Wednesday, May 13, 2020

നാടെന്തുകൊണ്ട് നാലുകാലിൽ


ലഹരി എന്ന വാക്കു പ്രണയം പോലെ സുന്ദരമാണ്. ചില്ലയുടെ ശീതളഛായയിൽ ഒരു കവിത, പാനപാത്രം നിറയെ വീഞ്ഞും പിന്നെയാ വന്യതയിൽ എന്നരികിലിരുന്നു പാടുവാൻ നീയും എന്നാണ്  ഒമർ ഖയ്യാം പാടിയത്. കവിതയുടെ, വീഞ്ഞിന്റെ പ്രണയത്തിന്റെയും ലഹരിയിൽ മരുഭൂമി പോലും ഏദൻതോട്ടമാവുന്ന കവിഭാവനയാണത്. വായന ഒരു ലഹരി, സംഗീതം ഒരു ലഹരി, ഇനി ജീവിതം തന്നെ ലഹരി എന്നൊക്കെ പറയുമ്പോൾ ലഹരി അത്ര മോശപ്പെട്ട സംഗതിയൊന്നുമല്ല. ദേവൻമാർ സുരൻമാരാണു, അതായതു സുര പാനം ചെയ്യുന്നവർ. സ്വഭാവം ഇല്ലാത്തവർ അസുരൻമാരുമായതാണ് നമ്മുടെ ചരിത്രം. സുര സുരനു ലഹരിയാണ്. സുരതത്തിലും ഒരു സുരയുണ്ട്. ജലത്തിന്റെ അധിദേവനാണു വരുണൻ, വെള്ളത്തിൽ ഉൽക്കൃഷ്ടമായതാവണം മദ്യം.   അല്ലെങ്കിൽ മദ്യമെന്നു അർത്ഥമാവുന്ന സുര എന്ന പേരു വരുണന്റെ ഭാര്യയ്ക്കു വീഴുമായിരുന്നില്ല. വൈക്കോലിനെ ഉണക്കുകയും വെണ്ണയെ ഉരുക്കുകയും ചെയ്യുക ഒരേ സൂര്യൻ തന്നെയാണ്. മദ്യവും അതുപോലെയാണ്. ഒരേസമയം കേളനെ നിഷ്കളങ്കനും കോമനെ കൊടുംക്രൂരനുമാക്കാൻ ശേഷിയുള്ള സാധനമാണു മദ്യം. സംഗതി ഉപയോഗിക്കുന്നവന്റെ ബോധത്തെ ആശ്രയിച്ചിരിക്കും.  ജാതി-മത-രാഷ്ട്രീയ-ലിംഗ ഭേദമന്യേ മനുഷ്യനെ ഉണർത്തുകയും മയക്കുകയും ചെയ്യുന്ന സാധനമാണു മദ്യം.  മദ്യം എന്ന വാക്കിന്റെ അർത്ഥം മദമിളക്കുന്നത് എന്നാണ്. അതുകൊണ്ടു വിദ്യാർപ്പണം മാത്രമല്ല മദ്യാർപ്പണവും പാത്രമറിഞ്ഞുവേണം. വെള്ളമടിച്ചു സർവ്വസ്വം പോയി എന്നു പറയുന്നവന്റെ സർവ്വസ്വവും അടിച്ചുമാറ്റിയവനും മിക്കവാറും വെള്ളമടിക്കുന്നവൻ തന്നെയാവാം. പക്ഷേ വ്യത്യാസം വെള്ളമടിയിലേതാണ്.   ഒന്നു ബോധത്തിനു വളമാണെങ്കിൽ, മറ്റേതു ബോധത്തിന്റെ കൂമ്പുചീയലാണു.

ബൗദ്ധികശേഷിയുടെ അളവുകോലുകള്‍ തകരുമ്പോള്‍: സമമാവേണ്ടത് ലിംഗമല്ല, ബോധമാണ്


പെൺ മസ്തിഷ്കം ആണിന്റേതിനെ അപേക്ഷിച്ച് തരം താണതാണെന്ന ഒരു ബോധം നൂറ്റാണ്ടുകളായി നമ്മെ ഭരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ആണധികാരത്തിലേയ്ക്കുള്ള കുറുക്കുവഴിയായി  വികസിപ്പിച്ചെടുത്ത ഒരു  മിത്തിനെ ഇടിച്ചു നിരത്തുകയാണ് ജെൻഡേർഡ് ബ്രെയിൻ. എഴുതിയത്  ബിർമിങ്ഹാമിലെ ഓസ്റ്റൺ സർവ്വകലാശാലയുടെ കീഴിലെ ഓസ്റ്റൺ ബ്രെയിൻ സെന്ററിൽ കോഗ്നിറ്റീവ് ന്യൂറോ സയൻസ് വിഭാഗം ഗവേഷകയും പ്രൊഫെസറുമായ ജിനാ റിപ്പൺ.   ശാസ്ത്രലോകത്തെക്കാളുപരി സാംസ്കാരികലോകം വായിച്ചിരിക്കേണ്ട ഒന്നാണിത്. പെൺബുദ്ധി എന്ന വാക്കുതന്നെ  പ്രചാരത്തിലുള്ള നാടാണു നമ്മുടേത്.  തലയോടുകളിൽ ധാന്യമണികൾ നിറച്ചു തൂക്കമെടുത്തു താരതമ്യം ചെയ്താണ് ആദിയിൽ പെൺ മസ്തിഷ്കങ്ങളെ എഴുതിത്തള്ളിയ ഓലകൾ രചിക്കപ്പെട്ടത്.   മസ്തിഷ്കത്തിന്റെ ഇല്ലാത്ത മേൻമയുടെ പുറത്തായിരുന്നു അധികാരത്തിന്റെ പൊതുമേഖലകളത്രയും  ആണിനാക്കി നിജപ്പെടുത്തിയതും പെണ്ണിനെ ആണിന്റെ സ്വകാര്യസ്വത്താക്കി വരവുവെച്ചു അധികാരത്തിന്റെ പരിധിക്കു പുറത്താക്കിയതും.  നൂറ്റാണ്ടുകളായി നടന്ന സാമൂഹികമായ ഇടപെടലുകളാണ് ജെൻഡർ ബ്ലണ്ടറിനെ കുറച്ചൊക്കെയും തകർത്തു മുന്നേറാൻ സമൂഹത്തെ പ്രാപ്തമാക്കിയത്.  പ്രൊഫ. ജിനാ റിപ്പൺ ശാസ്ത്രീയമായിത്തന്നെ  കത്തിവെയ്ക്കുന്നത്   ജെൻഡർ ബ്ലണ്ടറിന്റെ കടയ്ക്കലാണ്.  

ജീവചരിത്രങ്ങൾ ഒളിഞ്ഞുനോക്കുമ്പോൾ


ഈ ലോകത്തു ജീവിച്ച ഏറ്റവും സത്യസന്ധനായ മനുഷ്യന്‍ മഹാത്മാ ഗാന്ധിയാവണം. ലോകത്ത് എൺപതോളം രാജ്യങ്ങള്‍ അദ്ദേഹത്തിൻ്റെ
പേരില്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി ഇരുപതിലേറെ സിനിമകളില്‍ ഗാന്ധി കഥാപാത്രമായിട്ടുണ്ട്, രണ്ടു ഡോക്യുമെൻ്ററികളും രണ്ടു സിനിമകളും ആ ജീവിതത്തെ പറ്റിയുണ്ട്. ലോകരാഷ്ട്രങ്ങള്‍ ശില്പങ്ങളിലൂടെ, സ്ഥലനാമങ്ങളിലൂടെ, മറ്റു കലാസൃഷ്ടികളിലൂടെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വ്യക്തി ലോകം കീഴടക്കുമ്പോഴാണ് ആ നാമം വിശേഷണമായി മാറുത്. അമേരിക്കന്‍ ഗാന്ധി, ആഫ്രിക്കന്‍ ഗാന്ധി, ശ്രീലങ്കന്‍ ഗാന്ധി, അതിര്‍ത്തി ഗാന്ധി, ആധുനിക ഗാന്ധി, കേരളഗാന്ധി, മയ്യഴിഗാന്ധിയുമൊക്കെയായി ഗാന്ധി ഒരു നക്ഷത്രസമൂഹമായി ലോകത്തു ജീവിച്ചികൊണ്ടിരിക്കുന്നു.



Friday, September 13, 2019

ഗുരു മൂന്നാംകിട ദൈവമല്ല, ഒന്നാംകിട മനുഷ്യന്‍

ഒരു കാല്‍നൂറ്റാണ്ടു മുന്നേയുള്ള നാടിനെ ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ
മാറിയ സാമൂഹികാവസ്ഥയും പുതിയസമവാക്യങ്ങളും നമ്മെ അദ്ഭുതപ്പെടുത്തുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെ ചിന്തകളെ റീവൈന്‍ഡ് ചെയ്ത് ജാതീയമായ സാമൂഹികക്രമത്തെയും നാട്ടുജീവിതത്തെയും വീണ്ടെടുക്കുമ്പോഴാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചതില്‍ ശ്രീനാരായണഗുരുവിന്റെ പങ്ക് കാണാനാവുക. ഓര്‍ക്കണം, ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും കയറാമെന്നതിന് ഒരു രാജവിളംബരം വേണ്ടിവന്ന നാടാണിത് - 1936 ക്ഷേത്രപ്രവേശന വിളംബരം.

മലയാളഭാഷയില്‍, ഞാന്‍ വായിച്ച ഏറ്റവും ഹൃദ്യമായ വരികള്‍
'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍'
എന്നതാണ്. 
ആശാനും ഗുരുവും സമ്മേളിച്ച കാലാതീതമായ വരികള്‍. ആശാന്റെ ഭാവനാലോകവും ഗുരുവിന്റെ ചിന്താലോകവും ചേര്‍ത്തു വാറ്റിയെടുത്ത പകരം വെയ്ക്കാനില്ലാത്ത വരികള്‍. മഠങ്ങളുടെ ചുവരുകളിലല്ല, കേരളത്തില്‍ മുഴുവന്‍ സ്ഥാപനങ്ങളുടെ ചുവരുകളിലും ആളുകളെ സ്വാഗതം ചെയ്യേണ്ട വരികളാണവ, മുഴുവന്‍ പാര്‍ട്ടി ഓഫീസുകളിലും ചില്ലിട്ടുവെയ്‌ക്കേണ്ട വരികള്‍.

1968ല്‍ കറുത്തവരുടെ പൗരാവകാശങ്ങള്‍ക്കായി ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, അദ്ദേഹം കൊലചെയ്യപ്പെടുന്നതിനു തൊട്ടു മുന്‍പ് ടെന്നസിയില്‍ നടത്തിയ പൗരാവകാശ പ്രക്ഷോഭത്തില്‍ ഉയര്‍ത്തിയ ബാനര്‍ 'ഞാനൊരു വ്യക്തിയാണ്,.  മനുഷ്യന്‍' എന്നാണ്. അതിനും വര്‍ഷങ്ങള്‍ മുന്നേയായിരുന്നു ഗുരു ഇവിടെ അതേ പ്രഖ്യാപനം നടത്തിയത്. ഈ ലോകത്ത് കാലത്തിനു മുന്നേ നടന്ന പ്രതിഭകളില്‍ ഒരാളാണു ഗുരു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ കാല-ദേശാതീതമാവുന്നത്.

