Showing posts with label നരേന്ദ്രമോദി. Show all posts
Showing posts with label നരേന്ദ്രമോദി. Show all posts

Tuesday, January 31, 2017

മോദിയും ട്രംപും പിന്നെ ബുദ്ധിജീവജാലങ്ങളും

ഗ്രാസ്‌റൂട്ട് എന്നു പറയുന്ന ആ ലെവലില്‍ നിന്നും കോലുകണക്കിനു മീതെയാണ് നമ്മള്‍ പറയുന്ന ബുദ്ധിജീവികളുടെയും മാധ്യമ രാസാക്കന്‍മാരുടെയും
ഇരിപ്പുവശം. അതു അസ്സലാക്കി മനസ്സിലാക്കിയതാണ് മോദിയുടെയും ട്രംപിന്റെയും വിജയരഹസ്യം. ബജറ്റിനെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം എന്നു കൊട്ടിഘോഷിച്ചാണ് ഹിന്ദു സര്‍വ്വേ വരുന്നത്. ആ ഗ്രാഫ് നോക്കിയാല്‍ മനസ്സിലാവും, ഇന്‍കം ടാക്‌സ് അടക്കുന്ന ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ അഭിപ്രായമാണ് സര്‍വ്വേയില്‍ പ്രതിഫലിച്ചത്.

ഈ സര്‍വ്വേയുടെ പേരു നോക്കിയോ? ജനം എന്താണാഗ്രഹിക്കുന്നത്.  ഇനി താഴോട്ടുവന്നാല്‍ ഈ മഹാജനം ആരൊക്കെയാണെന്നു നമുക്കു മനസ്സിലാവും.

1. ഇന്‍കം ടാക്‌സ് അടക്കുന്നവര്‍ - 64% ആളുകള്‍ ടാക്‌സ് പരിധി കൂട്ടാന്‍.

2. സര്‍വ്വീസ് ടാക്‌സ് അടക്കുന്നവര്‍ - 19.6 ശതമാനം പേര്‍ അതു കുറക്കാന്‍.

3. കാഷ്‌ലെസ് ട്രാന്‍സാക്ഷന്‍ ആളുകള്‍ - 16% പേര്‍ കാഷ്‌ലെസിന് ഇന്‍സെന്റീവ് വേണ്ടവര്‍.

ഇതിലൊന്നും പെടാത്തവരെ ഹിന്ദു മൃഗവകുപ്പിന് കീഴിലാക്കാത്തതു ഭാഗ്യം എന്നേ കരുതേണ്ടൂ.

അതായത് 99 ശതമാനം മാധ്യമങ്ങളുടെ കണ്ണിലില്ല, അവര്‍ ബുദ്ധിജീവികളുടെയും പരിധിക്കു പുറത്താണ്. ഒരു കാലത്തും, ഒരിടത്തും മഹാഭൂരിപക്ഷത്തിനു സ്വന്തമായി നാവുണ്ടായിരുന്നില്ല എന്നതാണ് സത്യം. നാവില്ലാത്തതുകൊണ്ട് തലയുണ്ടാവില്ലെന്നു  കണക്കുകൂട്ടാന്‍ മാത്രം ബുദ്ധിയുള്ളവരായും പോയി നമ്മുടെ പ്രഖ്യാപിത ബുദ്ധിജീവികള്‍.

ഡിമോണിറ്റൈസേഷന്‍ വന്നപ്പോള്‍ ഫാസിസം വരുന്നേയെന്ന് അലറിവിളിച്ച ബുദ്ധിജീവജാലങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മോദി പുല്ലുവില കല്പിച്ചുകൊടുത്തതു നമ്മള്‍ കണ്ടു. കാരണം ഈ പറഞ്ഞതാണ്. മാധ്യമങ്ങളുടെ സപ്പോര്‍ട്ട് ആവശ്യമില്ലാത്ത ഒരു കാലത്തേക്ക് ജനാധിപത്യം കുതിച്ചു എന്നു പറയുമ്പോള്‍ പിശക് മോദിയുടേതല്ല, മറിച്ച് മഹാഭൂരിപക്ഷത്തെ മറന്ന് വയറ്റുപ്പിഴപ്പുകാരണം ചെറുന്യൂനപക്ഷത്തിനൊപ്പം ചേര്‍ന്ന മാധ്യമങ്ങളുടെയാണ്. നാലാം തൂണു ദ്രവിച്ചപ്പോള്‍ ജനത്തിന്റെ വിശ്വാസം പോയി. ഇനി ട്രംപിനെയെടുക്കൂ. എന്തായിരുന്നു ട്രംപിന്റെ മുഖ്യ തിരഞ്ഞെടുപ്പ് അജണ്ട? കുടിയേറ്റക്കാരെ പുറത്താക്കുമെന്നതുതന്നെയായിരുന്നു. അതിനുവേണ്ടിതന്നെയാവണം അമേരിക്ക വോട്ടുചെയ്തതെന്ന് അറിയാന്‍ പാടില്ലാത്ത നിര്‍ഗുണപരബ്രഹ്മമൊന്നുമായിരിക്കില്ല ട്രംപ്.


