Tuesday, August 19, 2025

ലോറൻസ് ഹോപ്പ് ഇന്ത്യയെ തൊട്ട കവിതകൾ

1865 ഏപ്രിൽ 9 ന് ബ്രിട്ടീഷ് സൈനികനായ കേണൽ ആർതർ കോറിയുടെയും ഫാനി എലിസബത്ത് ഗ്രിഫിൻ്റെയും രണ്ടാമത്തെ മകളായാണ് ഗ്ലൗസെസ്റ്റർഷെയറിൽ അദെല ഫ്ലോറൻസ് കോറി ജനിച്ചത്. 1881  സിവിൽ ആൻഡ് മിലിട്ടറി ഗസറ്റിൻ്റെ ലാഹോർ വിഭാഗത്തിൻ്റെ ചുമതല വഹിച്ചിരുന്ന  പിതാവിനൊപ്പം ചേരാനായി  അദെല ഇന്ത്യയിലേക്ക് വന്നു. 1889 ഏപ്രിലിൽ 24 വയസ്സിലാണ് അദെല തൻ്റെ ഇരട്ടി പ്രായമുള്ള കേണൽ മാൽക്കം ഹാസൽസ് നിക്കോൾസണെ വിവാഹം കഴിച്ചത്സാംസ്കാരികമായും ഭാഷാപരമായും പരസ്പരമുള്ള ആരാധനയും ഇന്ത്യൻരീതികളോടുള്ള പൊതുവായുള്ള അവരുടെ  പ്രണയവുമാണ് പ്രായത്തെ തെല്ലും പരിഗണിക്കാത്തൊരു ബന്ധത്തിലേക്ക് നയിച്ചത്ബ്രിട്ടീഷ് പട്ടാളത്തിലെ ഉന്നതപദവി ഒഴിച്ച് അടിമുടി ഇന്ത്യനായി ജീവിച്ച, ഉറുദുവിലും മറ്റിന്ത്യൻ ഭാഷകളിലും സ്വാധീനമുണ്ടായിരുന്ന കേണൽ നിക്കോൾസൺ  അദെലയ്ക്ക് ഇന്ത്യൻസംസ്കാരത്തിലേക്കും ഭാഷകളിലേക്കുമുള്ള പ്രവേശനകവാടമായി, കാലത്തിന് അസ്വീകാര്യമായിരുന്ന അദെലയുടെ തുറന്നെഴുത്തിൻ്റെ കാവ്യശൈലിക്ക്  താങ്ങുമായി. ലോറൻസ് ഹോപ് എന്നൊരു ആൺപേര് തൂലികാനാമമായി അദെല സ്വീകരിച്ചതും, തൻ്റെ രചനകൾ സൂഫികവിതകളുടെ, ഇന്ത്യൻ രചനകളുടെ വിവർത്തനങ്ങളാണെന്ന് പറഞ്ഞതും വിക്ടോറിയൻ സദാചാരത്തെ ഭയന്നാവാം 

ഇന്ത്യയെ ഏറെ സ്നേഹിച്ച കേണലുമായുള്ള ദാമ്പത്യം അദെലയിൽ ഇന്ത്യയോടുള്ള അദമ്യമായ പ്രണയം വളർത്തി. അദെല-നിക്കോൾസൺ ദമ്പതികൾ അവരുടെ സവിശേഷമായി രീതികളാലും സാഹസികമായ തിരഞ്ഞെടുപ്പുകളാലും  ഏറെ അറിയപ്പെട്ടു.  1890-ലെ സോബ് വാലി സാഹസിക യാത്രയിൽ ഒരു പത്താൻ ആൺകുട്ടിയുടെ വേഷം ധരിച്ചാണ് അഫ്ഗാൻ അതിർത്തിയിലൂടെ അദെല ഭർത്താവായ നിക്കോൾസനെ  അനുഗമിച്ചത്. 1895 മുതൽ 1900-ൻ്റെ ആരംഭം വരെ അവർ മോവിൽ (Mhow) താമസിച്ചുഇന്ന് അംബേദ്കർ നഗർ എന്നറിയപ്പെടുന്ന മോവ്  മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലാണ്.  Mhow എന്നത് മിലിറ്ററി ഹെഡ് ക്വാർട്ടേഴ്സ് ഓഫ് വാർഫെയർ എന്നതിൻ്റെ ചുരുക്കിയെഴുത്താണെന്നൊരു ഭാഷ്യവുമുണ്ട്, പിന്നീട് കല്പിക്കപ്പെട്ടതാണെന്നൊരു നിരീക്ഷണവും 