ചാതുര്‍ വര്‍ണ്യം മയാ സൃഷ്ട - അതായത് നാലുജാതികള്‍ ഉണ്ടാക്കിയതു ഞാനാണ് എന്നു ഭഗവാനെക്കൊണ്ടു ബ്രാഹ്മണന്‍  പറയിച്ചു കൂട്ടിച്ചേര്‍ത്തതായി കുട്ടികൃഷ്ണമാരാര്‍ പറഞ്ഞ ആ ഗീതാവാക്യത്തിനുള്ള കൃത്യമായ മറുപടികളാണ് താഴെയുള്ള താഴെയുള്ള ഗുരുവചനങ്ങളത്രയും.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
ഒരു യോനിഒരാകാരം ഒരു ഭേദവുമില്ലതില്‍
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍?
പറച്ചിയില്‍ നിന്നു പണ്ട് പരാശര മഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
ഇല്ല ജാതിയിലന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?
ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.

ജാതിക്കുമപ്പുറം മതത്തിന്റെ വേലിക്കെട്ടുകള്‍ കൂടി തകര്‍ത്തെറിഞ്ഞു പുതിയ സമൂഹ സൃഷ്ടിയുടെ സ്വപ്‌നമാണ്

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണ്ിത്
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.

എന്നീ പ്രഖ്യാപനങ്ങളില്‍...

അവിടെ നിന്നും ഗുരുചിന്തകള്‍ വീണ്ടും മുന്നോട്ടു പോവുകയാണ് - വിശ്വാസമല്ല, അറിവാണ് ആയുധമെന്ന പ്രഖ്യാപനത്തിലേയ്ക്ക്, ശക്തമായ സംഘടനകളുടെ തിരുത്തല്‍ ശേഷിയിലേക്ക്, സാമ്പത്തിക പുരോഗതിയിലൂടെയുള്ള സാമൂഹികവിപ്ലവത്തിലേയ്ക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുവാനും സംഘടനകൊണ്ടു ശക്തരാകുവാനും പ്രയത്‌നം കൊണ്ടു സമ്പന്നരാകുവാനും ഗുരു ഉപദേശിച്ചു.

ഏതുവഴിയിലൂടെയും സമ്പന്നരാവാന്‍ ആളുകള്‍ നെട്ടോട്ടമോടുന്ന കാലമാണ്.  സമ്പത്തുകൊണ്ടു എല്ലാ കൊള്ളരുതായ്മകളെയും റദ്ദുചെയ്യാവുന്ന കാലവുമാണ്. ആ കാലത്ത് പ്രയത്‌നത്തില്‍ മാത്രം ഊന്നിയ സാമ്പത്തിക ഉന്നമനം, സമ്പദ്‌സൃഷ്ടി എന്നതു എന്തുമാത്രം പ്രസക്തവും സുന്ദരവുമായ ആശയമാണ്. സായിപ്പിന്റെ കൊട്ടിഘോഷിക്കുന്ന കോണ്‍ഷ്യസ് കാപ്പിറ്റലിസം വേറെയെന്താണ്? 

സമ്പത്തിനോടോ സുഖജീവിതത്തിനോടോ മമതയില്ലാത്ത ഒരു യോഗിയെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ അവസാന പ്രഖ്യാപനം. എല്ലാ പ്രവാചകരെയും പരീക്ഷിക്കാനായി ദൈവം കുറച്ചു ശിഷ്യരെ അങ്ങോട്ടയച്ചുകൊടുക്കും എന്നു പറഞ്ഞതാരാണെന്നറിയില്ല. അജ്ജാതി ശിഷ്യരെ കൊണ്ടു പൊറുതിമുട്ടിയ പ്രവാചകന് ഒടുവില്‍ ഗത്യന്തരമില്ലാതെ ഒരു വിളംബരം പുറപ്പെടുവിപ്പിക്കേണ്ടിവന്നതും ചരിത്രം. ക്ഷേത്രത്തില്‍ ജാതിഭേദമന്യേ പ്രവേശിക്കാമെന്ന ആ രാജവിളംബരം പോലെ താന്‍ ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ലെന്ന ഗുരുവിളംബരവും നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. ഒരുജാതി ഒരുമതത്തില്‍ നിന്നും മതാതീതനായി ഉയര്‍ന്ന ഗുരുവാണ് വിളംബരത്തില്‍.

കാലത്തിനുമുന്നേ, അത്യുന്നതങ്ങളില്‍ സഞ്ചരിക്കുന്നവരെ എത്തിപ്പിടിക്കാന്‍ പറ്റുന്നില്ലെങ്കില്‍, വലിച്ചു താഴെയിട്ടു നമുക്കൊപ്പം നടത്തിക്കുന്നതാണ് നടപ്പുരീതി. 'ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം'' എന്ന അയ്യങ്കാളി വചനത്തോടെ, ഗുരുസ്മരണ മുഴുമിപ്പിക്കുന്നു.

Wednesday, August 21, 2019

പെണ്ണിന്റെ വഴിവിട്ടജീവിതം Vs പുരുഷുവിന്റെ കൈവിട്ടകളി

സ്വയം എങ്ങിനെ ജീവിക്കണം എന്നറിയില്ലെങ്കിലും മറ്റുള്ളവര്‍ എങ്ങിനെ ജീവിക്കണം എന്നു നല്ല ബോധ്യമുള്ള മഹാന്‍മാരെയാണ് നമ്മള്‍ സദാ-ചാരന്‍മാര്‍ എന്നുവിളിയ്ക്കുക. അവര്‍ക്കറിയാവുന്ന ഏക പണിയാണ് ഒളിച്ചുനോട്ടം. ഈ സമൂഹത്തില്‍ ഭൂരിപക്ഷവും അങ്ങിനെയുള്ളവരാവണം. അല്ലെങ്കില്‍ വഫയുടെ വഴിവിട്ട ജീവിതം എന്നൊരു തലക്കെട്ടു വായിക്കേണ്ടിവരില്ലായിരുന്നു.


വഴിവിട്ട ജീവിതം എന്നാല്‍ എന്താണ്?  സ്വകാര്യസ്വത്തു സമ്പാദനകാലം തുടങ്ങിയതുമുതല്‍ അതു നിലനിര്‍ത്താനും വളര്‍ത്താനുമായി അന്നത്തെ വിവരം വച്ചു മനുഷ്യര്‍ കണ്ടെത്തി നിശ്ചയിച്ച ചില വഴിയുണ്ട്. കൂട്ടത്തിലുള്ള മനുഷ്യര്‍ക്കു സദാ ചരിക്കുവാനായി സദാചാരത്തിന്റെ ഒരു നാട്ടുപാത. കൂട്ടം തെറ്റി സ്വന്തം പാത വെട്ടി നടന്നവര്‍ പണ്ടേയുണ്ട്. ആനകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന ആനത്താരകള്‍ ഉണ്ട്. ഒറ്റയാനു സ്വന്തം വഴി വേറയുമുണ്ട്.

എന്തിനേറെ, ഒരു അര നൂറ്റാണ്ടുമുന്നേ മനുഷ്യന്‍ ജീവിക്കാനായി ചിലവിട്ട കാശ് എന്തിനൊക്കെ വേണ്ടിയായിരുന്നു?  ഇന്നു ചിലവാക്കുന്നതില്‍ എത്ര സംഗതികള്‍ അന്നുണ്ടായിരുന്നു? അരിയും തുണിയും പൊരയും - അതിനു തികയാത്തതായിരുന്നു അന്നത്തെ മഹാഭൂരിഭാഗത്തിന്റെയും വരുമാനം. ഇതു മൂന്നിനുമായി ചിലവാക്കുന്നതിന്റെ എത്ര ഇരട്ടിയാണ് അവരുടെ മക്കളിന്നു മറ്റാവശ്യങ്ങള്‍ക്കായി ചിലവിടുന്നത്?  ഈ ആവശ്യങ്ങളെന്തെങ്കിലും അന്നുണ്ടായിരുന്നോ? ഇല്ല.

എരിയുന്ന വയറിലെ തീയ്ക്ക് ശമനം വന്നാല്‍ തീര്‍ന്നു മനുഷ്യന്റെ പ്രശ്‌നങ്ങള്‍ എന്നായിരുന്നു ഒരുമാതിരിപ്പെട്ടവരുടെയൊക്കെ ചിന്തകള്‍. പരിധികളില്ലാത്തതാണ് മനുഷ്യന്റെ ആഗ്രഹങ്ങള്‍. ആ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ലോകം വളരും, മനുഷ്യബന്ധങ്ങള്‍ മാറിമറിയും, പഴയതു പുനര്‍നിര്‍വ്വചിക്കപ്പെടും.  പഴയ ഓലച്ചൂട്ടുവെളിച്ചം മൊബൈല്‍ ഫ്‌ളാഷുകളാവും.            വയറു കായാന്‍ ഇടയാക്കരുതേ എന്നു പ്രാര്‍ത്ഥിച്ചവര്‍ ഊരകായാന്‍ ഇടയാക്കരുതേ എന്നു പ്രാര്‍ത്ഥന കാലാനുസൃതമായി പുതുക്കും.

സ്വാഭാവികമായും സദാചാരത്തിന്റെ പഴയ നാട്ടുവഴികള്‍ ഇന്നത്തെ സമൂഹത്തിനു  കാട്ടുവഴികളാവും.  ആ വഴി മതിയെന്നു നിശ്ചയിക്കുന്നവര്‍ക്കു കല്ലും മുള്ളും കാലിനു മെത്തയാവും. അല്ലാത്തവരോ?
അതായത് പഴമയുടെ നാട്ടുവഴിയിലൂടെ നടക്കാന്‍ ഇഷ്ടമില്ലാത്തൊരാള്‍ സ്വന്തമായൊരു വഴിവെട്ടി സഞ്ചരിക്കുന്നതിനെയാണ് നാം വഴിവിട്ട ജീവിതം എന്നു വിളിക്കുക. അതു ആണാവുമ്പോള്‍ കുഴപ്പമില്ല. ആണത്തത്തിന്റെ വകയില്‍ പെടുത്തി ആദരിച്ച്, ഇലയും മുള്ളും ന്യായത്തില്‍ പൊലിപ്പിക്കുകയുമാവാം.  പെണ്ണായാല്‍ വഴിവിട്ടജീവിതം കൂഴപ്പമായി, വാര്‍ത്തയായി, വേര്‍പിരിയലായി.

ജീവിതത്തിന്റെ സകല സൗഭാഗ്യങ്ങളും വെടിഞ്ഞ് ഒരു രാത്രി സുന്ദരിയായ യശോധരയെയും മകന്‍ രാഹുലനെയും ഉപേക്ഷിച്ചിറങ്ങിയത് സിദ്ധാര്‍ത്ഥന്‍. ആ പോക്കില്‍ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി നിര്‍വ്വാണം പ്രാപിച്ചു. ഇനിയൊന്നു മാറ്റിപ്പിടിച്ചുനോക്കൂ. സിദ്ധാര്‍ത്ഥനു പകരം പാതിരാത്രിയില്‍ യശോധര സിദ്ധുവിനെയും രാഹുലനെയും ഉപേക്ഷിച്ചു നാടുവിടട്ടെ. നിര്‍വ്വാണമല്ല, യശോധരയെ കാത്തിരിക്കുക നിര്യാണമാവുമായിരുന്നു. അന്നു പത്രങ്ങളുണ്ടായിരുന്നെങ്കില്‍ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു വഴിവിട്ടജീവിതത്തിനിറങ്ങിയ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടു എന്നാകുമായിരുന്നു വാര്‍ത്ത.

