്റെ ഒരു മേഖലയായി മാറുമ്പോൾ ചിതറിക്കിടക്കുന്നുണ്ട് ആശയവിനിമയത്തിൻ്റെ അവശിഷ്ടങ്ങൾ. എടുത്തുപറയേണ്ടത് സിനിമയുടെ  ദൃശ്യ വ്യാകരണമാണ് -   വീടിൻ്റെ ഉൾഭാഗം  ഒരു മനഃശാസ്ത്ര ഭൂപടമായി മാറുമ്പോൾ, നമ്മളറിയാതെ മരിയയുടെ  മനോനിലയിലെ അന്തേവാസികളാവുകയാണ്. 

പ്രണയത്തിനും മാതൃത്വത്തിനും ദാമ്പത്യത്തിനുമായി  സമ്പൂർണ്ണമായും സമർപ്പിച്ച മരിയ ആ സമ്പൂർണ സമർപ്പണം റദ്ദുചെയ്തുകളഞ്ഞത് തൻ്റെ സ്വത്വത്തെ തന്നെയാണെന്ന  സത്യം  അവസാനം തിരിച്ചറിയുന്നു. ക്യാമറ ഒരിക്കലും അവളെ വിധിക്കുന്നില്ല; ഭാഷ, ഏകാന്തത, സ്വത്വം എല്ലാമവൾ വീണ്ടെടുക്കുമ്പോൾ അത് ക്ഷമയോടെ കാത്തിരിക്കുന്നു. അവസാന കൂടിച്ചേരലിൻ്റെ മെലോഡ്രാമയാക്കാതെ  കൃത്യമായ ഒരു ചോദ്യമെറിയുകയാണ് സിനിമ -  ആവശ്യമില്ലാതാവുമ്പോൾ അവൾ എന്തായിത്തീരും?

ബാല്യകാല ട്രോമകൾ ഏല്പിച്ച ആഘാതങ്ങളിൽ നിന്നു മോചിതരാവാത്ത പക്ഷം   നമ്മുടെ ബന്ധങ്ങളാവും പിന്നീട് അതിൻ്റെ ഇരകളെന്ന് സിനിമ എടുത്തുപറയുന്നുണ്ട്. പകർന്നുകിട്ടുക സ്വത്ത് മാത്രമല്ല, നിശ്ശബ്ദമായ വേദനകൾ, ഭയം ഒക്കെ കൂടിയാണ്.  ലവബ്ളിലെ ഓരോ വൈകാരികരംഗവും പഴയ വേദനകളെ, ഭീതികളെ പ്രതിധ്വനിക്കുന്നു. ഒരു അമ്മയുടെ ഏകാന്തത, ഒരു അച്‌ഛൻ്റെ   അഭാവം, ഭീതിദമായ കുഞ്ഞിൻ്റെ അവസ്ഥ - ഒരു മാനസികവിദഗ്ധയുടെ കൃത്യതയോടെ ഇൻഗോൾഫ്‌സ്‌ഡോട്ടിർ ഗതകാല ട്രോമയെ ഖനനം ചെയ്യുകയാണ്, അവസാനത്തോടെ, മരിയ വിജയമോ നിരാശയോ ഇല്ലാതെ തൻ്റെ പുതിയ ഏകാന്തതയിലൂടെ നടക്കുമ്പോൾ അവശേഷിക്കുന്നത്  സങ്കടമല്ല, മറിച്ച് ഒരു തിരിച്ചറിവാണ് - നഷ്ടപ്പെട്ടാലും സ്നേഹം ഒരിക്കൽ കൈവശം വച്ചിരുന്ന സ്വത്വത്തെ പ്രകാശിപ്പിക്കുമെന്ന തിരിച്ചറിവ്.

ലവബ്ൾ ഒരു വേർപിരിയൽ ചിത്രമല്ല; മനുഷ്യനായിരിക്കുന്നതിൻ്റെ മുറിവിനെക്കുറിച്ചുള്ള ധ്യാനമാണ്. അറിവുണ്ടാവുക മുറിവിലൂടെയാണ് - സ്നേഹം അതിൻ്റെ യഥാർത്ഥ രൂപത്തിൽ ആർക്കും കൈവശാവകാശമുള്ള ഒന്നല്ല. നാം പ്രണയം അർഹിക്കുന്നുവെങ്കിൽ അതുവന്നു കയറുകയും, നാം പൊസസീവ് ആകുമ്പോൾ അതിറങ്ങിപ്പോവുകയും ചെയ്യും.  ഇവിടെ, "ലവബ്ൾ" ഒരു നാമവിശേഷണമല്ല, ക്രിയയാണ് - സ്നേഹത്തെ, വാത്സല്യത്തെ, പ്രണയത്തെ ചാരിനില്ക്കുവാനുള്ള ഒരാളുടെ അവകാശത്തിനായുള്ള പരിശ്രമം.  

മനുഷ്യനെ അപ്രത്യക്ഷമാക്കുന്ന സ്വേച്ഛാധിപത്യങ്ങളോടുള്ള കലഹം

വാൾട്ടർ സാലെസിൻ്റെ 'ഐ ആം സ്റ്റിൽ ഹിയർ' ഭരണകൂട സംവിധാനങ്ങൾ ഒരു മനുഷ്യനെ ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാക്കുന്ന സംവിധാനത്തെ പറ്റിയാണ്. സ്വേച്ഛാധിപത്യത്തിൻ്റെ മർദ്ദനോപാധികളിൽ കുടുങ്ങിയ ഒരു കുടുംബത്തിൻ്റെ ഉറപ്പിനെയും സുരക്ഷയെയും സംഭാഷണത്തെയും പോലും കൃത്യമായി മായ്ച്ചുകളയുന്ന  സാവധാനത്തെ പറ്റിയാണ്. ബ്രസീലിലെ സൈനിക ഭരണകാലത്ത്, യൂനിസിൻ്റെ ഭർത്താവ് റൂബൻസിനെ ഭരണകൂട ഏജൻ്റുമാർ പിടികൂടി, ഒരു അറിയപ്പെടുന്ന എഞ്ചിനീയർ ആയിരുന്ന റൂബൻസ് കേരളത്തിലെ പഴയ എഞ്ചിനീയറങ്ങ് വിദ്യാർത്ഥി രാജനെപ്പോലെ അപ്രത്യക്ഷമായി. എന്തു സംഭവിച്ചു? ആരു കൊന്നു? ബോഡി എവിടെ? ഒന്നിനും ഉത്തരമില്ല. ഒരു പരമ്പരാഗത രാഷ്ട്രീയ നാടകമായേക്കാവുന്ന പ്രമേയം സാലെസിൻ്റെ കൈകളിൽ ദുഃഖത്തിൻ്റെയും സഹിഷ്ണുതയുടെയും ഒരു വിലാപകാവ്യമായി മാറുന്നു. ആ കുടുംബത്തിൻ്റെ, അമ്മയുടെയും അഞ്ചുമക്കളുടെയും  സ്വകാര്യ ലോകം പ്രതിരോധത്തിൻ്റെ അവസാനവാക്കായി, പര്യായമായി മാറുകയാണ്. 

മുദ്രാവാക്യങ്ങൾ പോലെ സത്യങ്ങൾ വിളിച്ചു പറയുന്ന സിനിമകളുണ്ട്, നിശബ്ദത മന്ത്രിക്കുന്ന സിനിമകളുമുണ്ട്. വാൾട്ടർ സാലെസിൻ്റെ 'ഐ ആം സ്റ്റിൽ ഹിയർ' രണ്ടാമത്തെ തരത്തിൽ പെടുന്നു.  തൻ്റെ പിതാവിൻ്റെ സ്മരണകളും മാതാവിൻ്റെ സഹനങ്ങളും ചേർന്ന മാർസെലോ റൂബൻസ് പൈവയുടെ ഓർമ്മക്കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് അധികാരത്തിൻ്റെ ഇടനാഴികളിലേക്ക് അപ്രത്യക്ഷനായ റൂബൻസിനു വേണ്ടിയുള്ള   ജീവിതപങ്കാളിയുടെ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന സിനിമയുടെ പിറവി. ബ്രസീലിൻ്റെ സൈനിക സ്വേച്ഛാധിപത്യം തകർത്തുകളഞ്ഞ യൂനിസിനെ, അഞ്ചുമക്കളെയും ജീവിപ്പിക്കാനുള്ള അവരുടെ കഠിനശ്രമത്തെയും അതിൻ്റെ എല്ലാ തീവ്രതയോടെയും സംവിധായകൻ ചിത്രീകരിക്കുന്നു.   മുഖ്യധാരാ സിനിമകളുടെ മുദ്രാവാക്യങ്ങളില്ല, പ്രതികാരരംഗങ്ങളില്ല.

രേഖീയമായല്ലാതെ ചിത്രം ഓർമ്മ പോലെ വികസിക്കുന്നു. ഭീകരതയെ സാലെസ് ചിത്രീകരിക്കുന്നത് ആർദ്രതയുടെ ടൂളുകൾ കൊണ്ടാണ്. നിശ്ചലതയുടെ നിമിഷങ്ങൾക്ക് താങ്ങാനാവാത്ത പിരിമുറുക്കമാണ്. മുദ്രാവാക്യങ്ങളേക്കാൾ അദ്ദേഹം നിശബ്ദതയെ വിശ്വസിക്കുന്നു -ഒരു അമ്മയുടെ വിറയ്ക്കുന്ന കൈ, ഒരു കുട്ടിയുടെ അനിശ്ചിതമായ നോട്ടം - സ്വേച്ഛാധിപത്യത്തെക്കുറിച്ച് ഏതൊരു പ്രസംഗത്തിനും കഴിയുന്നതിനേക്കാൾ കൂടുതൽ അതു പറയുന്നു. ഒരു കുടുംബം പ്രഭാതഭക്ഷണ മേശയിൽ ചിരിക്കുന്നു, സൂര്യപ്രകാശം തിരശ്ശീലകളിലൂടെ ഒഴുകുന്നു, ജീവിതം സാധാരണമാണെന്ന് തോന്നുന്നു.  റൂബൻസിൻ്റെ പെട്ടെന്നുള്ള തിരോധാനം കാര്യങ്ങളെ തകിടം മറിക്കുന്നു.  ഓർമ്മകളെ സംഭാഷണത്തിന് പകരമായെടുക്കുന്ന നിശബ്ദമായ സഹിഷ്ണുതയുടെ സിനിമയിൽ  ദുഖത്തെ ഘനീഭവിപ്പിക്കുന്നയാണ് കാമറ.  

ഒരേസമയം ദുർബലയും സുബലയുമായി യൂനിസ് കേന്ദ്രകഥാപാത്രമായി നിറയുമ്പോൾ സിനിമയുടെ മാറിമറിയുന്ന കാലാവസ്ഥയാവുകയാണ് ആ മുഖം. അമ്പരപ്പിൽ നിന്ന് പരിഹാരത്തിലേക്ക്, നിശബ്ദപ്രാർത്ഥനയിൽ നിന്ന് സൂക്ഷ്മമായ കലാപത്തിലേക്ക് അവർ മാറുന്നു. ഒരു നിമിഷം അമ്മയാകുകയും വിലപിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന യൂനിസ് അടുത്തനിമിഷം നിശബ്ദയായ ഭാര്യയിൽ നിന്ന് ധാർമ്മികസാക്ഷിയിലേക്ക് സ്വയമുയർന്ന് സ്വേച്ഛാധിപത്യം കുഴിച്ചുമൂടിയ ചരിത്രത്തെ കുഴിതോണ്ടിയെടുപ്പിക്കുന്നു.  മായ്ക്കലിന് മുന്നിൽ അതിജീവനം തന്നെ ഒരു ധിക്കാരപരമായ പ്രവൃത്തിയാണ്.