അപ്രതീക്ഷിതമായി, ഒരു പ്രോസ്റ്റേറ്റ് ശസ്ത്രക്രിയയിലെ പാളിച്ചയെ തുടർന്ന് ഓക്സിജൻ കിട്ടാതെ കേണൽ നിക്കോൾസൺ ജീവിതത്തോട് വിടപറയുന്നു. അതാവട്ടെ കുട്ടിക്കാലം മുതൽ വിഷാദരോഗത്തിന് ഇരയായ അദെലയെ തളർത്തിക്കളയും ചെയ്തു. അദെല തൻ്റെ  39-ാം വയസ്സിൽ, 1904 ഒക്ടോബർ 4-ന് മദ്രാസിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യചെയ്തു. ആഴ്ചകളുടെ വ്യത്യാസത്തിൽ അദെലയും നിക്കോൾസണും ഒരേ കല്ലറയിൽ ഒടുങ്ങി.   നിക്കോൾസൻ്റെ മരണത്തിന് ശേഷം, ഏതാനും ദിവസങ്ങൾക്കുള്ളിൽ  നടന്ന അദെലയുടെ ആത്മഹത്യയെ പറ്റിയുള്ള ഗോസിപ്പുകളിലൊന്ന്  ഇന്ത്യൻ ആചാരങ്ങളെയും ഐതിഹ്യങ്ങളെയും കുറിച്ച് വളരെയധികം അറിവുള്ള കവി സതി അനുഷ്ഠിച്ചു എന്നായിരുന്നു. 

ജീവിതത്തോടും, പ്രകൃതിയോടുമുള്ള  അത്യഗാധമായ പ്രണയവും സാഹസികതയും മാത്രമല്ല, അദെലയുടെ കവിതകളിൽ  സ്വന്തം ജീവിതദുരന്തങ്ങളുടെ നിഴലുകളുമുണ്ട്. ഔപചാരിക സാഹിത്യ രംഗത്തെ ഉന്നതർക്കിടയിൽ അവർ ഒരിക്കലും വിഹരിച്ചിരുന്നില്ലെങ്കിലും  നോവലിസ്റ്റ് തോമസ് ഹാർഡിയെ പോലുള്ളവർ അവരുടെ കവിതകളുടെ ഗാംഭീര്യം അന്നേ കണ്ടെത്തിയിരുന്നു. 

അദെലയും കമലയും

കനേഡിയൻ എഴുത്തുകാരി മെറിലി വെയ്സ്ബോഡ് രചിച്ച ലവ് ക്വീൻ ഓഫ് മലബാർ എന്ന കമലാദാസിൻ്റെ ജീവചരിത്രത്തിൽ, കമല അദെല (ലോറൻസ് ഹോപ്) യെ പരാമർശിക്കുന്നുണ്ട്, അവരുടെ രചനകളെയും. അദെലയ്ക്ക് നിരവധി പ്രണയങ്ങൾ ഉണ്ടായിരുന്നെന്നും അതിലൊന്ന്ഒരു താണ തോണിക്കാരൻആയിരുന്നെന്നും പറഞ്ഞശേഷം അദെലയുടെ കാശ്മീരി സോങ്ങിലെ ഒരു ഭാഗം അവർ ഉദ്ധരിക്കുന്നുമുണ്ട്.

ഷാലിമാറിനടുത്ത് എനിക്ക് പ്രിയപ്പെട്ട വിളറിയ കൈകൾ,
നീയിപ്പോൾ എവിടെയാണ്? നിന്നിൽ മയങ്ങിക്കിടക്കുന്നത് ആരാണ്?   
വിടവാങ്ങലിലൂടെ വേദനിപ്പിക്കുന്നതിനു മുമ്പ്
നിർവൃതിയുടെ രാജപാതയിലൂടെ നീ ആരെയാണ് നയിക്കുന്നത്? 

തോണിക്കാരൻ പരാമർശം അവരുടെ  ഭ്രമാത്മകതയുടെ, ഭാവനയുടെ ഒരുല്പന്നവുമാവാം. മദാം ബോവറിയും അന്നാകരേനിനയും തന്നെ സ്വാധീനിച്ചതുപോലെ സ്വാധീനിച്ച, താൻ താദാത്മ്യം പ്രാപിക്കുന്ന കവിയാണ് അദെല എന്നവർ മെറിലിയോട് പറയുന്നു. 

അദെലയുടെ ഇറോട്ടിക്, കൺഫെഷണൽ കാവ്യസങ്കേതങ്ങളുമായി  കമലാദാസ് ഐക്യപ്പെടുന്നുമുണ്ട്കാവ്യലോകത്തെ ഒരു സാഹിത്യ മുൻഗാമി എന്ന നിലയിൽ മാത്രമല്ല, വൈകാരികവും ആത്മീയവുമായ ഒരു കണ്ണാടിയായും അദെലയെ കമലാദാസ് കണ്ടിരുന്നു എന്ന് നിരീക്ഷണങ്ങളിൽ വ്യക്തമാണ്. അസാധാരണമാണ് അവർ തമ്മിലെ സാമ്യം, ക്വീൻസ് ഓഫ് മലബാർ എന്നു നിസംശയം വിളിക്കാവുന്നവർ. 

സംഗീതം നല്കി പിന്നീട് ചിട്ടപ്പെടുത്തപ്പെട്ട അവരുടെ വരികൾ വൻതോതിൽ ആഘോഷിക്കപ്പെട്ടു. 1904 വിടപറഞ്ഞ കവിയുടെ സൃഷ്ടികൾ ഏറെ പ്രചാരത്തിലാവുന്നത് 1930-കളിലാണ്.  ‘Pale hands I loved, Beside the Shalimar' അഥവാ ഷാലിമാറിൻ്റെ അരികിൽ ഞാൻ സ്നേഹിച്ച വിളറിയ കൈകൾ' എന്നു തുടങ്ങുന്ന കാശ്മീരി സോങ്ങ് ഏറെ പ്രസിദ്ധമായിരുന്നു. ഹൃദയസ്പർശിയായതും തീവ്രവുമായ കവിതയുടെ പ്രമേയങ്ങളായി നഷ്ടപ്രണയവും ആഗ്രഹങ്ങളും ആസക്തികളും  വൈകാരികതകർച്ചയും കടന്നുവരുന്നുകവി കുറിക്കുന്നു.. 