എഴുത്തും വായനയും ഒരാളെ സാക്ഷരരാക്കും, മനുഷ്യരാക്കുകയില്ല. അങ്ങിനെ എഴുത്തും വായനയും അറിയുന്ന, ബോധത്തില്‍ പൂര്‍വ്വികരായ കുരങ്ങിനെക്കാള്‍ താഴെയായ നമുക്കു വിറ്റുകാശാക്കാന്‍ എന്തുകൊണ്ടും പറ്റിയത് പെണ്ണിന്റെ വഴിവിട്ട ജീവിതമാണ്, പുരുഷുവിന്റെ കൈവിട്ട കളിയല്ല.  പെണ്ണിന്റെ വഴിവിട്ട ജീവിതത്തിനാണ് നല്ല മാര്‍ക്കറ്റ്, പുരുഷുവിന്റെ കൈവിട്ടകളിക്കല്ല. സ്വന്തം നിലയില്‍ ഒളിച്ചുനോക്കാന്‍ കഴിയാത്തവരുടെ ലൈംഗികദാരിദ്ര്യത്തിനു ഒരു പരിധിവരെ പരിഹാരമാവുകയാണ് ദേശീയപത്രങ്ങളൊക്കെയും എന്നു തോന്നുന്നു.






Friday, March 15, 2019

രാജ്‌നാരായണിലൂടെ ഇന്ദിരാഗാന്ധി വഴി മായാവതിയിലേക്ക്

രംഗം ഒന്ന്:


Photocredit to google
1971 ലെ അഞ്ചാം ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ്. സിംഹത്തിന്റെ മനസ്സും ഗാന്ധിജിയുടെ ശീലങ്ങളുമുള്ള വ്യക്തി എന്നു ഡോ. റാംമനോഹര്‍ ലോഹ്യ വിശേഷിപ്പിച്ച രാജ്‌നാരായണ്‍ 1971ല്‍ ഇന്ദിരാഗാന്ധിയെ റായ്ബറേലിയില്‍ നേരിടുന്നു. ഇന്ദിരാഗാന്ധി ജയിക്കുന്നു. ആകെ 518 സീറ്റുകളില്‍ 352 സീറ്റുകളുമായി ഇന്ദിരാഗാന്ധി അധികാരത്തിലേറുന്നു. പരിമിതമെങ്കിലുമായ ഇന്നത്തെ സുതാര്യതയുടെ യുഗമല്ല ഏതാണ്ട് അരനൂറ്റാണ്ടുമുന്നേയുള്ള കാലം.  റായ്ബറേലിയിലെ തിരഞ്ഞെടുപ്പു ക്രമക്കേടുകള്‍ക്കെതിരേ രാജ്‌നാരായണ്‍ കോടതി കയറുന്നു.  ജൂണ്‍ 12, 1975ന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന്റെ അരോപണങ്ങള്‍ ശരിവെയ്ക്കുന്നു, ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കുന്നു, അടുത്ത ആറു വര്‍ഷക്കാലം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്യുന്നു. വന്‍ ഭൂരിപക്ഷമുണ്ടായിട്ടും, മറ്റൊരാളെ പ്രധാനമന്ത്രിയാക്കാന്‍ താത്പര്യമില്ലാതിരുന്ന ഇന്ദിരാഗാന്ധി അധികാരം കൈപ്പിടിയിലൊതുക്കുവാനായി രാജ്യത്തെ അടിയന്തിരാവസ്ഥയിലേയ്ക്കു തള്ളിവിട്ട് പരമാധികാരത്തിലേയ്ക്കു നീങ്ങുന്നു. രാജ്യത്ത് അടിയന്തിരാവസ്ഥ. 

ലോക്‌നായക് ജയപ്രകാശ് നാരായന്റെയും രാജ്‌നാരായന്റെയും നേതൃത്വത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ജെ.പിയെയും രാജ്‌നാരായണനെയും അടക്കം നേതാക്കളെ മുഴുവനും അറസ്റ്റുചെയ്ത് രഹസ്യകേന്ദ്രങ്ങളിലേയ്ക്കു മാറ്റുന്നു.  1977 ജനുവരിയില്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ച് പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നു. ജനതാ സഖ്യത്തിന്റെ ഭാഗമായി രാജ്‌നാരായണ്‍ വീണ്ടും റായ്ബറേലിയില്‍ ഇന്ദിരാഗാന്ധിയെ നേരിടുന്നു 50000ത്തില്‍ പരം വോട്ടുകള്‍ക്ക് ഇന്ദിരാഗാന്ധി രാജ്‌നാരായണിനു മുന്നില്‍ അടിയറവു പറയുന്നു. 

തുടര്‍ന്നു വന്ന മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ഇന്ദിരാഗാന്ധിയെ തളച്ച രാജ്‌നാരായണ്‍ വീരപരിവേഷത്തോടെ അംഗമാവുന്നു. 

രംഗം രണ്ട്:


Photocredit to drambedkarbooks.com
1977ല്‍ ജാതികളുടെ നിര്‍മാര്‍ജനം എന്ന വിഷയത്തില്‍ രാജ്‌നാരായണ്‍ മുഖ്യപ്രഭാഷകനായി എത്തുന്നു. പ്രസംഗമധ്യേ അദ്ദേഹം  ദളിത് എന്ന വാക്കിനുപകരം ഹരിജന്‍ എന്നാവര്‍ത്തിച്ചുപയോഗിക്കുന്നു.

അന്നവിടെ ഐ.ഐ.എസ് നു തയ്യാറെടുക്കുന്ന ഇരുപതുകളില്‍ പ്രായമുള്ള ഒരു സ്‌കൂള്‍ അധ്യാപികയ്ക്കു കൂടി പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നു. 

ഒരു ജനത മുഴുവന്‍ വീര-താരാരാധനയോടെ കാണുന്ന ആ ജനനേതാവിനെ വലിച്ചുകീറിക്കൊണ്ടാണ് യുവതി തുടങ്ങിയതുതന്നെ.   ഹരിജന്‍ എന്ന സംബോധനയിലൂടെ ദളിത് ജനസമൂഹത്തെ രാജ്‌നാരായണണ്‍ അപമാനിക്കുകയാണെന്ന് അവര്‍ തുറന്നടിച്ചു.  ഹരിജന്‍ എന്ന പദത്തിന് എന്താണു ഭരണഘടനാമൂല്യമെന്നവര്‍ ചോദിച്ചു. ഞാന്‍ ഒന്നുകില്‍ ഒരു എസ്.സി ആണ് അല്ലെങ്കില്‍ ഒരു ദളിത് ആണ്, ഹരിജന്‍ അല്ല എന്നവര്‍ ആവര്‍ത്തിച്ചു. ഞാന്‍ ഹരിജന്‍ അഥവാ ദൈവത്തിന്റെ മകളാണ് എങ്കില്‍ രാജ്‌നാരായണ്‍ ആരാണ് എന്നു കൂടി അവര്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി ചോദിച്ചു. പിശാചിന്റേതാണോ എന്നുകൂടി ചോദിച്ചേ നിര്‍ത്തിയുള്ളൂ. ഇന്ദിരാഗാന്ധിയെ വിറപ്പിച്ചുനിര്‍ത്തിയ രാജ്‌നാരായണ്‍ വിറങ്ങലിച്ചത് നിന്നുത് ആ യുവതിയുടെ മയമില്ലാത്ത ചോദ്യങ്ങള്‍ക്കു മുന്നിലായിരുന്നു. 

ആ യുവതി ആരായിരുന്നു?

മറ്റാരുമല്ല, മായാവതി. 

രംഗം മൂന്ന്

2008ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മായാവതിയെ ലോകം സ്‌നേഹിക്കും എന്ന ടൈറ്റിലില്‍ സ്വാമിനാഥന്‍ അയ്യരുടെ ലേഖനം ടൈംസ് ഓഫ് ഇന്ത്യയില്‍. അടുത്തു വരുന്നതു തൂക്കുമന്ത്രിസഭയാണെങ്കില്‍ എറ്റവും നല്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ കഴിയുക മായാവതിക്കാണെന്നു അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോടു പറഞ്ഞപ്പോഴുള്ള പ്രതികരണം രസകരമായിരുന്നു. അഴിമതിക്കാരി, സംസ്‌കാരമില്ലാത്ത പ്രകൃതം,  സര്‍വ്വോപരി തത്വദീക്ഷിയില്ലാത്ത നേതാവ്. അങ്ങനെയൊരാള്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയ്ക്ക് ലോകത്തിനുമുന്നില്‍ തലയുയര്‍ത്തി നില്ക്കാന്‍ പറ്റുമോ?  ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയ ഒരാളാവണ്ടേ നമ്മുടെ പ്രധാനമന്ത്രി? ശരാശരി മധ്യവര്‍ഗ ഇന്ത്യന്‍ ബോധത്തിന്റെ പ്രതിഫലനം ആവാക്കുകളില്‍ നമുക്കു വായിക്കാവുന്നതേയുള്ളൂ. 

ഇന്ത്യ പോലൊരു മഹത്തായ സംസ്‌കാരത്തില്‍ മായാവതി പ്രധാനമന്ത്രിയാവുമ്പോഴല്ലേ, ഭൂമുഖത്തെതന്നെ കരുത്തുറ്റ ജനാധിപത്യമായി നാം വിലയിരുത്തപ്പെടുകയെന്ന് അദ്ദേഹം തിരിച്ചു ചോദിക്കുന്നു. അത്രയും ഭീകരമായ അടിച്ചമര്‍ത്തലുകളെ നേരിട്ട ഒരു സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു വനിതയും ലോകത്തെ ഒരു രാജ്യത്തിന്റെയും നേതൃത്വത്തിലില്ല എന്നുമദ്ദേഹം അവരടോടു പറയുന്നു. ഇന്ത്യയില്‍ പൊതുവേ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണ്, വിശിഷ്യാ ദളിത് സ്ത്രീകള്‍. അങ്ങിനെയുള്ള ഒരിടത്തില്‍ നിന്നും ദേശീയ നേതൃത്വത്തിലേയ്ക്ക് ഒരു ദളിത് ഉയരണമെങ്കില്‍ മഹാത്ഭുതങ്ങളിലൊന്നാണത്. അതിലും ഇരട്ടിമഹാത്ഭുതമാണ് ഒരു ദളിത് വനിത ദേശീയനേതൃത്വത്തിലേയ്ക്ക് ഉയര്‍ന്നുവന്നത് എന്നുമദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മഹത്തായ ജനാധിപത്യ ഇന്ത്യന്‍ സമൂഹത്തില്‍ പ്രധാനമന്ത്രിയായി അവര്‍ വരുമ്പോള്‍ ലോകത്തെ മുഴുവന്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും അതൊരു ആവേശമായി മാറും എന്നുമദ്ദേഹം അന്നെഴുതി. 