നഷ്ടത്തിനിടയിൽ മനുഷ്യത്വത്തിനായുള്ള അന്വേഷണമായി സിനിമ മാറുന്നു, ചരിത്രം ഒരു അടഞ്ഞ അധ്യായമല്ല, മറിച്ച് സംസാരിക്കുന്ന ഒരു മുറിവാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. മുദ്രാവാക്യങ്ങളോ പ്രസംഗങ്ങളോ ഉപയോഗിച്ച് അവൾ ഭരണകൂടത്തിനെതിരെ പോരാടുന്നില്ല, മറിച്ച് സ്ഥിരോത്സാഹത്തോടെയാണ്: കുട്ടികളെ പോറ്റുക, സത്യം അന്വേഷിക്കുക, ജീവിക്കുക. അവളുടെ പ്രതിരോധശേഷിയിലാണ് സിനിമയുടെ കാതൽ. തലക്കെട്ട് തന്നെ - ഐ ആം സ്റ്റിൽ ഹിയർ - ഒരു മുദ്രാവാക്യമായല്ല, മനുഷ്യനെ അപ്രത്യക്ഷമാക്കുന്ന ഭീകരതയ്ക്കെതിരെയുള്ള ഒരു ഹൃദയസ്പന്ദനമാണത്.  

സാലെസിൻ്റെ ദൃശ്യലോകം, ഫ്രെയിമുകൾ ഭൂതകാലത്തെ വർത്തമാനകാലത്തിലേക്ക് നയിക്കുന്നു,  അന്തരീക്ഷം ഘനീഭവിക്കുന്നു.  കാലക്രമേണ പറയുന്ന ഒരു കഥയായല്ല, മറിച്ച് ഓർമ്മകളിലൂടെയും  അടയാളങ്ങളിലൂടെയും  ചരിത്രം രേഖപ്പെടുത്താൻ മറന്നുപോവുന്നതിൽ നിന്ന് നെയ്തെടുത്ത ഒരു സിനിമാനുഭവമാണത്. മായ്ച്ചുകളഞ്ഞതിനു ശേഷവും നിലനിൽക്കുക എന്നതിൻ്റെ അർത്ഥം പുനർനിർവചിക്കുന്ന ഒരു അതിജീവതയായി യൂനിസ് നിലകൊള്ളുന്നു. ഒരു തരത്തിലുള്ള കലാപമായി അംഗീകരിക്കപ്പെടേണ്ട യൂനിസിൻ്റെ ഒറ്റയാൾ പോരാട്ടത്തെ ആദരിക്കുന്ന സിനിമ ഒരു വലിയസത്യത്തെ പ്രകാശിപ്പിക്കുന്നു -  നിലനിൽക്കുക, സ്നേഹിക്കുക, അതിജീവിക്കുക എന്നത് തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.

ആക്ഷേപഹാസ്യം നിറഞ്ഞ ഇറാനിയൻ ഈജിപ്ഷ്യൻ സിനിമകൾ  

സിനിമ പോലെ തന്നെ വിസ്മയിപ്പിച്ചത് ആ പേരാണ് - ഈസ്റ്റ് ഓഫ് ദ നൂൺ. ജിയോഗ്രഫിക്ക് അപ്പുറം പോയി കണ്ടെത്തിയ ഒരിടമായി നൂൺ അഥവാ നട്ടുച്ച മനുഷ്യാവസ്ഥയുടെ ബിംബമാവുകയാണ്. പ്രതീക്ഷയുടെ ഒരു ഉദിപ്പ് അങ്ങ് കിഴക്ക് നമുക്ക് കാട്ടിത്തരികയും ചെയ്യുന്നു. ഒരു ഓർവിലിയൻ വ്യാവസായിക തരിശുഭൂമിയുടെ പശ്ചാത്തലത്തിൽ ഭീരുവായ ഒരു വൃദ്ധസ്വേച്ഛാധിപതിയുടെ  ഭരണകൂടത്തിനെതിരെയുള്ള അബ്ദോ എന്ന യുവസംഗീത പ്രതിഭയുടെയും നുന്നയുടെയും സംഗീതം മാധ്യമമാക്കിയുള്ള പോരാട്ടത്തിൻ്റെ കഥ പറയുകയാണ്  ഈസ്റ്റ് ഓഫ് നൂൺ. ഭീരുവായ സ്വേച്ഛാധിപതിയായ ഷാക്കി ദി ഷോമാൻ്റെ ഭീകര ഭരണത്തിനെതിരെ അബ്ദോയെ തിരിച്ചുവിടുകയാണ് തൻ്റെ തന്നെ സംഗീതത്തിലെ കഴിവും, അതിനെ ജ്വലിപ്പിച്ച  മുത്തശ്ശി ജലാലയുടെ കരകാണാകടലിൻ്റെ വിശാല സ്വാതന്ത്ര്യത്തിൻ്റെ കഥകളും. കടൽ പ്രതിനിധീകരിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക്  അബ്ദോ തൻ്റെ കലയിലൂടെ തുഴയുമ്പോൾ, സ്വേച്ഛാധിപത്യത്തിനെതിരായ യുവാക്കളുടെ കലാപം ഭാവിയുടെ ഉദയത്തിലേക്ക് വിരൽ ചൂണ്ടുന്നു. 

അഫ്ഗാൻ അഭയാർത്ഥികളെ "സഹോദരന്മാരായി" കാണുകയും എന്നാൽ തുല്യരായി പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന ഇറാനിലെ അഫ്ഗാൻ ജീവിതം അടയാളപ്പെടുത്തുന്ന, അവർ നേരിടുന്ന വെല്ലുവിളികളെയും, കുടിയേറ്റത്തിൻ്റെ ഭീകരയാഥാർത്ഥ്യങ്ങളെയും പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന അസാധാരണ സിനിമയാണ് ഇൻ ദ ലാൻ്റ് ഓഫ് ബ്രദേഴ്സ്. 2011 ലെ അമേരിക്കൻ അധിനിവേശത്തിനുശേഷം അയൽരാജ്യമായ ഇറാനിൽ അഭയവും വീടും കണ്ടെത്താനുള്ള അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു കുടുംബത്തിൻ്റെയും അവരുടെ 20 വർഷത്തെ യാതനായാത്രയുടെയും കഥയാണ് ഉള്ളുലയ്ക്കും വിധം  യുവസംവിധായകരായ അലിറേസ ഘസേമിയും റാഹ അമീർ ഫസ്‌ലിയും ചേർന്നു പറഞ്ഞത്. 


ലാറ്റിനമേരിക്കൻ മൂവികളിലെ മനുഷ്യബന്ധങ്ങളുടെ സങ്കീർണതകൾ


ജീവിതത്തിൻ്റെ ഒരു ഘട്ടത്തിലും മോഹവിമുക്തമാവാത്ത ഒരു ജീവിയാണ് മനുഷ്യൻ, ഒപ്പം സാഹചര്യങ്ങളുടെ കയ്യിലെ കളിപ്പാട്ടവും. അവിടെ ജൻഡറോ, ആർജ്ജിച്ച അറിവുകളോ, സാമൂഹിക വിലക്കുകളോ, ധാർമ്മികചിന്തകളോ ഒന്നും സഹായത്തിന് എത്തുകയില്ല. ആസക്തി എല്ലാറ്റിനെയും അതിജീവിച്ച് ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയെ മധ്യവയസ്കരായ രണ്ട് പ്രൊഫസർമാർക്ക് അവരുടെ വിദ്യാർത്ഥികളുമായി സംഭവിച്ച വിവാഹേതര ബന്ധത്തിലൂടെ ആവിഷ്കരിക്കുകയാണ് ദി ഫ്രഷ്‌ലി കട്ട് ഗ്രാസ്. മധ്യവയസ്സിലെ മനുഷ്യൻ്റെ  അതൃപ്തി, മുൻഗണനകൾ, ആഗ്രഹങ്ങൾ, ജീവിതത്തിരക്കുകൾ, പങ്കാളികളുമായുള്ള ബന്ധങ്ങളുടെ ഇഴയടുപ്പത്തിലുണ്ടാവുന്ന കുറവുകൾ എല്ലാം അതിലേക്ക് നയിക്കുന്നതായി കാണാം. വൈവാഹികബന്ധത്തിൻ്റെ  ഊടും പാവുമാണ് ഉഷ്മളമായ ലൈംഗിക ബന്ധമെന്നും ഫ്രഷ്ലി കട് ഗ്രാസ് പറഞ്ഞുവെയ്ക്കുന്നു. 

പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളും ആസക്തികളും എന്നെന്നേക്കുമെന്നു കരുതിപ്പോവുന്ന ബന്ധങ്ങളെ അസ്ഥിരമാക്കുന്നു. സ്നേഹം, വിശ്വസ്ഥത, സ്വാർത്ഥത, വൈകാരികമായ എല്ലാ സങ്കീർണതകളെയും ചിത്രം അടയാളപ്പെടുത്തുന്നു. പണ്ട് ആണിനുമാത്രം എന്നു കരുതിയ ബന്ധങ്ങളുടെ രസതന്ത്രം പെണ്ണിന് മറ്റൊന്നാവുന്നില്ല, ഒരേ വൈകാരികഗ്രഹത്തിലെ അന്തേവാസികളാണ് നമ്മളെന്ന് ഓർമ്മിപ്പിക്കുകയാണ്. മധ്യവയസ്സിലെത്തിയ പ്രൊഫസർ പാബ്ലോ, ബെലേന എന്ന തൻ്റെ വിദ്യാത്ഥിയുമായി രതിയിലേർപ്പെടുമ്പോൾ പറയുന്നുണ്ട് - ആദ്യമായാണ് ഞാൻ മറ്റൊരാളോട്… പ്രൊഫസർ നതാലിയ തൻ്റെ വിദ്യാർത്ഥിയായ ഗോൺസാലോയോട് പറയുന്നതും അതുതന്നെയാണ്. അതു സത്യവുമാവാം. 

ആൺ-പെൺ ബന്ധങ്ങൾക്കിടയിലെ പവർ റിലേഷൻഷിപ്പിനെയും വിധികല്പിതമെന്നോണം സ്ഥാപിതമായ ജൻഡർ റോളുകളെയും അപനിർമ്മിക്കുകയാണ് സിനിമ. ആ വഴിയിൽ ആൺ-പെൺ പ്രൊഫസർമാരുടെ വൈഹാഹിക ബന്ധങ്ങൾ ഒന്ന് ആടിയുലയുന്നുണ്ടെന്നല്ലാതെ തകർന്നുപോവുന്നില്ല, അവർ തന്നെ അതു നന്നാക്കിയെടുക്കുന്നുണ്ട്. ആസക്തികൾ നയിച്ച അനിശ്ചിതത്വത്തിലേക്ക്, ആശങ്കകളിൽ ബന്ധങ്ങൾ ഇടിച്ചുനില്ക്കുന്നുണ്ടെങ്കിലും ബ്രേക് ഡൗണായ ഒരു വണ്ടി റിപ്പയർ ചെയ്ത് മുന്നോട്ടു പോവുന്നതുപോലെ സംവിധായിക സെലിന മുർഗ  രണ്ടുപേരുടെയും വൈകാരിക-ജീവിത-യാനത്തെ മുന്നോട്ടു നയിക്കുന്നു.