സ്വർഗ്ഗത്തിൻ്റെയും നരകത്തിൻ്റെയും വാതിലുകൾ സ്വന്തമായവനേ,
ഹാ,യെൻ ആനന്ദത്തിൻ്റെ, യാതനകളുടെയും വിളറിയ വിതരണക്കാരാ,
നിൻ വിരൽസ്പർശത്തിനടിയിലായി വന്യമായി ഒഴുകിയെൻ
സിരകളിൽ ചുടുരക്തം, നീ വിടവാങ്ങി കൈവീശുന്നതുവരെയും. 

വിടവാങ്ങിയ ഒരു കാമുകൻ്റെ ഓർമ്മകൾ പ്രണയിനിയെ വേദനിപ്പിക്കുന്നതിൻ്റെ ചിത്രണമാണ് കാശ്മീരി ഗാനം. അവൻ്റെ സൗന്ദര്യവും, മാസ്മരികമായ അവനോടുള്ള ആകർഷണവും, ഉപേക്ഷിക്കലും വേട്ടയാടുന്ന കാമുകിയെയാണ് കവി വരച്ചിടുന്നത്. വിളറിയ (pale) എന്നതുകൊണ്ട് കവി സൂചിപ്പിക്കുന്നത് കാഷ്മീർ ജനതയുടെ നിറത്തെയാണ്, മറിച്ച് ഒരു ക്ഷീണതദേഹത്തെയല്ല.   തീവ്രാസക്തിയും നഷ്ടപ്രണയവും വിടവാങ്ങലിൻ്റെ വേദനയും വരച്ചിടുകയാണ് കാശ്മീരി ഗാനം. സിരകളെ തീപിടിപ്പിക്കുന്ന ഭൗമസൗന്ദര്യത്തിൻ്റെ പരമകോടിയിൽ പ്രണയം വിരഹത്തിന് വഴിമാറുന്നതിലും ഭേദം മരണമാണെന്നു തോന്നിപ്പിക്കുകയാണ് കവി, പിന്നീട് വഴി തന്നെ കവി ജീവിതത്തിലും തിരഞ്ഞെടുക്കുന്നതായി നമ്മൾ കാണുന്നു. 

കാമോദ്യാനത്തിലേക്ക്

ദി ഗാർഡൻ ഓഫ് കാമ: കാമ ദി ഇന്ത്യൻ ഇറോസ് ഒരു ഐന്ദ്രിയ-ആത്മീയ സംയോജനമാണ്കാമത്തിലെ ക്ലാസിക്കൽ ഇന്ത്യൻ ചിന്തയുമായി ചേർന്നുനിന്ന്  പരിവർത്തനാത്മകവും പവിത്രവുമായ അനുഭവമായി പ്രണയത്തെ ചിത്രീകരിക്കുയാണ് അദെല കാമോദ്യാനത്തിൽശൃംഗാരത്തെ അതിൻ്റെ മനോഹാരിതയോടെ തത്വചിന്തയുടെ തലത്തിൽ കൊണ്ടുനിർത്തുകയാണ്. ബാഹ്യ ഉദ്യാനം ആന്തരികവൈകാരിക ഭൂപ്രകൃതിയെ മനോഹരമായി പ്രതിഫലിപ്പിക്കുന്നുക്ഷണികമാണെങ്കിലും, ആനന്ദത്തെ "മരണമില്ലാത്തത്" ആയി വാഴ്ത്തുന്നിടത്ത് പ്രണയനിമിഷങ്ങൾക്ക് സമയത്തെയും മരണത്തെയും അതിജീവിക്കാൻ കഴിയുമെന്ന് കവി പ്രഖ്യാപിക്കുകയാണ്. ഞാനിത് എഴുതുന്നതും നിങ്ങളിത് വായിക്കുന്നതും പ്രണയത്തിൻ്റെ ആയൊരു സാധ്യത കൊണ്ടാവണം.. 

ഒരു മണിനേരമെങ്കിലും പകർന്ന 
യൗവനത്തിൻ്റെ  പരമാനന്ദത്തിന്
ദൈവങ്ങളോട് പക്ഷേ,
മറ്റെല്ലാം നമ്മൾ മാപ്പാക്കിയിരിക്കുന്നു.. 