പൊതുവേ ഏഷ്യയിലെയും ഇന്ത്യയിലെ തന്നെയും ദേശീയ നേതൃത്വത്തിലേക്കുയര്‍ന്ന വനിതകള്‍ പലരും കുലമഹിമയുടെ പേരിലായിരുന്നു, അവരിലെ മഹത്വം അടിച്ചേല്‍പിക്കപ്പെട്ടതും. അതൊന്നും അവകാശപ്പെടാനില്ലാത്ത ഇന്ത്യന്‍ വനിതയാണ് മായാവതി. വീട്ടില്‍ തന്നെ സംസാരിക്കാന്‍ ഭയക്കുന്നവരാണ് ദളിത് സ്ത്രീകളെങ്കില്‍, നീതിക്കുവേണ്ടി ചെറുപ്പത്തിലേ, അധ്യാപിക ആയിരിക്കുമ്പൊഴേ ശബ്ദമുയര്‍ത്തിയ അറിയപ്പെടുന്ന പബ്ലിക് സ്പീക്കറായിരുന്നു അവര്‍. നിയമബിരുദധാരിയും. 

അഴിമതിയുടെ ട്രാക് റിക്കോര്‍ഡുകളിലൂടെ സഞ്ചരിച്ച്, അവരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം അഴിമതി ദളിത് ശാക്തീകരണത്തിന്റെ ഭാഗമായി വരെ വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ആ പഴയ ലേഖനത്തില്‍ അദ്ദേഹം മറച്ചുവെയ്ക്കുന്നില്ല. ഇനി ഇന്ത്യയ്ക്ക് ഒരു തൂക്കു മന്ത്രിസഭയും കരുത്തുറ്റ പ്രതിപക്ഷവുമാണ് മുന്നിലെങ്കില്‍ ഭരണനേതൃത്വത്തിലെ അഴിമതിക്കു കടിഞ്ഞാണിടുക പ്രയാസമല്ല. അപ്പോള്‍ സ്വാഭാവികമായും പത്തുകൊല്ലത്തിനിപ്പുറവും അവരുടെ സാധ്യത മങ്ങുന്നില്ല. വേഷംകെട്ടലുകളുടെ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മായാവതിയെ ആരൊക്കെയോ ഭയക്കുന്നു എന്നു തോന്നുന്നു.  

ഇനി അവര്‍ അഴിമതിക്കാരിയെങ്കില്‍, നോക്കണം,  അഴിമതിയുടെ അന്തകരായി
Photocredit to The Indian Express 
കൊട്ടിഘോഷിച്ച് എഴുന്നള്ളിയവരുടെ ഇരിപ്പുവശം കൂടി കണ്ട ജനതയാണു നാം. കുലമഹിമയുടെയും വംശാവലിയുടെയും കിന്നരവര്‍ത്തമാനത്തിന്റെ സ്ഥാനം ജനാധിപത്യത്തിന്റെ പുറമ്പോക്കിലാണെങ്കില്‍ എന്തുകൊണ്ട് മായാവതിയെ മുന്നില്‍ നിര്‍ത്തി പടയൊരുക്കാന്‍ ആരും ശ്രമിക്കുന്നില്ല? മായാവതി ആരുമായും സഖ്യത്തിനില്ലെന്നു പറഞ്ഞതിന്റെ കാരണവും മറ്റൊന്നായിരിക്കില്ല. 


1980കളിലെ മുദ്രാവാക്യം ഓര്‍ക്കുക നന്നായിരിക്കും. വോട്ട് ഹമാരാ, രാജ് തുമാരാ, നഹി ചലേഗാ നഹി ചലേഗാ.  വോട്ടുംവാങ്ങി ദളിതരെ എന്നും പൂജ്യം കൊണ്ടു ഗുണിച്ചു പൂജ്യരാക്കുന്ന ഏര്‍പ്പാടിന്റെ അന്ത്യം കുറിക്കാന്‍ ഏറ്റവും അനുയോജ്യം ഒരു ദളിത്‌വനിത രാജ്യം ഭരിക്കുക തന്നെയാണ്. ജാതിനിര്‍മ്മാര്‍ജനം പ്രഭാഷണങ്ങള്‍ മുറയ്ക്ക് നടക്കുകയും ജാതിമാത്രം മരണമില്ലാതെ തുടരുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ ദുരവസ്ഥ. നാളെ ഒരു തൂക്കു മന്ത്രിസഭയാണു വരുന്നതെങ്കില്‍ ജനാധിപത്യം സാധ്യതകളുടെ കലയാണെന്നു തെളിയിച്ചുകൊണ്ട്,  പക്ഷമേതുമാവട്ടെ
മാറിനിന്ന മായാവതി കിങ്ങ് ആയില്ലെങ്കില്‍ കിങ്‌മേക്കര്‍ തന്നെ ആയെന്നും വരാം. 

Tuesday, January 31, 2017

മോദിയും ട്രംപും പിന്നെ ബുദ്ധിജീവജാലങ്ങളും

ഗ്രാസ്‌റൂട്ട് എന്നു പറയുന്ന ആ ലെവലില്‍ നിന്നും കോലുകണക്കിനു മീതെയാണ് നമ്മള്‍ പറയുന്ന ബുദ്ധിജീവികളുടെയും മാധ്യമ രാസാക്കന്‍മാരുടെയും
ഇരിപ്പുവശം. അതു അസ്സലാക്കി മനസ്സിലാക്കിയതാണ് മോദിയുടെയും ട്രംപിന്റെയും വിജയരഹസ്യം. ബജറ്റിനെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം എന്നു കൊട്ടിഘോഷിച്ചാണ് ഹിന്ദു സര്‍വ്വേ വരുന്നത്. ആ ഗ്രാഫ് നോക്കിയാല്‍ മനസ്സിലാവും, ഇന്‍കം ടാക്‌സ് അടക്കുന്ന ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ അഭിപ്രായമാണ് സര്‍വ്വേയില്‍ പ്രതിഫലിച്ചത്.

ഈ സര്‍വ്വേയുടെ പേരു നോക്കിയോ? ജനം എന്താണാഗ്രഹിക്കുന്നത്.  ഇനി താഴോട്ടുവന്നാല്‍ ഈ മഹാജനം ആരൊക്കെയാണെന്നു നമുക്കു മനസ്സിലാവും.

1. ഇന്‍കം ടാക്‌സ് അടക്കുന്നവര്‍ - 64% ആളുകള്‍ ടാക്‌സ് പരിധി കൂട്ടാന്‍.

2. സര്‍വ്വീസ് ടാക്‌സ് അടക്കുന്നവര്‍ - 19.6 ശതമാനം പേര്‍ അതു കുറക്കാന്‍.

3. കാഷ്‌ലെസ് ട്രാന്‍സാക്ഷന്‍ ആളുകള്‍ - 16% പേര്‍ കാഷ്‌ലെസിന് ഇന്‍സെന്റീവ് വേണ്ടവര്‍.

ഇതിലൊന്നും പെടാത്തവരെ ഹിന്ദു മൃഗവകുപ്പിന് കീഴിലാക്കാത്തതു ഭാഗ്യം എന്നേ കരുതേണ്ടൂ.

അതായത് 99 ശതമാനം മാധ്യമങ്ങളുടെ കണ്ണിലില്ല, അവര്‍ ബുദ്ധിജീവികളുടെയും പരിധിക്കു പുറത്താണ്. ഒരു കാലത്തും, ഒരിടത്തും മഹാഭൂരിപക്ഷത്തിനു സ്വന്തമായി നാവുണ്ടായിരുന്നില്ല എന്നതാണ് സത്യം. നാവില്ലാത്തതുകൊണ്ട് തലയുണ്ടാവില്ലെന്നു  കണക്കുകൂട്ടാന്‍ മാത്രം ബുദ്ധിയുള്ളവരായും പോയി നമ്മുടെ പ്രഖ്യാപിത ബുദ്ധിജീവികള്‍.

ഡിമോണിറ്റൈസേഷന്‍ വന്നപ്പോള്‍ ഫാസിസം വരുന്നേയെന്ന് അലറിവിളിച്ച ബുദ്ധിജീവജാലങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മോദി പുല്ലുവില കല്പിച്ചുകൊടുത്തതു നമ്മള്‍ കണ്ടു. കാരണം ഈ പറഞ്ഞതാണ്. മാധ്യമങ്ങളുടെ സപ്പോര്‍ട്ട് ആവശ്യമില്ലാത്ത ഒരു കാലത്തേക്ക് ജനാധിപത്യം കുതിച്ചു എന്നു പറയുമ്പോള്‍ പിശക് മോദിയുടേതല്ല, മറിച്ച് മഹാഭൂരിപക്ഷത്തെ മറന്ന് വയറ്റുപ്പിഴപ്പുകാരണം ചെറുന്യൂനപക്ഷത്തിനൊപ്പം ചേര്‍ന്ന മാധ്യമങ്ങളുടെയാണ്. നാലാം തൂണു ദ്രവിച്ചപ്പോള്‍ ജനത്തിന്റെ വിശ്വാസം പോയി. ഇനി ട്രംപിനെയെടുക്കൂ. എന്തായിരുന്നു ട്രംപിന്റെ മുഖ്യ തിരഞ്ഞെടുപ്പ് അജണ്ട? കുടിയേറ്റക്കാരെ പുറത്താക്കുമെന്നതുതന്നെയായിരുന്നു. അതിനുവേണ്ടിതന്നെയാവണം അമേരിക്ക വോട്ടുചെയ്തതെന്ന് അറിയാന്‍ പാടില്ലാത്ത നിര്‍ഗുണപരബ്രഹ്മമൊന്നുമായിരിക്കില്ല ട്രംപ്.


അമേരിക്കന്‍ മാധ്യമങ്ങളും പുരോഗമനമുഖംമൂടികളും ഇവിടുത്തെപ്പോലെ അവിടെയും ഗംഭീര പ്രകടനമായിരുന്നല്ലോ കാഴ്ചവച്ചത്. കാലിഫോര്‍ണിയ ഏറ്റവും വലിയ കുടിയേറ്റജനത അധിവസിക്കുന്ന പ്രദേശമാണ്. അവിടെ ട്രംപിനെതിരെയാണ് 60ശതമാനത്തിലേറെ വോട്ടും വീണത്. അതായത് സ്വദേശികളെക്കാള്‍ വിദേശികള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ വന്നൂ എന്നര്‍ത്ഥം. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം വരാം. അമേരിക്കന്‍ മണ്ണ് ആരുടേതായിരുന്നൂവെന്ന്?   അതേന്യായം ഇസ്രയേലിലെ മണ്ണിനു ബാധകമാവാതിരിക്കുമ്പോഴാണ് അതു ഇരട്ടത്താപ്പാവുക.