ഇസങ്ങളും മതങ്ങളും  പരിഹസിക്കപ്പെടുമ്പോൾ

ദാനിയർ സലാമത്ത്  സംവിധാനം ചെയ്ത കസാഖ് സിനിമയാണ് തലാഖ്.  വിവാഹം, വിശ്വാസം, ജൻഡർ ചട്ടക്കൂടിനുള്ളിൽ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷത്തിൻ്റെ സൂക്ഷ്മപരിശോധനയാണത്.  ഇരച്ചുകയറിയ കോപത്തിൻ്റെ ഒരു നിമിഷത്തിൽ "തലാഖ്" എന്ന വാക്ക് ഭർത്താവിൻ്റെ വായിൽ നിന്നു വീണുപോയതിൻ്റെ അനന്തരഫലങ്ങളെ വരച്ചിടുകയാണ് ചിത്രം.   ധാർമ്മികവും വൈകാരികവുമായ സംഘർഷത്തിലേക്ക്  തലാഖ് ചുരുളഴിയുന്നു.  പ്രത്യേകിച്ച് പവിത്രമോ സാംസ്കാരികമോ ആയ സന്ദർഭങ്ങളിൽ വാക്കുകളുടെ കരുത്ത്  ജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുകളയുകയാണെന്ന്, വാക്കുകൾ എങ്ങിനെ  ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നു സിനിമ  വെളിപ്പെടുത്തുന്നു.

പരമ്പരാഗതമൂല്യങ്ങൾക്കും സമകാലികസമൂഹത്തിൻ്റെ ചലനാത്മകതയ്ക്കും ഇടയിലുള്ള സംഘർഷത്തിൻ്റെ ശക്തമായ ആവിഷ്കാരമാണ് തലാഖ്. വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും ആധുനിക ആശയങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ദീർഘകാലമായി നിലനിൽക്കുന്ന ആചാരങ്ങൾ കുടുംബങ്ങളിലും സമൂഹങ്ങളിലും സൃഷ്ടിക്കുന്ന സംഘർഷത്തെയും  പ്രേക്ഷകന് മുന്നിൽ തലാഖ് അവതരിപ്പിക്കുന്നു. വിമോചനത്തിൻ്റെയും സമത്വത്തിൻ്റെയും പുതിയ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഭാര്യ, വിവാഹത്തിനുള്ളിൽ തൻ്റെ പങ്കിനെയും സ്വത്വത്തെയും ചോദ്യം ചെയ്യാൻ തുടങ്ങുന്നു.

ഒരു ദാമ്പത്യത്തിൻ്റെ ശിഥിലീകരണത്തിലൂടെ, മതപരമായ അനുസരണത്തിനും ആധുനിക മാനവിക ചിന്തയ്ക്കും ഇടയിലെ ഒരു സമൂഹത്തിൻ്റെ വിശാലമായ പോരാട്ടങ്ങളെ തലാഖ് പ്രതിഫലിപ്പിക്കുമ്പോൾ തന്നെയും കമ്മ്യൂണിസത്തെ, ചെങ്കൊടിയെ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്. മതനിയമങ്ങളുടെ വ്യാഖ്യാനം പോലെ തന്നെ കമ്മ്യൂണിസത്തെയും മതപുരോഹിതരെപ്പോലെ പാർട്ടിനേതൃത്വത്തെയും പരിഹാസത്തിൻ്റെ പരമകോടിയിൽ അലക്കിവെളുപ്പിക്കുന്നുണ്ട് തലാഖ്.  കർക്കശമായ സംവിധാനങ്ങളുടെയും ആവേശകരമായ തീരുമാനങ്ങളുടെയും വൈകാരിക ആഘാതം എടുത്തുകാണിച്ചുകൊണ്ട്, ബന്ധങ്ങൾ നിലനിർത്തുന്നതിൽ ആശയവിനിമയം, സഹാനുഭൂതി, ആത്മവിശകലനം എന്നിവ എങ്ങനെ അനിവാര്യമാണെന്ന് എടുത്തുപറയുന്ന മനോഹരമായ സറ്റയറാണ് തലാഖ്. 

ആത്യന്തികമായി, തലാഖ് വിശ്വാസത്തെയോ പാരമ്പര്യത്തെയോ അപലപിക്കുന്നതല്ല, മറിച്ച് മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ഭൂപ്രകൃതികളിൽ വ്യക്തിപരമായ ഉത്തരവാദിത്തത്തെയും സ്ത്രീകളുടെ മാറിയ സ്ഥാനത്തെയും കുറിച്ചുള്ള സംവാദത്തിലേക്ക് അത് വഴിതുറക്കുന്നു.


മാതൃഭൂമിയും മണ്ണുമില്ലാത്തവരുടെ സ്വത്വപ്രതിസന്ധി

ഫത്മാ എയ്ദമീറിൻ്റെ  എൽബോ എന്ന് ഇംഗ്ലീഷ് അർത്ഥം വരുന്ന Ellbogen എന്ന നോവലിനെ അതേപേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയായിരുന്നു അസ്‌ലി ഒസാഴ്സ്ലാൻ. ബെർലിനിൽ താമസിക്കുന്ന തുർക്കിഷ് വംശജയായ 17 വയസ്സുള്ള ഒരു ജർമ്മൻ പെൺകുട്ടി, ഹസലിൻ്റെ കഥയാണ് എൽബോ പറയുന്നത്. ആരെയും പോലെ  അനുയോജ്യമായ ഒരു ജോലി പ്രതീക്ഷിച്ച അവൾ ഏറെ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും  പറ്റിയതൊന്നും കിട്ടാതെ വന്നപ്പോൾ കിട്ടിയതിലേക്ക് തിരിയുന്നു.   18 വയസ്സ് തികയുന്ന ഒരു പൗരയായി  മാറുന്നതിൻ്റെ സ്വപ്നങ്ങളുമായി അവൾ കഴിയുന്നു.  ഒരു വ്യക്തിയെന്ന നിലയിൽ  ഒരാളെ പൂർണ്ണത പ്രാപിപ്പിക്കുന്നത് മറ്റെന്തിനുമുപരി സ്വതന്ത്ര ജീവിതം ആണ്.  കൗമാരത്തിൽ നാം ഏറെ ആഗ്രഹിക്കുക കുട്ടിത്വത്തിലേക്ക് തിരിച്ചുപോവാൻ അല്ല മറിച്ച് യൗവനത്തിലേക്ക് വളരാനാണ്.  കാരണം ശരീരം  അതിൻ്റേതായ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു.  പക്ഷേ നിലവിലെ സാമൂഹിക വിലക്കുകളിലാവുകയാണ്  കൗമാരശരീരം  പലയിടത്തും.  സാമ്പത്തിക സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം  എന്നതിലൊക്കെ ഉപരിയായി ശരീരസ്വാതന്ത്ര്യം കൂടിയാണ് കൗമാരത്തിൽ നമ്മൾ ഏറെ  ആഗ്രഹിക്കുന്നത്.  

എന്നാൽ ഒരു രാത്രി എല്ലാം മാറ്റിമറിക്കുന്നു: ഒരു ക്ലബ്ബ് ഔട്ടിംഗ്  അപ്രതീക്ഷിതമായി  കൈവിട്ടുപോയ  ഒരു സംഘർഷത്തിലേക്ക് മാറുന്നു.  തന്നെ കടന്നു പിടിച്ച  യുവാവുമായുള്ള  മൽപ്പിടുത്തശേഷം, കൂട്ടുകാരിയുമായി  അയാളെ  നേരിട്ട ശേഷം അവശനായെന്നെ  തോന്നലിൽ അയാൾ ശ്രദ്ധിക്കാതെ അവർ ആശ്വാസം കൊള്ളുമ്പോഴേക്കും അപ്രതീക്ഷിതമായി അയാൾ എഴുന്നേറ്റു വന്ന് വീണ്ടും അവളെ കടന്നുപിടിക്കുന്നു.  പരിഭ്രാന്തയായി,   തൻ്റെ സർവ്വശക്തിയുമെടുത്ത്  അവൾ അയാളെ   നേരിടുന്നു,  അവളുടെ ഉഗ്രമായ ചവുട്ടിൽ അയാൾ മെട്രോയുടെ പാളങ്ങളിലേക്ക് തെറിച്ചു വീഴുന്നു. സ്വാഭാവികമായും  ഒരു എൻജിനീയറിങ് സ്റ്റുഡന്റിൻ്റെ ദാരുണമായ അന്ത്യത്തിലേക്ക്  അപ്രതീക്ഷിതമായ  ഒരു പാർട്ടിയും തുടർന്നുള്ള വഴക്കുകളും  വഴിമാറുന്നു.  ഒപ്പം അവളുടെ ജീവിതവും. 

പരിഭ്രാന്തിയിലും കുറ്റബോധത്തിലും, ഹസൽ ഇസ്താംബൂളിലേക്ക് ഓടിപ്പോകുന്നു.  ജന്മം കൊണ്ട്  തുർക്കിഷെങ്കിലും കർമ്മം കൊണ്ട് ജർമനായ അവൾക്ക് മാതാപിതാക്കളുടെ നൊസ്റ്റാൾജിയയിലൂടെ മാത്രം അവളറിയുന്ന ഒരു നഗരത്തിൽ, ആദ്യമായി ഒരു വാടകവീട്ടിൽ,  അന്നാദ്യമായി കാണുന്ന കാണുന്ന ഒരു യുവാവിനോടൊപ്പം ഒരു കട്ടിലിൽ കഴിയേണ്ടിവരുന്നു. ആ സാഹചര്യം ഒന്നുകൊണ്ടുമാത്രം സുഖകരമായ ഒരു സംഭോഗമെന്നു പറയാനാവാത്ത, ഒരു ഭോഗത്തിന് എതിർപ്പില്ലാതെ അവൾക്ക് കീഴടങ്ങേണ്ടിവരുന്നു. ബെർലിനിൽ നിന്ന് ഇസ്താംബൂളിലേക്കുള്ള മാറ്റം സിനിമയുടെ വൈകാരികവും ദാർശനികവുമായ കാതലായി മാറുന്നു. ഒരു സാമൂഹിക-റിയലിസ്റ്റ് നാടകമായി ആരംഭിക്കുന്നത് സ്വത്വത്തിനും അവകാശത്തിനും വേണ്ടിയുള്ള ഒരു അന്വേഷണമായി  മാറുന്നു. അവളെ സംബന്ധിച്ചിടത്തോളം അവിടെ ജർമ്മനിയും തുർക്കിയും ഒരുപോലെ അന്യമാണെന്ന് തോന്നുന്നു, രണ്ടിടത്തും സുരക്ഷിതമായൊരു ജീവിതം അവൾക്ക് അന്യമാവുന്നു. 

മനുഷ്യനൊഴിച്ച് മറ്റു ജീവികളുടെ എല്ലാം രാജ്യം ഈ ഭൂമിയാണ്.  അതിൽ അവർ കഴിയുന്ന പ്രദേശം അവരുടെ ടെറിട്ടറികളാണ്, അത് രൂപം കൊണ്ടതാവട്ടെ പല കാരണങ്ങളാലാണ്.  അതുകൊണ്ടാണ് എല്ലാ ജീവികളെയും ലോകത്ത് എല്ലായിടത്തും നമ്മൾ കാണാത്തത്.  വ്യത്യസ്തമായി  മനുഷ്യൻ  മാതൃഭൂമി പിതൃഭൂമി  സങ്കല്പങ്ങളിലൂടെ തങ്ങളുടേതായ രാഷ്ട്രങ്ങൾ ഉണ്ടാക്കുന്നു.  അങ്ങനെ നമുക്ക്  ലോകത്ത് 195  രാജ്യങ്ങൾ ഉണ്ട്.  മനുഷ്യൻ്റെ വംശാവലിയുടെ ചരിത്രം നോക്കിയാൽ മാതൃവഴിയിൽ ഒരാൾ വന്നത് ചിലപ്പോൾ ഇന്ത്യയിൽ  നിന്നാണെങ്കിൽ പിതൃവഴിയിൽ  അയാൾ ആഫ്രിക്കയിൽ നിന്നായിരിക്കും. ഹസൽ ഇസ്താംബൂളിലേക്ക് പലായനം ചെയ്യുമ്പോൾ, അവൾ തേടിയത് അഭയം, കിട്ടിയത് മുഖമടച്ചുള്ള അടിയാണ്, ഐഡൻ്റിറ്റിയുടെ പേരിൽ. 