ദൈവസൃഷ്ടി തന്നെയായ എല്ലാ ദുരന്തങ്ങളുടെയൊന്നും പേരിൽ നമ്മൾ ദൈവത്തെ ശിക്ഷിക്കാതിരിക്കുന്നത്, കുറ്റങ്ങൾക്കൊക്കെയും ദൈവത്തിന് മാപ്പുനല്കുന്നത് ചെറിയ സമയമെങ്കിലും നമുക്ക് അനുഭവിക്കാനാവുന്ന  ആനന്ദത്തിൻ്റെ, നിർവൃതിയുടെ പേരിലാവും എന്നു കവിഭാവന 

അദെലയുടെ  കവിതകൾ ആഴത്തിൽ കേവല സദാചാര മൂല്യങ്ങളെയും സാമൂഹികമായ വേലിക്കെട്ടുകളെയും ലംഘിക്കുന്നവയാണ് 

നിൻ്റെ ചുംബനങ്ങൾക്കിടയിലും എനിക്കറിയില്ലായിരുന്നു
ഞാൻ നിന്നെ സ്നേഹിച്ചിരുന്നുവോ അതോ വെറുത്തിരുന്നുവോ?
എങ്കിലും നിൻ്റെ വാക്കുകൾ ജ്വാലയായിരുന്നു, ചുംബനങ്ങൾ അഗ്നിയും
അടക്കാനാവാത്ത മോഹത്തെ ആരാണ് ചെറുക്കുക?
തകർന്ന ഒരു നൗകയാണ് എൻ്റെ ജീവിതം,
ആസക്തികളുടെ കടലിൽ, ഒഴുകിനടന്ന്, പൊങ്ങിക്കിടക്കുന്നത് 

കവിതകൾ  വിശ്വാസവഞ്ചന, ദ്രോഹം, പ്രണയം, രതി എല്ലാറ്റിനെയും നിർഭയം  നിരന്തരം അഭിസംബോധന ചെയ്യുന്നു, ഇടുങ്ങിയ എഡ്വേർഡിയൻ കാലഘട്ടവുമായി തട്ടിച്ചുനോക്കുമ്പോൾ അതത്രയും ഭ്രാന്തമായ ഭാവനയാണോ, വൈദേശികമാ കെട്ടുകഥകളാവുമോ അതോ ഭാഗികമായി സ്വാനുഭവങ്ങളെ ചൂഴ്ന്നു നില്ക്കുന്നവയാണോ എന്നൊന്നും ഒരു നിഗമനത്തിലെത്തുക ഇന്ന് സാദ്ധ്യമല്ല.    

"ഫറോക്ക്" എന്ന കവിത മലബാർ മേഖലയുമായുള്ള അവരുടെ ഹൃദയബന്ധത്തെയാണ് അടയാളപ്പെടുത്തുന്നത്.  1904- അദീലയും കേണൽ മാൽക്കം നിക്കോൾസണും കുറച്ചുകാലം അവിടെ താമസിച്ചിരുന്നു. ഫറോക്കിലെ ടിപ്പു കോട്ടയ്ക്ക് സമീപമായുള്ള  ഫെറോക്ക് ഹൗസ് എന്നറിയപ്പെട്ടിരുന്ന ഒരു ബംഗ്ലാവിലാണ് അവർ താമസിച്ചിരുന്നത്. സ്ഥലം തന്നെയാവണം കവിതയുടെ ഉജ്ജ്വലമായ ഇമേജറികൾക്കും പ്രമേയത്തിനും വിഷയമായിട്ടുണ്ടാവുക. 

വെളുത്ത, വെള്ളിവെളുത്ത അരിപ്പക്ഷികളുയരും മാനം
മരതകപ്പച്ചയണിഞ്ഞ പതുപതുത്ത നെൽപ്പാടം 

ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടു മുന്നേയുള്ള പ്രദേശത്തെ പരന്നുകിടക്കുന്ന പച്ചപ്പു പുതച്ച നെൽപാടങ്ങളുടെ, പാടങ്ങളുടെ പരിസരങ്ങൾ ആവാസമേഖലയാക്കിയ വിവിധയിനം പക്ഷികൾ (Ricebirds) ഒക്കെയും ഒരു പരിസ്ഥിതിസൌഹൃദ ഗതകാലത്തിൻ്റെ ഓർമ്മകളിലേക്ക്  വായനക്കാരെ നയിക്കുന്നു. 

ബ്രിട്ടീഷ് രേഖകളിൽ, കിഴക്കൻ ഏറനാട് പ്രദേശത്തെ മൊത്തത്തിൽ നിലമ്പൂർ താഴ്വര എന്നാണ് വിശേഷിപ്പിച്ചിരുന്നത്നിലമ്പൂർ മേഖലയിലെ ചാലിയാർ നദീതീരം പ്രകൃതിദത്ത സ്വർണ്ണ നിക്ഷേപമുള്ളതാണെന്ന് ബ്രിട്ടീഷുകാർ കണ്ടെത്തിയിരുന്നു, സ്വർണ്ണപ്പാടങ്ങളിൽ നിക്കോൾസൺ നിക്ഷേപം നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു. 