ട്രംപ് മുഖവിലക്കെടുക്കുക അമേരിക്കന്‍ ജനതയെയാണ്, ബുദ്ധിജീവജാലങ്ങളുടെ ശബ്ദം കടലാസുകളിലൊതുങ്ങും, അന്തിച്ചര്‍ച്ചകളിലും. ഒരു ഇന്തോ-അമേരിക്കന്‍ ബുദ്ധിജീവി ട്രംപിനെതിരായി ഇംഗ്ലണ്ടില്‍ നടക്കുന്ന പ്രതിഷേധപ്രകടനത്തിന്റെ ആവേശത്തിലാണെന്നു പറഞ്ഞത് ഒരു സുഹൃത്താണ്.  ആവശ്യമെന്തെന്നു വച്ചാല്‍ ട്രംപിനെ അമേരിക്കന്‍ പ്രസിഡണ്ടെന്ന നിലയില്‍ ബ്രിട്ടനില്‍ കാലുകുത്തിക്കരുത്. ഇനി പണ്ട് പോപ്പിന്റെ സന്ദര്‍ശന വേള.  പീഡോഫയലുകളായ പിതാക്കന്‍മാരെ ന്യായീകരിച്ച പഴയ പോപ്പിനെ അവിടെ കാലുകുത്തിക്കരുതെന്നു ആവശ്യപ്പെട്ടു പ്രകടനം നയിച്ച റിച്ചാര്‍ഡ് ഡോക്കിന്‍സിനും മറ്റു യുക്തിവാദികള്‍ക്കും എതിരായിരുന്നു ഇതേ ചങ്ങാതി.  അന്നത്തെ പുള്ളിയുടെ ന്യായം അദ്ദേഹം ഒരു രാജ്യത്തിന്റെ തലവനല്ലേ എന്നായിരുന്നു. വത്തിക്കാന്‍ എന്ന ബത്തക്കവലുപ്പമുള്ള രാജ്യത്തെ തലവനെ തടയരുത്, അമേരിക്കയുടെ പ്രസിഡണ്ടിനെ തടയാം എന്ന മുടന്തന്‍ ന്യായമാണിന്ന്.



ഉദരനിമിത്തം ഇരട്ടത്താപ്പ് എന്ന മഹാരോഗത്തിന് അടിമപ്പെട്ടാണ് ഇന്ത്യയിലെ ബുദ്ധിജീവജാലങ്ങളും നാലാംതൂണുകളും വംശനാശം നേരിട്ടത് എന്നാവും നാളെ ചരിത്രം അടയാളപ്പെടുത്തുക. അപ്പോഴേക്കും അവരുകാരണം വളര്‍ന്നവര്‍ ഏകാധിപതികളായി നാടുവാഴുകയും ചെയ്യും. മറന്നുപോവരുത്, ബുദ്ധിജീവികളും ചരിത്രകാരന്‍മാരുമല്ല ചരിത്രം രചിക്കുന്നത് സാധാരണക്കാരാണ്. സാധാരണക്കാരുടെ അസാധാരണകൃത്യങ്ങളാണ് ചരിത്രമായി വരുന്നത്. നാവില്ലാത്ത ആ മഹാഭൂരിഭാഗം ചെയ്യുന്നതെന്തെന്ന് അറിയുക, അവര്‍ക്കിടയില്‍ വെള്ളത്തിലെ മീനിനെപ്പോലെ സഞ്ചരിക്കുന്നവര്‍ മാത്രമാണ്. ഒരു സര്‍വ്വേക്കും ട്രംപിന്റെ വിജയം പ്രവചിക്കാന്‍ പറ്റാതിരുന്നതിന്റെ കാരണം അതുമാത്രമാണ്. ഡിമോണിറ്റൈസേഷനെതിരെ ബുദ്ധിജീവികളും മാധ്യമങ്ങളും ഒറ്റക്കെട്ടായി അണിനിരന്നപ്പോഴും തിരഞ്ഞെടുപ്പുകളിലെ വിധിയെഴുത്ത് മറിച്ചായിരുന്നതിന്റെ കാരണവും അതുതന്നെയാണ്. ബുദ്ധിജീവികളേ മാധ്യമങ്ങളേ, ഇന്ത്യന്‍ ജനത നിങ്ങളെ വിശ്വസിക്കുന്നില്ല എന്നു നിങ്ങളെന്നാണ് മനസ്സിലാക്കുക?

Friday, January 6, 2017

നഷത് വലൂദ് ബെല്‍കാസിം ഒരു നേതൃമാതൃക


മൊറോക്കോയുടെ അവികസിതമായ റിഫ് റീജിയനിലെ നദോര്‍ എന്ന ഗ്രാമത്തില്‍ നിന്നും ഫ്രാന്‍സിലേക്കു കുടിയേറിയ ഒരു നിര്‍മ്മാണ തൊഴിലാളിയുടെ ഏഴുമക്കളില്‍ രണ്ടാമത്തെ കുട്ടി ഇന്ന് ലോകത്തിന് ഫ്രാന്‍സിന്റെ മനോഹരമായ മുഖമാണ്. സ്വന്തം കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം ദാരിദ്ര്യത്തെയും അതിന്റെ എല്ലാ ഇല്ലായ്മകളെയും മറികടന്ന് ഉന്നതവിദ്യാഭ്യാസം നേടി ഒടുവില്‍ ഫ്രാന്‍സിന്റെ വിദ്യാഭ്യാസ മന്ത്രിയായ മൊറോക്കന്‍ പെണ്‍കുട്ടിയെയാണ് ഇന്ന് ഫ്രാന്‍സിന്റെ മുഖമായി ലോകമാധ്യമങ്ങള്‍ കൊണ്ടാടുന്നത്. തികച്ചും സാധാരണക്കാരായവരുടെ അസാധാരണ നേട്ടങ്ങളാണ് ഇരുണ്ട ലോകത്തെ പ്രകാശമാനമാക്കുന്നത്. അത്തരം അനിതര സാധാരണമായ നേതൃപാടവം കാഴ്ചവെച്ചവരിലെ തിളങ്ങുന്ന ഏടാണ് നഷദ് വലൂദ് ബെല്‍കാസിം എന്ന മുപ്പത്തിയെട്ടുകാരി.

തിളങ്ങുന്ന നേട്ടങ്ങളോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഫ്രാന്‍സിലെ അതിപ്രശസ്തമായ പാരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സുമായി പുറത്തിറങ്ങി സഹപാഠിയായ ബോറിസ് വലൂദിനെ ജീവിതപങ്കാളിയാക്കി, ഇരട്ടക്കുട്ടികളുടെ അമ്മയായി, കുടുംബജീവിതവും രാഷ്ട്രീയനേതൃത്വവും അസാധാരണമായി സമീകരിച്ച് ലോകത്തിനു മാതൃകയാവുന്ന നഷദ് ബെല്‍കാസിമിന്റെ നേട്ടങ്ങളും നേതൃപാടവവും യുവതലമുറക്ക് പാഠപുസ്തകമാവേണ്ടതാണ്.

ഫ്രഞ്ച് പത്രപ്രവര്‍ത്തകനും മുന്‍ ടെലിവിഷന്‍ അവതാരകനുമായിരുന്ന ഓേ്രഡ പുല്‍വാറിന്റെ നിരീക്ഷണത്തില്‍ അവളുടെ മുന്നോട്ടുള്ള പ്രയാണം അതീവ രസകരമായിരുന്നു. രാഷ്ട്രീയം ചിലര്‍ക്കുമാത്രമായി മാറ്റിവെയ്ക്കപ്പെട്ട ഒരു രാജ്യത്ത്, വിശിഷ്യാ അതും വെള്ളക്കാരുടെ മാത്രം വ്യവഹാര മേഖലയാവുമ്പോള്‍, അവിടേക്കുള്ള ഒരു പെണ്‍കുട്ടിയുടെ കടന്നുവരവ് ശ്രദ്ധേയമായിരുന്നു. വനിതകളുടെ കടന്നുവരവ് തന്നെ അപൂര്‍വ്വം, മറ്റു വ്യത്യസ്ത ജനവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ അധികാരസ്ഥാനങ്ങളില്‍ ഇല്ലെന്നു തന്നെ പറയാവുന്ന സ്ഥിതി.  പതിനെഴാം വയസ്സിലാണ് ആ മൊറോക്കന്‍ മുസ്ലീം വനിതക്ക് ഫ്രഞ്ച് പൗരത്വം ലഭിക്കുന്നതു തന്നെ.

സിരകളില്‍ വിവേചനം, പൗരാവകാശധ്വംസനം, മതതീവ്രവാദം തുടങ്ങിയ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഊര്‍ജവുമായി വലതു-തീവ്ര വലതു പക്ഷങ്ങള്‍ക്കെതിരെയുള്ള സോഷ്യലിസ്റ്റു ചേരിയുടെ പ്രചരണപ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തിലേക്കെത്തിയ നഷത് 58.52 വോട്ടുമായി സോഷ്യലിസ്റ്റുപാര്‍ട്ടിയുടെ ബാനറില്‍ കണ്‍ടോണല്‍ ഇലക്ഷനില്‍ റോണ ഡിപ്പാര്‍ട്ടുമെന്റിലെ കോണ്‍സിലിയേ ജീനിറാലി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 2008 ലാണ്. അസാധാരണമായ നേതൃപാടവവും മികച്ച പ്രകടനവുമാണ് 16 മെയ് 2012 ന് ആ ആ വനിതയെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാസ്വ ഓലോദിന്റെ വനിതാവകാശ മന്ത്രിയും ഔദ്വോഗികവക്താവുമാക്കുന്നത്.

സ്വവര്‍ഗ വിവാഹവും സ്വവര്‍ഗപ്രേമികളുടെ അവകാശങ്ങളും ചര്‍ച്ചാവിഷയമാവുമ്പോള്‍ വിദ്വേഷജനകമായ പോസ്റ്റുകള്‍ സമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞാടിയപ്പോള്‍ ട്വിറ്ററിനെതിരെ ആഞ്ഞടിക്കാന്‍ നഷദിനു മടിയുണ്ടായില്ല. തനിക്കെതിരെ വന്ന വലതു-തീവ്രവലതുപക്ഷ യാഥാസ്ഥികരുടെ മതത്തിന്റെ പേരിലും മൊറോക്കന്‍ പൗരത്വത്തിന്റെ പേരിലും വന്ന തെറിവിളികളെ സമചിത്തതയോടെ നേരിട്ട് മുന്നോട്ടു പോയ ആ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ ഫ്രാന്‍സ് അവരിലേല്‍പിച്ചത് കൂടുതല്‍ ഉത്തരവാദിത്വമുള്ളൊരു വകുപ്പാണ്.

25 ആഗസ്ത് 2014 നഷദ് ചരിത്രത്തിലിടം പിടിച്ചു - ഫ്രാന്‍സിലെ ആദ്യത്തെ വനിതാ വിദ്യാഭ്യാസ മന്ത്രിയായി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി 7 ജനുവരി 2015. ഫ്രാന്‍സിനെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ച മാനവികസംസ്‌കാരത്തിന്റെ മുഖത്തേറ്റ പ്രഹരം - ഷാര്‍ലി ഹെബ്ദു ആക്രമണം. ഫ്രാന്‍സിനെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ള മൂല്യബോധത്തിന്റെ പുനസ്ഥാപനം എന്ന മഹാദൗത്യം ആ വനിത സധൈര്യം എറ്റെടുത്തു. സമ്മര്‍ദ്ദത്തിലായ നഷദ് ഉടന്‍ പ്രഖ്യാപിച്ചത് ഫ്രഞ്ച് സ്‌കൂളുകള്‍ക്കായി ഫ്രഞ്ച് മൂല്യബോധത്തിലധിഷ്ഠിതമാ 250 മില്യന്‍ യൂറോയുടെ ട്രെയിനിംഗ് പ്രോഗ്രാമുകളായിരുന്നു.