‘വീട്ടിലേക്ക് മടങ്ങുക’ എന്ന പ്രവാസികളുടെ സ്വപ്നത്തിൻ്റെ നിരർത്ഥകതയെ സിനിമ ചോദ്യം ചെയ്യുകയാണ്. പ്രവാസിയായി പോവുന്നവർക്ക് തീർച്ചയായും മാതൃരാജ്യം ഒരു യാഥാർത്ഥ്യമാണ്, തിരിച്ചുവരുവാനുള്ള പ്രതീക്ഷ. അവരുടെ രണ്ടാം തലമുറക്ക് മാതൃരാജ്യം പക്ഷേ ഒരു മിഥ്യയാണ്. രണ്ടുമില്ലാത്ത ഒരവസ്ഥയാണ്, അതിലേക്ക് കാമറ തിരിയുന്നത് അതിരുകളില്ലാത്ത ഒരു ഏകലോകത്തിൻ്റെ ശുഭ പ്രതീക്ഷ പുതിയ തലമുറ കൈവിടുന്നില്ലെന്നതിനുള്ള തെളിവാണ്. അരാജകത്വ സൗന്ദര്യമുള്ള ഇസ്താംബുൾ, അവളെ കാണാത്ത ബെർലിൻ്റെ മറ്റൊരു പതിപ്പായി അവളെ അരക്ഷിതയാക്കുന്നുണ്ട്.  

ലോകം  ആർക്കും എങ്ങോട്ടും  നിരുപാധികം നിർബാധം സഞ്ചരിക്കാനാവുന്ന,  ജീവിക്കാനാവുന്ന ഒരു ഇടമാകുമ്പോൾ മാത്രമേ  ലോകസമാധാനം സാധ്യമാവുകയുള്ളൂ. ലോകസമാധാനത്തിൻ്റെ  ആദ്യ ബിന്ദുവായ  വ്യക്തി സ്വാതന്ത്ര്യവും സുരക്ഷിതത്വവും  സമ്പൂർണ്ണമായി സാധ്യമാവുകയും  ചെയ്യുക അപ്പോൾ മാത്രമാണ്.  ഹസൽ പൂർണ്ണമായും ജർമ്മൻകാരിയല്ല, തുർക്കിക്കാരിയുമല്ല. രണ്ട് സംസ്കാരങ്ങളിൽ നിന്നുമുള്ള പ്രതീക്ഷകളിൽ തളച്ചിടപ്പെടുന്ന വ്യക്തിത്വമായി അവൾ മാറിപ്പോവുകയാണ്.  ജർമ്മനിയിൽ, അവൾ വിദേശിയാണ്; തുർക്കിയിൽ, അവൾ ജർമ്മൻ പെൺകുട്ടിയാണ്.

ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് പലപ്പോഴും അർത്ഥം നൽകുക ചില പേരുകളുടെ തിരഞ്ഞെടുപ്പാണ്. എൽബോ,  കൈമുട്ട്  പ്രതിരോധത്തിൻ്റെയും പ്രയാണത്തിൻ്റെയും രൂപകമാണ്.  ഏത് തിരക്കിലും മുന്നോട്ടു തുഴയാനുള്ള അതിജീവനത്തിൻ്റെ ടൂളാവുമ്പോൾ തന്നെയും തൊഴിക്കാനുള്ള ടൂൾ കൂടിയാണ്.  തുഴയാനും തൊഴിക്കാനുമുള്ള എൽബോ സിനിമയുടെ പേരാവുന്നത് ബോധപൂർവ്വമായ ഒരു തിരഞ്ഞെടുപ്പാവണം. 

എൽബോ കൗമാരത്തെ പ്രണയവൽക്കരിക്കുന്നില്ല. യുവത്വത്തെ സ്വാതന്ത്ര്യമായിട്ടല്ല, മറിച്ച് സാമ്പത്തികവും സാമൂഹികവുമായ വ്യവസ്ഥകൾ തകർക്കുന്നൊരു ഘട്ടമായാണ് കാണുന്നത്. ഹസലിൻ്റെ കലാപം നാടകീയമല്ല; അത് നിശബ്ദവും, തിളച്ചുമറിയുന്നതും, ഒടുവിൽ സ്ഫോടനാത്മകവുമാണ്. ഒടുവിൽ അവൾ അതിവേഗം ഓടുന്നിടത്ത്  നമ്മളറിയാതെ ചോദിക്കും-  മാതൃഭൂമിയില്ലാത്തവർക്ക്  എന്ത് സംഭവിക്കും,  വേരുകളില്ലാതെ അന്തസ്സായ ജീവിതം സാധ്യമാണോ?

ചൊവ്വയിലേക്ക്  പലരാഷ്ട്രങ്ങളും പര്യവേക്ഷണ ദൗത്യങ്ങൾ നടത്തുന്നുണ്ട്. ചൊവ്വ ഭൂമിപോലെ ഒരുപഗ്രഹമാണ്, ആർക്കും അത് സ്വന്തമല്ല എന്ന അറിവ് നമുക്കുണ്ട്. ചൊവ്വയിൽ ആർക്കും എപ്പോഴും എവിടെയും പോവാം. പാസ്പോർട്ടും വിസയും ഒന്നും വേണ്ട, വാഹനം മാത്രം ഉണ്ടാക്കിയാൽ മതി.  പക്ഷേ ഭൂമിയും അങ്ങിനെയാവണം എന്ന ബോധമില്ല. ആഴ്ന്നിറങ്ങാൻ  മരത്തിന് വേരുകളും ആഞ്ഞുകുതിക്കാൻ മനുഷ്യന് കാലുകളാണ് എന്ന തിരിച്ചറിവാണ് സംസ്കാരം. ക്ഷോഭജനകമായ എൽബോ സ്വത്വം, ജൻഡർ, ഭൂമിശാസ്ത്രം എന്നിവയുടെ സങ്കീർണതകളെ ചോദ്യം ചെയ്ത് കടന്നുപോവുന്നു. 

ഹൈന്ദവാചാരങ്ങൾ പെണ്ണിന് ലോക്കപ്പുകളാവുമ്പോൾ

ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത അതിതീവ്രമായി നമ്മോടു സംവദിക്കുന്ന സിനിമയാണ് ‘അപ്പുറം’. സ്വന്തം അമ്മയുടെ ആത്മഹത്യാപ്രവണതയിൽ നിന്നും അമ്മയെ പിന്തിരിപ്പിക്കാൻ നിരന്തരം ശ്രമിച്ച് പരാജയപ്പെട്ടുപോവുന്ന മകളെ, ഹൈന്ദവവിശ്വാസങ്ങളിൽ (അന്ധമെന്ന വാക്ക് വിശ്വാസത്തിൽ തന്നെയുണ്ട്, അല്ലാത്തത് സത്യമാണ്)  തളച്ചിടപ്പെട്ട കുടുംബം അതിക്രൂരമായി, അമ്മയുടെ ദേഹം അവസാനമായി ഒന്നു കാണുന്നതിൽ നിന്നുകൂടി വിലക്കുന്നിടത്ത്  അവളുടെ അവസാന പ്രതിഷേധത്തിന്  നിർമ്മാല്യത്തിലെ അവസാന ഭാഗത്തിൻ്റെ  തീവ്ര-സംഘർഷ-സൗന്ദര്യമുണ്ട്.  

സമൂഹത്തിനും മതത്തിനും പ്രണയത്തിനും വിശ്വാസങ്ങൾക്കും ഇടയിൽ കുടുങ്ങിപ്പോയ ഒരു കുടുംബത്തിൻ്റെ അസാധാരണവും തീക്ഷ്‌ണവുമായ  അനുഭവങ്ങളുടെ ആവിഷ്കാരമാണ് അപ്പുറം. ദൈനംദിന ഗാർഹിക  ജോലികളുടെയും നിത്യവൃത്തികളുടെയും മൂടുപടത്തിനുള്ളിൽ നിന്നുവരുന്ന  അദൃശ്യമായ ഉത്കണ്ഠയുടെ, ജീവിതനൈരാശ്യത്തിൻ്റെ, മനോവ്യഥകളുടെ ഒരു കുത്തൊഴുക്കിൽ പെട്ടുപോവുകയാണ് പ്രേക്ഷകർ. അനഘയുടെ ജാനകിയെന്ന കൗമാരക്കാരിയുടെ  അസാധാരണമായ പ്രകടനം സിനിമയുടെ തീമിനെ ഒന്നു കൂടി തീവ്രമാക്കുന്നു.  കാഴ്ചക്കാരിൽ ഭീകരമായൊരു അനുഭവമായി സിനിമ പെയ്തിറങ്ങുമ്പോൾ ഹിന്ദുക്കൾ അവരുടെ പെൺമക്കളോട് ചെയ്തുകൂട്ടിയ, ഇന്നും തുടരുന്ന  മഹാപാതകങ്ങൾ ഒരുൾക്കിടലത്തോടെ നമ്മളോർക്കും, ഇനിയും മാറാത്തവരോടുള്ള പ്രതിഷേധം നിറയും,  ജനിതകമായ സവിശേഷതകളെ മുൻനിർത്തിയുള്ള വിവേചനം വീടുകളിൽ കുറ്റകൃത്യമാക്കുന്ന നിയമനിർമ്മാണത്തിൻ്റെ ചിന്തയിലേക്ക്  നമ്മെയത്  നയിക്കും. 

സംസ്കൃതശബ്ദങ്ങളുടെ  മറവിലെ   പ്രാകൃതാചാരങ്ങൾ  ഒരു പെണ്ണിനെ മറ്റൊരു പെണ്ണിൻ്റെ കൂടി ശതുവാക്കുകയാണ്. ക്ലാസിലെ ഏറ്റവും മിടുക്കിയായിരുന്നിട്ടും ഒരു കേവലം വീട്ടമ്മയായി ഒതുണ്ടേണി വന്ന അമ്മ ചിത്രയുടെ മനോവ്യഥയും മാനസിക സംഘർഷങ്ങളും  ബാധകൂടിയതായി വകയിരുത്തി  നിഷ്‌കരുണം ചികിത്സിക്കാതെ  വിട്ട ആത്മഹത്യാ പ്രവണതയും സമൂഹത്തിൽ ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന അന്ധവിശ്വാസത്തിൻ്റെ, ജൻഡർ വിവേചനത്തിൻ്റെ ഒക്കെയും ഭീകരതകളെയാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. 