അങ്ങിനെയുള്ള  ബുദ്ധിമുട്ടുകൾക്കിടയിലും, അദെല പ്രാദേശിക പ്രകൃതിസൗന്ദര്യത്തിലും നാടിൻ്റെ സംസ്കാരത്തിലും ആശ്വാസവും പ്രചോദനവും കണ്ടെത്തി. ഏതു മഹാസൗന്ദര്യത്തിനു പിന്നിലും പതിയിരുക്കുന്ന ഒരു ദുരന്തത്തെ തൻ്റെ വരികളിലൂടെ വായനക്കാർക്ക് മുന്നിലേക്ക് വലിച്ചിടുകയാണ് കവി. അതിമനോഹരമായ, പ്രശാന്തസുന്ദരമായ പാടത്തിൻ്റെയും, സംതൃപ്തരായി പറന്നുയരുന്ന പക്ഷികളുടെയും ബിംബങ്ങൾക്ക് ശേഷം നാടിൻ്റെ ദാഹമടക്കുന്ന, തെളിനീരുമായി ശാന്തമായൊഴുകുന്ന പുഴ പെട്ടെന്ന് കലങ്ങിമറിഞ്ഞ് കുത്തിയൊഴുകുകയാണ് സംഹാരരുദ്രയായി. പ്രളയമെടുത്ത യുവാവിൻ്റെ വേദനാജനകമായ അവസാനം ചിത്രീകരിക്കുന്ന  അന്ത്യവരികളിൽ ആത്മകഥാംശമുണ്ട്ക്ഷണികമായ ജീവിതത്തിൻ്റെ നൈരന്തര്യവും സ്ഥായിയായ മരണത്തിൻ്റെ അനിവാര്യതയും അദെല വരച്ചിടുന്നു 

മലബാറിൻ്റെ പ്രകൃതിസൗന്ദര്യത്തിൻ്റെ വർണനയും ലാവണ്യത്തിനു പിന്നിൽ മറഞ്ഞിരിക്കുന്ന ലവണാസുരതയും വെളിപ്പെടുത്തലാണ് ഫറോക്ക് എന്ന കവിതനദി ഒരു കേന്ദ്ര രൂപകമായി മാറുന്നു: ജീവിതമാവുന്ന ഊഴിയുലെ പ്രക്ഷുബ്ധവും വിനാശകരവുമായ യാത്ര ആഴിയുടെ  ശാന്തതയിൽ - മരണത്തിൽ അവസാനിക്കുകയാണ്. ദുരന്തത്തെ അതിജീവിച്ചയാളുടെ കുറ്റബോധത്തെയും ലോകം മനോഹരമാണെങ്കിലും കഷ്ടപ്പാടുകൾ നിറഞ്ഞതാണെന്ന സത്യത്തെയും  മരിച്ചവരുടേതാണ് സമാധാനമെന്ന തത്വത്തെയും   കവിത അടയാളപ്പെടുത്തുന്നു 

യാത്രാമൊഴിയും തേക്കിൻകാടും വിരഹത്തെയും പ്രണയത്തെയും അടയാളുപ്പെടുത്തുമ്പോൾ

അസീസ് എന്ന കാമുകനുള്ള യാത്രാമൊഴിഒറ്റരാത്രിയുടെ ക്ഷണികമായ ബന്ധമെങ്കിലും ഒരാളിൽ അതുളവാക്കുന്ന വൈകാരിക സംഘർഷങ്ങുടെ തീവ്രമായ ആവിഷ്കാരമാണ് കവിത. വാക്കുകളിലും ബിംബങ്ങളിലും അതു നിറയുന്നുക്ഷണികമായ ഒരു അഭിനിവേശത്തിൻ്റെ അനിവാര്യമായ ആനന്ദവും വേദനയും ഉൾക്കൊണ്ടുകൊണ്ട്ഒരു രാത്രിയെങ്കിലും   സമാഗമം സാധ്യമാക്കിയ വിധിയോടുള്ള കൃതജ്ഞതയോടെയാണ് കവിത അവസാനിക്കുന്നത്. നശ്വരമായൊരു രാവിൻ്റെ അടുപ്പം അനശ്വരമായൊരു വൈകാരിക നിധിയായി പ്രണയിനിയിൽ മാറുകയാണ്. അസീസ് എന്ന പേര് അറബിയിൽ "പ്രിയപ്പെട്ടവൻ" അല്ലെങ്കിൽ "വിലയേറിയത്" എന്നാണ് അർത്ഥമാക്കുന്നത്വെറുമൊരു വ്യക്തിയായിരിക്കില്ല, ഒരു പക്ഷേ അസീസ് കവിയുടെ ഭാവനയിലെ ആദർശവൽക്കരിക്കപ്പെട്ട സ്നേഹമാവാം, ഓർമ്മയാവാംഅല്ലെങ്കിൽ  അപ്രാപ്യമായ എന്തിൻ്റെയെങ്കിലും പ്രതീകവും ആവാം. 

വിട, അസീസ്, നിന്നെയെന്നും മാറോടണയ്ക്കുവാൻ
കഴിയാതെ പോയെനിക്ക്സമയമില്ലായിരുന്നു

എന്നവരികൾ ഒരിക്കലും പിരിയരുതെന്ന് ആഗ്രഹിക്കിലും, മനുഷ്യന്  അനിവാര്യമായ വിടവാങ്ങലിനെ വികാരസാന്ദ്രമായി ചിത്രീകരിക്കുന്നു. 

എന്നാത്മാവിൻ  നിത്യസ്വാന്ത്വനത്തിനായി തന്നൊരിക്കൽ,
നീയെൻ ചുണ്ടുകളിൽ നിൻവാത്സല്യമൊരു ചുംബനമായ്

എന്നതിൽ അപ്രതീക്ഷിതമായൊരു  ചുംബനത്തിൻ്റെ ഓർമ്മ ശിഷ്ടജീവിതത്തിൽ സ്ഥിരനിക്ഷേപമാവുന്ന അനശ്വര പ്രണയ കാഴ്ചയാണ്.