അമേരിക്കന്‍ മാധ്യമങ്ങളും പുരോഗമനമുഖംമൂടികളും ഇവിടുത്തെപ്പോലെ അവിടെയും ഗംഭീര പ്രകടനമായിരുന്നല്ലോ കാഴ്ചവച്ചത്. കാലിഫോര്‍ണിയ ഏറ്റവും വലിയ കുടിയേറ്റജനത അധിവസിക്കുന്ന പ്രദേശമാണ്. അവിടെ ട്രംപിനെതിരെയാണ് 60ശതമാനത്തിലേറെ വോട്ടും വീണത്. അതായത് സ്വദേശികളെക്കാള്‍ വിദേശികള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ വന്നൂ എന്നര്‍ത്ഥം. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം വരാം. അമേരിക്കന്‍ മണ്ണ് ആരുടേതായിരുന്നൂവെന്ന്?   അതേന്യായം ഇസ്രയേലിലെ മണ്ണിനു ബാധകമാവാതിരിക്കുമ്പോഴാണ് അതു ഇരട്ടത്താപ്പാവുക.

ട്രംപ് മുഖവിലക്കെടുക്കുക അമേരിക്കന്‍ ജനതയെയാണ്, ബുദ്ധിജീവജാലങ്ങളുടെ ശബ്ദം കടലാസുകളിലൊതുങ്ങും, അന്തിച്ചര്‍ച്ചകളിലും. ഒരു ഇന്തോ-അമേരിക്കന്‍ ബുദ്ധിജീവി ട്രംപിനെതിരായി ഇംഗ്ലണ്ടില്‍ നടക്കുന്ന പ്രതിഷേധപ്രകടനത്തിന്റെ ആവേശത്തിലാണെന്നു പറഞ്ഞത് ഒരു സുഹൃത്താണ്.  ആവശ്യമെന്തെന്നു വച്ചാല്‍ ട്രംപിനെ അമേരിക്കന്‍ പ്രസിഡണ്ടെന്ന നിലയില്‍ ബ്രിട്ടനില്‍ കാലുകുത്തിക്കരുത്. ഇനി പണ്ട് പോപ്പിന്റെ സന്ദര്‍ശന വേള.  പീഡോഫയലുകളായ പിതാക്കന്‍മാരെ ന്യായീകരിച്ച പഴയ പോപ്പിനെ അവിടെ കാലുകുത്തിക്കരുതെന്നു ആവശ്യപ്പെട്ടു പ്രകടനം നയിച്ച റിച്ചാര്‍ഡ് ഡോക്കിന്‍സിനും മറ്റു യുക്തിവാദികള്‍ക്കും എതിരായിരുന്നു ഇതേ ചങ്ങാതി.  അന്നത്തെ പുള്ളിയുടെ ന്യായം അദ്ദേഹം ഒരു രാജ്യത്തിന്റെ തലവനല്ലേ എന്നായിരുന്നു. വത്തിക്കാന്‍ എന്ന ബത്തക്കവലുപ്പമുള്ള രാജ്യത്തെ തലവനെ തടയരുത്, അമേരിക്കയുടെ പ്രസിഡണ്ടിനെ തടയാം എന്ന മുടന്തന്‍ ന്യായമാണിന്ന്.