യാഥാർത്ഥ്യത്തിൽ നിന്ന് ഒരു സ്വപ്നം പോലെയോ അല്ലെങ്കിൽ ഒരു ഭ്രമാത്മകത പോലെയോ നീങ്ങുന്ന സ്ക്രീൻ ജീവിച്ചിരിക്കുന്നവർക്കും മരിച്ചുപോയവർക്കും  ഇടയിലുള്ള നേർത്ത, ഇടിഞ്ഞു വീഴാവുന്ന  വർത്തമാനവരമ്പിലൂടെ പ്രേക്ഷകനെ ഉൾക്കിടിലക്കോടെ നത്തുകയാണ്. അപ്പോൾ ജാനകിയുടെ ലോകം, ടൈറ്റിൽ  സൂചിപ്പിക്കുന്ന "അപ്പുറം" തന്നെയായി മാറുന്നു. മാനുഷികമായ  സ്നേഹം പൈശാചികമായ ഭ്രാന്തുമായി സഹവസിക്കേണ്ടിവരുന്ന ഒരിടം. അവസാനത്തെ ഹിമാലയ രംഗം ഒരാചാരങ്ങളിൽ നിന്നും നമുക്ക് ശാശ്വത മോചനമില്ലെന്ന് വിളിച്ചു പറയുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി തുടരുന്ന  പെൺവേദനകളെയും  പുരുഷനിർമ്മിത വിശ്വാസങ്ങളെയും  നിസ്സംഗതയോടെ കാണുന്ന മലയാള സിനിമയുടെ പൊതുബോധത്തിൽ നിന്നും ധീരമായി മാറി നടക്കുന്നുണ്ട് ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’. ഒരു മുഖ്യധാരാ സിനിമയായിരുന്നെങ്കിൽ വിശ്വാസിസദാചാരൻമാരുടെ  പ്രക്ഷോഭത്തിന് കാരണമായേക്കാവുന്ന ഒന്നാണ് അപ്പുറം. 

മധുസൂദൻ വി





 


Friday, October 24, 2025

ഖസാക്ക്, വിസ്മയങ്ങളുടെ ഖനി

ഭാവിവാഗ്ദാനമായ ഒരു ആസ്ട്രോഫിസിക്സ് വിദ്യാർത്ഥി അക്കാദമിക് ലോകമുപേക്ഷിച്ച് പാലക്കാടൻ നാട്ടിൻപുറത്തെ ഏകാദ്ധ്യാപക വിദ്യാലയത്തിൽ ഒരദ്ധ്യാപകനായി വന്നുകയറുന്നു.  തൻ്റെ അറിവു വച്ച് അളക്കാൻ പറ്റാത്തതാണ് നാടെങ്കിലും, അതിലെ മനുഷ്യരും ജീവികളും മരങ്ങളും വരെയും അവരുടെ  രഹസ്യങ്ങൾ ഒന്നൊന്നായി അയാൾക്കു മുന്നിൽ അനാവരണം ചെയ്യുന്നു.  സ്വപ്നങ്ങളും പുരാവൃത്തങ്ങളും വ്യവഹാരങ്ങളുടെ ഊടും പാവും നെയ്യുന്ന പുരാതന ഗ്രാമത്തിൽ അയാളും അതിലൊരാളാവുന്നു.  അങ്ങിനെയാണ് ഇതിഹാസം പുരോഗമിക്കുന്നത്, അവസാനിക്കുന്നതും.  സാധാരണ കാഴ്ചയിൽ കേവലം വിവരദോഷികളായും, കൊള്ളരുതാത്തവരായും, വിശ്വസിക്കാൻ പറ്റാത്തവരായും, അന്ധവിശ്വാസികളായും,  പരദൂഷണക്കാരായും, ആസക്തികളുടെ ആൾരൂപങ്ങളായും എളുപ്പം അടയാളപ്പെടുത്താവുന്ന കഥാപാത്രങ്ങളെ ഐതിഹാസിക കഥാപാത്രങ്ങളാക്കിയാണ് ഖസാക്ക് കാലത്തെ അതിജീവിക്കുന്നത്, ഓരോ വായനയും നമ്മെ വിസ്മയിപ്പിക്കുന്നതും. അതുകൊണ്ടുതന്നെയാണ് ഖസാക്ക് ഇതിഹാസങ്ങളോട് ചേർത്തുവെക്കേണ്ട മറ്റൊരിതിഹാസമാവുന്നത്. 


ഇംഗ്ലീഷ് മൊഴിമാറ്റത്തിൽ പിന്നീട് ചേർത്ത കുറിപ്പിൽ എഴുത്തുകാരൻ ഒരു സംഭവത്തെ പരാമർശിക്കുന്നുണ്ട് - തസ്രാക്കിലെ തൻ്റെ വാസക്കാലത്തിന് ദശാബ്ദങ്ങൾക്ക് ശേഷം ഗ്രാമത്തിലേക്ക് അദ്ദേഹം വീണ്ടും ചെന്നു. അദ്ദേഹത്തെ കണ്ട ഒരു മുസ്ലീംയുവാവ്  ഓടിവന്ന് ഗാഢമായി കെട്ടിപ്പുണർന്ന് വിതുമ്പുന്നു, ‘നമ്മുടെ കിളി-അണ്ണൻ മരിച്ചുപോയി’.  ഖസാക്ക് ഒരു സാഹിത്യസൌധമാണെങ്കിൽ അതിൻ്റെയൊരു തൂണുതന്നെയാണ് അപ്പുക്കിളി. അപ്പുക്കിളി എന്ന കഥാപാത്രം പക്ഷേ എഴുത്തുകാരൻ്റെ ഒരു ബാല്യകാല ഓർമ്മയെ ഖസാക്കിലേക്ക് ആനയിച്ചതായിരുന്നു.  യുവാവിൻ്റെ  വിലാപം സത്യമാവാം, അങ്ങിനെയൊരാൾ ഏതുനാട്ടിലുമുണ്ടാവാം, ഏതുകാലത്തും. വൈയക്തികമായ എഴുത്തുകാരൻ്റെ  അനുഭവം സാർവ്വലൌകികമായ ഒന്നായി വായനക്കാരന് മുന്നിലെത്തുന്നു, അതയാളുടെയും അനുഭവമായി മാറുന്നു. വായനാനുഭവമാണ് ഖസാക്ക്, അന്നോളം കാണാത്തൊരു അതിതീവ്ര-ഗ്രാമ്യ-വൈകാരിക അക്ഷരങ്ങളൊരുക്കിയ ഭാഷാപ്രപഞ്ചവുമാണ് കാലത്തെ അതിജീവിക്കുന്ന ഖസാക്കിൻ്റെ കരുത്ത്. 


ഇംഗ്ലീഷ് മൊഴിമാറ്റത്തിനുള്ള പിൻകുറിയിൽ ഒരു കാലത്ത് കാർഡ് ഹോൾഡറായിരുന്ന അദ്ദേഹം എഴുതാൻ ഉദ്ദേശിച്ചിരുന്നത് ഒരു റവല്യൂഷണറി നോവലായിരുന്നെന്നും, ഹങ്കേറിയൻ കമ്മ്യൂണിസ്റ്റ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇമറെ നാഗി (Imre Nag) വധത്തോടെയാണ് താൻ അതു ചെയ്യാതിരുന്നതെന്നും തലനാരിഴയ്ക്കാണ് അബദ്ധത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. അല്ലായിരുന്നെങ്കിൽ തനിയാവർത്തനങ്ങളുടെ മാർക്സിയൻ ഗ്രന്ഥസൂചികകളിൽ ഒന്നായി തൻ്റെ സൃഷ്ടിയും ഒടുങ്ങുമായിരുന്നു എന്നും. ഖസാക്കിൽ അപ്പുക്കിളിയുടെ കുപ്പായത്തിൻ്റെ മുൻഭാഗത്തെ  വർണാഭമാക്കുന്നത് അരിവാളും ചുറ്റികയും ഒപ്പം ത്രിശൂലവുമാണ്,   പിൻഭാഗത്തെയാണ് ഗാന്ധിയും മയിലും സമ്പന്നമാക്കുന്നത്. ഭാഗ്യത്തിന് ശരീരവളർച്ച മാത്രം  മുരടിക്കാത്ത അപ്പുക്കിളിമാരാണ് നമ്മളെന്ന് തോന്നിപ്പിക്കുന്നതാണ് ഖസാക്കിലെ രാഷ്ട്രീയ ആക്ഷേപഹാസ്യം, ഒരു സമകാലിക വായന അതർഹിക്കുന്നുമുണ്ട്.   


കഥാപാത്രങ്ങളുടെ ആത്മാവിലൂടെ

മാന്ത്രികതയുടെ ഘടകങ്ങൾ ഉൾപ്പെടുത്തി ഒരു റിയലിസ്റ്റിക് വീക്ഷണം വായനയുടെ ലോകത്ത് അവതരിപ്പിക്കുന്നൊരു ടൂളാണ് മാജിക്കൽ റിയലിസം. മുങ്ങാങ്കോഴിയുടെ മരണത്തിനു പോലും ഒരു ഭ്രമാത്മകമായ സൌന്ദര്യമാണത് പകരുന്നത്. ഭ്രമാത്മകതയ്ക്കും യാഥാർത്ഥ്യത്തിനും ഇടയിലുള്ള വരമ്പുകളിലൂടെ അതു വായനക്കാരനെ മുന്നോട്ടു നയിക്കുന്നു. അന്നോളം പരിചയമില്ലാത്ത ഒരിടത്ത് എത്തുമ്പോഴും, അന്നോളമുള്ള ജീവിതത്തിൽ നിന്നും തീർത്തും മാറിയൊരു ജീവിതത്തിലേക്ക് നടന്നുകയറുന്ന നാടിനോട് ഒരു അപരിചിതത്വവും രവിക്ക് തോന്നിയില്ല എന്ന ആദ്യവാചകത്തിൽ തന്നെ ഒളിച്ചിരിക്കുന്നുണ്ട് മാജിക്കൽ റിയലിസത്തിൻ്റെ മുദ്രകൾ.  സ്വാഭാവികലോകത്തിന് അപരിചിതമായ ഒന്ന്, അച്ഛൻ്റെ രണ്ടാമത്തെ ഭാര്യയുമായി നടന്ന ലൈംഗികബന്ധത്തിലെ പാപചിന്തയാണ് രവിയെ ഖസാക്കിലേക്ക് എടുത്തെറിയുന്നത്. വരുന്ന വഴി മാറിയുടുത്തുവന്ന മുണ്ടിൻ്റെ ഉടമ ഒരു സന്ന്യാസിനി ആയിരുന്നു എന്നാവുമ്പോൾ തൃഷ്ണകളിൽ നിന്നും ഒരു സന്ന്യാസിനിക്ക് തന്നെ മോചനമില്ലെങ്കിൽ, ഒരു സന്ന്യാസിനിയല്ലെങ്കിലും അങ്ങിനെ ജീവിച്ച, ഒടുവിൽ വർഷങ്ങൾക്കു ശേഷം തന്നെ കാണാനെത്തിയ, താൻ ഹൃദയത്തിലൊരിടം നല്കിയ വിവാഹിതനായ അയാളുമായുള്ള വേഴ്ചയ്ക്ക് ശേഷം ഉറൂബിൻ്റെ രാച്ചിയമ്മ പറഞ്ഞിടത്തേക്ക് നമ്മളെത്തുന്നു -  നമ്മൾ മനുഷ്യരല്ലേ, മണ്ണുകൊണ്ടുണ്ടാക്കിയതല്ലല്ലോ!