ചെറുതിലേ ധാര്‍മ്മികതയും പൗരബോധവും വാര്‍ത്തെടുക്കാനുള്ള പാഠഭാഗങ്ങള്‍ സിലബസിന്റെ ഭാഗമാക്കി. മതാചാരങ്ങളും മതവിശ്വാസവും ക്ലാസ്‌റൂം ചൂവരുകള്‍ക്കപ്പുറത്തുമാത്രം എന്ന പ്രഖ്യാപനം അധ്യാപകരും വിദ്യാര്‍ത്ഥികളും ഒപ്പുവെക്കുന്നത് നിര്‍ബന്ധമാക്കി. സെക്യുലറിസത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട്, മതത്തെ വിദ്യാലയങ്ങളിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചാല്‍, വിദ്യാര്‍ത്ഥികള്‍ ചിലപ്പോള്‍ അവര്‍ക്കു പകര്‍ന്നുകിട്ടുന്ന അറിവിനെ തന്നെ ചോദ്യംചെയ്യും എന്നു നിരീക്ഷിച്ച നഷത് സ്വയം വിശേഷിപ്പിക്കുന്നത് ഒരു നോണ്‍ പ്രാക്ടീസിംഗ് മുസ്ലീം എന്നാണ്.

മൊറോക്കോയിലെ ആടുമേച്ചുനടന്ന ബാല്യത്തിന്റെ സ്മൃതിയും വേരുകള്‍ സംരക്ഷിക്കപ്പെടണമെന്ന ചിന്തകളുമാവണം ഫ്രഞ്ച് പൗരത്വത്തോടൊപ്പം തന്നെ മൊറോക്കന്‍ പൗരത്വവും നിലനിര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഇരട്ട പൗരത്വത്തിന്റെ, വിശിഷ്യാ മൊറോക്കന്‍ പൗരത്വത്തിന്റെ പേരിലുള്ള യാഥാസ്ഥിതിക വലതുപക്ഷത്തിന്റെ വിമര്‍ശങ്ങളെ അവഗണിച്ചുകൊണ്ട് തന്റെ കര്‍മ്മമേഖലയില്‍ അവര്‍ സജീവമാണ്. ആരുടെ വാക്കുകളും പ്രചരിപ്പിക്കപ്പെടുന്ന ഇടമാവുമ്പോള്‍, സാമൂഹ്യവിരുദ്ധരും സോഷ്യല്‍ മീഡിയയില്‍ അവരുടേതായ ഇടം കണ്ടെത്തുക പതിവാണ്. നഷതിന്റെതായി എന്നുപറഞ്ഞു പ്രചരിപ്പിക്കപ്പെടുന്ന കത്തുകളിലൊന്ന് ഫ്രഞ്ച് സ്‌കൂളുകളില്‍ അറബി പഠിപ്പിക്കണമെന്നതാണ്. മതിയായ ജീവനാംശം, കൂടുതല്‍ ലിംഗസമത്വം, ഒരേ തൊഴിലിന് ഒരേ വേതനം, ഗാര്‍ഹികപീഠനനിരോധനം തുടങ്ങി പൂരോഗമനകരമായ തീരുമാനങ്ങളുമായി അവര്‍ മുന്നോട്ടുപോയപ്പോള്‍ വലതുപക്ഷ യാഥാസ്ഥിതികരും മതവാദികളും ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വംശീയവും സെക്‌സിസ്റ്റുമായ പോസ്റ്റുകളിലൂടെ അവരെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം - ഫ്രഞ്ച് ദേശീയതയുടെ അടിസ്ഥാനശിലകളായ ഇവ മൂന്നിനിടയില്‍ എവിടെയും തൊലിയുടെ നിറത്തിന് സ്ഥാനമില്ലായെന്ന് രാഷ്ട്രത്തിന്റെ വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍  തന്റെ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍, ആ മൂല്യങ്ങളുടെ ആള്‍രൂപമാവേണ്ടതാണ് താനെന്ന ബോധ്യം തനിക്കുണ്ടെന്ന് അവര്‍ തെളിയിക്കുന്നത് ശ്രദ്ധേയമായ ഓരോ നീക്കങ്ങളിലൂടെയാണ്, അതിന്റെ നേട്ടങ്ങളിലൂടെയുമാണ്. മതശാസനകളെ മറികടന്ന് പാരീസ് അക്രമണത്തെ അപലപിച്ച നഷത് ആ ആക്ഷേപഹാസ്യ പ്രസിദ്ധീകരണം  ഫ്രഞ്ച് സംസ്‌കാരത്തിന്റെ ഭാഗമാണെന്നു പ്രഖ്യാപിച്ചു, മാത്രമല്ല അതിന്റെ വേരുകളാണ്ടു കിടക്കുന്നത് ഫ്രഞ്ച് വിപ്ലവത്തിലാണെന്നും, താന്‍ ആ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നൂവെന്നും.

ചിലര്‍ക്കെങ്കിലുമുണ്ടാവുന്ന ഏറ്റവും വലിയ ദോഷം, എല്ലാമറിയുന്നവര്‍ എന്ന നാട്യമാണ്. പ്രഫെസറും പൊളിറ്റിക്കല്‍ കമന്റേറ്ററുമായ ഡൊമിനിക് മോയ്‌സിയുടെ വാക്കുകള്‍ നോക്കൂ. 'ആ വനിതയുടേത് അനിഷേധ്യമായ ആകര്‍ഷണീയതയാണ്, നല്ലൊരു രാഷ്ട്രീയക്കാരിയാണ് അവര്‍ എന്നത് വ്യക്തമാണ്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം തനിക്കില്ലെന്നു പറയാന്‍ മടിയില്ല. പക്ഷേ തനിക്കതു പഠിക്കാന്‍ കഴിയും എന്നൊരു ബോധം അതേസമയം തന്നെ മറ്റുള്ളവരില്‍ സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. സദാ വിനീതയായി പ്രത്യക്ഷപ്പെടുവാനുള്ള വിവേകവുമുണ്ട്.'  ഒരു നേതാവിന് അവശ്യം വേണ്ട ഗുണങ്ങളിലൊന്ന്, സര്‍വ്വജ്ഞരെന്ന ഭാവേന എല്ലാറ്റിലും കയറി അഭിപ്രായം പറയാനുള്ള അറിവില്ലായ്മയല്ല, മറിച്ച് തന്റെ അറിവിന്റെ പരിമിതികളെപറ്റിയുള്ള കൃത്യമായ ബോധമാണ്.

തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനു ആ വനിതയുടെ മറുപടി ഇപ്രകാരമായിരുന്നു. 'രാഷ്ട്രീയം ഒരു തൊഴിലായി ഞാന്‍ കാണുന്നില്ല. സാഹചര്യങ്ങള്‍ ഒത്തുവരുമ്പോഴുള്ള ഒരു സാദ്ധ്യത മാത്രമാണത്. കൈയ്യില്‍ കിട്ടുന്ന ഒരു ബ്ലാങ്ക് ചെക്കല്ല രാഷ്ടീയം. കൃത്യമായി പ്രവര്‍ത്തിച്ചുനേടേണ്ടതാണ്.'  കുടുംബമഹിമയുടെയും ഫ്യൂഡല്‍ ചിന്താഗതികളുടെയും നേരിയ പ്രതിഫലമുള്ളതാണ് പലപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വനിതാസാന്നിദ്ധ്യം. ഒന്നുകില്‍ പിതാവിന്റെ തണലില്‍, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ നിഴലില്‍, അതുമല്ലെങ്കില്‍ ഒരു ഗോഡ് ഫാദറുടെ കനിവില്‍ അല്ലാതെ രാഷ്ട്രീയപ്രവേശം നടത്തി നേതൃനിരയിലേക്കെത്തിയ വനിതകള്‍ ഇവിടെ എത്രപേരുണ്ട്? അവിടെയാണ് നജദിനെപ്പോലുള്ളവര്‍ പ്രകാശഗോപുരങ്ങളാവുന്നത്.  നിത്യേനയുള്ള പീഢനങ്ങളുടെ കാരണം പെണ്‍കുട്ടികളുടെ ഉടുതുണിയില്‍ തപ്പികണ്ടെത്തിയ മഹാപ്രതിഭകളും അറിയണം  ആ മൊറോക്കന്‍ യുവതിയുടെ വിജയഗാഥ. 


Thursday, November 17, 2016

സഹകരണപ്രസ്ഥാനങ്ങളും വഴിതെറ്റുന്ന വിമര്‍ശനങ്ങളും

ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്‌
കേരളത്തിലെ സഹകരണപ്രസ്ഥാനം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. വെളുത്ത പണവും കറുത്ത പണവും നാടുവാഴുമ്പോള്‍, കറുത്തതുപോവട്ടെ, വെളുത്തതുതന്നെ കണികാണാനില്ലാതിരുന്ന കാലത്ത് അവരുടെ ആവശ്യങ്ങള്‍ക്കായി ഒരു ജനത കൈകോര്‍ത്തതിന്റ ഫലമാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങള്‍. എന്റെ സ്ഥലമായ പന്ന്യന്നൂര്‍ പഞ്ചായത്തിലെ മനേക്കരയില്‍ ഒരു ക്ഷീരോത്പാദക സഹകരണസംഘമുണ്ട്. ക്ഷീരകര്‍ഷകരുടെ ആത്മാഭിമാനത്തെ വാനോളം ഉയര്‍ത്തിയത് ആ സഹകരണപ്രസ്ഥാനമാണ്. ഞാനോര്‍ക്കുന്നുണ്ട്, അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന നാരായണേട്ടനെ, നാരായണന്‍ നമ്പ്യാര്‍ എന്ന നാട്ടുകാരുടെ ഓക്ക നമ്പ്യാര്‍. അവിടെ ഒരു നാടിന്റെ മുഖച്ഛായ തന്നെ മാറ്റുക എന്ന ദൗത്യമായിരുന്നില്ലെങ്കില്‍, നമുക്ക് അപ്രാപ്യമായ പദവിയില്‍ എവിടെയോ വിരാജിക്കേണ്ടിയിരുന്ന മഹാപ്രതിഭ. അദ്ദേഹവും സ്‌നേഹപൂര്‍വ്വം പതിറ്റാണ്ടുകള്‍ക്കിപ്പുറവും പാല്‍പവി എന്നു നാട്ടുകാര്‍ വിളിക്കുന്ന കൊഞ്ഞങ്കണ്ടി പവിയേട്ടനും പാലും തൂക്കി വീടുകളാകെ കയറിയിറങ്ങി വിതരണം തുടങ്ങിയേടത്തുനിന്നു തുടങ്ങുകയാണ് ആ സംഘത്തിന്റെ വിജയഗാഥ. മറ്റൊരു സ്ഥാപനം പന്ന്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. 1988 ല്‍ ഞാനോര്‍ക്കുന്നുണ്ട്, പത്തുരൂപ അംഗത്വത്തില്‍ എത്ര പേര്‍ ആ സ്ഥാപനത്തിന്റെ ഭാഗമായിരുന്നിട്ടുണ്ടെന്ന്. അന്നത്തെ കാര്‍ഷികവായ്പയായ 1000 രൂപയെ ആശ്രയിച്ച് ജീവിതം കെട്ടിപ്പടുത്ത എത്ര പേര്‍ നാട്ടിലുണ്ടായിരുന്നെന്നും. മനേക്കരയിലിന്നുള്ള ബാങ്കിന്റെ മെമ്പര്‍മാരില്‍ കുറച്ചുപേരുടെയെങ്കിലും അപേക്ഷാഫോറം പൂരിപ്പിച്ചിട്ടുണ്ടാവുക ഞാനായിരിക്കും. അന്നത്തെ നിക്ഷേപ സമാഹരണത്തിന്റ ബുദ്ധിമുട്ടുകളും നന്നായറിയാം. വീടുകളില്‍ പോയി ഉള്ളതു നിക്ഷേപിക്കുവാനും പരിചയമുള്ളവരെകൊണ്ട് നിക്ഷേപിപ്പിക്കുവാനുള്ള ശ്രമങ്ങളുമൊക്കെയാണ് നടന്നിരുന്നത്.