പ്രണയത്തിൻ്റെ വൈകാരിക തീവ്രത ഉണർത്തുന്നതിനായി അദെല ഉപയോഗിച്ച വിചിത്രമായ ഇമേജറികളാവണം പുള്ളിപ്പുലികളും മയിലും ഇളംതേക്കുമരവും കൊടുങ്കാടും കുന്നും തീക്ഷ്ണമായ ചൂടും തണുപ്പും മരവിപ്പുമെല്ലാം. ഉറുദുവിലെ പ്രാവീണ്യവും പ്രാദേശിക സംസ്കാരത്തിനോടുള്ള ആരാധനയും സാംസ്കാരിക സ്വാശീകരണവും  സാധാരണ ബ്രിട്ടീഷ് മാനദണ്ഡങ്ങളിൽ നിന്നുള്ള വ്യതിചലനവും അദെലയുടെ രചനകൾക്ക്  കൃത്യമായൊരു പൗരസ്ത്യഘടനാരൂപമാണ് നല്കിയത്. മോവിലും പിന്നീട് മലബാറിലും അദെല കണ്ടുമുട്ടിയിരിക്കാവുന്ന തേക്കിൻകാടുകൾ, കാട്ടുനീരുറവകൾ, മയിലുകൾ, അതിതീവ്ര കാലാവസ്ഥകൾ, ഉജ്ജ്വലമായ സൂര്യാസ്തമയങ്ങൾ, ഭയപ്പെടുത്തുന്ന രാത്രിജീവിതങ്ങൾ എല്ലാമടങ്ങിയ ജീവിതപരിസരങ്ങളെ  അവരുടെ കവിതകൾ സമൃദ്ധമായി വരച്ചുകാട്ടുന്നു. 

ഞാൻ നിന്നെ സ്നേഹിച്ചോ എന്ന് ആരാണു പറയുക?
അവസരത്തിൻ്റെയും മാറ്റത്തിൻ്റെയും അനന്തമായ നദിയിലേക്ക്
നിൻ്റെ മാർഗത്തിൽ നിന്നും  ഞാൻ വഴുതിപ്പോയോ,
നീ ഉണർത്തിയോ അന്ധമായി പടർന്ന
പേരറിയാത്ത അപരിചിത മോഹങ്ങളെ, നമ്മെ
എരിച്ചുകളയാൻ  മറഞ്ഞിരിക്കുന്ന തീജ്വാലകളെ..
ആരു പറയും? 

പ്രണയത്തെയും വിധിയെയും  ചോദ്യം ചെയ്യുമ്പോൾആരു പറയുംഎന്ന ചോദ്യം നേരിട്ടുതന്നെ കടന്നുവരുന്നുണ്ട് കവിതയിൽ. വിധി, അഭിനിവേശം, പ്രകൃതിശക്തി എന്നതിൽ നിന്നൊന്നും മോചനമില്ലെന്ന, അതിൻ്റെ ഭാഗമായി ഒഴുകുന്നതല്ലാതെ മറിച്ചൊരു ജീവിതം സംഘർഷഭരിതവും ദുരന്തവുമാണെന്ന ഒരു ചിന്തയിലേക്ക് കവി എത്തുകയാണ്

ആവേശഭരിതമായ സ്വന്തം ആന്തരിക ജീവിതത്തെയും വൈവാഹിക ജീവിതത്തിൻ്റെ മാനങ്ങളും കവിതയിലേക്ക് കടന്നുവരുന്നതുമാവാം. വികാരതീവ്രമായ ഒരു പ്രക്ഷുബ്ധ ജീവിതത്തിൻ്റെയും വിചാരപരമായൊരു ശാന്ത  ജീവിതത്തിൻ്റെയും അനുഭവങ്ങൾ പ്രമേയമാവുമ്പോൾ അനുയോജ്യമായൊരു പശ്ചാത്തലമായി മനുഷ്യനിർമ്മിതമായൊരു തേക്കിൻ കാട് ബോധപൂർവ്വമായൊരു തിരഞ്ഞെടുപ്പാവണംഇരുണ്ട വനവും വിഷമുള്ള മരവും ഒക്കെ ബന്ധങ്ങളുടെ ബിംബങ്ങളും.

സൂര്യാസ്തമയത്തിൻ്റെ ചുവന്ന രേണുക്കൾ
രക്തത്തിൽ കുളിപ്പിച്ച സമതലങ്ങളുടെ രാവ്
സുന്ദരരാവിലെ കാറ്റിൽ കലമ്പുന്ന ശാഖകൾ മൂടിയ
ഇളം തേക്കുമരങ്ങൾക്കു കീഴിൽ കറങ്ങി നടന്നു നാം

തേക്കിൻ കാട് പ്രണയത്തിൻ്റെയും ജീവിതത്തിൻ്റെയും വന്യവും മെരുക്കപ്പെടാത്തതുമായ വശങ്ങളുടെ ഒരു രൂപകമായി വർത്തിക്കുന്നു. ശക്തിക്കും ഈടിനും  പേരുകേട്ടതാണ് തേക്ക് മരങ്ങൾ, തീവ്രമായ അനുഭവങ്ങളുടെ   ശാശ്വതമായ സ്വാധീനത്തെയും അത് പ്രതീകവൽക്കരിക്കുന്നു.