ഇന്ത്യയിലെ അനേകായിരം ഗ്രാമങ്ങൾ ഖസാക്കു പോലെയോ അതിലപ്പുറമോ മിത്തുകളുടെയും സ്വപ്നങ്ങളുടെയും സ്ഥലികളാവാം. പക്ഷേ സ്വാനുഭവങ്ങളെ, ഗ്രാമാനുഭവങ്ങളെ സാർവ്വലൌകികമായ ഒന്നാക്കി ഉയർത്തിയത് ബാഹ്യജീവിതത്തിലുപരിയായി കഥാപാത്രങ്ങളുടെ  ആന്തരിക വ്യവഹാരങ്ങളുടെ ആവിഷ്കാരമാണ്. തസ്രാക്കിനെ എഴുത്തുകാരുടെയും വായനക്കാരുടെയും ഒരു തീർത്ഥാടനകേന്ദ്രം തന്നെയാക്കിയത് അതാണ്. ഖസാക്കിലെ കഥാപാത്രങ്ങളുടെ ആത്മാവിനെ തേടുയുള്ള യാത്രകൾ.  ഖസാക്കിലെ ആദ്യ വരി തന്നെ ഒരു വലിയ സത്യം നമ്മളോടു വിളിച്ചുപറയുകയാണ്, ഒരു നിശ്ചയവുമില്ലാതെ ചെന്നെത്തുന്ന ഒരാൾക്ക് ഒരിടവും അപരിചിതമാവുകയില്ല. ഒരു യോഗിയുടെയും ഭോഗിയുടെയും  തുല്യാനുപാതമിശ്രിതം  രവിയിലുള്ളത് മാറിയുടുത്തുവന്ന സന്ന്യാസിനിയുടെ വസ്ത്രത്തിലൂടെ ആദ്യമേ വരച്ചിടുന്നുണ്ട് എഴുത്താൾ. ആദ്യന്തം രവിയുടെ പ്രണയിനി നോവലിൽ ഒരാളാണ്- പദ്മ. പ്രണയത്തിൻ്റെയും ലൈംഗികതയുടെയും അതിരുകളുടെ നിജസ്ഥിതിയെ പറ്റി ഗവേഷണം നടത്തുവാൻ വായനക്കാരെ സഹായിക്കുന്ന കഥാപാത്രങ്ങളാണ് രവി മുണ്ടു മാറിയുടുത്തുപോയ സന്ന്യാസിനിയും പദ്മയും തൊട്ടിങ്ങോട്ട് പെണ്ണുടലിൻ്റെ അഴകളവുകളെ പുനർനിർണിയിച്ച മൈമൂനതൊട്ടുള്ളവരും. 


ആദ്യന്തം വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയാണ് ഖസാക്ക്. ശിവരാമൻനായരുടെ ഞാറ്റുപുര സ്കൂളിൽ ഗാന്ധിയും ഹിറ്റ്ലറും ചുമരിൽ, രവിയുടെ പുസ്തകപ്പെട്ടിയിൽ ഭഗവദ് ഗീതയും പ്രിൻസ് തിരുവങ്കുളവും, റിൽക്കെയും മുട്ടത്തുവർക്കിയും സംയമനത്തോടെയാണ് സഹവസിക്കുന്നത്. സ്റ്റാലിൻ്റെ വർണ്ണപടവും ഖുറാനും പേറിയുള്ളതാണ് നൈജാമലിയുടെ ആംഗളോ അമേരിക്കൻ ചൊരണ്ടലിനെതിരെയുള്ള ഘോഷയാത്ര. അങ്ങിനെ പണിമുടക്കവും അത്തരുബീഡിക്കമ്പനിയും അവസാനിച്ചു എന്നിടത്ത് ചിരി നിലയ്ക്കാത്ത നർമ്മമുണ്ട്. മർമ്മത്തിന് കിട്ടിയപ്പോൾ വിപ്ലവം പമ്പകടന്ന നൈജാമലി സ്റ്റാലിനെ വിട്ട് സെയ്യദ് മിയാൻ ശെയ്ഖ് തങ്ങളെ പുൽകി, നയിച്ചുതിന്നുന്ന പതിവില്ലാത്ത വർഗത്തിൻ്റെ സ്ഥിരംപ്രതിനിധിയായി ശിഷ്ടകാലം സുരക്ഷിതമാക്കി. ഇന്നും നമുക്ക് നൈജാമലിമാരുടെ കാഴ്ച അന്യമല്ല. ഒരു ചെറിയ ബീഡിക്കമ്പനി സമരത്തെ രാഷ്ട്രത്തിനെതിരായ യുദ്ധമായി വരവുവെച്ചുള്ള പഴയ പോലീസ് മർദ്ദനം ഇന്നത്തെ നൈജാമലികൾക്ക് കിട്ടുന്നില്ലെന്നതിൻ്റെ കാരണം പോലീസുകാർ പുരോഗമിച്ചതാണ്. നൈജാമലിമാർ നിന്നിടുത്തു തന്നെ നില്ക്കുന്നുണ്ട്. 


നൈജാമലിയുടെ വെളുത്ത തുടകളിലെ ചെമ്പൻ രോമങ്ങളിൽ കണ്ണുടക്കിയ മൊല്ലാക്കയുടെ. “നീ ഏൻ മൂർഖൻ പാമ്പെ പിടിക്കലെെഎന്ന ചോദ്യത്തിന് ചെറുക്കൻ പറഞ്ഞത്ഇന്ത പാമ്പ്ം മൂർക്കനാഹലാംഎന്നാണ്.  എന്ത കാലത്തിലേ എന്ന മൊല്ലാക്കയുടെ ചോദ്യത്തിനു വന്നു കൃത്യമായ മറുപടി - “അതിനോടെ കാലം വരപ്പോ.” ഒരു കാർട്ടൂണിസ്റ്റിൻ്റെ കൃത്യതയോടെ, ഹാസ്യത്തിലൂടെ നൈജാമലിയുടെ ഫുൾ പൊട്ടൻഷ്യലാണ് ആയൊരൊറ്റ ചിരിപ്പിക്കുന്ന സംഭാഷണത്തിലൂടെ അദ്ദേഹം വലിച്ചു പുറത്തിട്ടത്.  കമ്മ്യൂണിസം വിഷയീഭവിക്കുന്ന ഭാഗത്തും ഇതേ ഹാസ്യത്തിൻ്റെ മികച്ച പ്രകടനം കാണാം. പരിഹാസത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും മനോഹരമായ ആവിഷ്കാരം.  


അപ്പുക്കിളിയെ ഊതി ശരിയാക്കുമെന്നു പറയുന്ന ഖാലിയാർ, ഒരുപൂശനീലിക്കും വിധിക്കുന്നുണ്ട്. വിശ്വാസത്തെ മതങ്ങൾക്കും സമുദായത്തിനുമപ്പുറം വ്യാപിപ്പിച്ച് ഭോഗജീവിതം മുട്ടില്ലാതെ നടത്തുന്നവരുടെ പ്രതിനിധായ ഖാലിയാരായി നൈജാമലി വളർന്നു. സ്കൂൾ വേണമെന്ന നൈജാമലിയുടെ പുരോഗമനത്തിൻ്റെ സ്രോതസ്സ് സ്കൂളുണ്ടെങ്കിൽ അപ്പുക്കിളികൾ അങ്ങോട്ടുപോയിക്കൊള്ളും നീലിമാർ ഒറ്റയ്ക്കായിരിക്കും എന്ന ചിന്തയാവാനേ വഴിയുള്ളൂ, അറവിനോടുള്ള പ്രണയമാവാൻ യാതൊരു സാദ്ധ്യതയുമില്ല. എഴുത്താൾ പറയാതെ പറയുന്നുണ്ടത് പാതിവഴിയിൽ. 


ജീവൻ്റെ ചെറുബിന്ദുവായ പേനിൽ തുടങ്ങി, തുമ്പിയിലൂടെയും ഓന്തിലൂടെയും, സർപ്പത്തിലൂടെയും കടന്നുവരുന്ന ഇമേജറികളുടെ നീണ്ടനിരയിൽ മിയാൻ ഷേയ്ഖിൻ്റെ കുതിരയുണ്ട്, പിന്നെ ഖസാക്കിലെ യാഗാശ്വമുണ്ട്, പിടിച്ചുകെട്ടാനാവാത്ത മൈമൂന. അള്ളാപ്പിച്ചാ മൊല്ലാക്കക്കും, നാടിനും വിശ്വാസികൾക്കും ആശ്വാസമാവുന്ന പള്ളി നൈജാമലിയുടെയും മൈമൂനയുടെ രവിയുടെയും സമാഗമങ്ങൾക്കും ചുടുനിശ്വാസങ്ങൾക്കും  സാക്ഷിയാവുന്നുണ്ട്.  പള്ളിക്കുളമാവട്ടെ പാപങ്ങളെ കഴുകിക്കളയാനുള്ളൊരിടമായി നിറയുന്നുണ്ട്. പലസ്തീനിലെ കുഞ്ഞുങ്ങളുടെ ഹൃദയഭേദകമായ സമകാലിക വിലാപക്കാഴ്ചയിൽ നമുക്കുമുന്നിലുണ്ട്  ഒരസാധാരണ ബിംബമായി കുഞ്ഞാമിന, സ്നേഹത്തിൻ്റെ കുഞ്ഞുരൂപം, ആരും ചാകാത്ത കഥയ്ക്കായി കൊതിച്ചവൾ. ദാരിദ്ര്യം മനുഷ്യരിൽ സൃഷ്ടിക്കുന്ന ഒരു വല്ലാത്ത ഐക്യവും പാരസ്പര്യവും സ്നേഹവുമുണ്ട്, അതു മുതിർന്നവരായാലും കുഞ്ഞുങ്ങളായാലും. ചാന്തുമ്മയുടെ മക്കളായ കുഞ്ഞുനൂറുവും ചാന്തുമുത്തും അതു ജീവിച്ചു കാണിക്കുകയാണ്. 


മനുഷ്യൻ്റെ ശീലത്തെ സമൂഹം ഡിസൈൻ ചെയ്യുന്നതിൻ്റെ നർമ്മത്തിലുള്ള ഹൃദ്യമായ വിവരണമാണ് മൈമൂന-മുങ്ങാങ്കോഴി കെട്ട്. അമ്പതാണെങ്കിലും അറുപതേ തോന്നിക്കൂ എന്ന കുപ്പുവച്ചൻ്റെ വാക്കുകൾ കൊളുത്തിയ ചിരിയുടെ ഉയരത്തിൽ നിന്നുവേണം ഒരു കാക്കുപ്പി വെളിച്ചണ്ണ ഉപ്പയ്ക്ക് നിഷേധിച്ച, പോങ്കോ, കെടയാത് എന്നു പറഞ്ഞുവിട്ട മൈമൂനയുടെ മാതാപിതാക്കളോടുള്ള വെറുപ്പിനെ നോക്കിക്കാണാൻ. മൊല്ലാക്കയുടെ മരണം പോലും അതിനെ മയപ്പെടുത്തുന്നില്ല. ഖസാക്കിലെ യാഗാശ്വമായി വിശേഷിപ്പിക്കപ്പെട്ട അഴകളവുകളുടെ ആൾരൂപമാണ് ഒരു വൃദ്ധൻ്റെ രണ്ടാംകെട്ടുകാരിയായത്.  മുങ്ങാങ്കോഴി എന്ന വിളിപ്പേരു ശീലമാക്കിയ ചുക്രു സ്വന്തം പേരുതന്നെ മറന്നു, നെന്മണിയെറിഞ്ഞാൽ വന്നു കൊത്തിപ്പെറുക്കുന്ന പരുവമായെന്ന് വായിക്കുമ്പോൾ നമുക്കൂഹിക്കാവുന്നതാണ് സമൂഹത്തിന് ഒരാളെ എങ്ങിനെ മാറ്റാമെന്ന്. ആടിനെ പട്ടിയാക്കിയ കഥയുടെ മറ്റൊരു തലമാണത്, ആളെ തന്നെ മുങ്ങാങ്കോഴിയാക്കുന്ന സമൂഹം. 