ഉദരനിമിത്തം ഇരട്ടത്താപ്പ് എന്ന മഹാരോഗത്തിന് അടിമപ്പെട്ടാണ് ഇന്ത്യയിലെ ബുദ്ധിജീവജാലങ്ങളും നാലാംതൂണുകളും വംശനാശം നേരിട്ടത് എന്നാവും നാളെ ചരിത്രം അടയാളപ്പെടുത്തുക. അപ്പോഴേക്കും അവരുകാരണം വളര്‍ന്നവര്‍ ഏകാധിപതികളായി നാടുവാഴുകയും ചെയ്യും. മറന്നുപോവരുത്, ബുദ്ധിജീവികളും ചരിത്രകാരന്‍മാരുമല്ല ചരിത്രം രചിക്കുന്നത് സാധാരണക്കാരാണ്. സാധാരണക്കാരുടെ അസാധാരണകൃത്യങ്ങളാണ് ചരിത്രമായി വരുന്നത്. നാവില്ലാത്ത ആ മഹാഭൂരിഭാഗം ചെയ്യുന്നതെന്തെന്ന് അറിയുക, അവര്‍ക്കിടയില്‍ വെള്ളത്തിലെ മീനിനെപ്പോലെ സഞ്ചരിക്കുന്നവര്‍ മാത്രമാണ്. ഒരു സര്‍വ്വേക്കും ട്രംപിന്റെ വിജയം പ്രവചിക്കാന്‍ പറ്റാതിരുന്നതിന്റെ കാരണം അതുമാത്രമാണ്. ഡിമോണിറ്റൈസേഷനെതിരെ ബുദ്ധിജീവികളും മാധ്യമങ്ങളും ഒറ്റക്കെട്ടായി അണിനിരന്നപ്പോഴും തിരഞ്ഞെടുപ്പുകളിലെ വിധിയെഴുത്ത് മറിച്ചായിരുന്നതിന്റെ കാരണവും അതുതന്നെയാണ്. ബുദ്ധിജീവികളേ മാധ്യമങ്ങളേ, ഇന്ത്യന്‍ ജനത നിങ്ങളെ വിശ്വസിക്കുന്നില്ല എന്നു നിങ്ങളെന്നാണ് മനസ്സിലാക്കുക?

Thursday, November 17, 2016

ബുദ്ധിജീവികളുടെ കൈയ്യിലിരിപ്പുകള്‍

A snapshot of The Guardian's opinion page
ഇന്നലെയാണ് സായിപ്പിന്റെ ഗാര്‍ഡിയന്‍ പത്രത്തില്‍ പ്രൊഫസര്‍ ജയതി ഘോഷിന്റെ കടുപ്പപ്പെട്ട മുദ്രാവാക്യങ്ങള്‍ അച്ചടിച്ചുകണ്ടത്. ലേഖനം എന്നും പറയാം. സായിപ്പിന്റെ ഭാഷയില്‍ ഒപീനിയന്‍ സെക്ഷനിലാണ് സംഗതി. മുദ്രാവാക്യങ്ങളെല്ലാം വായിച്ചപ്പോഴേക്കും കണ്ണുതള്ളിപ്പോയി. ഇനി ആരാണ് ജയതി ഘോഷ്, ആരാണീ ഗാര്‍ഡിയന്‍ എന്നുകൂടി നോക്കണം.

എന്തുചെയ്യാം, സായിപ്പുണ്ടായിരുന്നതുവരെ സുന്ദരിയും സുശീലയുമായിരുന്നു ഇന്ത്യ. സായിപ്പ് നാടുനീങ്ങിയതോടെയാണ് കണ്ട തെണ്ടികളെല്ലാം കൈവെച്ച് ആ സുന്ദരി പെരുവഴിയിലെ അഭിസാരികയായിപ്പോയത് എന്നു മേനി നടിക്കുന്ന, ഇവിടുത്തെ നേട്ടങ്ങളും സംസ്‌കാരവുമെല്ലാം സായിപ്പിന്റെ സംഭാവനയാണെന്നു വിശ്വസിക്കുന്ന,  ഇവിടത്തുകാര്‍ പണ്ടുപണ്ടേ, വാത്മീകിയുടെ കാലം തൊട്ടെ കൊള്ളക്കാരും പാമ്പാട്ടികളും ഒന്നിനും കൊള്ളാത്തവരും അവരുടെ നേതാക്കള്‍ തലയില്‍ ചളിമാത്രമുള്ളവരും തൃണസമാനരും മാത്രമാണെന്നു പ്രഖ്യാപിച്ച, രാജ്ഞിദാസനായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ നാട്ടിലെ കടലാസാണ് ഗാര്‍ഡിയന്‍. തൃശൂര്‍പൂരത്തിന്റെ ഫോട്ടോയെടുത്ത് ജനസംഖ്യാമഹാവിസ്‌ഫോടനത്തിന്റെ വക്കിലെ ഇന്ത്യയെ പറ്റി വേദനിച്ചവരുടെ മറ്റൊരു പതിപ്പ്. രാഷ്ട്രപുരോഗതിയില്‍ അസഹിഷ്ണുക്കളായവരുടെ പത്രം. അതിലപ്പുറം ഒരിന്ത്യാ സ്‌നേഹം ഗാര്‍ഡിയനുള്ളതായി അറിവില്ല.