തത്വചിന്തകളുടെ കുത്തൊഴുക്കുകൾ

ഏറെ ആഘോഷിക്കപ്പെട്ട  പ്രണയ-രതി-വിരഹ വിഷയങ്ങളിൽ നിന്നു ഭിന്നമായി ഉന്നതമായ തത്വചിന്തയുടെ തലത്തിലേക്ക് ഭാവനയെ ഉണർത്തിവിട്ട വ്യത്യസ്തമായ ഒന്നാണ് ഹാപ്പിനെസ് (ആനന്ദം) എന്ന കവിത.

അദെല മിക്കവാറും കവിത  എഴുതിയിട്ടുണ്ടാവുക ഫറോക്കിലെ അവസാനകാലത്താവാമെന്ന സൂചന വരികളിലുണ്ട്. ഖനിയിലെ  സ്വർണവും പടക്കളത്തിലെ  മഹത്വവും ആനന്ദം കൊണ്ടുവരുമോ എന്ന ചിന്ത കവി പങ്കുവെക്കുമ്പോൾ, അത് മിക്കവാറും സ്വജീവിതത്തിലേക്ക് തിരിച്ചുവച്ചൊരു അനുഭവകണ്ണാടിയിലെ പ്രതിഫലനമാവുക സ്വാഭാവികമാണ്. ഒട്ടെറെ യുദ്ധങ്ങൾ നയിച്ച, ഒടുവിലായി ഫറോക്കിലെ സ്വർണസാധ്യതയിൽ നിക്ഷേപം നടത്തി വിശ്രമജീവിതത്തിലേക്ക് കടക്കാൻ ആഗ്രഹിച്ച, പക്ഷേ വിധി മറ്റൊന്നായ കേണൽ നിക്കോൾസൻ, പിന്നെ പണമോ പ്രശസ്തിയോ ഒന്നും  ആനന്ദത്തിലേക്ക് നയിക്കാതെ പോയ അദെലയും ആസ്വാദകരിൽ സ്പന്ദിക്കുന്ന വായനാനുഭവമാണ് ഹാപ്പിനെസ് എന്ന കവിത കവിതയിൽ നിന്നും ഏതാനും വരികൾ.

സമ്മതമേകിയ പ്രിയചുണ്ടുകളെ ഞാൻ ചുംബിച്ചിട്ടില്ലേ?
ചുബനങ്ങളിലൂടെ ഞാനവരുടെ മധുരാനുവാദത്തെ ശപിച്ചിരുന്നുവോ?
മരുഭൂവിലെ നക്ഷത്രങ്ങളിലേക്ക് മുഖം തിരിച്ചു ഞാൻ
പാതിരാവിലെ കാറ്റിനോടൊന്ന്  ഇത്തിരി കുളിരിനായ്
ഒന്നു പ്രാർത്ഥിക്കുവാൻ, എന്നാസക്തിയെ തണുപ്പിക്കുവാൻ.
കടുത്തപാറയിൽ നിന്നിളക്കിയെടുത്ത സ്വർണ്ണവും,
പടക്കളത്തിൽ തമ്പടിച്ചു നേടിയ പരമമാം മഹത്വവും
ആകർഷിച്ചിടുമാനന്ദത്തെയെന്ന് തെളിഞ്ഞുവോ എന്നെങ്കിലും?

ആനന്ദത്തെ കവി ക്ഷണികവും അലൗകികവുമായ ഒന്നായി കാണുന്നു, ആരിലും ഒരിക്കലും അത്  ശ്വാശ്വതമല്ല. ആനന്ദം നിലനില്ക്കുന്നത് നിമിഷങ്ങളിലാണ്അമൂല്യമായ സ്വർണത്തിനോ, സമ്പത്തിനോ, അംഗീകാരങ്ങൾക്കോ പ്രശസ്തിക്കോ ആനന്ദത്തെ ശാശ്വതമാക്കുക സാധ്യമല്ല, ‘ആനന്ദഭവനംനിമിഷങ്ങളിലാണെന്ന കവി പ്രഖ്യാപിക്കുന്നു.

അദെലയുടെ വൈകാരികതീവ്രതയുടെ സവിശേഷതയായ ആഴത്തിലുള്ള ആത്മപരിശോധനയും ദാർശനികതയും ആവോളമുള്ളൊരു കവിതയാണിത്. ഭൗതികനേട്ടങ്ങളുടെ പാശ്ചാത്യ മാനദണ്ഡങ്ങളെ തള്ളി  പൗരസ്ത്യവും ധ്യാനാത്മകവുമായ ആനന്ദത്തെ, നിർവൃതിയെ കൃത്യമായി നിർവ്വചിക്കുകയാണ് കവി. വിലപിടിച്ചൊരു രത്നത്തിനെ തള്ളി വിലപറയാനാവാത്തൊരു നിമിഷത്തെ കൊള്ളുന്ന, ഒരു പൂവിൻ്റെ സൗരഭ്യവും, സ്നേഹത്തിൻ്റെ  അനുഭൂതിയും പകരുന്ന  ആനന്ദത്തെ ആഘോഷിക്കുന്നവരോട് കവി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഹാപ്പിനെസിൽ.