പിന്നീട് ഞാന്‍ അടുത്തറിഞ്ഞൊരു സ്ഥാപനമാണ് റബ്‌കോ. എത്രയോ ജീവനക്കാര്‍ ജോലിചെയ്യുന്നിടം. ഇനി, വാഗ്ഭടാനന്ദന്‍ എന്ന മഹാപ്രതിഭ തിരിതെളിച്ച് ഒരു സ്ഥാപനമുണ്ട്, ലോകത്തെ ഏതു കോര്‍പ്പറേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയോടും കിടപിടിക്കാന്‍ കെല്പുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി. ജീവിതം വഴിമുട്ടിയ തൊഴിലാളികള്‍ക്ക് ഒരുനേരം വച്ചുണ്ണാനുള്ള വക ലക്ഷ്യമുട്ടു തുടങ്ങിയ ഊരാളുങ്കല്‍ ഇന്നൊരു മഹാപ്രസ്ഥാനമാണ്, അതു കെട്ടിപ്പടുത്തതും വളര്‍ന്നതും വെള്ളപ്പണം കൊണ്ടുതന്നെയാണ്. ഇതൊന്നും കള്ളപ്പണത്തിന്റ പുറത്താണ് കെട്ടിപ്പടുത്തിയതെന്ന് ഞാന്‍ കരുതുന്നില്ല.  ഇപ്പറഞ്ഞവരുടെയൊന്നും ഹാജര്‍പട്ടികയില്‍ 10000 ഫിക്റ്റീഷ്യസ് ജീവനക്കാരുണ്ടായിരുന്നില്ല, അതുണ്ടായിരുന്നത് പേരില്‍ മാത്രം സത്യമുണ്ടായിരുന്ന ആ കോര്‍പ്പറേറ്റ് സ്ഥാപനത്തിലാണ് - സത്യത്തില്‍.

ഇനി ചരിത്രത്തിലേക്കു കടന്നാല്‍ സഹകരണപ്രസ്ഥാന ആശയങ്ങളും കടല്‍കടന്നെത്തിയതാവണം. ജര്‍മ്മനിയിലെയും ഇംഗ്ലണ്ടിലെയും സഹകരണസ്ഥാപനങ്ങളുടെ ആശയസംഹിതകളില്‍ വേരുകളുണ്ടാവാം. ന്യായമായും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ ചൂഷണത്തിനെതിരായുള്ള പ്രതിരോധത്തിന്റെ ഭാഗമാവണം സഹകരണപ്രസ്ഥാനങ്ങള്‍. കാരണം, ഐക്യകേരളം രൂപീകരിക്കപ്പെടുന്നതിനു മുന്നേതന്നെ ട്രാവന്‍കൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും മദ്രാസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്ും നിലവിലുള്ളതായി കാണുന്നു. കേരളസംസ്ഥാന രൂപീകരണശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1969 വരുന്നത്. ഇന്നലത്തെ ഉദാരവല്ക്കരണ മഴക്കു മുളച്ച കോര്‍പ്പറേറ്റ് തവരകളും 'വീണുകിട്ടിയ' ഇടിക്കുമുളച്ച കൂണുകളും ചിലത് സഹസ്രകോടികളുടെ കഥപറയുമ്പോള്‍ സഹകരണപ്രസ്ഥാനങ്ങളുടെ വഴി അതായിരുന്നില്ല, അതാവാന്‍ കഴിയുകയുമില്ല. 

ഇനി ഇന്നത്തെ പ്രതിസന്ധിയിലേക്കു വരാം. 2016 ജനുവരി 10ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഡെക്കാണ്‍ ക്രോണിക്കിള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ ക്വോട്ട് ചെയ്ത് എഴുതുന്നു - 30000 കോടിയോളം രൂപയുടെ കള്ളപ്പണം സഹകരണ ബാങ്കുകളിലുണ്ട്. റിപ്പോര്‍ട്ട് തുടരുന്നു, ഉറവിടം വെളിപ്പെടുത്തപ്പെടാത്ത മലബാര്‍ മേഖലയിലെ അക്കൗണ്ട് ഉടമകള്‍ക്ക് വകുപ്പ് 11000 നോട്ടീസുകള്‍ അയച്ചിട്ടുണ്ട്. ഇതില്‍ ഒരു കാര്യം വ്യക്തമാണ്. ബാങ്കുകള്‍ അക്കൗണ്ടുടമകളുടെ വിവരങ്ങള്‍ നല്കിയിട്ടുണ്ട്. പ്രചരണം മറിച്ചാണ്. എങ്ങിനെയാണ് അതു മറച്ചുപിടിക്കാന്‍ കഴിയുക? നല്കിയില്ലെങ്കില്‍ അതു പിടിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഈ രാജ്യത്തില്ലാതായിപ്പോയോ?

ഇനി തിരിച്ചു പത്രത്തിലേക്ക്. ഈ നോട്ടീസ് അയച്ചുവിളിപ്പിച്ചവരില്‍ നിന്നും നികുതിയിനത്തില്‍ 29.62 കോടി രൂപ് പിരിച്ചെടുത്തിട്ടുണ്ട്. നോട്ടീസിനോടു പ്രതികരിക്കാത്ത 4000 നിക്ഷേപകര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നിരീക്ഷണത്തിലാണെന്നും ഡെക്കാണ്‍ ക്രോണിക്കിള്‍ പറയുന്നു. അപ്പോള്‍ മലബാര്‍ മേഖലയില്‍ KYC ഫോറം നല്കിയില്ലെന്ന വാദത്തില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. നല്കാത്തവര്‍ക്ക് ഇനിയും നല്കാവുന്നതേയുള്ളൂ. ഇനി നിലവിലെ ഇന്‍കം ടാക്‌സ് നിയമമനുസരിച്ച് അത്തരം നികുതിവെട്ടിപ്പു കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ ഇന്‍കംടാക്‌സ് വകുപ്പിനു നല്കിയാല്‍ അവരില്‍ നിന്നും വകുപ്പ് പിരിച്ചെടുക്കുന്ന നികുതിയുടെ 5% പ്രതിഫലമായി വിവരം നല്കിയ വ്യക്തിക്കു ലഭിക്കുന്നതുമാണ്. ചിലരുടെയെങ്കിലും പേരുവിവരം കൊടുത്താല്‍ തന്നെ ലക്ഷാധിപതികളാവാനുള്ള ചാന്‍സുള്ളപ്പോള്‍ ബാങ്ക് ജീവനക്കാര്‍ സ്വയം പേടിയുണ്ടെങ്കില്‍ ആരെയെങ്കിലും ബിനാമിയാക്കി അതു കൊടുക്കാനുള്ള ചാന്‍സുമുണ്ട്.

നിലവിലുള്ള നിയമം വച്ച് 3000 സ്‌ക്വയര്‍ ഫീറ്റിനു മീതെയുള്ള വീടുകള്‍ നിര്‍മ്മിച്ചവരോട് പണത്തിന്റെ ഉറവിടം നല്കാന്‍ വകുപ്പ് നോട്ടീസ് നല്കിയിട്ടുണ്ടെന്ന് ആ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. അതിനുമീതെയുള്ള വീടുകള്‍ സാധാരണക്കാര്‍ക്ക് പണിയാനാവില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.  ഇതിന് ബാങ്കില്‍ പോവേണ്ട കാര്യമൊന്നുമില്ലല്ലോ?  അത്തരം വീടുകളുടെ വിവരങ്ങള്‍ നല്കാന്‍ വീടുകളുടെ പ്ലാന്‍ അംഗീകരിച്ച പഞ്ചായത്തുകളോടും മുനിസിപ്പാലിറ്റികളോടും മറ്റു സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടാല്‍ മതിയാവുന്നതാണെന്നു തോന്നുന്നു. അവര്‍ നല്കിയില്ലെങ്കില്‍ അതു പിടിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഈ രാജ്യത്തുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇനി അവസാനിപ്പിക്കാം. 2015ല്‍ ഇന്ത്യാമഹാരാജ്യത്തിന്റെ സമ്പത്തില്‍ 53%വും കൈവശം വച്ചിരിക്കുന്നത് വെറും 1% പേരാണ്. കേരളം ഇന്ത്യയില്‍ തന്നെയായ സ്ഥിതിക്ക് ഈ കണക്ക് ശരിയാവാം, ചില്ലറ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികം മാത്രം.  2015ല്‍ രാജ്യത്തിന്റെ 76.3 ശതമാനം സമ്പത്തും കെയടക്കിവച്ചിരിക്കുന്നത് വെറും 10 ശതമാനം പേരാണ്. മറ്റൊരു കണക്കു പ്രകാരം ഇന്ന് 90% ജനതയുടെ കൈയ്യിലുള്ളത് മൊത്തമെടുത്താല്‍ രാജ്യത്തെ ആകെ സമ്പത്തിന്റെ നാലിലൊന്നു മാത്രമേയുള്ളൂ. ഇതൊക്കെ സര്‍ക്കാരിന്റെ തന്നെ കണക്കുകളാവുമ്പോള്‍, മൈക്രോ മൈനോറിറ്റിയായ കള്ളപ്പണക്കാരെ ശിക്ഷിക്കാനായി, സഹകരണപ്രസ്ഥാനത്തെ, അതിലെ നിക്ഷേപകരും ഗുണഭോക്താക്കളും ജീവനക്കാരുമായവരെ പെരുവഴിയാധാരമാക്കേണ്ട അവസ്ഥ ഉണ്ടെന്നുതോന്നുന്നില്ല. നിലവിലുള്ള സര്‍ക്കാര്‍ നിയമങ്ങള്‍ എല്ലാം കൃത്യമായി പാലിച്ചുവേണം നിക്ഷേപങ്ങള്‍ സ്വീകരിക്കുവാന്‍ എന്ന് അതതു ഭരണസമിതികള്‍ കൃത്യമായി ജീവനക്കാരെ ബോധവല്ക്കരിക്കണം. അതുനുള്ള നടപടികള്‍ അടിയന്തിരമായി ഉണ്ടാവുകയും വേണം. പ്രതിസന്ധികള്‍ ഉടന്‍ അവസാനിക്കട്ടെ.