ജയതി ഘോഷ് ഇന്ത്യയിലെ ജെ.എന്‍.യു കേന്ദ്ര സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്ത്രവിഭാഗം പ്രൊഫസറാണ്. അതായത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്നര്‍ത്ഥം. ഇന്ത്യാഗവണ്‍മെന്റിന്റെ ഒരു പോളിസി ഡിസിഷനാണ് ഡിമോണിറ്റൈസേഷന്‍ എന്നറിയാത്ത ഒരാളായിരിക്കില്ല ഘോഷ്. സായിപ്പിന്റെ കടലാസില്‍ അവര്‍ പ്രഖ്യാപിക്കുന്നത് മോദി പബ്ലിസിറ്റി ലക്ഷ്യമിട്ട് നടത്തിയ ഒരു നീക്കമല്ലാതെ മറ്റൊന്നുമല്ല ഡിമോണിറ്റൈസേഷന്‍ എന്നാണ്. അവരുടെ പ്രധാന ദു:ഖം എന്തുകൊണ്ട് ആവശ്യമായ സമയം നല്‍കി നോട്ടുകള്‍ പിന്‍വലിച്ചില്ലെന്നതും. അവിടെയാണ് കളി. ഡിമോണിറ്റൈസേഷന്‍ എന്ന സംഗതി തന്നെ അവസാനത്തെ ആയുധമാണ്. അത്തരം ഒരു സംഗതി, എവിടെയും നടപ്പിലാക്കുക കടുത്ത തീരുമാനം ആവശ്യമായി വരുമ്പോഴാണ്. ഒരു ലക്ഷ്യത്തിന്റെ തീവ്രതക്കനുസൃതമായാണ് അതിലേക്കുള്ള മാര്‍ഗം ലോകത്തെവിടെയായാലും നിശ്ചയിക്കപ്പെടുക. ഇന്നൊരു പേജ് വായിച്ചു മടക്കിവച്ച് രണ്ടാഴ്ചകഴിഞ്ഞ് ബാക്കി വായിക്കേണ്ട നോവലല്ല കടുത്ത നയതീരുമാനങ്ങള്‍ എന്നറിയാത്തവരല്ല സാമ്പത്തിക ശാസ്ത്രജ്ഞര്‍.  ചര്‍ച്ചില്‍ പറഞ്ഞ മെന്‍ ഓഫ് സ്‌ട്രോ മാത്രമാണ് താന്‍ എന്നു തെളിയിക്കുകയാണ് ഘോഷ് ഓരോ വരികളിലൂടെയും. ഇവിടുത്തെ ഫെയ്‌സുബുക്കു ബുദ്ധിജീവികള്‍ എഴുതിവച്ചതിലപ്പുറം ഒന്നും പറയാന്‍ അവര്‍ക്കില്ല.

85ശതമാനം തൊഴിലാളികള്‍ക്കും ശമ്പളം കിട്ടുന്നത് കറന്‍സിയിലാണെന്നു ജയതി ഘോഷ് എഴുതുന്നു. തീര്‍ച്ചയായും അതേ, എന്നാല്‍ അവരുടെ കൂലി മിനിമം വേജസ് ആക്ട് പ്രകാരം വെറും 200ല്‍ താഴെയാണെന്നെത് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. 200 രൂപ കൂലിക്കാര്‍ക്ക് 500 കൊടുത്ത് ബാക്കി ടിപ്പാക്കിയാവണം മുതലാളിമാര്‍ കൊടുത്തുകൊണ്ടിരിക്കുന്നത് എന്നു പറയാത്തതു ഭാഗ്യമായിവേണം കരുതാന്‍. ഇനി ഇതു പറഞ്ഞ ഘോഷ് മറ്റൊരിടത്തു പറയുന്നു - ചെറുകിട കച്ചവടക്കാര്‍ക്ക് ബ്ലേഡ് അഥവാ മണിലെന്‍ഡേഴ്‌സില്‍ നിന്നുകൂടി ആവശ്യത്തിനു കാശ കിട്ടാത്ത അവസ്ഥയാണുള്ളത്. ഈ ബ്ലേഡ് ഏര്‍പ്പാട് നിയമവിരുദ്ധവും, കള്ളപ്പണക്കാരുടെ പണിയാണെന്നും, രാജ്യം അതിനെതിരെയുള്ള പ്രവര്‍ത്തനത്തിലാണെന്നു അറയാത്ത പാവം സാമ്പത്തിക വിദഗ്ധയാവണം ഘോഷ്.