വൈകാരികമോ ആത്മീയമോ ആയ ശേഷിയില്ലാത്ത ഒരാളിൽ നിക്ഷേപിക്കുന്ന പ്രണയത്തിൻ്റെ പരികല്പനകളാണ് ഇല്യൂഷൻ എന്ന കവിത. 

പ്രണയത്തിന് തകർക്കാനാവുമൊരു ഹൃദയം നിനക്കുണ്ടെന്നു തോന്നി,
ഉണർന്നേക്കാവുന്ന സ്നിഗ്ധസൗമ്യമായൊരു ആത്മാവ്,
ആർദ്രമായി നിന്നെ പുല്കി ഞാനത് രണ്ടിനുമായി
നല്കിയില്ല ഞാനൊന്നും നിനക്ക്, പ്രണയത്തിൻ പരമാനന്ദം മാത്രം.

മറ്റൊരാൾക്ക് "പ്രണയത്തിന് തകർക്കാൻ കഴിയുന്ന ഒരു ഹൃദയം" ഉണ്ടെന്നും "സൗമ്യമായ ആത്മാവ്" ഉണ്ടെന്നുമുള്ള വിശാസത്തെ, പ്രണയത്തിൻ്റെ പരമാനന്ദത്തിലേക്ക് നയിക്കാനുള്ള പ്രണയിയുടെ വെമ്പലാണ് കവി ആദ്യപകുതിയിൽ ആഘോഷിക്കുന്നത്.

എരിയാനോ ഉരുകുവാനോ ഹൃദയമിനി നിനക്കില്ലയെങ്കിലും
അമ്പരക്കുവാൻ, ധ്യാനിക്കുവാൻ, ആശിക്കുവാനുമില്ല ആത്മാവെങ്കിലും
നിന്നഴകൊരു സത്യ, മനങ്ങാതെ കിടക്കാം ശാന്തമായി പഠിക്കാം
നമുക്കീ കാമാതുരമാം പ്രണയത്തിൻ വികാരതീവ്രത.

രണ്ടാമത്തെ ഭാഗത്ത് സത്യം വെളിപ്പെടുകയാണ്, പ്രിയപ്പെട്ടവന് ഹൃദയമില്ല, ആത്മാവുമില്ല, ഉള്ളത് ശരീരസൗന്ദര്യം മാത്രംപ്രണയം ഏകപക്ഷീയവും പലപ്പോഴും ഫാന്റസിയിൽ  വേരൂന്നിയതുമാകാം. മിഥ്യയെകാപട്യത്തെയാണ് നമ്മൾ എളുപ്പം പുൽകുക,   സത്യസന്ധതയെ  തിരച്ചറിയാതെയും പോവാം എന്ന ചിന്തയാണ് കവി മുന്നോട്ടുവെയ്ക്കുന്നത്.

ഒരുകാലത്ത് ഏറെ ആഘോഷിക്കപ്പെട്ടിരുന്ന, ആലപിക്കപ്പെട്ട ക്യൂൻ ഓഫ് മലബാർ എന്ന വിശേഷണത്തിന് സർവ്വഥാ യോഗ്യയായ അദെലയുടെ കവിതകൾ മൊഴിമാറ്റപ്പെടേണ്ടതാണ്. യുദ്ധത്തിനും പുതിയ ദേശീയതയുടെ ഉദയത്തിനും മുമ്പ് ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാരുടെ അവസാന തലമുറയായിരുന്നു അവരുടേത്, ഇന്ത്യയിലെത്തി ഇന്ത്യയെ പ്രണയിച്ച്ഒടുവിൽ ആറടിഇന്ത്യൻമണ്ണിന് ഉടമകളായർ. ഇന്ത്യയോട് ആഴമേറിയ  ബന്ധം സൂക്ഷിച്ച പലഭാഷാപണ്ഡിതനായിരുന്ന കേണലും അസാധാരണ കവിത്വത്തിലൂടെ മലബാർ തൊട്ട് വിശാല ഇന്ത്യയെ, അതിൻ്റെ മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും തത്വചിന്തകളെയും  തൻ്റെ വരികളിലേക്ക് ആവാഹിച്ച അദെലയും ഇവിടെ ജീവിച്ചു, ഇവിടെ തന്നെ ഒടുങ്ങി. അമ്പരപ്പിക്കുന്നതും അസാധാരണവുമായ ഒരു ജീവിതമായിരുന്നു നിക്കോൾസൺ ദമ്പതികളുടേത്, അതത്രയും അദെലയുടെ രചനകളിൽ പ്രതിഫലിക്കുകയും ചെയ്തു.

മധുസൂദൻ വി.

Reference:

The Garden of Kama and Other Love Lyrics from India by Hope, Laurence, 1865-1904

The Love Queen of Malabar

https://www.public-domain-poetry.com/adela-florence-cory-nicolson

https://www.bbc.com/news/world-asia-india-46069119

https://maddy06.blogspot.com/2014/03/adela-violet-florence-nicolson-laurence.html