ഖസാക്കിലെ  പെണ്ണുങ്ങൾ

പുരുഷൻ കടലിൽ തുഴയെറിയുമ്പോൾ കരയിൽ അവനു കാവലാളാവുന്ന പെണ്ണിൻ്റെ ചാരിത്ര്യവുമായി ബന്ധപ്പെട്ട തകഴിയുടെ ചെമ്മീനിലെ മിത്തിനോട്,  കറുത്തമ്മയോട് സാമ്യമുള്ളവളാണ് വിജയൻ്റെ   ചാന്തുമ്മ. ചരിത്രത്തിൽ ചാരിത്ര്യം പെണ്ണിൻ്റെ മാത്രം ബാദ്ധ്യതയാണ്. പെണ്ണിൻ്റെ ചാരിത്ര്യഭംഗം ചരിത്രമാക്കുക അവളുടെ പുരുഷനെയാണ്. വിശ്വാസത്തെ മുൻനിർത്തി ഖസാക്കിലെ ആണുങ്ങളാരും പുളിമരത്തിൽ കയറാറില്ലെന്നത് അവർക്ക് അവരുടെ പെണ്ണുങ്ങളിലുള്ള വിശ്വാസത്തിൻ്റെ തെളിവു കൂടിയാവുന്നുണ്ട്. പക്ഷേ അതൊരു സംഭവമേ ആവുന്നില്ല ഖസാക്കിൽ.  ചാന്തുമ്മയുടെ ഭർത്താവിന് അവിശ്വാസത്തിൻ്റെ അസ്ക്യത ഉണ്ടായിരുന്നില്ലെന്നു വേണം കരുതാൻ. ഒരുനാൾ പുളിമരമേറി ചരിത്രത്തിലേക്കയാൾ കൂപ്പുകുത്തി. തനിക്ക് ആവാൻ പറ്റാത്തത് തൻ്റെ മകളാവണം,  കിട്ടാതെ പോയവനാവണം മകൻ എന്ന ചിന്ത ചിലരിലെങ്കിലുമുണ്ടാവാം. ഭർത്താവായ ഗോപാലപ്പണിക്കർ തന്നിൽ വിതച്ച മകനിൽ തനിക്കു കിട്ടാതെ പോയ പ്രണയി രഘുനന്ദനെ പ്രതീക്ഷിക്കുന്നുണ്ട് ലക്ഷ്മി. അടുത്തകാലത്ത് വായിച്ച പുതുലോകത്തെ കവി രൂപി കൌറിൻ്റെ ഒരു കവിതാശകലം നോക്കൂ (മൊഴിമാറ്റം സ്വന്തം). 


ഇല്ല,  ആദ്യ കാഴ്ചയിലെ പ്രണയമാകില്ലത്, 

നമ്മൾ കാണുമ്പോൾ അത് ആദ്യപ്രണയസ്മരണയാവും. 

മകനെ ഞാൻ ആരായി വളർത്താൻ ഞാനാഗ്രഹിക്കുന്നുവോ

അത്തരമൊരാളെ  കെട്ടുവാൻ അമ്മയെന്നോടു പറയുമ്പോൾ 

എൻ്റെ അമ്മയുടെ കണ്ണുകളിൽ ഞാൻ നിന്നെ കണ്ടിട്ടുണ്ട്.


മാറിയ കാലത്തെ പുതുബോധത്തിൽ മാറിവരികയാണ് പെൺകാഴ്ചകൾ. മാറിയ ലോകത്തിൻ്റെ ഭാവുകത്വത്തെ, ഖസാക്കിലെ പെണ്ണുങ്ങൾക്ക് തൃപ്തിപ്പെടുത്താവൻ ആവണമെന്നില്ല. കാരണം, അതേ ചാരിത്ര്യത്തിൻ്റെ അളവുകോലിൽ പദ്മയോടുള്ള വഞ്ചനയും  രണ്ടാനമ്മയുമായുള്ള വേഴ്ചയും പിന്നീട് സന്ന്യാസിനിയുമായുള്ളതും ഖസാക്കിലെ മറ്റു സ്ത്രീകളുമായുള്ള ബന്ധങ്ങളുമൊന്നും  രവിയുടെ ചാരിത്ര്യത്തെ ബാധിച്ചിട്ടില്ല, സർപ്പദംശം പോലും അതിനുള്ള ശിക്ഷയാവാമെന്നൊരു ചിന്തയുടെ ലാഞ്ചന പോലും എവിടെയുമുദിക്കുന്നില്ല. 

   

വാറ്റുചാരായം കണ്ണെടുത്തവൻ്റെ, ഒന്നും കാണാതിരിക്കുന്നവൻ്റെ ശാന്തിയോർത്ത് അസൂയപ്പെടുന്നൊരു മാധവൻ നായർ ഓർമ്മിപ്പിക്കുന്നുണ്ട് അക്കിത്തത്തിൻ്റെ വരികളെ - വെളിച്ചം ദു:ഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം. ഖസാക്കിലെ രവിയിൽ ഒരു യോഗിയും ഭോഗിയുമുണ്ട്, നിസ്സംഗതയോടെ ജീവിതത്തെ നോക്കിക്കാണുകയും, ഒരു തീവ്രധ്യാനിയുടെ ഉൾക്കാതിൽ വിളികേൾക്കുകയും,   തീവ്രഭോഗിയുടെ ബാഹ്യദേഹത്തിൽ തൃഷ്ണയ്ക്ക് ശമനം വരുത്തുകയും ചെയ്യുന്നവൻ. 


ദൃശ്യ-മനോ-വ്യവഹാര വിസ്മയങ്ങളുടെ ഖസാക്ക്

പാലക്കാടെ  ഉൾഗ്രാമമായ തസ്രാക്കിൽ  ഒരു വർഷത്തോളം നീണ്ട ഓട്ടുപുലാക്കൽ കുടുംബത്തിൻ്റെ വാസമാണ്  ഖസാക്കിൻ്റെ ഇതിഹാസത്തിലേക്ക് നയിച്ചതെന്നു ചരിത്രം. .വി.വിജയൻ്റെ അഥവാ ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ്റെ സഹോദരി ഗ്രാമത്തിലെ ഏകാധ്യാപക സർക്കാർ സ്കൂളിൽ അധ്യാപികയായി നിയമിക്കപ്പെട്ടു. വർഷം  1956.  തസ്രാക്കിൽ വിജയൻ കണ്ടുമുട്ടിയ ജീവിതങ്ങളിൽ നിന്നും മുളച്ചതാവാം നോവലിലെ പല കഥാപാത്രങ്ങളും. ഒരു വിദൂര ഗ്രാമത്തിൽ ഒരു പെൺകുട്ടിക്ക് തനിയെ ജീവിക്കുക ബുദ്ധിമുട്ടായതിനാൽ, മാതാപിതാക്കൾ ഒരു ചെറിയ ഫാംഹൗസ് വാടകയ്‌ക്ക് എടുത്ത് സഹോദരിയുടെ കൂടെ അവിടേക്ക്  താമസം മാറുകയായിരുന്നു എന്ന് അദ്ദേഹം ഖസാക്കിൻ്റെ  ഇംഗ്ലീഷ് പതിപ്പിൽ എഴുതിയിട്ടുണ്ട്. കോഴിക്കോട് മലബാർ കൃസ്ത്യൻ കോളേജിലും പാലക്കാട് വിക്ടോറിയാ കോളേജിലും കുറച്ചുകാലം അദ്ധ്യാപനവൃത്തിയിലായിരുന്ന അദ്ദേഹം ഒരിട തൊഴിലില്ലാ വേളയിൽ കുടുംബത്തിനൊപ്പം  തസ്രാക്കിലായിരുന്നു. അദ്ദേഹത്തിൻ്റെ തന്നെ ഭാഷയിൽ  വിധി അദ്ദേഹത്തെ ഖസാക്കിനായി ഒരുക്കുകയായിരുന്നു. 


മധു വിജയൻ Vs എസ് ജി രവിശങ്കർ കേസിൽ ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് സിക്രിയുടെ വിധിന്യായത്തിലെ ചില നിരീക്ഷണങ്ങൾക്കും ഒരു വിജയൻ സ്പർശം ഉണ്ടായിരുന്നുവോ എന്നു തോന്നിപ്പോവും അതു വായിച്ചാൽ. വിധിന്യായത്തിൽ നിന്നും ഒരല്പം - എല്ലാവരും ഒരു ദിവസം മരിക്കണം. ശ്രീ.വിജയനും 2005 മാർച്ച് 30-ന് അന്തരിച്ചു. നിങ്ങൾക്ക് വീടിൻ്റെ മോന്തായം വരെയും പണം ശേഖരിക്കാം, പക്ഷേ നിങ്ങളുടെ ശവസംസ്കാരത്തിൻ്റെ വലുപ്പം എപ്പോഴും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. വിജയൻ്റെ കാര്യത്തിൽ, അദ്ദേഹത്തിൻ്റെ സെലിബ്രിറ്റി സ്റ്റാറ്റസ് കാരണം, അത് മറ്റ് പല ഘടകങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്നു. കൈവെച്ച മേഖലകളിലൊക്കെയും നാഴികക്കല്ലുകൾ ഏറെ നാട്ടി കടന്നുപോയ വ്യക്തി എന്ന നിലയിൽ  അദ്ദേഹത്തിൻ്റെ മരണശേഷവും ഭരണകൂടം ഏറെ ആദരവ് കാണിക്കുന്നു. അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ, അതായത് ചിതാഭസ്മം പക്ഷേ വിവാദ വിഷയമായി. അദ്ദേഹത്തിൻ്റെ ഭാര്യയും മകനുമാണ് ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്. മനുഷ്യർ മരിക്കുമ്പോൾ അവരുടെ ശരീരം ജീർണിക്കാൻ തുടങ്ങും. ഇക്കാരണത്താൽ, മരണശേഷം അവ മറവുചെയ്യേണ്ടതുണ്ട്. മൃഗങ്ങൾക്ക് അതിൽ വേവലാതിയില്ല, ബഹളമില്ല. അവർ പോയി മരിക്കുന്നു. മനുഷ്യർ, മൃഗങ്ങളേക്കാൾ മികച്ചവരാണെന്ന് വിശ്വസിച്ച്, മതങ്ങൾ കണ്ടുപിടിക്കുന്നു. അവർക്ക് അവരുടേതായ വിശ്വാസങ്ങളുണ്ട്. അവർക്ക് അവരുടെ തത്ത്വചിന്തകളുണ്ട്. മനുഷ്യൻ്റെ മൃതദേഹങ്ങൾ സംസ്‌കരിക്കലും ദേഹാവശിഷ്ടങ്ങളെ യഥാവിധി കൈകാര്യം ചെയ്യുന്നതും  ജീവിതത്തിൻ്റെ ഒരു ഭാഗമാണ്, അത് വ്യക്തിഗത മനഃശാസ്ത്രത്തിൻ്റെ ആഴങ്ങളിൽ നിന്ന് നിയമത്തിൻ്റെയും സാമൂഹിക ജീവിതത്തിൻ്റെയും ആവശ്യകതകളിലൂടെ തത്ത്വചിന്തയുടെയും മതത്തിൻ്റെയും മേഖലകളിലേക്ക് എത്തിച്ചേരുന്നു. 


ആഷസ് ക്രിക്കറ്റ് നേടാൻ കളിക്കുന്ന ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിലുള്ളതിനും അപ്പുറമാണ് വിജയൻ്റെ ആഷസിന് വേണ്ടിയുള്ള യുദ്ധത്തിലെ വീറും വാശിയും എന്നൊരു നിരീക്ഷണം കോടതി വിജയൻ സ്റ്റൈലിൽ നടത്തുന്നുണ്ട്.  വി വിജയൻ ഒരു ഹിന്ദുവല്ല, ഒരു എക്കലക്ടിക് സ്പിരിച്വലിസ്റ്റ് ആണെന്ന് കോടതിയിൽ അദ്ദേഹത്തിൻ്റെ ഭാര്യ പ്രൊഫസർ തെരേസയും മകൻ മധുവും സാക്ഷ്യപ്പെടുത്തുന്നു. അതായത് സാമ്പ്രദായികമായൊരു മതത്തിൻ്റെയും അനുയായിയല്ല, മറിച്ച് തനിക്ക് നല്ലതെന്നു തോന്നുന്നത് എവിടെ നിന്നും സ്വാംശീകരിക്കുന്ന ഒരു ആത്മീയ വാദിയായിരുന്നു അദ്ദേഹം.  ഖസാക്കിൽ ബോധം നിറഞ്ഞുനില്ക്കുന്നുണ്ട്, മതങ്ങൾക്കപ്പുറമുള്ള ആത്മീയതയുടെ ഒരു ബോധമാണ്, എല്ലാ സാമ്പ്രദായിക രീതികളോടുമുള്ള, എന്തിന് മതവല്ക്കരിക്കപ്പെടുന്ന കമ്മ്യൂണിസത്തോടു പോലുമുള്ള പരിഹാസം. 