ബുദ്ധിജീവികളുടെ കൈയ്യിലിരിപ്പുകള്‍

A snapshot of The Guardian's opinion page
ഇന്നലെയാണ് സായിപ്പിന്റെ ഗാര്‍ഡിയന്‍ പത്രത്തില്‍ പ്രൊഫസര്‍ ജയതി ഘോഷിന്റെ കടുപ്പപ്പെട്ട മുദ്രാവാക്യങ്ങള്‍ അച്ചടിച്ചുകണ്ടത്. ലേഖനം എന്നും പറയാം. സായിപ്പിന്റെ ഭാഷയില്‍ ഒപീനിയന്‍ സെക്ഷനിലാണ് സംഗതി. മുദ്രാവാക്യങ്ങളെല്ലാം വായിച്ചപ്പോഴേക്കും കണ്ണുതള്ളിപ്പോയി. ഇനി ആരാണ് ജയതി ഘോഷ്, ആരാണീ ഗാര്‍ഡിയന്‍ എന്നുകൂടി നോക്കണം.

എന്തുചെയ്യാം, സായിപ്പുണ്ടായിരുന്നതുവരെ സുന്ദരിയും സുശീലയുമായിരുന്നു ഇന്ത്യ. സായിപ്പ് നാടുനീങ്ങിയതോടെയാണ് കണ്ട തെണ്ടികളെല്ലാം കൈവെച്ച് ആ സുന്ദരി പെരുവഴിയിലെ അഭിസാരികയായിപ്പോയത് എന്നു മേനി നടിക്കുന്ന, ഇവിടുത്തെ നേട്ടങ്ങളും സംസ്‌കാരവുമെല്ലാം സായിപ്പിന്റെ സംഭാവനയാണെന്നു വിശ്വസിക്കുന്ന,  ഇവിടത്തുകാര്‍ പണ്ടുപണ്ടേ, വാത്മീകിയുടെ കാലം തൊട്ടെ കൊള്ളക്കാരും പാമ്പാട്ടികളും ഒന്നിനും കൊള്ളാത്തവരും അവരുടെ നേതാക്കള്‍ തലയില്‍ ചളിമാത്രമുള്ളവരും തൃണസമാനരും മാത്രമാണെന്നു പ്രഖ്യാപിച്ച, രാജ്ഞിദാസനായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ നാട്ടിലെ കടലാസാണ് ഗാര്‍ഡിയന്‍. തൃശൂര്‍പൂരത്തിന്റെ ഫോട്ടോയെടുത്ത് ജനസംഖ്യാമഹാവിസ്‌ഫോടനത്തിന്റെ വക്കിലെ ഇന്ത്യയെ പറ്റി വേദനിച്ചവരുടെ മറ്റൊരു പതിപ്പ്. രാഷ്ട്രപുരോഗതിയില്‍ അസഹിഷ്ണുക്കളായവരുടെ പത്രം. അതിലപ്പുറം ഒരിന്ത്യാ സ്‌നേഹം ഗാര്‍ഡിയനുള്ളതായി അറിവില്ല.

ജയതി ഘോഷ് ഇന്ത്യയിലെ ജെ.എന്‍.യു കേന്ദ്ര സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്ത്രവിഭാഗം പ്രൊഫസറാണ്. അതായത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്നര്‍ത്ഥം. ഇന്ത്യാഗവണ്‍മെന്റിന്റെ ഒരു പോളിസി ഡിസിഷനാണ് ഡിമോണിറ്റൈസേഷന്‍ എന്നറിയാത്ത ഒരാളായിരിക്കില്ല ഘോഷ്. സായിപ്പിന്റെ കടലാസില്‍ അവര്‍ പ്രഖ്യാപിക്കുന്നത് മോദി പബ്ലിസിറ്റി ലക്ഷ്യമിട്ട് നടത്തിയ ഒരു നീക്കമല്ലാതെ മറ്റൊന്നുമല്ല ഡിമോണിറ്റൈസേഷന്‍ എന്നാണ്. അവരുടെ പ്രധാന ദു:ഖം എന്തുകൊണ്ട് ആവശ്യമായ സമയം നല്‍കി നോട്ടുകള്‍ പിന്‍വലിച്ചില്ലെന്നതും. അവിടെയാണ് കളി. ഡിമോണിറ്റൈസേഷന്‍ എന്ന സംഗതി തന്നെ അവസാനത്തെ ആയുധമാണ്. അത്തരം ഒരു സംഗതി, എവിടെയും നടപ്പിലാക്കുക കടുത്ത തീരുമാനം ആവശ്യമായി വരുമ്പോഴാണ്. ഒരു ലക്ഷ്യത്തിന്റെ തീവ്രതക്കനുസൃതമായാണ് അതിലേക്കുള്ള മാര്‍ഗം ലോകത്തെവിടെയായാലും നിശ്ചയിക്കപ്പെടുക. ഇന്നൊരു പേജ് വായിച്ചു മടക്കിവച്ച് രണ്ടാഴ്ചകഴിഞ്ഞ് ബാക്കി വായിക്കേണ്ട നോവലല്ല കടുത്ത നയതീരുമാനങ്ങള്‍ എന്നറിയാത്തവരല്ല സാമ്പത്തിക ശാസ്ത്രജ്ഞര്‍.  ചര്‍ച്ചില്‍ പറഞ്ഞ മെന്‍ ഓഫ് സ്‌ട്രോ മാത്രമാണ് താന്‍ എന്നു തെളിയിക്കുകയാണ് ഘോഷ് ഓരോ വരികളിലൂടെയും. ഇവിടുത്തെ ഫെയ്‌സുബുക്കു ബുദ്ധിജീവികള്‍ എഴുതിവച്ചതിലപ്പുറം ഒന്നും പറയാന്‍ അവര്‍ക്കില്ല.

85ശതമാനം തൊഴിലാളികള്‍ക്കും ശമ്പളം കിട്ടുന്നത് കറന്‍സിയിലാണെന്നു ജയതി ഘോഷ് എഴുതുന്നു. തീര്‍ച്ചയായും അതേ, എന്നാല്‍ അവരുടെ കൂലി മിനിമം വേജസ് ആക്ട് പ്രകാരം വെറും 200ല്‍ താഴെയാണെന്നെത് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. 200 രൂപ കൂലിക്കാര്‍ക്ക് 500 കൊടുത്ത് ബാക്കി ടിപ്പാക്കിയാവണം മുതലാളിമാര്‍ കൊടുത്തുകൊണ്ടിരിക്കുന്നത് എന്നു പറയാത്തതു ഭാഗ്യമായിവേണം കരുതാന്‍. ഇനി ഇതു പറഞ്ഞ ഘോഷ് മറ്റൊരിടത്തു പറയുന്നു - ചെറുകിട കച്ചവടക്കാര്‍ക്ക് ബ്ലേഡ് അഥവാ മണിലെന്‍ഡേഴ്‌സില്‍ നിന്നുകൂടി ആവശ്യത്തിനു കാശ കിട്ടാത്ത അവസ്ഥയാണുള്ളത്. ഈ ബ്ലേഡ് ഏര്‍പ്പാട് നിയമവിരുദ്ധവും, കള്ളപ്പണക്കാരുടെ പണിയാണെന്നും, രാജ്യം അതിനെതിരെയുള്ള പ്രവര്‍ത്തനത്തിലാണെന്നു അറയാത്ത പാവം സാമ്പത്തിക വിദഗ്ധയാവണം ഘോഷ്.

സായിപ്പില്ലേ, സന്തോഷായിക്കോട്ടെ എന്നു കരുതിക്കാണണം. ജയതി ഘോഷ് വച്ചുകാച്ചുകയാണ് -  ഇന്ത്യന്‍ സ്ത്രീകളില്‍ 80 ശതമാനത്തിനും ബാങ്ക് അക്കൗണ്ടില്ല. ഇനി ഈ പ്രപഞ്ചസത്യം ഗവേഷക കണ്ടെത്തിയതാവട്ടെ, ഒരു യു.എന്‍.ഡി.പി റിപ്പോര്‍ട്ടിനെ ആധാരമാക്കി ടൈംസ് ഓഫ് ഇന്ത്യ ഡിസംബര്‍ 2015 എഴുതിയ ഒരു റിപ്പോര്‍ട്ടും.  ഗംഗ പിന്നെയുമൊഴുകിയ കാര്യമൊന്നും ഗവേഷകയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല. ജന്‍ധന്‍ പൂജ്യം ബാലന്‍സ് അക്കൗണ്ടുകളെക്കുറിച്ചും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, അധാര്‍ ലിങ്കിങ് എന്നതിനെക്കുറിച്ചൊന്നും പ്രൊഫസര്‍ അറിഞ്ഞതേയില്ലെന്നു തോന്നുന്നു. അക്കാര്യങ്ങളൊന്നും, ആ വഴിയിലെ ഇന്ത്യയുടെ മുന്നേറ്റമൊന്നും പ്രൊഫസര്‍ക്ക് വിഷയമല്ല. ഈ അറിവില്ലായ്മയും നമുക്കു പൊറുക്കാം - ഞാനുദ്ദേശിച്ച അറിവ്, വിവരമല്ല നന്ദിയാണ്. ഈ ജനതയുടെ നികുതിപ്പണമാണല്ലോ ശമ്പളമായി വാങ്ങുന്നത്. അതിനുള്ള നന്ദി വേണമെന്നില്ല, പക്ഷേ നന്ദികേടാവരുത് എന്നേയുള്ളൂ.

'And Indian women, 80% of whom don’t have a bank account, may now find they have to use their stashes of cash, and risk losing control of it, especially in the face of domestic abuse.' ഗാര്‍ഡിയന്റെ ഭാഷയില്‍ വേള്‍ഡ്‌സ് ലീഡിങ് ഇക്കണോമിസ്റ്റിന്റെ മഹത്തായ ഗവേഷണത്തിന്റെ കണ്ടെത്തലാണ് മുകളിലിട്ടത്. വയങ്കരം എന്നോ ഫീഗരം എന്നോ മലയാളത്തില്‍ പറയേണ്ടുന്ന സംഗതി.

അവര്‍ ലേഖനം അവസാനിപ്പിക്കുന്നത് ഈ വാചകത്തിലാണ് - Modi’s penchant for optics rather than substance was always annoying; but this time it has acquired truly damaging proportions. ഇനി എല്ലായിടത്തും മോദിയെ ഏതാണ്ടൊരു ഹിറ്റ്‌ലറാക്കി അവതരിപ്പിക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടിയാണ്  ഗാര്‍ഡിയനിലെ ഈ ലേഖനം. എങ്ങിനെയെന്നാവും ഇല്ലേ?  എന്റെ അറിവില്‍ ജെ.എന്‍.യു കേന്ദ്രസര്‍വ്വകലാശാലയാണ്. ഇപ്പോഴത്തെ അവസ്ഥയെ അടിയന്തിരാവസ്ഥയുമായി താരതമ്യം ചെയ്യുന്ന പോസ്റ്റു മുതലാളിമാരും ലൈക്കു തൊഴിലാളികളും ഒന്നാലോചിക്കണം - ഇതെഴുതുവാനുള്ള അവരുടെ സ്വാതന്ത്രം ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയാണ്.