സായിപ്പില്ലേ, സന്തോഷായിക്കോട്ടെ എന്നു കരുതിക്കാണണം. ജയതി ഘോഷ് വച്ചുകാച്ചുകയാണ് -  ഇന്ത്യന്‍ സ്ത്രീകളില്‍ 80 ശതമാനത്തിനും ബാങ്ക് അക്കൗണ്ടില്ല. ഇനി ഈ പ്രപഞ്ചസത്യം ഗവേഷക കണ്ടെത്തിയതാവട്ടെ, ഒരു യു.എന്‍.ഡി.പി റിപ്പോര്‍ട്ടിനെ ആധാരമാക്കി ടൈംസ് ഓഫ് ഇന്ത്യ ഡിസംബര്‍ 2015 എഴുതിയ ഒരു റിപ്പോര്‍ട്ടും.  ഗംഗ പിന്നെയുമൊഴുകിയ കാര്യമൊന്നും ഗവേഷകയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല. ജന്‍ധന്‍ പൂജ്യം ബാലന്‍സ് അക്കൗണ്ടുകളെക്കുറിച്ചും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, അധാര്‍ ലിങ്കിങ് എന്നതിനെക്കുറിച്ചൊന്നും പ്രൊഫസര്‍ അറിഞ്ഞതേയില്ലെന്നു തോന്നുന്നു. അക്കാര്യങ്ങളൊന്നും, ആ വഴിയിലെ ഇന്ത്യയുടെ മുന്നേറ്റമൊന്നും പ്രൊഫസര്‍ക്ക് വിഷയമല്ല. ഈ അറിവില്ലായ്മയും നമുക്കു പൊറുക്കാം - ഞാനുദ്ദേശിച്ച അറിവ്, വിവരമല്ല നന്ദിയാണ്. ഈ ജനതയുടെ നികുതിപ്പണമാണല്ലോ ശമ്പളമായി വാങ്ങുന്നത്. അതിനുള്ള നന്ദി വേണമെന്നില്ല, പക്ഷേ നന്ദികേടാവരുത് എന്നേയുള്ളൂ.

'And Indian women, 80% of whom don’t have a bank account, may now find they have to use their stashes of cash, and risk losing control of it, especially in the face of domestic abuse.' ഗാര്‍ഡിയന്റെ ഭാഷയില്‍ വേള്‍ഡ്‌സ് ലീഡിങ് ഇക്കണോമിസ്റ്റിന്റെ മഹത്തായ ഗവേഷണത്തിന്റെ കണ്ടെത്തലാണ് മുകളിലിട്ടത്. വയങ്കരം എന്നോ ഫീഗരം എന്നോ മലയാളത്തില്‍ പറയേണ്ടുന്ന സംഗതി.

അവര്‍ ലേഖനം അവസാനിപ്പിക്കുന്നത് ഈ വാചകത്തിലാണ് - Modi’s penchant for optics rather than substance was always annoying; but this time it has acquired truly damaging proportions. ഇനി എല്ലായിടത്തും മോദിയെ ഏതാണ്ടൊരു ഹിറ്റ്‌ലറാക്കി അവതരിപ്പിക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടിയാണ്  ഗാര്‍ഡിയനിലെ ഈ ലേഖനം. എങ്ങിനെയെന്നാവും ഇല്ലേ?  എന്റെ അറിവില്‍ ജെ.എന്‍.യു കേന്ദ്രസര്‍വ്വകലാശാലയാണ്. ഇപ്പോഴത്തെ അവസ്ഥയെ അടിയന്തിരാവസ്ഥയുമായി താരതമ്യം ചെയ്യുന്ന പോസ്റ്റു മുതലാളിമാരും ലൈക്കു തൊഴിലാളികളും ഒന്നാലോചിക്കണം - ഇതെഴുതുവാനുള്ള അവരുടെ സ്വാതന്ത്രം ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയാണ്.