വിഷയത്തിൽ വിവിധ മതവീക്ഷണങ്ങളെയും തത്വചിന്തകളെയും ഒക്കെയും അവലോകനം ചെയ്ത കോടതി  രണ്ടുകൂട്ടരുടെയും പലവാദങ്ങളെയും  തള്ളിക്കയുന്ന കോടതി ഇരുകക്ഷികളും ചേർന്ന് ചിതാഭസ്മത്തിൻ്റെ കാര്യം തീരുമാനിക്കുവാനാണ് ഉത്തരവിട്ടത്. ആരുമാരും മാറിനില്ക്കാതെ, ആരും ആരെയും ഒഴിവാക്കാതെ ക്രൈസ്തവ വിശ്വാസിയായ തെരേസയുടെ വിശ്വാസപ്രകാരം അവരുദ്ദേശിച്ച പ്രാർത്ഥനയ്ക്ക് മരുമകൻ്റെ കൈവശമുള്ള ചിതാഭസ്മം എത്തിച്ചുനല്കുക, പ്രാർത്ഥനാനന്തരം ഹൈന്ദവ വിശ്വാസപ്രകാരം നടത്തിയ ശവസംസ്കാരത്തിൻ്റെ തുടർച്ചയായി ചിതാഭസ്മം ഹരിദ്വാറിൽ നിമജ്ജനം ചെയ്യുവാനും മൂവരും കഴിയുന്നതും ഒന്നായി പോകുവാനുമാണ് കോടതി വിധിച്ചത്. കോടതി തുടർന്നു നിരീക്ഷിക്കുന്നു -  ഏതാണ്ട് ഒരു വർഷം മുമ്പ് 2005 മാർച്ച് 30 ന് വിജയൻ മരിച്ചു എന്നത് വിദ്യാസമ്പന്നരും പ്രബുദ്ധരുമായ കക്ഷികൾ ഓർക്കേണ്ടതാണ്. 2005 മാർച്ച് 31 ന് അദ്ദേഹത്തെ സംസ്കരിച്ചു. ചിതാഭസ്മം സാധാരണയായി നാലാം ദിവസമാണ് നിമജ്ജനം ചെയ്യുന്നത്. ഇപ്പോൾ ഒരു വർഷമാകാൻ പോവുകയാണ്. കാലത്തിൻ്റെ ചക്രങ്ങളിൽ കറങ്ങുകയാണ് ചിതാഭസ്മ കലശം. ഹിന്ദുക്കളുടെ വിശ്വാസമനുസരിച്ച്, ചടങ്ങ് പൂർത്തിയായതിന് ശേഷം, അതായത് ചിതാഭസ്മം നിമജ്ജനം ചെയ്തതിന് ശേഷം മാത്രമേ ആത്മാവ് സ്വർഗത്തിൽ എത്തുകയുള്ളൂ. മറ്റ് മതങ്ങൾ അനുസരിച്ചും ശരീരാവശിഷ്ടങ്ങൾ എത്രയും വേഗം മറവുചെയ്യണം. അതുകൊണ്ട് കക്ഷികൾ തമ്മിലുള്ള പിണക്കത്തിൻ്റെ പേരിൽ വിജയൻ്റെ വിമോചനം വൈകരുത്. കേസിലെ വാദികളായ തെരേസയുടെയും മധുവിൻ്റെയും  എതിർകക്ഷിയായ മരുമകനും പ്രശസ്ത കാർട്ടൂണിസ്റ്റുമായ രവിശങ്കറിൻ്റെയും വാദങ്ങളെ കോടതി സൂക്ഷ്മമായി അപഗ്രഥിച്ചെത്തുന്ന വിധിക്ക് ഒരു ഖസാക്കിയൻ സൌന്ദര്യമുണ്ട്.  ശെയ്ഖ് തമ്പിരാനും സത്തിയം, മുല്ലാക്കയും സത്തിയമാണ് എന്ന ഖസാക്കിയൻ സത്യബോധത്തിന്  വി വിജയൻ്റെ  ചിതാഭസ്മ വിധിയിൽ കോടതിയും അടിവരയിടുന്നുണ്ട് - എല്ലാ വിശ്വാസങ്ങളും അവരവരുടെ സത്യമാണ്. എല്ലാം മാനിക്കപ്പെടട്ടെ. 


ലോകസാഹിത്യത്തിലേക്ക് മൊഴിമാറ്റപ്പെടാത്ത മലയാളം

മാർക്വേസും വിജയനും അവരുടെ മഹത്തായ കൃതികൾ എഴുതിയത് ഏതാണ്ട് ഒരേ സമയത്താണ്. ഒന്നിൻ്റെ വിവർത്തനം ലോകസാഹിത്യത്തിൻ്റെ ഗതിയെ മാറ്റിമറിച്ചു; മറ്റൊന്ന്, രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം രചയിതാവ് അത് ഏറ്റെടുക്കുന്നതുവരെ വിവർത്തനം ചെയ്യപ്പെടാതെ, മലയാള എഴുത്തിൻ്റെ ചരിത്രത്തെ മാറ്റിമറിച്ചു എന്നു നിരീക്ഷിച്ചത് ഇന്ത്യാടുഡേയിൽ തരുൺ തേജ്പാലായിരുന്നു. 


മിത്തും യാഥാർത്ഥ്യവും,  ലൈംഗികതയും അദ്ധ്യാത്മികതയും, മതബോധവും വിപ്ലവബോധവും പോലുള്ള ഏല്ലാ വൈരുദ്ധ്യങ്ങളുടെയും ഒരു ഘോഷയാത്രയാണ് ഖസാക്ക്.  അസാധാരണമായ ഭാഷാപ്രയോഗങ്ങളുടെയും ബ്ലാക്ക് ഹ്യൂമറിൻ്റെയും ഖനിയുമാണത്. അജ്ഞത, നിരക്ഷരത, അന്ധവിശ്വാസങ്ങൾ, സാമൂഹികവും മതപരവും രാഷ്ട്രീയവുമായ സർവ്വമാന ചൂഷണങ്ങൾക്കിടയിലും ഖസാക്കിന് ഒരു ദാർശനിക ഛവിയുണ്ട്. മതം, ജാതി, വർഗ വിഭജനം, സമൂഹത്തിൽ ചൂഷണവിധേയമാവുന്ന സ്ത്രീകളുടെ അവസ്ഥ, ലൈംഗികതയെ ചൂഴുന്ന അന്വേഷണവും ലൈംഗിക ചൂഷണവും, സമൂഹത്തിലെ കുട്ടികളുടെ നിഷ്കളങ്കത എല്ലാം എഴുത്തിനു വിഷയമാവുന്നു. അഭൌതിക ആത്മീയനാന്വേഷണങ്ങളിലേക്കാണ് ഭൌതികശാസ്ത്ര വിദ്യാർത്ഥിയായിരുന്ന രവി തിരിയുന്നതെങ്കിലും, അയാൾ തൃഷ്ണകളുടെ ഉഷ്ണമേഖലകളിൽ നട്ടം തിരിയുന്നുണ്ട്.  ഒരു ഭാഗത്ത് പദ്മയോടുള്ള പ്രണയമുണ്ട്, മറുഭാഗത്ത് അടരുവാൻ വയ്യാത്ത ഗ്രാമത്തിനോടുള്ള പ്രണയവും.  പുറപ്പെട്ടെങ്കിലും പുറത്തുകടക്കാനാവാത്ത വേളയിലെ ഒരു  അന്തിമ തിരഞ്ഞെടുപ്പാവണം ബസ് കാത്തുള്ള എന്നെന്നേയ്ക്കുമായുള്ള കിടപ്പ്.  


വ്യവഹാരങ്ങളൊക്കെയും ഖസാക്ക് നമ്മിലേക്ക് പകർന്നത് വാക്കുകൾക്ക് അപ്പുറത്തുള്ളൊരു ഭാവനാപ്രപഞ്ചത്തിലേക്ക് അന്നോളമില്ലാതിരുന്നൊരു ഭാഷയിലൂടെ വായനക്കാരനെ വഴിനടത്തിയാണ്.  അതൊരിക്കലും മറ്റൊരു ഭാഷയിലേക്ക് സാധ്യമാവുകയില്ല. കാരണം സംവേദനം ഭാഷയിലൂടെ ആയിരുന്നില്ല.   ട്രാൻസ്ലേറ്ററുടെ ഭാഷയും ശൈലിയുമാണ് വായനക്കാരനെ ആദ്യന്തം പിടിച്ചിരുത്തേണ്ടത്. ഇംഗ്ലീഷ് പതിപ്പ് ഏറെയും വായിച്ചത് മലയാളമറിയാത്ത മലയാളികളാവാം, പിന്നെ ഖസാക്കിൻ്റെ മഹത്വം കേട്ടറിഞ്ഞവരും. അങ്ങിനെയൊരാളുമായി സംസാരിച്ചതിൽ നിന്നും എനിക്കു മനസ്സിലായത്, അദ്ദേഹത്തിന് ഇംഗ്ലീഷ് വായനയിൽ നിന്നും കിട്ടിയത് ഫിക്ഷനല്ല, മറിച്ച് ഫിക്ഷൻ്റെ ഒരു സംക്ഷിപ്തരൂപമാണെന്നാണ്.   ഇംഗ്ലീഷ് പതിപ്പ് വാങ്ങുന്നതിലേക്ക് എന്നെ നയിച്ചത് എഴുത്തുകാരൻ തന്നെ നടത്തിയ മൊഴിമാറ്റം മറിച്ചുനോക്കുവാനുള്ളൊരു വിവർത്തകൻ്റെ കൌതുകമാണ്.  


സാധാരണ മനുഷ്യരുടെ അസാധാരണ ലോകമാണ് ഖസാക്ക് നമുക്കു മുന്നിൽ തുറന്നിട്ടത്, മതങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും അപ്പുറമുള്ള ആത്മീയതയുടെയും സ്വാതന്ത്ര്യബോധത്തിൻ്റെയും ഒരു ലോകത്തെ അതു തുയിലുണർത്തുന്നു. കഥാപാത്രത്തെയും എഴുത്തുകാരെയും വിധിച്ചുമാത്രം പരിചയമുള്ള വായനയ്ക്ക് എളുപ്പം ചെന്നെത്താനാവാത്ത ഒരു ലോകം. കുഞ്ചുവെള്ളയെ ദേവകിയായി പുനർജ്ജനിപ്പിച്ച എഴുത്തുകാരൻ്റെ  ഇഷ്ടവിഷയമാണ് ആത്മാവിൻ്റെ പുനർജ്ജനി.  നിരന്തര വായനകളിലൂടെ, വ്യാഖ്യാനങ്ങളിലൂടെ കഥാപാത്രങ്ങൾ പുനർജനിക്കട്ടെ, ഇതിഹാസം തുടരട്ടെ. . 


മധുസൂദൻ. വി